2014, ഡിസംബർ 18, വ്യാഴാഴ്‌ച

വിധവ


വസന്തം മധു ചുരത്തിയ മുതൽ ദശയിലൊരു നാൾ
പറിച്ചെറിഞ്ഞെന്നിലെ പ്രിയതരമായതൊക്കെയും
പകരമെനിക്കേകിയതൊരു സഹതാപക്കാഴ്ചയും
വിധവയെന്നൊരു കടും വെറുപ്പിന്റെ വിളിപ്പേരും


കാണാൻ നിറങ്ങളിലാറാടിയ ആയിരം സ്വപ്നങ്ങളും
പകരാൻ നെഞ്ച് നിറഞ്ഞ് കവിയും നൽ സ്നേഹവും
പാടാൻ പ്രണയ ഗാനവും, കുറിച്ചിട്ട നൂറു കവിതയും
കരിഞ്ഞു വീണതെല്ലാം വെറും നൊടിയ്ക്കുള്ളിലായ്


ഉണ്ട് കാരണം പലത് നിങ്ങൾക്കു കാണുവാൻ
ശുദ്ധ ജാതകം, ഗ്രഹനില, സർപ്പ ദോഷമങ്ങനെ
ശവതുല്യയായിന്നു നാളുകഴിപ്പതിലിത്ര ക്ലേഷമായ്
ഉന്മാദാവസ്ഥയിൽ വെന്തു വിരഹമുണ്ട് തീരുന്നു


മന്ത്രമുരുക്കഴിക്കും തിരുവമ്പല നടകളിൽ
ശാന്തി ശാന്തിയെന്നോതും പുരോഹിതർ
ശിവാവതാരമായ് സദാചാരം കാക്കുവോർ
മൂവന്തിനേരം മൂളിപ്പാട്ടുമായ് വരുവതെന്തിനോ


തെറ്റായൊരുമാത്രയൊന്നും കണ്ടില്ലയോർത്തില്ല
മറ്റൊരാളൊത്ത് മനസ്സിലെങ്കിലും ശയിച്ചില്ല
മങ്കയാണു ഞാനെന്ന വിചാരമുണ്ട് വേപഥുണ്ട്
തീരാ മോഹം തലയിണയിലമർത്തി വെയ്പൂ


വിധവയെന്നെന്റെ വേദനയുടെ പേരുമാറ്റി
പതിതയെന്നു പതിച്ചു തന്നു പുലഭ്യം പറഞ്ഞു
പത്താളു കൂടുന്നിടത്തെല്ലാം പറഞ്ഞാടാൻ
വേശ്യയായ് വാഴ്ന്നു തീർക്കുന്നു കാലമെല്ലാം

000000000000000000000000000000

2014, ഡിസംബർ 10, ബുധനാഴ്‌ച

ചുംബന സ്വാതന്ത്ര്യം


പെറ്റവളോടൊത്ത് പെരുവഴി തെണ്ടവേ
പിൻ വിളി വിളിച്ചവൻ ജാതി ചോദിക്കുന്നു
കൂടെപ്പിറന്നവൾക്ക് കൂട്ട് പോകവേ
കണ്ടവനൊക്കെയും കാര്യം തിരക്കുന്നു
മതി മറന്ന് മനം തുറന്ന് ചിരിക്കവേ
മതമേലാളന്റെയസഭ്യ വർഷം
ദൈവ സന്നിധിയിൽ നൊന്ത് കരയവേ
താലി കെട്ടിന്റെ സാക്ഷ്യപത്രം തേടുന്നു
ഇനിയെന്റെ മണ്ണിലൊരു യുഗ്മ ഗാനം പാടാൻ
തെരുവീഥിയൊക്കെയും തുണയായ് പോകാൻ
കൊതി പൂണ്ട് മതി കൊണ്ട് കഴിയുന്നുവെങ്കിലും
ഇല്ല ഞാനില്ല ചുംബിച്ച് തീർക്കാൻ
ഒരു കണവുമാകില്ല കെട്ടിപ്പുണരാൻ
സ്നേഹമെന്നുള്ളിൽ നിന്നുറവയായ് ചുരത്താൻ
പ്രണയ പാരവശ്യം പകർന്നാടിയൊഴുകാൻ
ആവില്ലൊരിക്കലുമൊരു പകൽ ചൂടിൽ
പ്രണയം തെരുവിലേക്ക് വലിച്ചിഴക്കുന്നോൻ
സമത്വ സ്വാതന്ത്ര്യം ചുണ്ടിൽ പുരട്ടിയോൻ
പ്രഘോഷിക്കുന്നില്ലൊരു പാവന സ്നേഹം
തമ്മിലുരുണ്ട് സ്ഖലിച്ച് തീരാൻ
തെരുവു നായ പോലും മറയൊന്നു തേടും


xxxxxxxxxxxxxxxxxxxxxxxxxxxxxx

2014, ഡിസംബർ 6, ശനിയാഴ്‌ച

കല്ലറയിലേക്കൊരു കാതമളന്ന്. . .



വിഭവ നിരാസകനൊരുവനെന്നെ
വിടാതെ പിന്തുടരുന്നതറിയുന്നു
വട്ടുരുട്ടി വട്ടം ചാടി തകര തല്ലി
വയലും വരമ്പും തോടും നിരങ്ങി
വീടണയുമൊരു ബാല്യം വെറുതെ
വിത്തിനെങ്കിലുമെറിയാതെയെന്നിൽ
വെറുങ്ങലിച്ച് വീണെരിഞ്ഞിരുന്നു


കഥയില്ലാതെ കളിക്കൂട്ടില്ലാതെ
കിന്നാരം പറയാനൊരു കിളിയില്ലാതെ
കലാലയവും കാത്തിരിപ്പുമില്ലാതെ
കാണാനൊരു കിനാവില്ലാതെ
കത്തുന്ന നഗരത്തിന്റെ കരിമ്പുകയിൽ
കൊഴിഞ്ഞു പോയ യൗവ്വനകാലം
കിരാത പർവ്വം തഴമ്പിച്ചു കിടക്കുന്നു


സ്വന്തമായൊരു വിലാസമില്ലാതെ
സ്വപ്ന തുല്യമൊരു വാമഭാഗമില്ലാതെ
സാഗരം സരിത്തും സ്വയം വരവുമില്ലാതെ
സഹിച്ചും ക്ഷമിച്ചും കരിഞ്ഞു തീരാൻ
സൂര്യനു കീഴിൽ വെറുമൊരു കരിന്തിരിയെരിയുന്നു


ഒടുവിലെന്റെ വാക്കുകളൊക്കെയും
ഒടുങ്ങാത്തൊരു ഒഴുക്കായ് വന്ന്
ഓരോ കല്ലറയും പിളർന്നതിൽ നിന്ന്
ഒപ്പിയെടുക്കുമെന്റെയസ്തിത്വം
ഒറ്റപ്പെട്ടൊഴിയട്ടെ അന്നുവരേക്കുമീ ഞാൻ


0000000000000000000000000000000

2014, നവംബർ 11, ചൊവ്വാഴ്ച

മുലക്കരം


ഞാൻ നങ്ങേലി
നങ്ങേലിയാരെന്നോ ?
തെരുവിലേക്കിറങ്ങുന്ന ചുംബനങ്ങളും
വഴുക്കുന്ന ആലിംഗനങ്ങളും
സ്വതന്ത്ര രതിപ്രകടന ചിന്തകളും കടന്ന്
ചരിത്രത്തിന്റെ മരവിപ്പുകളിൽ
സ്വയം മറന്നു വെച്ചവൾ
ഒരു മേൽമുണ്ട് പോലും മറുത്ത്
റൗക്കയും മുലക്കച്ചയും നിഷേധിച്ച്
ശരീര വടിവുകൾക്കും വളർച്ചയ്ക്കും
കരം ചുമത്തിയ കാലത്തിന്റെ ഒരേട്
സാമ്പത്തിക അസമത്വം തീർത്ത
ദുഷ് പ്രഭുത്വ മേലാളരുടെ
ഇഛയ്ക്കുമിംഗിതത്തിനുമനുസൃതം
കാലാകാലങ്ങളിൽ മുലക്കരം കെട്ടിയോൾ
ഒടുവിലെന്റെ കിടാത്തിക്കു നൽകാൻ
ഒരു തുള്ളി സ്തന്യം ചുരത്താതെ
ഉടയോനവന്റെ പരവേശമൊടുക്കാൻ
ഒരു തുണ്ടു പോലും നീക്കി വെയ്ക്കാതെ
മുലയൊന്നു വെട്ടിയരിഞ്ഞു നല്ലിലയിൽ
ഉദ്യോഗ മേലാളനു കാണിക്ക വെച്ചവൾ
സ്വന്തം മരണത്തിനുമൊപ്പമൊരു മൗഢ്യ
നീതി വ്യവസ്ഥയെ നാടുകടത്തിയോളൊടുക്കിയോൾ
ഇന്നു ഞാനീ നരകകോണിനുമപ്പുറം
നോക്കിക്കാണുന്നു നിങ്ങൾ തൻ പിത്തലാട്ടങ്ങൾ
മാറു മറയ്ക്കാൻ മാനം കാക്കാൻ
മനുഷ്യനായൊരു നൊടി വാഴാൻ
ചോരചിന്തിപ്പോരെടുത്ത വീരർ തൻ പിന്മുറ
തെരുവിലിറങ്ങിരതി തീർക്കുവാൻ
തമ്മിലുരഞ്ഞ് സ്ഖലിച്ച് തീരുവാൻ
ചെണ്ടകൊട്ടി പെരുമ്പറ മുഴക്കി
ജാതിയും കൊടിഭേദവും മറന്ന്
ഒന്നായ്ത്തീരുന്നയീ വേളയിൽ
പ്രളയമൊന്നു കിനാകണ്ടു ഞാൻ
തുടച്ചെറിയപ്പെടട്ടെ ഓർമ്മയ്ക്കുമപ്പുറം

