2020, ഡിസംബർ 12, ശനിയാഴ്‌ച

പുക കണ്ട് മാത്രം തീരുന്ന പുകിലുകൾ



ആക്രി പെറുക്കി നേടിയ നൂറു രൂപാ നോട്ട് കൊണ്ട്

ആട്ടുതല വാങ്ങി സൂപ്പ് വെച്ചെങ്കിലോയെന്ന് മകൻ

അവനറിയില്ലല്ലോ, ആഗ്രഹം വളരുന്ന മുറയ്ക്ക്

അവനവൻ ആസ്തിയുടെ മൂല്യമുയരുന്നില്ലെന്ന്

അത്ര മോഹിച്ചതൊന്ന് കിട്ടാതെ പോവുകിൽ

അടുത്ത പടിയെങ്കിലും കയ്യെത്തിപ്പിടിക്കണം

അപ്പവുമയലക്കറിയും അങ്ങാടിയിലെപ്പീടികയിൽ

അന്തസ്സിലിരുന്നൊന്ന് അകത്താക്കണം, അത്

അതുവഴി പോകുന്നവരൊക്കെയും കാണണം

ആവുകില്ല മകനേ അത്ര കൂട്ടുവാൻ, ഇല്ലയൊട്ടും

അനുവദിക്കില്ല കാലമിത്തുക അഞ്ചപ്പത്തിനു

അയ്യായിരങ്ങളെയൂട്ടിയോനിനി അവതരിക്കില്ലൊട്ടുമേ

അമ്പ് പെരുനാളിനു പോകണം, ആനപ്പുറമേറണം

അവസാനിക്കാത്ത ആവർത്തനപ്പട്ടികയും നൂറുറുപ്പികയും

ആശകളുടെ അവസാന പടിയിലെത്തവേ, അവനുണരുന്നു

അഞ്ചു പായ കടലാസ്,അഗ്രം കൂർത്തൊരു പെൻസിൽ

അളവുകോലൊന്ന്, മായ്ക്കാ റബ്ബറൊന്ന് അതുമതി അത്രമാത്രം

അമിതാഭ് ബച്ചനെ വരയ്ക്കണം, ആഷിഷ് നെഹ്റ

അരുന്ധതി റോയ്, അയ്യപ്പൻ, അച്ചുതാനന്ദൻ, പിന്നെ

അഗതാ ക്രിസ്റ്റിയിലുറപ്പിച്ച് ആശ്വാസമാകുന്നു

അവശ്യ ലൊട്ട്ലൊടുക്കുകൾ വാങ്ങുവാൻ അവനൊപ്പം

അങ്ങേക്കവലയിലേക്കൊരു ഇരുചക്രമേറിപ്പോകവേ

ആൽത്തറ ചാരി നില്പുണ്ടേമാൻ അറിയണമങ്ങേർക്ക്

ആർസി മുതൽ ആയിരം കടലാസ്സുകളുടെ കാലാവധി

അതിലൊന്നുമടിക്കുവാൻ വടി കിട്ടാതെ തമ്പുരാനൊടുക്കം

ആരായുന്നെവിടെടോ, പുക നോക്കിയ സാക്ഷ്യപത്രം

അടുപ്പൊന്നു പുകയുവാൻ അത്ര തത്രപ്പാടാണേമാനേ

അതിനിടയ്ക്കെപ്പഴോ പുക നോക്കുവാൻ വിട്ടുപോയ്

ആധി വേണ്ട, അഞ്ഞൂറു തന്നാൽ തീരുന്നതേയുള്ളൂ

അലിവുള്ളവനാണങ്ങുന്ന്, ചിരിച്ച് റസിപ്റ്റ് നീട്ടുന്നു

അട്ടം പരതിയിരിപ്പാണു ഞാനിന്നുമെൻ സോദരാ

അർദ്ധ സഹോദരനോടന്ന് വാങ്ങിയ നാന്നൂറു രൂപ

അവൻ തേടി വരുന്നതിനും മുമ്പൊരു ആശ്വാസമായ്

അത്ഭുതം നടന്നെങ്കിലോയിത്തിരി എന്നേക്കുമായ്

അണയട്ടെ, ഇത്ര കല്പ്പിക്കയില്ല മറ്റൊന്നുമേ

=======================================










2020, നവംബർ 13, വെള്ളിയാഴ്‌ച

രസനയിൽ ജീവിതക്കയ്പ് കത്തുമ്പോൾ



ഋതു ബന്ധങ്ങളുടെ നട്ടുച്ചയിൽ നിന്ന്‌

ഋണ ബാധ്യതകളുടെ സായന്തനത്തിലേക്ക്‌

ഒരു കവിത മൂളിക്കൊണ്ടെന്നെ കുടിയിരുത്തുക

പോക്കുവെയിലിന്റെ ഉന്മത്തവേദികൾ മറുത്ത്‌

അമാവാസിയുടെ ചീവീടുസ്വരം എനിക്കു നേദിക്കുക

കുറ്റവിചാരണയുടെ ഏതൊരു വേളയിലുമൊരിക്കലും

ചെയ്ത തെറ്റെന്റേതു നീ തുറന്നെഴുതാതെ പോവുക

കാറ്റിനെ പ്രണയിച്ചതും കവിതയിൽ കലഹിച്ചതും

കൊടും കുറ്റമായെണ്ണിയെന്നെ കഴുവേറ്റുക, മൂടുക

പുഴ ഒഴുകിയതും തഴുകിയതും കണ്ണു കൊണ്ടതും

പെരും പാപമായ്ക്കൊണ്ട്‌ പുലയാട്ട്‌ പാടുക


