2015, നവംബർ 19, വ്യാഴാഴ്‌ച

ഒടുക്കത്തെ മോഹം



പിറക്കണമെന്നുണ്ടൊരു കീഴാള ജാതിയായ്
പീഢനക്കൊടും കാടു താണ്ടാൻ, സഹിക്കാൻ
പഠിക്കണമെനിക്കൊട്ടീ പിൻ കരമാരിതെന്ന്
പൊറുക്കുവാനാവാത്ത മതക്കോലം പണിതവൻ
അത്രമേലാർത്തിയുണ്ട് പൊളിച്ചെഴുതുവാൻ
ആർക്കുമൊട്ടുതവാത്തയീ പുരോഹിത വക്രനീതി
ആഗ്രഹമുണ്ട് നിശ്ചയമാവതുണ്ടൊരിക്കലെൻ
ആയുസ്സു തീരും മുൻ ന്യായം ജയിച്ചു കാണാൻ
മർത്യനാണാകയാൽ സ്വപ്നമുണ്ട്, വികാരമുണ്ട്
മോഹമുണ്ടത്രമേൽ മറിച്ചു ധരിക്കായ്ക
മേലാളനാണു നീ ശുഭ്രക്കോലമുറഞ്ഞ് മൊഴിവത്
മൂല കാരണം നോക്കാതെ വിഴുങ്ങും നാളൊടുങ്ങിടും
ചേരുംപടി ചേർക്കുവാൻ വന്ന ചോദ്യമൊന്നുപോലും
ചേലോടെ പൂരിപ്പിക്കുവാൻ തെല്ലുമാവാതെ പോയ
ചമയമിട്ടൊരു കോലം മാത്രമാണു നാഥനെങ്കിൽ
ചില്ലിട്ട പള്ളിമേട തന്നിൽ കല്ലൊന്നെറിയുവാനെന്തു വേണ്ടൂ
വരുമിനിയുമൊരു പുലരിയിതു കനവല്ല കട്ടായം
വറുതി തീർന്നേവരും തുല്ല്യരായ് വാഴ്ന്നിടും
വീണൊടുങ്ങിടും മേല്ക്കോയ്മയൊക്കെയും
വീറോടെയിന്നേ പൊരുതുവിൻ കൂട്ടരേ
xxxxxxxxxxxxxxxxxxxxxxxxxx

2015, നവംബർ 12, വ്യാഴാഴ്‌ച

ഭരണാസനമേറുന്നവരോട്. . .




ഒരു മുദ്രാവാക്യത്തിന്റെ തുമ്പ് പിടിച്ച്
മരിച്ചവർ മടങ്ങി വരാറില്ല
പ്രകടനത്തിന്റെ മുൻ നിരയിൽ
ആത്മാക്കളെ നിരത്തി നിർത്തി
അധികാരമൊരിക്കലും തിരിച്ച് നൽകാറുമില്ല
ഇറച്ചിക്കടയ്ക്ക് കാലാൾപ്പടയെ കാവൽ വെച്ച്
യുദ്ധഭൂമിയിൽ പടപൊരുതി മുറിവേറ്റവനു
വേട്ടനായയെ കണി വെയ്ക്കുന്നു
അർഹതപ്പെട്ടവൻ അധ്വാനിച്ച് നേടിയ വിജയം
ഭരണകൂട മേധാവിത്വത്തിന്റെ ഔദാര്യമല്ല
ഒറ്റക്കണ്ണാൽ കാണുന്നത് മാത്രമല്ല
ഒതുക്കപ്പെടുന്ന ശ്വാസങ്ങളിലുമുണ്ട് കാഴ്ച
വിളിയെത്താത്ത കുന്നിനു മുകളിലും
ഒറ്റപ്പെട്ടു പോയവൻ നിലവിളിച്ചു തന്നെ
ഞെട്ടറ്റുപോയ സ്വപ്നങ്ങളുടെ കടയ്ക്കൽ
നീരുറ്റിക്കുവാൻ നീ വരുമെന്നല്ല പ്രതീക്ഷ
അരിവറ്റൊന്ന് കാണാതെപോയ അന്നനാളം
പൂവിട്ട് നീ തൊഴുമെന്നുമില്ല മോഹം
എന്റെ നെറുകന്തലയിൽ എരിച്ചെഴുതിയ
വെറുക്കപ്പെടേണ്ടവനെന്ന മുദ്ര മാത്രം നീ പറിച്ചൊടുക്കുക
കനവു കണ്ടു വളഞ്ഞയെൻ കശേരുവിനൊരു താങ്ങായ്
കാലമെല്ലാം നീയുണ്ടെന്ന് വെറുതേ മൊഴിയുക
എങ്കിലെന്റെയിടത്തേ ചൂണ്ടുവിരലിലെന്നും
മഷി പുരട്ടി കാക്കും ഞാൻ നിന്റെ ഭരണാസനം
000000000000000000000000000000

2015, നവംബർ 8, ഞായറാഴ്‌ച

ശിലയായ് എന്നും നീ. . .




ദുരിതക്കയമെന്നത്
ഉണ്മയിൽ നിന്ന് ഉപമയിലേക്കുള്ള
ഒരു ഉൾവലിയലാണു
ജീവിത ഭാരമെന്നാൽ
കഴുതയാക്കപ്പെടുന്നവന്റേയും
കുതിര കയറുന്നവന്റേയും
മദ്ധ്യേ ഉയർത്തപ്പെടുന്നൊരു
ഒടുങ്ങാ സമസ്യയാണു
വിധി വിലക്കുകളുടെ
വേദ സൂക്തങ്ങളിൽ നിന്ന്
വരും വരായ്കയുടെ
സത്യ നീതിയിലേക്ക്
ജാര സംസർഗ്ഗം നടത്തവേ
ഒറ്റപ്പെടുത്തപ്പെടുന്നത്
ജീവിതത്തുരുത്തിൽ നിന്നാണു
അപഥ ഭ്രമണം ചെയ്യവേ
ജീവിത മാർഗ്ഗങ്ങളിൽ നിന്ന്
ആട്ടിയകറ്റപ്പെടുന്നു
നീ കുറിച്ചിട്ടത് മാത്രമാണു
നിത്യ സത്യമെന്നും
എതിരൊഴുകുന്നവനെന്നും
പടിക്കപ്പുറമാണെന്നും
നിന്റെ ശിലാലിഖിതം
വായിക്കപ്പെടുന്നു
വിശക്കുന്നവനു എച്ചിൽക്കൂനയും
അജീർണ്ണം പിടിച്ചവനു അമൃതും
പകരുന്ന നിന്റെ നീതിയാണു
ഹിതം, പാവനം സ്തുത്യർഹമെങ്കിൽ
നീയെന്നതുമെന്റെ തൊടിയിലെ
പായലൊട്ടിയ കരിമ്പാറയും
കെടുകെട്ടയെന്റെ പാഴ് മനസ്സിൽ
സമമായിരിക്കും ഞാനൊടുങ്ങുവോളം
xxxxxxxxxxxxxxxxxxxxxxxxxx

2015, ഒക്‌ടോബർ 25, ഞായറാഴ്‌ച

യാത്രയാകും മുമ്പൊരു വാക്ക്. . .



