2013, ഡിസംബർ 17, ചൊവ്വാഴ്ച

സ്വപ്നം


പാഴ്മോഹങ്ങളുടെ ഭാണ്ഢമഴിച്ച്
പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം
കനിയാത്ത മുലപ്പാലിനു പകരംവെച്ച
കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം
കനൽമഴ പെയ്ത ബാല്യങ്ങളിൽ
കരയാൻ മറന്നതെല്ലാം തീർക്കണം
ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ
വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം


ദുരിതം വിളയുന്ന താഴ്വരകളിൽ
ദയയില്ലാത്തൊരു മകരക്കൊയ്ത്ത്
പടിയടച്ച് പുണ്യാഹം തെളിച്ച പടവുകളിൽ
പാതിരാവിലൊറ്റയ്ക്കൊരു പുലഭ്യപ്പാട്ട്
തിരിമുറിയാതെ തിമിർത്ത് പെയ്യവേ
തകര,താളുപോലും തിന്നാതെയൊരു കൂത്ത്
ഭ്രമങ്ങളടിഞ്ഞ നീർത്തടങ്ങളിൽ
ഭയംവെടിഞ്ഞൊരു പകൽ നായാട്ട്
ചട്ടം ചമച്ച തമ്പുരാന്റെ ഇല്ലത്ത്
ചായം തേയ്ക്കാതെയൊരു വിധിയെഴുത്ത്
കാലൻകോഴി നീട്ടിക്കൂവുന്നതിനും മുമ്പേ
കണ്ടുതീരാത്ത സ്വപ്നങ്ങൾക്കൊക്കെയും സ്വസ്തി

---------------------

2013, ഡിസംബർ 12, വ്യാഴാഴ്‌ച

അന്ത്യമൊഴി


എനിക്കായ് അറുക്കപ്പെട്ട ബലിമൃഗം
ഒരിക്കലെൻ തെരുവുകളിൽ ഞാൻ കണ്ടെടുക്കും
മരിച്ച സ്വപ്നങ്ങളെ കുഴിയിലിറക്കിവെയ്ക്കും മുന്നേ
ഒരു ശാന്തിഗീതമോതി സ്വസ്ഥമാക്കാൻ
വെറുപ്പിന്റെ മടിശ്ശീലകളിൽ നിന്നു വിമുക്തമായ്
മുടന്തില്ലാതെ സ്വർഗ്ഗനദി കടക്കാൻ
എന്റെ വാക്കുകൾ കടമെടുക്ക,
ഏന്റെ വികലാക്ഷരങ്ങളെ കൂട്ടുപിടിക്ക
മരുഭൂവിലെയൊടുക്കത്തെയൊട്ടകവും ഒഴിയും മുമ്പ്
ഒറ്റവിരൽ പിടിച്ചെങ്കിലും എന്നിൽ പൊറുക്കുക
എനിക്കു വിലക്കിയ വിഭവങ്ങൾ, ഒടുക്കിയ സ്വരങ്ങൾ
എന്നിൽ നിന്നു നീക്കിയ വർണ്ണങ്ങൾ
കൂടെയെടുക്കുകയോ കുപ്പയിലെറിയുകയോ ചെയ്യുക
എങ്കിലും ഒരു നോട്ടംകൊണ്ടെങ്കിലും എന്നെ സ്നേഹിക്ക
ശവമഞ്ചമേറ്റാൻ, മേൽമണ്ണു നീക്കാൻ ഞാൻ കുനിയും മുമ്പ്
എന്റെ കാതുകളിലൊരു സ്നേഹ മന്ത്രമോതുക
വെറുപ്പിന്റെ വാതിലുകൾക്കൊരു സാക്ഷയാവുക
നീയെടുത്തതും ഉടുത്തതും ഉരുവാക്കിയതുമെല്ലാം
നിന്റെ മണ്ണുണങ്ങും മുന്നൊരു മാത്രയിൽ
ഇഷ്ടജനങ്ങളിൽ ചോരപ്പാടു തീർക്കും
ഞാനാവഴിയൊട്ടു വിട്ടു നടക്കട്ടെ, പുതിയ വാക്കു തേടട്ടെ
അതിനുമാത്രമെങ്കിലും എന്നിലൊരു കരുണ പെയ്യുക

oooooooooooooooooooooooooooooooooooo

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

ഒറ്റുകാരൻ


തിരിച്ചറിവുകളുടെ കാരമുള്ളുകൾ
ഇടവഴികളുടെ വേദനകളാവുന്നു
ചുറ്റും വസന്തമാണെന്നും,വർണ്ണങ്ങളൊക്കെയും
എന്നിൽ മാത്രമേ ഒടുങ്ങിയിട്ടുള്ളുവെന്നും
ആറാത്ത നോവൊന്നു നിവർന്നു നിൽക്കുന്നു
നിറക്കാഴ്ച്ചകൾ കെട്ടുപിണഞ്ഞാടുന്ന മദ്ധ്യാഹ്നങ്ങളിൽ
നരച്ച കറുപ്പുവെളുപ്പു പോലും അന്യമാവുന്നു
നഷ്ടമായ വാക്കുകളും പിടിച്ചെടുത്തെരിച്ച കാവ്യങ്ങളും
ഒരിക്കലും തളിർക്കാതെ കൂമ്പടഞ്ഞു കരിയുന്നു
ഗന്ധകം പെയ്യുന്ന അമാവാസികളിൽ
മാർജ്ജാരവേഷപ്പകർച്ചകൾക്കു മേൽ സദാചാരം പൂക്കവേ
കൊഴിഞ്ഞു പോയതൊരു നിറകൺ നിലാവാണു
പിറക്കാത്ത കവിതകളുടെ ആകത്തുകകളിൽ
വെറുപ്പിന്റെ മൗനം വെന്തെരിഞ്ഞൊടുങ്ങവേ
പൊള്ളലേറ്റതൊരു നാക്കുപറിഞ്ഞ നാഴികമണിയാണു
കരിനിയമമുരുക്കുന്ന പൗരോഹിത്യ മേൽക്കോയ്മകളിൽ
വെള്ളിമൂങ്ങകൾ വാഴുന്ന കമ്പോള നീതികളിൽ
ദാരിദ്ര്യം പുകയുന്ന സാമ്പത്തിക അസമത്വങ്ങളിൽ
ഒറ്റമുറിയിലൊരു ഒറ്റുകാരൻ എത്തിനോക്കും വരെ
നീയെനിക്കൊത്തു ശയിക്കുക, എന്നിൽ വിയർത്തൂറുക
ഉരിയവൻ വന്നു കതവു തട്ടും മുന്നൊരുകണമൊരുമാത്ര
എന്നിലിഴചേർന്നൊരു വിപ്ലവവീര്യത്തിനു ജന്മമേകുക

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

സഹതാപം


കാലുള്ള നാളിൽ ഉദയം കൊണ്ടതൊരു
കാലണയ്ക്കുപോലുമുതവാത്തവനെന്നറികിലും
ഉദകക്രിയ ചെയ്യാതെ കരുണയിൽ കാലമെല്ലാം
ഊട്ടിയുറക്കി ഉരുവാക്കി വിട്ട മാതൃ മാനസം


വിദ്യയ്ക്കു പകരമൊരു വല്ലം പൊൻചക്രം കൊയ്യും
വല്ലാത്ത നാളിലൊരു ചില്ലി പോലും പറ്റാതെ
കോരിയൊഴിച്ചെന്നിൽ കുറവൊന്നുമില്ലാതെ
കടപ്പെട്ടു കിടക്കുമാ ഗുരു കൃപാ കടാക്ഷം


തേടുവാനില്ല കൂട്ടം കുടുംബം വേണ്ടപ്പെട്ടൊരു ജീവി
തിരിച്ചറിഞ്ഞു ഉണ്മയിതെങ്കിലുമൊരു നരച്ച സായന്തനം
നീട്ടിയ കൈകൾ നൽ നിശ്ചയമോടെ ഗ്രഹിച്ച്
നാളിതു വരെയും പാലിച്ച് കാക്കും നൽപാതി സ്നേഹം


പെയ്യുവാനില്ല അമ്ളമല്ലാതമൃതൊരു കണം പോലുമെന്നിൽ
പകൽ പോലെ തീർച്ചപ്പെടുത്തി കോറിയ രേഖയ്ക്കു മേൽ
ഇടിമുഴക്കി ഇക്കിളിപ്പെടുത്തി ഒരു മാത്രയെങ്കിലും
ഇത്ര കാമനയോടെ പെയ്തിറങ്ങിയ ജാര സംസർഗ്ഗം


അവഗണനയുടെ സമൂഹക്കാഴ്ച്ചകൾക്കിടയിൽ
അംഗീകരിച്ചൊരു എഴുത്താണി നേദിച്ച്
കനിവുടൻ കാവ്യം നെറുകയിൽ വച്ചയെൻ
കരുണാർദ്രമൊരു അജ്ഞാത സൗഹൃദ സംഗമം