പട്ടി പെറ്റിടത്ത്‌, പായ വിരിച്ചിടത്ത്‌ പക്കമൊക്കെയും

പുത്തരിയും പുലച്ചോറും വേവുനോക്കാതുണ്ടവനെ

പള്ളിമേടയിലെ പ്രഭുവായ്‌ വാഴ്ത്തുക, പേരിട്ട്‌ കൊള്ളുക

രാമജയം ശിവദേവ ഹിതം പരിപാവനമായതിനാകെ നലം

ജീവിതപ്പെരുവഴിയൊക്കെ ജപിച്ചോനെ ഒറ്റു കൊടുക്ക

പുരോഹിതപ്പെരുമാൾ പള്ളിയറ പുല്കയിലെത്തി നോക്കിയോൻ

ഭഗവതിത്തെയ്യമിട്ടോന്റെ പത്നിയെ സഹശയനമാടിയോൻ

ഇന്നും നടവരവെണ്ണി നാട്ടുകൂട്ടത്തിനു നടുവിലുലാത്തുന്നു

കവിതയൊന്ന് കെട്ടിയാടിയൊട്ട് കാല്പനികത കൊണ്ടെന്ന

കടിച്ചാലൊതുങ്ങാത്ത കുറ്റമോതിയെന്നെ പച്ചയ്ക്ക് കൊളുത്തുക

നിന്റെ ഉന്മാദ വേദികളൊക്കെ മറുത്തെന്നെ ഊരുവിലക്കുക


ഇല്ല സഖേ, സങ്കടമൊട്ടുമെന്റെ കവിതയിലോ വാക്കിലോ

എങ്കിലുമുണ്ട്, ഉടയോനോടായൊരു പരിഭവപ്പേക്കൂത്തുപാട്ട്

കൊണ്ട ജീവിതക്കയ്പ്പൊന്നിലും പങ്കുകാരെയാരെയും ചേർത്തില്ല

നാളെ, നിന്റെ വിധികൊണ്ട് തീപ്പെട്ട് പോവുന്ന കറുത്ത നാളിൽ

കണ്ണുനീരെനിക്കായ് കൊട്ടുവാനൊരു കഴുവേറിയോനുമെത്താതിരിക്ക

കത്തിച്ചു വെക്കുക, കരിമരുന്ന് പറ്റുവോളം , പിന്നെയിത്തിരി

കോലരക്ക് വെച്ചെന്റെ ശവപ്പെട്ടിയൊട്ടിച്ച് വെക്കുക ശക്തം

കണികാണാതെ പോവട്ടെയുലകമൊരിക്കലുമിവ്വിധമൊരു

കാരസ്കരപ്പട്ടയാൽ കരൾ തീർത്ത കൊടും വിധി കൊണ്ടോനെ 

00000000000000000000000000000000000000000




2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ചുട്ട് കൊല്ലുമ്പോഴും ചൂരക്കറി തിളയ്ക്കുന്നു



വേദങ്ങളിൽ പെരുമഴപെയ്യുന്ന തൃസന്ധ്യയിൽ

എന്റെ സിരകളിലേക്ക് മൗഢ്യം കുത്തി വെക്കുക

വേരുകളിൽ കാളകൂടം വേവു നോക്കുന്ന ആലയങ്ങളിൽ

എന്റെ കാതുകളിൽ ഈയമുരുക്കി ഒഴിക്കുക


വയലുകളിൽ ജാതി പൂക്കുകയും തെരുവുകളിലെന്നും

മത സൗഹൃദ നാടകം അരങ്ങേറുകയും ചെയ്യുന്ന

കറുത്ത വെള്ളിയിൽ എന്നെ കുരിശേറ്റുക, കൊല്ലുക

ഉയിർത്തെഴുന്നേല്പ്പിനു പഴുതില്ലാതെയൊടുക്കുക


ചുട്ട ഉണക്കമത്സ്യത്തിന്റെ വിലനിലവാരത്തിലേക്ക്

എന്റെ സദസ്സുകളെ കെട്ടി ഉയർത്തുകയും

ബൊളീവിയൻ കവിതയുടെ വൃത്ത രാഹിത്യത്തിലേക്ക്

നിന്റെ സായന്തന ചർച്ചകളെ ഒതുക്കുകയും ചെയ്യുന്ന

വിധി മഹത്വത്തിനു ഹാലേലുയ പാടുക, വാഴ്ത്തുക


നടപ്പുദീനം, നട്ടെല്ല് തുളയ്ക്കുന്ന വേദന പെയ്യുമ്പോഴും

യോനിത്തടം മാത്രം ദൃഷ്ടികോണാവുന്ന നാളുകളെ

സ്ത്രീ സുരക്ഷാ കാലമെന്ന് കൊണ്ടാടുക, കൊടി കെട്ടുക

ഒടുവിൽ, നിന്റെ മാധ്യമക്കസർത്തുകളിൽ സുശക്തം

ഭരണ, പ്രതിപക്ഷ വീഴ്ചകളിൽ ചെളിവാരിയെറിയുക

അന്നുമെന്റെ കവിതകളിൽ  അഭയമാവുക, പെണ്ണാവുക

അവിടെ, അവിടെ മാത്രമാവും നീ കത്തി നില്ക്കുക

xxxxxxxxxxxxxxxxxxxxxxxxxxxxxxxx







2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

കുഴിമാടത്തിലേക്ക് നീക്കിവെക്കുന്നത്

 


