ഹേ കവേ,
ഞാനഭിരമിച്ചത്
നിന്റെ ദേഹ കാന്തിയിലല്ലെന്നും
കാലമെല്ലാം എന്റെ പ്രണയം
വാക്കുകളിൽ വസന്തം പൊതിഞ്ഞ
നിന്റെ കാവ്യങ്ങളിലായിരുന്നെന്നും
മാലോകർക്ക് നീ വെളിപാട് നൽകുക
വഴുവഴുത്ത ശരീരഭാഗങ്ങൾ
ഒന്നുചേർന്നൊരുക്കുന്ന
നൈമിഷിക സുഖങ്ങൾക്കുമപ്പുറം
ഒരു കൺകോണിൽ അസ്തമയം വരെ
നിന്നെ കണ്ടിരിക്കലാണു നിത്യ സുഖമെന്ന്
ഞാൻ പ്രമാണമൊരുക്കിയത്
നിന്റെ ജനതയ്ക്ക് നീ വേദാന്തമോതുക
എന്റെ ശവകുടീരം
മഴയിൽ കുതിർന്നലിഞ്ഞു പോകവേ
പണ്ടു നീ പകർന്ന ചുടുനീരുകൊണ്ടെന്നെ
വീണ്ടും പുതപ്പിക്കുക
നിന്റെ സ്വപ്നങ്ങൾക്കുമേൽ
പടർന്നിറങ്ങി ത്രസിപ്പിച്ച
എന്റെ മുടിച്ചുരുളിൽ
വീണ്ടുമൊരു കാറ്റായ് നീ നിറയുക
ഇനിയുമൊരു ഒറ്റുകാരൻ
എത്തിനോക്കി വികൃതമാക്കാത്ത വണ്ണം
എന്റെ കുഴിമാടത്തിലെയൊറ്റപ്പൊളി ജാലകം
നിന്റെ മുഖം വെച്ചു നീ ബന്ധിക്കുക
നിറുത്താതെയെന്നിൽ കവിത ചൊരിയുക
000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