2020, ഏപ്രിൽ 11, ശനിയാഴ്‌ച

കുന്തിച്ചിരിക്കുന്നവന്റെ നിന്ദാസ്തുതി



ഉന്മത്ത ജീവിതം കൊട്ടിഘോഷിക്കുന്ന
ഭ്രാന്ത ശൈലങ്ങൾക്ക് കാവലാകുവാൻ
മുക്കോടിയാണ്ടവരെ പൂവിട്ട് മൂടുന്ന
ജാതി മരങ്ങൾക്ക് ജീവജലമൂട്ടുവാൻ
ഉടലാഴങ്ങളിലൊക്കെയും മധു പൂത്ത്, വീണ്ടും
ഇടവഴികളിൽ ഇക്കിളി കൊയ്യും കൂട്ടരെ
നിർവ്വികാര മൊഴികളിലേക്ക് പകർത്തുവാൻ
എന്നെ, എന്നെമാത്രം ജീവിത രേഖയിൽ
മുദ്ര ചാർത്തി വാതിൽപ്പടിയിൽ കെട്ടിയിട്ടേക്കുക

പൂക്കുവാൻ കായ്ക്കുവാൻ ഉൾപ്പുളകമാകുവാൻ
പിൻനിരപ്പോത്തിനെ വരെയൊരുക്കി
പകലൊക്കെയും വ്യഥമോന്തി നീന്തിക്കയറിയ
പശിജന്മമെന്നെ തെരുവിലേക്കെറിയുക
പാതിരാവൊക്കെയും വസന്തം മൊത്തിക്കുടിച്ച്
പട്ടാപ്പകൽ പരധാരങ്ങളിൽ പേക്കൂത്ത് കൊണ്ട്
പള്ളിമേടകളിൽ വാഴ്ത്തപ്പെട്ടവരാക്കുവോരെ
പാർത്ത് കൊതികൊള്ളുവാനെന്നെ കാലമൊക്കെയും
പതിയാക്കി വെയ്ക്കുകയൊരു പേട്ടെരുമ തന്നുടെ

വിധിവിപരീതമായൊന്നും വന്നു കൂടുകയില്ല
കുറിച്ചിടപ്പെട്ടതല്ലാതുലകിൽ ഇളകിടില്ല
നിശ്വാസമൊന്നുപോലും പാരിൽ ഭവിക്കുവാൻ
ഭവാന്റെ കാരുണ്യമില്ലാതൊനുമില്ല,യെന്നായ്
ഗതികേടെന്റേതവിടുത്തെ കൃപയിലൊന്നെന്ന്
തത്വജ്ഞാനം മൊഴിയുന്ന തിരുവായിലിത്തിരി
ഗന്ധകവും തുരിശും കൂട്ടിക്കുഴച്ചിട്ട് തീ പകരുന്നു
അവനമൃതുമടിയനു കയ്പുനീരും കാലമെല്ലാമെന്ന്
കൃപ ചെയ്യുമീശനു തെക്കുനോക്കി നിന്ദാസ്തുതിയിടുന്നു

==================================






2020, ഏപ്രിൽ 1, ബുധനാഴ്‌ച

പുണ്യ ദേഹങ്ങളിൽ പുഴുക്കൾ മേയുന്നു



ചത്ത കോഴിയെ ഊതിപ്പറപ്പിക്കുന്നോൻ
സൂര്യനു കീഴിലെയാധിയൊക്കെയും
മന്ത്രിച്ച് തുപ്പി ഉഴിഞ്ഞെടുക്കുന്നവൻ
കോഴിമുട്ടയിൽ ഇസ്മെഴുതി
പിഞ്ഞാണക്കോപ്പയിൽ അറബിമഷിയിട്ട്
അശരണരുടെ കണ്ണീരിൽ കനകം കൊണ്ടോൻ
ചുവപ്പ് രാശി കൽപ്പിച്ച നാൾ തൊട്ട്
മാളത്തിലൊളിച്ച് മിണ്ടാട്ടമറ്റാണ്ട് പോവുന്നു

ചേട്ടയെച്ചെകുത്താനെ ചൊൽപ്പടിയിലാക്കി
കെട്ട കൊമ്പൊടിച്ച് കാഞ്ഞിരത്തിൽ തളച്ച്
കളം വരച്ച് ഉറഞ്ഞ് തുള്ളി സ്വയം നാഥനായോൻ 
വെള്ളരിയിൽ മുള്ളാണിതിരുകി, വെറ്റിലത്തൂമ്പിൽ
തിരുനൂറു പുരട്ടി, തിലകം ചാർത്തിയോൻ
പൂട്ടിട്ട നാൾ തൊട്ട് പുരയകം പൂണ്ട് പുത്തരിയും
പുണ്യാഹവുമില്ലാതെ ചൊറികുത്തിയിരിക്കുന്നു

ദിവ്യബലിയിൽ സാത്താനെയലിയിച്ച്
അൽത്താരയ്ക്കുമുന്നിൽ അവതാരവേഷം ധരിച്ച്
കുഞ്ഞാടുകൾക്കൊക്കെ കുമ്പസാരക്കൂടൊരുക്കി
അഞ്ചപ്പംകൊണ്ടൂട്ടിയതും കടൽ പിളർത്തിയതും
വെഞ്ചെരിപ്പിനു, കൂദാശയ്ക്ക്, കുരിശുനാട്ടിനു
ബലം കൊണ്ടോനെന്ന് മേനി നടിച്ചവൻ
കതകിനു പിറകിലൊരു രേഖ കൊത്തിയതിൽപ്പിന്നെ
ഉടുപ്പഴിച്ചുത്തരത്തിലിട്ട് അവലോസുരുട്ടുന്നു

കൊണ്ട കോലങ്ങളിൽ കുതുകമില്ലൊട്ടുമേ
ഇക്കണ്ട ദുർവൃത്താന്തമൊക്കെയുമാടുമിനി മേലിലും
പാപിയെന്ന് മുദ്രകുത്തി പരന്റെയൊക്കെയും
പിഴിഞ്ഞെടുത്ത് പൊന്നറയിലാളുന്ന കാലമാകവേ
തളച്ചത് താനാണു മഹാമാരിയെയെന്ന് ഞെളിയുകിൽ
നാക്കു വലിച്ചെടുത്ത് ചുഴറ്റിയെറിയുമിത് കട്ടായം
മസ്തിഷ്കം പുഴുതിന്നാത്ത യുവതയൊന്നിനെ കാക്കുക
0000000000000000000000000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...