സ്നേഹിക്കാതിരിക്കയെന്നിൽ ഒട്ടും സഹതപിച്ചീടായ്ക
സ്തുതിഗീതമോതായ്ക തെല്ലും പരിഗണിക്കായ്ക
എന്നെ ഓർക്കായ്ക വാഴ്ത്തായ്ക ഒതുക്കീടുക
എരിതീയിൽ നിന്നെഴുതിയൊടുക്കട്ടെയീ ദുരന്ത കാവ്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx






 



2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അന്ത്യ കൂദാശ


അവഗണനയുടെ പനിച്ചൂടിലകംപുറമെരിയവേ
പുതയ്ക്കാനൊരു കമ്പളം മതിയാതെയാവുന്നു
സർക്കാരാതുരാലയത്തിലൊരു നീണ്ട നിരയിൽ
ദുരമൂത്ത മൂർത്തികളുടെ കരുണയ്ക്കു കെഞ്ചവേ
അവകാശ ഔദാര്യ വ്യത്യാസം അറിയാതെ പോവുന്നു
വായുമണ്ഡലമൊട്ടുക്കാർത്തിയോടെ വലിച്ചെടുത്ത്
ജീവൻ കാക്കുവാനിത്തിരി ശ്വാസം തികയാത്ത മാത്രയിൽ
അഹന്തയിൽ ചവിട്ടിയ കാൽപ്പാടുകളൊക്കെയും
തിരിച്ചെടുക്കാനാവാതെ സ്വന്തം നെഞ്ചിൽ പതിക്കുന്നു
ഇനിയെന്റെ സ്മരണയിൽ ബാക്കിവെയ്ക്കുവാൻ
വാലൊടിഞ്ഞൊരോട്ടു കിണ്ടിയും നിലച്ച മണിയൊച്ചയും
ഇപ്പതിറ്റാണ്ടിലൊക്കെയും ചെയ്യാത്ത കാരുണ്യം
ഇനിയീ ഒടുക്കത്തെ വേളയിൽ പകരുവാൻ
ഒരു കണ്ണെങ്കിലും ദൃഷ്ടിയിൽ പതിക്കാതെ പോവുന്നു
മരണമിന്നെന്റെ വാതിൽ മുട്ടിത്തുറക്കാതെ
ശക്തമാ സാക്ഷകൾ മുറുക്കിക്കൊളുത്തുക
എന്റെ ജീവന്റെയന്ത്യ കണമുരിഞ്ഞു പോവാതെ
കാലുകൾ അമർത്തിപ്പിടിക്ക എന്നിൽ നിന്നകലായ്ക
എങ്കിലുമറിയുന്നു ഞാനെന്റെയുൾബോധം മറയും മുൻ
ഒരിക്കലെങ്കിലും നിൻ ഇച്ഛയറിയുവാൻ ക്ഷമ യാചിക്കുവാൻ
കഴിയാതെ പോവുകിലെരിയുമീ ഉലകിൽ ഞാനെരിഞ്ഞതുപോൽ
എന്റെയാത്മാവൊടുങ്ങാത്ത ഇരുൾകൊണ്ട നാളൊക്കെയും


 

2013, സെപ്റ്റംബർ 3, ചൊവ്വാഴ്ച

കുറ്റപത്രം


ദുരന്തങ്ങളുടെ കാഴ്ച്ചക്കാരനാകുവാൻ
ഈ സമതലത്തിൽ ഞാൻ ബാക്കി
നോഹയുടെ പ്രളയവും മോശയുടെ താഢനവുമേറ്റ്
മരണം ഘനീഭവിച്ച താഴ്വരകളിൽ ഞാൻ
ഒഴുകാനും ഉറയാനുമാവാതെ ഉരുകിത്തീരുന്നു
അഹന്തയുടെ ദന്തഗോപുരങ്ങളിൽ നിന്നും
അപമാനത്തിന്റെ പാതാളത്താഴ്ച്ചയിലേക്കുള്ള ദൂരം
എന്റെ ജീവിതംകൊണ്ടളന്നു തീർക്കുകയാണു
വിശപ്പിന്റെ യാചനകൾക്കു മുകളിൽ
സുവിശേഷ വാണിഭരുടെ കാഹളവും
സദാചാര നായ്ക്കളുടെ ബഹളവും ശ്രവിക്കാതെ പോയത്
എന്റെ അപരാധപ്പട്ടികയിലെ ഒന്നാം കുറ്റം
സ്വന്തബന്ധങ്ങളുടെ തീച്ചൂളയിൽപ്പെട്ട്
തിക്താനുഭവങ്ങളിലേക്ക് ജാലകം തുറക്കവേ
പേരിനുപോലുമൊരു സൗഹൃദം നെയ്തില്ലന്നതെന്റെ
പാപക്കണക്കിൽ ചേർത്തുവച്ച രണ്ടാം കുറ്റം
അന്നത്തിനും അവസരത്തിനും പിറകെ ഞാൻ
തലതല്ലിപ്പാഞ്ഞു തെരുവിൽ കിടക്കവേ
പ്രണയപരിണയപ്രതിക്രിയകൾക്കായൊരു നാഴിക
നീക്കിവച്ചില്ലന്നതെന്റെ പൊറുക്കാനാവാത്ത കുറ്റം
ഇനിയൊരു വിചാരണയേതുമില്ലാതെന്നെ
ഗതികിട്ടാത്തൊരു കരിങ്കൽത്തുറുങ്കിലടയ്ക്ക
തെല്ലും സഹതപിച്ചിടാതെന്നെ കഴുവേറ്റുക
ഒടുവിലൊരു ഫലകമെന്റെ കല്ലറ മുകളിൽ നാട്ടുക
സത്യാസത്യ വിവേചനമറിയാതെ പോയൊരു വൻപാപി
എഴുതിത്തീരാത്തൊരു കവിതയുമായൊടുങ്ങി
ഇനിയൊരു ഉയിർപ്പില്ലാതടങ്ങുവാൻ ഇക്കൽക്കെട്ട്
തുറക്കാതിരിക്ക കാവ്യം നിലയ്ക്കാത്ത നാൾവരെ

00000000000000000000000000

2013, ജൂലൈ 25, വ്യാഴാഴ്‌ച

പ്രതിഷേധ വാക്കുകൾ


ദുരിതവേഗങ്ങൾക്കു ശേഷമൊരു
കനകമേഘം മഴയായ് പെയ്യുന്നതല്ല സ്വപ്നം
വിശന്നു, മഞ്ഞച്ച നീരുകക്കിയൊടുക്കം
വിഭവങ്ങളായിരം വിളമ്പുന്നതല്ല സ്നേഹം
നോവുന്ന കരളിനു മുകളിലായ് നീ തേച്ച
നഞ്ഞിന്റെ കണക്കു കാക്കുന്നതല്ല പ്രണയം
കിട്ടാതെ പോയ സൗഭാഗ്യങ്ങൾക്കു പിന്നേ
കൈകൊട്ടി വിളിക്കുന്ന സുഖങ്ങളിലല്ല ജീവിതം
ഒന്നുമൊന്നുമല്ലെന്നറികിലും ഞാനെന്റെ
ഒന്നുമില്ലായ്മയിലെന്നു നേരുകാണും
കണ്ടു കൊതി തീരാത്തൊരാ കാനനക്കാഴ്ച്ചകൾ
കത്തിച്ചു പകരം മരുഭൂ വിതച്ചതോ നേട്ടം
വാനവും ഭൂമിയും നിഷേധിച്ചൊടുക്കമെൻ
വൈകൃത സ്വപ്നങ്ങൾതൻ ഭാണ്ഡമൊടുക്കുവാൻ
വേവുന്നൊരിത്തിരി മണ്ണും തടുത്തതോ ന്യായം
പൂതി തീരെ കണ്ടുകിടക്കാനൊരു നിലാരാത്രി
പകൽ തീരുവോളം നോക്കിനിൽക്കാനൊരു പെരുമഴ
പതിയെയൊഴുകുന്ന പുഴയിലൊരു  പരൽമീൻ തേട്ടം
നഷ്ടപ്പെടുത്തിയെല്ലാമെങ്കിലുമൊടുക്കായ്കയെന്റെ
നശിച്ചടങ്ങിയിട്ടില്ലാത്ത മധുരതരമോർമ്മകളെങ്കിലും
ഇനി ഞാനീ മാത്രകളെല്ലാം കടന്നൊരു രാത്രികൂടി
ഇത്ര ബോധത്തോടെ ഇവ്വുലകി
ലവശേഷിക്കുമെങ്കിൽ
ഇട്ടേച്ചുപോകുവാൻ ബാക്കിയീ പ്രതിഷേധ വാക്കുകൾ മാത്രം