വസന്തം വ്യഭിചരിക്കുന്ന മഴക്കാടുകളിൽ

ദാഹജലം നിഷേധിച്ചെന്നെ കീഴ്ക്കാം തൂക്കിടുക

നരിച്ചീറുകൾ കുങ്കുമം കാക്കുന്ന താഴ്വരകളിൽ

ഒരു കനൽക്കട്ട പോലുമേകാതെന്നെ പട്ടിണിയാക്കുക


മന്ത്രമോതി നാക്കരിയുന്ന പൗരോഹിത്യ പീഡകളിൽ

നാല്പതാവർത്തി പശ്ചാതപിക്കും കുമ്പസാര മേടകളിൽ

നോവൊടുങ്ങി നാളായും നോട്ടെണ്ണുമാതുരാലയങ്ങളിൽ

ഒരു കഠാരയെങ്കിലും തന്നെന്നെ പ്രവാചകനാക്കുക


അക്ഷരങ്ങളിലാകാരമൊളിപ്പിക്കുന്ന കവിതകളിൽ

അകക്കണ്ണു പൊത്തിയെന്നെ ഇരുട്ടിനു നേദിക്കുക

വാക്കുകളിൽ ലിംഗഭേദവും വടിവവും പേറുന്ന കൃതിയിൽ

നോവു വാറ്റി കരളു കുറുക്കി കൊണ്ടതൊക്കെയും ചുടുക


നിന്റെ നിലാപ്പെയ്ത്ത് കൊള്ളുവാനായല്ല ഞാനൊട്ടും

ചലം വാർന്നയെൻ പുണ്ണുകളെ തെരുവിനു ബലിയേകുന്നത്

എങ്കിലും തെല്ലില്ലാതെയില്ല, മുറിവട്ടത്തിലൊരു മാത്ര

ഈച്ചയാർത്ത് ഉണ്ണികൾ കൂവിവിളിച്ച്, കൊഞ്ഞനം കാട്ടി

എന്റെ നരക കീർത്തനങ്ങളാലപിക്കുന്നത് കാണുവാൻ


നീ ആസ്വദിച്ച് കവിൾക്കൊണ്ടാലുമില്ലെങ്കിലും, പ്രിയതേ

കവിതയിൽ നിന്ന് കാടുകടത്തപ്പെടുന്നതെന്റെ

ഒടുക്കമാണെന്നറിവിൽ എന്റെ കൈത പൂത്തോട്ടെ

മൂന്നാളുമാത്രം ചുമക്കുമെന്റെ ശവമഞ്ചം പുതയ്ക്കുവാന്‍ 

കാട്ടുകോഴി പോലും നോക്കാത്ത കുഴിമാടം തീണ്ടുവാൻ

അപഹസിച്ച് വികൃതമാവാതെയെന്റെ വാക്ക് വെന്തോട്ടെ

0000000000000000000000000000000000000000
























2020, ജൂൺ 21, ഞായറാഴ്‌ച

കൂടെപ്പിറന്നവനാകയാൽ കുഴിയൊരുക്കുക



തിരസ്കരിക്കപ്പെട്ടവന്റെ പട്ടയ ഭൂമിയിൽ
പെരും കുരിശു നാട്ടി അധീശത്വം നടുക
തോളെല്ലു പൊട്ടിയവന്റെ തലയിൽ
കരിങ്കല്ല് കെട്ടി ഉത്തരവാദിത്വം ഓതുക
മത മൂല്യങ്ങളുടെ മൊത്ത വ്യാപാരിയായ്
മാമൂലുകളുടെ ശവക്കൂന തീറ്റുക,യെന്നെ ഒറ്റുക

അന്ന്,
ചാവുനിലം ഉഴുതു പരുത്തിക്കാട് തീർക്കുവാൻ
ഉടലോടെ സ്വർഗ്ഗമിറങ്ങിയവനെന്ന് നീ തന്ന
വെറും വാക്കുകളുടെ സാക്ഷ്യപത്രം ചിതലാവുന്നു
ഇന്നതേ ഭൂവിലൊരു അന്ത്യ ശ്വാസത്തിനരമാത്ര
കണ്മൂടിക്കിടക്കുവാനാവാതെ പുറങ്കാലു തട്ടുന്നു

എന്റെ മേലങ്കി, കാലുറ, കമ്പിളി പകുത്തത്
യവം, മന്ന,  മാംസമൊക്കെയുമെന്റേതുണ്ടത്
കുന്തിരിക്കവും മീറയും കോലരക്കും കൊണ്ടത്
ഒന്നിനും ഓർമ്മയിലൊരോരം പോലും കൊടുക്കായ്ക

