2012, ഡിസംബർ 19, ബുധനാഴ്‌ച

ചെന്താമര


ഒഴുകിവരുന്നുണ്ടീയാറിലൂടെ മന്ദമായ്
ചേലാർന്നു തുടിക്കുമൊരു ചെന്താമര
നിൽക്കുന്നു ഞാനീ നീരൊഴുക്കിൽ നിശ്ചലം
ഇല്ലയൊരു തിരയിളക്കം പോലുമെന്നിൽ
വികാര തന്ത്രികളെല്ലാമെന്നേ വലിഞ്ഞുടഞ്ഞതാണു
വാക്കുകൾ മായക്കസർത്തുകാട്ടി കുറുമ്പോടെ
എൻ എഴുത്താണിത്തുമ്പിൽ കരണം മറിഞ്ഞിരുന്നു
വർണ്ണങ്ങളെല്ലാമുൾച്ചേർന്നൊരു വെണ്മയായ്
എന്നിടനെഞ്ചിൽ കവിത കുറിച്ചിരുന്നു
ഇന്നില്ല കുറിക്കുവാനൊരു ചെറു വരിപോലുമെന്നിൽ
ഒഴുകുവാനില്ലയൊരു മുറിക്കവിതപോലും
വസന്തം വിടർന്നു വർണ്ണം വിതറി നിൽക്കവേ
ചുടുചാരമെറിഞ്ഞു തകർത്തതാരെന്റെ യൗവ്വനം
ഒരു അഭിശപ്ത നിമിഷത്തിൻ ആശയൊന്നിൽ
ഇളക്കി മറിച്ചുടച്ചെറിഞ്ഞതെൻ സ്നേഹ മന്ദിരം
പണിയുവാനൊരായുസ്സുമതിലേറെയുമൊടുക്കിലും
എളിതാണു തകർക്കുവാൻ ഒരു എതിർ നിശ്വാസം മതി
വീണ്ടുമുരുട്ടിച്ചേർക്കുന്നു ഞാനീ കല്ലുകളൊക്കെയും
ഒരുനാളെങ്കിലുമിതിനു മുകളിലായൊരു മേൽപ്പുര
ചെറുതെങ്കിലും പ്രഭോ ഉയർന്നു പൊങ്ങിയെങ്കിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 17, തിങ്കളാഴ്‌ച

കാലചക്രം


കാലചക്രമൊരുപാടു പിറകോട്ടു കറക്കി ഞാൻ
അഞ്ചും പത്തും പതിനഞ്ചുമായൊരു മുപ്പതാണ്ട്
പിറകോട്ട് തെന്നിയൊന്നു നീങ്ങിടട്ടെ
നിൽക്കുന്നു ഞാൻ പാലക്കാട്ടൊരു തെരുവിൽ
ബ്രാഹ്മണ സ്ത്രീ കുലീനയവർ നടത്തും
ചെറുതാണെങ്കിലും പ്രൗഢമായൊരു ചായക്കടയ്ക്കു മുന്നേ
വിശപ്പുണ്ടൊരു മൂന്നു ദിനമെങ്കിലുമായിരിക്കും
അന്നം ചെറു വറ്റെങ്കിലുമിത്തിരി ഉള്ളിലെത്തി
കാലണകൾ നൂറാവർത്തിയെണ്ണി തിട്ടപ്പെടുത്തി
ഇല്ല ലക്ഷ്യമെത്താനിതിൽനിന്നൊരുറുപ്പിക കുറഞ്ഞുവെന്നാൽ
എന്റെ ദയനീയഭാവം കണ്ടെനിക്കന്നു കനിഞ്ഞരുളിയ അന്നം
ഇന്നുമെന്റെയുള്ളിൽ ഒരു സ്നേഹമായെന്നെ ഉണർത്തിടുന്നു
പിന്നെ വീണ്ടുമീ മുപ്പതാണ്ടിനു ശേഷമിന്നാളിൽ
നിൽക്കയാണു ഞാനതേ തെരുവിൽ നിശ്ചലം
മടിശ്ശീലയിലുണ്ട് നോട്ടുകെട്ടിന്റെ ഭാരമേറെയെങ്കിലും
മൂന്നു നാൾ ഞാനന്നമൊന്നും തെല്ലുമിറക്കീട്ടില്ല
അറിയുന്നു ഞാൻ സ്വാദ് വിഭവങ്ങളിലല്ലയൊട്ടും
മറിച്ച് നിലകൊൾവതത് മർത്യ ആവശ്യത്തിലെന്നു
നെയ്യും നറു രസങ്ങളൊക്കെയും കലർത്തി
നിറവയറിനുമേൽ ഉണ്ണുന്നതിലുമെത്രയോ
മഹത്തരമാണൊഴിഞ്ഞ വയറിലിത്തിരിയുപ്പു കൂട്ടി
നാലു നല്ല വറ്റു മനസ്സറിഞ്ഞാഹരിപ്പതേ

xxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 11, ചൊവ്വാഴ്ച

കളഞ്ഞുപോയത്


ചക്കരപ്പാനയുണ്ടെന്റെ ഭാണ്ഡത്തിൽ
അലയുന്നു ഞാൻ എട്ടു ദിക്കും ഒട്ടു മധുരം തേടി
എന്റെ കുന്നിൻ ചരിവുകളിലെന്നും മലർക്കാലം
ഒരു പൂ ചൂടുവാൻ ആർത്തി മൂത്തോടിടുന്നു
പരദേശിക്കു പാർക്കുവാൻ പണിയുവാനുണ്ടെന്റെ നാട്ടിൽ
തൊഴിൽ ഭിക്ഷ തേടി കഴുത്തിലൊരു കൗപീനവുമായ്
ഞാൻ സായിപ്പിൻ കവാടത്തിൽ കവാത്തു മറന്നു വെയ്ക്കുന്നു
ചക്കപ്പുഴുക്കിനെ നിഷ്കരുണം തൂക്കിലേറ്റി
എന്റെ കലവറയിലിപ്പോൾ അജിന ഉലാത്തുകയാവും
ഞാൻ കളഞ്ഞുപോയതൊരു മുഗ്ദ്ധ സംഗീതം
മറന്നു വച്ചതൽപം മഞ്ചാടി ഒരു മയിൽപ്പീലി
ഉറുമ്പരിച്ച് തുടങ്ങിയ എൻ ശവത്തിനു മോടികൂട്ടാൻ
അന്യന്റെ വിഴുപ്പിൽ ഞാൻ ശൈത്യം തേടിടുന്നു
എന്റെ പുരാതന പച്ചപ്പിൻ തുരുത്തിൽ നിന്നു
മേലാൾ പറിച്ചെടുത്തതൊരു വെറും കറ്റാർ വാഴ
മെയ്കാന്തിയൊന്നെനിക്കു കൂട്ടാൻ കനിഞ്ഞരുളിയത്
ഡോളറിൽ പൊതിഞ്ഞൊരു പൊൻ സഞ്ജീവനി
ഇനിയെന്റെ കണ്ണുമകക്കാഴ്ച്ചയും ഒച്ചയും ഒടുവിലെൻ
മസ്തിഷ്കം വരെ നിൻ ശീതീകരണിയിൽ അടകുവച്ച്
തൻപോരിമ നടിച്ചു ഞാൻ അഹന്തയിൽ പകർന്നേകും
വരും തലമുറയ്ക്കായൊരു പുതു ഉപഭോഗ സംസ്കാരം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 10, തിങ്കളാഴ്‌ച

വിളവ്


മകരക്കൊയ്ത്തും പുഞ്ചക്കൊയ്ത്തും തീർന്ന
പാടത്തുനിന്നു ഞാനൊട്ടഹന്തയിൽ വീണ്ടും
ഒരു ഇടക്കൊയ്ത്തു തേടിയിറങ്ങിയതിൽ പിന്നെ
ഇല്ലയൊരിക്കലും കണികണ്ടിട്ടില്ലൊട്ടുമേ
സ്വാസ്ഥ്യം വിതയ്ക്കുന്ന പൊൻ വിഷുപ്പക്ഷികളെ
ഉണ്ണുവാനുമതിലേറെയിട്ടു മൂടുവാനും
വിളവെടുത്തു പത്തായം നിറഞ്ഞിരിക്കെ
കിളികൊത്തിപ്പോയ നെൽ കതിരൊന്നിനു പിന്നേ
ഓടി ഞാനെന്റെ ജന്മം തുലച്ചിടുന്നു
എലി കാർന്നെടുത്തയൊരു ചെറു കഷ്ണം തേങ്ങ തേടി
എന്തിനു ഞാനെരിച്ചെന്റെ കൊപ്രക്കളമത്രയും
ഇനിയെൻ പൊൻപാടത്തു വിരുന്നുണ്ണുവാൻ
വരികയില്ലൊരിക്കലുമൊരു കാവ്യ പക്ഷി
എങ്കിലും മനസ്സിലൊരു ചെറു മുട്ടയടവെച്ചു ഞാൻ
കാത്തിടട്ടെയണയുമൊരു മാത്രയൊരു കണം
വിരിയുമിനിയുമൊരു നൂറു കാവ്യ പക്ഷികൾ
വിളവെടുത്തീടാനവ പറന്നിറങ്ങുമെന്റെ നെഞ്ചിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

