2017, ഡിസംബർ 23, ശനിയാഴ്‌ച

കണ്ണടയില്ലാതെ വായിക്കുന്ന കവിത



ദുരിതകാണ്ഡമാടി വാഴ്വൊക്കെയും
പടുതിരിയെരിയുമീ പാതിരാവിലെങ്കിലും
ഒരു ദിനം മാത്രമൊരു ചെറുമഴ ചാറി
രണ്ടില കിളിർത്ത് തണലാവുമെന്ന്
കനവു കാണ്മത് മാത്രം സുഹൃത്തേ ജീവിതം

ഇറ്റു കഞ്ഞിത്തെളിക്കു മാത്രമായ്
പൊട്ടിയ ലോഹച്ചെമ്പുമായ്
പിച്ച തെണ്ടിയ ബാല്യത്തെരുവിൽ
ഒരു പകൽ, ഉടുത്തൊരുങ്ങിയിറങ്ങാൻ
പിന്നൊരിക്കലും കഴിയാതെ പോവതാണു
ബാക്കി പത്രമെൻ സഖേ ജീവിതം

അമ്മയമ്മായിയനുജനോപ്പോൾ
എന്നു ചോരതൊട്ട ബന്ധമൊക്കെയും
പാലിപ്പതെൻ പൊറുപ്പെന്ന് കൗമാരം
നരക നഗരത്തിലുഴുത് തീർത്ത് പിന്നെയും
നാവു കൊതിക്കുമ്പോലൊരു വട്ടമെങ്കിലും
നന്നായുണ്ണാനാവാതെ പോവതേ ജീവിതം

കാലണയ്ക്ക് കടല വാങ്ങിക്കൊറിക്കാതെ
വെന്ത മുറിവിലൊരിറ്റുപ്പു നീരൊഴിക്കാതെ
കാലമൊക്കെയുമുലക കോണളന്ന് നീന്തി
വീണയീ പകലിൽ, കാൽക്കാശിനുതവാതെ
കെട്ടു പോയവനെന്ന പട്ടം കെട്ടിയ ജീവിതം

വ്യഥകളുണ്ടെണ്ണിയാലൊടുങ്ങാതെ സ്നേഹിതാ
വിളമ്പി നിൻ മുന്നിൽ ഞാനപഹാസ്യനാവതില്ല
എങ്കിലും,കല്ല്യാണം,തിരണ്ട് കുളി, കാതുകുത്തെന്ന്
നീയാടുന്ന തട്ടിലൊക്കെയും കോലമിട്ട് തുള്ളാൻ
കൊതിയില്ല, ഉണ്ടെങ്കിലുമാവതില്ലയാകയാൽ
കുറിക്കുന്ന കവിതയിൽ പതിരല്ലാതെയുണ്ടെങ്കിൽ
കൊത്തിയെടുക്ക, പിന്നെ കൊത്തിയാട്ടുകയെന്നെ
ഇത്ര മതിക്കില്ല നിനക്കപ്പുറമൊന്നും വല്ലാതെ

((((((((((((((((((((((((((((()))))))))))))))))))))))))))))))))))


2017, ഡിസംബർ 19, ചൊവ്വാഴ്ച

കാവ്യകാലം താണ്ടി ചിത്തഭ്രമം



ഒരു മകരത്തിനുമപ്പുറം
പൊഴിഞ്ഞ മഞ്ഞിൽ നീയെന്റെ
ഒരിക്കലുമഴുകാ മൃതദേഹം
തേടിയിറങ്ങരുത്
തീ പിടിച്ച ചിന്തകളിൽ
തെരുവ് തിന്ന കാലങ്ങളിൽ
നിഷേധിക്കപ്പെട്ട വിഭവങ്ങളിൽ
മരണമെന്നതെന്നിലൊരു
പുതുമയായ് കെട്ടിയേല്പ്പിക്കരുത്
അയോഗ്യനമൃതകുംഭമേന്തുന്ന
ഗതികെട്ട വ്യവസ്ഥയെയൊരിക്കലും
ജനപക്ഷമെന്നവഹേളിക്കരുത്

നിന്റെ കാവെന്റെ ഖബറവന്റെ കുരിശെന്ന്
ഒരു പന്തിയിലിരുപ്പോരെയൊക്കെയും
ജാതി പറഞ്ഞ് നീ ഉടവാൾനല്കുക
ഇരവ് തേടുന്ന വിശപ്പന്നത്തിനു പകരം
ചതിച്ച് കൊന്നെന്റെ വായ്ക്കരിയാവുക
ഏറ്റം പെരുത്ത സൗഹൃദച്ചേരിയെന്ന്
ഊറ്റം കൊണ്ട നാടിനെയൊറ്റ് കൊടുത്ത്
തോറ്റം പാട്ടിൽ തമ്പ്രാനെ തീണ്ടിയെന്ന
കുറ്റമാരോപിച്ചവർണ്ണനെന്നെക്കഴുവേറ്റുക

ഞാനെന്ന പത്തക്കത്തിനപ്പുറം കാലമെല്ലാം
പതിച്ചു നല്കാമെന്റെ ചൂണ്ടുവിരൽ നിനക്കായ്
കാലമൊക്കെയെന്റെയവകാശം കൊണ്ടെങ്കിലും
കരിച്ചു കളയുക നീ നട്ട കെട്ട ജാതിച്ചെടികളെ
000000000000000000000000000000000000000000

2017, ഡിസംബർ 16, ശനിയാഴ്‌ച

എന്റെ മതം നരകമാണെങ്കിലും. . .



മതവിലക്കുകൾ
മൗലികാവകാശങ്ങളുമായ്
മാറ്റുരച്ച് നോക്കുന്നവർക്ക്
സ്ത്രീ സ്വാതന്ത്ര്യത്തെ
ഭൂഖണ്ഡങ്ങളുമായ്
താരതമ്യം ചെയ്യുന്ന സുഹൃത്തിനു
വിളിച്ച് കൂവുന്നത്
വിലയ്ക്കെടുക്കാതെ പോകവേ
വിലപിച്ച് മാപ്പപേക്ഷിക്കുന്നവൻ
വാഴ്ത്തപ്പെട്ടവനാകുന്നു
മതം, രാഷ്ട്രീയം, കല, മൂന്നും
മൂന്നു ദിക്കായ് തന്നെ നില നില്ക്കട്ടെ
ഏത് വാതിലിലൂടെ കടന്നു എന്നതിനപ്പുറം
ഏതുപ്രകാരം എന്ന് കുറിക്കപ്പെടും
പിൻവാങ്ങുന്നതിനേക്കാൾ ഭീരുത്വമാണു
പിടിച്ച് നില്ക്കുന്നതെന്ന അറിവ് ഭയാനകമാണു
കവിതയിൽ കറുപ്പ് കലക്കുന്നവൻ
മതം മുൻവിധിയിൽ നോക്കുന്നവൻ
ഉയർച്ചയ്ക്കലറി വിളിക്കുന്നവൻ
പടിക്കു പുറത്ത് ചേട്ടയായ് തുടരട്ടെ
ആരെയും ചങ്ങലകെട്ടി വലിക്കാത്തിടത്തോളം
വാൾമുനയിൽ വേദം വളരാത്തിടം
കൈക്കരുത്തിൽ സ്വർഗ്ഗം വില്ക്കാത്ത വരെ
നിന്റെ വിശ്വാസം നിനക്കുള്ളതാവും
നിന്റെ മുറിവുകളിൽ നിനക്കില്ലാത്ത വേദന
എന്റെ കണ്ണീരായ് ഞാൻ കാണുന്നതാണ് നരകം



2017, ഡിസംബർ 5, ചൊവ്വാഴ്ച

പേരുമാറ്റപ്പെടുന്ന ബന്ധങ്ങൾ



തേഞ്ഞാപ്പുട്ടും ക്കരപ്പുട്ടുമായ്
മണ്ണു വാരി കളിവീടു കളിക്കയിൽ
നീ പാത്തുവും ഞാനുണ്ണിയുമായിരുന്നു

പള്ളിക്കൂട മുറ്റം വരെ പെരുമഴയത്ത്
ഒരു കുടക്കീറിൽ നീ നനയാതെ
നെഞ്ചു ചേർത്ത് നിന്നെയെത്തിക്കയിൽ
നീ ഫാത്തിമയിലേക്കും ഞാൻ മാധവനിലേക്കും
പേരുകൊണ്ട് മാത്രമേ നടന്ന് പോയതുള്ളൂ

മൈലാഞ്ചിക്കൈ നീട്ടി, മൊഞ്ച് പെരുത്ത്
ഒപ്പനശീലുകൾക്കൊപ്പമന്നാ നിലാവത്ത്
തിരണ്ടുകല്ല്യാണമേളം ഘോഷിക്കവേ
നിന്റെ പേരിനു കൊമ്പുമുളച്ചെന്ന്
കളിവാക്കു പറഞ്ഞു ഞാൻ, ബീഫാത്തിമ

വിരുതുകൾക്കപ്പുറം ബിരുദമേറി
വിദ്യഭ്യാസക്കച്ചവടത്തിന്റെ മുടക്കുമുതലിൽ
സാക്ഷ്യപത്രമൊന്നെന്റെ കയ്യിലെത്തവേ
നീ, വാലുമുളച്ചവനെന്നെന്നെ കളിയാക്കയിൽ
മാധവൻ നായരായ് ഞാൻ ഉയർന്നിരുന്നു

എങ്കിലും ഫാത്തിമാ,
കുഞ്ഞു പെങ്ങളായ് കാലമൊക്കെയും കണ്ട
നീയെന്നാണെന്നെ കാണാൻ വിലക്കപ്പെട്ട്
ഒരു മുഖപടത്തിനുള്ളിൽ പേരു പാടേ മാറി
ധീര മുസ്ലിമായ് ചുവട് മാറ്റപ്പെട്ടത് ?
കൂടിയ ജാതിയായ് കാവിയുടുത്ത്
തീണ്ടായ്മയുടെ പുതു വിത്തെറിഞ്ഞ്
ഞാനെന്നാണു സനാതന ധർമ്മത്തിന്റെ
ധ്വജ വാഹകനായ് പരിവർത്തനമായത് ?
ഇനി, പഴയ പാത്തുവിലേക്ക് നീയും
ഉണ്ണിയായ് ഞാനും പുനർജ്ജന്മമാവാൻ
ഏതു പ്രവാചകനാണു ഉദയം കൊള്ളേണ്ടത് ?

