മാപ്പുചോദിക്കുന്നു ഞാനെന്റെയോമലേ
മാംസദാഹം കലിമൂത്തയിന്നലെ
മനസ്സും ശരീരവും മരവിച്ചരാത്രിയിൽ
മ്ളേഛമെൻ മജ്ജകൾ നിന്നെയറിഞ്ഞുവോ
കറുത്ത പുകച്ചുരുളുകളെൻ തുരുമ്പിച്ച
ഗോവണിപ്പടി കയറിയിറങ്ങിയ വേളയിൽ
കൂരിരുട്ട്് കീറിമുറിച്ചു ഞാൻ നിന്റെ
കനപ്പെട്ടതെല്ലാം കവർന്നെടുത്തുവോ
ജാതകം കുറിക്കുന്ന പണിക്കരുടെ
ജീവനില്ലാത്ത കരുക്കളിലാണു;
വേദമന്ത്രങ്ങൾ വീർപ്പുമുട്ടുന്ന
വാർദ്ധക്യ പൗരോഹിത്യത്തിന്റെ
വെറുപ്പിന്റെ നാവിൻ തുമ്പിലാണു ജീവിതം
ആതുരാലയത്തിലെ കാവൽ ഭടന്മാരിന്നു
ശവശയനത്തിനു കോപ്പൊരുക്കുകയാണു
വിദ്യയിന്നു വിളമ്പിത്തരേണ്ടവൻ
നിർബന്ധ രതി വിദ്യഭ്യാസത്തിനു
മുറവിളികൂട്ടുകയാണു
തിയറിയും പ്രാക്ടിക്കലും പോരാഞ്ഞു പണ്ഡിതൻ
തിസിസെഴുതാനിറങ്ങിപ്പുറപ്പെടുകയാണു
തെരുവിന്റെയോരോ കോണിലുമിന്നനാഥത്വം
തേങ്ങലുകളമർത്തി തൂങ്ങിക്കിടക്കുകയാണു
ഓരോ രതിമൂർഛയിലുമിന്നൊരായിരം കൗമാരം
ഓടിക്കിതച്ചു വീണടിയുകയാണു
ഓരോ വർണ്ണങ്ങളിലൊരു നൂറു കൊടികളിൽ
ഒന്നുമല്ലാതെ ജിവിതം പാറിക്കളിക്കയാണ്
കരിമൂർഖന്റെ നാവിലെ കരുത്തുപോരാഞ്ഞ് യൗവ്വനം
കറുപ്പും വെളുപ്പും കലർത്തിയാടുകയാണു
കാവൽ നായയ്ക്കു ശവമഞ്ചമൊരുക്കേണ്ടവൻ
കോറത്തുണിയിലുമിന്നഴിമതി നടത്തുന്നു.
ഓരോ മനുഷ്യനുമിന്നൊരു കോടിയണുക്കളായ്
തന്നോടുതന്നെ പോരിന്നൊരുങ്ങുന്നു
നീതിന്യായങ്ങളിൽ ഭിക്ഷതേടുന്നയാചകനെ
നിയമ കുടീരം കല്ലെറിഞ്ഞാട്ടുകയാണു
വേദങ്ങളിലെഴുതാത്ത വേറിട്ട വചനങ്ങൾ
വജ്രായുധങ്ങളായ് പുരോഹിതൻ
വീശിയുറഞ്ഞാടുകയാണു
വാതായനങ്ങളിലെല്ലാമഭയം തേടിയൊടുവിൽ ഞാൻ
വീണൊടുങ്ങുകയാണു നിൻദോഷം നിറഞ്ഞ
വിൺവെളിച്ചൊവ്വാഗ്രഹങ്ങളിൽ