000000000000000000000000000000000000000000000

2013, ജൂലൈ 9, ചൊവ്വാഴ്ച

എനിക്കു പറയുവാനുള്ളത്


എനിക്കും നിനക്കുമിടയിലുള്ള മൗനത്തിനുള്ളിൽ
തിളയ്ക്കുന്നതൊരു അഗ്നിപർവ്വതമാണു
ഒരുനിമിഷത്തെയെന്റെ അവിവേകം കൊയ്തത്
ആയുസ്സുമൊത്തം നീ കാത്ത വിശ്വാസപ്പാടമാണു
വിവസ്ത്രമാക്കപ്പെടുന്ന പുലർവേളകൾ
ചുമലിൽ കെട്ടിവെയ്ക്കുന്നതൊരു തീരാക്കളങ്കമാണു
ഇനിയെന്റെ നരകം നക്കിത്തുടയ്ക്കാതെ ഭദ്രം
നിന്റെ ജാലകം കൊട്ടിയടയ്ക്കുക
ഇനിയൊരു ദുരന്തം പടികയറാത്തവണ്ണം
മനസ്സിലൊരു സാക്ഷ മുറുക്കിയിടുക
കയ്പുരസങ്ങളും കവിതാശകലങ്ങളും ചവച്ച്
നാൽക്കവലയിലൊരു കറുത്ത സന്ധ്യയിൽ
വീണ്ടുമൊരുനാൾ നീയെന്നെ കണ്ടെടുക്കും
അന്നെന്റെ ഭാണ്ഡത്തിലൊരുപിടിയവലിനു പകരം
കാലം ബാക്കിവെച്ച ഒരുകെട്ടു കുറിമാനങ്ങളും
മഷിവറ്റിയൊടുങ്ങിയിട്ടില്ലാത്തൊരു തൂലികയും
കീറിപ്പറിഞ്ഞയെന്റെ സ്വപ്നങ്ങളും നിറഞ്ഞു കാണും
വെറുപ്പിന്റെ മുൾപ്പടർപ്പുകൾ നിറഞ്ഞു  പൂക്കുകയും
അസഹിഷ്ണുതയുടെ കായ്കൾ വിളയുകയും ചെയ്യുമ്പോൾ
ജീവിതം നരകയറുന്നത് ഞാനറിയുന്നു
മനസ്സും മസ്തിഷ്കവും മരവിച്ചൊടുക്കം
ഭാഷയും വാക്കും ഒരു ചെറു കാവ്യശകലം പോലും
കടന്നു വരാതെന്റെ നെഞ്ചകം നുറുങ്ങും മുമ്പേ
എനിക്കു പറയുവാനുള്ളത് കുറിക്കുവാനുള്ളതൊക്കെയും
നിനക്കായ് ഞാനെന്റെയേട്ടിൽ ശക്തം തുന്നിച്ചേർത്തിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജൂലൈ 4, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം


ശിശിരം ഒരു ചെറുകണം പോലും
അരിച്ചിറങ്ങാനരുതാത്ത വിധം
എന്റെ ജാലകമടച്ചതെന്തു നീ
മേഘക്കീറുകൾ ഗ്രാമക്കാഴ്ച്ച തേടുന്ന
ഇടവഴികളിൽ പോലുമതിനൂതനം
വിദ്യുത് നയനമൊളിപ്പിച്ച് ക്രൂരം
എന്റെ സ്വകാര്യ നിമിഷങ്ങൾ
കരിച്ചുകളഞ്ഞതെന്തു നീ
എന്റെ വിചാരങ്ങളൊപ്പിയെടുക്കാൻ
കോശം വിഭചിച്ചൊരു മൂന്നാം കണ്ണു
സ്വപ്നങ്ങൾക്കിടയിൽ ദ്രുതഗതിയിലൊരു
ആഗോള കച്ചവട വിളംബരം
എന്റെ ചുമലുതീറെടുത്ത് പതിച്ചൊരു
അർത്ഥരഹിത പരസ്യ വാചകം
സഞ്ചാര പഥങ്ങൾക്കുമേൽ
സദാചാരപ്പടയുടെ സ്ഥിരവീക്ഷണം
എന്റെ വാക്കുകളുടെ പ്രായോജകരും
വികാരങ്ങളുടെ കരാറുകാരും
നിന്റെ ചൊൽപ്പടിയിലെ ഭ്രമണങ്ങൾ
ഇനിയൊന്നു ചിരിക്കാനുറക്കെക്കരയാൻ
ഒന്നു നന്നായൊരു മാത്ര പങ്കുവെയ്ക്കാൻ
ഒരു വാക്കു കുറിക്കാൻ നല്ലതൽപം കൊറിക്കാൻ
നീ വിലക്കി ഭദ്രം വിളക്കിവെച്ചയൊരു
ചങ്ങലക്കെട്ടറുത്ത് വീണ്ടുമൊരു
നല്ല സ്വാതന്ത്ര്യമൽപം നുകരാൻ
ഒരു തുടം സ്നേഹമൊരു മാത്ര മോഹം
ഒരു കഴഞ്ചെങ്കിലും വികാരം പകുത്തിടാൻ
ഇടവരും നൽ നാളുവരെ ഞാനെന്റെ
തൂലികത്തുമ്പാൽ പ്രതിഷേധിച്ചിടട്ടെ

00000000000000000000000000

2013, ജൂലൈ 1, തിങ്കളാഴ്‌ച

വെറുക്കപ്പെട്ടവൻ



വിദൂരങ്ങളിൽ വിരിയുന്ന അന്യപുഷ്പങ്ങളിൽ
വെറുതെയെങ്കിലും ഞാൻ വിറകൊള്ളുന്നില്ല
കൊഴിഞ്ഞ ഗ്രീഷ്മമോ വരാനിരിക്കുന്ന വസന്തമോ
അകംപുറമെന്നിലൊന്നും ചെറു മാറ്റം വരുത്തുന്നില്ല
അങ്ങ് അനന്തകോടിയിലൊരു വിളക്കുമാടത്തിൽ
രാജൻ പ്രജയുമൊത്ത് ഊർജ്ജം പകുത്തെടുത്തതോ
തെറ്റുചെയ്യാത്തവനു മുൾക്കിരീടം നൽകി വെറുതെ
കൊള്ളരുതാത്തവനെന്നു മുദ്രചാർത്തപ്പെട്ടതോ ഒന്നും
ഒന്നുമെന്നിലൊരു ഓളം ഉയർത്തപ്പെടുന്നില്ല
നിങ്ങൾ വെറുക്കപ്പെട്ടവനാക്കി സദ്യ നിരസിക്കുമ്പോഴും
ചാവടിയന്തിരത്തിനും തിരണ്ടുകുളിക്കും കാതുകുത്തിനും
പടിയടച്ചെന്നെ നായപോൽ ആട്ടിയോടിക്കുമ്പൊഴും
ഞാൻ ഒരു വരയിൽ ഒരു വിധിയിലൊരു ന്യായാസനത്തിൽ
എന്റെ നാളുകൾ കുറിച്ചിടപ്പെട്ടതിൽ കൺപാർത്തിരിക്കുന്നു
എന്റെ രക്തവും നീരും ചിന്തകളൊക്കെയും വെറുത്തൊടുവിൽ
നികൃഷ്ടനെന്നെന്നെ നിങ്ങൾ തെരുവിൽ നിന്നകറ്റുന്ന നേരവും
ഞാനെന്റെ എഴുത്തുകോലിന്റെ ചലനം മാത്രം കിനാകാണുന്നു
അതിലെന്റെ കരുത്തും പ്രതികരണവും പ്രതിഷേധവുമെല്ലാം
ആർക്കും തീറെഴുതാതെ ഞാനെന്റെ സത്വമായ് മാർഗ്ഗമായ്
വരും ജനതയ്ക്കൊരു നിദർശകമായ് ബാക്കിവെയ്ക്കുന്നു

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജൂൺ 20, വ്യാഴാഴ്‌ച

ദുരന്ത ഗീതിക


തുടച്ചെറിയാതിരിക്ക നീയെന്റെ വാനിലെ
പുതിതായുരുവായ കരിമേഘത്തുണ്ടുകൾ
വേരറുത്തു ബന്ധം വിടർത്തിയ സ്വന്തം
വെറുപ്പിന്റെ തീയെടുത്ത ഇഷ്ടജനങ്ങളെ
നീ വീണ്ടുമൊരു ചെന്ന്യായം തേച്ച ഓർമ്മയായ്
എന്നെ അലോസരപ്പെടുത്തായ്ക, തുടരാതിരിക്ക
പാതിവെന്ത ശേഷവും ഞാൻ തച്ചുടച്ചെറിഞ്ഞ
വിശപ്പിന്റെ മാത്രകൾ തീണ്ടിയ കലങ്ങളെ
നീയൊരു ദുരന്ത ഗീതികയായെന്റെ സ്വപ്നങ്ങളിൽ
ഇഴഞ്ഞെത്തിയെന്നിൽ വെറുപ്പിൻ വിഷമേറ്റാതിരിക്ക
എന്റെ ഗോളം മഴയിൽ കുതിർന്നുയിർക്കുന്ന നേരവും
നിന്റെ ചുടു നിശ്വാസം കൊണ്ടെന്നെ എരിക്കായ്ക
അരുതായ്മകൾക്കു സാക്ഷ്യം ചൊല്ലിയെൻ യാത്രയാകെ
വെറും വിപരീത ഊർജ്ജം നിറച്ചെന്നെ കൊല്ലായ്ക
പന്തിയിൽ എന്നിരുവശവും വിഭവങ്ങളെല്ലാം വിളമ്പി
വായ്ക്കരിപോലും നിഷേധിച്ചെന്നെ ഒറ്റപ്പെടുത്തായ്ക
എന്നെ വിവസ്ത്രനാക്കിയവിശുദ്ധ ബാന്ധവം ചാർത്തി
തെരുവിന്റെ വടക്കൊരു മൂലയിൽ വെച്ച് കൂക്കിയാർത്ത്
കൈകൊട്ടിച്ചിരിച്ച നിങ്ങളൊരു ദിനം പുലരിയിൽ
ഇല്ല ഞാനരുതാത്തതൊന്നും ചെയ്തില്ലെന്നുണർന്നു
മാത്സര്യ ബുദ്ധിയോടൊന്നിച്ച് കൈവണങ്ങിയെൻ
എഴുത്താണി നെറുകയിൽ വെയ്ക്കും നൽവേള വരെ
ഞാനെന്നെ മറന്നുലകം മറന്ന് കവിതയിൽ ലയിക്കട്ടെ

