2018, നവംബർ 27, ചൊവ്വാഴ്ച

ഉദ്ദാരണം കൊണ്ട കവിതയൊക്കെയും



പ്രിയതേ,
ഒരു പെരുങ്കടൽ വറ്റാതെയെന്നിൽ
കത്തിനിൽപ്പുണ്ടെന്ന് നീ പൊയ്യോതുക
ചുനയുറഞ്ഞൊരു കവിതയെപ്പോഴും
കൊഴിയാതെയെന്നിൽ കാത്തുവെച്ചീടുക
കരൾകൊത്തിപ്പറന്ന പ്രാപ്പിടിയനെ വിട്ട്
കുങ്കുമ സന്ധ്യയിൽ നീയെന്നെ പ്രതീക്ഷിക്ക

ഒരൊറ്റ സ്പർശത്തിൽ, വേദനയെല്ലാമൊടുക്കുന്ന
സർവ്വരോഗ സംഹാരി ഞാനെന്ന് വിശ്വസിച്ചീടുക
സ്വർഗ്ഗം പകുത്തു നല്കാൻ അവകാശമേറ്റവൻ, ഞാൻ
ആകയാൽ പാപം കൊണ്ട വേളയിലമാന്തമില്ലാതെ
എന്നിൽ കുമ്പസരിക്ക, എനിക്കായ് നേർന്നീടുക

ഒരു സത്രത്തളത്തിൽ, പുകപടർന്നൊരു നട്ടുച്ചയിൽ
വീണുകിട്ടിയ ഒരു നൃത്തച്ചുവട് മാത്രമാണു കാതരേ
നിന്നോർമ്മയെങ്കിലും, കാലമൊട്ടുക്ക് കെടാതിരിക്ക
ആണ്ടുപോവാതെയെന്റെ നെയ്ത്തിരിയൊടുക്കം വരെ
നിന്റെ താമരപ്പടവിൽ ചേർത്തു പിടിക്കുക, ഭ്രമിക്കുക
ഒരുനാളിലുമെഴുതിത്തീരാതെയെന്റെ കാവ്യം കാക്കുക
0000000000000000000000000000000





2018, നവംബർ 10, ശനിയാഴ്‌ച

വെളിപാടുതറയിലെ കവിത



എന്നിൽനിന്നറുത്തു മാറ്റപ്പെട്ട സ്തനം
നീയൊരാൾ മൊത്തിക്കുടിക്കുന്ന വേളയിലാണു
ആചാരങ്ങളുടെ പടിക്കെട്ട് താണ്ടി
ഞാനമ്മയായ് ഉയർത്തപ്പെട്ടത്
എന്റെ കവിതയുടെ വരികളിൽ
ഒരഭയാർത്ഥി സ്വാസ്ഥ്യം തേടുന്ന രാത്രിയിലാണു
ഞാൻ കവിയായ് വാഴ്ത്തപ്പെടുന്നത്
എന്റെ കണ്ഠം കൊറിച്ച വിപ്ളവഗീതം 
നിനക്ക് മാർഗ്ഗമാവുമ്പോൾ മാത്രം
ഞാൻ പ്രവാചകനാവുന്നു
ജാതി പൂക്കുന്ന തെരുവുകളിൽ
ചൂണ്ടുവിരലുകൾ ലേലം കൊള്ളുമ്പോൾ
കാവിപടരാത്ത താളുകളിലാവും
സ്വാതന്ത്ര്യത്തിന്റെ പ്രാവുകൾ
ഹൃദയം കൊത്തി ഉയർന്ന് പറക്കുക
ലോകനന്മയ്ക്കായ് കൊളുത്തിയ വിളക്കുകൾ
ഉഛനീചത്വത്തിന്റെ ചത്വരങ്ങളിൽ
ദേവഗണമെന്നും ഹരിജനമെന്നും 
വേർതിരിക്കപ്പെടുന്ന നട്ടുച്ചയിൽ
ദൈവം മലയിറങ്ങി സ്നാനഘട്ടത്തിലെത്തുന്നു
ഇനിയെന്റെ ചുമലിലേറി നീ
അപഥസഞ്ചാരിണിക്ക് കൈകാട്ടിയാവുക
എന്റെ ഉച്ചഭാഷിണി കടം കൊണ്ട് നീ
കാനനാചാരങ്ങളഴിക്കുന്ന ഒച്ചയാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2018, നവംബർ 6, ചൊവ്വാഴ്ച

പരസ്പരപൂരകമല്ലാത്തതൊക്കെയും. . .




മൂന്നുനേരം കണ്ണീരുമോന്തി
മൂവന്തിയിലുപ്പു ചേർക്കാതെയൊരു തുടം
കഞ്ഞിത്തെളികുടിച്ചത് കക്കവേ
കേൾക്കാതിരിക്കണമൊച്ചയൊട്ടുമയല്ക്കാർ
അറിഞ്ഞെങ്കിലോ കോപ്പ നിറച്ച് കൊണ്ടത്
കോടിയിൽ മുക്കാനെന്നത് പെരുങ്കള്ളമെന്ന്

ഉച്ചവെയിൽ കൊണ്ട് വരി നിന്ന് കിട്ടിയ
ഉപ്പുമാ പാത്രം തട്ടിത്തെറിപ്പിച്ച സതീർത്ഥ്യനെ
ഉള്ളിലാളുന്ന കോപമുണ്ടെങ്കിലും ഭത്സിക്കായ്ക
ഊരുജനമൊരുകാലവും ഉള്ളിലെപ്പശിത്തീ
അറിയായ്ക, ഉയർന്നിരിക്കട്ടെ തറവാട്ടു മഹിമ

സർക്കാരാതുരാലയപ്പടിയിൽ തൊണ്ണൂറുകാലം
ഓഛാനിച്ച് നിന്നു, ഗുമസ്തപ്പുണ്യാളനെ വണങ്ങി
കുപ്പായമിട്ടോനൊക്കെയും വഴിപാട് നല്കി
ചോന്ത നിറത്തിലൊരു കുപ്പിവെള്ളം കിട്ടിയത്
ചോര കക്കുവോളം കുടിച്ചും ഭേദമൊട്ടുമാവാതെ
വെട്ടുകത്തിക്കുന്നിനപ്പുറം വീരകഥകൊണ്ട ശൈഖിനെ
വീരാളിപ്പട്ടും നാട്ടു പൂവൻകോഴിയും നേദിച്ച്
നാല്പത്തിയൊന്നു ദിനം നല്ലിരവിലൊക്കെയും
നീട്ടി വാഴ്ത്തിയ മൗഢ്യ ജാതിസങ്കല്പം
നശിച്ചുപോവട്ടെ എനിക്കൊപ്പം തീപ്പെട്ട്

ഇനിയെന്റെയൊടുക്കത്തെ ശ്വാസവുമെടുത്തെന്ന്
ഇത്രകണ്ട് നീയുറപ്പിച്ച്, നിന്റെ യാഗം തുടരുക
ഒന്നിനൊന്ന് പൂരകമില്ലാത്ത, പൂർവ്വകഥ
ഒന്നിനുമല്ലാതിവനോർത്തേയിരിക്കുമത്
ഒരിക്കലെവിടെയെങ്കിലും കൊണ്ട്, നിശ്ചയം
ഒരു പെരുങ്കവിതയായൊടുക്കും കാത്തിരുന്നീടുക

00000000000000000000000000000000000000


2018, നവംബർ 2, വെള്ളിയാഴ്‌ച

അയ്യനോടവിരാംകോവിലുകാരന്റെ വേണ്ടുതൽ. . .