ഞാനില്ലാത്ത, ശ്മശാനത്തിലെ
ഒടുക്കത്തെ രാത്രിയാണിന്ന്
ഭ്രമങ്ങളൊടുങ്ങാത്തവൻ
രതി രതിയെന്നലയുന്നവൻ
മതിയൊട്ടുമേശാത്തവൻ
വിശേഷണങ്ങളുടെയോരോ
പെരുമ്പറ മുഴക്കത്തിനുമപ്പുറം
ത്രസിപ്പിക്കുന്ന മൗനത്തിലേക്ക്
ഊളിയിട്ടിറങ്ങവേയെന്റെ
സിരകളെയൊന്നായ് മൂടുന്നത്
നിലയ്ക്കാത്തൊരു തിരയിളക്കമാണു
നിന്റെ പുലരികളിലെയൊരു പക്കം
പകുത്തെടുത്തെന്ന് കഥ മെനഞ്ഞ്
പകരം കൊയ്തെടുത്തതെന്റെ
ഉന്മാദമായൊരു ഉത്സവക്കാലമാണു
മതമേധാവിത്വത്തിന്നെതിരൊഴുകവേ
ചിറകെട്ടിയൊതുക്കിയതെന്റെ അവർണ്ണ യൗവ്വനം
നിലാവൊടുങ്ങുവോളം നിത്യവും
അഭിസാരികയെ പുല്കുന്ന നിന്നിലും
അശാന്ത പർവ്വങ്ങളിൽ കാലമെല്ലാം
കാവ്യ തീർത്ഥമൊഴുക്കുന്ന എന്നിലും
ഒരേ സ്വർഗ്ഗമാണു വിധി കല്പിതമെങ്കിൽ
നരകഭൂവിന്റെയൊടുക്കത്തെയാഴത്തിൽ
കവിത ചൊല്ലി ഞാൻ കരിഞ്ഞൊടുങ്ങിടാം
ഒടുവിലെന്റെ ദേഹമൊരു ശിലയായ് ഖനീഭവിച്ച്
ഉയർന്നു വരുമതിലൊരായിരം വിപ്ലവ ഗീതികൾ
000000000000000000000000000

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പ്രണയത്തിലേക്ക് തിരിച്ചുവച്ച ഭരണതീട്ടൂരം



പാതി വെന്ത ഉടലും പറഞ്ഞു തീരാത്ത വാക്കുമായ്
നിന്നിൽ നിന്നു ഞാൻ പടിയിറങ്ങിപ്പോയത്
ബുദ്ധ മാർഗേ സത്യം പരതിയല്ല
ഒഴുകാത്ത ഓർമ്മകളുടെ ഭ്രൂണ പാളിക്കുള്ളിൽ
പുറന്തോട് പൊട്ടുന്ന ബ്രാഹ്മ മുഹൂർത്തം കാത്ത്
വിടരാനും കൊഴിയാനുമാവാതെ മുരടിക്കവേ
നിന്നിലൊരു കാവ്യമെഴുതാൻ മാത്രമാണു
ചിന്തകൾക്ക് തീകൊടുത്ത് കാത്ത് കിടന്നത്
പ്രണയം പൂക്കുന്ന കൽ മണ്ഡപങ്ങളിൽ
രേതസ്സിറ്റു വീഴുന്ന കാലം കിനാകണ്ട്
വേദങ്ങൾ വേപഥു തീർക്കുന്നവയാണെന്ന്
പുതു വർഗ്ഗം തിരുത്തി വായിക്കവേ
ഒടുങ്ങിയതെന്റെ വിത്തറ്റുപോയ വിശ്വാസപ്പാടമാണു
ഞാനെന്തു ഭുജിക്കണം ഭോഗിക്കണം
സരസ്വതീ മന്ദിര നടയിലെന്ത് പ്രാർത്ഥിക്കണം
തീട്ടൂരമിട്ട് തീർപ്പെഴുതിയവർ ന്യായാസനമേറവേ
ഇനിയെന്റെ പ്രേമ വായ്പും രതി സംസർഗ്ഗവും
ആശയാദർശങ്ങളൊക്കെയും ഒരു താഴിട്ട് പൂട്ടി
ഭരണ വർഗ്ഗത്തിനടിയറ വെച്ച് കീഴ്പ്പെടുമെന്ന
മേലാള സ്വപ്നം ഒരു ശൂലമുനയിൽ കോർത്തെടുത്ത്
പഞ്ചാഗ്നിയിൽ ചുട്ടെരിച്ച് സ്വാതന്ത്ര്യ ഗീതം പാടി
വീണ്ടുമൊരു പ്രണയ പുരുഷനായ് ഞാൻ നിന്നിലവതരിക്കും
അന്ന്, കൊയ്ത്തടുത്ത പാടങ്ങളിലെ ഈണവും
പുള്ളുവൻ പാട്ടും നിന്റെ ശീൽക്കാരവും ചേർന്ന്
ഒരു പുതുവുലകം ഉയിർത്തുവരും നമുക്കു മാത്രമായ്
0000000000000000000000000000000