ooooooooooooooooooooooooooooooooooooooooo

2013, ജൂൺ 10, തിങ്കളാഴ്‌ച

ഭ്രമങ്ങൾ


ഗിരിശൃംഗങ്ങളിൽ ആണ്ടാണ്ടുകളായ് ഞാൻ
ഏകയാഗം നടത്തുന്ന  വേളയിൽ പോലുമേ
ഹൃത്തിലൊരു കപടചരിവിലാരുമറിയാതെ
ഒരു പനിനീർ ദളം കാറ്റടിയേൽക്കുന്നുണ്ട്


ഇരട്ടപിറന്ന മാൻപേടകളിൽ ഭ്രമിച്ചു ഞാൻ
കറുത്ത മൂടുപടത്തിനുള്ളിലിരുന്നാണെങ്കിലും
ഇടയ്ക്കെപ്പഴോ ഇരുളിനെ വകഞ്ഞു മാറ്റി
പതുങ്ങിയിരുന്നു ഇക്കിളി കൊള്ളുന്നുണ്ട്


ഭാണ്ഡത്തിലാക്കി ഒളിപ്പിച്ച ഭ്രമങ്ങളെല്ലാം
അതിതീവ്രതയൊട്ടുമൊടുങ്ങാതെ വീണ്ടും
ചെളിനീരിൽ നിന്നുയിർമൂച്ചിനായ് നിത്യം
തലയുയർത്തി കണ്ണുകാട്ടി നിൽപതുണ്ട്


അറിയുന്നു ഞാനെന്റെ ജനിതകപ്പടിയിൽ
ഈയമുരുക്കിയൊഴിച്ചെഴുതിയ രാസവാക്യം
ഒരു ചെറു തപംകൊണ്ടൊരു ജപം കൊണ്ട്
ആവില്ല തിരുത്തിയെഴുതുവാനൊരിക്കലുമൊട്ടും


നീ നിന്റെ കാരുണ്യവാടം മലർക്കെത്തുറന്ന്
എന്നിലെ വിഷബീജമൊക്കെയുമെടുത്തെറിഞ്ഞ്
വിശുദ്ധനാക്കിയെന്നെയവിടേക്ക് ചേർക്കുകിൽ
അന്നേ ഞാൻ ഞാനെന്ന പൂർണ്ണ മർത്യനാവൂ

wwwwwwwwwwwwwwwwwwwwwwwww

2013, മേയ് 23, വ്യാഴാഴ്‌ച

പൂക്കാത്ത മാവ്


അത്രമേൽ അനിവാര്യമായൊരു വർണ്ണം വാഴ്വിൽ നിന്നു
നിഷ്കരുണം മുറിച്ചുമാറ്റപ്പെടുന്ന ദുർഗതിയെ ഞാൻ
മഹാദുരന്തമെന്നു വിളിക്കിലുമൊരിക്കലും വഴിമാറുന്നില്ല
കോശങ്ങളുടെയോരോ കോണിലും ബാധിച്ചയർബുധം


തണൽ നൽകി യുഗമെല്ലാം പന്തലിച്ചു നിൽക്കിലും
ഒരുമാത്രയെങ്കിലും പൂക്കാതെ പോവുകിൽ, ഇല്ല
മതിക്കില്ല്ലയൊരുത്തനും ഒടുക്കമൊരുനാൾ വെറുപ്പിൻ
ചിതയിലെരിഞ്ഞു വെണ്ണീറായ് പോവുകയെന്നല്ലാതെ


നീ പകർന്നേകിയ തീർത്ഥം ഒടുക്കത്തെ കണവും നുകരാതെ
എനിക്കാവില്ലയെന്റെ ദു:ഖയാത്രയൊടുക്കുവാനീ ഭൂവിൽ
നീയെന്റെ കുമ്പിളിൽ ഇട്ടു നൽകാത്തയൊരു തുട്ടുപോലും
ഏതു പുണ്ണുകാട്ടി ഞാൻ യാചിക്കിലും വന്നുചേരില്ലയെന്നിൽ


ഇനി ഞാനെന്റെയുള്ളിലെ കവിതയുടെ നിലയ്ക്കാത്ത ഒഴുക്കും
കണ്ണിലെ കാർത്തിക നാളവും കാത്ത് കാലമെല്ലാം മനസ്സറിഞ്ഞ്
നിന്റെ നാമം നൂറ്റൊന്നാവർത്തി ജപിച്ച് സ്വസ്ഥം, സുന്ദരം
നിന്നിൽ നിന്നുകിനിയുന്ന കരുണയില
ലിഞ്ഞുതീരട്ടെ പിന്നെയും
wwwwwwwwwwwwwwwwwwwwwwwwwwwwwww

2013, മേയ് 15, ബുധനാഴ്‌ച

തനിയാവർത്തനങ്ങൾ


എന്നിൽ പെയ്യാതെപോയ കരിമേഘങ്ങളെല്ലാം
ഒന്നായ് തീർത്തതൊരു സങ്കടക്കടലാണു
വാഴ്വിൽ കുരുക്കാൻ മറുത്ത മോഹങ്ങളെല്ലാം
എന്നിൽ ഉയിർത്തതൊരു ദു:ഖകാനനമാണു
ആവർത്തനങ്ങളുടെ അഴിമുഖങ്ങളിൽ ഞാൻ
കെട്ടുപിണഞ്ഞു വെയിലേറ്റു വീണു കിടക്കവേ
എന്നെ മൂടുന്നതാരോ പടച്ചെടുത്തു പോഷിപ്പിച്ച
മൂഢവിശ്വാസങ്ങളുടെ മണൽക്കൂനകളാണു
ജ്ഞാതാജ്ഞാത വൈകല്പങ്ങൾക്കിടയിലൊരു
തൂക്കുപാലമിട്ടു ഞാൻ കരയണയാതലയുമ്പോൾ
ബുദ്ധിമണ്ഡലത്തിനന്യമെന്നറിഞ്ഞിട്ടുമെന്തിനോ
കുന്തിരിക്കപ്പുകയിലലിഞ്ഞു കൺമൂടിക്കിടക്കുന്നു
നീ കനിഞ്ഞേകാത്ത വസന്തങ്ങളൊരിക്കലുമെന്നിൽ
ഒരു കുഞ്ഞു മലരായ്പ്പോലും വിടർത്താനാവില്ലയൊന്നിനും
നീ വർഷിച്ചനുഗ്രഹിക്കും വിഭവങ്ങളിലൊരു തരിമ്പും
നുള്ളിനീക്കാനാവില്ല ഭൂവിലേതു വിശുദ്ധൻ നിനയ്ക്കിലും
ഇതെന്റെ തത്വമെന്റെ ജ്ഞാനം, പകർന്നുകിട്ടിയ ചെറുനാളം
ഇനിയൊരാൾദൈവത്തിനു മുന്നിലൊരു കപടഭക്തിക്കു മുന്നിൽ
തലവണങ്ങേണ്ടി വരുന്നതിനും ഒരു കണം മുന്നേയെന്നെ
നീയേറ്റെടുക്ക ദഹിപ്പിക്ക ഉയർത്തുക നിൻ തിരു ഭവനത്തിലേക്ക്
എന്റെ ശാപമെന്റെ വൈകല്യംഎന്റെയെതിർവായനയൊക്കെയും
വരും തലമുറയിലേക്കൊരർബുദമായ് പടർന്നിറങ്ങും മുന്നേ
ഞാൻ നിന്റെ തിരു തീർത്ഥം കുടിച്ച് നിത്യമാം മുക്തി നേടട്ടെ