മെലുഹയിലെ തെരുവുകളിൽ ചാട്ടവാറടി കൊള്ളയിൽ
കുതിരപ്പുറത്തിരുന്ന് നീയെന്നിൽ സഹതപിക്കായ്ക
മുൾക്കിരീടമണിഞ്ഞ് ഗബ്ബാത്ത നഗരം ചുറ്റവേ
മുന്തിരിച്ചാറു നുണഞ്ഞെന്റെ സാഹോദര്യം പറയരുത്
ഇടിവെട്ടേറ്റ് കരിഞ്ഞ് വീണു വെള്ള പുതക്കയിൽ
ഒരുനോക്ക് കാണുവാൻ വന്ന്, ചിലവോർത്ത് പ്രാകുക
ഒടുവിൽ,
പുഴുവരിച്ച്, എല്ലുപൂത്ത് കല്ലറക്കെട്ടിലഴുകവേ
നാല്പ്പത്തൊന്നാം പക്കമൊപ്പീസു നല്കയിൽ
കൊളുത്തിയ മെഴുകുതിരിയോർത്ത് വിലപിക്കുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2020, മേയ് 23, ശനിയാഴ്‌ച

വേദാന്തങ്ങളിലെഴുതപ്പെടാത്ത കവിതകൾ

നിത്യ ഹരിത ദേശങ്ങളിൽ
പെരുമഴ പെയ്യിച്ച്‌ 
ഊഷര ഭൂമികയിൽ
തീക്കാറ്റായുറഞ്ഞ്‌ തുള്ളുക
അപ്പത്തിനു വിയർക്കാനോടുന്നവന്റെ
കണങ്കാലൊടിച്ച്‌
ആത്മീയ വ്യാപാരിക്ക്‌
ആറ്റുകൊഞ്ചൊരുക്കുക
കവിത കെട്ടുന്നവന്റെ മൂർദ്ധാവിൽ
അർബുദം കുത്തിവെച്ച്‌
കുരിശുകൃഷിക്കാരനു മണ്ണൊരുക്കുക
മൈലാഞ്ചി പൂക്കേണ്ടുന്ന
പെരുനാൾ രാവുകളിൽ
പത്തായം കൊള്ളയടിച്ച്‌ നീ
കൊടുങ്കാറ്റിനു കോപ്പുകൂട്ടുക
വഴിയൊക്കെയൊടുങ്ങുന്നൊരു
തെക്കൻ മലഞ്ചെരുവിൽ
തീ പൂത്തിറങ്ങുമെന്ന്
വേദാന്തം പാടുക
അടഞ്ഞ കണ്ണിനപ്പുറമൊരു വസന്തം
ഹിമം മൂടിക്കിടപ്പുണ്ടെന്ന്
പൊട്ട ജനതയ്ക്ക്‌ പൊയ്‌ വാക്ക്‌ നൽകുക
കവിതയൊക്കെയും കരിഞ്ഞു തീരുന്ന 
കറുത്ത രാവിനെന്നെ പട്ടടയേറ്റുക
വാക്കുകൾ വറ്റുന്ന ഘോഷയാത്രയിൽ
പരിഹാസ്യനാക്കിയെന്നെ
പടികടത്തീടുക


എങ്കിലും,
തല വണങ്ങിയൊതുങ്ങിയവനു
സ്വർഗ്ഗരാജ്യവും
മൂക്കയററുത്ത്‌ മുക്രയിട്ടവനു
ചാട്ടവാറടിയും നൽകുന്ന
നൽഭരണം വരുമെന്ന് പ്രഘോഷിച്ച്‌ കൊള്ളുക

2020, മേയ് 10, ഞായറാഴ്‌ച

കല്ലു ദൈവത്തോടു തൊട്ടാവാടിയുടെ പരിഭവം

ജ്ഞാതിശാസ്യം ഓതപ്പെട്ടവന്റെ മുഖം
അമാവാസിയന്നുപോലും വെട്ടം കാണരുതെന്ന്
നിന്റെ ശാസനം കറുപ്പിച്ചെഴുതുക

കറുകറുത്ത കവിതയൂറുമെന്ന്
എന്നെയൊട്ടുക്ക്‌ ഭദ്രം
മൂശയിലിട്ടടച്ച്‌ വെക്കുക
തീയൊട്ടും കുറയ്ക്കാതെയുരുക്കുക

കടുംവെട്ട്‌ വെട്ടുന്ന പട്ടകളിൽ
പെരും പാലായൊഴുകി
ശിലാവരണം തകർത്തു വരും നാമ്പിനെ
നുള്ളിയെറിഞ്ഞ്‌ നരകനൃത്തമാടുക

ആഗ്നേയ ശയ്യകളിൽ അമൃത്‌ വർഷിച്ച്‌
ഹിമപ്പെയ്ത്തേറ്റുറങ്ങുന്നവനുമുന്നിൽ
ശീതവാതമായ്‌ തിരുതാണ്ഡവമാടുക

കെട്ടുകളിലൂതിയന്യന്റെ കഷ്ടപർവ്വം
കുംഭ മുട്ടുവോളം മോന്തുന്ന
നിന്റെ ഇഷ്ട ജനങ്ങൾക്ക്‌ കാവലാളാവുക
കാർക്കിച്ച്‌ തുപ്പിയോനിൽ ക്ഷയം നിറയ്ക്കുക

