ഞാനില്ലാത്ത, ശ്മശാനത്തിലെ
ഒടുക്കത്തെ രാത്രിയാണിന്ന്
ഭ്രമങ്ങളൊടുങ്ങാത്തവൻ
രതി രതിയെന്നലയുന്നവൻ
മതിയൊട്ടുമേശാത്തവൻ
വിശേഷണങ്ങളുടെയോരോ
പെരുമ്പറ മുഴക്കത്തിനുമപ്പുറം
ത്രസിപ്പിക്കുന്ന മൗനത്തിലേക്ക്
ഊളിയിട്ടിറങ്ങവേയെന്റെ
സിരകളെയൊന്നായ് മൂടുന്നത്
നിലയ്ക്കാത്തൊരു തിരയിളക്കമാണു
നിന്റെ പുലരികളിലെയൊരു പക്കം
പകുത്തെടുത്തെന്ന് കഥ മെനഞ്ഞ്
പകരം കൊയ്തെടുത്തതെന്റെ
ഉന്മാദമായൊരു ഉത്സവക്കാലമാണു
മതമേധാവിത്വത്തിന്നെതിരൊഴുകവേ
ചിറകെട്ടിയൊതുക്കിയതെന്റെ അവർണ്ണ യൗവ്വനം
നിലാവൊടുങ്ങുവോളം നിത്യവും
അഭിസാരികയെ പുല്കുന്ന നിന്നിലും
അശാന്ത പർവ്വങ്ങളിൽ കാലമെല്ലാം
കാവ്യ തീർത്ഥമൊഴുക്കുന്ന എന്നിലും
ഒരേ സ്വർഗ്ഗമാണു വിധി കല്പിതമെങ്കിൽ
നരകഭൂവിന്റെയൊടുക്കത്തെയാഴത്തിൽ
കവിത ചൊല്ലി ഞാൻ കരിഞ്ഞൊടുങ്ങിടാം
ഒടുവിലെന്റെ ദേഹമൊരു ശിലയായ് ഖനീഭവിച്ച്
ഉയർന്നു വരുമതിലൊരായിരം വിപ്ലവ ഗീതികൾ
000000000000000000000000000