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2017, ഡിസംബർ 4, തിങ്കളാഴ്‌ച

ഓഖി ബാക്കിവച്ചതും വെളിവാക്കിത്തന്നതും


ഞാൻ
വിലക്കപ്പെട്ട ജീവിതപ്പച്ചയിൽ
ഒന്നു വെയിൽതട്ടിത്തിളങ്ങാത്ത
പവിഴം തേടി ശ്വാസമറ്റവൻ

ജ്ഞാതാജ്ഞാത വിശ്വാസപ്പാടങ്ങളിൽ
വിശന്നു മരവിച്ച വയറിനപ്പുറം 
ഭീതി തപ്പുന്ന കൂരിരുട്ടിനുമകലെ 
മരണത്തിരയടിയടുക്കും സാഗരം കണ്ട്
മതം മറന്ന് പോയവൻ

ഉണ്ടുനിറഞ്ഞുന്മാദം കൊണ്ട്
തണ്ട് പെരുത്ത് തിമിർക്കയിൽ മാത്രമാണു
ജാതിയുമുപജാതിയും കൊടിയും കോണകവും
ഒന്നിരുണ്ട് കാർകൊണ്ടൊന്ന് കാറ്റാഞ്ഞടിച്ചാൽ
ഞാനെന്ന വാക്കിനപ്പുറം ഒക്കെയും കെട്ട് പോവുന്നു 

ഇന്നെന്റെ കടലെടുത്ത ലിംഗങ്ങളിൽ നീയാദ്യം
ജാതിപ്പാട് തിരഞ്ഞവകാശം സ്ഥാപിക്ക
പെട്ടുപോയ ജലഗോപുരത്തിൽ നിന്നുകാക്കാതെ
മഷി പുരട്ടാനുള്ള വിരലിന്റെ കണക്കെടുക്ക
ഒടുവിലെന്റെ ഗണത്തിന്റെ ശവമോരോന്നും
നിരത്തിവച്ച് നീ മാധ്യമവിഷം ചവയ്ക്കുക

ഉൾക്കടലിലുരുവം കൊണ്ട മർദ്ദവ്യതിയാനം
ഉടച്ചെറിഞ്ഞൊരുപാട് മേല്ക്കൂരകളെങ്കിലും
ഉണ്മയിതിൽ നിന്നെങ്കിലുമെന്റെ പിന്മുറ
ഉണർന്നുകൊണ്ടെങ്കിലീ രാഷ്ട്രീയ കുടിലത
0000000000000000000000000000000

2017, നവംബർ 5, ഞായറാഴ്‌ച

നരകവാതകത്തിന്റെ പെരുക്കപ്പട്ടിക



മൂന്ന് സെന്റ് പുരയിടത്തിൽ
മേനി പറയാനെന്തെന്ന്
നെറ്റി ചുളിച്ചന്വേഷിക്കുന്ന സോദരാ
വരിക,
നാലു കാലിലാമൂലയിൽ നരച്ച്
കൂനി നില്പ്പതെന്റെ കൂര കാണുക
ആറുകോലു താഴ്ച്ചയിൽ
ആവശ്യത്തിനപ്പുറം നീരുറവ പാർക്ക
എട്ടു കാലി വലനെയ്തപോൽ
ഉമ്മറത്ത് പടർന്ന് കിടപ്പെതെന്റെയപ്പൻ
പത്തായപ്പെട്ടി പോലുള്ളടുക്കളയിൽ
പത്തു വയർ പോറ്റുവാൻ തീ തിന്നുന്നവൾ ഭാര്യ
പന്ത്രണ്ട് ദിനം പോലും കെട്ടിയോനൊത്ത്
പൊറുത്തില്ലയെങ്കിലും ദീനം പെരുത്ത്
പുരയ്ക്കുള്ളിൽ ചുരുണ്ട് കിടക്കുന്നു പെങ്ങൾ
പതിനാലു തികയും മുൻ തിരണ്ട്
പാകമായൊരാധിയെൻ മകൾ
എങ്കിലും,
ഇല്ല സ്നേഹിതാ സ്നേഹമല്ലാതെ
കുടിലിലൊട്ടും, പടിയിറങ്ങുക പിന്നാമ്പുറത്ത്
മൂവാണ്ടൻ മാവൊന്നു കാണുക,യതിനു കീഴെ
ഉറങ്ങിക്കിടപ്പാണമ്മ, പാടില്ല ഉണർത്തുവാൻ
അച്ചന്റെ കണ്ണൊരിക്കലും വിട്ടില്ലിവിടം
അമ്മയൊന്നും ചൊല്ലാതുറങ്ങിയ അന്തിമുതൽ
ഇനിയാ കുഴിമാടവും കിണറും സ്വാസ്ഥ്യവും
നിന്റെ നരകവാതകമൊഴുക്കുവാൻ മാത്രം
വികസനം ചൊല്ലി നീ കട്ടെടുപ്പതാകിൽ
വരിക,
അതിനുമുമ്പായ് ഒരുക്കുക ഒരു പെരും ചിത
എരിഞ്ഞൊടുങ്ങട്ടെയെൻ കുലമൊക്കെയും
പതിനാറടിയന്തിരം കഴിയുന്ന പിറ്റേദിനം
തീറെഴുതിക്കൊടുക്ക നീയെന്റെ നാടിനെ
പെരും കള്ളനൊന്നിനെ ഭരണാസനമേറ്റിയ
പാപം കഴുകിക്കളയട്ടെ കാല,മില്ല മറ്റൊന്നുമേ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 28, ശനിയാഴ്‌ച

പിറന്നാൾപ്പുലരി കാത്ത്. . .


കുഴിയൊന്ന് കുത്തി ഞാനിലയതിൽ പാകി
ഉഴക്ക് പഴങ്കഞ്ഞി കാത്തെന്റെ തമ്പ്രാ
കാത്തിരിക്കാമിപ്പടിക്കലിങ്ങനെ
നാളൊക്കെയുമങ്ങയെ വാഴ്ത്തി, തമ്പ്രാ
കാലമൊക്കെ തുടികൊട്ടിപ്പാടി
തെങ്ങുകേറാൻ, ചേറുകുത്താൻ
കറ്റകെട്ടി മുറ്റത്ത് വെയ്ക്കാൻ
ചേറിമെതിച്ചതിനെ ചേലേറും പൊന്നാക്കാൻ
ഏനുമെന്റെ ഓളും പിന്നെ,യടിയന്റെ കുട്ട്യാളും
രാവേറെചെന്നിട്ടുമീ വയറു കാഞ്ഞിങ്ങനെ നില്പൂ
കാനേശുമാരിയിൽ മാത്രം എണ്ണത്തിനേനുണ്ട്
കാര്യമടിയൻ ചൊന്നാൽ കരണത്തടിയുണ്ട്
കാലാകാലം കുന്നിറങ്ങി കയ്യിൽ മഷി പുരട്ടി
കാത്തുകൊള്ളാം തമ്പുരാനേ താങ്കളുടെ കൗപീനം
കിഴക്കുദിച്ചസ്തമിച്ച് കാലമൊട്ട് പൊയ്പ്പോകുന്നു
കീറത്തുണിവിട്ടെന്ന് കേറുമെൻ കുട്ട്യേളേലും
മഞ്ചലേറിപ്പോകും നേരം മന്നവാ ഓർത്ത് കൊൾക
ജാതിപ്പെരുമ്പറ കൊട്ടി ചേരിതിരിച്ചു മാറ്റിവച്ച
കോലമൊക്കെ വീണുപോകും കാലമുറഞ്ഞു തുള്ളും
നാളെയൊരു നാളുവരും അന്നെന്റെ പിറന്നാളാവും
കത്തി നില്ക്കും സൂര്യഗോളമന്ന്, കെട്ടുപോകും നിന്റെ കാലം
കട്ടായം കെട്ട് പോകും നിന്റെ കുലം, കെടുകെട്ട കാലം
""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""

2017, ഒക്‌ടോബർ 20, വെള്ളിയാഴ്‌ച

വെണ്ണക്കല്ലിലേക്ക് വെറിയെറിയവേ



ഒരു കവിതകൊണ്ടൊരു മഹാകാവ്യം കൊണ്ട്
എഴുതാവുന്നത്ര എളിതല്ല നീ ഉയിരേ
ഒരു ചെറുകല്ലിലൊരു ശിലയിൽ
ഒരു വെണ്ണക്കൽ ഗോപുരമൊന്നാകിലും
ആവില്ലെനിക്കാവാഹിക്കുവാൻ നിന്നെ
ഉദാത്ത പ്രണയമുന്മാദ ലഹരിയെന്നൂർജ്ജം
വാക്കുകളുടെ പെരുക്കങ്ങളിൽ പെരും വളവുകളിൽ
ഒരു ചെറു ഗീതിയിലൊടുങ്ങുവതല്ല നിൻ പ്രഭാവം
മുംതാസ്,
ഭരിക്കപ്പെടേണ്ടവളെന്ന വ്യാകരണത്തെറ്റിൽ നിന്ന്
ഭാവസാന്ദ്ര സാഗരമായൊരു യുഗമെന്നെയാണ്ടവൾ നീ
ഞാനെന്തായിരിക്കുന്നുവെന്നത് നീയിട്ട വരവും
നീ കാലമെല്ലാം സ്മരിക്കപ്പെടുന്നതെന്റെ കനിവും
ഒരായുസ്സൊട്ടുക്ക് നീ പകർന്ന പ്രണയരസമൊക്കെയും
ഒരു കുമ്പിളിൽ ഞാനെടുത്തെന്റെ മോഹമതിൽ ചാലിച്ച്
വാർത്തെടുത്ത പ്രിയസൗധത്തിൽ നീയുറങ്ങവേ
ഇന്നു നിന്റെ കുടീരമെന്റേത് മാത്രമല്ല
അതൊരു രാജ്യ പൈതൃകമൊരു ജനത തൻ സ്വപ്നം 
രാഷ്ട്ര സംസ്കൃതി സ്മാരകങ്ങളിലൊക്കെയും ജാതി ചേർത്ത്
സൗഹൃദച്ചുവരുകളിൽ വെറിയെഴുതി വേർതിരിവു വിതച്ച്
ഭരണാസനമുറപ്പിക്കുവാൻ വെമ്പൽ കൊള്ളവേ അറിയുക
ഒരുവാക്കുകൊണ്ടൊരു നോക്കുകൊണ്ടാരെങ്കിലുമിനി
എന്റെ നാടിന്റെ തനിമകൊയ്യാൻ തുനിഞ്ഞെങ്കിലക്ഷണം
വെട്ടിയരിയും ജനമാ കരം നിശ്ചയമില്ല സംശയം
തലയുയർത്തി നില്ക്കും സൗധങ്ങളൊക്കെ  കാലമൊക്കെയും
നില്ക്കട്ടെയങ്ങനെത്തന്നെയതിനു വിഘ്നം വരുത്തുവോരാരാകിലും
തലയരിഞ്ഞെടുക്കുവാൻ പുതു തലമുറ വീറോടിരിക്കുന്നു മറക്കായ്ക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

നേത്ര പക്ഷാചരണം



മൂല്യമറ്റ മൂലകങ്ങളിൽ നിന്ന്
മെനഞ്ഞെടുത്തതാണെന്റെ മേനിയെന്ന്
തത്വജ്ഞാനമുൾക്കൊണ്ടിടാം
വിപ്ലവജ്ജ്വാല നോക്കി മാത്രമാണഹോ
നടന്നതുള്ളിന്നേവരെ
പിച്ചവെയ്ക്കാനെന്റെ കൊച്ചു പാദങ്ങൾ
പഠിച്ച നാൾ തൊട്ടിപ്പഴും
ഉദിച്ചസ്തമിക്കും വരെ തൂമ്പയേന്തിപ്പിന്നെ
നിലാവൊടുങ്ങുവോളം ചെങ്കൊടി താങ്ങി
ഈങ്ക്വിലാബിനുയർത്തിയ കൈകളും
രസനയിലന്നമ്മ തൊട്ടുവെച്ച തേൻ കൊണ്ട പിന്നെ
നാഴികയ്ക്ക് നാല്പത് വട്ടമെൻ നാവുയർന്നത്
അശരണരെപ്പോറ്റും ഗീതിയോതുവാനായിരുന്നു
നെഞ്ചിലെച്ചോര തിളയ്ക്കുന്നത് കാണുവാൻ
ആർക്കുമഞ്ചിടാക്കരളു തുടിക്കുന്നതറിയുവാൻ, വരിക
ജാതിചൊല്ലിയുറയാതെ തമ്മിലുരുമ്മുന്നതും
നിറത്തിലടിയോനുടയോനെന്ന് പിരിയാതെ
നേരായൊന്നുപിരിഞ്ഞ് വസിപ്പതും പകുപ്പതും
പാർത്തു നീ പേർത്ത് പേർത്തെന്റെ നാടിന്റെ
പെരുമയിൽ പേയിളകിപ്പുലമ്പുന്ന വാക്കുകൾ
കേട്ടുമറിയാതെപോവതെന്റെ ഗതികേടിതെന്ന്
നീയൊരുകണം നിനച്ചെങ്കിലെന്റെ സോദരാ
കേരവൃക്ഷമടലെടുത്തൊന്ന് തിരിച്ച് പിടിക്കുവാൻ
കോമരം തുള്ളുന്ന നിന്‍റെ കോണകമുരിയുവാൻ
കായബലമൊട്ടും കുറഞ്ഞവരല്ല ചുവപ്പുടുത്തവർ
ഇനിയുമെൻ കണ്ണു ചൂഴ്ന്നെടുക്കുവാനീ മണ്ണിൽ
കാലുകുത്തണമെന്ന് മോഹമുണ്ടെങ്കിലതിനു മുന്നായ്
ഒരു പട്ടടയവിടെ കെട്ടിടാതെ സൂക്ഷിക്ക നിന്നുലകിൽ
ഇല്ല, കട്ടായം കിട്ടില്ലവസരം നിന്റെ സഹചർക്ക്
കെട്ട് പോയിടുമതിനു മുമ്പേ നീ കുലമൊന്നാകെ നിശ്ചയം
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 14, ശനിയാഴ്‌ച

