2021, ഡിസംബർ 28, ചൊവ്വാഴ്ച

ഭരണിപ്പാട്ട് പാടി യാത്രയാക്കേണ്ടവൻ



ആർദ്രേ,

ഈ വസന്തത്തിന്റെയൊടുക്കത്തെയൊരു പൂവിൽ നിന്ന്‌

ഒരു നൂല്പ്പാത തീർത്ത്‌ നീയെൻ കരളിലിരിക്കുക, പാടുക

ഹൃദയത്തിലാഴത്തിലോടുന്ന പ്രണയവേരിന്റെയറ്റത്ത്‌

ഒരു നീർക്കണമായ്‌ നീയുണ്ടായിരിക്കുക, നൃത്തമാടുക

നെയ്തെടുക്കുന്നോരോ കവിതയുടെ കൂട്ടിലും വാക്കിലുമൊരു

നെയ്ത്തിരിക്കാഴ്ചയായ്‌ നീ, ഉച്ചശീവേലിയൊരുക്കുക

ഇനിയും വറ്റിയൊടുങ്ങിയിട്ടില്ലാത്ത മാഞ്ചുനയാവുക


പ്രിയതേ,

നിലപാടുതറയിലൊരുവട്ടം കൂടിയെത്തുക, കോയ്മ തരിക

നിലയ്ക്കാത്ത, സാന്ദ്രരാഗമായ്‌ ഉണ്ടാവുമെന്ന്‌ പൊയ്യോതുക

എത്ര ശക്തമായാണെന്നിലെ കാല്പനികതയെത്തച്ചുടയ്ക്കുന്നത്‌

അതിലുമെത്ര ലളിതമായാണിപ്പ്രണയ ശില്പങ്ങളെയെരിപ്പത്‌

അന്ന്‌, കാവുതീണ്ടലും കഴിഞ്ഞ്‌ നീയെനിക്കേകിയ തിരുമധുരം

വരിനെല്ലു പായസം, ചെങ്കദളി നിവേദ്യമെല്ലാമോർമ്മയായ്‌

അശ്വതി പൂജയും തൃച്ചന്ദനച്ചാർത്തുമാർക്കുമറിയാതെയായ്‌


ദേവീ,

കുഞ്ഞിക്കുട്ടനാണ്ട മകോതയിലീ കുഞ്ഞിരാമനെയും വാഴിക്കുക

ചേരമാന്റെ തെളിനീർക്കുളത്തിലെന്നെയൊരു പരലായ്‌ ഗണിക്കുക

എന്നിലെ വാക്കുകെട്ട്‌, ബീജമൊടുങ്ങവേയെന്നെത്തഴുകുക

എന്റെ എഴുത്താണിത്തുമ്പിലൊരു വീണ മീട്ടുക, പരവശനാക്കുക

ഇനിയീ കാമ ഭാവവും കാവ്യ ലോകവുമെന്നിലൊടുങ്ങുന്ന നാൾ

എന്നിലെ ദാരികവീരനെ നിഗ്രഹിക്കുക, സ്തുതിഗീതങ്ങളോതുക

ഒടുവിലൊരു ചെമ്പട്ടുവിരിച്ചെന്നെക്കിടത്തയിൽ, വാമപുരോ ഭാഗം

എന്റെ കവിതകളടുക്കി വെയ്ക്കുക,ഹവിസ്സുചേർത്തഗ്നി പകരുക

0000000000000000000000000000000000000000000000000000000000000000000000


2021, ഡിസംബർ 22, ബുധനാഴ്‌ച

എന്നിൽ പൂക്കാതെ പോയവളോട്



വിലാസമില്ലാതെയായ്പ്പോയവരുടെ

വിലാപകാവ്യമായ് കാലമൊട്ടുക്ക് നീ

വെന്തുരുകിത്തീരുക, താഴ്വേരു ചീന്തുക

വർണ്ണങ്ങൾ വറ്റി വരിയുടഞ്ഞ് പോയവരിൽ

വെറി നായയുടെ വാശിയേറ്റുക,താങ്ങാവുക

വാക്ക് വറ്റി കവിതയൊന്നും കായ്ക്കാതെയാകയിൽ

വെള്ളിടി പൊട്ടി മഹാകാവ്യമായ് നിന്നുകത്തുക


ഉണ്ട് ഉന്മാദം കൊണ്ട് ഉറക്കം കൊള്ളുവോനെ

ഉച്ചവെയിലൊക്കെയുമേറ്റ് ഉപ്പ് കുറുക്കുവോന്റെ