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പ്രണയത്തിന്റെ പ്രവാചകൻ

പ്രണയമായിരുന്നില്ലൊരിക്കലുമെന്റെ
വാക്കിലും മൊഴിയിലും മിഴികളിലും
വ്രണിത മോഹങ്ങളെ, നിന്റെ സ്വപ്നങ്ങളെ
കാക്കുവാനാളായിരുന്നില്ല ഞാനൊട്ടുമേ
നിന്റെ മാംസ ക്ഷേത്രത്തിലേക്ക്
ഒരു മേഘമായ് കരിഞ്ഞിറങ്ങാനും
പുലരുവോളം മഴയായ് പെയ്തലിയാനും
അത്ഭുത വിളക്ക് മറന്നു വെച്ചിരുന്നു
കബന്ധങ്ങൾ ബാക്കിയാവുന്ന
നോവിന്റെയോർമ്മക്കളങ്ങളിൽ
നീ സത്യവും ഞാൻ തെമ്മാടിയുമാവാൻ
ത്യജിച്ചതെന്റെ മഴവിൽക്കൊടിയാണു
ഗന്ധർവ്വ മന്ത്രങ്ങളിൽ മിന്നാമിനുങ്ങായി
നിന്റെ വേഴ്ചയ്ക്ക് കാഴ്ചയാവാനും
തീയുമ്മ കൊണ്ട് നിന്നെ പൊള്ളിക്കുന്ന
പുരോഹിത ചുണ്ടിനൊരു വിലങ്ങാവാനും
ചിറകുകൾ തുന്നിത്തുടങ്ങിയിരുന്നു
നിമിഷ വേഗങ്ങളുടെ സ്ഖലന സുഖത്തിലേക്ക്
നീയൊത്ത് കൊഴിഞ്ഞുവീഴുന്ന തല്ക്ഷണം

ഒഴിഞ്ഞൊടുങ്ങി ഓർമ്മയിൽനിന്നുപോലുമടരുന്നതാണു
ഞാനെന്ന കവിതയും ഭ്രമവുമടങ്ങാത്ത ദാഹവും
എങ്കിലും, ഇത്ര കല്പിക്കില്ല ഞാനൊട്ടുമേ
നീ പകർന്ന മുന്തിരിച്ചാറിന്റെ പുളിപ്പും
വിയർപ്പിലും വേവാത്ത മാംസച്ചൊരുക്കും
കൂരിരുട്ടിൽ തൊട്ടറിഞ്ഞ മുലക്കണ്ണും
മാത്രമൊരു നീക്കിയിരുപ്പായ് മണ്ണടിഞ്ഞാകിലും
പ്രണയത്തിന്റെ പ്രവാചകനെന്നൊരു
സ്മാരക ലിഖിതം ബാക്കിയാകുമെന്റെ
കല്ലറക്കെട്ടിൽ കല്പാന്തം വരുവോളം
00000000000000000000000

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

നിന്റെ മരണം, എന്റെ കവിത



ഒരു പുരുഷായുസ്സൊക്കെയും
എന്നിൽ നീ പുലയാട്ട് പാടി
വെറുപ്പിന്റെ വിഷൂചിക കൊണ്ടെന്നിൽ
കറയായൊഴുകിയന്ത്യം വീണൊടുങ്ങവേ
ശാന്തമായിരിക്ക നിൻ ആത്മ ചൈതന്യം

എന്റെ സായന്തനങ്ങളും കവിതയും
പുണരാതെ പോയ വസന്തവും
ചുരത്താത്ത മുലഞ്ഞെട്ടിലെ ചുണ്ടും
പാർത്തു നീ പൊട്ടിച്ചിരിച്ചൊടുക്കം
ഹൃദയം മീട്ടാൻ മറക്കവേ, നേരുന്നു
ആർദ്ര സ്വപ്നമായൊരു ശാന്ത നിദ്ര

പകയുടെ മൺപുറ്റിലെന്നെപ്പൊതിഞ്ഞ്
കുന്തിരിക്കം പുകയുന്ന ഉമ്മരപ്പടിയിലും
സ്വർണ്ണം വിളയുന്ന നിൻ തോട്ടംതൊടിയിലും
തോറ്റമ്പാട്ട് പാടുന്ന അമ്പല നടയിലും
എന്നെപ്പഴിച്ചെന്നെയപഹസിച്ചൊടുവിൽ
വെള്ളപുതച്ച് മൂച്ചൊടുങ്ങിക്കിടക്കവേ
വായ്ക്കരിയിട്ടപദാനം പാടി പൂ മൂടി
സ്വസ്തിയോതി യാത്രയാക്കുന്നു ഞാൻ

ഇനിയെന്റെ കവിതയ്ക്ക് വാക്കിനു
വീറാവാൻ വളമേകാൻ വീണ്ടും
നിന്നിളമുറ വളർന്നുയർന്ന് വരും വരെ
മൗനമായിരിക്കട്ടെ ഞാനല്പമാത്ര
000000000000000000000

2015, സെപ്റ്റംബർ 10, വ്യാഴാഴ്‌ച

മരണപ്പിറ്റേന്നു പൂക്കുന്ന ഗുൽമോഹർ




നാല്പതാണ്ടെന്നെ കൂകിയാട്ടിയ നഗരമേ
ഇന്നീയൊടുക്കത്തെ നാഴികയുമൊഴിഞ്ഞ വേളയിൽ
എന്റെ ശവമഞ്ചത്തിലേക്കു നീ കണ്ണീർ പൊഴിക്കായ്ക
വസന്തം പിറക്കാനിടയുള്ളയോരോ ജാലകപ്പഴുതും
ചാണകവറളിയാൽ ചേർത്തടച്ച സതീർത്ഥ്യരേ
കുന്തിരിക്കം പുകച്ചെന്റെ മരണം പുണ്യമാക്കായ്ക
പുലഭ്യം പറഞ്ഞെന്നിൽ വ്യഭിചാര വൃത്താന്തം
പുലരുവോളം കൊട്ടിഘോഷിച്ച രസനയൊന്നു പോലും
പള്ളിമേടയിൽ കയറിയെന്നെ പുകഴ്ത്തായ്ക
പകരാൻ കൊതിച്ച വാക്കൊന്നു പോലും
പകലന്തിയോളം കേൾക്കാതെ കാക്കാതെ, ശേഷം
മൗനവ്രതത്തിനിടയ്ക്ക് പൊട്ടിയൊഴുകുന്ന
കവിതയെന്നിൽ കുളിരു ചൊരിഞ്ഞിരുന്നെന്ന് നീ
മാധ്യമ വേദിയിൽ പടിഞ്ഞിരുന്ന് ഭള്ള് പറയായ്ക
ജീവിതക്കയ്പ്പിലേക്കെന്നെയടർത്തിയ അമ്മിഞ്ഞ ഞെട്ട്
കയ്യിലെടുക്കാനൊരിക്കലും കിട്ടാതെ പോയ മഷിത്തണ്ട്
കവിതയേക്കാൾ ചില മാത്രയെങ്കിലും കൊതിച്ച നീല ഞരമ്പ്
മൂന്നും സമം ചേർത്തെന്നെ പുതപ്പിക്കയൊടുക്കുക
മൂന്നാം പക്കമെന്നെയോർക്കാതെ വിളിക്കാതെ
പുതു കാവ്യോത്സവത്തിനു നീ തിരി കൊളുത്തീടുക
0000000000000000000000000000