കാവ്യത്തിനപ്പുറം നീ പടരാതെ പോകുവാൻ



അന്നു നീ വിടചൊല്ലിപ്പിരിഞ്ഞൊരാ നേരത്ത്
പെരുമഴ പെയ്തില്ലെങ്കിലോ എൻ സഖീ
പൂത്തിത്ര നീർ ചുരത്തിയ കൺകളെ
പാർത്തു നീയെന്നാധി ഗ്രഹിച്ചിരിക്കാം
ചാരെ കലങ്ങി, ചാലിയാറൊഴുകവേ മൽ പ്രിയേ
പേർത്തുപേർത്തു നീ ചൊല്ലിയതൊക്കെയും
പാടേ, കാതിലൊട്ടുമേൽക്കാതെ പോയിരിക്കാം
അറിയുന്നു ഞാനെന്റെ പ്രിയതേ, അത്രമേൽ
അലിഞ്ഞു ഞാൻ നിന്നിലാപതിച്ചിരിക്കുന്നു
ഒന്നായ് നമ്മളൊരു കണം ചേർന്ന നാളൊന്ന് തൊട്ട്
ഇന്നോളമെന്റെ കവിതയിൽ പെയ്തിട്ടില്ല
നന്നായൊരു തീക്ഷ്ണഭാവം,ഒരു തീവ്രസ്വരം
നിന്നിലേക്കെന്റെ ഉല്ക്ക ചിന്നിച്ചിതറി വീണു
നിലാവു ചിന്തിയ  മാഘമാസത്തിൽ പിന്നെ
എന്നിൽ കത്തിപ്പടരാനില്ല കവിതാരസം
എന്റെ കണ്ണെന്നും കരഞ്ഞേയിരിക്കണം
കരളറുത്ത് പിഴിഞ്ഞാലുമാ കണമൊഴുകണം
കയ്പുനീർകുടിച്ച് കനൽ തിന്നയോർമ്മകൾ
എങ്കിലേ എന്റെ കവിതയിൽ കനം വരൂ
സഹതപിച്ചെന്നെ നീയൊരുവട്ടം നോക്കവേ
ഉഗ്രരൂപത്തിൽ നിന്നെന്റെ കാവ്യമുരുകുന്നു
ഇനിയീ ഹിമപാതം വിട്ട് ഞാനൊട്ട്, ലാവയുരുകുന്ന
മലയിടുക്കിലേക്ക് തെന്നിയൊഴുകട്ടെ
അവിടെ കത്തി നില്ക്കട്ടെയൊറ്റയ്ക്ക്, ശേഷം
കഴുകൻ കൺകൂർപ്പിച്ചിരിക്കുന്ന കഴുമരത്തിനു കീഴെ
പുതു ഭാവമായ് പടരട്ടെ,യാകയാലെന്നെ
പറിച്ചെറിയുക ആണിവേരെത്ര ആഴത്തിൽ
അർബുദം തീർത്ത് കീറിയിറങ്ങിയെങ്കിലും 
ഒടുവിൽ കവിതയുടെയൊടുക്കത്തെ നീരും
ഒടുങ്ങി ഞാൻ ഒഴിയുന്ന രാത്രിയിൽ മാത്രം
നീയൊരു തിരി കൊളുത്തുക,യിറ്റ് കണ്ണീർ ചിന്തുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 6, വെള്ളിയാഴ്‌ച

പുനർജ്ജനിക്കുന്നിലെ കവിത


കവിതകളെന്നിൽ ഉരുവാകുന്നതിന്റെ
കാര്യ കാരണങ്ങളിൽ നീ വാചാലയാവരുത്‌
എന്റെ അധരങ്ങൾക്കിടയിൽ നിന്ന്‌
നീയുണ്ട മധുകണമെന്റെ കാവ്യം
കുളിരിരവിലൊന്നായ്‌ നെഞ്ചുരുമ്മവേ
കൊണ്ട ചൂടിലുണ്ടെന്റെ കാവ്യം
അന്നൊരു മധ്യാഹ്നമൊറ്റയ്ക്കെന്നെ
നീ കൊണ്ട്‌ ഞാൻ കണ്ട സ്വർഗ്ഗം കാവ്യം
എന്റെ മുതുകെല്ലിൽ നിന്ന്‌ ഉത്ഭവിച്ച്‌
നിന്റെ ഗർഭ പാത്രത്തിലേക്ക്‌ സ്രവിച്ച
ആദ്യ തന്തു തന്നെ എന്റെ കവിത
നിന്നെ നാരിയായ് ഉന്മാദിനിയാക്കിയൊരു
ചെറു ചലനം പകർന്നതെന്റെ കവിത
പൊക്കിൾക്കൊടി ബന്ധം വെടിഞ്ഞ്
നിന്നിൽ പൂത്തുലഞ്ഞ പൈതലെന്റെ കവിത
പിന്നെയൊരാൾരൂപമായ് നിനക്കൊത്ത്
തുള്ളിക്കുതിച്ച് പാഞ്ഞതുമെന്റെ കവിത
നിന്നെക്കൊതിപ്പിച്ച് ത്രസിപ്പിച്ചൊരു ദിനം
ഒന്നുമുരിയാടാതെ വിട്ടെറിഞ്ഞു പോയതെങ്കിൽ
കാത്തിരിക്ക, വരുമത് നിശ്ചയം ഒടുങ്ങില്ല
പാതാളത്തിനപ്പുറമൊളിച്ച നീരു പോലും
ഒരുനാളുറവയായ് ദാഹമൊടുക്കുമെങ്കിൽ
നിന്റെ തലമുറയിലൊരു പുതു കണ്ണിയായ്
എന്റെ കവിത പുനർജ്ജനിക്കുമതുവരെ
എന്നെ മീട്ടുക,യെന്നിൽ ശയിക്കുക പിന്നെ
എന്നെയൊന്നായാവാഹിച്ച് സ്വർഗ്ഗമാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഒക്‌ടോബർ 5, വ്യാഴാഴ്‌ച

കവിത തന്ന അഹന്ത



പ്രിയതേ
നിന്നിലും കവിതയിലുമെനിക്ക്
മാർജ്ജാരാവതാരമാണു
പടിയടച്ചെത്ര കരകടത്തിയാലും
അടുത്ത പകലിൽ തിരിച്ചെത്തും
ഉറഞ്ഞ് കിടക്കുന്ന ബീജത്തിലൊന്നു പോലും
എഴുതിയൊടുങ്ങാതില്ലൊരൊടക്കം
ചുംബനങ്ങളുടെയവസാന ചിന്ത് പോലും
നിന്റെ ചുണ്ടിലർപ്പിക്കാതില്ല മടക്കവും
ഇന്നൊരു സന്ധ്യയിൽ പെയ്യാതെ പോയ
ചെറുമഴ മാത്രമല്ലെന്റെ ജീവിതം
മേഘങ്ങൾ വിലക്കപ്പെട്ടൊരുവേള
ആകാശം തന്നെ നിഷേധിച്ചാലും
നാളെ പുലർക്കാലത്ത് തിമിർത്ത് പെയ്യും
തമ്പ്രാന്റെ തിരുമുറ്റത്തെയമൃതേത്തിനപ്പുറം
എന്റെ കുടിലിലെ കുമ്പിൾക്കഞ്ഞിയാണു
ഹിതമെന്ന് നീ വരും ദിനമാണെന്റെ വസന്തം
സ്വർണ്ണക്കൊഴുപ്പിന്റെ കടലുകൾ താണ്ടി
കവിതകൾകൊണ്ട് തീർത്ത എന്റെ
എട്ടാം വൻകരയിലേക്കുള്ള നിന്റെ
പ്രണയപ്പ്രവേശം ആകെയെന്റെ സ്വപ്നം
ഒരു പകലിന്റെയർദ്ധ വേള മാത്രമൊന്നായ്
എന്നിൽ ചേർന്ന് നീ കുതിരുന്ന തിരുനാളിൽ
ആയിരം കവിതക്കുഞ്ഞുങ്ങളെ ഞാൻ സ്രവിക്കും
പിന്നെയൊന്നുമൊന്നുമല്ലാതെയൊരു നിരത്തിൽ
അപഹസിച്ചവർക്കുമുന്നിൽ ഞാൻ നിന്ന് കത്തും 
====================================

2017, സെപ്റ്റംബർ 26, ചൊവ്വാഴ്ച

നരകം വിലയ്ക്ക് വാങ്ങുന്നവൻ



നീയെന്ന ഭ്രാന്തിന്റെ മൂർഛയിലാണു
ബന്ധങ്ങളുടെ മരവിപ്പ് കവിതയെ ബാധിച്ചത്
ഹരിവരാസനമാലപിച്ചുടുക്ക് കൊട്ട് നിലയ്ക്കവേ
തൊഴുതതൊക്കെയും കല്ലിനെയെന്നറിയുന്നു
വെടിക്കെട്ടിന്റെ പെരും പൂരത്തിനിടയിലും
പൊട്ടാത്തമിട്ടൊന്ന് പുകഞ്ഞ് നില്ക്കുന്നു
ആയുസ്സൊട്ടുക്ക് കത്തിനിന്നൊരു ദിനം
ഇന്ധനമൊഴിഞ്ഞ് പടുതിരിയെരിയവേ
ഇന്നലെകൾ വഴിയിടുങ്ങി കൊഞ്ഞനം കുത്തുന്നു
നീ സത്യവും ഞാൻ വിഴുപ്പുമെന്ന മുൻധാരണ
പുഴുക്കുത്തി പരിപ്പടർന്ന് ഭാരം തൂങ്ങുന്നു
പെരുമഴ പെയ്തിത്ര ഞാൻ നിന്നെ നനയിക്കയിലും
വരണ്ട തൊണ്ടയിൽ കനലുവെച്ച് കവിതകെട്ടുന്നു
ജാതിക്കോളങ്ങൾ വടിവാളു കക്കിയുറയവേ
ദൈവം കാനേഷുമാരിയിൽ ആധിപത്യം നേടുന്നു
ഭണ്ഡാരം നിറച്ചവൻ, വേണ്ടതിനൊക്കെയും
വഴിപാട് നേർന്നവൻ, എണ്ണ പകർന്നവൻ
സ്വർഗ്ഗത്തിലിടം മുൻകൂറു നേടവേ
കവിത കത്തുന്നിടത്തൊരു നെരിപ്പോടിൽ
കീഴ്ക്കാംതൂക്കായ് ഞാൻ നരകം കാത്തിടാം
000000000000000000000000000000