wwwwwwwwwwwwwwwwwwwwwwwwwwwwwwwww

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

ഭ്രാന്തസ്വപ്നങ്ങൾ


വസന്തം എത്തിനോക്കാത്തയീ
കടന്നൽക്കൂടിനകക്കെട്ടിൽ പോലും
എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട്
രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ
അസ്തമയ വേളയിൽ പോലും
എന്റെ ചിറകുകൾ കമ്പനം കൊള്ളുന്നുണ്ട്
മഴയറിയാത്ത മേടരാവുകളിൽ
അരുതാതെ ഉയിർകൊണ്ട ഈയലുകളായ്
പൂക്കൾ വിലക്കപ്പെട്ട സൈകതങ്ങളിൽ
വഴിതെറ്റിയെത്തിയ ശലഭങ്ങളായ്
എന്റെ ഭ്രാന്തസ്വപ്നങ്ങൾ അന്യം നിൽക്കുന്നു
ഇവിടെ ഞാനെന്നതു കാലം തെറ്റിയ കവിതയും
കറവ വറ്റിയ കന്നുമായ് പടിക്കു പുറത്താവുന്നു
കേൾക്കാത്ത കാതും കാണാത്ത കണ്ണുമായ്
വായ് മൂടിക്കെട്ടി ഞാനിരിക്കുന്ന നേരവും
എന്റെ എഴുത്താണിയിൽ പ്രതിഷേധം കിനിയുന്നുണ്ട്
നിങ്ങളെന്നെ അതിശക്തം ക്രൂശിക്കുന്ന മാത്രയിലും
എന്റെ കാലടിയിലെ മണ്ണിനെ ഞാനത്രയറിയുന്നു
ഇനിയെന്റെ മരണം ഒരു പ്രസ്ഥാനത്തിന്റെയോ
ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയോ മരണമല്ല
മറിച്ച്, എന്റെ മരണം എന്റേതു മാത്രമാണു
എനിക്കു ശേഷം എന്റെ വാക്കുകളെ ദത്തെടുക്കുക
എന്നെ മണ്ണിലേക്കു തള്ളിയിടുക മറവിയിലേക്ക് കൈവിടുക
ഞാനെന്റെ പ്രഭുസന്നിധിയിൽ പുതുജീവനായുയിർക്കട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഏപ്രിൽ 24, ബുധനാഴ്‌ച

കുഴിമാടം


രതി ഹിമമായ് പെയ്തിറങ്ങുന്ന
മോഹന താഴ്വരകളിൽ നിന്നും
ഊഷര സ്വപ്നങ്ങളിലൂടെയതി തീവ്രം
ഊർന്നിറങ്ങുന്നതേതു വ്യർത്ഥ
വൈതരണിയിലേക്കു ഞാൻ


പശ്ചാത്താപക്കണ്ണുനീരിൽ കുതിർന്നു
പാതിരകളിൽ നിന്നിലേക്കു ഞാൻ
നേർ രേഖ പണിതു പടർന്നിറങ്ങവേ
മറുകോണിലൊരു കണമൊരു ചോദ്യം
മിന്നലായ് എന്നിലുയരുന്നതി തീക്ഷ്ണം
പാപമായെന്തു ഞാൻ ചെയ്തിത്ര വല്ലാതെ


മഴ സുഖമാണെന്നറിയാം
ചുറ്റും തിമിർക്കുകയാണെന്നറിയാം
എന്നിൽ പെയ്തില്ലെന്നറിയാം
ഇനിയൊരു വർഷമില്ലെന്നറിയാം
എങ്കിലും ചില സ്വാർത്ഥ വേളകളിൽ
ഞാൻ വിലാപത്തിന്റെ വേഴാമ്പലാകുന്നു


മഴ കൊതിക്കുന്ന ചേമ്പിലയിൽ
മണ്ണിന്റെ മരണം പറ്റിപ്പിടിച്ചിരിക്കുന്നു
കറുപ്പു വെളുപ്പിനപ്പുറം വർണ്ണങ്ങൾ തേടവേ
സദാചാര ഭൂതങ്ങൾ വസന്തം തല്ലിക്കെടുത്തുന്നു
ഇനിയെന്റെ മരണം നിങ്ങളിൽ നല്ലൊരു
വസന്തോത്സവമായ് പൂത്തിറങ്ങും മുമ്പേ
ഞാനെന്റെ കുഴിമാടം സ്വയം തേടിയെടുക്കട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

സ്വപ്ന സൂചകം

തുളുമ്പാൻ തുടിക്കുമൊരു
ചെറുകുളത്തിൽ നിന്നൊരിക്കലെങ്കിലും
മുങ്ങിയൊരായിരം മുത്തെടുക്കുവാനു-

ള്ളിലെ കടുംതാപമൊടുക്കുവാൻ

ചിണുങ്ങിപ്പെയ്യുമൊരു മഴയത്ത്
കാറ്റടിയേറ്റൊന്നു നന്നായ് വിറച്ച്
നനുത്ത സ്വപ്നങ്ങളും നേർത്ത വർണ്ണങ്ങളും
ഇടകലർന്നാടുവാൻ

പഴയ പാടവരമ്പും ഞണ്ടും കൊറ്റിയും
ഞാവൽമരത്തണലും കടന്ന്
മുക്കുറ്റി തഴുതാമ തകര താളെന്നി-
ങ്ങനെയൊരു ബാല്യമോർക്കുവാൻ

ഗണിച്ചെങ്കിലെന്റെ സമൂഹമെന്നെ-
യൊരിക്കലെങ്കിലും പന്തിയിൽ
ഒതുക്കി വയ്ക്കാതെ നല്ലൊരുരുള
നൽകിയെന്നും തുല്യനായ്

കാതുകുത്ത്, തിരണ്ടുകുളി, പുരകെട്ടു
കല്യാണമെന്നിങ്ങനെയൊന്നൊന്നായ്
നിങ്ങളൊന്നായ് മേളിക്കും നൽ മുഹൂർത്ത-
ങ്ങളിലൊരിക്കലെങ്കിലും
വെറുമൊരു കാഴ്ച്ചക്കാരന്റെ വേഷത്തി-
ലെങ്കിലുമെന്നെയെന്റെ ദേശം
കൂടിയിരുത്തിയൊന്നായ് കണ്ടു
ഇറ്റുകഞ്ഞിത്തെളിയെങ്കിലുമേകിയെങ്കിൽ

പൂക്കാതെ പോവുന്ന വസന്തങ്ങളൊക്കെയും
നഷ്ടമല്ലയവയിനിയുംഎന്നിലൊടുങ്ങാത്തയൊരു
ഘോഷമായ് തിമിർത്തു വരുമെന്നു നിനയ്ക്കുവാൻ

ഇല്ല തികച്ചുമിനിയൊരു നാഴികപോലും
ബാക്കിയെന്നിലെന്നറിയവേ
എങ്കിലുമുയിർക്കുന്നു മോഹങ്ങളെത്ര
കെട്ടിവെച്ചു തഴുതിട്ടൊതുക്കിലും

അറിയുന്നു ഞാൻ എന്റെ സ്വപ്നങ്ങൾക്കും
ജീവനുണ്ട്, ദേഹമുണ്ട്
ആടാതെ പോയ ഓരോ വേഷവും
ഓർമ്മയുണ്ട്, അക്കമുണ്ട്

ഇനിയൊരു നാൾ ഒരരങ്ങു പോലും കാണാതെ
നറു നെയ്യൊഴിച്ചൊരു ആട്ടവിളക്കേറ്റാതെ
ആദ്യാന്തം മുനിഞ്ഞു കത്തും തിരിയുമായ്
ഞാൻ കെട്ടു പോകിലും
എന്റെ സ്വപ്നങ്ങൾ ജ്വലിച്ചേ നിൽക്കുമെന്നുമൊരു
വ്രണിത സൂചകമായ് പാരിതിൽ

എന്റെ കല്ലറ എന്റേതുമാത്രമായിരിക്കു-
മതിലൊരിക്കലും ശേഷിക്കില്ല
ഒരുപിടി കറുത്ത സ്വപ്നങ്ങളും
വിടരാത്ത മോഹങ്ങളും കുരുക്കാത്തയാശകളും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, മാർച്ച് 17, ഞായറാഴ്‌ച

മരണ മൊഴി


വഴി തെറ്റി വന്നതാണു ഞാനേതോ
പാപഗ്രഹത്തിൽ നിന്നുമീ ഭൂവിലേക്ക്
അറിയുന്നു ഞാനത്രമേലനർഹനാണു
ഈ മണ്ണിലൊട്ടൊന്നു കാൽ തൊട്ടു വയ്ക്കാൻ
സ്വന്തബന്ധത്തിന്റെയൊരു ചെറു തരിമ്പു തേടി
ഉലക കോണു മുഴുവൻ ഞാനലയുന്ന നേരം
ഉണരുന്നു ഞാൻ മാത്രമേകനാണന്യനാണു
ഈ പുതുയുഗത്തിനുമെത്രയോ ആണ്ടാണ്ടു മുന്നേ
ഇവിടെ വന്നഗ്നിയായ് മടങ്ങേണ്ടിയിരുന്നതാണു


