2017, ജൂൺ 18, ഞായറാഴ്‌ച

അളവുകോൽ തേടുന്ന അർഹത


ആറ്റ്നോറ്റല്ലാതെ പിറന്നതാലാവാം
അമ്മിഞ്ഞയിൽപ്പോലും അളവ് കുറിച്ചത്
രണ്ടാനമ്മയിലനിയനൊന്നായന്നുമുതൽ
രണ്ട് പാത്രത്തിലുണ്ട് വിഭവമാറ്റം പഠിച്ചത്
തങ്കപ്പസാറിന്റെ മകളടുത്തിരിക്കയാൽ
തികഞ്ഞൊമ്പത് ശരിപോലും കിട്ടാതെപോയത്
പായസം ചുക്കുമല്ലിക്കാപ്പിയെന്ന് ചൂട് കൊണ്ട്
പലരോട് തെണ്ടിയും പത്ത് കാശ് മിച്ചമാവാഞ്ഞത്
പ്രണയിച്ചതില്ലൊരുനാളുമെങ്കിലും നിന്നെ
പ്രിയമായിരുന്നെന്ന് പറയവേ നീ ഒറ്റിയത്
പകിടകളിച്ചവൻ പഞ്ചായത്ത് മേലാളാകവേ
പഠിച്ചിത്ര പയറ്റിയുമുദ്യോഗപ്പടി ചവിട്ടാതെപോയത്
വളഞ്ഞവൻ വരാലിനെ വേളികഴിക്കവേ
വിത്തിനൊരു പരലുപോലും കിട്ടാതെ പോയത്
ഊരുതെണ്ടി ഉരുക്കുരുക്കി വിയർപ്പൊഴുക്കിയും
ഉറങ്ങാനൊരു ഉലക്കപോലും നേടാതെയായത്
ഉഴുതത് ഞാൻ ഉപ്പ്ചാൽ നീന്തിയത് ഞാൻ
ഉറക്കമൊഴിച്ചത് ഞാൻ ഉണ്ണാൻ നേരം മാത്രം
ഉയിർക്കാലാവകാശം പറഞ്ഞു നീ താടിയുഴിഞ്ഞ്
ഉടയോനായ് ഒപ്പത്തിനൊപ്പമിരിക്കവേ അറിയുക
പണ്ട് ഞാനെഴുതിയ കവിതകളൊക്കെയും
പങ്ക് പറ്റി നീ പ്രജാപതിയായ് പല്ലിളിച്ചപോൽ
പ്രിയരെന്റെ ജനത്തിനായ് ഞാൻ കൊയ്യുന്ന
പച്ചരിയിൽ വരെ ജാതിതേച്ച് പകുത്തിടാൻ
പൂണൂലവകാശമെന്ന് നീ വരവേ ഓർക്കുക
ജനമെന്നതൊക്കെയും വെറും ജാതിയല്ല
ജനിതക ഘടനയിൽ സാഹോദര്യമേറ്റവർ
ജയിക്കുമവരുടെ സ്നേഹക്കരുത്തതിൽ
ജീവനെടുക്കും നിങ്ങൾ തൻ വെറികളെ
====================

2017, ജൂൺ 13, ചൊവ്വാഴ്ച

ഒതളങ്ങയൊന്നിലൊടുങ്ങിയാലും. . .