തിരിഞ്ഞു നോട്ടം


പരധാരങ്ങളിൻ പൊലിമ നോക്കി നോക്കി
പാതിരയൊക്കെയും പകൽ മൂടും വരേക്കും
പകിടയെറിഞ്ഞു നടന്ന ജീവിതത്തിലൊരു മാത്ര
നിന്നെ പിന്തിരിഞ്ഞു നോക്കിടാനായിയെങ്കിൽ
പൊലിഞ്ഞു പോകുമായിരുന്നില്ലെന്നറിയുന്നു ഞാനെന്റെ
പൊന്നായ് പൂത്തിറങ്ങി ഉയർന്ന വസന്തം
ഇനിയില്ലയെന്റെ എഴുത്താണിക്കൊരു വിലപോലും
ഇല്ലില്ലയൊട്ടു ജീവനെന്റെ കാവ്യങ്ങൾക്കും
പാടങ്ങളും പറമ്പും മനസ്സുമെല്ലാം ഭംഗിയിൽ
പാവനമായ് പൂത്തു നിൽക്കുന്ന വേളയിൽ
നഗര സൗരഭ്യങ്ങളിൻ നാടക ശാലകളെ
വാഴ്വെന്നു എണ്ണി കൊയ്യാനിറങ്ങിയ പെരുങ്കള്ളനെന്നെ
പുകച്ച് പുറം തള്ളുക പച്ചയ്ക്കെരിച്ചീടുക
പകരമൊരിക്കൽക്കൂടിയീ സ്വപ്നങ്ങളൊക്കെയും
ഭിക്ഷയായങ്ങെന്റെ പാത്രത്തിലെറിയുകിൽ
പൊലിയാതെ ഞാനെന്നുമെരിച്ചു വെയ്ക്കും
കവിതയിൻ ചുണവീണു കറുത്ത നെഞ്ചിൽ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 7, വെള്ളിയാഴ്‌ച

ഓർമ്മത്തെറ്റുകൾ


ഇനിയില്ല കവിതയിലൊരു തുണ്ടുപോലും
ഒലിച്ചിറങ്ങാനെന്റെയകക്കാമ്പിൽ നിന്നും
മനസ്സിൽ കരിന്തിരി കത്തിയൊഴിഞ്ഞ നന്മയും
ഓർമ്മത്തെറ്റുകൾ പോലെയേതോ വിശുദ്ധ ജന്മവും
ഒരു മാത്ര കൊണ്ടു ഞാൻ തല്ലിക്കെടുത്തിയ
വസന്തങ്ങളൊക്കെയും എന്നിൽ കുരുത്തത്
ആണ്ടുകളേറെ ഞാൻ മുതുകിൽ ചുമന്നെടുത്ത
നീയാം കാവ്യ സ്വപ്നങ്ങൾ കൊരുത്തതായിരുന്നു
അറിയുന്നു ഞാനൊരരണി കടഞ്ഞെടുത്ത്
അൽപം നെരുപ്പ് നെഞ്ചിലേറ്റീടുവാൻ
പ്രയത്നമത്രമേൽ വേണമൊരായുസ്സുമധികവും
ഒരു മാത്രയിലൊരു കണം പോലും നോക്കിടാതെ
ഊതിക്കെടുത്തിപ്പടിയിറങ്ങിയ കൊടും പാപി ഞാൻ
പ്രഭോ, എങ്കിലുമിപ്പുരുഷായുസ്സിനെ ശപിച്ചിടാതെ
കനിഞ്ഞേകുകിൽ ആ കാവ്യ ദീപ്തി വീണ്ടും
അണയാതെ കാത്തിടാം ശിഷ്ട കാലമെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 5, ബുധനാഴ്‌ച

പരദേശി


ഒരു ബംഗാളിയൻ കാലാൾപ്പട നടന്നുപോകുന്നെൻ മുന്നിലൂടെ
അവർതൻ കലപിലകൾക്കിടയിലുമുണ്ടൊരു മൗനം
അലച്ചിലുകൾക്കിടയിലുമൊരു ദൃഢ ലക്ഷ്യം
ഇല്ലാതെ പോയതെനിക്കുമെൻ വംശത്തിനും അതു മാത്രം
ഉണ്ണുവാൻ തെരുവു മുഴുവൻ വിഭവങ്ങൾ
അങ്ങിങ്ങായ് ചിതറിക്കിടക്കുന്ന നേരവും
സ്വരുക്കൂട്ടിയവയൊരു ഭാണ്ഡത്തിലാക്കുവാൻ
എന്നോ എന്റെ നാട്ടാർക്കാവാതെ പോയ്
തൂമ്പയെടുത്ത്, കയർപിരിച്ച്, ഭാരംചുമന്നൊരു തലമുറ
ഒട്ടു നന്നായി മേച്ചു നടന്നയെൻ ജനതയെ
ഒരു പെട്ടി തുറന്നു വന്നൊരു ഭൂതം പുതു
വിപണന തന്ത്രം പഠിപ്പിച്ചു വഞ്ചിച്ചു
തൊലി വെളുപ്പിന്റെ സൗന്ദര്യം, രാസക്കൂട്ടുക്കളുടെ മേളനം
രുചി ഭേദങ്ങളുടെ പറുദീസ, പിടിമുറുക്കിയവൻ
എന്റെ മക്കളുടെയോരോ ബലഹീനത നോക്കിയും
ഇന്നൊന്നു നട്ടെല്ലു നിവരുവാനെൻ സഹജനു
ഇല്ല പരദേശിയില്ലാതൊരു മാർഗ്ഗമില്ല
ഇനിയുണ്ണുവാൻ ഉറങ്ങുവാനുലാത്തുവാൻ
എന്തിനും പരദേശിയെത്തേടിയൊടുക്കമൊരു
ഉണ്ണിയുണ്ടാക്കുവാൻ പോലുമാ കാൽപാദം
ഉമ്മവെയ്ക്കേണ്ട ഗതികേടിലാകുമോ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഡിസംബർ 4, ചൊവ്വാഴ്ച

പാറാവ്


പാറാവു ജോലി കിട്ടിയെനിക്കെന്റെ തമ്പ്രാന്റെ
പാവന മന്ദിരം കാക്കുവാൻ കഴുകുവാൻ
കോട്ടു സൂട്ടൊന്നണിഞ്ഞു ഞാൻ പുതിയൊരു
കോമാളി വേഷത്തിലവിടെ പൊറുക്കലായി
ഈച്ചയിലയനക്കം ഒരു ഈർക്കിൾ കമ്പു പോലും
ഇല്ല ഞാനറിയാതകത്ത് പ്രവേശമില്ല
എന്റെ സ്വന്തബന്ധമെന്നെ സ്നേഹിപ്പവർ
ഏതൊരാൾക്ക് മുന്നിലും ഞാനിളകിയില്ല
ഒരു തുള്ളി വെള്ളമാർക്കെങ്കിലും ലഭിച്ചിടാൻ
ഒട്ടില്ല മാർഗ്ഗം ഞാൻ കനിഞ്ഞിടാതെ
ഗമയിൽ ഞാനങ്ങനെ ഭരണം തിരിച്ചിരിക്കെ
ഗൗളിയൊന്നു ചിലച്ചതിൻ കാരണം ജോലി പോയി
തമ്പ്രാനില്ല തലപ്പാവില്ല ഇല്ലയിന്നെൻ തലക്കനം പോലും
തല ചായ്ക്കുവാനെനിക്കിന്നെൻ ചെറു കുടിലു മാത്രം
മറ്റുള്ളവർ തന്റെ മാറ്റുകണ്ടൂറ്റം കൊൾകിലോ
മറുപക്ഷമില്ല തകർന്നു താഴെ വീഴും നിശ്ചയം

wwwwwwwwwwwwwwwwwwwwwww

2012, ഡിസംബർ 1, ശനിയാഴ്‌ച

ഒടുക്കത്തെ കവിത


പ്രഭോ
ഈ ശുഭ്ര വസ്ത്രത്തിൽ നിന്നുമീ കറുത്തയെന്നെ
വലിച്ചെടുത്തു പുറത്തെറിയുക, തുറന്നു കാട്ടുക
വിചാരണയേതുമില്ലാതെ തന്നെ സമൂഹ മദ്ധ്യത്തിൽ
പച്ചയ്ക്കു കത്തിക്ക,മൊത്തമായ് തുടച്ചെറിയുക
അത്രമേൽ വിശുദ്ധമായൊരു ജീവിതം കയ്യേന്തി
ആണ്ടേറെ നടന്നിട്ടുമ്മതിൽ നിന്നൽപം
അരുതുന്നതെടുത്തണിയാതെ തന്നെ
എടുത്തെറിഞ്ഞുടച്ചിട്ട പാപം പൊറുക്കായ്ക
ഇല്ലില്ലിനിയൊരിക്കലുമെന്റെ കയ്യിൽ
തിരിച്ചിറങ്ങാൻ വഴിയില്ലയീ സൗഭഗമൊട്ടുമേ
എങ്കിലുമൊട്ടുമതിമോഹമായ് ഞാനാശിച്ച് കൊള്ളട്ടെ
ഇനിയും വസന്തം പെയ്തിറങ്ങുമീ പാപിയിൽ
ഒലിച്ചൊഴിയുമതിലെന്റെ കെടുകെട്ട കറകളൊക്കെയും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2012, നവംബർ 30, വെള്ളിയാഴ്‌ച