xxxxxxxxxxxxxxxxxxxxxxxxxxx

2014, നവംബർ 4, ചൊവ്വാഴ്ച

മരണം



ഇതെന്റെ മരണമാണു
നാൽപതാണ്ടുകൾ
നായായലഞ്ഞ്
നഗര ഹൃദയങ്ങളിലൊക്കെയും
നരക രസം മോന്തിയൊടുക്കം
കിതച്ചുവീണിവിടെ കിടക്കയിൽ


സ്വന്ത ബന്ധങ്ങളുടെ
ഞരമ്പുകളൊക്കെയും
വെട്ടിയറുത്ത് തീയിട്ട്
വേപഥു തെല്ലും തീണ്ടാതെ
പരിഭവം പകുക്കാതെ
തെല്ലൊന്നുപോലും
കൺ കലങ്ങാതെ, നിറയാതെ
നിഴൽ രൂപമൊത്ത് ശയിക്കയിൽ


വിപ്ലവം പകരാത്ത പാലും
ആദർശം നൽകാത്ത പഴവും
ലഹരി തീണ്ടാത്ത വീഞ്ഞും കൊണ്ട്
വീറുമൂത്ത് തെരുവെല്ലാം അലഞ്ഞ്
ജാതികോമരങ്ങളെ ഭത്സിച്ച്
പുരോഹിത വേഷങ്ങളെ വെറുത്ത്
മതം കെട്ട് മതി കെട്ട് സ്മൃതിയറ്റ്
സ്വന്തം പുണ്ണുനോക്കി ചിരിക്കയിൽ


ഓർത്തു കഴിയുവാൻ കൂട്ടിനുണ്ട്
പഴയ ആർത്ത നാദങ്ങൾ
കവിതാ ശകലങ്ങൾ
പീഢാനുഭവങ്ങൾ
പരിഹാസങ്ങൾ


ഇനി മരണമെന്നിലെത്തിയാൽ
കാരുണ്യ കരം ഗ്രഹിച്ചു നടത്തം
നൽസമ്മതമെന്നിരിക്കയിൽ
നിന്റെ നിർബന്ധ ബുദ്ധിയിൽ
ചോരാ കണ്ണീർപ്പെരുമഴയിൽ
പരിഭവ വാഴ്ത്താരിയിൽ
ആൾദൈവമൊന്നിന്റെ
കാൽ തൊട്ട് വന്ദിച്ചു വണങ്ങി
ശോഭന ഭാവിയൊന്നും
സ്വസ്ഥ ജീവിത മാർഗ്ഗവും
കേണു കെഞ്ചി കൈകൂപ്പവേ
അറിയുന്നു ഞാൻ മരണമെന്നത്
ചലനമൊന്ന് നിലയ്ക്കലല്ല
മറിച്ച്,ആദർശം താത്പര്യം
ചിന്താ ധാരയെല്ലാം അന്യന്റെ
ചൊൽപ്പടിക്കീഴിലർപ്പിച്ച്
സ്വയമുരുകി കൃമിയായ് കീടമായ്
മണ്ണിലലിഞ്ഞൊടുങ്ങലാണു

0000000000000000000000

2014, ഒക്‌ടോബർ 29, ബുധനാഴ്‌ച

വട്ടപ്പൂജ്യം


വലിയ വട്ടപ്പൂജ്യം അത്രയിഷ്ടമാണെനിക്ക്
കാറ്റു നിറഞ്ഞു പൊട്ടാറായൊരു ബലൂൺ
അതിൽ ഞാനെന്നെ കണ്ടെടുക്കുന്നു
വിശന്നൊട്ടിയ വയറുമായ് വരുന്നവനു
പുലരുവോളം വിശുദ്ധ വചനം വിളമ്പരുത്
ഒരുവേളയെങ്കിലും അപ്പമാവുക
ആർത്തി മൂത്ത ദാഹം കൊണ്ടവന്റെ വായിൽ
വേദം നിറച്ച് ആർത്ത് ചിരിക്കായ്ക
കുമ്പസരിക്കാൻ ചെറുകൂട് പണിത്
വ്യഭിചരിക്കാൻ മണിമേട തീർക്കുന്ന
കപട ഭക്തി വാഴ്ത്തപ്പെടും
ന്യായ വിധി നാളന്നു വരെ
സർക്കാരാതുരാലയപ്പടിക്കെട്ടിൽ
ക്ഷയം തിന്ന് ചോര തുപ്പുവോനു
കരുണയുടെ നോട്ടം നിഷേധിച്ച്
ധൂർത്ത് തീർത്ത യാഗ കുണ്ഡത്തിലേക്ക്
പതിനാറു കാതം ദൂരെ നിന്ന് നീ പറന്നിറങ്ങുക
നിന്റെ താര പരിവേഷവും മാംസ ഗോപുരവും
നീ ചെലുത്തിയ കാണിക്കപ്പെരുങ്കൂനയും കടന്ന്
മാധവ നയനമെൻ വിയർപ്പു തുള്ളിയിൽ
മൃദുവായ് തട്ടിത്തലോടാതെ വരുകിൽ
ഗണിക്കുന്നു ഞാനീശനുമെൻ തൊടിയിലെ
കരിമ്പാറയും വെറുപ്പിന്റെ വേലിക്കെട്ടിനപ്പുറം
തമ്മിൽ ഭേദമില്ലാതെ തുല്ല്യരായ്

oooooooooooooooooooooooooo

2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

പിന്തിരിഞ്ഞു നടക്കുന്ന കവിത


സ്വാസ്ഥ്യത്തിന്റെ കവിത
തിമിർത്ത് പെയ്യുന്നതും കാത്ത്
ജീവിതപ്പെരുവഴി നോക്കവേ
കലുഷിത ബന്ധങ്ങൾ
കൊഞ്ഞനം കുത്തുന്നു


താരാട്ടു പാട്ടിന്റെ ഈരടികൾ
തിരിച്ച് വായിക്കുമ്പോൾ
കാമക്കറ കിനിയുന്ന നാവ്
വെളിച്ചം കെടുത്തുന്നു

മുദ്രകളെല്ലാം മൂന്നാം കണ്ണിൽ കണ്ട്
എന്റ ഗ്രാമമെന്നെടുത്ത് ചൊല്ലവേ
ഓതിക്കനുമെഴുത്താശാനും
മുലക്കച്ചയഴിക്കുന്നു

പീഢനം തിളച്ചൊഴുകാത്തൊരു ഒറ്റമുറി
മറുവാക്ക് ചവയ്ക്കാത്ത മേൽശാന്തി
വിഭാഗീയത പൂക്കാത്ത പള്ളിമേട
വരിയുടയ്ക്കാത്ത നാലുവരി കവിത

കരുണയ്ക്കു സ്നേഹത്തിനു വരിയീടാക്കുന്ന
സ്വതന്ത്ര ചിന്തകളിൽ മതം വാരി തേക്കുന്ന
ജാതി നോക്കി അന്നവുമർത്ഥവും നൽകുന്ന
പുതുയുഗ സംസ്കാരത്തിൽ നിന്നൊട്ട്
ഇറങ്ങിപ്പിന്തിരിഞ്ഞു  നടക്കയിൽ
പേരു ചാർത്തിയതറിയുന്നു ഞാൻ മൂരാച്ചി