തുടയെല്ലുപൊട്ടി ഏച്ചുകെട്ടി
തെരുവുതെണ്ടുന്ന പട്ടിക്ക്‌
മുഴമളക്കാതെ മുന്നേയെറിയുക
വേച്ചു വീണവയുടെ ആണിയിളക്കുക
ഒടുവിലിത്ര ഹുങ്കോടെ മൊഴിയുക
പഞ്ചഭൂതങ്ങൾക്കൊക്കെയും

നാഥൻ ഞാൻ അഞ്ചാതെയെന്നെ വണങ്ങുക

2020, ഏപ്രിൽ 11, ശനിയാഴ്‌ച

കുന്തിച്ചിരിക്കുന്നവന്റെ നിന്ദാസ്തുതി



ഉന്മത്ത ജീവിതം കൊട്ടിഘോഷിക്കുന്ന
ഭ്രാന്ത ശൈലങ്ങൾക്ക് കാവലാകുവാൻ
മുക്കോടിയാണ്ടവരെ പൂവിട്ട് മൂടുന്ന
ജാതി മരങ്ങൾക്ക് ജീവജലമൂട്ടുവാൻ
ഉടലാഴങ്ങളിലൊക്കെയും മധു പൂത്ത്, വീണ്ടും
ഇടവഴികളിൽ ഇക്കിളി കൊയ്യും കൂട്ടരെ
നിർവ്വികാര മൊഴികളിലേക്ക് പകർത്തുവാൻ
എന്നെ, എന്നെമാത്രം ജീവിത രേഖയിൽ
മുദ്ര ചാർത്തി വാതിൽപ്പടിയിൽ കെട്ടിയിട്ടേക്കുക

പൂക്കുവാൻ കായ്ക്കുവാൻ ഉൾപ്പുളകമാകുവാൻ
പിൻനിരപ്പോത്തിനെ വരെയൊരുക്കി
പകലൊക്കെയും വ്യഥമോന്തി നീന്തിക്കയറിയ
പശിജന്മമെന്നെ തെരുവിലേക്കെറിയുക
പാതിരാവൊക്കെയും വസന്തം മൊത്തിക്കുടിച്ച്
പട്ടാപ്പകൽ പരധാരങ്ങളിൽ പേക്കൂത്ത് കൊണ്ട്
പള്ളിമേടകളിൽ വാഴ്ത്തപ്പെട്ടവരാക്കുവോരെ
പാർത്ത് കൊതികൊള്ളുവാനെന്നെ കാലമൊക്കെയും
പതിയാക്കി വെയ്ക്കുകയൊരു പേട്ടെരുമ തന്നുടെ

വിധിവിപരീതമായൊന്നും വന്നു കൂടുകയില്ല
കുറിച്ചിടപ്പെട്ടതല്ലാതുലകിൽ ഇളകിടില്ല
നിശ്വാസമൊന്നുപോലും പാരിൽ ഭവിക്കുവാൻ
ഭവാന്റെ കാരുണ്യമില്ലാതൊനുമില്ല,യെന്നായ്
ഗതികേടെന്റേതവിടുത്തെ കൃപയിലൊന്നെന്ന്
തത്വജ്ഞാനം മൊഴിയുന്ന തിരുവായിലിത്തിരി
ഗന്ധകവും തുരിശും കൂട്ടിക്കുഴച്ചിട്ട് തീ പകരുന്നു
അവനമൃതുമടിയനു കയ്പുനീരും കാലമെല്ലാമെന്ന്
കൃപ ചെയ്യുമീശനു തെക്കുനോക്കി നിന്ദാസ്തുതിയിടുന്നു

==================================






2020, ഏപ്രിൽ 1, ബുധനാഴ്‌ച

പുണ്യ ദേഹങ്ങളിൽ പുഴുക്കൾ മേയുന്നു



ചത്ത കോഴിയെ ഊതിപ്പറപ്പിക്കുന്നോൻ
സൂര്യനു കീഴിലെയാധിയൊക്കെയും
മന്ത്രിച്ച് തുപ്പി ഉഴിഞ്ഞെടുക്കുന്നവൻ
കോഴിമുട്ടയിൽ ഇസ്മെഴുതി
പിഞ്ഞാണക്കോപ്പയിൽ അറബിമഷിയിട്ട്
അശരണരുടെ കണ്ണീരിൽ കനകം കൊണ്ടോൻ
ചുവപ്പ് രാശി കൽപ്പിച്ച നാൾ തൊട്ട്
മാളത്തിലൊളിച്ച് മിണ്ടാട്ടമറ്റാണ്ട് പോവുന്നു

ചേട്ടയെച്ചെകുത്താനെ ചൊൽപ്പടിയിലാക്കി
കെട്ട കൊമ്പൊടിച്ച് കാഞ്ഞിരത്തിൽ തളച്ച്
കളം വരച്ച് ഉറഞ്ഞ് തുള്ളി സ്വയം നാഥനായോൻ 
വെള്ളരിയിൽ മുള്ളാണിതിരുകി, വെറ്റിലത്തൂമ്പിൽ
തിരുനൂറു പുരട്ടി, തിലകം ചാർത്തിയോൻ
പൂട്ടിട്ട നാൾ തൊട്ട് പുരയകം പൂണ്ട് പുത്തരിയും
പുണ്യാഹവുമില്ലാതെ ചൊറികുത്തിയിരിക്കുന്നു