ഒരിക്കലുമൊരു കടക്കണ്ണിന്റെയൊടുക്കത്തെക്കോണിൽ നിന്നു
പാപ വിഷമെന്നിലേക്കു തുപ്പാതിരിക്കയെന്നെ കൈവിടുക
മൂത്ത കരിവണ്ടിന്റെയൊടിഞ്ഞ മുതുകെല്ലിനുള്ളിൽ ചെറു
പൂമൊട്ടൊന്നു നുകരുവാനറിയുവാനാശയങ്കുരിക്കുമെന്നോ
അരുത്, എന്നിൽ ജീവന്റെലക്ഷണമൊന്നുപോലുംകാംക്ഷിക്കരുത്
മരണം കനിഞ്ഞേകിയില്ലെങ്കിലുമെന്നോ മണ്ണടിഞ്ഞൊടുങ്ങിയ
കാതൽ നശിച്ചു പൂതലിച്ചു മനമെരിഞ്ഞടഞ്ഞ വെറുമൊരു
കെടുകെട്ട മരങ്കുറ്റിയായ് ഇവ്വുലകിൽ ഞാൻ നില കൊണ്ടിടുന്നു


ഇന്നുമുതൽ പതിനെട്ടാം പക്കമൊടുങ്ങും മുമ്പേ നിശ്ചയം
തെരുവീഥിയിലെവിടെയോ ഞാൻ കൊല്ലപ്പെട്ടു വീണടിയും
എന്റെ നിസ്വാർത്ഥ നിണം പെട്ട നിന്റെയിരു കരങ്ങളും
പൗരോഹിത്യത്തിന്റെ ജാഢ നിനക്കേകിയ ശുഭ്ര വസ്ത്രങ്ങളും
ജനംവിശുദ്ധമാക്കി
നെഞ്ചിലേറ്റുംപൊൻകൂടുപണിതുയർത്തിവയ്ക്കും
ഒടുവിലെന്റെയൊടുക്കത്തെപ്പിടച്ചിലും രസിച്ചു നീയെന്നെ
ഒരു വെറും ശവമായെങ്കിലും വിട്ടു വയ്ക്ക വെടിയുക
ആരെങ്കിലുമൊരിക്കലെൻ നിരപരാധിത്വമറിഞ്ഞു
ഒരു ചെറു കുഴിയൊരുക്കിയെനിക്കു നിത്യ ശാന്തിയേകിയെങ്കിൽ
പിന്നെ, കാലമൊന്നും നിലയ്ക്കാതെയെന്റെ പ്രഭു ഭവനത്തിങ്കൽ
കരുണയിൽ ലയിച്ചു ഞാൻ വീണ്ടെടുക്കുമെന്നിൽ നശിച്ചതെല്ലാം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, മാർച്ച് 10, ഞായറാഴ്‌ച

വീണ്ടെടുപ്പ്


നിന്റെ പാപക്കരം തൊട്ട ഒടുക്കത്തെക്കോടിയും
കീറിയെറിഞ്ഞു ഞാൻ നിത്യമാമൊരു മുക്തി നേടട്ടെ
നിന്റെയടങ്ങാത്ത കാമ ദാഹമൊളിപ്പിച്ചയെന്റെ പാദുകം
ദൂരെയെടുത്തെറിഞ്ഞു ഞാൻ വിശുദ്ധിയിലേക്കൊട്ടു നടന്നടുക്കട്ടെ
നീ നൂറാവർത്തി ഉഴിഞ്ഞെടുത്തു കീഴടക്കിയ എന്റെ ബോധം
ഒരായിരം തവണ കേണു പറഞ്ഞു ഞാൻ തിരിച്ചെടുക്കട്ടെ
നിന്റെ വിരൽത്തുമ്പു പതിഞ്ഞു തീപ്പെട്ടയെന്റെ ദേഹം
പശ്ചാത്താപക്കണ്ണീരിൽ കുതിർത്തു ഞാൻ വീണ്ടെടുക്കട്ടെ
ഇനി നിന്റെ സ്മരണയുടെ കീടം കൊറിച്ചിട്ടയെൻ മസ്തിഷ്കം
കൊത്തിയരിഞ്ഞെറിഞ്ഞെങ്കിലും ഞാനൽപം നല്ലതോർക്കട്ടെ
എന്റെയവിശുദ്ധ ബാന്ധവം കള്ളസാക്ഷ്യപ്പെടുത്തിയ നാക്കിനു
നൂറു കെട്ടിട്ട് ഞാനെല്ലാ കെടുകെട്ട വാഴ്വിനും അന്ത്യമേകട്ടെ
പാതി വെന്ത നിന്റെ വികാരങ്ങളിൽ വെറുപ്പിന്റെ തിരു നൂറു തൂകി
വെറി മൂത്തനിന്റെമോഹങ്ങളിൽവിശ്വാസത്തിൻഅഗ്നിതെറിപ്പിച്ച്
വ്രണപ്പെട്ടയെന്റെ കരളിൽനിന്നിറ്റുന്ന നിണം തൊട്ട് സത്യമിട്ട്
ഞാൻ പുതിയൊരു വാഴ്വിലേക്കെത്തിനോക്കുന്ന വേളയിൽ
ഇല്ല,നീയൊരിക്കലുമെന്നിലൊന്നുമായിരുന്നില്ല,നിന്നെഞാനറിയില്ല
ഇനി ഞാനെന്റെ പ്രഭുവിനു ദാസ്യം ചെയ്തു വിമുക്തനാകുന്ന നേരം
എന്നിൽ ഞാൻ പോലുമില്ലാത്തൊരു പുതു ദേഹമുയർന്നു വരും
അന്നെന്റെകരളുമാമാശയവുംധമനികളൊക്കെയുംപാപംവെടിഞ്ഞു
പുതു വീര്യം നിറഞ്ഞു പുത്തനാമൊരു പ്രഭയിൽ തുടിച്ചു നിൽക്കും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഫെബ്രുവരി 21, വ്യാഴാഴ്‌ച

കാരണം


കൂടോത്രം മാരണം കുറിപ്പെഴുത്ത്
കുറ്റമോരോന്നിന്റെ തലയിൽ ചാർത്തി
ഇനി ഞാനൽപമൊന്നുറങ്ങിടട്ടെ
കനകം വിളയുന്ന നിൻ പാടത്തു നിന്നു ഞാൻ
കനിയൊട്ടൊരൽപം രുചി നോക്കിടാതെ
പുഴുക്കുത്തു വീണു മണ്ണിൽ കൊഴിഞ്ഞു വീണ
വിഷവിത്തൊന്നു കഴിക്കുവാൻ പോയ നാളിൽ
വേടനൊന്നെന്നെ മരത്തിൽ തളച്ചിട്ട വേളയെ
കുമ്പസാരക്കൂട്ടിൽ നിന്നു ഞാൻ കരഞ്ഞു പറഞ്ഞിടട്ടെ
ഒടുക്കുവാനെളിതാണെൻ ജീവനെങ്കിലും, എന്നുള്ളിൽ
ഒരു യുഗം മുമ്പേ തപം ചെയ്യുമായിരം വാക്കുകൾ
അവയൊരു നൽ കാവ്യമായ് ഉരുവാകും മുൻപു ഞാൻ
ഒടുക്കുവതെങ്ങനെ എന്നെ സ്വയമങ്ങനെയെളിതായ്
അതിശയമാണെനിക്കോമനേയോരോ നാളുമങ്ങനെ
അതി ശക്തമായ് നീയെന്നെയിത്രമാത്രം ആത്മാർത്ഥമായ്
പ്രണയിക്കുമത്ഭുതം നിറകണ്ണുമായ് നോക്കി നിൽക്കേ
ഇനിയില്ല ഞാനേതു ചെളിക്കുണ്ടിലുമാഴുവാൻ
താമരമലരെത്രയിതൾ വിരിഞ്ഞു നിറഞ്ഞു കാൺകിലും
ഇനി നീയെന്നയുണ്മയൊന്നുമാത്രം വാഴ്വിലെന്നും
ഉയിരായ് കണ്ടു ഞാൻ സ്വസ്ഥമൊന്നുറങ്ങിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഫെബ്രുവരി 20, ബുധനാഴ്‌ച