 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 

2014, ഒക്‌ടോബർ 23, വ്യാഴാഴ്‌ച

ഒസ്സ്യത്ത്


എന്റെ മരണശേഷം
നിന്റെ വെറുപ്പിന്റെ ജലത്തിലെന്നെ
നന്നായ് കഴുകിയെടുക്ക
എന്റെ ചലനം നിഷേധിച്ചവർക്ക്
കൺപാർക്കുവാനെന്നെ
മൂന്നു നാൾ വിട്ടേക്കുക
ഒപ്പീസുചൊല്ലാൻ മറുത്ത
പുരോഹിത ശ്രേഷ്ടനു
അന്ത്യോപചാരത്തിനെന്നെ
വലിച്ചെറിഞ്ഞ് കൊടുക്ക
വിലാപയാത്രയിൽ
വിശുദ്ധ വചനങ്ങൾ വെടിഞ്ഞ്
എന്നെ പഴിക്കുക,യെന്നിൽ
അപവാദങ്ങൾ പാടുക
തെമ്മാടിപ്പറമ്പിന്റെ
തെക്കൊരു മൂലയിൽ
ആഴത്തിലെനിക്കായ്
കുഴിയൊരുക്കുക
ഒടുവിൽ, കൈതൊടാതെയെന്നെ
ഇറക്കി വെയ്ക്കുക
എന്റെ മുഖമെഴുത്തിൽ കോറിയിട്ട
വെറുക്കപ്പെടേണ്ടവനെന്ന
സുവിശേഷം മാത്രം മറയ്ക്കാതെ
എന്നെക്കിടത്തുക
പ്രണയമായിരുന്നെനിക്ക് പകലിനെ
പെരുമഴയെ പുൽച്ചാടിയെയെന്ന
കവിതാ ശകലം കൂട്ടിനു വിട്ടേക്കുക
ഇനി മൂന്നു പിടി മണ്ണുവാരിയെടുത്ത്
വെറുപ്പും വിദ്വേഷവും വൻപകയും
സമം ചേർത്ത് കുഴച്ച് എന്നിൽ
ശക്തമായ് കോരിയിടുക
പിന്തിരിഞ്ഞു നോക്കാതെ
പുറപ്പെട്ട് പോവുക
ആണ്ടിലൊരിക്കലെങ്കിലും
ഉറപ്പു വരുത്തുക
പറയാതെ പോയ വാക്കുകളേതെങ്കിലും

കവിതയായ് അത്രയെന്നിൽ
പുനർജ്ജനിച്ചിട്ടില്ലെന്നു

ooooooooooooooooooooooo

 

2014, ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഇ കണ്ണു



ഇന്നലത്തെയെന്റെ കുമ്പസാര രഹസ്യം
വേശ്യാത്തെരുവിനു പുറത്ത്
ആദായ വിൽപ്പനക്കടയിൽ
രൂപയ്ക്കു രണ്ടായ് നിരത്തി വെച്ചിരിക്കുന്നു


ഞാനവനുമായ് പങ്കിട്ട മാത്രകൾ
അത്ര വ്യക്തമായ് പകർത്തിയെഴുതപ്പെട്ട്
മൂർഛയറിയാത്തവനു മുറിച്ചു വിൽക്കുന്നു


തവണയ്ക്കു തുക നിശ്ചയിച്ച്
ആട നീക്കി മേനി പങ്കിടാൻ
തെരുവു മൂലയിൽ പുതു വിപണിയൊന്ന്
തുറന്നു വെച്ച് ഇരകാത്തിരിക്കുന്നു


അക്ഷരമാലയിലൊതുങ്ങാത്ത വിഭാഗീയത
തമ്മിലടിക്കുവാൻ കാട്ടിക്കൊടുക്കുവാൻ
പുതു മാധ്യമ സംസ്കാരം കൂട്ടിപ്പിഴിഞ്ഞ്
രംഗങ്ങൾ നഗ്നമായ് പാറി നടക്കുന്നു


ഇനിയെന്റെയെന്തും ഇംഗിതവും കനവും
നാലു ചുമരിനുള്ളിൽ ഞാൻ പകരവേ
അതിലുമത്ര മുമ്പായ് കമ്പോള നടുവിൽ
ലേലമുറപ്പിക്കുന്ന പുരോഗതിക്കണ്ണു
വിടരും മുമ്പേ അടഞ്ഞെങ്കിലെൻ കണ്ണു

00000000000000000000000

2014, ഒക്‌ടോബർ 5, ഞായറാഴ്‌ച

നല്ല ബലി



ഒരു നേരമൊന്നു നിറവയറുണ്ണാൻ
പ്രിയ നിറകോടിയൊരു കീറു നേടാൻ
ഓടിത്തിമിർക്കാനൊളിച്ച് കളിക്കാൻ
പാഠം പഠിക്കാൻ ആർത്തു ചിരിക്കാൻ
ആവാതെയരുതാതെ കാലമെല്ലാം
എന്റെ വേലിക്കുമപ്പുറം നീയിരിപ്പൂ


അയൽക്കാരന്റെ കഞ്ഞിക്കൊരുവേള
ഉപ്പാവാനെനിക്കാവില്ലയെങ്കിലും
ദൈവ മാർഗ്ഗം ബലിയിടാൻ
വൻകരകൾ താണ്ടി ഞാനൊഴുകുന്നു
നിന്റെ വിയർപ്പൂറ്റിയ നാണയത്തുട്ടിൽ
ത്യാഗസ്മരണയ്ക്കു സാക്ഷ്യമേകാൻ
കടലും കടന്ന് ഞാൻ ശുഭ്ര വേഷമണിയുന്നു


പാതിരിയൊരു പള്ളിമേട മേലെയേറി
പകലും പാതിരയേറും വരേക്കും
പലകുറി വേദാന്തം പലതു പൊഴിച്ചാലും
ഒരു നാൾ മാനവനായ് ജീവിച്ച് കാട്ടുകിൽ
ആവില്ല അതിലും വലുതാമൊരു വേദം


അറിയുന്നു ഞാനറിയുന്ന മാധവൻ
ശരണം കെട്ടവനു കൂടെയെന്നും
സ്വാസ്ഥ്യം പകരുന്നവനൊപ്പമെന്ന്
മാമലകൾ താണ്ടുന്നതിനെതിരല്ലയെങ്കിലും
മറക്കായ്കൊരിക്കലും ഞാനെന്റെ
മനസ്സിലൊരു മതിൽ തീർത്തയൽക്കാരനെ

wwwwwwwwwwwwww

2014, ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

പുനർജ്ജനി


ശകുന നിരാസങ്ങളുടെ
നരക കോലത്തിൽ നിന്ന്
നിന്റെ തീരാ സ്വപ്നങ്ങളുടെ
താമരച്ചുഴിയിലേക്ക്
ഒന്നു മുങ്ങാംകുഴിയിടണം


വരണ്ട വാക്കുകളുടെ
ചാരക്കടലിൽ നിന്ന്
നിന്റെ തെളിനീരാകാശത്തിൽ
ഒരിക്കലെങ്കിലും കുളിച്ച് കയറണം


നിന്റെ മൃദു ചർമ്മങ്ങളിലിഴഞ്ഞ്
സോമവംശ പുരുവിനെ ചതിച്ച്
ജരാനര വെടിഞ്ഞ് വീണ്ടും
നിത്യ യൗവ്വനത്തിന്റെ യയാതിയാവണം


ഒടുവിലെന്റെ ക്ഷോഭ നാഗം
ഉദ്ദാരണം വെടിഞ്ഞ്
അമ്ളം കക്കി, ഉറയൂരി ഒഴിഞ്ഞ്
മറ്റൊരു ജാലകക്കീറിൽ
പുനർജ്ജനിക്കണം



000000000000000000000

2014, സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു നാടൻ പാട്ട്


ഏനുമെന്റെ കെട്ട്യോളും
ഈ അഞ്ചാറു കുട്ട്യോളും
ഏഴര വെളുക്കും മുന്നേ
പാടത്തിറങ്ങുന്നു തമ്പ്രാ



ഏനിങ്ങനെ കന്നിനെ പൂട്ടുമ്പം
എന്റോളു നിന്നു ഞാറു പറിക്കുമ്പം
ചേറിലു പായുണ മീനിനു പിന്നേ
പിള്ളേരങ്ങനെ പാഞ്ഞു നടക്കുമ്പം
ഊറിവരുമെൻ അന്നമതങ്ങനെ
ഈ പാടവരമ്പിൽ തമ്പ്രാ



വിദ്യയൊട്ടുമറിയില്ല തമ്പ്രാ
വേദമോതി ചീലല്ല തമ്പ്രാ
വെളുക്കനെ ചിരിച്ചു
വിലങ്ങനെ ചെയ്യുന്ന
വേദാന്തമേനു തെരിയില്ല തമ്പ്രാ



വിതയ്ക്കാതെ കൊയ്യാതെ
വേലയൊന്നും ചെയ്യാതെ
കളപ്പുര നിറയ്ക്കും നിങ്ങടെ
വേദപാഠമേനു വേണ്ട



കൂടെക്കിടക്കാൻ കൂലി കൊട്ക്കണ
കൂടെപ്പിറപ്പിനെയാട്ടിയിറക്ക്ണ
കാശുള്ളോൻ കാര്യക്കാരനാവുന്ന
കെടുകെട്ട നീതിയേനു വേണ്ട വേണ്ട