നീ, ചക്രവാളത്തിനുമപ്പുറം
പുലിപ്പാലു തേടിയിറങ്ങിയോൻ
കൃഷ്ണപ്പരുന്തിന്റെ നോട്ടത്തിനുമകലെ
കാലഗതി കവർന്നോൻ
മഹിഷിവധം താണ്ടി
മാനിഷാദ മന്ത്രം പലവുരു ഉരുവിട്ടവൻ
പാണ്ഡ്യരാജ്യത്തിനു പടവാളുകൊണ്ട്
പകിട്ട് പെരുപ്പിച്ച നായകൻ
ഇനിയുമുണ്ടെണ്ണിയാലൊടുങ്ങാതെ
പാടിപ്പുകഴ്ത്തുവാൻ അപദാനങ്ങളേറെ
എങ്കിലുമെൻ ഹരിഹരസുതനേ
അടിയനോടവിടുന്ന് ചെയ്ത കൃപയേ
ആണ്ടുകളെത്ര പോകിലും അണയാതെയെരിയും
അവിരാം കോവിലുകാരനറിയാതെ കൊണ്ടൊരു
അപരാധം പൊറുത്തവിടുത്തെയംഗരക്ഷകനാക്കിയ
അത്ര ദയാവായ്പൊരിക്കലും കാലം കാത്തുവച്ചീടാ
എങ്കിലുമെനിക്കുണ്ട് വേണ്ടുതലയ്യനേ അല്പം
ഉദുങ്കാസനം കൊണ്ടവിടുന്ന് നിലകൊള്ളും കാലമെല്ലാം
ഒരുപിടി കുരുമുളകൊരു നെയ്ത്തേങ്ങ, നാലു സാമ്പ്രാണി
അവിടുത്തെ പടികേറുവോരതിനുമുമ്പൊരു കണം
അടിയനു സമർപ്പിക്കുവതാകിലില്ല ഊരിലൊരു
കെടുകെട്ടയെണ്ണം, കാവി പടരും നിണം, കോപം
അതിനു വിഘ്നം വരുത്താതെ കാത്തീടുക ശാസ്താവേ
എങ്കിലൊരു കാലവുമൊടുങ്ങാതെ വാഴും നിശ്ചയം 
കൈരളിതൻ സൗഹൃദ,മതിനു കരുണയുണ്ടാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

2018, ഒക്‌ടോബർ 27, ശനിയാഴ്‌ച

സന്ദർഭം കാത്ത് ദീപം കെടുത്തുവോനോട്



ചുവപ്പ് പൂക്കുകയെന്നത്
ചെമ്പരത്തിയുടെ ധർമ്മമാണു
കാർക്കിച്ച് തുപ്പുന്നത്
കളസമില്ലാത്തവന്റെ കർമ്മവും
മുഷ്ടി ചുരുട്ടുന്നതൊക്കെയും
മുതുമുത്തച്ഛനെയടക്കം   അറിയുന്നവനാണു
തച്ചുടയ്ക്കുന്നവനാകട്ടെ
താതനെപ്പോലും നിരാകരിപ്പവനും
അധികാരത്തിന്റെ ആസനമെന്നത്
ആസക്തി മൂത്തവന്റെ ഒളിയിടമല്ല
പ്രജകളെ പ്രേമിച്ച് പൊരുതിയിരിപ്പോൻ
പ്രളയകാലം കഴിഞ്ഞും പകലോനായ് കത്തും
നിന്റെ വാക്കുകളിൽ സോദരാ
നേരൊരു കഴഞ്ചെങ്കിലുമുണ്ടാകിൽ
നെരിപ്പോടായ് നീയെരിഞ്ഞേയിരിക്കും 
നിത്യവു,മല്ലാത്തതൊക്കെയുമൊടുങ്ങും
ഇനി നിന്റെ കൗപീനമീ കോട്ടയിൽ
ഇരുട്ടിലൊരു മാത്രയെങ്കിലുമുയരുമെന്നായ്
ഇക്കിളിപൂണ്ട് കനവു കണ്ടിരിക്കായ്ക; സഹിഷ്ണുത
ഇത്ര  കാട്ടുവോരില്ല ഉലകിലൊരു കോണിലും
 xxxxxxxxxxxxxxxxxxxxxxxxxxx

2018, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കവിത പൂക്കുന്നിടം കനലെരിയുന്നു


വിഷാദം പെയ്യുന്ന കൊടുമുടിക്കുമപ്പുറം
വസന്തം പുലരുന്ന താഴ്വര തേടി
ഒരുരാത്രിയിലൊന്നുമുരിയാടാതെ പോയവൾക്ക്

പതിനഞ്ചാണ്ടുകളുടെ പേപിടിച്ച വാഴ്വെന്ന്
പകൽ സ്വപ്നങ്ങളെ പൊതിഞ്ഞെടുത്ത്
ജാലകക്കാഴ്ചയിൽ ജീവിത സത്യം കണ്ടവൾക്ക്

ഭ്രാന്തഭ്രമങ്ങളും കവിതാശകലങ്ങളും മാത്രം
പകലന്തിയോളം പൂക്കുന്ന കരളെന്ന്
പൊടുന്നനെയെന്നിൽ പടിയിറങ്ങിയോൾക്ക്

ഉണ്ട്, ഉന്മാദം പൂണ്ടു,ല്ലസിച്ച് സ്വർഗ്ഗം കിനാകണ്ട്
കുന്തിച്ചിരുന്ന്, കുനിഷ്ട് പറഞ്ഞ് കയ്പിനു കോപ്പുകൂട്ടി
പൊട്ടിച്ചിരിച്ചും പേക്കൂത്തു കാട്ടിയും പോവത് മാത്രമല്ല
ജീവിതത്താഴ്വരയിലുണ്ടുണ്മകൾ എണ്ണിയാലൊടുങ്ങാതെ