നിള


ഇന്നെന്റെ നിളേ എന്റെ മുന്നിൽ
നിളയില്ല നീണ്ടൊരു മണൽക്കെട്ടു മാത്രം
നിളയെന്റെ നിള നീയൊരു നീർച്ചാൽ മാത്രമായ്
നീണ്ടൊഴുകുന്നതെന്റെ ഹൃത്തിൽ നിന്ന്
വിഴുപ്പുകെട്ടുകളായിരം നിൻ മാറിലേക്ക്
കറുത്ത ഹസ്തങ്ങൾ ചേർത്തിരിക്കെ
എത്ര കരാള ഹൃദയങ്ങളനുദിനം
നിൻ ചാരെയൊരു റയിൽച്ചാലിലൂടൊഴുകിടുന്നു
എനിക്കെന്തുകാര്യമെന്നോതിയോരോ
കിങ്കരന്മാരൊക്കെയിപ്പുഴ താണ്ടിടുമ്പോൾ
താണ്ടുന്നതോർക്കുക വെറുമൊരു പുഴയല്ല
വരുംകോടി തലമുറയ്ക്കായ് തീർത്തുവച്ച
കറുത്ത കോടിയിൽ പുതച്ചൊരു ശവപ്പറമ്പിതെന്ന്
ഇനിയുണരുകയണിചേരുകയിവിടം
ഇനിയുമൊടുങ്ങിയിട്ടില്ലാത്ത ഈ കുളിരിൽ
ഒന്നു നന്നായ് മുങ്ങി ബോധം വീണ്ടെടുക്ക
എഴുതിവെയ്ക്കുക ആപ്ത വാക്യങ്ങളീ കൽപടവിൽ
വായിച്ച് സ്വയം ബോധ്യപ്പെടുക വേഗം
കാലമിനിയുമനുസ്യൂതമിപ്പുഴയിലൂടെ
നം കാവലാളായെന്നുമൊഴുകിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxx

ദുരിത കവിതകൾ


ഓർമ്മകളുടെ ശവപ്പറമ്പിൽ
തെക്കൻ ചരുവിലാണു
ദുരിത കവിതകൾ പൂത്തിറങ്ങുന്നത്
വിജനതയുടെ കനൽപ്പാടങ്ങളിൽ
കവിത കായ്ക്കുന്നതും കാത്തിരിക്കുമ്പോൾ
ആളൊഴുക്കുകളുടെ ആരവങ്ങളിൽ
ആയിരം വാക്കുകളായ് കവിത കിനിയുന്നു
പീഢന മഴക്കാടുകൾക്ക് മുകളിലായ്
വ്രണിത ഹൃദയങ്ങളിലേക്ക് പെയ്യുന്ന വാക്കിൽ
നിസ്സഹായതയൂറ്റിക്കുടിക്കുന്ന കഴുമരങ്ങൾക്ക് താഴെ
കൊട്ടിഘോഷിച്ച് തീ കുടിപ്പിക്കുന്ന കറുത്ത നീതിയിൽ
ഉറവകൾ ചേർത്തടച്ച് കറ തീറ്റിപ്പിക്കുന്ന കുടിലതകളിൽ
കവിത അന്യം നിൽക്കാതെ കടന്ന് വരുന്നു
ഇനിയൊരു വെറും വാക്കിന്റെ പിണ്ഡം പോലും
തൂക്കിയെടുക്കാൻ നിങ്ങൾക്കരുതാതെ
കവിത പിറന്നുവരുമുൾവാക്കായെന്നും
പ്രകമ്പനംകൊണ്ടായിരം തൂലികത്തുമ്പിൽ നിന്നും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, നവംബർ 18, ഞായറാഴ്‌ച

ഗാസ


ഗാസ,
സ്വപ്നങ്ങളുടെ മുനമ്പുകളിൽ
ചോര ചിതറുന്ന പൈതങ്ങളുടെ
നിലയ്ക്കാത്ത രോദനം
വെടിച്ചില്ലുകളുടെ പ്രഭകളാൽ
ഉറക്കം നിഷേധിക്കപ്പെടുന്ന രാവുകളിൽ
വേട്ട നായ്ക്കളുടെ കൂർത്ത ഓരിയിടൽ
അലസി ഒഴിയാത്ത ഓരോ ഗർഭങ്ങളിലും
ഒരു പ്രതീക്ഷ നാമ്പെടുക്കുന്നുണ്ട്
സ്വതന്ത്രമായ ഒരു ജനനം അതു കിനാകാണുന്നു
യുദ്ധക്കൊതിയുടെ രാസത്വരകങ്ങളിലേക്ക്
പ്രസവിച്ച് വീഴുന്ന ഓരോ പൈതലും
മുഷ്ടി ചുരുട്ടി ഒരു അവകാശമുന്നയിക്കുന്നുണ്ട്
സ്വന്തം അമ്മയോടെന്നതുപോലെ
മാതൃരാജ്യത്തോടും ഒട്ടിനിൽക്കാൻ
അവൻ ജന്മ വാസന കാട്ടുന്നു
തന്റെ കൂടാരത്തിൽ തല ചായ്ക്കാൻ
ഒട്ടകത്തിനിടം നൽകിയ അറബിക്കഥ
മടിയിൽ കിടത്തി സസ്നേഹം പകർന്നേകാൻ
നിശ്ശബ്ദ വേളയൊന്നുപോലും അമ്മമാർക്ക്
വാഴ്വിൽ ലഭിച്ചിരിക്കാനിടയില്ല
എങ്കിലും,
മണ്ണിന്റെ ഗന്ധം നുകർന്നു പിച്ച വെയ്ക്കേണ്ട നാളിൽ
ഗന്ധകപ്പുകയും തീരാ കുടിപ്പകയും തങ്ങളിൽ വർഷിച്ച്
കുഞ്ഞിളം കാലുകളറുത്ത് മാറ്റിയ ക്രൂരത
സിരകളിലോടുന്ന രക്തം ചീറ്റി വറ്റിയൊടുങ്ങിലും
അവന്റെ മനസ്സിലൊരു കോണിലെന്നും
ശക്തിയിൽ നിശ്ചയം കാത്തു വെക്കുന്നുണ്ട്
രസങ്ങളെല്ലാമൊരുനാളിലൊരിക്കലെങ്കിലുമുൾച്ചേർന്ന്
പുതിയൊരു രാസ സംയുക്തമായാഞ്ഞടിക്കും നിങ്ങളെ
അതിലൊടുങ്ങും നിങ്ങളും നിങ്ങടെ രാഷ്ട്ര തന്ത്രജ്ഞതയും
പടക്കോപ്പും പകൽമാന്യതയും പണക്കൊഴുപ്പുമൊക്കെയും
അന്ന് സൂര്യനുദിക്കുമവർതൻ കൈവെള്ളയിൽ സാകൂതം
അതുവരെ ധീരമായ്തന്നെയേറ്റുവാങ്ങട്ടെയീ അറുംകൊല

