വസന്തം വിളയാത്ത മുരിക്കു കാടുകളിൽ
തേക്കുപാട്ട് മറഞ്ഞ പുഞ്ചപ്പാടങ്ങളിൽ
ഉണ്ണാതുറങ്ങുന്ന കറുത്ത ബാല്യങ്ങളിൽ
ആകാശം കരുണ പെയ്യുമെന്ന വിശ്വാസം
പച്ചപിടിക്കാതെ പതിരടങ്ങാതെ പൊഴിയുന്നു
വിശപ്പ് തിന്ന് വൃണം വെച്ച വയറ്റുപാടയിലേക്ക്
സ്വർഗ്ഗാരോഹണത്തിന്റെ വേദമൊഴിക്കരുത്
ഗതികെട്ട് മാനമടിയറവെയ്ക്കുന്ന കിടക്കയിൽ
പരഗമനത്തിന്റെ പാപഫലം പ്രഘോഷിക്കരുത്
ഇരുളുവോളം വിയർപ്പ് ചിന്തി പിന്നന്നമുണ്ണുവാൻ
നിന്റെ കാലടി നക്കേണ്ട ദുരിതമാണു സത്യമെങ്കിൽ
അപമൃത്യു കൊതിപ്പത് മാനസിക വിഭ്രാന്തിയായ്
ഗണിക്കിലുമൊരു സർപ്പദംശനം കാത്തിടുന്നു
ഇനിയെന്റെ മരണം മറുചെവിയറിയും മുന്നവേ
ആറടി തോണ്ടിയെന്നെ മടക്കമില്ലാതൊടുക്കുക
മറിച്ചു ചിന്തിച്ചൊരു അഗ്നിമുഖം രുചിക്കാതെ
ഒടുക്കത്തെ ശീലെഴുതും മുൻ യാത്രയാക്കീടുക
000000000000000000000000000