ദിവ്യബലിയിൽ സാത്താനെയലിയിച്ച്
അൽത്താരയ്ക്കുമുന്നിൽ അവതാരവേഷം ധരിച്ച്
കുഞ്ഞാടുകൾക്കൊക്കെ കുമ്പസാരക്കൂടൊരുക്കി
അഞ്ചപ്പംകൊണ്ടൂട്ടിയതും കടൽ പിളർത്തിയതും
വെഞ്ചെരിപ്പിനു, കൂദാശയ്ക്ക്, കുരിശുനാട്ടിനു
ബലം കൊണ്ടോനെന്ന് മേനി നടിച്ചവൻ
കതകിനു പിറകിലൊരു രേഖ കൊത്തിയതിൽപ്പിന്നെ
ഉടുപ്പഴിച്ചുത്തരത്തിലിട്ട് അവലോസുരുട്ടുന്നു

കൊണ്ട കോലങ്ങളിൽ കുതുകമില്ലൊട്ടുമേ
ഇക്കണ്ട ദുർവൃത്താന്തമൊക്കെയുമാടുമിനി മേലിലും
പാപിയെന്ന് മുദ്രകുത്തി പരന്റെയൊക്കെയും
പിഴിഞ്ഞെടുത്ത് പൊന്നറയിലാളുന്ന കാലമാകവേ
തളച്ചത് താനാണു മഹാമാരിയെയെന്ന് ഞെളിയുകിൽ
നാക്കു വലിച്ചെടുത്ത് ചുഴറ്റിയെറിയുമിത് കട്ടായം
മസ്തിഷ്കം പുഴുതിന്നാത്ത യുവതയൊന്നിനെ കാക്കുക
0000000000000000000000000000000000000000000000000000

2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

മുച്ചീർപ്പൻ കുലക്കാതെ മുടിയാൻ കാലം



മുടിയനന്നെന്നെ മകുടം ചാർത്തി വാഴ്ത്തുക
മഞ്ചലേറ്റാനും മൂന്നുപിടി മണ്ണിടാനും
മെഴുതിരി കൊളുത്തി ശാന്തിയോതാനും
മരണപ്പിറ്റേന്നുമിവനെ കാത്തു കിടക്കുക

അരാജകവാദിയെന്നെന്നെ ആട്ടിയകറ്റുക
അയോഗ്യനമൃതകുംഭമേന്തുന്ന ആണ്ടറുതിയിൽ
അധികാരാസനത്തിലവനട്ടിപ്പേറു കിടക്കയിൽ
അർത്ഥവ്യാപ്തിയുണ്ടെന്റെ കവിതയ്ക്കെന്നോതുക

പന്തികളിൽ നിന്നൊക്കെയെന്നെ പടി കടത്തീടുക
പണക്കൊഴുപ്പളക്കുന്ന, പരസ്പര ബന്ധയന്ത്രങ്ങളിൽ
പുകച്ച് പുറംചാടിക്കുന്ന സൗഹൃദപ്പുഴുക്കുത്തുക്കളിൽ
പച്ചയ്ക്കെന്റെ മാംസം പകുത്ത് തിന്നുക, ഏമ്പക്കമിടുക

കുരിശു വഴികളിൽനിന്നെന്നെ കല്ലെറിഞ്ഞ് കൊല്ലുക
കുമ്പസാര തീക്കോപ്പകൾ ഉരുക്കി വിൽക്കുന്നതും
കുടവയറുഴിഞ്ഞുറുക്കെഴുതി അറബിമഷി തീറ്റിക്കുന്നതും
കുലമഹിമ, കൗപീനത്തിൽ ചുറ്റി ശാന്തി ചൊല്ലുന്നതും
കുറ്റപ്പാടടിയന്റതല്ല, കവിതയിലെ കണ്ണുകളെ പഴിക്കുക

ഇനിയെന്റെ ചാവും, കബറടക്കവും രഹസ്യമായ് വെക്കുക
ഇത്രയാളു കൂടാഞ്ഞതറിയായ്കയാലെന്ന് ബോധ്യപ്പെടുത്തുക
ഇക്കൊല്ലം കൊണ്ടൊക്കെയും മറക്കുക, മണ്ണിട്ട് മൂടുക
ഇപ്പെരും പാപി കെട്ടിയ പതിരൊക്കെയും കത്തിക്കുക
ഇഴുകിച്ചേരുന്നു മണ്ണിലേക്കുതന്നെ, ഇമ്പമോടെ

000000000000000000000000000000000000000





2020, ജനുവരി 21, ചൊവ്വാഴ്ച

കുങ്കുമ നിറമുള്ള കഴുതകൾ



ഇന്നലെകളെ
കണ്ണിമവെട്ടാതെ
നോക്കിക്കൊണ്ടേയിരിക്കണം
കവിതകളായും കഥകളായും
രേഖപ്പെടുത്താവുന്നവയൊക്കെ
കരിങ്കല്ലിൽ കൊത്തിവച്ചീടണം

നോക്കിയിരിക്കേ ഓർമ്മകളിൽ നിന്ന്
ഓട്ടുകിണ്ടിയും മരച്ചക്കും വെള്ളിക്കോലും
ആഡ്യത്വ ലക്ഷണമാരോപിച്ചൊരു കൂട്ടർ
പടികടത്തിപ്പോകയിൽ ഒച്ചവെക്കണം