ഒരുനേരമൊന്നുമാത്രം സ്വന്തം കുരുന്നിനെ
പശിതീരുവോളമൂട്ടാൻ കൊതിക്കുന്ന മാതൃത്വം
ഒരുശ്വാസമെങ്കിലും നെഞ്ചിൻകൂട് തകരാതെ
നീ കൊണ്ട് മറുകണമൊടുങ്ങിയെങ്കിലെന്ന്
കൊതിച്ച് കാലനെ കൈകൊട്ടി വിളിക്കും പുത്രധർമ്മം

കൊടിതോരണങ്ങളലങ്കരിച്ച കൊടിയഭ്രാന്തിനുമപ്പുറം
ഭസ്മക്കുറിയിട്ട് കോടിയുടുത്ത ജാതിക്കോലങ്ങളും താണ്ടി
വീഞ്ഞുമോന്തി ചാഞ്ഞുറങ്ങും പുരോഹിത വേഷം വെറുത്ത്
നീയൊരുനാളെങ്കിലുമെന്നിലേക്ക് തിരിഞ്ഞു പറക്കുക
അന്നുമാർക്കും വേണ്ടാതെയെന്റെ ചുണ്ടിലുണ്ടാവും നിശ്ചയം
ഒരു പുഞ്ചിരിച്ചിന്തുമൊരു തുണ്ടു കവിതയുമാർദ്ര സ്വപ്നങ്ങളും

========================



2018, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

തീവണ്ടി,യാകാശം



കത്തിനില്ക്കുന്നെന്റെ കരളിലിപ്പഴും
നീയെന്നെയിന്നലെ കൊത്തിവലിച്ചിട്ട
കടക്കണ്ണിന്റെ കാന്തമുനയോമലേ
എത്രവെട്ടിച്ചു താഴോട്ട് നോക്കിലും
അത്രകണ്ടെന്നെ നിന്നിലേക്കെത്തുവാൻ
കൺകോണിൽ നീയിട്ട രാസത്വരകം
കൂർത്തൊരമ്പായുള്ളിൽ കൊള്ളുവതെന്തഹോ

പൂത്തു നില്പതുണ്ടിലഞ്ഞി,യത്ര മോഹന ചെമ്പകം
നന്ത്യാർവട്ടം, നറുമണം തൂകുമാ പനിനീർ ദളം
എത്രയാകിലും നിന്റെ കാറ്റടിയേറ്റൊരു മാത്ര
ഞാൻ കൊണ്ട കസ്തൂരി ഗന്ധമതി തീവ്രം പ്രിയേ

ശുഭ്രവസ്ത്രം ധരിച്ച മാലാഖമാരൊഴുകുമുദ്യാനം
കൊറ്റി തപം ചെയ്യും ഞാവൽ മരത്തുഞ്ചം
സങ്കീർത്തനങ്ങൾ തിരുമൊഴിയുതിരും പള്ളിമേട
ഇല്ല, ഞാനറിയുന്നില്ല നിന്റെ സാന്നിധ്യമല്ലാതെ

ഒടുവിൽ, കാഹളമുഴക്കം കഴിഞ്ഞെന്റെ കരളിനു
കയ്പു രസായനം നല്കി നീ വിട ചൊല്ലവേ
കവിതയില്ല, കണ്ണുനീരൊട്ടുമില്ല,യാവതില്ല
കാത്തിരിക്കുന്നൊരിക്കലെങ്കിലും കൺപാർക്കുവാൻ

=========================

2018, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

ഹേമാംബരിക്ക്. . .



അത്രമേൽ പ്രിയമേറിയതാലാവാം 
എന്റെ ഹേമാംബരീ, ഒരു ഹിമകണം പോൽ
നിന്നെക്കുറിക്കയിൽ, കാലമൊക്കെയും
പ്രിയംവദയെന്നു ഞാൻ പൊന്നുരുക്കി
ഇടനെഞ്ചിൻ പാളിയിൽ കൊരുത്തിടുന്നു

ഒരു കപോതമെൻ കൈക്കുടന്നയിലെന്നപോൽ
ഒരു കിളിക്കൊഞ്ചലെൻ കാതിനു കുളിരായ്
ഒരു നാളുമൊടുങ്ങാത്ത സുന്ദരസ്വപ്നമായ്
കാത്തുവെച്ചിടാമാർക്കുമേകാതെ കനകമായ്

നീർത്തുള്ളിയൊന്ന് രവിയെ കൊതിച്ചപോൽ
മധുകണം മായാതെയധരം കവർന്ന പോൽ
ശ്യാമാംബരം ഇരുളാതെ ഇണയെ കാത്തപോൽ
കവർന്നുകൊള്ളുകയെന്നെ, പിന്നെ ഞാനായിരിക്കുക

എത്ര പുലർന്നാലുമൊടുങ്ങാതിരിക്ക നീയെന്ന സ്വപ്നം
അത്രയെരിഞ്ഞാലുമവശേഷിക്ക ഹൃത്തിൽ പ്രിയംവദ
കുറിച്ചുതീരാ കവിതയായ്, കൂമ്പിവിടരാ ആമ്പലായ്
നീയെന്നിലുണ്ടായിരിക്ക, നിലയ്ക്കാതൊഴുകുക

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

രക്തസാക്ഷി അജയ്യനാവുന്നു. . .



ജീവിതക്കയ്പ്പിട്ടു കുറുക്കിയ രസായനം
കാലമെത്രയായ് മോന്തി ഞാൻ സോദരാ
ദുരിതക്കയങ്ങൾക്ക് കൂട്ടിരുന്നെത്ര നാൾ
കഷ്ടകാണ്ഡത്തിൻ കുറുക്കു നുകര്‍ന്നു
കവിതയൊന്നിനെ മാത്രം തുണയാക്കി
കർക്കിടകമെത്ര പെയ്തുതീർന്നെൻ സഖേ
ക്ഷീരപഥത്തിന്റെ സീമയ്ക്കുമപ്പുറം,വാഴ്വിൻ
മോഹം പടർന്നെന്നെ നോവിക്കവേ
നിന്റെ താരാങ്കിതപ്പതാക കാട്ടിയെന്നെ
കൂട്ടിയതാണു നീ ചങ്കിലെച്ചോരയെന്നോതി
അന്നുതൊട്ടിന്നേവരെയമ്മയെപ്പോലും
അത്രമേൽ കണ്ടില്ല, തണലായതില്ല
ഉന്നം പിഴക്കാതെ അമ്പെയ്യുവാൻ, പിന്നെ
ചാട്ടുളി തോല്ക്കും വാക്കാകുവാൻ, ജയിക്കുവാൻ
പാതിരാവിനെ പ്രണയിക്കുവാൻ, പോരാടുവാൻ
നീയിട്ട അന്നം, നീപകർന്ന ജലം, അഗ്നിയും
ഉയിർമൂച്ചെടുക്കാൻ മറന്നാലുമൊരിക്കലും
ഉയർത്താതെ പോവല്ലെ മുഷ്ടിയെന്നു നീ
ഓരോ തെരുവിലും കത്തിയേ നില്ക്കണം വിപ്ളവം
ഓരോ നെഞ്ചിലും ഉറഞ്ഞാടണം നിൻ നിറം
ലക്ഷ്യമതൊന്നുമാത്രം,ആശയും അഭിലാഷവും
ഇന്നു നിൻ ദംശനമേറ്റ് ഞാൻ പിടഞ്ഞ് വീഴവേ
കെടാതെ കാക്കയീ കൊടിയെന്ന് കേഴുന്നു ഞാൻ
പിന്നെ, 
ആണ്ടറുതിയിലൊരിക്കലെങ്കിലും നീയെന്റെ
പേരുചൊല്ലി പടച്ചെടുക്ക പുതിയ രക്തസാക്ഷിയെ
00000000000000000000000000000