ഉരിയരിച്ചോറിന്റെ കൂലി യാചിച്ചുണർത്തരുത്

ഉമിത്തീയി,ലുപരി വർഗ്ഗത്തെയാകെ നീറ്റുവാൻ

ഉച്ഛാടനം ചെയ്ത് വർണ്ണ വിവേചനമൊടുക്കുവാൻ

ഉഗ്ര വിഷമുള്ള ഉരഗജാതിയായ് നീ മുളയ്ക്കുക


നിന്നിൽ നിന്നകലുന്ന കാതങ്ങളത്രയും

നിന്നു കത്തുകയാണു ഞാനെൻ കാതരേ

നീറി ഞാനെഴുതുന്ന കാവ്യങ്ങളിലൊക്കെയും

നിലാപ്പെയ്ത്തുമായ് നീ കൂടെയുണ്ടാവുക

നനവുള്ള ഓർമ്മകൾ മാത്രമായെന്നുമെൻ

നെഞ്ചകം പൊള്ളവേ, നീയമൃതാവുക

നിത്യകല്ല്യാണിയായ് നീ പൂത്തുകൊള്ളുക

0000000000000000000000000000000000000000000


2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

യുദ്ധമുഖത്തൊരു കവിക്ക് ചെയ്യാനാവുന്നത്

 


അവഗണിച്ച് കൊട്ടിയടയ്ക്കപ്പെട്ട പടിവാതിലിൽ

സർവ്വ പോർമുനയും തുറന്ന് ആഞ്ഞ് ചിവിട്ടണം

ആരതിയും വെഞ്ചാമരവുമെടുത്ത് നാളെയൊരുനാൾ

സ്വീകരിക്കപ്പെടുകതന്നെ ചെയ്യുമെന്ന് കുറിക്കണം

താംബൂലം തെറിപ്പിച്ച് തെറിക്കൂത്ത് കെട്ടിയവൻ

സ്തുതിപ്പാട്ട് മെനഞ്ഞ് മംഗളഗീതം പാടുമെന്നുറക്കണം

നീരുറവയുടെ വിദൂര സാധ്യതപോലും അരക്കിട്ടിടത്ത്

മലവെള്ളപ്പാച്ചിലൊന്ന് കെട്ടിയേല്പ്പിക്കണം

മരുഭൂമി തീർത്ത് മണല്ക്കാറ്റ് തീറ്റിയവനൊടുങ്ങും മുമ്പ്

മൂറിൻ തൈലവും കുന്തിരിക്കപ്പുകയുമൊരുക്കുമെന്ന്

ചാരമാകാത്തൊരു നേരിനെ നട്ടു വളർത്തണം

പ്രളയജലം തൊടാത്തൊരു നാഴികമണി, ഓട്ടുകിണ്ടി

കാട്ടുതീ നക്കാത്തൊരു കുമ്പസാരക്കൂട്,അരമന

കണ്ണീരു വീണു കുതിരാത്തൊരു നീതിപീഠം,കഴുമരം

ഓർമ്മകളിലോളപ്പെരുക്കങ്ങളിൽ തീ തിളയ്ക്കണം

എനിക്കാകുമെന്ന എക്കൽത്തടത്തിനപ്പുറം, ഒരിക്കലും

ബലിക്കാക്കയൊന്ന് പോലും ചിറകടിക്കാതെ കാക്കണം

വിപരീതോർജ്ജം കൊണ്ട് വിരുന്നൂട്ടുന്ന കിഴട്ട് മുതലയെ

ഊറയ്ക്കിട്ടുണക്കി, ചില്ലുപടമാക്കി ചുമരലങ്കരിക്കണം

പിന്നെ,

ഗന്ധകവും വെടിയുപ്പും ജീവിതക്കയ്പ്പും കൂട്ടിക്കുഴച്ച്

ചെറു തിരി വച്ച് കവിത തിരച്ച് കൊണ്ടിരിക്കണം

പൊട്ടിത്തെറിക്കും വരെ  കൺ തുറന്നേയിരിക്കണം

000000000000000000000000000000000000000000


2021, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

കബന്ധങ്ങൾ നീരാട്ടിനിറങ്ങുന്ന അഹന്തപ്പാടങ്ങൾ

 