പൊട്ടിയ ചട്ടിയിൽ നിന്ന് കൂട്ടാൻ കയ്യിട്ട് വാരി
പൊതു നിരത്തിൽ പ്രദർശന വസ്തുവാക്കി
അപരാധമൊന്നു ചെയ്തെന്ന് ആർപ്പ് വിളിക്കവേ
ഉണ്ടിത്ര നാൾ കൊണ്ട ഉണർവ്വൊക്കെയും കാട്ടണം

പാട്ടൻ മുപ്പാട്ടൻ നാളുതൊട്ടേ കുമ്പിട്ടിരുന്ന ആണ്ടവനെ
കിഴക്കോട്ട് ദർശനം, കെടുകെട്ട ലക്ഷണം, അസഹ്യം
കുറ്റങ്ങൾ നൂറു കെട്ടിയേല്പ്പിച്ച് വിലക്കയിൽ
കുരവയിട്ട് കൂക്കി വിളിച്ച് കുത്തിയിരുന്ന് കൊണ്ടാടണം

എതിർക്കപ്പെടേണ്ടവനൊരിക്കലും ഭീരുവല്ല
അജ്ഞത, നടിക്കിലും തെല്ലുമവനറിയായ്കയല്ല
ചൊല്ലുന്ന ഭോഷത്തം വിലയാവില്ലിന്നെങ്കിലും
ഊട്ടിയുറപ്പിച്ചാവർത്തിച്ചുരുവിടും കെട്ടവാക്കൊക്കെയും
താനേ ചുമന്നിടാൻ കഴുതയായൊരു ജനം നാളെ വരും
എണ്ണമിതാണുള്ളിലുള്ളതെങ്കിൽ എണ്ണപകർന്ന്
ചുട്ടെരിച്ചീടുക 
എണ്ണം തികഞ്ഞൊരു ജനത ഉയിർത്തെഴുന്നേറ്റിടും
00000000000000000000000000000000000000









2020, ജനുവരി 13, തിങ്കളാഴ്‌ച

മരണക്കരം മുത്തമിടുന്നവർ



മൊത്തിക്കുടിച്ച്, കണ്ണുറങ്ങുന്നതിനു മുമ്പാണു
മുലക്കണ്ണിൽനിന്നടർത്തി, വൈര്യം ചുമത്തി
മൂത്തുമുരടിച്ച തീവ്രതയൊടുക്കാനെന്ന വാക്കാൽ
മഞ്ഞുതുള്ളിയൊന്നവർ കാരാഗൃഹമയച്ചത്

മുടന്തി വന്ന്, രാസനാദിപ്പൊടി തേടവേ
മിണ്ടാനൊന്ന് വായ തുറക്കുന്നതിനും മുമ്പ്
മുന്നാധാരത്തെത്തൂക്കി പട്ടാളം, പൂക്കാത്ത
മലകയറി ഒറ്റുകാരന്റെ ലായമെത്തിയിരുന്നു

മൈലാഞ്ചി മൊഞ്ചൊന്ന് നന്നായിക്കാണും മുൻ
മുഹബ്ബത്തിൻ വർത്തമാനം മിണ്ടിപ്പറയും മുമ്പേ
മുഖകാന്തിയിടനെഞ്ചിൽ മുദ്രചാർത്താൻ വിടാതെ
മുനിഞ്ഞു കത്തുന്ന ദീപമവർ ചവിട്ടിക്കെടുത്തുന്നു

മുത്തച്ഛനും മൂത്തപിള്ളയും മുന്നേ പറന്നവരൊക്കെയും
മണ്ടിക്കളിച്ചതും ഇണ്ടൽ പകുത്തതും കണ്ടിരുന്നതും
മതം പൂക്കാതെ മതികെട്ടുപോകാതെ മോദമോടെ
മണ്ണിതൊന്നിലാണെങ്കിൽ, മദംകൊണ്ടവരറിയുക
മേലോട്ടെടുത്ത ശ്വാസമൊന്ന് തിരിച്ച് നല്കുമെന്ന്
മൂർദ്ധാവ് തൊട്ടാർക്കും വാക്കൊന്നും നല്കിയിട്ടില്ല
മഞ്ഞ പുതപ്പിച്ച് കിടത്താൻ നീ വരും കണം മുന്നേ
മിന്നലൊന്ന് പാഞ്ഞിരിക്കുക കെട്ട തലയോടിനുള്ളിൽ




2020, ജനുവരി 5, ഞായറാഴ്‌ച

ഒരു ദേശീയ ഗീതം കൂടി. . .