2018, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

നീവരുമെന്ന് മാത്രം. . .



വരിക,
നീയെന്നിലൊരുന്മാദ രാഗമായ് പടരുക
ഉയിരിന്റെയന്ത്യ തന്ത്രിയുമുടഞ്ഞ്
പെരുമൂച്ചെടുത്ത്, പേക്കിനാ കണ്ടൊടുങ്ങവേ
പഴമ്പാട്ടിലൊന്നെങ്കിലും, അല്ലെങ്കിൽ
പാടാത്ത പ്രണയശീലുകളിലേതെങ്കിലും
ഒരുവേളയെൻ കാതിലോതി നീയെന്നെ
പടികടത്തീടുക,പെരുവഴിയിൽ മറന്നീടുക
ഇല്ല, ഇരുൾ വിഴുങ്ങിയിട്ടില്ല ഒന്നുമേ
ഇന്നലെപ്പെയ്ത രാമഴ, കാത്തിരുന്ന മാമ്പഴം
അത്ര കൗതുകം കൊണ്ട പരൽമീൻ കൂട്ടം
നിന്റെ കൈവെള്ളയിലെഴുതിയ കവിത
ഓർത്തോർത്തിരിക്കാൻ ഉണ്ട് തീത്തഴമ്പുകൾ
ഇനിയുമാരും കട്ടെടുത്തിട്ടില്ലാതെയൊരു നൂറു
വ്യഥകൾ ചാലിച്ച് കൊണ്ടയെൻ തീബാല്യം
നോവുകൾ മാത്രം ഉണ്ടുറങ്ങിയ യൗവ്വനം
പരിഹസിച്ചാട്ടിയ കവിതകളുടെയപരാഹ്നം
ഇനിയുമെന്റെ അഗ്നിക്ക് ഈയല്ച്ചിറകാകുവാൻ
ഒരിക്കലും വറ്റാത്ത വിയർപ്പിനൊരുപ്പു കടലാകുവാൻ
ആരും വാഴ്ത്താതെ കത്തി നിന്ന കവിതയ്ക്ക് ചിരാതാകുവാൻ
നീയണയുന്നതും കാത്തെൻ തീയണയും വരെ
മുനിഞ്ഞു കത്തിയാണെങ്കിലും കാത്തിടാമാത്മാവിനെ
xxxxxxxxxxxxxxxxxxxxxxxxxxxxxxx






2018, ജൂൺ 30, ശനിയാഴ്‌ച

മേൽക്കോയ്മയ്ക്ക് തീറെഴുതപ്പെട്ടവൾ


നിന്റെ വെയില്ച്ചില്ലകളിൽ
നോവിന്റെ കശേരുക്കൾ 
ഏതൊരുഷ്ണമാപിനിക്കുമളക്കാനാവാതെ
പെരുക്കം തീർത്ത നട്ടുച്ചയിലാണു
സാക്ഷയിളക്കാതെ മൗനമുടയാതെ
കനലുകളിൽ കുന്തിരിക്കം പടർന്ന്
പുകച്ചുരുളുകളിൽ രതിഗന്ധം നിറച്ച്
ശൈത്യപ്രവാഹമായ്  ഞാൻ ഊർന്നിറങ്ങിയത്
ജാതിനട്ട ജീവിതച്ചിട്ടകളിൽ
പൗരോഹിത്യത്തിന്റെ ആൺകോയ്മ കലരവേ
മാർജ്ജാര സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ട്
കറുത്ത മൂടുപടത്തിനുള്ളിൽ നീ ഭോഗവസ്തുവാകുന്നു
ഞാനെന്താകിലും സ്വർഗ്ഗപ്രാപ്തനെന്നും
സ്ത്രീ നരകമലങ്കരിക്കാൻ പൂർണ്ണ യോഗ്യയെന്നും
മതം മാറ്റി വായിക്കുന്ന പ്രഭാഷണപ്പേമാരിയിൽ
സമൂഹം നിനക്കായൊരു ചാരക്കണ്ണു തീറെഴുതുന്നു

ഇനിയെന്റെയാഷിതാ,
മൈലാഞ്ചി പൂത്തു നില്ക്കുന്ന പള്ളിത്തൊടിയിൽ
നിലാവു ചാലിച്ച കാറ്റിലൊരുന്മത്ത രാവിൽ 
നിന്റെ വിയർപ്പുഗന്ധമൊരു വസന്തമോർമ്മിപ്പിക്കവേ
ഞാനൊട്ടാശിച്ചു കൊള്ളട്ടെ, നാളെയും
സ്വർഗ്ഗമെന്റേതു മാത്രമാവുമന്ന്, എന്റെ ഇഛയിൽ
എന്റെ ശുപാർശയിൽ മാത്രം നീ നരകമോചിതയാവും
അന്നുമെന്റെ ഹിതം തീർക്കാൻ നീ തീറെഴുതപ്പെടും 
================================

2018, മേയ് 19, ശനിയാഴ്‌ച

പ്രവാസ റംസാൻ


പലചരക്കു കടയിലെ
പറ്റധികരിക്കുന്ന മാസമാകയാൽ
പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ

പോക്കരേക്കാൾ തനിക്കൊട്ടും
പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ
പള്ളിയിലേക്ക്‌ കൊടുക്കാനായ്‌
പതിനായിരമയക്കെന്ന് പിതാ

പോത്തിറച്ചി പത്തിരി
പലഹാരങ്ങൾ പലതരം
പഴങ്ങളിൽ  പണം കൊഴുത്തത്‌
പകരാതെ പിന്നെന്ത്‌ നോമ്പെന്നു  പെറ്റുമ്മ

പോയ വർഷം വാങ്ങിയ
പി.സി.യും മൊബെയിലൊക്കെയും
പെരുന്നാളു വരും മുമ്പേ
പുതുതായ്‌ വേറെയാക്കണമെന്ന് മകൾ

പണിയണം മതിലൊന്ന് പള്ളിക്ക്‌ ചുറ്റുമായ്‌
പെയിന്റൊന്ന് മാറ്റണം പുറമോടി കൂട്ടണം
പത്തമ്പതിനായിരം ഒന്നിച്ചെടുക്കുവാൻ
പ്രാപ്തനായവൻ നീയെന്ന് പുരോഹിതൻ

പറ്റുന്നതെനിക്കെന്റെ  പ്രയാസത്തിന്റെ പ്രവാസം
പുതുക്കണമൊരാണ്ടു കൂടി,യാകയാൽ
പ്രമേഹത്തിന്റെ ഗുളികകൾ
പൊതിയൊന്നുകൂടി വാങ്ങട്ടെ ഞാൻ.