വിയർക്കാതെ കിതയ്ക്കാതെ
വെള്ളയെടുത്തണിഞ്ഞ് നിത്യം
പള്ളിമേട മേലെയേറി
ഞായം വിളമ്പ്ണ തമ്പ്രാ
സ്വർലോകമിന്നാരോടു കൂടെ
ഇനിയാരോട് കൂടെ തമ്പ്രാ
ആരോട് കൂടെ

0000000000

2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

വെന്തു പോവുന്ന കവിത


സദാചാര ഭൂതഗണങ്ങൾ കുറിച്ചിട്ട
എന്റെ മാർഗ്ഗ വ്യതിയാന നാൾ വഴികളിൽ
ഭ്രമണപഥം നഷ്ടമായൊരു കുഞ്ഞുതിരയ്ക്ക്


ഒഴുക്ക് രോധിക്കപ്പെട്ട ചെറു ജലാശയത്തെ
അത്രമേലറിഞ്ഞാശിച്ച് പുൽകിയതേ പാപം
ഉപ്പുരസത്തിന്റെയോരോ കണങ്ങളും
നക്കിത്തുടച്ച് നെറുകയിൽ മുത്തവേ
പ്രണയമന്ത്രം തെല്ലുറക്കെയുരുവിട്ടതോ
തേവിടിശ്ശിയെന്ന മുദ്ര ചാർത്താൻ പ്രേരകം
ശംഖനാദം നടകവിഞ്ഞൊഴുകുന്ന വേളയിൽ
സന്ധ്യാദീപം കൊളുത്തുവാൻ മുതിരാതെ
ഒരു കുമ്പിൾ ജലമായെന്നെയുൾക്കൊണ്ടതേ
ഇരിക്കപ്പിണ്ഡം വെക്കാൻ കാര്യ കാരണം


പടിയടച്ച് പരിഹാസ ഗീതമോതി പുലയാട്ട് ചൊല്ലി
തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തിരുത്തി
തെരുവുകളൊക്കെയും എഴുന്നള്ളിക്കും നേരവും
അണയാതെ കാക്കുന്നു നീ നിന്റെ സ്വപ്നഹാസം


തൊണ്ണൂറു കാലം ഓഛാനിച്ച് കഴിയുന്നതിലും നല്ലതേ
ചെറുതൊരു മാത്രയെങ്കിലും മൂർഛയറിഞ്ഞു വീഴുന്നത്


ഇനിയെൻ ചിത കത്തി ഞാൻ കത്തിയൊടുങ്ങയിൽ
ഒരു തിരയായ് നീ വന്നെന്നെ പുണരുക, പുൽകുക
ഇനിയെന്റെ കവിതയൊരു ആശയമൊടുങ്ങി
ആശകെട്ടു വരണ്ടു വെന്തു വെണ്ണീരായ് പോകവേ
നല്ലീർപ്പമായ് നീയെന്നിൽ പെയ്ത് കനിയുക


00000000000000000000000

2014, സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഓർക്കാനരുതാത്ത ഓണം




ഓണമെന്നാൽ പ്രിയ സഖീയറിയുക
ഒതുക്കിക്കെട്ടിയൊരു മച്ചിലൊടുക്കിയ
ഓർമ്മകളുടെയൊരു തിരതള്ളിപ്പാച്ചിലത്
ഒരായുസ്സു മുഴുവനുണ്ട നെരുപ്പിന്റെ
ഒരിക്കലുമയവിറക്കാൻ കൊതിക്കാത്ത
ഒരു കെട്ടു കനലും കയ്പും നിറഞ്ഞൊരു
ഒറ്റപ്പെടലിൻ ഓർമ്മപ്പെരുനാളത്
ഒന്നു കരയാനൊരിറ്റു കണ്ണീരുതിർക്കാൻ
ഒഴുകുവാനോമനിക്കാൻ തഴുകുവാൻ
ഒന്നിനുമൊരവസരം നൽകാതെ
ഓടിച്ചുവിട്ടെന്നെയീ നഗരനരക ഭൂവിൽ
ഒന്നായ് പിറന്നു വളർന്ന വിശുദ്ധരെല്ലാം
ഓതിയൊരു വേദം പകുത്തു നൽ കാലം
ഓടയിലോവു ചാലിൽ കവലയിൽ
ഒതുങ്ങിയെൻ പാഠവും പഠിപ്പും പ്രണയവും
ഒട്ടിയ വയറും പൂരാടപ്പിഴവും കാലിന്റെ നാളും
ഓട്ടണക്കാരന്റെ മിച്ചമിന്നുമതു മാത്രം
ഒച്ചിന്റെ വേഗത്തിലെന്നായുസ്സു നീങ്ങവേ
ഒതുങ്ങുകില്ലെന്റെ വാക്കുകളോർമ്മകൾ
ഒപ്പീസു ചൊല്ലുവാൻ കള്ളക്കണ്ണീരു ചിന്തുവാൻ
ഒയ്യാരം പറഞ്ഞെന്റെ ഉറക്കം കെടുത്തുവാൻ
ഒപ്പം കൂടിയ ബന്ധു ജനമറിയുക
ഒലിച്ചിറങ്ങുമൊരുനാളെൻ കഷ്ടവും
ഒഴിയാ ബാധയും വിധിയും ദോഷമെല്ലാം
ഓജസ്സു പെരുത്ത നൽ കാവ്യമായി
ഓച്ചാനിച്ചു നിൽക്കുമന്നെന്റെ വാക്കിനൊപ്പം
ഓതിക്കനും വൈദികനുമെന്നെ വെറുത്തോരെല്ലാം
ഓരം ചേർത്തുവയ്ക്കുന്നന്നുവരേക്കുമെന്റെ
ഓണവുമാണ്ടറുതിയും ഒച്ചയുമനക്കമെല്ലാം
 0000000000000000000000000


 

2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ജീവിത കാണ്ഡം


വികലമീ ആയുസ്സിന്നൊടുക്കത്തെ പ്രഭാതവും
വിദൂരമല്ലാതെ പുലരുവാൻ വെമ്പുമീ വേളയിൽ
വേർതിരിച്ചെടുക്കട്ടെ ഞാൻ വേപഥുപൂണ്ടോടി
വെട്ടിപ്പിടിച്ച ജീവിത സമ്പാദ്യമൊക്കെയും
വന്നു കാത്തിരിക്കുന്നുണ്ടോരോ കവലതോറുമെന്നെ ഞാൻ
വെറുപ്പിന്റെ പാഷാണമൂട്ടി വളർത്തിയ ശത്രുജനമൊന്നാകെ
പ്രണയമെന്ന പാവനത്രയാക്ഷരങ്ങൾക്കുമപ്പുറം പിന്നെയും
പെരുത്ത മാംസദാഹം മൂത്ത് ഞാൻ കൊണ്ട ദേഹമെല്ലാം
പിണമായ് തൂങ്ങിയാടുന്നുണ്ടെന്റെ നേർ ജീവിതച്ചില്ലയിൽ
വീരവാദം മുഴക്കി ഞാൻ മൂത്തയഹന്തയും ഗർവ്വുമായ്
വീൺവാക്കിൻ വന്മതിലേറി വീഴ്ത്തിയ ബന്ധുജനമത്രയും
വിളക്കിച്ചേർക്കാനാവുന്നതിലുമപ്പുറമകലേക്ക് എന്നെവിട്ട്
വിലകിപ്പോയതെന്റെ വാഴ്വിൽ ഞാൻ കണ്ട പെരും നേട്ടം
പിന്തുടർച്ചയ്ക്കായ് തന്റെയനന്തരം ഭൂമിയിൽ പ്രിയമോടെ
പെണ്ണോ പുരുഷനോ അതെന്തുതന്നെയാകിലും
പിള്ളയൊന്നു വേണമെന്നു കൊതിച്ചു ജന്മമെല്ലാം
പുണ്യഭൂവിൽ മാലോകരൊക്കെയും പൂവിട്ടു വണങ്ങവേ
ഭ്രൂണഹത്യയ്ക്കൊരൊറ്റമൂലി തേടി ഞാൻ കാലമാകെ
ഭ്രമണം ചെയ്ത തോട്ടം തൊടി പാന്ഥാവതത്രയും
ഭ്രമമൊടുങ്ങിയയീ മാത്രയിൽ തിരിച്ചറിയുന്നു ഞാൻ
ബ്രഹ്മാവു കൊതിക്കിലും പൊറുക്കയില്ലെന്നോടീ ജന്മം
പാനപാത്രമൊന്നിരിപ്പൂ എന്റെ കൈവെള്ളയിൽ
പകരാതെ നൽ വിഭവമൊന്നുപോലും സ്വന്തമായ്
പരന്റെ പാഥേയം കയ്യിട്ടു വാരി ഞാൻ നിത്യവും
പാരിലെ സ്വാസ്ഥ്യം കെടുത്തിയതെന്റെ മിച്ചപത്രം
ഇനിയില്ലയില്ലയെൻ വാഴ്വിലൊരു മാത്രപോലും
ഇക്കണ്ട കാലമെല്ലാം കെടു കൂത്താടിത്തിമിർത്ത
ഇരുണ്ട നാളിനെയൊന്നു തിരുത്തിച്ചൊല്ലാൻ
ഇട്ടേച്ചുപോകുവാനാർക്കും വേണ്ടാത്തയീ വാക്കു മാത്രം
ഒടുങ്ങട്ടെ ഞാനൊരിക്കലുമൊടുങ്ങാത്ത
ഒരിളം കവിതയെ പാതി വഴിയിൽ നിർത്തി
ഓർക്കാതിരിക്ക ഒരിക്കലുമീയെന്നെ വീണ്ടും
ഓതുവാൻ ബാക്കിയാക്കുന്നു ഞാനെന്റെ കാവ്യം