ഇനിയെത്ര നാളെന്റെ സോദരരേ

ഇന്ത്യയീ വിഷദംശനമേറ്റ്‌ തുടിക്കണം

ഇനിയെത്ര കാതമെൻ സതീർത്ഥ്യരേ

ഇക്കണ്ട ദുരിത വേഷം നമ്മൾ സഹിക്കണം


വെട്ടി മുറിക്കുന്ന വേളയിലൊക്കെയും, നമ്മൾ

വിഢ്ഢിയായ്‌ ചമഞ്ഞിരിക്കുന്നതാകിലോ, കഷ്ടം

വേർപെട്ടു പോകുമീ മതേതര സ്വപ്നങ്ങൾ, പിന്നെ

വെറും ജാതി പൂക്കുന്ന കാടായ്‌ മാറിടും നം ഭാരതം


ഹിന്ദു, മുസൽമാൻ, സിക്ക്‌ പാർസി, ജൈനനെന്നങ്ങനെ

ഹന്ത, സോദരായ്‌ വാഴുമീ സിന്ധു തട സ്വർഗ്ഗ ഭൂമിയെയ-

ഹന്ത പെരുത്തൊരു കൂട്ടമെരിക്കുവാൻ പോർതൊടുക്കുകിൽ

ഹിന്ദോള രാഗമാലപിച്ചൊന്നായ്‌ പ്രതിരോധിക്കുക


തെരുവുകളൊക്കെയും രാഗസാന്ദ്രമാക്കുക തോഴരേ

തീരാ നഷ്ടം വന്നു ഭവിക്കും മുൻ ഐക്യ കാഹളമാവുക

തെല്ലു ഭയം പൂണ്ട്‌, വിപ്ളവ താളം മീട്ടാതെ പോവുകിൽ

തീപ്പെട്ടു പോകും നം നാടിന്റെ പേരും പെരുമയും


ഒന്നാണു, ഒന്നാണു നമ്മളൊന്നാണെന്നുറക്കെ, കൂട്ടേ

ഒറ്റ ശ്വാസത്തിലുച്ചത്തിലാമോദം വിളിക്ക നമ്മൾ

ഒറ്റുകാരനും ഓഛാനിച്ച്‌ നില്ക്കുവോനുമൊടുങ്ങും, പിന്നെയും

ഓം ശാന്തി ശാന്തിയെന്നൊന്നായ്‌ മുഴക്കുക ശാന്തിമന്ത്രം


-മമ്പാടൻ മുജീബ്



2020, ജനുവരി 4, ശനിയാഴ്‌ച

മീസാൻ കല്ലുവരെയനുഗമിക്കുന്ന രാമനാമം



പടപ്പുറപ്പാടിലാണു
വാക്കുകളൊഴുകിയെത്തുന്ന
എന്റെ കൈവരികളെ
ഒരാൾ നോട്ടമെറിഞ്ഞിട്ടുണ്ട്
ഭ്രമങ്ങൾ പൂക്കുന്ന തലച്ചോറു
പൊതിയാൻ തൂശനിലയെടുത്തിട്ടുണ്ട്
ചിന്തകളിൽ തീപ്പന്തമെരിയുന്നത്
മൂടോടെയെടുക്കാൻ കനൽപ്പാത്രമുണ്ട്
പാട്ടൻ മുപ്പാട്ടൻ കൊണ്ട വഹകളൊക്കെയും
മുച്ചൂടും അരിഞ്ഞെടുക്കാൻ ചിലർ
അരിവാളിനു മൂർച്ച കൂട്ടുന്നുണ്ട്
മൂന്നും കൂടിയിടത്ത് ശാന്തിയോതുന്ന
കാഹളം കെട്ടിയിറക്കാൻ തക്ക
കയറുതേടിപ്പോയവരുണ്ട്
കാവി പുതച്ചവനു കാശൊന്നും വേണ്ട
കുലച്ചിരിക്കുന്നയെന്റോളെയോർത്തവൻ
കൊലച്ചിരി ചിരിച്ച് കൂനിയിരിപ്പുണ്ട്
ഉപ്പു കർപ്പൂരം തൊട്ട് തൊടിയിലെ
ഉപ്പനിരിക്കുന്ന പ്ളാവിനു പോലും
അവകാശം കൊണ്ടവർ കാത്തിരിപ്പുണ്ട്

അതിനപ്പുറം, അവർക്കറിയില്ലല്ലോ
രാവിലെ ദേവനു ചാർത്തിയ തുളസിമാല
പുലരുവോളം കെട്ടിയ പാത്തുവിനെ
എന്റെ സൂറയുടെ തിരണ്ടു കുളിക്ക്
ചന്ദനമരച്ച് ഉറക്കൊഴിച്ച സിന്ദുവിനെ
മാർഗ്ഗം കളിക്ക് മക്കളെയൊരുക്കി വിട്ട്
എന്റെ മകന്റെ മാർക്കക്കല്ല്യാണത്തിനു
കൂട്ടു വന്ന പള്ളിമേടപ്പറമ്പിലെ ത്രേസ്യയെ

മനസ്സിലൊരു കോടി കുടിലത കെട്ടുന്ന
ചെറുവിരലൊപ്പമുള്ള ഞാഞ്ഞൂലിനെക്കണ്ട്
മൈത്രിപൂത്ത് മൈലാഞ്ചിച്ചോപ്പ് തേച്ച്
മുഹബ്ബത്ത് പെരുത്ത് മീസാൻ കല്ലുവരെ
രാമപാഹിമ ജപിച്ചെന്നെയനുഗമിക്കുന്ന
നാരായണ നമ്പീശ നടേശ കുലമുള്ളിടം
നരകമാക്കാൻ പോരെടുക്കുന്ന കാവികുലമറിയുക
ഒടുക്കമതിദൂരമല്ല നിന്നൊടുക്കത്തെ മോഹത്തിനു
ത്രിവർണ്ണക്കൊടിക്കപ്പുറം അത്ര ഉയരമൊന്നും
വച്ചു പൊറുപ്പിക്കില്ല ജനം നിന്റെ കളസത്തെ
=================================


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...