ഋതുക്കളുടെ ആന്ദോളനങ്ങൾക്കിടയിൽ

മനസ്സിനെ പാടി മെരുക്കാറുണ്ട് നിത്യം

മൂഢസ്വർഗ്ഗങ്ങളുടെ പ്രഭുസ്ഥാനം നേടാൻ

നീയൊരിക്കലും മത്സരത്തിലേർപ്പെടരുത്

അതേ വേളയിൽ,

ബുദ്ധികെട്ട, വെകിളി നായയുടെ വാല്ച്ചുവട്ടിൽ

അടിമയായിരിക്കാനൊരിക്കലും തീറെഴുതരുതെന്നും


വിളവെടുപ്പ് കാലത്തിന്റെ ചൂട്ട്കറ്റകളിൽ

തീയണയാതിരിക്കാനായ് ഊതിക്കൊടുക്കാറുണ്ട്

നൂറുമേനിയുടെ ഉത്സവക്കൊയ്ത്തിനിടയിൽ

മതി മറന്ന് തലക്കനം കെട്ടരുതെന്ന് ഓതവേ

വിപണി മൂല്യം ആസനത്താൽ നിയന്ത്രിക്കുന്ന

വെള്ളിമൂങ്ങകൾക്ക് തലവണങ്ങരുതെന്നും


പെരുമഴപ്പെയ്ത്തും മലവെള്ളപ്പാച്ചിലും തുടരവേ

വെറുതെ സ്വയം തീരുമാനിച്ചുറപ്പാക്കാറുണ്ട്

ഓട്ടപ്പന്തയത്തിൽ വീര്യം കാട്ടിയൊരു കാലവും

മുയലായ്, പട്ടികൾക്ക് തലോടാൻ കുനിയരുതെന്ന്

പുറന്തോടിന്റെ പെരും കട്ടിയിൽ പൂണ്ടിരിക്കുമ്പോഴും

ഇറച്ചിവെട്ടുകാരന്റെ കത്തിക്ക് മൂർച്ചയേറ്റരുതെന്ന്

കൂർമ്മാവതാരത്തിന്റെ വഴിക്കണക്കിലുറപ്പിക്കുന്നു


കവിത കെട്ടി വച്ച്, തുണി വിരിച്ച് തൃത്തറാവ് വച്ച്

തൂശനിലയിൽ ബ്രഹ്മി കുടഞ്ഞിട്ട് തിടമ്പേറ്റി നില്ക്കവേ

ചുറ്റി നില്ക്കുന്നവയെയൊക്കെ ശൂന്യഗണമെന്ന് ഗണിക്കുന്നു

ജ്വരമൊരു പകലു താണ്ടി കുങ്കുമം വിതറവേ, ഇരുളും

അതിസാര ആധിപെരുത്ത് ഒഴിഞ്ഞ് പോകവേ, തളരും

തെക്കോട്ടെടുത്ത് തിരി തെളിച്ച് തീർത്ഥം പകർന്ന്

പുലരുവോളം മൂന്നാളെങ്കിലും മൂക്ക് ചീറ്റി തേങ്ങിയേക്കും

കവലയിലെ പീടികത്തിണ്ണയിൽ കാലത്തൊരു ഓർത്തെടുപ്പ്

പിന്നെ, മുഖം കെട്ട് മണ്ണായി അടയാളമൊക്കെയൊടുങ്ങിലും

കിഞ്ചിൽ ധ്വനീ കിങ്കണീയെന്ന്, കവിതയെന്റേത് മാത്രം

കരളു കൊയ്ത് കാലമൊക്കെ കിലുങ്ങിക്കൊണ്ടേയിരിക്കും

000000000000000000000000000000000000000000







2021, ഓഗസ്റ്റ് 28, ശനിയാഴ്‌ച

ദാരിയിൽ നിന്ന് പഷ്തുവിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന കവിതകൾ