ഇടവമൊടുങ്ങുന്ന നാളുമുന്നേ
പുകയാതെയായെന്റെ കരിയടുപ്പ്
വിവരമുറയ്ക്കുന്ന കാലം തൊട്ടേ
മുറുക്കിയുടുപ്പത് ശീലമുണ്ട്
ഇന്നെന്റെ ഉണ്ണികൾ വയറുകായവേ
തമ്പ്രാന്റെ മുറ്റത്ത് ഞാൻ കാത്തിരിപ്പൂ
അരി ഇരുനാഴി അധികം തരുകിൽ
അസ്തമയം വരെ നിലമുഴുതു കൊള്ളാം
അധികമായെന്തെങ്കിലും കാംക്ഷിപ്പതാകിൽ
ആൾക്കൂട്ടത്തിലങ്ങയെ തൊഴുതുകൊള്ളാം
ഭിക്ഷയായങ്ങുന്നേ ഒരു ചെറു ചക്രം വരെ
അടിയനൊരിക്കലും തെല്ലുമാശയില്ല
ഊരുകൂട്ടത്തിൽ നാൽക്കവലയിൽ
നാലാളു കൂടുന്ന ദിക്കിലൊക്കെ
ഉള്ളത് വെളുപ്പിച്ചുടുത്തേ വന്നതുള്ളൂ
കറുത്തതാണു തൊലി, മുഖമിരുണ്ടതാണു
എങ്കിലും കരുത്തോടെ ഞാനിത്ര മൊഴിഞ്ഞു കൊള്ളാം
മാനമടിയറ വച്ചൊരു മാത്രപോലുമെന്റെ
കിടാത്തികൾക്കുണ്ണുവാൻ ചോറുവേണ്ട
അതൊന്നു മാത്രമാണു മാർഗ്ഗമെങ്കിൽ
ഒതളങ്ങയൊന്നിൽ കാലം തീർത്തുകൊള്ളാം
xxxxxxxxxxxxxxxxxxxxxxxxx

2017, ജൂൺ 4, ഞായറാഴ്‌ച

അർബുദം അണയ്ക്കുന്ന ജീവിതം



അത്തച്ചമയവും അമ്പ് നാളുമില്ലാതെ
ആഘോഷങ്ങളെ ആട്ടിയകറ്റി
ആണ്ടറുതികളിൽ അടുക്കളയടച്ച്
അസഹിഷ്ണുത പൂത്തൊരു ബാല്യം

ഇടിവെട്ടിപ്പെയ്ത മഴയിൽ
ഇരിക്കക്കൂര ചോർന്നൊലിക്കവേ
ഈറനുടുത്തതൊന്ന് മാറ്റാനില്ലാത്ത 
ഈർഷ്യയുടെ വ്രണിത കൗമാരം

ഉടൽ പകുത്ത് ഉണ്ണിയെപ്പെറ്റ്
ഉറ്റവരൊക്കെയും ഉത്സാഹമാകയിൽ
ഊനമുള്ളവനെന്നെന്നെയകറ്റിയ
ഊരു കൂട്ടത്തിന്റെ വെറുത്ത യൗവ്വനം

ഋതുക്കളെത്ര മാറിയാലും പെയ്താലും
എങ്ങും വിടരില്ലൊരു മൗന വസന്തം
ഏതുമില്ല നിന്നിൽ സന്ദേഹ കണം
ഐശ്വര്യ വാഴ്വൊരിക്കലും പിറക്കില്ല
ഒരുമാത്രപോലും പൂക്കില്ല പുഞ്ചിരി
ഓർമ്മയിലുണ്ട് നിനക്കെങ്കിലും
ഔചിത്യം വെടിഞ്ഞെന്നെ വേട്ട ദിനം

കരുപ്പിടിച്ച് വന്ന കുരുന്നുകളെ
കരുതലോടെയണച്ച് പോറ്റവേ
കഴുകനായ് വന്നെന്നെ റാഞ്ചുമീ
കരുണയറ്റയർബുദ കരങ്ങളിൽ
കീഴടങ്ങി തീതിന്ന് പോകാനൊരുങ്ങവേ

ഖ്യാതി പെരുക്കട്ടെയീശന്റെ നിത്യം
ഗതിയിതൊന്നാർക്കുമേശാതിരിക്കട്ടെ
ഘോഷമായിരിക്കട്ടെ നിൻ ശേഷ ജീവിതമി-
ങ്ങനെയല്ലാതെ ഞാനെന്തിരക്കേണ്ടൂ
000000000000000000000000000000




കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...