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, നവംബർ 16, വെള്ളിയാഴ്‌ച

ഉത്തരാധുനികം


പ്രിയപ്പെട്ടവളേ
ഞാനകലുകയാണു
നാഴികകളും തവണകളും തിരിച്ച് വരാത്ത
നെടുവീർപ്പളക്കുന്ന നാലുകെട്ടും കടന്ന്
മനസ്സ് രൂപാന്തരം പ്രാപിക്കുന്ന
മറ്റൊരു തുരുത്തിലേക്ക്
അവിടെ എന്റെ ഭ്രമങ്ങൾക്ക്
ഞാനൊരു കടുത്ത വർണ്ണം നൽകും
എന്റെ വാക്കുകളെ അലഞ്ഞു തിരിയുന്ന
അനുഭവങ്ങളുടെ ആലയിലിട്ട്
പുതിയ ചാണയിൽ തേച്ചെടുക്കും
വികാരങ്ങൾ അലിഞ്ഞു പോകാതെ
ഈയമുരുക്കിയ മൂശയിൽ ചേർത്ത് വയ്ക്കും
ഓർമ്മകളിൽ പറന്നിറങ്ങാൻ
പ്രണയത്തിന്റെയൊരു ചാണകക്കിളി
ഇടയ്ക്കൊന്നു കരഞ്ഞു കയറാൻ
പട്ടിണിയിൽ കൊരുത്ത ബാല്യരൂപം
അണ്ണാറക്കണ്ണൻ ആർത്തി കാട്ടുന്ന
തേഞ്ഞു തീരാത്തൊരു വരിക്കപ്ലാവ്
പിന്നെ, വർണ്ണങ്ങളുടെ ആധിക്യങ്ങളിൽ
പുതിയ രൂപകം തേടി ഞാനലയുമ്പോൾ
എന്റെ കാലിൽ തടഞ്ഞൊരു നിരൂപണവും
അക്കാദമിയുടെ വിരൂപ മരംകൊത്തിയും
ഒടുവിൽ ആധുനികതയും ഉത്തരാധുനികതയും
ഒന്നിനൊന്നെന്നെ വേട്ടയാടുമ്പോൾ
നിന്റെ കന്യാരക്തം ചിതറിയ ഇടവഴികളിലേക്ക്
ഞാൻ തിരിച്ച് നടക്കും
റാപ്പും റേപ്പും റോക്കുമറിയാത്ത
എന്റെ ആദിമനുഷ്യർക്കിടയിൽ
ഞാനെന്റെ വാക്കുപക്ഷികളെ തുറന്നു വിടും
സ്വപ്നങ്ങളെ, ഓർമ്മകളെ ചക്കിൽ പിഴിഞ്ഞെടുത്ത്
കാട്ടുതേൻ സമം ചേർത്ത് ഞാൻ
എന്റെ അന്തിമ ഗീതം രചിക്കും
ഒടുക്കമെൻ ശവമഞ്ചമൊരു സന്ധ്യയിൽ
മൂന്നാളുമാത്രം ചുമക്കുന്ന നേരവും
അത്രമേലുയർന്നു നില്ക്കുമന്നും
ആർക്കും തീറെഴുതി നൽകാത്തയെൻ
പാവനമൊരു കാവ്യ അഹന്ത മാത്രം

-----------------------

2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

വിചാരണ


നിൽപ്പു ഞാൻ നിങ്ങൾ തൻ ന്യായാസനത്തിന്നു മുന്നേ
വിസ്തരിച്ചീടുക ഇപ്പൊഴെൻ ചെയ്തികളൊക്കെയും
എന്റെ അപഥ സഞ്ചാരങ്ങളെന്റെ സ്വാർത്ഥ മോഹങ്ങൾ
ഞാൻ തീ തുപ്പി വിട്ട വാക്കുകളതിൽ കുരുത്ത ദുർ മൂർത്തികൾ
എന്റെ നയന രേഖയിൽ തെറിച്ചുടഞ്ഞ വാഴ്വുകൾ
ഞാനുപ്പു നോക്കി തൊട്ടു നോക്കിയശുദ്ധമാക്കിയ ദേഹങ്ങൾ
എന്റെയനർഹ ലാഭത്തിനെന്റെ വ്യർത്ഥ മോഹത്തിനായ്
എന്റെയവിശുദ്ധ ബാന്ധവം കാക്കുവാൻ മാത്രമായ്
ഞാനുരുവാക്കി ഞാനുയിർപ്പിച്ചു നിർത്തിയ ശാസനകൾ
സരസ്വതീമണ്ഡപത്തിലൊരുസൽ
വാർത്തപകരുന്നതിന്നുപകരം
രതി തീർത്ഥമൊരുപാടു തീർത്തതിൽ കുതിർന്ന നാളുകൾ
വേദങ്ങളുരുവിട്ടു വിശ്വാസ മന്ത്രം കുരുക്കഴിച്ച കാലമത്രയും
ദേവ വചനങ്ങളൊക്കെയും സ്വലാഭത്തിനൊത്ത് പകുത്ത വേദികൾ
വിസ്തരിച്ചീടുക, ഇല്ല ഒന്നുമൊന്നിനേയും മറുക്കുന്നില്ല ഞാൻ
എങ്കിലുമുണ്ടെനിക്കെന്റെ ഭാഗം ജയിക്കുവാൻ വാദങ്ങൾ
അയോഗ്യരർഹതപ്പെടാത്തവരൊക്കെയും വന്നെന്റെ
മുകളിലൊരു സിംഹാസനം തീർത്തെന്നെ ഭരിക്കുമ്പോൾ
തെറ്റാണു നിയമവും വ്യവസ്ഥയുമെന്നറികിലും
തരിമ്പും തെറ്റാതെ കൊള്ളുവാനെന്നെ മെരുക്കുമ്പോൾ
പേരിന്നുപോലുമൽപ സൗന്ദര്യബോധം തീണ്ടാത്തവൻ
സുന്ദര ധാമങ്ങളെ തെളിച്ചെന്റെ മുന്നേ പറക്കുമ്പോൾ
വിധി വിധിയെന്നുരഞ്ഞെല്ലാ വികല നയങ്ങളൊക്കെയും
വാരി വലിച്ചപ്പാടെ വിഴുങ്ങുവാനെനിക്കു നേരെ വാളോങ്ങുമ്പോൾ
ഇനിയുമൊരിക്കലും ഞാനാവില്ല ഇവ്വിധമല്ലാതെ
അറിയുന്നു കയ്പാണു ജീവിതമെങ്കിലും ഞാനത്
അത്രമേലമൃതായ് ഗണിച്ചു തന്നെ ഭുജിച്ചിടുന്നു
വിസ്തരിച്ചീടുകെന്നെ കല്ലെറിഞ്ഞീടുകെന്നെ കഴിയുമെങ്കിൽ
കഴുവേറ്റിയെൻ ഒടുക്കത്തെ പിടച്ചിൽ വരെ ആസ്വദിച്ചീടുക
എന്റെ നെഞ്ചിൻ കൂടിലെയൊടുക്കത്തെ തിരിയുമണയും വരെ
എന്റെ എഴുത്താണിയെന്നുമുയർന്നേ നിൽക്കുമെന്നായ്
അൽപമൊട്ടഹന്തയോടെ അടിവരയിട്ടു തന്നെ ഞാനീ
അവസാന മാത്രയിലുമിവിടെ ശക്തം കുറിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

ജാരൻ


ആതിരേ, നീയെനിക്കാരാണു ?
ഉള്ളിൽ നിന്നു വിഷപ്പുകയായ് വമിക്കുന്നു ചോദ്യം
അനുദിനമെന്റെ ചിന്താധാരകളിൽ പിണഞ്ഞാടി
ആർദ്രമെൻ വാഴ്വിന്റെയോരോ ഭ്രമണവും ത്രസിപ്പിച്ച്
എന്നിലെ ഭാവങ്ങളെയെന്നിലെ രാഗങ്ങളെ ശമിപ്പിച്ച്
എന്നിലെയെന്നെ ഞാനാക്കുന്ന നീയെനിക്കാരാണു?


എന്റെയുള്ളിലെ പൈതലിൻ ഗതിക്കനുസൃതം
മണ്ണും ചിരട്ടയും മഞ്ചാടിയും കളിക്കുന്നൊരോമന
എന്റെ കളിവാക്കുകളും തലോടലും കാത്തെന്നും
എന്റെ സ്വപ്നം പ്രതിഫലിപ്പിക്കും കുഞ്ഞു പെങ്ങൾ
എന്റെ നോട്ടങ്ങളുടെ കാന്തിക ഗതിയിൽ
വളകിലുക്കത്തിനൊപ്പം ചിരിയുതിർക്കുമെൻ പ്രണയിനി
ഒരായുസ്സു മുഴുവൻ എന്റെ ഇഷ്ടാനിഷ്ടങ്ങൾക്കായ്
സ്വജീവിതം തീറെഴുതിയൊടുങ്ങുമെന്റെ നേർപ്പാതി
കൈകാൽ വളരുന്നതും കാത്തിരുന്നൊടുക്കമെൻ
അവമതിയുടെ കൈപ്പേറ്റ് വൃദ്ധാലയം പറ്റിയ മാതൃത്വം


ഇല്ല, ഇന്നെനിക്കെൻ നിഘണ്ടുവിൽ നിനക്കായ്
കുറിച്ചിടപ്പെട്ട ഇവ്വിധമൊരു നിർവ്വചനമൊന്നുമേ
ഇന്നു ഞാൻ കട്ടെടുത്ത നിൻ മുലച്ചൂടിലൊട്ടിക്കിടക്കുന്ന നേരവും
പെണ്ണെന്നതെന്റെ വിഷമിറക്കുവാൻ കണ്ടെടുത്തൊരുപാധി
തേനുതിരും കീഴ്ച്ചുണ്ട് നിഷ്കരുണം കടിച്ചെടുക്കും വേളയിൽ
തേനായ് നിനക്കു നൽകുമൊരായിരം വാഗ്ദത്ത ശരങ്ങൾ മാത്രം
പ്രിയേ, ഇന്നീ വാഴ്വിന്റെയൊടുക്കത്തെയസംതൃപ്ത മാത്രയിൽ
സദാചാര പേപ്പട്ടികൾ നമുക്കു ചാർത്തിയ നാമം ജാരൻ, കുലട
എങ്കിലുമൊന്നിലുമൊടുങ്ങുന്നില്ല നമ്മുടെ ജീവിത നേർരേഖകൾ