ആഭിചാരം


നിന്റെ ആഭിചാരക്രിയകൾകൊണ്ടെന്നെ വീണ്ടും
കടുത്ത പാപഗ്രഹത്തിലേക്കു വശീകരിക്കാതിരിക്ക
തെള്ളിപ്പൊടി തൂവിയ കുമ്പളത്തിൽ ആവാഹിച്ചെന്റെ
ഭ്രമണപഥങ്ങളെ ഒന്നിനൊന്നു കീഴ്മേൽ മറിക്കാതിരിക്ക
തൂശനിലയിൽ നിരത്തിയ തെച്ചിപ്പൂങ്കുലയ്ക്കരികിൽ
മുനിഞ്ഞു കത്തുന്ന ചെരാതിലേക്കൊരിക്കൽക്കൂടി
എന്നെ മനസ്സിൽ കൂടിയിരുത്തി നെയ് പകരാതിരിക്കുക
ഞാനേതു ഗംഗയിൽ മുങ്ങിയും നിന്റെ കൊടിയ
വജ്രാവരണം തകർത്തെറിയാൻ തുനിയുന്ന നേരവും
നിന്റെ സമ്മോഹന മന്ത്രം ഇരുപത്തിമൂന്നാവർത്തി
ഉരുക്കഴിച്ചെന്നെ നിന്നിലേക്ക് ഇണ ചേർക്കാതിരിക്ക
നിന്റെ സർപ്പക്കോലങ്ങളുടെ തിരു ദീപങ്ങൾക്കു നീ
ഇരുണ്ട വർണ്ണം നൽകി എന്നിൽ വിഷമേറ്റാതിരിക്ക
ഞാൻ ഞാനായിത്തുടരുവാനഹന്ത ഉറയഴിച്ചെറിയുവാൻ
എന്റെ പ്രഭു ഭവനം പ്രദക്ഷിണം ചെയ്യുന്ന വേളയിൽ
നീയെന്നെയൊരു മൂഢസ്വർഗ്ഗമായ് നിന്നിലേക്ക് വിളിക്കരുത്
ഇനി ഞാനെന്നെ മറന്നു മതികെട്ട് നഗ്നനായ് വെറും നിലത്ത്
നിന്റെ കാൽക്കീഴിലെന്റെ മാനം അടിയറവെച്ച് വീഴിലും
പിടഞ്ഞെണീക്കുവാൻ ഏതഗ്നിയിൽ കുളിച്ചും വിശുദ്ധനാകുവാൻ
ഒടുവിലെന്റെപശ്ചാത്താപക്കണ്ണീരിൽസ്വയംകഴുകിവിമുക്തനാകുവാൻ
എന്റെ ഉടയോനെന്നെയനുഗ്രഹിച്ചാശീർവ്വദിക്കും നൽവേളവരെ
ഞാൻ നിന്നെ മറന്നുലകം മറന്നു കൺമൂടിയല്പം തപം ചെയ്യട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ഫെബ്രുവരി 10, ഞായറാഴ്‌ച

വ്യഭിചാരിയുടെ സങ്കീർത്തനം


ഇത് വ്യഭിചാരിയുടെ സങ്കീർത്തനം
വിഭവങ്ങൾ നിഷേധിക്കപ്പെട്ടവന്റെ വേദ പുസ്തകം
യാക്കോബും ഔസേപ്പും നോഹയും കടന്ന്
ക്രൂശിക്കപ്പെട്ടവന്റെ പതിനൊന്നാം വചനം
മുന്തിരിച്ചാറുമുഗ്രൻ വീഞ്ഞും മൂറിൻ തൈലവും
അരുവിയായ് ചുറ്റുമൊഴുകുന്ന കാലമൊക്കെയും
ഇറ്റു ദാഹജലം പോലുമേകാതെ നിർദ്ദയം
കെട്ടിയിട്ടു ചാട്ടവാറുകൊണ്ടുഗ്ര താഢനം കൊണ്ട
അഭിനവ യൂദാസിന്റെ അന്ത്യ രോദനം


ഇന്നെന്റെ ജീവിതം പുതിയ താഴ്വരയിലാണു
ഇരട്ടക്കപ്പികൾക്കിടയിൽ ഞാണു കിടക്കുന്ന കയർത്തുമ്പിൽ
അപ്പവും വീഞ്ഞുമിറങ്ങി വരുമെന്ന മൂഢ സ്വപ്നത്തിൽ
കാലമെല്ലാം ആകാശ കോണിലേക്കു കണ്ണുനട്ടിരിക്കേണ്ട
ഗതികെട്ട വേഷം ആടിത്തീർക്കുന്ന നരക താഴ്വരയിൽ
ഗോലാൻ കുന്നുകൾ കുപ്പിയിലൊതുക്കാമെന്ന ആവേശത്തിലൊരു
ഗോലിപോലും നേടാതെ കുപ്പയിലെറിയപ്പെട്ട ജീവിതം


നിങ്ങൾ നിങ്ങളായ്ത്തന്നെയിരിക്കട്ടെ- പാപം ചെയ്യാത്തവർ
നാലു ദിക്കിലും നിന്നെന്നെ അതിക്രൂരം കല്ലെറിയുക, വീഴ്ത്തുക
പൊട്ടിയൊഴുകട്ടെയെന്റെയഹന്തയും കെടുകെട്ട വാഴ്വൊക്കെയും
എങ്കിലുമുറക്കെ വിളിച്ചു കൂവട്ടെ ഞാൻ സധൈര്യം പിന്നെയും
മൂന്നാം പക്കം കഴിഞ്ഞുപോകിലുമൊരിക്കലുയിർക്കും ഞാൻ
തെറ്റായൊന്നും ചെയ്തിട്ടില്ലെന്നെന്റെ സത്യം തകർത്തെറിയും
നിങ്ങൾ കുടികൊണ്ട് കയ്യാണ്ടുവരുന്നവെറുപ്പിൻന്യായാസനങ്ങളെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2013, ജനുവരി 29, ചൊവ്വാഴ്ച

പുതു ജന്മം


പിറക്കാതെ പോകുന്ന വാക്കുകൾക്കു മുന്നിൽ
പേറ്റുനോവു മാത്രം ബാക്കിയാവുന്നു
ദുരിതങ്ങൾക്കു മുകളിൽ പെയ്തിറങ്ങുന്ന
ഓരോ തുള്ളികളുമുരുവാക്കുന്നത് ഒരു സങ്കടക്കടലാണു
ഞാൻ ഞാനെന്നഹന്തയ്ക്കു ശേഷമൊരു
ജ്ഞാത ലോകത്തേക്ക് ഞാൻ കൺതുറന്നിറങ്ങുമ്പോൾ
ഈ ഭൂമി ലോകത്തിനു പേരിനൊരു പൊട്ടു പോലും
ഇത്തിരിപ്പോന്ന ഞാൻ ഇട്ടു പോവതില്ല
അറിവുകൾ മുറിവുകളായുള്ളിൽ നിന്ന്
ചലം പൊട്ടിയൊഴുകിയ ഇന്നലെകളിൽ
പശ്ചാത്താപ പ്രാർത്ഥനകളുരുക്കിയ പുലർവേളയിൽ
വൈകിയെത്തുന്ന വിവേകങ്ങളൊരു വിതുമ്പലായെന്നുള്ളിൽ
പുതു വിശ്വാസത്തിന്റെ പനങ്കള്ളു കുറുക്കുന്നു
ഇനിയീ മണൽവിരിച്ച എന്റെ താഴ്വരകളിൽ
നാളെയൊരു വറചട്ടിയിൽ എരിഞ്ഞു തീർന്നിടാമെങ്കിലും
ഒരു ചെറു കടുകു ചെടി പൂക്കുന്നതു പോലും
ഉന്മാദം വിതയ്ക്കുന്ന വസന്തമാണു
നിന്റെയൊടുങ്ങാത്ത കടൽ തീർക്കും തിരകൾക്കു മുന്നിൽ
ഒരു കൈക്കുമ്പിളിലിറ്റു നീർക്കെട്ടിനുള്ളിൽ
ഉദിച്ചുയർന്നു നിൽക്കും സൂര്യബിംബം നോക്കി ഞാൻ
നീ തന്ന പുതു ജന്മം നന്ദിയോടൊട്ടാസ്വദിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2013, ജനുവരി 22, ചൊവ്വാഴ്ച

പുതു വർഷം


പൂത്തു നിൽക്കുന്ന ഗോതമ്പു വയലുകൾക്കു പകരം
ഇന്നു ചുറ്റും  വസന്തം മറന്ന മുളകു ചെടികളാണു
പീലി വിടർത്തിയാടുന്ന മയിലുകളെ തിരക്കവേ
വാനരപ്പടയൊന്നായ് കൊഞ്ഞനം കുത്തുന്നു
നോവുയരുന്ന ഉപ്പുകാറ്റിന്റെ സാന്ദ്രതയളക്കാൻ
സ്ഥായിയായൊരു അളവുകോൽ പരതുന്ന മനസ്സ്
ഉഷ്ണമേഘങ്ങളിൽ കുരുങ്ങിക്കിടക്കുകയാണു
തടവറയെന്നത് ഇരുമ്പു വേലികൾക്കുള്ളിലല്ല
ഇരുണ്ട മനസ്സുകൾ തീർക്കുന്ന അതിരുകൾക്കുള്ളിലാണു
സമയമില്ലായ്മയിൽ നിന്ന് സമയാധിക്യത്തിന്റെ
കറുത്ത ജ്വാലകളിൽ ഞാൻ മരണം കാണുന്നു
പക്ഷേ, മരണവും ഒരു ദയയാണെന്ന തിരിച്ചറിവ്
എന്നിൽ ഒരു വിതുമ്പലായ് പടർന്നിറങ്ങുന്നു
ഇനിയെന്റെ പശ്ചാത്താപത്തിന്റെ ഒടുക്കത്തെ വിളിയെങ്കിലും
നിന്റെ പള്ളിയറകളിൽ പതിച്ച് പ്രകമ്പനം കൊണ്ട്
നീയെന്നിലൊരു പുതുവർഷപ്പിറവിയായവതരിക്കും വരെ
ഈ മണൽക്കാടുകളിൽ ഞാൻ ശാന്തി തേടിയലയട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