2018, മേയ് 9, ബുധനാഴ്‌ച

ജാതിയുമുപജാതിയും താണ്ടി പിന്നെയും ജീവിതം



ഒരേ യാത്രയുടെ ത്രിമാന തലങ്ങളിൽ
ദൈവങ്ങളൊരിക്കലും തമ്മിലടിച്ചിട്ടില്ല
മെഴുകുതിരി കൊളുത്തി മുട്ടിപ്പായ് കേഴവേ
തിരുനൂറു തേച്ച് ഉടവാളെടുക്കുകയോ
റാത്തീബോതി കഠാരയിറക്കുകയോ ചെയ്തിട്ടില്ല
മൂസ്സതും നമ്പൂരിയും വാഴുന്ന കാവ്യ കൊത്തളങ്ങളിൽ
ദളിതഗമനമാരോപിച്ച് ഭ്രഷ്ടോതിയെറിഞ്ഞാലും
കരളിലെച്ചോര കറുക്കാതിരിക്കുവോളം
ഒരു ചെറു ശലഭമെങ്കിലും തിരിച്ചറിയാതിരിക്കില്ല
എന്റെ വിശ്വാസത്തെ ചുട്ടെരിക്കാത്തിടം വരെ
നിന്റെ പ്രസാദമെനിക്ക് വയറെരിച്ചിലൊടുക്കലാണു
പൊയ്ക്കഥകളുടെ ചിതൽപ്പുറ്റുകളിൽ തലയെടുപ്പാകിലും
നീയിട്ട ഭിക്ഷതന്നെയാണു കട്ടായമെൻ നാളുകളുടെ
ശ്വാസഗതി ഉയരാതെ കാത്തതും പുഞ്ചിരി പൂത്തതും
നേർ പെങ്ങളെന്ന് കണ്ട്, ഒരർദ്ധ കണം പോലും
മറുത്ത് ചിന്തിക്കാതെ അവൾക്കൊത്ത് ശയിക്കാൻ
ആവുന്ന കാലം മാത്രമാണു ഞാൻ പൂർണ്ണനാവുന്നത്
ജാതിപൂക്കാത്ത ജനിതക ഗോവണിപ്പടവുകളിൽ
ജീർണ്ണിക്കാത്ത വേദങ്ങൾ കൊയ്തെടുത്ത് മെതിച്ച്
കവിത പാകപ്പെടുത്തവേ, അവനംഗീകരിക്കാതിരിക്കിലും
നീ കൊട്ടിപ്പാടുക, നിന്റെ പുത്രൻ കവിതന്നെയാണു
=============================




2018, ഏപ്രിൽ 29, ഞായറാഴ്‌ച

അടർന്നു വീഴുന്ന വാക്കുകൾ


ഒന്നും ബാക്കിവയ്ക്കുന്നില്ല
ആദ്യമായ് ചുണ്ട് നനച്ചയമ്മിഞ്ഞ
മൂർദ്ധാവിലമർത്തിക്കിട്ടിയ പൊന്നുമ്മ
തിരിച്ചെടുക്കാനാവാത്തത്ര മങ്ങിയിരിക്കുന്നു
ആമാശയാമ്ലമെരിച്ചിലടങ്ങാനൊന്ന് മാത്രം
ആർത്തിയോടെ കോരിക്കുടിച്ച കനൽക്കഞ്ഞി
പങ്കിട്ടെടുത്ത സാഹോദര്യപ്പകലുകൾ തീ രാവുകൾ
പടിയടച്ചന്യമായെവിടെയോ പരന്നിറങ്ങിയിരിക്കുന്നു
പ്രണയമെന്ന് തിരിച്ചെഴുതാനാവില്ലയെങ്കിലുമന്ന്
പലവുരു ഉരുവിട്ട പവിത്രമാം സ്നേഹസ്വനം
കാവുകുളക്കരയിലൊന്നൊളിച്ച് കാണാൻ പോലും
ബാക്കിയൊരിലക്കീറിൽ മിച്ചമാവാതെ പോവുന്നു
പാണിഗ്രഹം പകലൊഴിഞ്ഞൊരു സന്ധ്യയിൽ നിന്ന്
പാട്പോലും തിരിച്ചെടുക്കാനാവാത്ത ഒരു പൊട്ടാവുന്നു
അക്ഷരമുറച്ച ആദ്യനാൾ തൊട്ടിന്നീ നരച്ച പകൽ വരെ
ആയിരം പത്തി വിടർത്തിയാടിയ കവിതകളൊക്കെയും
ഖണ്ഡികയിൽ നിന്ന് വാക്കുകളടർന്നനാഥമായൊഴുകുന്നു
ബാക്കിയാകുന്നില്ലയൊന്നും, ഒന്നുമീ ഞാനുമെൻ പാഴ്വാക്കും
ഒരിലയടർന്ന് പോകുമത്ര ലാഘവമെന്റെ ശ്വാസം നിലച്ചിടും
പകരം പതിരൊട്ടുമേശാത്തൊരാൾ വരും പകലന്തിയോളം പാടിടും
അതിലൊന്നെങ്കിലും അടിയന്റെ കവിതയാകുകിൽ, മതി സുകൃതമീ ജന്മം

2018, ഏപ്രിൽ 15, ഞായറാഴ്‌ച

അവളെന്റെ മകളായിരുന്നു. . .



കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ
നാമരൂപങ്ങളഴിഞ്ഞവർ, പഥിക ജന്മമെടുത്തവർ
ഒരേ സൂര്യന്റെ കടും തപം മോന്തിയോർ
ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ
നീയെന്റെ കണ്ണാ, നിറം കെട്ടൊരു സന്ധ്യയിൽ
അരവയറുണ്ടു നാം ചുരുണ്ടു കിടന്ന നടയിൽ
മതികെട്ട മതമൊന്ന് മദം പൊട്ടിയതെന്നെടോ
കടക്കണ്ണെറിഞ്ഞ് ഭക്തിരസം പൂണ്ട്
നിന്റെ, മേൽമുണ്ടുടുത്ത് ഞാൻ നിന്ന മേടവും
എന്റെ തലപ്പാവഴിച്ച് നീ, പിറ കാണും വരെ
മഞ്ഞുകൊണ്ട് മൈലാഞ്ചിയിറുത്ത മുഹറവും
പിന്നിലാണ്ട് പോയതു പോലുമില്ലഹോ,യെന്നിട്ടും

കണ്ണാ,എൻ കണ്ണിൽ കരടൊന്ന് പോവുകിൽ
കരയുവത് നീയാകുമെന്ന് കിനാകണ്ടതും
നിന്റെ കാലിൽ മുള്ളുകൊൾകിലെൻ
ഹൃത്തിൽ ചോരപൊടിയുമെന്ന് ഞാൻ ചൊന്നതും
പൊയ്യായിരുന്നു വെറും പുറം പൂച്ച്, ഞാൻ മേത്തൻ
ജാതിപൂത്ത് വിലപ്പെട്ട് ജാതകം നോക്കി വിലക്കി
ജീവനറ്റ രണ്ട് താഴ്വരയിൽ നാം പെയ്ത കാലവും
എന്റെ മകൾ നിന്റേതു കൂടിയായിരുന്നില്ലയോ
ഉടയാടകളുരിഞ്ഞ്, ഉദ്ധാരണം കൊണ്ട നിന്റെ ശൂലം
തിരു സന്നിധേ, പിഞ്ചു ചർമ്മം ഭേദിച്ച മുതൽ മാത്ര
നീ അന്യനായിരുക്കുമെനിക്കെന്നും, അരുത് ഞാൻ
ഉയിർ വിട്ട്, അടക്കാനാളൊന്നുപോലുമില്ലാതെ
തെരുവിലഴുകി, തോറ്റ് മൺപെട്ട് പോകിലുമൊരിക്കലും
തിരിഞ്ഞു നോക്കായ്ക, അനഭിമതനായിരിക്കട്ടെയെന്നും
മതം കൊണ്ട് മത്തു പിടിച്ച മാലോകർക്കൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxx


2018, മാർച്ച് 7, ബുധനാഴ്‌ച

ത്രിപുരയൊരു സുന്ദരിയായിരുന്നു



ഹൃദയം ഹരിച്ച കാല പ്രവാഹം താണ്ടി
കൊതിച്ചിരിക്കണമൊരു പുതു തിരതാളം
നീയൂട്ടിയ തെനക്കഞ്ഞി തട്ടിയൊഴുക്കി
ഗോതമ്പു കുറുക്കി പശുമ്പാൽ ചേർത്ത്
ഉണ്ടുറങ്ങിയാവോളം ഉദ്ദാരണം കണ്ട്
തെരുവിലൊരു കൂത്തുപാട്ട് കൊളുത്തി
ഉത്സവം കൊടിയേറും പെരുമ്പറമേളം
പാതിരാക്കോഴി കൂവിവെളുക്കുവോളം
മാത്രമായുസ്സ് സ്വപ്നങ്ങൾക്കൊക്കെയും

ഇന്നലെപ്പുലരുവോളമെന്റെ കുടിലിൽ
വിളഞ്ഞ മകളൊന്നിനെ തനിച്ചിരുത്തി
വിളക്കിലിത്തിരിയെണ്ണപോലുമില്ലാതെ
ചുവപ്പ് കൊടിയൊന്നരികിൽ നാട്ടി, ധൈര്യം
കുടിച്ച് തീർത്തിരുന്നു ഞാനെന്റെ രാത്രി

ശംഖൂതിയോശ മെല്ലിക്കവേ ബാങ്ക് കേട്ട്
സുന്നഹദോസും സ്തുതി കൊടുപ്പും കലർന്ന്
പൂക്കാത്ത ജാതിയും പെരുനാളുമായ് ജനം
പകർന്നാടിയ പരിശുദ്ധ ഗ്രാമ മേൽക്കൂരകൾ

ഇന്ന് നീയെന്റെ നാഥനായിടിച്ച് കേറവേ
കൊന്നു തിന്നെന്റെ പെരുമ പാടിയതൊക്കെയും
ഒന്നസ്തമിച്ച ചുവപ്പ് സൂര്യനൊരിക്കലുമിനി
വന്നു കാക്കില്ല തന്റെയിഷ്ട ജനങ്ങളെ
എന്നു തെറ്റായ് വന്നു കൂടായ്കയെണ്ണം നിന്നിൽ

വീണ്ടുമുദിക്ക തന്നെ ചെയ്യുമകലെയല്ലാതെ
വിണ്ണിൽ രക്ത താരമൊന്നതിൽ കത്തിയൊടുങ്ങും 
നീ കത്തിയാഴ്ത്തിയതും കത്തിച്ച് തീർത്തതും
കരുതിയിരിക്ക, കുരുതിക്കളമൊന്നൊരുങ്ങുന്നു
ഗതിയൊട്ടുമില്ലാതെ നീയൊതുങ്ങുമതിൽ നിശ്ചയം

00000000000000000000000000000000























2018, ഫെബ്രുവരി 20, ചൊവ്വാഴ്ച

നിനക്കായ് മാത്രം. . .



നിഴലായ്‌ കൂടെ നടക്കുന്ന നിനക്കു ബദലായ്‌
നിനയ്ക്കുവാൻ പോലുമാവുമോ മറ്റൊരാളെ സഖീ
അന്നൊരു കർക്കടകപ്പെരുമഴ തോർന്ന രാവിൽ
ഇന്നുമുതൽ മരണം വരെയെന്ന്‌ ചേർത്ത നിന്നെ
പൊന്നായ്‌ കാലമൊക്കെയും കൂട്ടിയണയ്ക്കുമെന്ന്‌
നന്നായ്‌ കനവുകണ്ട്‌ പുലരവേ നീ പോയതെങ്ങോ
ഉണ്ട്‌ കാരണമോതുവാൻ കാരണവന്മാർക്കൊക്കെയും
ഉന്മാദം കൊണ്ട്‌ നിന്നെപ്പ്രണയിച്ച്‌ വേട്ടതു തെറ്റ്‌
കൂപ്പിയില്ല കയ്യൊരുനാളും ദേവിക്കു മുന്നിൽ പിന്നെ
കാപ്പിപൂത്ത സൗരഭ്യമായ്‌ നീ എന്നിൽ ചേർന്നതിൽ

