വസന്തം എത്തിനോക്കാത്തയീ
കടന്നൽക്കൂടിനകക്കെട്ടിൽ പോലും
എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട്
രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ
അസ്തമയ വേളയിൽ പോലും
എന്റെ ചിറകുകൾ കമ്പനം കൊള്ളുന്നുണ്ട്
മഴയറിയാത്ത മേടരാവുകളിൽ
അരുതാതെ ഉയിർകൊണ്ട ഈയലുകളായ്
പൂക്കൾ വിലക്കപ്പെട്ട സൈകതങ്ങളിൽ
വഴിതെറ്റിയെത്തിയ ശലഭങ്ങളായ്
എന്റെ ഭ്രാന്തസ്വപ്നങ്ങൾ അന്യം നിൽക്കുന്നു
ഇവിടെ ഞാനെന്നതു കാലം തെറ്റിയ കവിതയും
കറവ വറ്റിയ കന്നുമായ് പടിക്കു പുറത്താവുന്നു
കേൾക്കാത്ത കാതും കാണാത്ത കണ്ണുമായ്
വായ് മൂടിക്കെട്ടി ഞാനിരിക്കുന്ന നേരവും
എന്റെ എഴുത്താണിയിൽ പ്രതിഷേധം കിനിയുന്നുണ്ട്
നിങ്ങളെന്നെ അതിശക്തം ക്രൂശിക്കുന്ന മാത്രയിലും
എന്റെ കാലടിയിലെ മണ്ണിനെ ഞാനത്രയറിയുന്നു
ഇനിയെന്റെ മരണം ഒരു പ്രസ്ഥാനത്തിന്റെയോ
ഏതൊരു പ്രത്യയശാസ്ത്രത്തിന്റെയോ മരണമല്ല
മറിച്ച്, എന്റെ മരണം എന്റേതു മാത്രമാണു
എനിക്കു ശേഷം എന്റെ വാക്കുകളെ ദത്തെടുക്കുക
എന്നെ മണ്ണിലേക്കു തള്ളിയിടുക മറവിയിലേക്ക് കൈവിടുക
ഞാനെന്റെ പ്രഭുസന്നിധിയിൽ പുതുജീവനായുയിർക്കട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx