2020, സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

ചുട്ട് കൊല്ലുമ്പോഴും ചൂരക്കറി തിളയ്ക്കുന്നു



വേദങ്ങളിൽ പെരുമഴപെയ്യുന്ന തൃസന്ധ്യയിൽ

എന്റെ സിരകളിലേക്ക് മൗഢ്യം കുത്തി വെക്കുക

വേരുകളിൽ കാളകൂടം വേവു നോക്കുന്ന ആലയങ്ങളിൽ

എന്റെ കാതുകളിൽ ഈയമുരുക്കി ഒഴിക്കുക


വയലുകളിൽ ജാതി പൂക്കുകയും തെരുവുകളിലെന്നും

മത സൗഹൃദ നാടകം അരങ്ങേറുകയും ചെയ്യുന്ന

കറുത്ത വെള്ളിയിൽ എന്നെ കുരിശേറ്റുക, കൊല്ലുക

ഉയിർത്തെഴുന്നേല്പ്പിനു പഴുതില്ലാതെയൊടുക്കുക


ചുട്ട ഉണക്കമത്സ്യത്തിന്റെ വിലനിലവാരത്തിലേക്ക്

എന്റെ സദസ്സുകളെ കെട്ടി ഉയർത്തുകയും

ബൊളീവിയൻ കവിതയുടെ വൃത്ത രാഹിത്യത്തിലേക്ക്

നിന്റെ സായന്തന ചർച്ചകളെ ഒതുക്കുകയും ചെയ്യുന്ന

വിധി മഹത്വത്തിനു ഹാലേലുയ പാടുക, വാഴ്ത്തുക


നടപ്പുദീനം, നട്ടെല്ല് തുളയ്ക്കുന്ന വേദന പെയ്യുമ്പോഴും

യോനിത്തടം മാത്രം ദൃഷ്ടികോണാവുന്ന നാളുകളെ

സ്ത്രീ സുരക്ഷാ കാലമെന്ന് കൊണ്ടാടുക, കൊടി കെട്ടുക

ഒടുവിൽ, നിന്റെ മാധ്യമക്കസർത്തുകളിൽ സുശക്തം

ഭരണ, പ്രതിപക്ഷ വീഴ്ചകളിൽ ചെളിവാരിയെറിയുക

അന്നുമെന്റെ കവിതകളിൽ  അഭയമാവുക, പെണ്ണാവുക

അവിടെ, അവിടെ മാത്രമാവും നീ കത്തി നില്ക്കുക

xxxxxxxxxxxxxxxxxxxxxxxxxxxxxxxx







2020, സെപ്റ്റംബർ 6, ഞായറാഴ്‌ച

കുഴിമാടത്തിലേക്ക് നീക്കിവെക്കുന്നത്

 


വസന്തം വ്യഭിചരിക്കുന്ന മഴക്കാടുകളിൽ

ദാഹജലം നിഷേധിച്ചെന്നെ കീഴ്ക്കാം തൂക്കിടുക

നരിച്ചീറുകൾ കുങ്കുമം കാക്കുന്ന താഴ്വരകളിൽ

ഒരു കനൽക്കട്ട പോലുമേകാതെന്നെ പട്ടിണിയാക്കുക


മന്ത്രമോതി നാക്കരിയുന്ന പൗരോഹിത്യ പീഡകളിൽ

നാല്പതാവർത്തി പശ്ചാതപിക്കും കുമ്പസാര മേടകളിൽ

നോവൊടുങ്ങി നാളായും നോട്ടെണ്ണുമാതുരാലയങ്ങളിൽ

ഒരു കഠാരയെങ്കിലും തന്നെന്നെ പ്രവാചകനാക്കുക


അക്ഷരങ്ങളിലാകാരമൊളിപ്പിക്കുന്ന കവിതകളിൽ

അകക്കണ്ണു പൊത്തിയെന്നെ ഇരുട്ടിനു നേദിക്കുക

വാക്കുകളിൽ ലിംഗഭേദവും വടിവവും പേറുന്ന കൃതിയിൽ

നോവു വാറ്റി കരളു കുറുക്കി കൊണ്ടതൊക്കെയും ചുടുക


നിന്റെ നിലാപ്പെയ്ത്ത് കൊള്ളുവാനായല്ല ഞാനൊട്ടും

ചലം വാർന്നയെൻ പുണ്ണുകളെ തെരുവിനു ബലിയേകുന്നത്

എങ്കിലും തെല്ലില്ലാതെയില്ല, മുറിവട്ടത്തിലൊരു മാത്ര

ഈച്ചയാർത്ത് ഉണ്ണികൾ കൂവിവിളിച്ച്, കൊഞ്ഞനം കാട്ടി

എന്റെ നരക കീർത്തനങ്ങളാലപിക്കുന്നത് കാണുവാൻ


നീ ആസ്വദിച്ച് കവിൾക്കൊണ്ടാലുമില്ലെങ്കിലും, പ്രിയതേ

കവിതയിൽ നിന്ന് കാടുകടത്തപ്പെടുന്നതെന്റെ

ഒടുക്കമാണെന്നറിവിൽ എന്റെ കൈത പൂത്തോട്ടെ

മൂന്നാളുമാത്രം ചുമക്കുമെന്റെ ശവമഞ്ചം പുതയ്ക്കുവാന്‍ 

കാട്ടുകോഴി പോലും നോക്കാത്ത കുഴിമാടം തീണ്ടുവാൻ

അപഹസിച്ച് വികൃതമാവാതെയെന്റെ വാക്ക് വെന്തോട്ടെ

0000000000000000000000000000000000000000
























കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...