ജീവിതം നീണ്ടുകിടക്കയാണു റെയില്പ്പാതപോൽ
ജാതകത്തിലുണ്ടാകും രണ്ട്‌ പുടമുറി, മറുക്കായ്ക
പെറ്റു നീയെന്റെകയ്യിലിട്ടു പോയ പൊന്നിനു തുണ
തെറ്റല്ല ചെയ്യുന്നതെന്നെന്നെ ഉറപ്പിക്കുവാനിത്ര
അറിയുന്നു വസന്തമേ നിന്നെയറിഞ്ഞതിൽ പിന്നെ
അത്ര ദീപ്തമാകുവാനാവില്ല, താരതമ്യം ചെയ്കയിൽ
ഇനി,നീയെന്നിൽ ശയിച്ച പകലുകൾക്ക് പകരമായ്
ഇത്ര കരുതി മറ്റൊന്ന് പൂക്കയിൽ, ക്ഷയിക്കട്ടെ ഞാൻ
മണ്ണിൽ നീയലിഞ്ഞ അതേ കാലവേഗത്തിൽ തന്നെ
മറുക്ഷണം ഞാൻ ലയിക്കട്ടെ നിന്നിലിത് കുറിക്കയിൽ
ooooooooooooooooooooooooooooooooooo

2018, ഫെബ്രുവരി 12, തിങ്കളാഴ്‌ച

കവിതതൻ ലക്ഷ്യം കാലക്ഷേപം



പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു
ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ
അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ
വെറുപ്പിന്റെ ഉല്ക്ക തുപ്പി വിഷാഗ്നി പടരുമ്പോൾ
സ്വയം ഹിമമായുരുകി കവികൾ തീയണയ്ക്കാറുണ്ട്
ശരീര ശാസ്ത്രങ്ങളുടെ നിമ്ന്നോന്നതികളിൽ
പൗരോഹിത്യം, വെളിപാടുകളിൽ വിപരീതമാകവേ
വേദങ്ങളുടെ സത്തയൂറ്റി കവിത വഴി നടത്തുന്നു
അന്യന്റെ ചങ്കിലെ ചോര പിഴിഞ്ഞ്; തെരുവിൽ
അനാഥ ബാല്യങ്ങളുടെ പെരുക്കപ്പട്ടിക നീളവേ
അമൃതായാശ്വാസമായാശയായ് കവികൾ
അദ്വൈത മന്ത്രങ്ങൾക്കുമപ്പുറം ഇന്ദ്രജാലമാവുന്നു

പട്ടിണി മോന്തിയ ഉമ്മറപ്പടികളിൽ നിന്ന്
പ്രലോഭനങ്ങളുടെ പറുദീസയിലേക്ക് ചേക്കേറവേ
മുഖാവരണമണിഞ്ഞവൻ, ആന്ദോളനം ചെയ്യുന്നു
അധികാരത്തിന്റെ, കൊഴുത്ത തേങ്ങാപ്പൂളുകളിൽ
ജാതീയതയുടെ പുളിച്ച ചക്കര പുരട്ടി, ചായമിട്ട്
പ്ളാവില കാട്ടി ആരാച്ചാർ തുടലിട്ട് വലിക്കവേ
കവി, ദൈവനഗ്നതയെ ചൂണ്ടി കൊഞ്ഞനം കുത്തുന്നു
കൊടി മഹിമ കീറി കോണകമുടുക്കുന്നു
കാവിലെപ്പാട്ടിനെ, താടിതൻ ചോപ്പിനെ
ഉടൽ മൂടിപ്പൊതിഞ്ഞുമുഷ്ണിക്കാത്ത കറുപ്പിനെ 
കുന്തിച്ചിരുന്ന് കുറ്റം പറയുന്നു: കൂവി വിളിക്കുന്നു
ഇനി ജാതികവി, ചുവപ്പുകവി, കാവിക്കൊടിയിങ്ങനെ
കാലമൊക്കെയും തമ്മിൽ ഭത്സിച്ച്, കുന്നായ്മ കുത്തി
പോരിന്റെ അക്ഷരം കുറിക്കുക, അച്ച് നിരത്തുക
ഏറ്റുപാടാൻ ഏറാൻ മൂളികൾ പെരുകുന്ന നേരവും
തോറ്റുപോവാതെ കവിത കാടേറിയൊടുങ്ങട്ടെ
00000000000000000000000000000000000000

2018, ഫെബ്രുവരി 5, തിങ്കളാഴ്‌ച

സ്വർഗ്ഗാരോഹണം



തീയുണ്ട് കരിഞ്ഞ കുടലിൽ
തെക്ക് പുറപ്പെടും നേരമാണു
ഉപ്പ് ചേർത്തൊരുരുള കൊണ്ടത്
ഉച്ചവെയിലാറും മുമ്പ് കെട്ട പട്ടട

ഉദ്ധാരണവേഗത്തിന്റെ ഉച്ചിയിൽ
ഉഷ്ണമാപിനിയുടെ ഒടുക്കത്തിൽ
പെരും ദാഹമേറി പഴുക്കയിൽ
പാർക്കാനാവാതെ, പശിയടങ്ങാതെ
പൂരം കഴിഞ്ഞ്, കൊടിയിറങ്ങി പെരുമഴ

മാറ്റിയുടുക്കാനില്ലാതൊരു കൗപീനം
മാറി നില്ക്കാൻ മറുത്തൊരു പുളിയില നിഴൽ
സ്വപ്നങ്ങളിൽ നിന്നാട്ടിയിറക്കപ്പെട്ട നിദ്ര
സീമകളും ശീലങ്ങളും മെരുക്കുന്ന ചവിട്ടടി

അന്നമൊരുവേള തന്നില്ലെങ്കിലുമെന്റെ
ആമാശയത്തിലേക്കു നീ മതമെറിയുക
നൊന്തു പെറ്റതിനു നനച്ചവലില്ലെങ്കിലും
നേർച്ചയിടുക, നോമ്പ് നോല്ക്കുക, നേദിക്കുക