00000000000000000000000000000

2014, ജൂലൈ 7, തിങ്കളാഴ്‌ച

പഞ്ചേന്ദ്രിയങ്ങൾ


കണ്ണേ മടങ്ങുക,
വിലക്കപ്പെട്ട വിഭവങ്ങളൊക്കെയും ചുറ്റിലും
പൂത്ത് കായ്ച്ച് കുലച്ച് നിൽക്കവേ
രണ്ടാം നോട്ടത്തിലേക്കെന്നെ വലിച്ചിട്ട്
മലിനപ്പെടുത്തായ്കയെൻ വ്രതമൊടുക്കായ്ക


കാതേ ഉൾവലിയുക,
സ്വന്തബന്ധവും സൗഹൃദക്കൂട്ടവും ഭൂലോകമൊക്കെയും
അടച്ചാക്ഷേപിച്ച് പടിയടച്ചൊതുക്കവേ
അനർഹമായൊരു മധുവാണി കേൾക്കയിൽ
കൂർമ്മ പെരുത്ത് വീണ്ടും കൊതിപ്പിച്ച്
വിഷമ വൃത്തത്തിലേക്കെന്നെ നയിക്കായ്ക


ശ്വസനേന്ദ്രിയമറിയുക,
ലഹരി പതയുന്ന നഗരഹൃദയങ്ങളിൽ
കറുപ്പു പൂക്കുന്ന മാനവ സ്വപ്നങ്ങളിൽ
പട്ടിണി വമിക്കുന്ന ഗന്ധകപ്പുകയും
അദ്ധ്വാന വർഗ്ഗത്തിൻ വിയർപ്പു ഗന്ധവും
ഒരു മാത്രയെങ്കിലും മറക്കാതെ കാക്കുക


നാവേ പൊറുക്ക നീ,
കാടിനെക്കവിതയെ കർക്കടകപ്പെരുമഴയെ കാമിച്ച്
ഞാനെന്റെ പാടെന്നു സ്വയം പടപൊരുതി വാഴവേ
അപഹസിച്ച് നിന്ദിച്ചൊടുക്കമൊരു വ്യഭിചാര
അപസർപ്പകക്കഥ മെനഞ്ഞ സദാചാര പേപ്പട്ടിയെ
പേരിനു പോലും ഭത്സിക്കായ്ക, പുലയാട്ടു പറയായ്ക


ത്വക്കെന്നുമെന്നിലേക്കൊതുങ്ങിയിരിക്ക,
തൊട്ടുരുമ്മി തോളോട് തോൾ ചേർന്ന്
അമ്മ പെങ്ങളമ്മാവിയെന്ന് കൂട്ടായ്
നൽ വ്യവസ്ഥ പകുത്ത നാളൊടുങ്ങി
പിറന്നു വീണ പെൺകുരുന്നും കിഴവിയും
പെണ്ണെന്നെതു പീഢന വസ്തുവായയിന്നാൾ
തട്ടാതെ മുട്ടാതെ തന്നിലേക്കു ചുരുങ്ങിയസ്തമിക്ക


ഇന്ദ്രിയങ്ങളെയനുനയിപ്പിച്ച് ഭോഗിച്ച് വെറുമൊരു
ജനനേന്ദ്രിയ മോഹമൊതുക്കലായ് ജീവിതം
മാറിടുന്ന കാലത്തിനൊരു പക്കം മുന്നേ മണ്ണിൽ നിന്ന്
വിണ്ണിലേക്കലിഞ്ഞെങ്കിലീ പാഴ്ദേഹം,ആത്മൻ


000000000000000000000000000

2014, ജൂലൈ 3, വ്യാഴാഴ്‌ച

ജീവിത വ്രതം



വ്രത വിശുദ്ധിയുടെ നാളുകളിൽ
വിശപ്പിന്റെ ആഴങ്ങൾ പരതവേ
ഒരു പിൻവിളിയായ് നീയെന്നിൽ
ഓർമ്മകൾ കോരിയിടുന്നുണ്ട്


സസ്യേതര വിഭവങ്ങളുടെ പ്രദർശനാലയങ്ങളായ്
സതീർത്ഥ്യരൊക്കെയും മദ്ധ്യാഹ്നം ഘോഷിക്കവേ
ഒരിറ്റു കഞ്ഞിത്തെളിപോലും നുകരുവാനില്ലാത്ത
വിദ്യാലയദുരന്തത്തിൽ വ്രതമാസമൊരു വരമായറിയുന്നു


സഖാക്കളൊക്കെയും പ്രണയം പകുത്ത്
കലാലയ മൂലകളിൽ പുഷ്പിച്ചു നില്ക്കവേ
ഒറ്റപ്പെടുത്തലിനളവുകോൽ മറക്കുവാൻ
സമരവും ചരിത്രവും വേദാന്തമായ്ക്കണ്ട്
വിപ്ലവമോതിയ വേളയിൽ വിരുന്നെത്തും
വ്രതകാലമൊരു ഒളിച്ചോട്ടമായുണരുന്നു


പേരെടുത്ത തറവാട്ടിൽ പിറന്ന ദോഷമൊടുക്കുവാൻ
പേയെടുത്ത് പാഞ്ഞ നഗര ഗർത്തങ്ങളിലൊക്കെയും
നാലണത്തുട്ടുപോലും തനിക്കായ് വ്യയം ചെയ്യാതെ
ബന്ധങ്ങളെയൂട്ടുവാൻ ത്യജിച്ച തീക്ഷ്ണ ദിനങ്ങളിൽ
നീണ്ടുനിന്ന നോമ്പുകൾ പട്ടിണിക്കു മറയായിരുന്നു


ഇന്നീ ജീവിത സായന്തനച്ചുകപ്പുപോലും
എന്നേക്കുമായകന്നയൊടുക്കത്തെ മൂച്ചിൽ
മുടിക്കാൻ പിറന്നവനെന്ന ബിരുദവും പേറി
കടത്തിണ്ണയലങ്കരിക്കും വെറുപ്പിന്റെ മാത്രയിൽ
തിന്നാനൊരു കൂട്ടം ഗുളികയും നുകരുവാൻ വ്യഥയും
ഇന്നലെകൾ തന്ന നടുക്കം രുചിക്കുന്ന ഓർമ്മകളും വിട്ട്
ഒരു തീവ്ര വ്രതമായ് ഞാനുരുകിയൊടുങ്ങട്ടെ നാളെ മടങ്ങുവാൻ


wwwwwwwwwwwwwwwwwwwww

2014, ജൂൺ 25, ബുധനാഴ്‌ച

മഷിത്തണ്ട്



വയറെരിയുന്ന പ്രാരാബ്ധ കോടികളിൽ
വിദ്യാലയ വരാന്തയിലെ അപകർഷ മദ്ധ്യാഹ്നം
അത്രമേൽ കൊതിച്ചുണർന്നിരിക്കണം
സുമതിയും സൗദാമിനിയും സുന്ദരന്മാരും
കയ്യാണ്ടു വാഴുമൊരു മഷിവട്ടു കിട്ടാൻ


ഇന്നീ ജീവിത സായന്തനത്തിലെയൊടുക്കത്തെ മൂച്ചിൽ
അമർഷം കടിച്ചിറക്കാനൊരു പുഴുപ്പല്ലുപോലുമില്ലാതെ
തെക്കോട്ടു നോക്കി കുന്തിച്ചിരിക്കയാണെങ്കിലും
ഉള്ളിലൊരുകോടിയൂർജ്ജ തന്തുക്കളുറയുന്നു
കൊതിക്കുന്നു വീണ്ടുമൊരുൾക്കരുത്തു നേടാൻ