 ശലഭ ചിറകുകൾക്ക് വർണ്ണമാകാനത്ര

നിറച്ചാർത്ത് ചേർത്ത കാഴ്ചയായിരുന്നു

കോകില സ്വരങ്ങളിൽ തേൻ നിറയ്ക്കാൻ മാത്രം

ഇരട്ടിമധുരം ചാലിച്ച മേളപ്പദമായിരുന്നു

ദാരിയിൽ പിറന്ന കവിതകളിൽ കാല്പനികതയും

പഷ്തുവിലുദിച്ച സാഹിതിയിൽ കനിവും

തിരതള്ളുമാനന്ദമായ് തുടികൊട്ട് കൂട്ടിയിരുന്നു

വിയർത്തൊലിക്കുന്ന ചോളപ്പാടങ്ങളിൽ നിന്ന്

രക്തമുറയ്ക്കുന്ന ഹിമപാത ലഹരിയിലേക്ക്

ചൂണ്ടയെറിഞ്ഞൊരു കവി, കാവ്യം രചിച്ചിരുന്നു

കുന്തിരിക്കവും കോലരക്കും ഊദിന്റെ സത്തും

കൂട്ടിക്കുഴച്ചതെൻ മേനിയെന്ന് കാമുകപക്ഷം

കള്ളമല്ലാത്തൊരു കുറിമാനമയച്ചിരുന്നു

നിലാപ്പെയ്ത്തിൽ നാദസ്വരമാസ്വദിക്കും ലാഘവം

നട്ടുച്ച വെയിലിൽ ഗോതമ്പുകറ്റയേറ്റുവോൾ

നാട്ടറിവുകളിലതെന്റെ നാടിൻ പ്രതീകമായിരുന്നു


അതെയെന്ന സ്ഥൂല സത്യത്തിൽ നിന്നും

ആയിരുന്നെന്ന സൂക്ഷ്മ പൊയ്യിലേക്കെന്നെ

വഴി നടത്തിയ ദുസ്വപ്നം പിറന്നതേതു സന്ധ്യയിൽ

മനമോഹമെന്ന ജീവ കലാക്ഷേത്രത്തിൽ നിന്ന്

മതഭോഗമെന്ന പുരോഹിത ഭാഷ്യത്തിലേക്ക്

എന്റെ ചര്യകളെ മൊഴിമാറ്റം ചെയ്തതേതു വേളയിൽ

ഇനി നിന്റെ വികൃത ബീജകണങ്ങളെ സ്വീകരിക്കാൻ

എന്റെ അണ്ഡാശയമൊരു കണം സ്വതന്ത്രമാക്കുമെന്ന്

നിന്റെ ദുരമൂത്ത പരമ്പരയ്ക്ക് എരിപുഴുവാസ വേദിയാകാൻ

എന്റെ ഗർഭപാത്രം മുന്നൊരുക്ക ഘോഷം നടത്തുമെന്ന്

നീ കനവ് കെട്ടുമതേ കണമൊരു, പെരുമഴപ്പെയ്ത്തിലും

ഞാൻ കനലായ് വെടിക്കോപ്പ് ചികയുന്നു, സ്വയമെരിയുന്നു

അവൻ വെന്തടിഞ്ഞ ധൂമക്കാടുകൾക്കപ്പുറം തകരയും

കുലം കെട്ടുപോയ പ്രേത ഭവനങ്ങൾക്കകലെ ഈന്തും

പുരോഹിത ഈർഷ്യകളൊടുങ്ങിയൊരു കാട്ടുചെമ്പകവും

തളിർത്ത്, പൂത്ത്, കായാവതേ എന്റെ ജന്മ ലക്ഷ്യം

എങ്കിലും ഭവോ, ആശിച്ച് കൊള്ളട്ടെ ഇവളിത്രയെങ്കിലും

ഇനിയുമൊരു പൂക്കാലമിത്ര വിളംബമില്ലാതെ വരുമെന്നേ

കനവു നെയ്യുവാനെന്നെ ഞാനാക്കീടുക,യെന്നിൽ കനലാവുക

എന്റെ സൂര്യോദയമൊക്കെയും വീണ്ടും ചിരിയാകുമെന്നോതുക

പിന്നെ,

നീയെന്നിൽ പൂക്കാൻ മറുക്കുന്ന ചില്ലയിൽ നിന്ന്

ഒരു ഊന്നുവടിയെങ്കിലും എനിക്കായ് നൽകുക, വഴി നടത്തുക


2021, ജൂലൈ 31, ശനിയാഴ്‌ച