2017, സെപ്റ്റംബർ 20, ബുധനാഴ്‌ച

കവിതയുടെ ത്രിമാനതലം ഭ്രാന്താവുന്നു


പ്രിയതേ, 
നീ മുളയ്ക്കാത്ത തുരുത്തിൽ
കവിതകൊയ്യാൻ അയക്കപ്പെട്ടവൻ ഞാൻ
പുഴയൊഴുകാത്ത തീരങ്ങളിൽ
പനിനീർപ്പൂ കിനാ കാണുവോൻ
ഉത്സവപ്പെരുമയുടെ ആൾക്കൂട്ടങ്ങളിൽ 
ഒറ്റയറ്റിപ്പാത വെട്ടിയെടുപ്പവൻ
നൂലറ്റമാരോ നിയന്ത്രിക്കുന്നതറിയാതെ
സ്വതന്ത്ര വാനം അവകാശപ്പെട്ടവൻ
സ്വപ്നങ്ങളൊക്കെയും തീയെടുത്ത പകലിലാണു
തീവ്ര വാദത്തിന്റെ ആണിയെന്നിൽ തറഞ്ഞത്
ഇത്തിൾക്കണ്ണിമതം വളർന്ന് നിന്റെ അസ്തിത്വം
ഇഞ്ചിഞ്ചായ് മൂടിയൊതുക്കിയ വാരാന്ത്യമാണു
അദ്യമായെന്റെ കവിത കൂവൽ കൊയ്തത്
പതിറ്റാണ്ട് നീണ്ട പട്ടിണിപ്പോരു നല്കാ സുഖം
പതിയോടൊത്തൊരു പാതിരാ കിട്ടുമെന്ന് നീ
തിരിച്ചറിയുന്ന മഞ്ഞുവീഴ്ചയിൽ നിഷേധിയാവുന്നു
സമാധാനത്തിന്റെ പ്രാവിൻകൂട്ടിൽ നിന്ന്
എത്ര വേഗമാണു നീ വിദ്വേഷത്തിന്റെ
കഴുകാവതാരം കെട്ടിയാടി വെറുക്കപ്പെട്ടത് 
ഇനി കടലെടുക്കാതെ കത്തിയിറങ്ങാതെ
പട്ടിണിത്തോണിയിൽ നിന്നവരിറങ്ങും വരെ
എന്റെ കവിത രാപ്പകലൊക്കെയും  കത്തിനില്ക്കും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

കണ്ണനില്ലാത്തിടം



കണ്ണാ. . .
ഇവ്വുലകിലില്ല നിന്റെ പ്രണയം
ഇത്രമേലെന്നെ ഓർമ്മിപ്പിച്ചിടാത്ത
ഒരു ചെറു മുളന്തണ്ടു പോലും
പതിനാറായിരത്തെട്ട് 
പ്രണയപാരവശ്യത്തിനപ്പുറം
നിന്റെ മനോമുകുരമെന്നെ മാത്രം
ഇത്രമേൽ കൊണ്ടാടുവാനെന്ത് സുകൃതം
ഈ പാഴ്ജന്മം ചെയ്തു, നീ സ്വപ്നം
നീ തന്നെ സത്യവും ധർമ്മവും
മയിൽപ്പീലിയൊന്ന് പൊഴിഞ്ഞു കിടപ്പത്
മാലൊകർക്കൊക്കെയും വെറും കാഴ്ചയാവാം
എന്റെ നാഥാ,
കരളുപിടയ്ക്കുന്ന വിരഹനോവത് അറിയുന്നു, നീ
പോയതിൽപ്പിന്നെ, നീ തൊട്ടതൊക്കെയും
പൂജാദ്രവ്യമായ് കാക്കുന്നയെന്നെ കാണുന്നുവോ
അറിയുന്നു ഞാനെന്റെയകതാരിലത്രമേൽ
ആഴത്തിലുണ്ട് നീ, നീറുമൊരു കനവായ്
ഇനിയില്ല കണ്ണാ ജന്മാഷ്ടമിയൊന്നുപോലും
കലങ്ങാതെയെന്റെ കണ്ണും കരളുമൊരിക്കലും
കാത്തിരിപ്പാണേറ്റവും കയ്പേറിയ ജീവിതമെങ്കിലും
നിന്നെക്കാത്തുകാത്തുഴന്നെനുൾക്കണ്ണിലുദിക്കും
മധുരമാം നാളൊന്നിനു മാത്രമായ് കാത്തിരിപ്പൂ
വരിക, വീണ്ടുമെൻ ആടകളൊക്കെയും കവരുന്ന
കള്ളക്കാർവർണ്ണനായ് നീയെന്റെയമ്പാടി
സ്വർഗ്ഗമാക്കീടുക,നിന്നിലൂടെ നേടട്ടെ ഞാൻ നിത്യത
==========================


2017, സെപ്റ്റംബർ 11, തിങ്കളാഴ്‌ച

നഗരവാരിധി നടുവിലൊരു സ്വർഗ്ഗം



വാക്കുകളുടെ ഊഷരപ്രവാഹത്തിൽ
മാന്ത്രികതയൊളിപ്പിച്ച അക്ഷരക്കൂട്ടുകളിൽ
തിരിച്ചറിയാത്തത്ര കുഴച്ചെടുത്ത ബിംബങ്ങളിൽ
എന്നും സ്വയമൊരു സ്വർഗ്ഗതലം പടച്ചിട്ടുണ്ട്
സുകുമാര കവിതകളുടെ ആകത്തുകകളിൽ
ആനമറിക്കുന്നിന്റെ വശ്യതയൊപ്പിയെടുക്കയിൽ
ഞാൻ, ഞാൻ മാത്രമായിരുന്നു ഭാഗ്യം കൊയ്തവൻ
നിന്നിലേക്കൂളിയിട്ടിറങ്ങിയ ചിങ്ങപ്പകൽ
നിന്റെ സൗന്ദര്യം തൊട്ടറിഞ്ഞ നഗരവെയിൽ
നിന്നെ മുട്ടിയിരുന്ന് നുണഞ്ഞ ഹിമമധുരിമയിൽ
പ്രകാശത്തിന്റെ സപ്തസ്വരൂപം സത്യമായിരുന്നു
ഞാനും നീയുമെന്ന ബന്ധത്തിനു ചിത്രലഹരിയിൽ
കറുത്ത ചായം മാത്രം കരുതിവെച്ച മേല്ക്കൂട്ടം
മഴവില്പ്പാലത്തിനുമപ്പുറം കായലും താണ്ടി
ശാലമോന്റെ കൊത്തളം കാണാതെ പോയതാവാം
റയിൽപ്പാതയിലെയിടുങ്ങിയ തുരങ്കങ്ങൾ മാത്രം
ചുമർ ചിത്രങ്ങളിൽ കൊത്തിവെക്കാൻ ശഠിക്കവേ
കുങ്കുമപ്പൂ വിതറിയ നനുത്ത പുൽമേടുകൾ ഒരായിരം
ജീവിതപ്പാതയിൽ നിറയുന്നത് വിരൽച്ചൂണ്ടിക്കാട്ടുന്നു
കോടികളുരുക്കിപ്പണിത ഇടപ്പള്ളിക്കുമപ്പുറം
കുഞ്ഞുറങ്ങുന്ന പനിനീർമെത്തയും താണ്ടി
സ്നേഹം വാരിക്കോരിച്ചിറകെട്ടിയ നിന്റെ
കുഞ്ഞു ഭവനമാണു സ്വർഗ്ഗമെന്ന് തിരിച്ചറിയവേ
മടക്കയാത്രയ്ക്കു മടിച്ചു ഞാൻ പടിപ്പുറം നില്ക്കുന്നു
=========================================================

2017, സെപ്റ്റംബർ 9, ശനിയാഴ്‌ച

ഗൗരീ,നീ ഞാനായിരുന്നു


പ്രത്യയങ്ങൾ നഷ്ടപ്പെട്ട
എന്റെ ശബ്ദകോശത്തിലേക്ക്‌
ഇനിയുമൊരു തറയ്ക്കുന്ന വാക്കായ്‌ നീ പുനരവതരിക്ക
വർണ്ണങ്ങൾക്ക്‌ മേൽ വസന്ത ക്ലാവൊട്ടിയുറയുന്ന 
വെറിപൂണ്ട സായന്തനങ്ങളിൽ വിറയ്ക്കാതെ നിതാന്തം 
വീശിയടിക്കുന്ന വിപ്ലവജ്ജ്വാലയായ്‌ നീ വീണ്ടും മുളയെടുക്ക
വെട്ടിയറുക്കപ്പെട്ട കവിതയുടെ ആഴങ്ങളിൽ
ഒരു പരൽ മീനായെന്നും കുഞ്ഞോളങ്ങളെ പടക്കുക
ദൂരെ പ്രകാശവർഷങ്ങൾക്കുമകലെ നിശ്ചയം 
കവിതയുടെയൊരു മഹാമേരു കാത്തിരിപ്പുണ്ടെന്ന്
എന്റെ കാതിൽ കിന്നാരമാവുക, എന്നിലെ ഞാനാവുക  
വാക്കിന്റെ മൂർച്ചയിൽ തലയറ്റുപോയ
ബന്ധങ്ങളെ പനിനീർ തെളിച്ചു നീ പടികയറ്റുക
ഇന്നലെ നീന്തിയകന്നൊരു പൊന്മാൻ, അമ്പേറ്റ മാന്‍പേട
ജാതി പൂത്തൊരയൽക്കാർ, മതം വെന്ത അടുക്കള 
മതിലുയര്‍ത്തിയ സമുദായം, മരണം ചവയ്ക്കുന്ന പുരോഹിതന്‍  
നീ  കറമാറ്റുമൊരു അങ്ങാടിമരുന്നായ്‌ എന്നില്‍ ഉണ്ടാവുക
ക്ഷാരപരലുകൾ വിതറി നിർവ്വീര്യമാക്കപ്പെട്ട  വാതായനങ്ങളിൽ
ഒരമ്ലമേഘമായ്‌ വന്ന് രാസബന്ധങ്ങളിൽ സ്നേഹം  പെയ്തിറങ്ങുക
കൊട്ടിഘോഷിക്കപ്പെടാത്ത കാവ്യ വരികളിൽ
കോമാളിവേഷം കെട്ടിവെക്കുന്ന മുഖങ്ങളിൽ
ഒട്ടുമാർക്കും വേണ്ടാത്ത ചുവരുകളിൽ
നീ നല്ലെഴുത്തായ്‌ കല്ലിച്ചു കിടക്കുക
ചോരകൊണ്ട്‌ ഭരണാസനമുറപ്പിക്കുന്ന
ചെകുത്താൻ വർഗ്ഗം തഴച്ച്‌ നിൽക്കിലും
നിന്റെ എഴുത്താണി നിരാലംബർക്ക്‌ നിത്യ വസന്തമാവട്ടെ
വിപ്ലവത്തിന്റെ വാൾത്തലയ്ക്കപ്പുറം
വീര്യം മൂത്ത നിന്റെ തൂലിക തെന്നി നീങ്ങവേ
കാവി വെടിയുണ്ടയുടെ കരിഞ്ഞ ആദർശം  
നിന്‍റെ പ്രഭാതങ്ങളെ  ഊതിക്കെടുത്തയിൽ
അപ്പോൾ, അപ്പോൾ മാത്രം ഞാൻ തിരിച്ചറിയും
ഗൗരീ, നീ ഞാനായിരുന്നു, നിലകൊണ്ടതൊക്കെയും
എന്നെയിരുൾ മൂടി കവിത നിലയ്ക്കാതെ കാത്തതായിരുന്നു