00000000000000000000000000000000000000000













2018, ജനുവരി 20, ശനിയാഴ്‌ച

പൂത്ത് പോവുന്ന കവിതാന്ത്യം



ഭൂവല്ക്ക ശീതളിമയിൽ നിന്ന്
ഭൂമിയിലേക്ക് കുരുത്തു വരവേ
സ്വാതന്ത്ര്യത്തിന്റെ നീലാകാശം
സ്വപ്നങ്ങളിൽ നിവർന്ന് കിടക്കുന്നു 
സമാധിയിലെ സുരക്ഷിത മാനം ഭേദിച്ച്
ചിറകുകളിൽ തൻപോരിമ നെയ്യവേ
മധുവുണ്ണുന്നത് മാത്രം ജന്മലക്ഷ്യമാവുന്നു
തന്റെ കിണറിലെയിറ്റു വെള്ളം മാത്രമാണു
തനിക്കു ലോകമെന്നും മിച്ചം സാഗരമാകിലും
മൗഢ്യമെന്നും മത്സ്യം തിരിച്ചറിയവേ
ദൈവീകവേഷം കെട്ടിയേല്പ്പിക്കപ്പെടുന്നു
കവിതയെനിക്കൊരു മൂടുപടമാണെന്റെ
കാപട്യകോലം കറുത്തു തന്നെ കാക്കാൻ
കവിതയെനിക്കൊരു മറുമുഖമാണെന്റെ 
വാക്കുകളെന്നും ഉച്ചത്തിലാക്കാൻ
നീ നീയായ് തന്നെ നിലകൊള്ളുകയെന്നിൽ
ഒരുകാലവും സഹതാപം വിസർജ്ജിക്കാതാവുക
മുഷ്ടിയിലും മുഴുത്ത കണ്ഠങ്ങളിലും മതം വളരവേ
നഗ്നമാക്കപ്പെടുന്ന യോനിത്തടങ്ങളിൽ
വേദവാദങ്ങൾ പൊട്ടിയൊഴുകിയനാഥമാവുന്നു 
ഇനി നിന്റെ സ്വർഗ്ഗത്തിലേക്കെന്നെയൊരിക്കലും 
തിരിച്ചു വിളിച്ചു നീ വാഴ്ത്തപ്പെട്ടവനാവാതിരിക്ക
കത്തുന്ന കനലിനു കൂട്ട് കിടന്നു ഞാൻ കാലമൊക്കെയും
കനകശോഭയിലങ്ങനെ കവിത നുണയട്ടെ
===================================



2018, ജനുവരി 17, ബുധനാഴ്‌ച

എരിച്ചു കളയുന്ന തിരിച്ചറിവ്



നീ, ഇരുളിനാഴങ്ങളിലൊരു പൊട്ട് വെളിച്ചം
എന്നെ നയിക്കുന്നവൻ, അറിവോതുന്നവൻ
അത്രമേൽ ഭ്രമമായിരുന്നു, പ്രിയമായിരുന്നു

ഇന്നലെപ്പുലരുവോളമോതിയ വേദം മുഴുവനും
കദനമൊഴിയുമെന്ന് തൊഴുത ദേവരൊക്കെയും
കരിന്തിരി പടരാതെ കാത്ത കൽവിളക്കും
കവിയൊരുവന്റെ കരവിരുത് മാത്രമെന്ന്
തിരിച്ചുണരുന്ന വേദനയാണെന്റെ മരണം

ആൾരൂപമായ് പൂർണ്ണനായ്, പെരുവഴിയിൽ
കൈപിടിച്ചു നടത്തുന്ന കാരുണ്യ മൂർത്തിയായ്
കണ്ണടച്ച് കൈകൂപ്പി,  കരയുന്ന മാത്രയിൽ
കൂടെയുണ്ടെന്ന്  പറയാതെ പറഞ്ഞതൊക്കെയും 
കള്ളമായിരുന്നെന്നുള്ളമുണരുന്നതെന്റെ മരണം

അറിയുന്നെന്നിലേക്കൊഴുകിയ പ്രഭയൊക്കെയും
അതിശക്തം ചിറകെട്ടി തടഞ്ഞു തമസ്സ് തീർത്തതും
വ്യർത്ഥ ബന്ധങ്ങളാലെന്റെ ഹൃത്തടം തകർത്തതും
ചോരൻ നിന്റെ നേരമ്പോക്കൊന്നായിരുന്നെന്നതും
എങ്കിലും,
കാലമൊക്കെയും കരളിലെച്ചോര പോൽ കാത്തത്
ഇരുട്ടി വെളുത്തൊരു മറുകണം മുഖം പോലുമില്ലാതെ 
കല്ലായിരുന്നെന്ന് കണ്ടറിയുന്നതെന്റെ മരണം
 00000000000000000000000000000000





2018, ജനുവരി 8, തിങ്കളാഴ്‌ച

മേനി പൂത്ത പാതിര



അർബുദ കണികകൾ മേനിയൊന്നായ്‌
ചെഞ്ചേല ചുറ്റി, നീയൊടുങ്ങുമെന്നൊട്ടും
ശങ്കയ്ക്കിടമില്ലാതെയറിയുന്ന നേരവും
അമ്മ, നിനക്കാധി ഞാനായിരുന്നില്ല
അന്ത്യശ്വാസമെടുക്കുന്നതിനല്പമാത്ര
അവധിയിട്ടെൻ കരം കയ്യിലെടുത്ത്‌ 
എൻ താതനവനൊരു നാളൊരിക്കലും
ഒറ്റയായ്‌ കണ്ണു കലങ്ങാതെ കാക്കാൻ
മാത്രമെന്നിൽ നീ സത്യമിരന്നു വാങ്ങി
നീയൊഴിഞ്ഞ കട്ടിലിൽ പിതാവിന്റെ
ചൂടു തട്ടിയൊട്ടിക്കിടക്കുന്ന മാത്രയിൽ
മകളെന്ന മൂന്നക്ഷരത്തിൽ നിന്നെപ്പഴോ
പെണ്ണെന്ന രണ്ടെഴുത്തിലേക്കെന്റെ
സ്വാതന്ത്ര്യം തിരിച്ചൊഴുകിയിരുന്നു
അനർഹമാണപരാധമാണഹിതമാണു
അറിയാതെയന്നാ കെടുകെട്ട പാപബീജം
ഏറ്റു വാങ്ങി ഞാൻ തോറ്റ്‌ പിഴച്ചവളായതും
ഏറ്റുപാടുന്നോർക്കൊക്കെയും മുന്നിലുണ്ട്‌
ചോദ്യം, നീയറിഞ്ഞു പുണരാതെയെങ്ങനെ

കുരുത്തു വന്ന ഞെട്ടൊന്ന്‌ കൂമ്പവേ, തൊട്ടാൽ
പൊട്ടുന്നതാണെന്നറിവെത്തിടും മുന്നവേ
മൊത്തിക്കുടിപ്പവൻ താത,നവൻ ചെയ്യുവതത്‌
കൊയ്യുന്നെന്റെയെതിർകാലമൊക്കെയും

ഇനിയിക്കയ്പ്പു പേറി ഞാനപഹസിക്കപ്പെട്ട്‌
ഒടുങ്ങാനുമടങ്ങാനുമാവാതെ കാലമൊക്കെയും
തെരുവിലലഞ്ഞിടാമന്നൊക്കെയും തുടരട്ടെ
പിഞ്ചിലേ നുള്ളി നഖപ്പാടു വീഴ്ത്തും കുടിലത
പിന്നെ പകൽമാന്യ വേഷം കെട്ടുമപാരത
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...