എന്റെ ഓർമ്മപ്പെരുക്കങ്ങളിൽ
കുന്നുകൾ മലഞ്ചെരിവുകൾ
കൂർത്ത കുപ്പിച്ചില്ലുകൾ പോൽ
പണ്ട് ഇടയജീവിതം സൗഭാഗ്യമല്ലെങ്കിലും
ജീവനമാഗ്ഗമായിരുന്ന നാൾ
നിരങ്ങിയാടിയ കശുവണ്ടിത്തോപ്പുകൾ
വിശപ്പിന്റെ വിളിയസഹ്യമായ വേളയിൽ
കീഴടക്കാൻ വെമ്പിയ നെല്ലിമര ഉയരങ്ങൾ
മധുരം കൊതിച്ച് ദാഹം ശമിക്കാൻ
ഏത്തമരം വലിച്ച കൈത്തഴമ്പുകൾ
കണ്ണാഞ്ചൂട്ടിയും പരലും പലമീനുകൾക്കു പിറകേ
ഓടിക്കിതച്ച തോടിറമ്പുകൾ
കുട്ടിയും കോലും കാൽപന്തുമായ്
കെട്ടിപ്പിടിച്ചുരുണ്ട പൊടിമൺ നിരത്തുകൾ
കൊറ്റിയും പൊൻമാനും പറന്നിരിക്കുന്ന
തോട്ടുവക്കിലെ കൈതോലത്തലപ്പുകൾ
ദൂരമളന്നൊരുൾവിളിക്ക് കാതോർത്ത്
പാടവരമ്പിൽ തപം ചെയ്യും ഒച്ചിന്റെ കൂട്ടങ്ങൾ
അണ്ണാറക്കണ്ണനമ്പലപ്രാവ് തത്തമൈന
തേക്കുപാട്ടങ്ങനെ ഓരായിരം ഓർമ്മകൾ
മുക്കുറ്റിയും മുല്ലയും പാരിജാതവും പൂത്തുനിൽക്കുന്ന
മുറ്റത്തു മെഴുകിയ ചാണകക്കുട്ടിനൊത്തു
കറ്റമെതിക്കുന്ന പുലയപ്പെണ്ണിന്റെ
വിയർപ്പുൾച്ചേർന്ന മാദക സൗഗന്ധം
ഗോലികളിച്ചും ഗോമാവിലെറിഞ്ഞും
കാടുകാട്ടി നടക്കുന്ന പള്ളിക്കൂട നാളിലും
പ്രേമഭാവനയിൽ വിരിയുന്ന വാക്കുകൾക്കൊത്ത്
ഹരിതവും ഗുണിതവും ചരിത്ര സത്യങ്ങളും
ചാലിച്ചു തന്ന സൗദാമിനിയുടെ കാൽപ്പാടുകൾ
എല്ലാം വിട്ടെറിഞ്ഞു നഗരഹൃദയങ്ങളിൽ
അന്നന്നത്തെയന്നത്തിനലയുന്ന വേളയിൽ
കണ്ടുഞ്ഞാനൊരുപാടു ജീവിത സന്ധികൾ
വിശപ്പിന്റെയെരിച്ചിൽ മറക്കുവാനായ് വാഴ്വിൽ
കലഹം പുതുതാളമായ് കൈകൊണ്ട ചേരികൾ
മാംസദാഹം തീർക്കുവാനൊരു മാത്രയ്ക്കു
മുപ്പത് വെള്ളിക്കാശു മുതൽ ഒരു രാത്രിക്ക്
ജീവിതം മുഴുവൻ തീറെഴുതുന്ന വേശ്യാത്തെരുവുകൾ
അഷ്ടിക്കുവേണ്ടിയന്ന്യന്റെ കിടപ്പറയിൽ
സ്വന്തം ഭാര്യയെ തള്ളിയിടുന്ന പിമ്പുകൾ
അഞ്ചൂറുപ്പികാ നോട്ടിനു പോലും സുഹൃത്തിന്റെ
നെഞ്ചിൽ കത്തിയിറക്കുന്ന കാപാലികവൃന്ദങ്ങൾ
ലഹരി നുണയുന്ന കലാലയ മുറ്റത്ത്
കമഴ്ന്നു വീഴുന്ന ഭാവി വാഗ്ദത്തങ്ങൾ
ഓർമ്മകൾ മുരടിച്ചു കൂമ്പടച്ചുപോയ നാൾ
ആഗ്രഹിച്ചു ഞാനൊരു മടക്കയാത്ര ഹരിതാഭയിൽ
കനവിൽ കസ്തൂരി മഞ്ഞളും കർക്കിടകപ്പെരുമഴയും
തുടികൊട്ടിപ്പാടുന്ന കാവിന്റെ മേന്മയും
എല്ലാമെനിക്കെന്നു അഹന്തപൂണ്ടെത്തുമ്പോൾ
കാണുന്നു ഞാനെന്റെ നാടിന്റെ മറുമുഖം
കുശുമ്പും കുന്നായ്മയും കായ്ക്കുന്ന വീടുകൾ
തരിശിട്ടു ചുരത്താതെ വറ്റിയ പാടങ്ങൾ
തൂമ്പക്കൈയെടുക്കാതെ ഉന്തിയവയറുകൾ
പ്രഷറും പ്രമേഹവും അഹന്തയ്ക്കു
പിൻബലമാകുന്ന ഹൃദ്രോഗികൾ
പുസ്തകഭാരം ചുമക്കാൻ കണക്കിന്
നട്ടെല്ലു വളഞ്ഞു പോയ ബാല്യങ്ങൾ
ലോട്ടറി ടിക്കറ്റിൽ പ്രതീക്ഷയർപ്പിച്ച് ഭാര്യതൻ
കെട്ടുതാലി പണയപ്പെടുത്തുന്ന കശ്മലർ
കൂലിത്തല്ല്, കവടി, കൺകെട്ട്, മാന്ത്രികം ഒടുവിൽ
ഒരു മുഴം കയറിൽ തൂങ്ങിയാടുന്ന കർഷകർ
ഇനി ഞാൻ ഇറങ്ങി തിരിക്കുന്നിവിടം വിട്ട്
ജീവിതം യാന്ത്രികമല്ലാതെയാകും ദിനം തേടി
nmnmnmnmnmnmnmnmnmnmnmnmnmnmnmnmnm