2017, സെപ്റ്റംബർ 1, വെള്ളിയാഴ്‌ച

പ്രണയത്തിന്റെ ജാതി ജാതകം



ആടിത്തിമിർക്കുന്ന ഉത്സവപ്പറമ്പിൽ നിന്ന്
എന്റെ പ്രിയനേ, നിനക്കായ് ഞാൻ
ആശംസകൾ പടച്ച് വിടുകയാണു
ജാതിക്കാടുകളിൽ വെട്ടേറ്റ് വീണ നിന്നിലേക്ക്
എന്റെ വാക്കുകൾ ചത്ത മത്സ്യങ്ങളായ്
എടുത്തെറിയപ്പെട്ടേക്കാം
സഹനവും സ്നേഹവും സമം ചേർത്ത്
ദേവസൂക്തങ്ങളിൽ ചാലിച്ച്
പള്ളിമേടകളിൽ വിളമ്പിക്കൊണ്ടിരിക്കെ
പകയൊരുകഴഞ്ച് വിഭാഗീയതയിൽ കുറുക്കി
വിശുദ്ധ രാവുകളിൽ കൈവെള്ള ചോക്കുന്നു
ഞാനും നീയുമെന്ന പ്രണയപൊയ്കയ്ക്കപ്പുറം
രണ്ട് വിശ്വാസമെന്ന രക്തവർണ്ണമൊഴുക്കി
സദാചാരപ്രേമികൾ കൊയ്തതെന്താണു ?
ആയിരം തിരികളുടെ ആലക്തിക സന്ധ്യയ്ക്കക്കരെ
കാരാഗൃഹ വാസത്തിന്റെ കടുംകൂട്ട് രുചിച്ച്
എന്നെ നോറ്റിരിക്കുന്ന നിന്നിലേക്കെൻ ദേവനേ
ഒരു മന്ത്രോച്ചാരണ പുണ്യം പോൽ പടരാൻ
ഏത് ധൂമക്കുറ്റിയിലാണു ഞാൻ കനലിടേണ്ടത് ?
ഇരുമേനികളുടെ ഇഴചേരലിനപ്പുറം
ഇരട്ടമനസ്സുകളുടെ സ്വരച്ചേർച്ചയാണു ദാമ്പത്യമെന്ന്
വാളോങ്ങും മുമ്പെൻ ജാതിക്കോമരമൊന്ന്
വീറുവെടിഞ്ഞുണരുന്ന  പുലരിയിലെൻ മണാളാ
നിന്റെ വാമഭാഗത്ത് ഞാൻ വെറും തറയിൽ
കൈകൂപ്പി പ്രണയവേദം ചൊല്ലി സ്വപ്നം പകുക്കും
അതുവരെ, തമ്മിലീർഷ്യ പെരുക്കുന്ന പുത്തൻ
ജാതിവ്യവസ്ഥകൾക്കോശാന പാടി ഞാൻ
നല്ല ആട്ടിൻ കുട്ടിയായിത്തിരിയീ വിശ്വാസപ്പാടത്ത്
പുരോഹിതപ്പരിഷകൾക്കുദ്ധാരണം പകരട്ടെ
=========================






2017, ഓഗസ്റ്റ് 28, തിങ്കളാഴ്‌ച

പ്രണയ കുംഭം നിറഞ്ഞൊഴുകുന്നു



പ്രിയേ,
ഞാൻ നിന്നെ പ്രണയിക്കവേ
അതിലെ രസമേതെന്നവർ ചികയുന്നു
അറിയുക, 
ഒരു രസത്തിനപ്പുറം എന്റെ ജീവിത
രസായനം തന്നെ നീയാകുന്നു
ചിങ്ങമിങ്ങനെ ചിണുങ്ങിപ്പെയ്യവേ
എന്റെ കവിതയെ ഇഴകീറിപ്പറിക്കുന്നു
അവരറിയുന്നില്ല,
എന്റെ കവിതയിലന്യുസൂതമൊഴുകുന്നത്
നിന്റെ വർണ്ണാഭമായ കനവുകളെന്ന്
നിന്റെ വസന്തങ്ങളിൽ പറന്നിറങ്ങി
ഞാൻ മധുവുണ്ട് ലഹരി കൊൾവത് മാത്രം
നിതാന്തമവർ നിരീക്ഷിക്കുന്നു
കത്തുന്ന വേനലിൽ നീയുരുകയിൽ
നിന്റെ നാഭിച്ചുഴിക്കപ്പുറം ഞാൻ
ഹിമബിന്ദു സ്രവിച്ചത് കാണാതെ പോവുന്നു
പ്രണയമെന്നാൽ വെറുമൊരു ശരീര ദാഹമല്ല
കാലമൊക്കെയും തീരാത്തൊരുത്സവം
സിരകളിൽ നിന്നൊഴിയാത്ത ഉന്മാദം
സുന്ദരസ്വപ്നങ്ങൾ മാത്രം പൂക്കുന്ന വസന്തം
ഇനിയീ ഭ്രമങ്ങളിൽ നിന്നൊക്കെയും കിനിയുന്ന
അമൃത കണങ്ങളെ കടഞ്ഞൊരു കുംഭത്തിലാക്കി
ഞാൻ പുതിയൊരു കാവ്യകടലൊരുക്കും
അതിലെന്റെ പ്രണയത്തിൻ നേരുകാണും
=================================





2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ഞാനുറങ്ങാരാവൊക്കെയും. . .


ആതിരേ,
പ്രണയ പാരവശ്യം കുതിർന്നയെൻ
കണ്ണുകളിലൊരു താമരമൊട്ടായ്
നീയുദിക്കാൻ മറുപ്പതെന്തേ 
അത്രമേൽ തരളമെൻ ഹൃത്തിലൊരു
പൊയ്കയി,ലെന്റെ സ്വപ്ന വനികയിൽ
അരയന്നമായ് നീ വരും നാളിനൊന്നായ്
തപം കൊണ്ട് കഴിവതുണ്ട് ഞാനെന്നത്
കാണാതെ നീ പോവതോ, സ്വയമൊതുങ്ങി
കനവിലൊരു മാളികതന്നിലെന്നെ കാണ്മതോ
നീ പൂക്കാതെപോയൊരത്തവും ചിണുങ്ങാച്ചിങ്ങവും
നീയുദിക്കാ പകലൊക്കെയും കിനിയാ ഉറവയും
ഒഴുകാതെ പോയ നീർച്ചാലരുവിയും പ്രിയതമേ
തീർക്കുന്നതെന്നിലൊരു കൊടും വേനൽ മാത്രം
അറിയുന്നു ഞാനാർദ്രേ, മൗനമായ് തിരുനടയിലൊരു
സന്ധ്യാ വന്ദന നേരത്ത് ദീപപ്രഭ തട്ടി നീ തൊഴുകയിൽ
ഇല്ല നിന്നിൽ ഞാനല്ലാതെ  രൂപമൊന്നെങ്കിലും
നിന്റെ പുരോഭാഗത്ത് കാലമൊക്കെയുമധികാര
മുദ്രചാർത്തി ഞാൻ നിലകൊള്ളുന്ന നാളൊന്ന് വരെ
ഈ മണല്‍ക്കാട്ടിലീ ഏകാന്തരാത്രി ഉറങ്ങാതെ പുലരട്ടെ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഓഗസ്റ്റ് 23, ബുധനാഴ്‌ച

പ്രണയമൈലാഞ്ചി പൂക്കവേ. . .


ഓ ആലിയാ, 
മുഹബ്ബത്തിന്നത്തർ പുരട്ടിയ
ഏതുറുമാലിലാണു നിന്റെ പേരു
ഞാൻ തുന്നിച്ചേർക്കുക
ബാല്യത്തിലോതിപ്പഠിച്ച,
ഹൂറികളുടെ മൊഞ്ചിനപ്പുറം
ഹൃദയവാടത്തിലെവിടെയാണു
നിന്നെ ഞാൻ കാത്ത് വെക്കുക
മൈലാഞ്ചിച്ചോപ്പിലിടകലരുന്ന
നാണത്തിൽ കുതിർന്ന മുഖകാന്തി
വിരലുകൊണ്ടെത്ര നേരമാണു നീ
കുസൃതിയിലൊളിപ്പിച്ച് കാക്കുക
ജിന്നുകൾ ഇണതേടാനിറങ്ങുന്ന
മൂവന്തി നേരത്ത്, പള്ളിത്തൊടിയിൽ
കാത്തിരുന്നതെന്നെയല്ലെന്ന്
ആരെയാണു നീ വിശ്വസിപ്പിക്കുന്നത്
ഇനിയുമാലിയാ, എന്റെ ഹൃദയം
കല്ക്കണ്ടം ചാലിച്ച്, കുങ്കുമപ്പൂ വിതറവേ
എന്റെ പ്രണയത്തിലേക്ക് നീ വീണ്ടും
കടക്കണ്ണെറിഞ്ഞെന്നെ തളർത്തായ്ക
ഏത് കടലിനപ്പുറവുമെന്റെ പ്രിയതമേ
നിന്റെ ഹൃദയം തമ്പുരുമീട്ടുന്നതെപ്പഴും
എന്നെയോർത്തല്ലെന്നാരെ ഉണർത്തണം
അസർമുല്ലയായകതാരിൽ പൂത്ത് നില്ക്കുന്ന
നിന്നെ ഞാനെങ്ങനെയാണാലിയ, കൂർത്ത
കള്ളിച്ചെടികൊണ്ട് മീസാൻ കല്ല് കൊണ്ട്
അടയാളമിട്ട്, കരളിൽ നിന്ന് കരിച്ചൊടുക്കുന്നത്
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2017, ഓഗസ്റ്റ് 17, വ്യാഴാഴ്‌ച

നിത്യത തേടുന്ന പ്രണയകാവ്യം



ജീവിതപ്പെരുവഴിയിലെപ്പഴോ
പാതിയടഞ്ഞ്, പൊടിയടിഞ്ഞ്
തുരുമ്പ് തിന്നയീ തകരപ്പെട്ടിയിൽ
ഓമനേ, ഇനിയും ദ്രവിച്ചിട്ടില്ലാത്ത
നിന്റെ ഓർമ്മകൾ വാഴുന്നിപ്പഴും
കൂവിയാർത്ത് ചുറ്റും തിമിർക്കുന്ന
കുരുന്നുകൾക്ക് ഓട്ടുവളപ്പൊട്ടിതെങ്കിലും
ഒട്ടും ചോരാതെ നിന്റെ മണം കാക്കുന്ന
നിത്യ പ്രണയ സ്മാരകം കയ്യിലെടുപ്പു ഞാൻ
അന്നൊരുത്സവപ്പിറ്റേന്ന് പുലരിയിൽ
ആരുമുണരാത്ത ഊടുവഴിയിൽ
താമരത്തണ്ടിനൊത്ത നിൻ കയ്യിൽ
ഞാനണിയിച്ച ആദ്യ പ്രേമ സമ്മാനം

ഇന്നീ പെരുമഴയത്ത് കാറ്റടിയേറ്റ്
പാടവരമ്പിലങ്ങേത്തല്യ്ക്കൽ കണ്ണുനട്ട്
കാത്തിരിക്കുന്ന വേളയും കേൾക്കാമെനിക്ക്
നിന്റെ പദനിസ്വനം, ഒരു മൂളിപ്പാട്ട്
എന്നിലൊരു പാതിരാവുമുറങ്ങാതെ
നിന്റെ ദാഹം നിലയ്ക്കാതൊഴുകുന്നു നിത്യവും
അമ്പലനടയിലാമ്പൽക്കുളത്തിലാറ്റുവക്കിൽ
നീയാണെനിക്കോർമ്മ, നിയതി, നീർ വീഴ്ച
നിന്നിൽ നിന്നെന്നെപ്പിഴുതെടുക്കുവാൻ
ഇനിയുമൊരായിരം കൊയ്ത്തുകാലം താണ്ടണം
നിന്റെ മാംസം പൂത്ത മരക്കൊമ്പിലൊരിക്കലും
കഴുകജന്മമാടിയില്ല ഞാനെങ്കിലും, അറിയുന്നു
നീ വിടർന്ന രാവുകൾ, മധുകിനിഞ്ഞ മേടുകൾ
ഇനിയീ ഒടുക്കത്തെ രാഗവും പാടി നടയടയ്ക്കവേ
ഒന്നായൊഴുകണം നിനക്കൊത്ത്, ഒടുവിൽ
നീ ഉറക്കം നടിച്ചൊളിച്ചു കിടക്കുമിതേ മണ്ണിൽ
നിന്നിൽ കുതിർന്നലിഞ്ഞ് പിന്നെയും കാലമൊക്കെയും
ഒരു പുതിയ പ്രണയകാവ്യമായ് വസന്തം ചുരത്തണം
0000000000000000000000000000

2017, ഓഗസ്റ്റ് 8, ചൊവ്വാഴ്ച

അനാഥപ്രേതം എന്റെ അമ്മയായിരുന്നു. . .