അന്യന്റെ പാന പാത്രത്തിൽ വിളമ്പിയ വീഞ്ഞിനെ
അർഹതയൊട്ടുമില്ലാതെ ഞാൻ നക്കിത്തുടച്ചെടുക്കുന്ന നേരം
മരണമെന്നിലൊടുങ്ങിയെങ്കിൽ ഞാനറിയുന്നെൻ സഖീ
മതിക്കില്ലൊരുത്തനുമെൻ ശേഷവുമൊരു നായ കണക്കെ പോലും


 

2012, ജൂലൈ 25, ബുധനാഴ്‌ച

എന്റെ മഴ





മഴ എന്നിലെന്നുമൊരു തീവ്ര വികാരമായിരുന്നു
വറുതിയുടെ ബാല്യങ്ങളിൽ വലിവുകൾക്കിടയിലെപ്പഴോ
മുത്തശ്ശി ശപിച്ചു തള്ളിയ കർക്കിടകപ്പെരുമഴയെ
പട്ടിണി കൊറിച്ചുകൊണ്ടെങ്കിലുമന്നു ഞാൻ
എന്നിലൊന്നായറിഞ്ഞു നന്നായ് സ്നേഹിച്ചിരുന്നു



കിറുക്കനെൻ കാവ്യ പ്രണയത്തിനൊപ്പം ജീവനായ്
കുറിച്ച കുറിമാനങ്ങളൊക്കെയും കശക്കിയെറിഞ്ഞ
കാർത്തിക നിനക്കായ് അന്നു ഞാനൊഴുക്കിയ കണ്ണുനീർ
മാലോകരൊന്നും കാണാതെയറിയാതെ തുടയ്ക്കുവാൻ
മഴ മാത്രമെനിക്കൊരു നൽ തുണയായിരുന്നു



വിളയാത്ത വയലുകളുംചുരത്താതെപോയൊരാഅകിടുകളുംതാണ്ടി
നഗര ഗർജ്ജനങ്ങളിൽ അന്നന്നത്തെ അഷ്ടിതേടിഞാനലയവേ
എന്നിലെ അമ്ള ക്ഷാരങ്ങൾ ഒഴുക്കി എന്നെ ഞാനാക്കുവാനായ്
ചില മുഹൂർത്തങ്ങളിലെങ്കിലും മഴ വിരുന്നെത്തുമായിരുന്നു



ചേർത്തു വച്ചൊരു അപ്പവും വീഞ്ഞുമെല്ലാം നല്ല വാക്കു നാലോതി
അരികുപറ്റിനിന്നവർകൊത്തിപ്പറന്നശേഷമൊരുതോടായയെന്നെ
വെറുമഴുക്കെന്നു ചൊല്ലിത്തെരുവോരമെടുത്തെറിഞ്ഞ നേരം
മഴമാത്രമൊരുസാന്ത്വനമായ്എന്നിൽതിമിർത്തുപെയ്യുകയായിരുന്നു



കാലചക്രമൊരുപാടു കറങ്ങിയൊടുവിലിന്ന്
കാൽ ചക്രത്തിനു പോലുമുതവാത്തവനായ്
നെടു ചക്ര ശ്വാസം വലിച്ചു ഞാനീ കടത്തിണ്ണയിൽ
ചരിഞ്ഞു കിടക്കുന്ന നേരവുമൊന്നു കൺ പാർക്കുവാൻ
കാത്തിരിക്കയാണു ഞാനൊരു കർക്കിടകപ്പെരുമഴയെ

2012, മേയ് 15, ചൊവ്വാഴ്ച

അപഥ സഞ്ചാരം



ഓ  സഖീ. . .
നീയെന്നിൽ വീണുടഞ്ഞ് തകർന്നടിയാൻ മാത്രമായ്
ഒരു സ്ഫടിക ഗോളമായെന്നെ ഭ്രമണം ചെയ്യാതിരിക്ക
പ്രിയേ,
നീയെന്റെ അഗാധ ഗർത്തങ്ങളിലാപതിച്ച് നിത്യവും
എന്റെ കാമകുണ്ഡങ്ങളിൽ വെന്തെരിയാൻ വീണ്ടുമെന്നെ
അത്രമേൽ ആത്മാർത്ഥമായ് പ്രണയിക്കാതിരിക്ക
എന്റെ കാന്തിക മണ്ഡലങ്ങൾക്കരികിലേതെങ്കിലും
കുഞ്ഞു താരകങ്ങളെത്തിനോക്കുന്ന വേളയിൽ തന്നെ
എന്നിലേക്കാഗിരണം ചെയ്തെന്റെ ഭ്രമണപഥത്തിലാക്കുവാൻ
അത്രകണ്ട് വൈകൃതമെന്റെ ജനിതക ഗോവണിപ്പടവുകൾ
എന്റെ അപഥ സഞ്ചാരങ്ങൾ കൊറിക്കാത്തൊരു നാഴികമണി
വ്യർത്ഥമെൻ വേണ്ടുതൽ മുഴങ്ങാത്തൊരു പള്ളിമേട
എന്റെ ഭ്രാന്തഭ്രമങ്ങൾ എത്തിനോക്കാത്തൊരു കന്യാമഠം
എന്റെ കുടില തന്ത്രങ്ങൾ കടിച്ചു വലിക്കാത്തൊരു കീഴ്ച്ചുണ്ട്
ഇല്ല, നീയെന്നിൽ അടിച്ചേൽപ്പിച്ച ദിവ്യത്വമൊന്നും
ഒരു മാത്രകൊണ്ടത്ര ഞാൻ തച്ചുടയ്ക്കുന്നില്ല
നീയെന്നെയറിയുന്നതിനും ഒരു യുഗം മുമ്പേ
നിന്നെ ഞാനറിഞ്ഞു നീയെന്നിലലിഞ്ഞു തീർന്നിരിക്കും
കവാടങ്ങളെല്ലാം കൂർത്ത ആണികൊണ്ടുറപ്പിച്ച ശേഷവും
നിനക്കു മാത്രമായ് ഞാനെന്റെ പിൻവാതിൽ തുറന്നിടുന്നു
ഇനിയെന്റെ രതിചിന്തകളുണർന്നു ശേഷം ഞാനൊരു
ഇരുണ്ട കാലത്തിലെ കൊടും പാപിയാകും മുന്നേ
ഒരു കണം മുൻപെങ്കിലും നീയെന്നിൽനിന്നോടിയകലുക
ഞാൻ ദിവ്യ ജലത്തിനു പകരം രേതസ്സിൽ ജ്ഞാനസ്നാനമേറ്റവൻ
വിലക്കപ്പെട്ടദിനങ്ങളിലൊക്കെയുംഅഹന്തയിൽമത്സ്യവേട്ടയ്ക്കിറങ്ങിയോൻ
അൾത്താരവചനങ്ങളിൽപോലും അരുതാത്തതുകാംക്ഷിച്ചവൻ
നീയെന്നിലുണർന്നു ഉയർന്നൊരു നിത്യ യൗവ്വനം നേടുമെന്ന
നിരർത്ഥമാം ചിന്ത വെടിഞ്ഞ് പിടഞ്ഞെണീക്കുക
ഇനിയുമത്ര വൈകിയിട്ടില്ലയെന്നെ തീർത്തും തട്ടിമാറ്റുവാൻ
ഇനി നിന്റെയമാന്തത്തിന്റെയൊരു ചെറു വേളപോലും
നീയെന്നിലെ നരകാഗ്നിയിൽ നിത്യമായ് വീണൊടുങ്ങലാവും
അതിനും ഒരു കണമൊരുമാത്രയൊരു നൊടിയിട മുമ്പേ
ഒരു പിടി ചരൽ വാരിയെറിഞ്ഞെന്നെ വെറുത്ത്
വിശുദ്ധമായൊരു ദാമ്പത്യ ലോകത്തേക്കെൻ പ്രിയേ
ഉയർന്നു പറക്ക നീ, ഒരു പുതു ഉഷസ്സാവട്ടെ നിനക്കെങ്കിലും

wwwwwwwwwwwwwwwwwwwwwwwwwwwwwww

2012, ഏപ്രിൽ 17, ചൊവ്വാഴ്ച

സൽവ, അഫ്രീൻ,ഇനി. . . ?