പുതുമഴ


ഭ്രമങ്ങളിലൊടുങ്ങിയൊരായുസ്സു മൊത്തം
വരണ്ട തൊണ്ടയുമായ് ഞാൻ പഴമ്പാട്ടു പാടി
ഒടുവിലൊരു വൻ വീഴ്ചയിൽ തരിച്ചിരിക്കെ
അറിയുന്നു ഞാനെന്റെയപരാധമെല്ലാം
നല്ലൊരെഴുത്താണിയും കുത്തിയൊഴുകും വാക്കുകളും
കേട്ടു തലയാട്ടുവാൻ മുന്നിലൊരു ചെറു കൂട്ടവും
മതി വാഴ്വിതിലേറെയെന്തഹങ്കരിക്കാൻ
ഇന്നെന്റെ തൂലികത്തുമ്പിലൊരുത്സവ പുതുമയില്ല
ഗതികെട്ടൊഴുകുവാൻ ഒരു ചെറു കാവ്യമില്ല
വാഴ്ത്തുവാൻ വളർത്തുവാനിന്നാരുമില്ല
ഈ കെടുകെട്ട വേളയിലീ ദുർന്നിലാവിൽ
മൂന്നു ചുറ്റുചുറ്റി ഞാൻ വീശിയെറിയുന്നു
മുക്കാൽ ചക്രത്തിനുപോലുമുതവാത്തയെന്റെ ജന്മം
ഇനിയെന്റെയീശനെന്നെ പുതുമഴയിൽ കുളിപ്പിച്ച്
പാപങ്ങളൊടുക്കിയൊരു പൂർണ്ണ മനുഷ്യനാക്കും
അന്നെന്റെ പകർപ്പവകാശമവൻ കാല്ക്കീഴിൽ വെച്ച്
വെറുമൊരു പരികർമ്മിയായ് ഞാൻ തൊഴുതു നിൽക്കും
പാഴ്വാക്കു പറഞ്ഞെന്നെ പുകഴ്ത്തിപ്പരിഹസിക്കാൻ
ഒരു വീൺവാക്കുരച്ചൊട്ടെൻ തലക്കനം കൂട്ടുവാൻ
വരേണ്ടതില്ലാരുമിനിയെന്റെ പാതയിൽ
വിടുക ഇനിയെങ്കിലും ഞാനൽപം ജീവിച്ചിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജനുവരി 11, വെള്ളിയാഴ്‌ച

ശേഷിപ്പ്


ഒമ്പതെഴുത്താണികൾ ചേർത്തു വച്ച്
ഒന്നരത്താളുകൾക്കു മേൽ പ്രണയം കിനിഞ്ഞിരുന്നു
ഓണം വിഷു ഉത്സവപ്പിറ്റേന്നുമെല്ലാം
ഓടി ഞാനൊടുങ്ങാതെ കാമുകവേഷം തിമിർത്തിരുന്നു


പാടവരമ്പിൽ തപം ചെയ്യും വെൺ കൊറ്റിയായ്
പാവന ക്ഷേത്ര നടയിലെ നൽ പോറ്റിയായ്
പരതി നടക്കും നല്ല ചേലൊത്ത ഗോക്കൾക്കു പാലനായ്
പഴമ്പാട്ടു പാടി പലയുള്ളങ്ങളിൽ നിറഞ്ഞിരുന്നു


തിരുവാതിര കർക്കിടകപ്പെരുമഴ പിന്നെ ഞാറ്റുവേല
തിഥിയൊന്നുപോലുമൊഴിയാതെയാണ്ടു മൊത്തം
തിമിർത്തു ഞാനാടിയ തുമ്പുകേടിൻ ആട്ടമെല്ലാം
തിരിച്ചറിയുന്നിന്നു വെറും പേക്കൂത്തുകളായിരുന്നു


എത്തി ഞാൻ നിൽക്കുന്നിന്നെന്റെ വാഴ്വിന്റെ
ഏങ്ങൽ മാത്രം ബാക്കിയുള്ള ദശാസന്ധിയിൽ
എട്ടു ലോകം പൊട്ടി ഞാൻ മുഴക്കിയ കാഹളമെല്ലാം
എരിതീയായ് ഇന്നെന്നെയൊന്നായ് ഉരുക്കിടുന്നു


അറിയുന്നു ഞാനെന്റെയിന്നലെകളിലെയഹന്ത
ആരേയും മതിക്കാതെ ഉയർത്തിയ തലക്കനം
ആർത്തു വിളിച്ചു മദിച്ചു നടന്ന മുൻ നാളുകൾ
അടിപതറിയിന്നിവിടെ വീണു കിടക്കയിൽ


ഇനിയില്ലയാടുവാനൊരു ലഘു നാടകം പോലും
ഇല്ലില്ല വാഴ്വിൽ കിനിയുവാനിറ്റു മധുരവും
ഇക്കണ്ടകാലമൊട്ടുക്കൊടുക്കിയ തിന്മയിൻ ശേഷിപ്പായ്
ഇട്ടേച്ചു പോകുവാൻ ഇത്രമാത്രമീ പാഴ്ത്തടി

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

ഒരു ഭിക്ഷയായ്


ഉപ്പു പൂക്കുന്ന കിഴക്കൻ വയലേലകളിൽ
ഒരു കുഞ്ഞു മത്സ്യം പോലും തുടിക്കാത്ത ജലാശയങ്ങളിൽ
വരണ്ട കാറ്റിലെ വെറുപ്പിക്കുന്ന ഊഷരതയിൽ
ഭീകര വിജനത തളംകെട്ടി നിൽക്കുന്ന വിഭ്രമ ദേശങ്ങളിൽ
അലക്ഷ്യമായ് കാലമെല്ലാം ഞാനലയുകയാണു
ഒരുകയ്യിൽ കവിതയും ഒരു ചുമടഹന്തയും തീർത്ത
പോയകാല അവിശുദ്ധ ദിനങ്ങളിൽ
ഒരഭിശപ്ത നിമിഷമെൻ ഭ്രമണ പഥത്തിൽ നിന്ന്
നിഷ്കരുണം ഞാൻ തട്ടിത്തെറിപ്പിച്ചയെന്റെ ജന്മം
ഒരു ഭിക്ഷയായെങ്കിലും എൻ പ്രഭോ സദയം
തിരിച്ചു തരികയെന്നിൽ കരുണ വിതറുക
ഇനിയെന്റെ കവിതയിലെന്നുമൊരു ഭാവമായ്
ഒരുകോണിലെന്നും നീ ജ്വലിച്ചു നിൽക്കും
ഇനിയെന്റെ വാക്കുകൾക്കുൾക്കരുത്തായ്
നീയെന്ന പ്രണയമന്ത്രം ഞാനേറ്റിവയ്ക്കും
ദുരിതം പെയ്യുന്ന കാമ മഴക്കാടുകളും
അസ്ഥികളുരുക്കുന്ന നീല രതിത്താഴ്വരകളും വിട്ട്
നിന്റെ നിതാന്ത സ്നേഹത്തിൽ നിരന്തരം
ഞാനുമെൻ കവിതയും ഒഴുകി നടക്കും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013, ജനുവരി 10, വ്യാഴാഴ്‌ച

പ്രതീക്ഷ


ഞാൻ നീയും നീയെന്നാൽ നരകവുമാവുമ്പോൾ
നിന്നിൽക്കുളിച്ചഗ്നിശുദ്ധി വരുത്തി വീണ്ടും
ഞാൻ ജീവിതത്തിലേക്ക് പറന്നിറങ്ങും


ഞാൻ കുതിർന്നു കിടക്കുന്ന കരയും
നീ പാപത്തിന്റെ വൻ കടലുമാവുമ്പോൾ
നിന്റെ സുനാമിത്തിരകളെന്നെ മൂടും മുന്നേ
ഭൂമിയിലേക്കാഴ്ന്നിറങ്ങി ലാവയിലുരുകിയെങ്കിലും
മൂന്നാംപക്കം ഞാൻ ഉയിർത്തെഴുന്നേൽക്കും


നീ സാത്താനിക മാർഗ്ഗത്തിന്റെ നാഗവും
എനിക്കു ചുറ്റും നിന്റെ പാപ ഫലവുമാകുമ്പോൾ
പട്ടിണിയാൽ മരണം വരിച്ചും ഞാൻ
സ്വർഗ്ഗ പാതയിലേക്ക് തെന്നിയിറങ്ങും


ഒന്നിനൊന്നിനും ഇട ലഭിക്കും മുന്നെ നീയെന്നെ
നിന്റെ അവിശുദ്ധ വചനങ്ങളാൽ കളങ്കപ്പെടുത്തുകിൽ
പശ്ചാത്താപ കണ്ണുനീരിൽ സ്വയം കഴുകി ഞാൻ
പുതിയൊരു ജന്മമായ് വീണ്ടും പെയ്തിറങ്ങും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...