ഓർമ്മയിലാദ്യം നിന്നെത്തിരയുന്നത്
എന്നെ വാരിയെടുത്ത് യോഗീ പാദം
പടിയിറങ്ങുന്ന ആനമറിച്ചെരുവിലാണു
തല തിരിഞ്ഞപ്പൻ നല്ല കനവനായില്ലെങ്കിലും
മകനു തണലായിരിക്കയെന്നോരോ
നരച്ച താടീ മുഖത്തും എനിക്കായ് യാചിപ്പവൾ
പള്ളിക്കൂട ജാലകത്തിനപ്പുറം പുകയുന്ന
ഉപ്പുമാ ചെമ്പിനൊത്തുരുകുന്ന തള്ളയെ
സ്വന്തം സ്ഥാപിച്ചപമാനിതനാകാതിരിക്കയെന്ന്
നീറുന്ന കണ്ണിൽ നിന്നെന്നെ മറച്ചവൾ
കൊടികുത്തി വഴിപാട് കഴിച്ച് പട്ട് മൂടുന്ന
മൂഢ സ്വർഗ്ഗത്തിലൊക്കെയും എന്നെയും  കൂട്ടി
അനുഗ്രഹം തേടിയന്നം യാചിച്ച് നടപ്പവൾ
ചുമടെടുപ്പവളെ ചൂഷണം ചെയ്യുന്ന പാറമടകളിൽ
തീയെരിപ്പവളെ തീയായെരിക്കുന്ന ഭോജനശാലകളിൽ
സാക്ഷയില്ലാത്ത വാതിലിലെനിക്കായ് പാതിരാ
സാക്ഷിയാക്കി ഉറങ്ങാതെ കാലമൊക്കെയും പുലർന്നവൾ
വേദം പൂക്കുന്ന വഴിയമ്പലങ്ങളിലൊക്കെയും
വേദനയൊട്ടുമെന്നെയറിയിക്കാതെ നിത്യവും
വെന്തുരുകി സ്വയമൊതുങ്ങി വളർത്തവളെ
വിദേശവാസത്തിലൊരിക്കലുമോർക്കാതെ
ആണ്ടറുതിയും അമാവാസിയുമോണവും, നിന്റെ
അല്ലലൊന്നുപോലും എന്നെ അലട്ടാതെ
ഇന്നു നീയൊടുങ്ങിയ ഈ ഒടുക്കത്തെ വേളയിൽ
വായിലൊരിറ്റ് നീരുപകരാൻ, പട്ടടയിൽ തീയാവാൻ
പത്തു നിമിഷമെങ്കിലുമൊന്നു വിതുമ്പിക്കരയാൻ
പക്കമൊന്നു നീക്കിവെക്കാതെയിന്നാരുമറിയാത്ത
നിന്റെ മരണത്തിൽ ബാക്കിയായ എല്ലിൻ കൂടിനെ
തൊട്ടു ഞാനൊട്ടു പൊട്ടിക്കരയവേ ഇമ്മട്ടിൽ ഞാൻ
പെട്ടുപോയ പൊട്ടലോകം കൈകാട്ടി വിളിക്കുന്നു പിന്നെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ഓഗസ്റ്റ് 5, ശനിയാഴ്‌ച

മൂടാടിക്കാഴ്ചയുടെ രാഷ്ട്രീയ മാനം


ചില കാഴ്ചകൾ അങ്ങനെയാണു
ഒന്നിൽ നിന്നൊന്നിലേക്ക്
പിന്തുടർച്ചയവകാശപ്പെട്ട്
മനസ്സിലവയൊരു 
ചലചിത്ര വിസ്മയം തീർക്കും
മകന്റെ പള്ളിക്കൂടത്തിനപ്പുറം
മൂന്നും കൂടിയ കവലയിൽ
തേഞ്ഞ് തീർന്നൊരു വള്ളിച്ചെരുപ്പ്
ചോര പടർന്ന് കിടക്കയിൽ
അത് കാഴ്ചയുടെയൊരു
ത്രിമാന ആകാരമായിരുന്നില്ല
തൊട്ടടുത്ത്, ഇന്നലെ രാത്രിയിൽ
പൊതിയഴിച്ച പരാധീനത
ഉപ്പുപരലുകളായ് ചിതറിക്കിടപ്പുണ്ട്
ജീവിതത്തിന്റെ ആകത്തുകയിൽ നിന്ന്
സ്വരൂപിച്ച മധുരമൊക്കെയും
ചാറൽ മഴയിൽ അലിഞ്ഞു തീർന്നിരിക്കുന്നു
വാഗ്ദത്ത ലംഘനങ്ങളുടെ, സ്ഥിരമായ
തല ചൊറിയലുകൾക്കപ്പുറം, ഒരു കടലമിഠായ്
വണ്ടിച്ചക്രത്തിനു കീഴിൽ അരഞ്ഞു കിടക്കുന്നു
മൂടിപൊട്ടി തറയിൽ പടർന്ന കൊട്ടൻ ചുക്കാദി
മൂലയിൽ, ആസ്ത്മയ്ക്ക് കൂട്ടിരിക്കുന്ന 
കാലനു വേണ്ടാത്ത ഒരമ്മച്ചിത്രമാണു
കാഴ്ചയുടെ പ്രവേഗം ത്വരിതപ്പെടുമ്പോൾ
കണക്കു കൂട്ടലുകളിൽ മടക്കു നിവരാത്ത
വിരലുകളുമായ് ഒരു കൈപ്പത്തിയറ്റു  കിടക്കുന്നു
വട്ടുരുട്ടിയൊരു കുസൃതിയിപ്പോഴും
പാടവരമ്പിൽ കണ്ണെറിയുന്നുണ്ടാവും
പുകഞ്ഞ് തീ പടരാത്ത അടുപ്പത്ത്, വേവാത്ത
അരിക്കലത്തിനോട് കലഹിച്ചൊരു സ്ത്രീത്വം
ആഞ്ഞു ചുമച്ചിട്ടും കഫമൊട്ടും പോരാതെ
ആധികൊണ്ടൊരു ആയ്സ്സിന്റെ അനുഭവം
രക്ത സാക്ഷിയിൽ അവകാശം സ്ഥാപിക്കാൻ
അർത്ഥമില്ലാതെ പാറുന്നുണ്ടപ്പഴും, കൊന്നവന്റെ
നിറം മങ്ങിയിട്ടും കീറിയെറിയാത്ത പകക്കൊടി
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


















2017, ഓഗസ്റ്റ് 1, ചൊവ്വാഴ്ച

നീയെന്ന രസത്തിനപ്പുറം. . .



പ്രണയ പാരവശ്യത്താലെന്നോമനേ
പുലരുവോളം നിന്നെയങ്ങനെയനങ്ങാതെ
പ്രാർത്ഥനാഗീതമായ് നോക്കിക്കിടന്നിട്ടുണ്ട്
പൂവിനെ പൂമ്പാറ്റയെ പരൽ മീനിനെ
പൈതങ്ങളെക്കൊഞ്ചിക്കും മട്ടിലെൻ പ്രിയതേ
പെയ്തൊഴിയാ കാലമൊക്കെയും നീയായിരുന്നു
പരിണയം കഴിഞ്ഞു നിന്നെക്കിട്ടിയ പാതിരാ തൊട്ട്
പകലന്തിയൊക്കെയും നീയല്ലാതില്ല മറ്റൊന്നുമേ
പെറ്റെന്റെ പിഴയൊക്കെയും പൊറുത്ത് ഞാൻ
പിച്ചവെച്ച് ഞാനാകുവോളം പോറ്റിയ തള്ളയെ
പാറയെടുത്ത് പാടമുഴുത് അസ്തമയം വരെ
പാടുപെട്ടെന്നെ തീറ്റി പുണ്യം ചെയ്ത താതനെ
പരിഗണിച്ചിട്ടില്ല ഞാനാരെയും നീകണക്കെ
പച്ചയായ് ഞാൻ കണ്ട ചിത്രം അസത്യമെന്ന്
പരപുരുഷനൊത്ത് നീ മേനി പകുത്തത് ദു:സ്വപ്നമെന്ന്
പുറം ലോകമാരുമറിയാതെ പാലിച്ചിരുന്നു ഞാൻ
പിന്നെയും നീയെന്നെയൊരു പാവ കണക്കെ
പകിടകളിക്കും ലാഘവം പന്തുരുട്ടവേ
പുകച്ചു തള്ളിയുള്ളിൽ പതഞ്ഞ നോവൊക്കെയും
പകമൂത്ത് ഞാനെന്നെയൽപാൽപമായ് കൊന്ന്
പീത രസങ്ങളിലെൻ രസനയെ തളർത്തി
പാതി വെന്ത കരളിനെ പിന്നെയും കെടുത്തി
പട്ടടയിൽ ഞാനെരിഞ്ഞൊടുങ്ങിയാലും
പൊൻപട്ടായ് നീ പൊതിയുക പാപിയെൻ കല്ലറ
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


















2017, ജൂലൈ 28, വെള്ളിയാഴ്‌ച

കവികുലം വാഴ്ത്തപ്പെട്ടവരാകുന്നു



സ്വച്ഛന്ദ ഗതിയിൽ നിന്ന് വാഴ്വൊരു 
പുതു നദിയിലേക്കൊഴുകവേ
അസ്വസ്ഥ ചിത്തം കവിത പടരുന്നു
നിന്നെ അടക്കിയ ശ്മശാനത്തിൽ
പെരുമഴയിൽ ഞാൻ കേറി നിൽക്കവേ
കാഞ്ഞിരക്കയ്പ് ചങ്ങലയിൽ കുരുങ്ങുന്നു
ഞാനും നീയും ഒരേ കവിതയുടെ
വായിക്കാതെ പോയ രണ്ട് വരികളാണെന്ന്
പൊതുജനം പഠനക്കുറിപ്പെഴുതുന്നു
ഒരേ പന്തിയിൽ രണ്ട് ന്യായം പകരുന്ന
കുടുസ്സുമുറിയിലെ ഇരുട്ടിലാണാദ്യം നാം 
ഇരുവഴി പിരിഞ്ഞ് തെരുവിലിറങ്ങിയത്
എന്റെ പ്രണയം ജാതിപ്പെരുമ കൂട്ടലും
നിന്റെ സ്നേഹം കാമപ്പേക്കൂത്തുമായ്
ശൂലം നാട്ടി പെരുമ്പറ മുഴക്കി വിധി പറയവേ
നാട്ടുകൂട്ടവും നോട്ടുകെട്ടും ഭരണ കേന്ദ്രമാവുന്നു
മതം വിളയുന്ന വെറുപ്പിന്റെ താഴ്വരകളിൽ
നിറമളന്ന് ജ്ഞാനം പകരുന്ന വിദ്യാലയങ്ങളിൽ
ആസ്തി തൂക്കിയക്കനുഗ്രഹിക്കും വെള്ളിക്കോലുകളിൽ
എന്റെ കവിത ഇനിയും കഴുമരമേറു,മെങ്കിലും നിശ്ചയം
നാളെപ്പുലർച്ചയിൽ പുതു യൗവ്വനമൊന്ന് വരുമവർ
നിങ്ങളാളുമീ വ്യവസ്ഥയൊക്കെയും തിരുത്തി വായിക്കും
അന്ന് വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ ഞാനുദിക്കും
00000000000000000000000000000000000