ഞാൻ - ആട്ടിൻതോലെത്രയണിഞ്ഞിട്ടും
എന്നെ മറയ്ക്കാനാവാത്ത ചെന്നായ
എന്റെ ദംഷ്ട്ര
കളിലെത്ര ഒളിക്കാൻ ശ്രമിച്ചീടിലും
തെളിഞ്ഞു കാണുന്ന ചോരപ്പാടുകൾ
വസൂരിക്കുത്തുകളെന്റെ മുഖത്തിന്റെയല്ല
കാമം തീണ്ടിയ മനസ്സിന്റെ സാക്ഷ്യപത്രം
കഷണ്ടിയേറിയ തലയിൽ തെളിയുന്നത്
വരണ്ട വികാരങ്ങൾ പുകയുന്ന ചിന്തകളുടെ രേഖകൾ


പെങ്ങളെന്നു നിന്നെ ഞാൻ സസ്നേഹം
പേരെടുത്തു വിളിക്കുന്ന നേരവും
പെണ്ണാണു നീയെന്നതൊന്നു മാത്രമാണു

പേപിടിച്ചെന്റെ മനസ്സിൽ നിൽപതുള്ളൂ


കാന്തക്കല്ലെത്ര ഊക്കോടെയൊരു കഷ്ണം
കാരിരുമ്പിൻ മേനിയെ തേടുന്നുവോ
കരിന്തിരി പടരാൻ കാത്തുനിൽപാണെങ്കിലുമതിലേറെ
കാമനയെന്നിൽജ്ജ്വലിക്കുന്നു കത്തിക്കയറുന്നു


മാൻപേടയൊന്നൊരുനാളെന്റെ മുന്നിൽ
മിഴിയിൽ കൗതുകം നിറച്ചു മധുരമായ് നിൽക്കവേ
മാമ്പഴം നൽകുവാനെന്റെ മകൾക്കവൾ നീട്ടിയ കൈകളിൽ
മരണം വെച്ചു പകരം രതി തേടുന്നു ഞാൻ


മകളൊന്നെനിക്കു പിറന്നതിൽ പോലും
മുടിഞ്ഞ കാമമൊന്നേ ഞാൻ കാണ്മതുള്ളൂ
മാംസദാഹമൊന്നെന്റെ മകൾക്കു നേരെ
മുളച്ചു പൊങ്ങും മുമ്പേ ഞാനവളെയൊടുക്കിടട്ടെ


സൽവ - നീയെന്റെ ശൗച്യാലയത്തിലൊടുങ്ങിയോൾ
നീണ്ട കണ്ണുള്ളവൾ, നറുനിലാവായൊഴുകുവോൾ
നിയമപുസ്തകത്തിൽ നിനക്കു ഷേബയെന്നു പേർ
നീരണിയാത്ത കണ്ണുമായ് ഞാനാരായുന്നു
നെരിപ്പോടിലെരിക്കുവാൻ മാത്രമായ് ഞാനെന്ത്
നെറികേടു കാട്ടി നിങ്ങളോടായ് അല്പം കാമമല്ലാതെ


അഫ്രീൻ - മകളായ് പിറന്ന നിന്നെ തറയിലടിച്ചു കൊല്ലാൻ
മനസ്സിലെനിക്കു പുത്രഭ്രാന്തത്രയില്ല, എങ്കിലും
മൺപുറ്റുപോലെയെന്നിലനുദിനമുയരുന്ന
മൂത്ത കാമഗോപുരമൊരുനാളെങ്കിലും നിന്നിൽ
മറിഞ്ഞുവീണു നിന്നെ പുൽകിയൊടുക്കും മുന്നേ
മർത്യ നീതിക്കു നിരക്കാത്ത ന്യായം പറഞ്ഞുകൊണ്ടെങ്കിലും
മാറ്റിടട്ടേ നിന്നെയെൻ കരാള ഹസ്തങ്ങളിൽ നിന്ന്


ഇനിയെന്റെ കുമ്പസാരം കേട്ടൊരുവനെങ്കിലും
ഇത്രമേൽ പാപം ചെയ്യാത്തവനെന്ന നല്ലുറപ്പോടെ
ഇക്കണ്ട കാലത്തിനിടയ്ക്കെപ്പെഴെങ്കിലുമെന്നെ
ഇരുത്തി വിസ്തരിക്കാൻ, കല്ലെറിയാൻ തുനിയും മുന്നേ
ഇല്ലയെനിക്കുണർത്തുവാൻ ഇത്രയല്ലാതെ
ഇറ്റുവീഴുവാൻ ഒരിക്കലും ഇടം നൽകാതിരിക്കയെൻ നിണം
ഈ പാവനമണ്ണിൽ വീഴുന്ന എന്റെയോരോ തുള്ളി രക്തവും
ഇനിയുമുയിർത്തേക്കാം ഇതിലും മൂത്ത പാപിയായ് തന്നെ


നിന്റെ കല്ലേറുകൊണ്ടെന്നിലെ കൊടിയ അഹന്ത
നിണം വാർന്നു പോകുന്നതിനു പകരമെൻ കാമദാഹം
നിരർത്ഥമായെൻ ജീവിതം, നിലയ്ക്കാത്ത മോഹം
നാൾക്കുനാളുയരുന്ന പാപ പട്ടിക, പെരും ദാഹം
നീണ്ടുപോകുന്ന കണക്കുകളിലൊന്നെങ്കിലും
നീറിയൊടുങ്ങിയെങ്കിൽ ശേഷമീ നശിച്ച ജീവനും

wwwwwwwwwwwwwwwwwwwwwwwwwwwwww

2012, മാർച്ച് 21, ബുധനാഴ്‌ച

അഭിസാരിക


ഇനിയും വിളിക്കു നീയെന്നെയൊരായിരം വട്ടം
ഇഷ്ടം കൂടി നീയെനിക്കു പട്ടംചാർത്തിനല്കിയ നാമം അഭിസാരിക
ഇനിയും വിതയ്ക്കു നീ നിന്റെ വിഷബീജമെന്നിൽ വീണ്ടും
ഇല്ല, ഒരിക്കലും മുളയ്ക്കില്ലതെന്നു മുൻകൂർ ഉറപ്പിച്ച ശേഷം


മോഹഭ്രമങ്ങളും കാന്തമുനകളും വിലയം ചെയ്തെന്റെ കണ്ണുകൾ
മോഹനകാവ്യം രചിക്കാൻ തുടിക്കും നൽ നാളു മുമ്പേ
മറ്റാരുമറിയാതാ സരസ്വതീ മന്ദിരത്തിൽ വച്ചെന്റെ
മാനം കവർന്നെടുത്ത വെറുപ്പിന്റെ നാൾ മുതൽ
മാലോകർക്കു മുൻപിൽ നീയെന്നെ വിളിപ്പൂ അഭിസാരിക


കമ്പോളത്തിലന്നെന്നെയൊരു കന്നുകാലിക്കു വിലപറയും പോലെ നീ
കച്ചവടമുറപ്പിച്ച ശേഷമതൊടുക്കുവാനെന്റച്ഛൻ
കഴുതക്കാലു പലതു പിടിച്ചും കരഞ്ഞു കൺകലങ്ങിയും
കിതച്ചൊടുവിലൊരു പാളത്തിൽ ജീവനൊടുക്കിയ
കറുത്ത നാളിലന്തിയിൽ കൂട്ടുകിടക്കാൻ കരുണ കാണിച്ച നിൻ
കുടില തന്ത്രം വിജയം കൊണ്ട നാൾ തൊട്ടെന്നെ വിളിപ്പൂ നീ അഭിസാരിക


വാഴ്വിന്റെയോരോ കോണിലും ദുരമൂത്ത സാമ്പത്തിക അസമത്വം
വിതയ്ക്കാതെ കൊയ്യാതെ ഇടയാളായ് വിറ്റെടുത്തു നീ
വിഷൂചിക പോലെന്നിലേക്ക് കെട്ടിയെടുത്തു പകർന്നാടി
വിഭ്രമ വേളകളിലെന്നിലെയൊടുക്കത്തെ നീർത്തുള്ളിയും
വലിച്ചൂറ്റിയെടുത്തൊടുക്കം ജനമദ്ധ്യത്തിൽ നീയെന്നെയൊറ്റുകൊടുക്ക ഇവ്വിധം
വിശപ്പിന്റെ പേരു പറഞ്ഞു വിലപിച്ച് വേഷം കെട്ടിയാടുന്ന ഇവളഭിസാരിക


ഒടുവിലെന്റെ പാപ ഭോഗങ്ങളിൽ കുരുത്തൊരു കുരുന്നിളം പൈതലിനു
ഒരിക്കലും നിന്റെ നാട്ടുകൂട്ടങ്ങളിൽ, നഗര സായന്തനങ്ങളിലെവിടെയും
ഒരിത്തിരി കരുണയും കനിവും കടാക്ഷവും തെല്ലു നീ നൽകാതെ
ഒരു നുള്ളു വിദ്യാ ഭിക്ഷ പോലും ഉള്ളറിഞ്ഞു പകർന്നേകാതെ
ഓടിച്ചു വിട്ടതിൻ കാരണമെന്നിൽ കെട്ടിവയ്ക്കുക, ഞാനഭിസാരിക


