നീ വേദം പറഞ്ഞു, എനിക്ക്
വൈദികനപ്പുറം നീ ദൈവ ദൂതനായിരുന്നു
തിരു വചനവും സങ്കീർത്തനവും
നിന്റെ വാക്കുകളല്ലാതെ എനിക്കായിരുന്നില്ല
ക്രൂശിത രൂപത്തിനു മുഖം കൊടുത്ത്
താണു വണങ്ങി മുട്ടിപ്പായ് പറയുമ്പൊഴും
ഹൃത്തിൽ നീ പകർന്ന വെള്ളിവെളിച്ചമായിരുന്നു
നിത്യ കന്യക നന്മ നിറഞ്ഞവനു ജന്മമേകുന്നു
ഉത്തമ ഗീതം ഉദയം മുതൽ വായിക്കപ്പെടുന്നു
എന്റെ നെറുകയിൽ നീ കൈവെച്ചാശീർവ്വദിക്കവേ
എന്റെ കരം ഗ്രഹിച്ച് നീയെന്നെ ചുംബിക്കയിൽ
ഞാൻ ഭക്ത മാർഗ്ഗത്തിൽ ഉയർത്തപ്പെടുകയായിരുന്നു
കുമ്പസാരക്കൂടിലേക്കെന്നെ വഴി നടത്തയിൽ
അൾത്താരയിലെനിക്ക് നീ അപ്പം നൽകയിൽ
അറിവ് പെരുക്കുവാനെന്നെന്റെ നാവ് നുണയവേ
ആരോടുമുണർത്തരുതെന്ന് കട്ടായമോതി നീ
വിലക്കപ്പെട്ട കനി തിന്നവനാണാദ്യം
നഗ്നത വെളിപ്പെട്ടതെന്ന് നിന്നെ മുഴുവനായ് കണ്ടു
ഒടുവിൽ നീ ചുരത്തിയ ചുടുനീർ കാലമെല്ലാം
എന്റെ ജീവിതം ചുട്ട് വെണ്ണീറാക്കവേ ഞാനറിയുന്നു
തിരുവസ്ത്രമണിഞ്ഞെന്നും നീ വാഴ്ത്തപ്പെട്ടവനാകും
പാപം പ്രസവിച്ച് വെറുക്കപ്പെട്ടവളായ് ഞാനും
000000000000000000000000000000000000000