2017, ജൂലൈ 22, ശനിയാഴ്‌ച

കവിതയുടെ ത്രിമാന വായന

പൂക്കാതെ പോയ വസന്തത്തിന്റെ
ഓരോ മുടിസൂചി വളവുകളിലും
ഒറ്റക്കണ്ണുള്ള കവിതയൊന്നിന്റെ കൈപിടിച്ച്
ഞാൻ കാത്തിരിപ്പുണ്ടാവും
വേഗവിരൽത്തുമ്പിന്റെ മാന്ത്രികതയിൽ
സിംഹാസനമേറ്റ അധികാര മുദ്രകളൊക്കെയും
കാരാഗൃഹത്തിലടയ്ക്കപ്പെടുന്ന പൗർണ്ണമിയിൽ
എന്റെ മഹാ കാവ്യം പ്രകാശിതമാവും
പ്രണയത്തിന്റെ വിശുദ്ധ സൂക്തങ്ങൾക്കിടയിൽ
മാംസച്ചൊരുക്കിന്റെ മലവെള്ളപ്പാച്ചിലൊരുക്കിയ
അഭിനവ കവികളൊക്കെയും കുലംകുത്തിയൊഴുകും
അഭിമാന ശിഖയേന്തി വിശന്ന് മരിച്ച കർഷകനു
മതം തീണ്ടി വികലമാക്കാത്ത വിളനിലമൊരുക്കും
പ്രതീക്ഷയുടെ നിലാവിൽ ചുരം കേറിപ്പോയ നിനക്ക്
അതിർത്തിയിലെ പൊട്ടിച്ചൂട്ടിന്റെ കഥ പകരും
ഇവിടെ, നിയോൺ നീലിമയുടെ ലഹരിപ്പതകളിൽ
ജാതികോളത്തിന്റെ അവകാശപ്പെരുമയിൽ
അക്ഷരംകെട്ടവൻ വാഴ്ത്തപ്പെട്ടവനാകവേ
എട്ടണയ്ക്കെന്റെ കവിത തീറെഴുതാതെ,നിന്റെ
മകരത്തണുപ്പിനു ചൂടുപകരാൻ എരിഞ്ഞടങ്ങും
എങ്കിലും, മൂന്നാം നാൾ പിലാത്തോസ് കൈ കഴുകിയ
താളിനപ്പുറം എന്റെ കവിതഉയിർത്തെഴുന്നേൽക്കും

2017, ജൂലൈ 15, ശനിയാഴ്‌ച

നല്ല പാതി വീണുറങ്ങവേ. . .


മരണത്തിന്റെ വെള്ളിനൂലിഴ
നമുക്കിടയിൽ കിനിഞ്ഞിറങ്ങിയ
മിഥുനവാവിന്റെ പാതിരാത്രിയിൽ
ഒരേ തലയിണയിൽ ഒന്നിച്ചു കിടന്നിട്ടും
വ്യത്യസ്ത താഴ്വരകളിൽ ഉറക്കം നടിച്ചവർ
ആദി കാലത്തൊരു വരണ്ട വേളയിൽ
വെറും ലോഹച്ചരടിന്റെ നീതി വ്യവസ്ഥയിൽ
എന്നിൽ പ്രഭുത്വം കെട്ടിയേൽപ്പിച്ചവൾ
മാംസ ദാഹത്തിന്റെ ഉദ്ധാരണപ്പകയിൽ
ഒരു പൊയ് വാക്കിന്റെ നിമിഷാർദ്ധ സുഖത്തിൽ
എനിക്കായ് ഉടയാടകൾ വിലകി വെന്തവൾ
കല്ല്യാണം, കാത്കുത്ത്, തിരണ്ട് കുളി, കാവുതീണ്ടൽ
പിന്നേ കാലമൊക്കെയും ഗമിച്ചീടിലും ഒട്ടും
ഗണിച്ചിട്ടില്ല നിന്നെ നല്ലപാതിയായ് നാളൊരിക്കലും
എന്റെ മക്കളെ പെറ്റ് പോറ്റുവാൻ, വഴി നടത്താൻ
വിശക്കാതെ, രസനകളെ ത്രസിപ്പിച്ച് രുചിക്കുവാൻ
എന്റെ ഊണിനായ് കാലമൊക്കെയുമുരുകിയോൾ
നീയുറങ്ങാത്ത പകലുകൾ, കരയാത്ത രാവുകൾ
അത്രമേൽ കൊതിച്ചിട്ടും കേൾക്കാത്ത കൊഞ്ചലുകൾ
ഇന്നെന്റെയീ അവഗണനയുടെ കൈതപ്പായയിൽ
കണ്ണൊരിക്കലും തുറക്കാതെ നീ വീണുറങ്ങയിൽ
ഇല്ല, വിശ്വസിക്കുന്നില്ല ഞാനൊട്ടുമേ,യിനിയൊരിക്കലും
ഒരു പൊളിമാത്രം തുറന്നവാതിലിൽ മറുപൊളിയായ്
കണ്ണുപായാത്ത പാടവരമ്പിന്റെയങ്ങേത്തലവരെ
കാത്തുകാത്തിരിക്കാനൊരു മുനിഞ്ഞ നാളമായ്
കാതര നീയില്ലയെന്ന സത്യം, കൊതിക്കട്ടെയതിനൊപ്പം
ഉദിക്കാതിരിക്കട്ടെ ഇനിയൊരു പുലരിയെൻ വാഴ്വിൽ
ഒടുങ്ങട്ടെയിക്കണം നീ പകരാനിടയില്ലാത്ത നീർ കൊണ്ട്
xxxxxxxxxxxxxxxxxxxxxxxxxxxx

2017, ജൂലൈ 8, ശനിയാഴ്‌ച

ജനിതക സംക്രമണം



ജനിമൃതികളുടെ സ്ഥൂലാവിഷ്കാരങ്ങളിൽ
ഏത് തന്തുവിലാണു നീയെന്നിലുടക്കിയത്
ആദ്യ ഉറവക്കണ്ണി പൊട്ടി ഞാനൊഴുകവേ
കാര്യകാരണമായ മൂലസ്ഥാനം നീയായിരുന്നു
കൈപിടിച്ചെന്നെ നടത്തിയ കരുണയിൽ
കാലമെല്ലാം പോറ്റിയ ജീവിത വ്രതശുദ്ധിയിൽ
കരുത്തുറ്റ കാവലാളായ് എന്നെ വേട്ടവൻ
എന്നിൽ കുരുത്ത് എന്നെ ഭ്രമണം ചെയ്തവൻ
എന്റെ മകനായ് കുസൃതിക്കുരുന്നായവൻ
ജാരസംസർഗ്ഗത്തിന്റെ ഇരുൾമേനി പകുത്തവൻ
തിരസ്കൃത, മധ്യ അയുർദശയിലെ വെറുപ്പിനെ
പകൽ പാതിരയറിയാതെ നെറുകയിൽ മുത്തി
ഒരോ പുലരിയും പുതു പ്രതീക്ഷയെന്നിൽ നട്ടവൻ
നീയാരെന്ന ചോദ്യം എന്നിലേക്ക് ചൂണ്ടും മുന്നേ
നീ മാത്രമാണു സത്യമെന്ന പൊരുളിലെത്തുന്നു
ഇനിയെന്റെ അന്ത്യമാത്രയില്‍ കൂദാശയാവുക
അയ്യായിരം കൂടുന്ന സംസ്കാര ശുശ്രൂഷയിലും
ആളൊരുത്തനായെന്റെ ശവമഞ്ചം താങ്ങുക
പിന്നെ, ശ്മശാനത്തിലെ തെക്കൊരു മൂലയിൽ
കുതിർന്നു കിടക്കവേ എന്നിൽ കുടികൊള്ളുക
വീണ്ടും മൂന്നാം പക്കം ഞാനായുയിർത്തീടുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2017, ജൂലൈ 4, ചൊവ്വാഴ്ച

ജൈവ നീലിമ നീ. . .



ബന്ധങ്ങളുടെ ഉഷ്ണമാപിനിയിൽ
ഏത് നട്ടുച്ചയിലാണു നീയെൻ
തന്ത്രികളെ ത്രസിപ്പിച്ച് ചിറകൊതുക്കിയത്
ഏത് ഊഷര സംഗമവേദിയിൽ വച്ചാണു
ഇരുണ്ട ഇടനാഴിയിലെ രതിശില്പം സാക്ഷിയായ്
നീയെന്റെ വിതുമ്പലിനെ കരിയിച്ചത്
അറിയുന്നു പ്രിയ രാഗമേ നീയെന്റെ
അകക്കണ്ണിൽ ആദി തൊട്ടുരുവായിരുന്നെന്ന് 
പനിച്ച് വിറയ്ക്കുന്ന ശൈശവപ്പാതിരയിൽ
അമ്മിഞ്ഞക്കണ്ണിളക്കാതെ എന്റെ ഉറക്കം കാക്കവേ
നീ വാത്സല്ല്യമൂർത്തിയായ അമ്മയായിരുന്നു
മിഥുനപ്പുലരിയിൽ തോട്ടുവെള്ളത്തിൽ
പരൽ മീനൊത്ത് നീയെന്റെ ബാല്യം പകുക്കവേ  
കളിക്കൂട്ടിന്റെ കൈവിരൽത്തുമ്പായ് നീയുണ്ടായിരുന്നു
കലാലയങ്ങളിലെ വിരസ പാഠങ്ങളിൽ
കശുമാവിൻ തോട്ടത്തിലഭയമേൽക്കാൻ 
കാമിനിയായ് വന്നവൾ നീതന്നെയായിരുന്നു
ചുവന്ന ചേലയിലെന്റെ ചിതലരിച്ച ജീവിത
ചവർപ്പ് കറന്നെടുത്ത സുന്ദര ധാമമേ
ഇനിയെന്റെ ഈർഷ്യമൂത്ത യൗവ്വനപ്പകകളിൽ
തുരിശും ഗന്ധകവുമായ് ചിതറിപ്പൂക്കുവാൻ വരിക
ആറടിയിലോരോ അംഗുലവും അമൃതൊളിപ്പിച്ച
നിന്റെ അഭൗമ ചഷകമെനിക്കായ് ചുരത്തുക  
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