ഇനിയെന്റെ നാൾവഴികളിലെല്ലാം മുഴച്ചു നിന്നാ നാമം
ഇത്രമേലെന്നെ വീർപ്പു മുട്ടിച്ചൊടുക്കിയ ശേഷവും
ഇക്കണ്ട കാലമെല്ലാം ഞാൻ കഷ്ടകാണ്ഡം താണ്ടി വലുതാക്കിയ
ഇവളെന്റെ മകളെയും നീയതേ വെറിപൂണ്ട കണ്ണുകൊണ്ടേ
ഇനിയളന്നാരതിയുഴിഞ്ഞ് നിൻ കെടുകെട്ട രതിഭ്രമ
ഇക്കിളികൾക്കു പാത്രമാക്കാൻ തുനിയവേ അറിയുക
ഇവിടെ ഞാനാടിത്തിമിർക്കുമൊരു രുദ്ര താളം ഭയാനകം
ഇറ്റിറ്റുവീഴുമതിൽ കാലമെല്ലാം നിന്റെ നിണവും നെറികെട്ട നടനവും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2012, മാർച്ച് 6, ചൊവ്വാഴ്ച

പ്രകടനം


ഒരു കനലെരിയുന്നു, കത്തിപ്പടരുന്നു, വിഴുങ്ങുന്നു
എന്റെ മനസ്സിനെ, ഊർദ്ധശ്വാസമിടും വ്രണിത മോഹങ്ങളെ
ശങ്കരന്മലയൊട്ടുക്ക് തീ പടരുന്നു, നക്കിത്തുടയ്ക്കുന്നു
ആർത്തു ചിരിക്കുന്നെന്റെ മക്കൾ
പുതു തലമുറയവർക്കെന്തുമേതും
പുളകം കൊള്ളുവാനുള്ള കാര്യമല്ലോ
ജനം കാഴ്ച കാണുന്നു, കൗതുകം കൂറുന്നു
എഴുപത്തഞ്ചിനു ശേഷമിതാദ്യത്തെയനുഭവം
അറിയാമെനിക്കെന്റെ നാടിൻ
കാവൽ നായ്ക്കളുടെ വിലാസവും
വിവരണപ്പട്ടികയിൽനിന്നവരുടെ നമ്പറും
ഡയൽചെയ്ത മാത്രമുതലൊടുക്കം വരെ
ചിലയ്ക്കുന്നു ടെലിഫോൺകിളി വ്യർത്ഥമായ്
എന്റെയാധികണ്ടെന്റെ വേപഥുകണ്ട്
ഭാര്യയിരിക്കുന്നൊരു മൂലയിൽ, ഉണ്ട്
തെല്ലു പരിഹാസമവൾ നോട്ടത്തിലും വാക്കിലും
ഒടുവിലൊരുകണമങ്ങേത്തലയ്ക്കൽ
ഏമ്പക്കമിട്ടേമാന്റെ ഘനശബ്ദം
ഒരു മുട്ടൻ തെറി, ഭത്സിച്ചുകൊണ്ടൊരു ചോദ്യം
കുശലം പറയുവാൻ വിളിക്കുവാനെന്തിതു
അമ്മായിയപ്പന്റെ വീടെന്നു നിനച്ചുവോ
ഉണർത്തി ഞാനെന്റെ പേരു വിവരം
മാധ്യമ കോലാഹലങ്ങൾക്കിടയിലെന്റെ സ്ഥാനം
കാലു പിടിക്കുവാൻ ഞാനൊരുക്കമാണേമാനേ
കാടിനെയൊന്നായ് തീയൊടുക്കും മുൻപ്
കാര്യമാത്ര പ്രസക്തമായ് ചെയ്ക വല്ലതും
എന്തു ചെയ്യാൻ ഡ്യൂട്ടിക്കു ഞാനുണ്ട്, കൂടെ
എന്തുമേതും തിരിയാത്തൊരു പുത്തൻ വനിതയും
നാടിനെ കാക്കാൻ പ്രതിജ്ഞ കൈകൊണ്ടൊരു
നല്ല മന്ത്രിപുംഗവൻ നഗരം കീഴടക്കിയിന്ന്
പ്രകടനം ചെയ്യുന്നതതറിയുന്നില്ലയോ ?
മുട്ടി ഞാനധികാരധാർഷ്ട്യക്കൊടി
ഉയർന്നു നിൽക്കുന്നയോരോ വാതിൽപ്പടികളും
ഉത്തരം പലതാണു കിട്ടിയതെനിക്കെങ്കിലും
ഉണരുന്നു ഞാനതിലെല്ലാമൊരേ നിഷേധസ്വരം
കത്തിക്കയറുന്നു മന്ത്രി വികാര വിക്ഷോഭമായ്
പ്രകൃതിക്കിണങ്ങുന്ന ജീവിതം, ഓസോൺ പാളികൾ
ലോകതാപനം, കുടിവെള്ള ക്ഷാമം അങ്ങനെ
എത്തിയൊടുവിൽ ഞാനാ ഗസ്റ്റ് ഹൗസിൽ തിരു സന്നിധേ
ഉണർത്തിച്ചു കാര്യം എന്തെങ്കിലും ചെയ്യണം
ആലോചിക്കുവാനില്ലിനിയൊരു മാത്രപോലും
ഉണ്ട്, ഖദറിട്ട കോലങ്ങൾ മുപ്പതുമതിലധികവും ചുറ്റും
ഉണ്ടെന്നു സംശയമൊന്നിനെങ്കിലും നൽ ബോധം
എന്നിൽനിന്നുയർന്ന വാക്കിൽനിന്നൊരക്ഷരമെങ്കിലും
വേർതിരിക്കുവാനുൾക്കൊള്ളുവാനാവില്ലൊരുത്തനും
പരിഹാസച്ചിരികളും പുകച്ചുരുളുകളും താണ്ടി
പച്ചമണ്ണിലേക്കു ഞാൻ വീണ്ടുമിറങ്ങവേ
പകയില്ല പരാതിയില്ലൊരു പാതി വികാരം പോലുമില്ല
എന്നിൽ നിറയുന്നതൊരു തരം ശൂന്യത മാത്രം
ഫണ്ടും പദ്ധതികളും പകൽ വെളിച്ചത്തിലിനിയും വരും
പങ്കെന്റെതെന്തതിൽ കയ്യിട്ടുവാരാനെന്നതേ
പുലരുവോളം നിനച്ചിടേണ്ടൂ ഞാൻ, അല്ലാതെ
പ്രകൃതി സ്നേഹവും പിണ്ണാക്കും പകരില്ലെനിക്കൊരു
പത്തുകാശും പ്രശസ്തിയും പട്ടു കൗപീനവും
എരിഞ്ഞൊടുങ്ങട്ടെയോരോ പുൽനാമ്പും പാരിലെ
വെളിവായിടട്ടെ അവ്വിധമെങ്കിലുമിടയിലെ
കളകൾ ഉയർന്നൊരു കള്ളിമുള്ളായ്
ഉലകമൊടുക്കുവാൻ ഉയർന്നു നിൽക്കുന്നുവെന്ന്

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

ബോധ തലങ്ങൾ


ഞാൻ നിന്നിലേക്കടുക്കുന്തോറും
എന്നിലെ ആസക്തി വർദ്ധിതമാകുന്നു
ഞാൻ നിനക്കായ് അലയുന്തോറും
എന്നിൽനിന്നത്രമേൽ നീയകന്നു പോവുന്നു
എന്റെ തേട്ടങ്ങളെന്തെന്നു ഞാൻ
ഒരു പുനർവായന നടത്തവേ
എന്നിലൊരു ശൂന്യത മാത്രം
എനിക്കു പുറംതിരിഞ്ഞിരിക്കുന്നു
ഉയരങ്ങളിലെ ഗോപുരങ്ങളിലാണു
എന്റെ കണ്ണുകളുടക്കിയിരിക്കുന്നത്
ഭാവങ്ങളുടെ ഉഛസ്ഥായികൾ
ഭ്രമങ്ങളുടെ ഉയർനിലങ്ങൾ
വികാരങ്ങളുടെ തുടർചലനങ്ങൾ
ഞാൻ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു
എന്നിൽ പൂവുതിർക്കാതെ പോയ
ഓരോ വ്രണിത വസന്തങ്ങളും
പെയ്യാതെ പോയ ഓരോ വർഷങ്ങളും
വെറുപ്പിൻ ചുമരുകളതിരിട്ട
മത മേൽക്കോയ്മ തീർത്ത വിഷവിത്തുകളാണു
വേദങ്ങളിലെഴുതാത്ത, വെഞ്ചെരിക്കാത്ത
പൗരോഹിത്യ സ്വാർത്ഥ വചനങ്ങളും
പുത്തൻ മതശാസനകളും പറിച്ചെടുത്തെറിഞ്ഞത്
എന്നിൽ തളിർത്തുയരേണ്ട ചില്ലകളാണു
എനിക്കുചുറ്റുമൊരുനൂറു നീരാളിക്കൈകളായ്
എന്റെ ചിന്താധാരകളെപ്പോലും വഴികെടുത്തുന്ന
ഉഗ്ര അൾത്താര ബോധനങ്ങളായ്
ഇനിയും മതമൊരു പുതുപരിവേഷമായ്
പുരോഹിത വൃന്ദത്തിൻ പുത്തൻ വിളംബരവുമായ്
എന്റെ ബോധതലങ്ങൾക്കൊരു കാരഗൃഹം തീർക്കും മുൻ
എന്റെ ഓർമ്മകളൊക്കെയും അടവെച്ചു 
ഞാൻ വ്യർത്ഥം വിരിയിച്ചെടുക്കട്ടെ
000000000000000000000000000000000000000000000