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

ശ്മശാനത്തിലേക്ക് തുറക്കുന്ന ജാലകം



കൊഴിഞ്ഞു പോവുന്ന ഇലകളെക്കുറിച്ച്
പൊടുന്നനെ ഒരു നദി ഒടുങ്ങുന്നത്
ബന്ധങ്ങൾ കാടുകേറി അകലുന്നത്
കവിത കുറിക്കുവാൻ ബീജം തേടവേ
എന്നിലേക്ക് ദൃഷ്ടി തിരിച്ചെടുക്കുന്നു
ശ്മശാനത്തിലേക്ക് തൂറക്കുന്ന ജാലകമുള്ള
ഇരുണ്ട അറയിൽ കൊട്ടിയടക്കവേ
ഒറ്റപ്പെടലിന്റെ മറുവാക്കായ്
എന്റെ കവിത മുനിഞ്ഞു കത്തുന്നു
കുമ്പിളിൽ പകർന്നേകാതെ പോയ
അക്ഷര ഭിക്ഷയിൽ ആദ്യ കയ്പറിയുന്നു
പ്രണയാക്ഷരം കൊറിക്കാതെയെൻ
വെറുപ്പിന്റെ യൗവ്വനം നീറിയൊടുങ്ങയിൽ
അറവുകാരന്റെ മകനെന്ന മകുടമണിയുന്നു
മാംസ ഗോപുരങ്ങളിൽ നപുംസകങ്ങൾ പോലും
മതിമറന്നു കാലമെല്ലാം അന്തിയുറങ്ങവേ
ഓട്ടച്ചിരട്ടയ്ക്ക് നൂലുകെട്ടിയെന്നെ
ചിന്തേരിടാൻ വെളിച്ചമൂതിക്കെടുത്തുന്നു
ഇനി, തെമ്മാടിപ്പറമ്പിന്റെ തെക്കൊരു മൂലയിൽ
ചാവാതെ കൊണ്ടെന്നെ കുഴിച്ചു മൂടുക
നിന്റെ നെറികേടു കണ്ടുയരാതിരിക്കുവാൻ
ചൂണ്ടുവിരലെന്റേത് പിഴുതെടുത്തേക്കുക
അലംഘനീയമാണു വിധിവിലക്കെങ്കിലും
അല്പമാത്രയൊന്നു എതിർത്തെഴുതാതിരിക്കുവാൻ
കവിതയെന്നിൽ കിളിർത്തുവരാതെയെൻ
കുഴിമാട മുകളിൽ നീ താണ്ഡവമാടുക
0000000000000000000000

2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

കലാം- കാലാതിവർത്തിയായ കവിത


അറിഞ്ഞില്ല  ഞാനെന്റെ
ആയുസ്സിലൊരു നാളും
ആദർശ ധീരനായ്
അർപ്പണ ദേഹിയായ്
അങ്ങയെപ്പോലൊരു
അത്ഭുതത്തെ

രാമേശ്വരത്തിന്റെ മണൽ കടന്ന്
രാജ്യത്തെ പൊന്നാക്കാൻ കനവു കണ്ട്
രാപ്പകലറിയാതെ കാലമെന്നും
രാഷ്ട്രത്തെ സേവിച്ച മഹാമനസ്സേ

അധികാരത്തിന്റെയപ്പങ്ങളിൽ
ആർത്തികൊണ്ടടടയിരിക്കും മാനിടർക്ക്
അവസരവാദത്തിനഴിമതിക്ക്
അലസത പെരുത്തോർക്ക്
അജ്ഞത മൂത്തോർക്ക്
മാർഗ്ഗദീപം തെളിച്ചെന്നുമെൻ നാടിനെ
സ്വപ്ന സമാനം സ്വർല്ലോകമാക്കുവാൻ
ആയുസ്സു നല്കിയ അഭൗമ താരമേ
കാവലായിരിക്ക നിൻ നാമമെന്നും
മതേതര ഭാരതത്തിൻ നാളെകൾക്ക്
xxxxxxxxxxxxxxxxxxxxx














2015, ജൂലൈ 30, വ്യാഴാഴ്‌ച

വിയർപ്പിന്റെ അഗ്നിവേഗം




ഓ പ്രിയേ,
നരക ചൂടിനുമപ്പുറം
നെഞ്ചുരുക്കുന്ന തീയിലാണു പ്രവാസമെന്ന്
നിനക്കു ഞാൻ കാവ്യ സന്ദേശമെഴുതുന്ന വേളയും
ഉള്ളിലൊരു കോണിൽ നീ പകർന്ന സ്നേഹവും
അതിനു ഞാൻ തീർത്ത മൂല്യവും ഒന്നു ചേർന്ന്
ഒരു കുളിരാവരണം എനിക്കു നിത്യമേകിയിരുന്നു

ഒറ്റപ്പെടലിന്റെ ബീഭത്സ രാവുകളിൽ
അല്പ മാത്രയെങ്കിലും  നീ നൽകിയ

അത്ര മഹത്തരമാം ചെറു ചൂടിനെ
കെട്ടിപ്പിടിച്ചടുക്കി വെച്ചു ഞാൻ
കാലമെല്ലാം നിനക്കൊത്ത് വാഴുവാൻ
ചെറു മുത്തുകളോരോന്നും പെറുക്കിയെടുത്ത്
മനകോണിനുള്ളിലൊരു മാളിക തീർത്തിരുന്നു

നൊന്ത് പെറ്റ്, ഞാനാകുവോളം
ഒരു പോള മാത്രമടച്ചുറങ്ങി
എനിക്കൊത്ത് പനിച്ച്
എന്നെയോർത്ത് തപിച്ച വയറിനെ
ഒരു കാലംപോലുമോർക്കാതെ
ഇന്നലെയെന്നിലേക്കണഞ്ഞതാണെങ്കിലും
ഒരു നാളുമണഞ്ഞു പോകാതെ നിത്യവും
എന്നിൽ പ്രഭയേകുവാൻ നിന്നെ
നിന്നെ മാത്രം കിനാ കണ്ടിരുന്നു