വസന്തയ്ക്ക്, വസൂരിക്ക്, വിഷബാധ പോക്കുവാൻ
മനസ്വാസ്ഥ്യ ലബ്ധിക്ക്, മന്തിനു, മരണത്തിനു പോലും
പിഞ്ഞാണക്കോണിൽ മഷിയെഴുതിയലിയിച്ച്
സേവിച്ച് സ്വർലോക പ്രാപ്തി നേടീടുവാൻ
വിശ്വാസ വിഷം തീണ്ടി മരവിച്ച മസ്തിഷ്കം
മകുടിയൂതി മെരുക്കി മയപ്പെടുത്തി പുതു വേദാന്തമോതി
മാധവ സേവയിൽ മായം കലർത്തും പുരോഹിത വർഗ്ഗത്തിൻ
നീണ്ടുവളർന്നൊരു താടിരോമം മുറുക്കെപ്പിടിച്ച്
ഒരുചുറ്റു ചുറ്റി ഒരു യുഗം തീർന്നാലും തിരിച്ചു വരാത്ത
ഒരു സാഗരത്തിനങ്ങേക്കോണിലേക്കെറിഞ്ഞൊതുക്കാൻ


അതിലൊടുങ്ങണം നീ സ്വയം കെട്ടിയേൽപ്പിച്ച ദിവ്യത്വം
ഹോമമുഴിയലും കൈവിഷം പോക്കലും ബാധയകറ്റലും
നീ പടച്ചെടുത്ത പണം കായ്ക്കും വഴികളൊക്കെയും

സാധുജന സേവയ്ക്കത്രമാത്രമീ ജന്മമാകുകിൽ ഞാൻ
സായൂജ്യമടയുന്നു പുരോഹിത പതനത്തിലൊരു കവിതയായ്


xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2014, ജൂൺ 22, ഞായറാഴ്‌ച

മൂടുപടം



മതം തീർത്ത കടുത്ത ശാസനകളിൽ
പൗരോഹിത്യ മേൽക്കോയ്മയുടെ ദുർവാശികളിൽ
ഒരു മൂടുപടത്തിലൊതുങ്ങേണ്ട വേളയിൽ
കവിത കിനാകണ്ടതേ പൊറുക്കാനാവാത്ത അപരാധം


വിപണി തേടുന്ന കുമ്പസാര രഹസ്യങ്ങളിൽ
മൂർച്ചയേറുന്ന പള്ളിമേട വചനങ്ങളിൽ
സദാചാരം പൂക്കുന്ന വാണിഭ ശാലകളിൽ
നൂറ്റൊന്നാവർത്തി നീ ഭോഗിക്കപ്പെടുന്നുണ്ട്


ഭരിക്കപ്പെടേണ്ടവളെന്ന വ്യാകരണത്തെറ്റുകളിൽ
വളഞ്ഞ വാരിയെല്ലിന്റെ വേദാന്ത ശകലങ്ങളിൽ
ഗർഭപാത്രവും മുലക്കണ്ണും തീർത്ത ശരീരശാസ്ത്രങ്ങളിൽ
നീ തെറ്റുകാരിയും അവൻ ന്യായാധിപനുമെന്ന് വായിക്കുന്നു


പിഴച്ചവളെന്നു പുലയാട്ടു പാടി ഭ്രഷ്ട് കൽപിക്കുമ്പോഴും
ദുശ്ശകുനമായ് ഗണിച്ച് ഇരിക്കപ്പിണ്ഡമിടുമ്പോഴും
തിരുനടയും ദേവസ്ഥാനവും നിഷേധിക്കപ്പെടുമ്പോഴും
നീ അബല മാത്രമെന്ന് വീണ്ടും തീർപ്പാക്കപ്പെടുന്നു


ന്യായം രചിക്കുന്ന തീവ്രചിന്താ ധാരകളിൽ നിന്ന്
അറിവ് പകരുന്ന മൂഢാസനങ്ങളിൽ നിന്ന്
രാജ്യമാളുന്ന കെടുകെട്ട വ്യവസ്ഥിതിയിൽ നിന്ന്
വിധി പ്രസ്താവിച്ച്, ക്രൂശിച്ച് നീ ഒടുക്കപ്പെടുന്നു


ഒടുവിൽ,
നിന്റെ പ്രതിഷേധം കിനിഞ്ഞൊഴിയാ ചോരപ്പാടുകൾ
ഒരു ചെമ്പരത്തിയായ് നിൻ കുഴിമാടത്തിനരികിൽ പൂത്ത്
അതിൽ നിന്നൂർജ്ജമുൾക്കൊണ്ട്, ഉണർവ്വ് കൊണ്ട്
ഉയർന്ന്  നിൽക്കും നിന്റെ കാവ്യം കാലമൊക്കെയും


oooooooooooooooooooooooooooooo

2014, ജൂൺ 5, വ്യാഴാഴ്‌ച

മരണാന്തം


ഓരോ പകലിനുമപ്പുറം
സായന്തനച്ചുവപ്പിന്റെ ഒടുക്കത്തെ മാത്രയിൽ
ഒരുപൊളി മാത്രം തുറന്ന ജാലകക്കീറിനക്കരെ
ഞാനിന്നും പരതുന്നു നിന്റെ നിഴൽത്തുമ്പ്


അലക്ഷ്യ യാത്രകളുടെ വിജന വീഥികളിൽ
ഒരു മലമടക്കിന്റെയടുത്ത താഴ്വരയിൽ
ചെറുചിരിയായ് നീയെന്നെ കാത്തിരിക്കുമെന്ന്
വിശ്വാസത്തിന്റെയൊരു വലക്കണ്ണി നെയ്യുന്നു


നിലാവ് പൂക്കുന്ന നനുത്ത രാത്രികളിൽ
ഒരു കടുകുപാടത്തിനിരുപുറം ആർദ്രമായ്
അന്നു നാം കവിതകൾ പകുത്തതും
പുരോഹിത വാശികൾ ഓർത്തതും


കൂകിവിളിക്കുന്ന വേദവാക്യങ്ങൾക്കഭിമുഖം
കരളുകീറുന്ന ശുഭ്ര വേഷം പകരാത്ത സാന്ത്വനം
ഒരു കഴഞ്ചെങ്കിലും പകർന്നാടുവാൻ കനിഞ്ഞത്
വ്യഭിചാര ഭാഷയിൽ കൂട്ടിവായിച്ച സദാചാരം


ഇന്നു നിന്റെ മരണത്തിനപ്പുറം പൂക്കുന്ന നരക പാരിജാതം
നിന്റെ കുഴിമാടമെരിക്കുന്ന, ജ്വലിക്കുന്ന അഗ്നി സത്യം
പാതിരകളിലൊരു പാതി മയക്കത്തിലെയാർത്തനാദം
വിശ്വാസം, വേദം വെടിഞ്ഞവളുടെ ശിക്ഷയെന്നോതവേ
ഞാനുണരുന്നു അറിയുന്നു
 പ്രിയ സഖീ വാസ്തവം
അവ നിന്റെ പ്രണയമെൻ സൗഹൃദം നിരന്തരം
പുൽകാൻ തുടിപ്പതിൻ സാക്ഷ്യമല്ലാതെ മറ്റെന്ത് ?

000000000000000000000000000

2014, ഏപ്രിൽ 28, തിങ്കളാഴ്‌ച

മതിഭ്രമം


പ്രിയേ, നാമിപ്പൊഴും
ഒരേ സ്വപ്നത്തിന്റെ രണ്ടു തന്തുക്കളാണെന്നും
ഒരു നദിയിലൊരേ ഗതിയിലാണെന്നും
ചെറു തിരിയായ് കൽപ്പിച്ചു വെയ്ക്കുക
രണ്ടു വിദൂര ദേശങ്ങളിൽ
വർഗ്ഗ വ്യതിയാനങ്ങളുടെ ഇരട്ട ശിഖരങ്ങളിൽ നിന്ന്
വ്യത്യസ്ത കാലങ്ങളിൽ യാത്രതിരിച്ച്
ചവർപ്പിന്റെ താഴ്വരയിലേക്ക് പറന്നിറങ്ങിയോർ
നിന്റെ മോഹങ്ങളും എന്റെ ഭ്രമങ്ങളുമല്ല
നമ്മുടെ ചിന്തകളാണു സഹശയനമാടിയത്
ഒരേ ചുമരിനിരുപുറം നിന്നു
ഹൃദയവേഗം പകുത്തതും
ഒരു താരാട്ടുശീലിനിടയിൽ വാക്കുകൾ
അമൃതായ് അടവെച്ചു കാത്തതും
ഒരുപകലുമൊമ്പതു രാത്രിയും തീരാ വിഭവങ്ങൾ
ഒറ്റനോട്ടത്തിലൊളിപ്പിച്ച് വെച്ചതും
കാമമല്ല പ്രണയമല്ല ഉദരം പകുത്ത ബന്ധമല്ല
എന്റെ കവിതയും കിറുക്കും നിന്റെ കൂന്തലിലുടക്കി
ജനിതക ഗോവണിപ്പടികളിൽ കുറിച്ചിടപ്പെട്ടത്
ലാവയൂറുന്ന പാപ മനസ്സുകളിൽ
വെറുപ്പ് തളിർക്കുന്ന കാഞ്ഞിരക്കുറ്റികളിൽ
പകപൂത്ത് ഒളികണ്ണെറിഞ്ഞ് ഒറ്റുകൊടുത്തോർ
പേരറിയാത്ത തെരുവീഥികളിൽ
പെരുമ്പറ മുഴക്കി അവിഹിത ബാന്ധവം പാടിയോർ
വാതായനങ്ങളിലൊക്കെയും മുട്ടിവിളിച്ച്
വ്യഭിചാര വേദാന്തമോതിയോർ
മറക്കുകയെല്ലാം എല്ലാം വെറുമൊരു
ഉച്ചമയക്കത്തിനിടയിലെ സ്വപ്നമായ്
ഇനിയും നിന്റെ കിനാക്കൾക്കു വർണ്ണമേകാൻ
എന്റെ വസന്തം കടംകൊള്ളുക
കുറിച്ചിടാതെ പോയ വാക്കുകളും
പിഴുതെറിയപ്പെട്ട ഭ്രൂണങ്ങളും
എന്റെ മതികേടുകളിൽ നിന്റെ രതിരാഗം ചേർത്ത്
പിറക്കട്ടെ പുതു കാവ്യമായ് വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxx

2014, ഏപ്രിൽ 20, ഞായറാഴ്‌ച

എതിർ ഭ്രമണം


മധുരതരമൊരു ചെറു കാറ്റുപോലും
വീശുകില്ലെന്ന വാശിയാണു ജീവിതം
പരന്നൊഴുകേണ്ടുന്ന പാതയെല്ലാം
പാതി പകുത്ത് പൊളിച്ചെഴുതുന്ന വേദാന്തം
ദുരിതകയത്തിൽ നിന്നെടുത്ത വാക്കുകൾ
ദുരന്തമായ് മാത്രം പകരുന്ന പുരോഹിതർ
എന്നെ നിന്നിൽനിന്നടർത്തിയെടുത്ത പിൻ
ഇല്ല മുളപൊട്ടുവാനൊരു വാക്കു പോലും
അതി തീവ്ര രതിബോധമല്ല
അഗാധമാം സൗന്ദര്യ മോഹമല്ല
പടരുന്ന തീയല്ല, പറയാത്ത വാക്കല്ല
പ്രണയമല്ല മരണമല്ല പുനർജ്ജനിയുമല്ല
നിന്നിൽ ഞാനെന്നെ കണ്ടെടുത്ത സത്യം
ഇനി നിനക്കു ഞാൻ പകർന്ന രാസത്വരകം
ആയുസ്സൊടുക്കം വരെ നിന്നിൽ എതിർ ഭ്രമണമാകും
അതിലെന്നെയെരിക്കുവാനൊരു അഗ്നിയൂറും
അതിലുമൊരുമാത്രയൊരുകണമൊരു നൊടി മുന്നേ
കൊടികെട്ടി കൂറട്ടെ ഞാൻ നിന്റെ പാതിവ്രത്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxx

2014, ഏപ്രിൽ 3, വ്യാഴാഴ്‌ച

സമർപ്പണം


എനിക്കായ് സമർപ്പിച്ചവൾക്ക്,
ഞാൻ നിന്റെ വാഗ്ദത്ത ഭൂമിയായിരുന്നില്ല
സ്വപ്നമായ് നിന്നിലേക്ക് പെയ്തിറങ്ങിയിട്ടുമില്ല
വാക്കുകളുടെ മലരുകൾ വിരിയിച്ച്
പ്രലോഭിപ്പിച്ച് വശംവദയാക്കിയിട്ടില്ല
ഞെരുങ്ങിയ പൗരോഹിത്യ ചിന്തകളിൽ
നിന്റെ നാളുകൾ വെയിലേറ്റു വിളറുമ്പോൾ
ഒരു സഹതാപക്കണ്ണെറിഞ്ഞിരിക്കണം
ഒരായുസ്സിനൊരു പുരുഷനാവാത്തത്
ഒരു വാക്കിലൊരു കവിക്കാവുമെന്ന്
നീ ആലങ്കാരികമായ് പറഞ്ഞതാവില്ല
ഒറ്റുകാരന്റെ കടുംപ്രയോഗത്തിലും
ഉടയവന്റെ കൊടും താഢനത്തിലും
നീ കാത്തതെന്റെ നാളുകളെയായിരുന്നു
നിന്റെ മുറിവുകളേക്കാളൊരിക്കലും
സത്യമായതല്ല എന്റെ കണ്ണീർ
ഇനിയൊരുനാൾ,
നിന്റെ സ്വപ്നങ്ങൾക്ക് ബലിയിടാൻ
എന്റെ കവിതകളെ ഞാൻ തുറന്നു വിടും
അതിലൊഴുകിയൊടുങ്ങണം
നിർബന്ധിത വേഴ്ചകൾ
പരുഷ മേധാവിത്വ തീർപ്പുകൾ
ന്യായമറ്റ കൂട്ടുജീവിത വ്യവസ്ഥകൾ,
വീണ്ടുമൊരു മാർജ്ജാര വേഷപ്പകർച്ചകൾ
എന്നിൽച്ചേർന്നൊഴുകുകില്ലെങ്കിലും
തണലായിരിക്കുമെന്റെയെഴുത്തും കാലവും
ഒടുക്കം വരേക്കും നിന്റെയടങ്ങാത്ത ഭ്രമങ്ങൾക്ക്


00000000000000000000000000000

2014, മാർച്ച് 20, വ്യാഴാഴ്‌ച

നിഷേധാത്മക കവിത

 
കവിത നിഷേധാത്മകമാവുന്നുവെന്നും
കാവ്യഭാവം വല്ലാതെ കയ്പുരസമാണെന്നും
പരുക്കൻ വാക്യങ്ങളെന്നും പരിതഭിക്കുന്ന സുഹൃത്തിനു
വസന്ത നിരാസങ്ങളുടെ നിർബന്ധിത വാഴ്വിൽ
വല്ലപ്പോഴും കിനിയുന്ന കനൽ കൊണ്ട വാക്കുകളിൽ
തെല്ലു മധുരം കാംക്ഷിപ്പതെങ്ങനെ സ്നേഹിതാ
അത്രമേൽ സുഖമാർന്ന മഴ ചുറ്റും തിമിർത്തു പെയ്യവേ
ചെറു ചാറൽപോലുമേകാതെ എന്നെയുരുക്കി വാർക്കയിൽ
വിയർത്തൂറുന്ന കവിത വരണ്ടു പോകുവതേ നിശ്ചയം
വിദൂര പ്രതീക്ഷയുടെ ഒടുക്കത്തെ തുരുത്തും മാർഗ്ഗവും
വൻ തിര വന്നൊഴുക്കിക്കളയുന്ന വേളയിൽ
ആഭിചാരങ്ങളിൽ ശരണം തേടേണ്ട ഗതികേടിൽ
കവിത ആചാര ഔചിത്യം വെടിഞ്ഞുയിർകൊള്ളുന്നു
വേവുന്ന ആശയം ചറം പൊട്ടിയൊഴുകിയൊരു
വ്യഥ തീർത്ത വാക്കുകളിൽ വാർത്തു വെച്ചീടവേ
കത്തുന്ന കവിതയല്ലാതെ മറ്റെന്തു തേടേണ്ടൂ
ഇനിയെന്റെ കവിതയുടെ ഉപ്പും രസവുമുൾച്ചേർന്ന്
നാളെയൊരുനാൾ പുതു ഭാവത്തിൽ പുനർജ്ജനിച്ച്
മാലോകരോർത്തു ചൊല്ലുന്ന നൽ കാവ്യമായ് തീരുമന്ന്
എന്റെ പേരും ശരീരവും മണ്ണെടുത്ത് തീരുമെങ്കിലും
അന്നും മരിക്കാതെ നിലകൊള്ളുമെന്റെ നിഷേധാത്മകത

                                                   


 

2014, മാർച്ച് 10, തിങ്കളാഴ്‌ച

കണ്ണീർ ചിത


തമോ ഗർത്തത്തിൽനിന്നൊരുനാളുമുയരാതെ
എന്റെ നക്ഷത്രത്തെ വീണ്ടും കുത്തിയിറക്കുക
വെളിച്ചം കൺപാർക്കാൻ അവസ്ഥയേകാതെ
എന്റെ നീച ഗ്രഹമൊട്ടുക്ക് കറുപ്പായ് നിറയുക
കരിങ്കൂവളം വളരുന്ന താഴ്വരകളിൽ നിന്ന്
അവഗണനയുടെ കടലിലേക്കെന്നെയൊടുക്കുക
എന്റെ ഭ്രമണ പഥങ്ങളിൽ തീയൊഴുക്കുക
ഇല്ലാത്ത മോഹങ്ങളിൽ എനിക്കു കണ്ണീർ ചിതയാവുക
ശരണവഴികളിലെന്നഭയത്വം പൊളിച്ചെഴുതി
ചുവന്ന മാർഗ്ഗങ്ങളിലെന്നെ വ്യഭിചാരിയെന്നു വിളിക്ക
എന്നെ വെറുക്കുക, പന്തിയിൽ നിന്നു വിലക്കീടുക
പരധാര ബന്ധമാരോപിച്ച് പരസ്യമായ് കല്ലെറിയുക
ഇനിയെന്റെ ഭ്രാന്ത സ്വപ്നങ്ങളിൽ ഭ്രമങ്ങളിൽ
കലങ്ങിയൊഴുകുന്ന പുഴയും ചുവന്നൊരാകാശവും
എന്റെ വഴികളിലെ കൂർത്ത നോട്ടങ്ങളും
എനിക്കെതിരായുയരും പരുത്ത വചനങ്ങളും കടന്ന്
നുരയുന്ന വാക്കുകളിൽ ഹിമം ചാലിച്ച്
വ്രണിത ഹൃത്തിലേക്കാഴ്ന്നിറങ്ങാൻ കരുത്തുള്ള
പുതു കാവ്യമായ് ഞാനുയിർക്കും നൽ നാളുവരെ
നിത്യമീ അന്ധകാരത്തിലിങ്ങനെ വെന്തു നീറട്ടെ