2012, ജനുവരി 26, വ്യാഴാഴ്‌ച

എന്റെ വിശ്വാസം


നേരിട്ടൊരു നിവേദ്യമർപ്പിക്കാൻ
പൗരോഹിത്യ മേൽക്കോയ്മയില്ലാതൊന്നു
മനസങ്കടമുണർത്തുവാൻ
എനിക്കാവാതെ പോവുന്ന നാളൊക്കെയും
ദൈവമെന്നിൽനിന്നത്രമേൽ
അകന്നു നിൽക്കുന്നുവെന്നെന്റെ വിശ്വാസം


വിയർപ്പിന്റെയോരോ കണങ്ങളും
കമ്പോള മൂലയിൽ ചേർത്തുവെച്ച്
വിലപേശി വിൽക്കുവാൻ എനിക്കാകും വരെ
മണ്ണിന്റെ മണമറിഞ്ഞൊരു നൽവിത്ത്
വിതച്ചത് കൊയ്തെടുക്കുവാൻ
എനിക്കാവാതെ പോകുമെന്നതെന്റെ മതം


തെരുവിന്റെയോരോ മൂലയിൽ നിന്നും
കൊടിയ സാമ്പത്തിക അസമത്വം ദൈന്യമായ്
ഒരു നേരത്തെയന്നത്തിനു വേണ്ടി കൈനീട്ടവേ
കൺമൂടിയുറക്കം നടിക്കുന്ന ഭരണകൂടമോരോന്നും
നാടിനെ കാർന്നൊടുക്കുന്ന അർബുദമെന്നത്
ഒരു നടുക്കത്തോടെയുൾക്കൊള്ളുന്ന എന്റെവിപരീതവിശ്വാസം


ഒരേ നാളിലൊമ്പത് വട്ടം അനാഥത്വം കൽപ്പിച്ച്
വിദ്യാ ഭിക്ഷ പോലും നിഷേധിച്ച് പടിയടച്ചൊതുക്കുന്ന
ബാല രോദനം മുഴങ്ങുന്ന നാളൊക്കെയും
ദൈവ വചനമൊന്നു പോലും കടന്നെത്തില്ല
ഏതൊരാത്മാവിലുമെന്നതിന്നെന്റെ
വികല മനസ്സിന്റെ വിശ്വാസപ്രമാണം


വാക്കുകൾ പകർന്നാടാനാവാത്ത
വികാരങ്ങൾ പങ്കുവെയ്ക്കാനരുതാത്ത
വിശുദ്ധ സങ്കൽപങ്ങൾ പടച്ചുവിടുന്ന
വികാരികൾക്കെതിരെയൊരു വാളെടുക്കുവാൻ
എന്റെ കുറിമാനങ്ങൾക്കാവാത്ത ദിനമൊക്കെയും
ഒടുങ്ങട്ടെയെന്റെയുള്ളിലെയുൾക്കടലിൽ തന്നെ
എന്നിലെ വാക്കും വിശപ്പും വികാരങ്ങളത്രയും
00000000000000000000000000000000000000000000000000000000000

2012, ജനുവരി 22, ഞായറാഴ്‌ച

പ്രണയ ഹാരം


സ്നേഹത്തിന്റെ സ്വന്തമെൻ സുചിത്രയ്ക്ക്
ഇനിയൊരു ചിത്രം കോറിയിടാൻ പോലുമാവാതെ
എന്റെ ഓർമ്മകളുടെ പാളികൾ എന്നിൽ നിന്നും
തുരുമ്പെടുത്തടർന്നു പോയൊരു നാളതറിയുന്നുവോ
ഒരു ചെറുപുഷ്പം പോലും വിടരുവാനാവാതെ
എന്റെ വസന്തങ്ങളുടെ ഏടുകൾ മണ്ണടിഞ്ഞന്നു
ചിതലെടുത്ത് പോയത് നീയറിയുന്നുവോ


ദൂരങ്ങളിലെവിടെയോ എന്റെ താളുകളിൽ
സ്വപ്നങ്ങളുടെ ചില്ലകളൊക്കെയും പൂവണിഞ്ഞ്
വർണ്ണ വിസ്മയം തീർത്തിരുന്നത് ഞാനുണരുന്നു


വറുതിയുടെ ബാല്യവും വെറിപൂണ്ട യൗവ്വനവും താണ്ടി
തെളിനീരു കിനിയുന്ന നാളെകൾക്കു മാത്രമായ്
അടരാടുന്ന വേളകളിൽ പോലുമെന്റെ
വിദൂര സ്വപ്നങ്ങളുടെ മേടയിലെനിക്കു താങ്ങായ്
എന്നിലൊരു നിറദീപമായ് നിന്നെ ഞാൻ കിനാകണ്ടിരുന്നു


എന്റെ പൂക്കാലങ്ങളുടെയൊടുക്കത്തെ മധുകണം പോലും
ഊറ്റിക്കുടിച്ചൊടുക്കമൊരു വെറുംതോടായെന്നെ
കാൽക്കാശിനുതവാത്തവൻ, കാൽപ്പനികതയറിയാത്തവൻ
കെടുകെട്ടവനെന്നായിരം ശാപവാക്കുകളുമായ് ഭത്സിച്ചു
എന്നെയോരോ ആൾക്കൂട്ടങ്ങളിലുമപഹാസ്യനാക്കി
കല്ലെറിയാനെന്നെയൊരു പടതന്നെ സജ്ജമാക്കി
എന്നിലെ കരിന്തിരിപോലും ചവിട്ടിമെതിച്ചു കടന്നവൾ


നീയെന്റെയപചയങ്ങൾക്കു കാതോർത്തൊരു കോണിൽ
ഞാൻ വീണടിഞ്ഞൊരു മൺപുറ്റായ്ത്തീരും ദിനം
മനസ്സിലെണ്ണി വീണ്ടുമേറെ തരളിതയായ് പ്രണയ വിവശയായ്
ആയിരം തേന്മാവുകളിൽ പടർന്നു കയറുന്ന നേരവും
ഞാനെന്റെ താളുകളിൽ പടരാതെപോയ വാക്കുകൾക്കായ്
അടയിരുന്നാത്മ വേദനയിൽ നീറിയൊടുങ്ങുകയായിരുന്നു


ആത്മ നൊമ്പരങ്ങളിലമർഷമടഞ്ഞൊടുവിലൊരു നാൾ
എന്നിൽ നിന്നുതിർന്ന വാക്കുകൾക്കൊക്കെയും
നൂറുപൊൻ നാമ്പുകൾ കിളിർത്തതിൽ സുന്ദര
മോഹനമൊരു പുതുയുഗമുദയം കൊള്ളവേ
ആശിച്ചുകൊള്ളട്ടെ ഞാനൊട്ടഹന്തയോടെ


വിശുദ്ധമീ പ്രണയമൊട്ടുകൾ നിഷ്കരുണം പറിച്ചെടുത്ത്
വിഷം ചീറ്റുന്ന വർഗ്ഗീയ കായ്കളുമായ് കൂട്ട്ചേർത്ത്
വിഭ്രമ രക്തഹാരം പണിയുവോരെയൊടുക്കുവാൻ
വീണ്ടുമൊരു മുഗ്ദ്ധ പ്രണയമായ് നീയെന്നിലുദയം കൊള്ളുക


ഇന്നെന്നിൽ തളിർത്തുലകളവിൽ പടർന്നു നിൽക്കുമീ
കാവ്യ വന്മരത്തണലിൽ നിന്നൽപ്പം ശുദ്ധ പ്രണയം
ഒരുനുള്ളു സ്നേഹം ഒരിറ്റു പരിഭവം നല്ല കണ്ണീരൊരു കണം
പകരുവാനെനിക്കാവുമെങ്കിൽ എന്റെ തൂലികത്തുമ്പതു
വിലമതിക്കുന്നു ഞാൻ മറ്റേതു കനകകൂമ്പാരവുമതിലധികവും


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...