വെറുമൊരു ഉദ്ധാരണത്തിൽ തുടങ്ങി
വിയർപ്പിന്റെ അഗ്നി വേഗവും കടന്ന്
മടുപ്പിക്കുന്ന സ്ഖലന നോവിലേക്ക്
അലിഞ്ഞിറങ്ങുന്ന അരമാത്ര മാത്രമോർത്ത്
നീയെന്നെയോർക്കാതെ പോയതിലുമില്ല്ല
പരിഭവമെനിക്കു തെല്ലുമേ,യെങ്കിലും
ആർത്തിയുടെ ആവർത്തനപ്പട്ടികയിൽ
ഒരിക്കലെങ്കിലും നിന്റെ വ്യഭിചാര വൃത്താന്തം
നാട്ടുകൂട്ടം വർത്തമാനമാക്കുമെന്നും, അതെന്നും
നിന്നെയെന്നിൽ നിന്നടർത്തുമെന്നും
എനിക്കായെങ്കിലുമോർത്തിരുന്നെങ്കിലോമലേ
ഞാൻ കൊണ്ട വെയിലിനും തീർത്ത കനവിനും     
കണ്ണീരുമാത്രം തുണയാകുമായിരുന്നില്ല നിത്യവും
00000000000000000000000000000

2015, ജൂലൈ 19, ഞായറാഴ്‌ച

ഒറ്റുകാരനെത്തിനോക്കാത്തൊരു ഒറ്റപ്പൊളി ജാലകം



ഹേ കവേ,
ഞാനഭിരമിച്ചത്
നിന്റെ ദേഹ കാന്തിയിലല്ലെന്നും
കാലമെല്ലാം എന്റെ പ്രണയം
വാക്കുകളിൽ വസന്തം പൊതിഞ്ഞ
നിന്റെ കാവ്യങ്ങളിലായിരുന്നെന്നും
മാലോകർക്ക് നീ വെളിപാട് നൽകുക
വഴുവഴുത്ത ശരീരഭാഗങ്ങൾ
ഒന്നുചേർന്നൊരുക്കുന്ന
നൈമിഷിക സുഖങ്ങൾക്കുമപ്പുറം
ഒരു കൺകോണിൽ അസ്തമയം വരെ
നിന്നെ കണ്ടിരിക്കലാണു നിത്യ സുഖമെന്ന്
ഞാൻ പ്രമാണമൊരുക്കിയത്
നിന്റെ ജനതയ്ക്ക് നീ വേദാന്തമോതുക

എന്റെ ശവകുടീരം
മഴയിൽ കുതിർന്നലിഞ്ഞു പോകവേ
പണ്ടു നീ പകർന്ന ചുടുനീരുകൊണ്ടെന്നെ
വീണ്ടും പുതപ്പിക്കുക
നിന്റെ സ്വപ്നങ്ങൾക്കുമേൽ
പടർന്നിറങ്ങി ത്രസിപ്പിച്ച
എന്റെ മുടിച്ചുരുളിൽ
വീണ്ടുമൊരു കാറ്റായ് നീ നിറയുക
ഇനിയുമൊരു ഒറ്റുകാരൻ
എത്തിനോക്കി വികൃതമാക്കാത്ത വണ്ണം
എന്റെ കുഴിമാടത്തിലെയൊറ്റപ്പൊളി ജാലകം
നിന്റെ മുഖം വെച്ചു നീ ബന്ധിക്കുക
നിറുത്താതെയെന്നിൽ കവിത ചൊരിയുക


000000000000000000000000





 

2015, ജൂൺ 11, വ്യാഴാഴ്‌ച

മഴയോട്


വരിക, നീയെന്റെ ഉപ്പു തടാകം നിറയ്ക്കുന്ന വിയർപ്പായ്
തിമിർത്തു പെയ്ക, കാലം ഉഴിഞ്ഞിട്ട മലിനമെല്ലാമൊഴുക്കുക
സന്ധ്യയ്ക്കു വിരിഞ്ഞു പുലർന്ന അവിഹിത ബാന്ധവം
തോളിലിട്ട കൈ ഞെരിച്ചു തെറിപ്പിച്ച  സ്വപ്ന ജീവിതം
അക്ഷര ഭിക്ഷയിൽ കൂട്ടിക്കുഴച്ച് പകർന്ന രതിയമ്ളകണം
എല്ലാമെടുക്കുക, അങ്ങു ദൂരെ പെരുങ്കടലിലൊഴുക്കുക
അയല്ക്കാരനിലർപ്പിച്ചു പോയ മകളുടെ ഇടതു സ്തനം
തേരാളിയിൽ കാമകല്പം തേടിയ വാരിയെല്ലിന്റെ ചെറു കഷ്ണം
ഒന്നും ബാക്കി വെയ്ക്കരുത്, നാളെ സാക്ഷ്യപത്രമാകുവാൻ
നോട്ടുകെട്ടിൽ പരവതാനിയിട്ടുറങ്ങുന്നുണ്ട് ഭരണ മേല്ക്കോയ്മ
വിയർക്കാതെ ഭോഗിച്ച് ചുളിയാതെ ചരിക്കുന്നു പൗരോഹിത്യം
അരുത്, അലോസരപ്പെടുത്തരുതാരെയും നാളെയും വേണ്ടവർ
ഇടിവെട്ടിയൊന്നിലുമീർഷ്യയില്ലാതെ തുടർന്ന് പെയ്യുക
കാവിന്റെ തിണ്ണയിൽ പെരുമഴയത്ത് കയറിയഭയമേറ്റവനെ
തീണ്ടലിന്റെ തിരുവേദമോതിയറുക്കുന്ന വേദാന്തപ്പരിഷകൾ
കവിത കുറിക്കുന്നവൻ കാടു കാക്കുന്നവൻ കാഫിറെന്ന
പുതു സിദ്ധാന്തം നെയ്ത് സ്വവർഗ്ഗ ഭോഗം പകുക്കുന്നവർ
വീഞ്ഞിന്റെ ലഹരിയും കുമ്പസാര രഹസ്യവും ചേർത്ത്
പാതിരാക്കുർബാനയിൽ പാനപാത്രം മൊത്തിക്കുടിക്കുവോർ
ഇല്ല, നീയാരെയും കാണുന്നില്ലൊടുക്കുന്നില്ലറിയാതെ പെയ്യുന്നു
നീ പെയ്യുന്നതെന്റെ സ്വപ്നമാണൊഴുകുന്നതെന്റെ കവിതയും
നീ പകരുന്നതെന്റെ നീരാണു കെടുത്തുന്നതെന്റെയാധിയും
ഇനിയൊരു കർക്കിടകപ്പെരുങ്കോളിൽ തകർന്നടിയണം
മാറ്റമില്ലാതെ തുടരുന്ന സാമ്പത്തിക അസമത്വ ജാതകം
പുലരണം പുതു പുലരിയൊന്ന് ചെറു മഴയ്ക്കൊപ്പം
അതിൽ പൂക്കണം കീഴാള ജീവിതമേൽക്കണം  കരുത്തവർ
അതുവരെ തീരാതെ പെയ്യട്ടെ പെരുമഴയുമെന്റെ കാവ്യവും

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2015, ജൂൺ 1, തിങ്കളാഴ്‌ച

ഏകകായം പരബ്രഹ്മം


കവിതകളെന്നിൽ നിന്ന്
കരകടത്തപ്പെടുമ്പോൾ
മരുഭൂമി തീർക്കുന്നതെന്റെ
ഹൃദയ തീരങ്ങളിലാണു
ആഭിചാരത്തിന്റെയന്ത്യ മാത്രയിൽ
വെള്ളരിപ്പച്ചപ്പുകളിൽ
ഇരുമ്പാണി തറയ്ക്കവേ
വ്രണപ്പെടുന്നതെന്റെ
വിശ്വാസപ്പാടമാണു


നീ ഉരുവാക്കിയതുയിർ കൊടുത്തത്
നിന്റെ ഊർജ്ജത്തിനു
സമരേഖ തീർക്കുകിൽ
നീയെന്ന ബിംബം അസ്തമിച്ചൊടുങ്ങുന്നു
 

കൂവളത്തളിരുകളിൽ തിരുനൂറു പുരട്ടി
നാളികേരപ്പാതിയിലൊരു നെയ്ത്തിരിയിട്ട്
തെക്കോട്ട് നോക്കി പുലഭ്യമോതുകിൽ
പൊലിയുന്നതാണു ശ്രീയും ശനിയുമെന്നാൽ
നീയുമെൻ കണ്ടത്തിലെ നെടുങ്കോലവും
നന്നായ് ഒന്നെന്ന് മാത്രമേ എനിക്ക് തോന്നൂ


ഇനിയീ ഇടവപ്പാതിയും ശങ്കയും തീർന്ന്
നന്നായൊന്നുറഞ്ഞ് പെയ്ത്
കർക്കടകത്തിൽ കുതിർന്നലിഞ്ഞ്
ഒരു പുതു ചിങ്ങപ്പുലരി ഉദിച്ചുയരും
അതിലൊടുങ്ങണം വിധി വിപരീതം
പിന്നെ, വശ്യവും മന്ത്രവും തേരിറക്കവും മുടിഞ്ഞ്
ഏക കായം പരബ്രഹ്മമെന്നെന്റെ
മാനസം മന്ത്രിക്കും നൽ നാളു വരെ
കുറിക്കില്ല ഞാനിനി കവിതയൊരു വരി പോലും
0000000000000000000000

 

2015, ഏപ്രിൽ 26, ഞായറാഴ്‌ച

കവിതയായ് വീണ്ടും


ഒറ്റപ്പെടലിന്റെ വിഷമ വൃത്തങ്ങളിൽ
പഴി പറഞ്ഞ് പുലയാട്ട് പാടി കഴുതപ്പുറമേറ്റുന്ന
കറുത്ത, ചൊവ്വാഗ്രഹ സന്ധ്യകളിൽ
വിശപ്പിന്റെ ഒടുക്കത്തെ മാത്രയിൽ
മഞ്ഞച്ച നീരുകക്കി മയക്കത്തിലാകവേ
മണൽക്കാടു മാത്രം മുൻവഴിയെന്നറിയവേ
ദശാസന്ധികളിൽ ദുരിതപ്രവേഗങ്ങളിൽ
കാലമൊക്കെയും കവിതയൊരു ഭ്രമമായിരുന്നു


ചിറകെരിയുന്ന ശലഭ ജന്മങ്ങളിൽ
ചവിട്ടിയരയ്ക്കപ്പെടുന്ന അരളി ദളങ്ങളിൽ
ചൂഷണ വിഭവമാക്കുന്ന മത ശാസനകളിൽ
കൂകിയാർത്ത് പ്രതിഷേധ വചനമോതാൻ
നിത്യവും ഓരോ നിമിഷവും കവിതയെന്നെ
നിർബന്ധമോതുന്നുണ്ട്, വഴി നടത്തുന്നുണ്ട്
വേവുന്ന ഹൃത്തിൽ നിന്ന് മാത്രമാണു
കവിത ലാവയായ് പൊട്ടിയൊലിക്കുവെന്നും
നിറയുന്ന കണ്ണിലാണു അത്ര ലാസ്യമായ്
കാവ്യ നടനം അരങ്ങേറുകയെന്നുമറിയുന്നു


ഇന്നീ വിഭവങ്ങളുടെ പെരുങ്കൂനയിൽ
സ്വന്ത ബന്ധങ്ങളുടെ കപട നാട്യങ്ങളിൽ
കൃത്രിമ മലരുകൾ തീർത്ത വസന്തങ്ങളിൽ
വാക്കുകൾ ചത്ത് മരവിച്ച്, കവിത ജീർണ്ണിച്ച്
ഉപ്പു സൂക്ഷിച്ച ലോഹ മൊന്തയായ് ഹൃദയം
പുഴുക്കുത്തി ദ്രവിച്ചു വീഴവേ, തിരിച്ചറിവിന്റെ
പെരുമ്പറ മുഴങ്ങുന്നു ഞെട്ടിയുണരുന്നു
നാളെ നാളെയെന്ന മുട്ടുശാന്തിയിൽ നിന്ന്
ഈ മാത്രയിലേക്കെന്ന സത്യത്തിലേക്കിറങ്ങാൻ
ഭ്രൂണം മുറിച്ച കാവ്യ ഭാവങ്ങളും
ജനനം മറുത്ത ചിന്താ ശകലങ്ങളും
തിരിച്ചെടുത്ത് കുടിയിരുത്താതെ പോവുകിൽ
ഞാനെന്നഹന്തയുടെ ഒടുക്കമാവുമത്
വെളിച്ചം കടക്കാത്ത തമസ്സായ് തീരുമത്
അതിനുമുമ്പൊരുകണമൊരു മാത്ര മുന്നേ
പ്രതിബന്ധങ്ങളൊക്കെയും തകർത്തെറിഞ്ഞ്
ഞാൻ പഴയ ഞാനായ് തീരട്ടെ ഉരുകിയൊലിക്കട്ടെ