000000000000000000000000

2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

രാഹുകേതു


ആസ്വാദനത്തിന്റെ അന്ധകാര വഴികളിൽ
ഒറ്റുകൊടുക്കാനൊരു കരിമ്പൂച്ച
മുന്തിരിച്ചാറിന്റെ പാനപ്രാപ്തിയിൽ
ചുണ്ടു നക്കിത്തുടയ്ക്കാനൊരു എച്ചിൽപ്പട്ടി
തേരുരുളും വഴികളിൽ കാരമുള്ളു വിതറി
സഹതപിക്കാനെനിക്കൊരു രക്ത ബന്ധു
ആഭിചാര ഗൂഢ തന്ത്രങ്ങൾക്കു നടുവിലായ്
രക്ഷായന്ത്ര വിപണനത്തിന്റെ പൗരോഹിത്യം


വെറ്റിലനാക്ക് തെക്കോട്ട് നീട്ടി
നൂറ്റൊന്നാവർത്തി ശത്രുക്ഷയം ചൊല്ലി
തിരു നൂറു തേച്ച്, തിരി നീട്ടി വെച്ച്
കെടുത്തിക്കളഞ്ഞതെന്റെ മനസ്സെന്റെ ബോധം
ഇനിയെന്റെ ജന്മനക്ഷത്രത്തെയൊട്ടുക്ക്
ഒരു രാഹുവായ് വന്ന് വിഴുങ്ങിക്കളയുക
എന്റെ തലക്കുറി കൊത്തിയെടുത്ത് വലിച്ചിട്ട്
മിണ്ടാതെ ഉരയാതെ നീറ്റിലൊഴുക്കിയൊടുക്കുക


വാക്കു വറ്റി, വസന്തം വെടിഞ്ഞ് വിലക്കപ്പെട്ടവനായ്
നിന്റെ ഗർവ്വിൻ വഴികളിലൂടെ എല്ലാം തുലഞ്ഞ്
ഞാൻ ഭ്രമണം ചെയ്യുന്ന നേരവുമോർക്കുക
കാലമൊടുങ്ങുന്നില്ല ഇന്നെന്ന വെറും നാഴികയിൽ
നാളെ ഗ്രഹണം കഴിഞ്ഞുമുദയം വരുമന്ന്
നേടുമെന്റെ വാക്കും തുടിപ്പും വെളിച്ചം നിശ്ചയം
പൂക്കുമൊരു നൂറു കാവ്യവുമതിലെന്റെ മോഹവും


...............................................
 

2014, ജനുവരി 22, ബുധനാഴ്‌ച

പിറക്കാത്ത കവിതകൾ



വൃത്തമോ ചതുരമോ വശങ്ങളേതാകൃതി കൊൾകിലും
വക്രതയില്ലാത്തൊരു ജീവിതം വാഴുവാനൊരു നാളെങ്കിലും
എതിരൊഴുക്കു ശീലിക്കേണ്ടിവന്ന ഗതികെട്ടൊരു നീർകണം
പെയ്തുവന്ന വേളയിൽ മണ്ണു നഷ്ടമായൊരു മഴത്തുള്ളി
ദുരിതകാണ്ഢമെരിഞ്ഞൊടുങ്ങിയവശേഷിക്കും നരക
ചാരം പോലും നീറി വാഴ്വിൽ നിലനില്ക്കവേ
എങ്ങുപോയെന്റെ വിപ്ലവ വീചികൾ
എവിടെയെന്റെ കാവ്യ തന്ത്രികൾ
ചെറുകുടിലിലവഗണനയിലുരുകിടും ചെറുമനും പുലയനും
ചെന്നായ്ക്കൾ കടിച്ചു തുപ്പിയ അബലയാമൊരു പെണ്ണിനും
തിരികൊളുത്തിയുറഞ്ഞു തുള്ളി സാന്ത്വനമോതവേ
തുന്നിച്ചേർത്തു നിങ്ങളെന്നിലൊരു വ്യഭിചാരാരോപണം
ഉറവവറ്റാതെ വാക്കുകൾ ഉരുണ്ടുകൂടി നിത്യവും
ഉലകളവിൽ, കാവ്യമായ് ഉയർന്നെന്നിൽ നിൽക്കിലും
ഇല്ല ഒന്നുപോലുമുയർത്തില്ല ഞാനെന്നെ ന്യായീകരിക്കുവാൻ
ഇനിയില്ല ദിനമൊട്ടും മൗനം രുചിക്കുവാൻ
രചിക്കുവാൻ ബാക്കിയുണ്ടൊരു നൂറു ഗീതികൾ
അബലരശരണർ ആശ്രയമറ്റവർ
ആശിക്കുവാനൊന്നും ബാക്കിയില്ലാത്തവർ
പീഢനമേറ്റവർ പച്ചയായെരിഞ്ഞവർ
പതിതർ പാന്ഥാവൊടുങ്ങിയോർ
വീതിച്ചു നൽകുന്നു നിങ്ങൾക്കൊക്കെയുമെന്റെ ജീവിതം
വരിക, വരികളിൽ കാളകൂട വിഷം നിറച്ച്
വിപ്ലവഗീതി രചിച്ചൊടുക്കിടാം ശത്രുപക്ഷത്തെയൊക്കെയും
ഇനിയില്ല വിശ്രമം വിഭ്രമമേതുമെൻ വീഥിയിൽ
വിരിയട്ടെ വെമ്പൽകൊണ്ടായിരം കവിതകൾ

xxxxxxxxxxxxxxxxxxxxxxxxxxxx

2014, ജനുവരി 19, ഞായറാഴ്‌ച

പുത്താണ്ടു ചിന്ത


വസന്തങ്ങളും വർണ്ണങ്ങളും വിട്ട്
വെറുംവാക്കു പോലും വറ്റി
ഉദയഗിരിയിൽ നിന്നൂർന്ന്
അസ്തമന ശൃംഗത്തിലെത്താതെ
ഒളികെട്ടു വഴിയടഞ്ഞ് നിൽക്കവേ
മൃതിയടഞ്ഞ വരികളിലൊരു പുനർവായന
കൈവിട്ട അക്ഷരങ്ങളിലൊരു കരസ്പർശം
കരിങ്കൂവളം കറ്റാർവാഴ കൃഷ്ണതുളസി
മകരക്കൊയ്ത്ത് തേക്കുപാട്ട് നാലമ്പലം
ഓർമ്മകളുടെ ഈറനൊടുങ്ങാത്തയേതോ
മറുകോണിലെങ്കിലും കരിഞ്ഞുണങ്ങാതെ
കാവ്യം മുനിഞ്ഞു കത്തുന്നുണ്ടാവണം
മുങ്ങാങ്കൂളിയിട്ട് വെള്ളാരങ്കല്ലു തേടി
കാവുകുളത്തിലൊരു പരൽമീൻ പിടിച്ച്
കേട്ടെഴുത്തും മനക്കണക്കും മലയാളവും നിറഞ്ഞ
ബാല്യത്തിന്റെ ഹരിത താഴ്വരകളിൽ
കവിതയിന്നും പൂത്തു നിൽപ്പുണ്ടാവണം
വാക്കുകൾ മരവിച്ച മൗനവർഷങ്ങളിൽ
ഊർജ്ജം ഉറവക്കണ്ണിയടഞ്ഞ ദുരിത ചക്രങ്ങളിൽ
വിധികൽപിതം വിപത്തെന്നു വെറുതെ
വിറങ്ങലിച്ചൊടുങ്ങയില്ലിനി നാളുകൾ
എഴുത്താണിയിൽ എളിമ നിറച്ച്
മസ്തിഷ്കം മടക്കു നിവർത്തിയുണർന്ന്
വാക്കുകളുടെ കർക്കടകക്കോളുമായ് വീണ്ടും
തിമിർത്തുപെയ്യാനൊരു പുത്താണ്ടു ചിന്ത


ooooooooooooooooooooooooooooooo

 

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...