2017, ജൂലൈ 1, ശനിയാഴ്‌ച

പൂജയ്ക്കെടുക്കാത്ത നീതി



പൂവുകൾ പലതുണ്ട് നിന്റെ താലത്തിൽ
പുലർ വേളയിൽ പൂജാദ്രവ്യങ്ങൾക്കൊപ്പമായ്
ഒരുനാളെങ്കിലും പ്രഭോ ഉള്ളറിഞ്ഞെന്നെ
ഒരു മാത്ര നിന്നെപ്പുണരാനനുവദിക്ക
ആണ്ടാണ്ടുകൾക്ക് മുമ്പൊരമാവാസിയിൽ
അടിയന്റെ കുലം കണ്ട,പരാധം കൊണ്ട് നീ
കാലമൊക്കെയുമൊതുക്കായ്ക പടിപ്പുറത്ത്
കൈതപ്പൂവെന്നിൽ കരുണ പെയ്യുക
നിന്നെ നിന്നെമാത്രമുൾക്കൊണ്ട് ഇരവൊക്കെയും
നിദ്രകൊള്ളാതെ ധ്യാനത്തിലലിഞ്ഞു പുലരവേ
പെരും വിഷം കൊണ്ട മൂർഖനൊന്നിനെ
പ്രണയിച്ചു പാതിരാവൊക്കെയും പുൽകിയെന്ന്
കള്ളക്കഥ മെനഞ്ഞെന്നെ കളങ്കിതയാക്കിയ കാലം
കറുത്ത കമ്പളക്കെട്ടിൽ നിന്ന് നീലക്കടൽ കാണും
അന്നൊരു നാളെങ്കിലുമെൻ അയലത്ത് പൂത്തവരൊക്കെയും
ആർത്തിയോടെയെന്നെ ചേർത്ത് വയ്ക്കുമതു വരേക്കും
ഈ മുൾക്കെട്ടിൽ മുനിഞ്ഞ് കത്തും വെറുപ്പിൻ നെരുപ്പിൽ
ഇത്രമേൽ വേപഥു കൊണ്ട് നിന്നെ പ്രണയിച്ച് തീരട്ടെ

00000000000000000000000

2017, ജൂൺ 18, ഞായറാഴ്‌ച

അളവുകോൽ തേടുന്ന അർഹത


ആറ്റ്നോറ്റല്ലാതെ പിറന്നതാലാവാം
അമ്മിഞ്ഞയിൽപ്പോലും അളവ് കുറിച്ചത്
രണ്ടാനമ്മയിലനിയനൊന്നായന്നുമുതൽ
രണ്ട് പാത്രത്തിലുണ്ട് വിഭവമാറ്റം പഠിച്ചത്
തങ്കപ്പസാറിന്റെ മകളടുത്തിരിക്കയാൽ
തികഞ്ഞൊമ്പത് ശരിപോലും കിട്ടാതെപോയത്
പായസം ചുക്കുമല്ലിക്കാപ്പിയെന്ന് ചൂട് കൊണ്ട്
പലരോട് തെണ്ടിയും പത്ത് കാശ് മിച്ചമാവാഞ്ഞത്
പ്രണയിച്ചതില്ലൊരുനാളുമെങ്കിലും നിന്നെ
പ്രിയമായിരുന്നെന്ന് പറയവേ നീ ഒറ്റിയത്
പകിടകളിച്ചവൻ പഞ്ചായത്ത് മേലാളാകവേ
പഠിച്ചിത്ര പയറ്റിയുമുദ്യോഗപ്പടി ചവിട്ടാതെപോയത്
വളഞ്ഞവൻ വരാലിനെ വേളികഴിക്കവേ
വിത്തിനൊരു പരലുപോലും കിട്ടാതെ പോയത്
ഊരുതെണ്ടി ഉരുക്കുരുക്കി വിയർപ്പൊഴുക്കിയും
ഉറങ്ങാനൊരു ഉലക്കപോലും നേടാതെയായത്
ഉഴുതത് ഞാൻ ഉപ്പ്ചാൽ നീന്തിയത് ഞാൻ
ഉറക്കമൊഴിച്ചത് ഞാൻ ഉണ്ണാൻ നേരം മാത്രം
ഉയിർക്കാലാവകാശം പറഞ്ഞു നീ താടിയുഴിഞ്ഞ്
ഉടയോനായ് ഒപ്പത്തിനൊപ്പമിരിക്കവേ അറിയുക
പണ്ട് ഞാനെഴുതിയ കവിതകളൊക്കെയും
പങ്ക് പറ്റി നീ പ്രജാപതിയായ് പല്ലിളിച്ചപോൽ
പ്രിയരെന്റെ ജനത്തിനായ് ഞാൻ കൊയ്യുന്ന
പച്ചരിയിൽ വരെ ജാതിതേച്ച് പകുത്തിടാൻ
പൂണൂലവകാശമെന്ന് നീ വരവേ ഓർക്കുക
ജനമെന്നതൊക്കെയും വെറും ജാതിയല്ല
ജനിതക ഘടനയിൽ സാഹോദര്യമേറ്റവർ
ജയിക്കുമവരുടെ സ്നേഹക്കരുത്തതിൽ
ജീവനെടുക്കും നിങ്ങൾ തൻ വെറികളെ
====================

2017, ജൂൺ 13, ചൊവ്വാഴ്ച

ഒതളങ്ങയൊന്നിലൊടുങ്ങിയാലും. . .


ഇടവമൊടുങ്ങുന്ന നാളുമുന്നേ
പുകയാതെയായെന്റെ കരിയടുപ്പ്
വിവരമുറയ്ക്കുന്ന കാലം തൊട്ടേ
മുറുക്കിയുടുപ്പത് ശീലമുണ്ട്
ഇന്നെന്റെ ഉണ്ണികൾ വയറുകായവേ
തമ്പ്രാന്റെ മുറ്റത്ത് ഞാൻ കാത്തിരിപ്പൂ
അരി ഇരുനാഴി അധികം തരുകിൽ
അസ്തമയം വരെ നിലമുഴുതു കൊള്ളാം
അധികമായെന്തെങ്കിലും കാംക്ഷിപ്പതാകിൽ
ആൾക്കൂട്ടത്തിലങ്ങയെ തൊഴുതുകൊള്ളാം
ഭിക്ഷയായങ്ങുന്നേ ഒരു ചെറു ചക്രം വരെ
അടിയനൊരിക്കലും തെല്ലുമാശയില്ല
ഊരുകൂട്ടത്തിൽ നാൽക്കവലയിൽ
നാലാളു കൂടുന്ന ദിക്കിലൊക്കെ
ഉള്ളത് വെളുപ്പിച്ചുടുത്തേ വന്നതുള്ളൂ
കറുത്തതാണു തൊലി, മുഖമിരുണ്ടതാണു
എങ്കിലും കരുത്തോടെ ഞാനിത്ര മൊഴിഞ്ഞു കൊള്ളാം
മാനമടിയറ വച്ചൊരു മാത്രപോലുമെന്റെ
കിടാത്തികൾക്കുണ്ണുവാൻ ചോറുവേണ്ട
അതൊന്നു മാത്രമാണു മാർഗ്ഗമെങ്കിൽ
ഒതളങ്ങയൊന്നിൽ കാലം തീർത്തുകൊള്ളാം
xxxxxxxxxxxxxxxxxxxxxxxxx

2017, ജൂൺ 4, ഞായറാഴ്‌ച

അർബുദം അണയ്ക്കുന്ന ജീവിതം



അത്തച്ചമയവും അമ്പ് നാളുമില്ലാതെ
ആഘോഷങ്ങളെ ആട്ടിയകറ്റി
ആണ്ടറുതികളിൽ അടുക്കളയടച്ച്
അസഹിഷ്ണുത പൂത്തൊരു ബാല്യം

ഇടിവെട്ടിപ്പെയ്ത മഴയിൽ
ഇരിക്കക്കൂര ചോർന്നൊലിക്കവേ
ഈറനുടുത്തതൊന്ന് മാറ്റാനില്ലാത്ത 
ഈർഷ്യയുടെ വ്രണിത കൗമാരം

ഉടൽ പകുത്ത് ഉണ്ണിയെപ്പെറ്റ്
ഉറ്റവരൊക്കെയും ഉത്സാഹമാകയിൽ
ഊനമുള്ളവനെന്നെന്നെയകറ്റിയ
ഊരു കൂട്ടത്തിന്റെ വെറുത്ത യൗവ്വനം

ഋതുക്കളെത്ര മാറിയാലും പെയ്താലും
എങ്ങും വിടരില്ലൊരു മൗന വസന്തം
ഏതുമില്ല നിന്നിൽ സന്ദേഹ കണം
ഐശ്വര്യ വാഴ്വൊരിക്കലും പിറക്കില്ല
ഒരുമാത്രപോലും പൂക്കില്ല പുഞ്ചിരി
ഓർമ്മയിലുണ്ട് നിനക്കെങ്കിലും
ഔചിത്യം വെടിഞ്ഞെന്നെ വേട്ട ദിനം

കരുപ്പിടിച്ച് വന്ന കുരുന്നുകളെ
കരുതലോടെയണച്ച് പോറ്റവേ
കഴുകനായ് വന്നെന്നെ റാഞ്ചുമീ
കരുണയറ്റയർബുദ കരങ്ങളിൽ
കീഴടങ്ങി തീതിന്ന് പോകാനൊരുങ്ങവേ

ഖ്യാതി പെരുക്കട്ടെയീശന്റെ നിത്യം
ഗതിയിതൊന്നാർക്കുമേശാതിരിക്കട്ടെ
ഘോഷമായിരിക്കട്ടെ നിൻ ശേഷ ജീവിതമി-
ങ്ങനെയല്ലാതെ ഞാനെന്തിരക്കേണ്ടൂ
000000000000000000000000000000




2017, മേയ് 23, ചൊവ്വാഴ്ച

കാർവർണ്ണനോടൊരു വേണ്ടുതൽ



ഇരുപത്തിമൂന്നാണ്ടുകൾ
നീണ്ട ഇരുപത്തിമൂന്നാണ്ടുകളെന്റെ കൃഷ്ണാ
നിന്നെ, നിന്നെമാത്രം ധ്യാനിച്ചവൾ ആതിര
നീലക്കടമ്പിൽ, കരിമ്പുപാടങ്ങളിലെവിടെയും
നീ പൂക്കുന്ന കടവുകളിലൊക്കെയും തൊഴുതവൾ
ബാല ചാപല്യം വഴിനടത്തും മുമ്പെന്റെ ഗോപാലകാ
നിന്റെ മുരളിക മാത്രമെൻ മുക്തിയെന്ന് കൊണ്ടവൾ
തരളിത യൗവ്വന മോഹങ്ങളൊക്കെയും അമ്പേ പാപമെന്ന്
നിന്റെ കാളിയമർദ്ദനം കരളിൽ കവിതയായ് നെയ്തവൾ
ഇല്ലയെൻ വാഴ്വിലൊരു കണം പോലും നിന്നെയോർക്കാതില്ല
ജീവിത മാത്രകളൊട്ടും, ഒട്ടുമില്ല നിൻ നാമം വാഴ്ത്താതെ പാടാതെ
വേട്ടവനൊരുവനെയല്ലാതെ കണ്ടില്ല നിനക്കൊത്ത് പൂജിക്കുവാൻ
കണവനൊത്ത് കതിർമണ്ഡപം ചുറ്റി അമ്മിചവിട്ടി അമ്മയാവാൻ
പുതുജീവിതം തേടി പൊലിമമാറും മുന്നെ നല്ല പാതിപകുത്തോനെ
കാലയവനികയ്ക്കപ്പുറത്തേക്ക് തുടച്ചെറിഞ്ഞ നട്ടുച്ചയിലും ഹരീ
ആവതില്ലയെനിക്കൊട്ടുമേ പഴിചാരി നിൻ തിരിയൊട്ട് താഴ്ത്താൻ
എങ്കിലുമെന്റെ കണ്ണാ,
കണ്ണാളനൊരുവനെ തീയെടുത്ത് എരിതീയിൽ ഞാൻ വെന്തുരുകയിൽ
എൻ ജാതകക്കേടും കർമ്മഫലവും കൊട്ടിഘോഷിച്ചെന്നെയൊറ്റവേ
നീയെന്ന ശബ്ദം കല്ലിനപ്പുറം ഉണ്മയൂറുന്നൊരു കാർവർണ്ണമാവുകിൽ
തിരിച്ചെടുക്കയെന്നെയാരും പഴിച്ചിടാതെ മണ്ണിൽ കുഴിച്ച് മൂടുക കണ്ണാ
===============================================

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...