0000000000000000000000000000000

2015, മാർച്ച് 14, ശനിയാഴ്‌ച

കാലാന്തരക്കോലങ്ങൾ


ജനന മരണങ്ങളുടെ ആവർത്തന കാണ്ഡങ്ങൾ
എന്നിലൂടനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കിലും
മേൽവിലാസത്തിന്റെ തുരുത്ത് തേടി
അത്ര തത്രപ്പെട്ട് ഞാനോടിക്കൊണ്ടിരിക്കുന്നു
നാമമില്ലാത്ത നാൾവഴിക്കുമപ്പുറം
മൃതദേഹമെന്ന പൊതുനാമമെന്നെ
പെരുവഴിയിലെവിടെയോ കൺപാർത്തിരിക്കുന്നു
നാളിതുവരെയെന്റെയതിർ പങ്കിട്ട നല്ലയല്ക്കാരനെ
കാലഘടനയിലെപ്പഴോ കർക്കടകപ്പെരുമഴയിൽ
വസൂരിനക്കിയെടുത്തൊടുക്കിയതറിയാതെ പോകുന്നു
വ്യഭിചാര വൃത്താന്തമോതി അസ്തമയത്തിനുമപ്പുറം
പീടികക്കോലായകൾ പൊട്ടിച്ചിരിക്കവേ
ഒരുതുണ്ട് കയറിലിറങ്ങിപ്പോയ ശാന്തയെ
ഓർമ്മയിൽ നിന്നുപോലും ചാണകം തെളിച്ചകറ്റുന്നു
തസ്രാക്കിലെയപ്പുക്കിളിയും നൈനിറ്റാളിലെ വിമലയും
എന്റെ ചോരയെന്നൂറ്റം കൊണ്ട നൽ നാളുകൾ വിട്ട്
ഒരേ മാതൃ ഉദരം പകുത്ത് പിറന്നൊരേ വടക്കിനിയിലുണ്ട്
ഒന്നായ് വളർന്ന നേർ പകുതിയെപ്പോലും അറിയാതാകുന്നു
ഇനിയെന്റെ മരണം വന്ന് നവമാധ്യമം വിളംബരം ചെയ്ത്
ഉദകകൃയ ചെയ്യാൻ ശവമഞ്ചമേറ്റാൻ ഒരു കഴഞ്ച് കരയാൻ
അന്യ ദേശത്തു നിന്നൊരു കരാറുകാരൻ എത്തിനോക്കും വരെ
അഹന്തയുടെ പടുതിരി കൊളുത്തി ശ്വാസം മുറുക്കെപ്പിടിച്ച്
നിന്നെയറിയാതെ നേരറിയാതെ ഞാൻ പരികർമ്മിയാകട്ടെ,
ഇറ്റു മന്ത്രമോതട്ടെ, സമത്വ സ്വാതന്ത്ര്യം പാടി നടക്കട്ടെ


00000000000000000000000000000000

2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

നിരർത്ഥകം


ഒരു സമുദ്രമെന്നു ഞാൻ
തീർത്തു സങ്കൽപ്പിക്കുന്നു
രൗദ്ര ഭാവത്തോടെ ആഞ്ഞടിക്കുന്നു
എങ്കിലുമുണരുന്നു സത്യം
ഒരു ചെറു അരുവിയായ് പോലും
ഒഴുകുവാനരുതാതെ ഒടുങ്ങുകയാണെന്ന്
നിരാസത്തിന്റെ രതി മേടകളിൽ
അതി രൂക്ഷം ഉറ്റു നോക്കുന്നു
വർഷിക്കാത്ത അമൃത കുംഭങ്ങളിൽ
അവജ്ഞയുടെ തിരശ്ശീലകളിൽ
കണ്ണെടുക്കാതെ കാത്തിരിക്കുന്നു
എങ്കിലുമറിയുന്നു വാസ്തവം
സൂക്ഷ്മ ദർശനത്തിന്റെ
ആദ്യ കിരണങ്ങളിൽ തന്നെ
തണ്ടൊടിയാനും തളർന്നടിയാനും
അത്രമേൽ നിരർത്ഥമെന്റെ കൗതുകം
ഒരു യുഗം ഞാൻ വേഴാമ്പലാകുന്നു
ഒരായുസ്സൊട്ടുക്ക് തീറെഴുതുന്നു
ജന്മ ലക്ഷ്യങ്ങളിൽ നിന്ന് അസ്തമിക്കുന്നു
ഒരു മാത്ര മാത്രം കാതലാവുന്നു
ഇനിയെന്റെ വിഷ ബീജമെല്ലാം
നായ്ക്കും നരിക്കുമുതവാതെ
കഴുതയായൊഴുകിത്തീർന്ന്
കറ തീർന്നെന്നെ കാർന്നു തിന്നുന്ന
കാമ കളങ്കമെല്ലാം കരിഞ്ഞ്
പുതു യൗവ്വനം തിരിച്ചെടുക്കുമൊരു
നൽ നാളുവരുമന്ന് നിശ്ചയം
കവിതയെന്നിൽ പൂത്തു നിൽക്കും
പടരുമതിന്റെ സൗരഭ്യം കാലമെല്ലാം

