ഋതു ബന്ധങ്ങളുടെ നട്ടുച്ചയിൽ നിന്ന്
ഋണ ബാധ്യതകളുടെ സായന്തനത്തിലേക്ക്
ഒരു കവിത മൂളിക്കൊണ്ടെന്നെ കുടിയിരുത്തുക
പോക്കുവെയിലിന്റെ ഉന്മത്തവേദികൾ മറുത്ത്
അമാവാസിയുടെ ചീവീടുസ്വരം എനിക്കു നേദിക്കുക
കുറ്റവിചാരണയുടെ ഏതൊരു വേളയിലുമൊരിക്കലും
ചെയ്ത തെറ്റെന്റേതു നീ തുറന്നെഴുതാതെ പോവുക
കാറ്റിനെ പ്രണയിച്ചതും കവിതയിൽ കലഹിച്ചതും
കൊടും കുറ്റമായെണ്ണിയെന്നെ കഴുവേറ്റുക, മൂടുക
പുഴ ഒഴുകിയതും തഴുകിയതും കണ്ണു കൊണ്ടതും
പെരും പാപമായ്ക്കൊണ്ട് പുലയാട്ട് പാടുക
പട്ടി പെറ്റിടത്ത്, പായ വിരിച്ചിടത്ത് പക്കമൊക്കെയും
പുത്തരിയും പുലച്ചോറും വേവുനോക്കാതുണ്ടവനെ
പള്ളിമേടയിലെ പ്രഭുവായ് വാഴ്ത്തുക, പേരിട്ട് കൊള്ളുക
രാമജയം ശിവദേവ ഹിതം പരിപാവനമായതിനാകെ നലം
ജീവിതപ്പെരുവഴിയൊക്കെ ജപിച്ചോനെ ഒറ്റു കൊടുക്ക
പുരോഹിതപ്പെരുമാൾ പള്ളിയറ പുല്കയിലെത്തി നോക്കിയോൻ
ഭഗവതിത്തെയ്യമിട്ടോന്റെ പത്നിയെ സഹശയനമാടിയോൻ
ഇന്നും നടവരവെണ്ണി നാട്ടുകൂട്ടത്തിനു നടുവിലുലാത്തുന്നു
കവിതയൊന്ന് കെട്ടിയാടിയൊട്ട് കാല്പനികത കൊണ്ടെന്ന
കടിച്ചാലൊതുങ്ങാത്ത കുറ്റമോതിയെന്നെ പച്ചയ്ക്ക് കൊളുത്തുക
നിന്റെ ഉന്മാദ വേദികളൊക്കെ മറുത്തെന്നെ ഊരുവിലക്കുക
ഇല്ല സഖേ, സങ്കടമൊട്ടുമെന്റെ കവിതയിലോ വാക്കിലോ
എങ്കിലുമുണ്ട്, ഉടയോനോടായൊരു പരിഭവപ്പേക്കൂത്തുപാട്ട്
കൊണ്ട ജീവിതക്കയ്പ്പൊന്നിലും പങ്കുകാരെയാരെയും ചേർത്തില്ല
നാളെ, നിന്റെ വിധികൊണ്ട് തീപ്പെട്ട് പോവുന്ന കറുത്ത നാളിൽ
കണ്ണുനീരെനിക്കായ് കൊട്ടുവാനൊരു കഴുവേറിയോനുമെത്താതിരിക്ക
കത്തിച്ചു വെക്കുക, കരിമരുന്ന് പറ്റുവോളം , പിന്നെയിത്തിരി
കോലരക്ക് വെച്ചെന്റെ ശവപ്പെട്ടിയൊട്ടിച്ച് വെക്കുക ശക്തം
കണികാണാതെ പോവട്ടെയുലകമൊരിക്കലുമിവ്വിധമൊരു
കാരസ്കരപ്പട്ടയാൽ കരൾ തീർത്ത കൊടും വിധി കൊണ്ടോനെ
00000000000000000000000000000000000000000