ooooooooooooooooooooooooooooo

2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

സഹോദരൻ


വിഭവങ്ങളുടെ പെരുങ്കൂനയിൽ നിന്ന്
നീ ഹലുവാ കഷ്ണം പെറുക്കിയെടുക്ക
ഉണക്ക മത്സ്യം എനിക്കായ് നീക്കിവെച്ച്
പള്ളിമേടയിലും അൽത്താരയിലും കയറി
തൊണ്ട കീറി സമത്വം പ്രസംഗിക്കുക
നിനക്കു ചരിക്കാൻ തങ്കത്തേരൊരുക്കി
കോവർ കഴുതയെ എനിക്കു വിട്ടേക്കുക
സ്വർലോകത്തേക്ക് ളോഹയിട്ട് നീ മാത്രം പോവുക
രക്ത ബന്ധങ്ങൾക്കിടയിൽ നിത്യവും
നീ വിശുദ്ധി പ്രാപിക്കുവാൻ വേണ്ടി
എന്റെ ദുർ വാർത്ത പെരുമ്പറ കൊട്ടുക
നാട്ടു കവലയിൽ നിനക്ക് നല്ലൊരു
കണ്ണാടിക്കൂടും രൂപവും പണിത്
തെമ്മാടിപ്പറമ്പിൽ തെക്കൊരു മൂലയിൽ
എനിക്കായ് കുഴി വെട്ടി ഫലകം നാട്ടുക
നല്ല മാലാഖമാരുടെ ചിറകിൽ സ്വന്തം
ആത്മാവിനെക്കുടിയിരുത്തിയെന്നും
നീ വാഴ്ത്തപ്പെട്ടവനാവുക
മുരിക്കു പലകയിലെന്നെക്കിടത്തി
തുരിശും ഗന്ധകവും കൂട്ടിക്കുഴച്ച്
മൂന്നാവർത്തി വചനം ചൊല്ലി
എന്നെയൊടുക്കുക ഇട്ടേച്ച് പോവുക
ഒരുവട്ടമെങ്കിലും തിരിഞ്ഞു നോക്കായ്ക

ഒടുവിൽ,
കവിതയൊന്നു മാത്രം മണ്ണെടുക്കാതെ
തളിർത്തിരിക്കുമെൻ തലയോട്ടിയിൽ നിന്ന്
അന്നൊരുനാളെങ്കിലും ഞാനാശിച്ചു കൊള്ളട്ടെ
എന്റെ സോദരനെന്നു നീ സാക്ഷ്യപ്പെടുത്തി
അവകാശ തീട്ടൂരം കൈവശപ്പെടുത്തുമെന്ന്


zzzzzzzzzzzzzzzzzzzzzzzzzzzzzzzz

2015, ഫെബ്രുവരി 5, വ്യാഴാഴ്‌ച

പഴമ്പാട്ട്


ഓരോ കൃഷ്ണപക്ഷത്തിനുമപ്പുറം
തുടുത്ത സന്ധ്യകളുടെ ഒടുക്കത്തെ മാത്രയിൽ
തിരിച്ചുവരില്ലെന്നുറച്ചറിഞ്ഞിട്ടും വൃഥാ
കൺപാർത്തിരിക്കുന്നു ഞാൻ
ഓർമ്മയിൽനിന്നൊഴിഞ്ഞ വർണ്ണങ്ങളെ
ഇലയറിയാമട്ടിലൊന്നായ് കൗതുകം
നിറഞ്ഞു നിന്നൊരാ മാമ്പൂ കുലകളും
കാത്തിരിപ്പിനറുതിയിൽ പൂത്തിറങ്ങുന്ന
കർണ്ണികാരവും കനകാമ്പരവും ചെമ്പകവും
പരൽ മീൻ പായുന്ന തോടുകൾ
പ്രണയം മണക്കുന്ന വയലിറമ്പുകൾ
കന്നുപൂട്ടാനെന്റെ ചെക്കനും ചെറുമനും
കള പറിക്കുന്ന കാളിയും മാതിയും ചിരുതയും
സ്വപ്നമാണിതെന്റെ സ്വപ്നമെന്ന്
ഇടവേളയിൽ മക്കളൊത്ത് പകുക്കവേ
സന്നിപാതം കലശലാവുന്ന കാരണം
പ്രയാധിക്യത്തിന്റെ ലക്ഷണമെന്നവർ
ഇനിയെന്റെ കണ്ണടയും മുമ്പൊരുകണം
തിരശ്ശീലയിലല്ലാതെ നൽ വെളിച്ചത്തിൽ
നെല്ലു വിളയുന്ന പാടമൊന്നവർക്കു കാട്ടി
പഴമ്പാട്ടായ് അലിഞ്ഞു തീർന്നെങ്കിൽ ഞാനതിൽ

0000000000000000000000000000000

2015, ജനുവരി 27, ചൊവ്വാഴ്ച

പകൽക്കിനാവ്


പ്രണയാതുരമല്ല,
കാമത്താൽ കല്ലിച്ചതല്ല
അസഹിഷ്ണുതയുടെ ആഴങ്ങളിൽ
ആർത്തി മൂത്ത വേളകളിൽ
സ്വയമോർത്ത് കോർത്തെടുത്തതല്ല
അത്ര വെളിച്ചത്തിൽ ഞാൻ
നിന്നെയൊരു മാത്രയെങ്കിലും കണ്ട്
അടുത്ത കണമെന്നായുസ്സ്
എരിഞ്ഞൊടുങ്ങുമെന്നാകിലും
ആത്മ നിർവൃതിയെന്ന് പുലമ്പുകില്ല
കൈക്കുമ്പിളിൽ ഞാൻ കൊണ്ട നിലാച്ചീന്ത്
കാലമെല്ലാം എനിക്കൊത്ത് ശയിച്ചാലും
അയൽക്കാരന്റെ ജാലകപ്പഴുതിലൂടെയത്
ഊർന്നിറങ്ങുന്ന വേളയിൽ ഞാനുറ്റു നോക്കുന്നു
ഇനിയെന്റെ സ്വപ്നങ്ങളൊക്കെയും
ഒരു പകൽ മുഴുക്കെ തിളച്ചുരുകി
വെന്ത് വേപഥു പൂണ്ട് പാകമായി
അരമനകളിലെല്ലാം കൊറിക്കപ്പെടും
വഴിപിഴച്ചവനെന്ന് മുദ്ര ചാർത്തപ്പെട്ടവൻ
മൂന്നാം യാമത്തിനപ്പുറം വിശുദ്ധനായ് വാഴ്ത്തപ്പെടും
അസ്തമയത്തിനൊടുവിൽ അവനായ്
ചില്ലുമേടയൊരുക്കി കുന്തിരിക്കം പുകയ്ക്കും
തിളയ്ക്കുന്ന ദുരിതങ്ങളിൽ നിന്നാണവൻ
കവിത വാറ്റിയിരുന്നതെന്നു ജനം ഏറ്റു പറയും
ഒടുവിൽ, സാഗരമൊരുനാൾ നദിയിലേക്ക്
ആസക്തിയോടെ തിരിച്ചു കയറും
അതു വരെ ഞാനൽപം കൺതുറന്നുറങ്ങട്ടെ

00000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...