തെക്കോട്ടൊഴുകുന്ന തേക്കുപാട്ടുകൾ

പെരും പ്രളയത്തിനപ്പുറം വെളിപ്പെട്ട

 ഹിമശൈല ശൃംഘമായ് നീ ഉണ്ടായിരിക്ക

ആണ്ടാണ്ടുകളുടെ കാരാഗൃഹ വാസത്തിനു ശേഷം

അനർഹമായ് കിട്ടിയൊരു പ്രഭാതമാവുക

കവിതകളൊക്കെയും കണ്ടുകെട്ടി മുദ്രവച്ച്

ദ്വീപുകടത്തവേ, കാവ്യമായ് കാത്ത് കിടക്കുക

നടപ്പുദീനം കൊണ്ടൊറ്റുകൊടുക്കപ്പെട്ട്

അരക്കില്ലത്തിലാക്കവേ നീ മഴയാവുക


നിഷേധിക്കപ്പെട്ട ഓരോ മാംസ ഗോപുരങ്ങളിലും

തീയാട്ടമാടുവാനൊരു തിറക്കാലമുണ്ടെന്നുണർത്തുക

ചുഴറ്റുന്ന നാവിൻ തുമ്പിലും ഇറുകുന്ന കച്ചയിലും

തെരുക്കൂത്ത് കെട്ടുന്നൊരു സന്ധ്യ വാഗ്ദാനം ചെയ്യുക

പെരുമഴയൊക്കെയും പെയ്ത് തോർന്നൊടുങ്ങിലും

ഒരു ഇലപ്പെയ്ത്തായ് കൂടെയുണ്ടാകുമെന്നോതുക

അന്ന്,

തിരണ്ടുകല്ല്യാണത്തിന്റെ തലേനാൾ ഉച്ചയ്ക്ക്

പനന്തോപ്പിൽ നിന്നിറുത്ത മൈലാഞ്ചിച്ചോപ്പാവുക

കൂരിരുട്ടിൽ മാത്രം തൊട്ടറിഞ്ഞൊരു മുല്ലമൊട്ടിന്റെ

വിട്ടുമാറാത്ത സൗരഭ്യം വീണവഴിയൊക്കെയും വിതറുക

ഇനിയീ കനവ് കൊട്ടിയിറങ്ങി കിഴക്കുണരും മുമ്പേ

കെട്ടിയെടുക്കുകയെന്നെ, തെക്ക് നോക്കി കൊണ്ട് പോവുക

**********************************************************

2021, ഏപ്രിൽ 11, ഞായറാഴ്‌ച

കവിയുടെ രാപ്പകലുകളിൽ കരിന്തിരി പടരുന്നു


പെയ്യാതെ പോവുന്ന ഓരോ മഴമേഘത്തിലും 

ഒരു കവിതയുണ്ടെന്ന് കല്പ്പിച്ച് വെക്കുക 

വിടരാതെ പോയ ഓരോ ചെമ്പനീർ മൊട്ടിലും 

ഒരു വസന്തമുണ്ടെന്ന കാവ്യ ഉപമ പോലെ 

കാണാതെ കെട്ട, കനവുകളുടെ ഇടവേളകളിൽ  

ഒരു ഇലത്താളമിട്ട് നീയെന്നിലലിഞ്ഞൊന്നാവുന്ന

ഒരു വിശുദ്ധ മേളപ്പെരുക്കത്തിന്റെയന്ത്യമാത്ര 

മഹാകാവ്യമൊന്നുപോലും കുറിക്കാതെ ഞാനോമലേ

പ്രണയത്തിന്റെ പ്രവാചകനെന്ന് വാഴ്ത്തപ്പെടും

എന്റെ മൗനം കവിതകളുടെ മരണമാണെന്ന്

ഉപജാപകവൃന്ദം പെരുമ്പറ മുഴക്കി കൂവി നടക്കും

എന്റെ ഉറക്കം പോലും സുന്ദര ധാമങ്ങൾക്കായ്

വിശ്രമമേകാൻ കുറിക്കപ്പെട്ട യാമമെന്ന് പാടും


ഊതിപ്പെരുപ്പിച്ച കള്ളിപ്പാൽ കുമിള പൊട്ടവേ

ശവഭോഗം വിധിക്കപ്പെട്ട വേട്ടനായ വെളിപ്പെടും

ഉപദംശമായിപ്പോലുമൊരു ഉരുണ്ട മാസം വാഴ്വിൽ

അരണ്ട വെളിച്ചത്തിലെങ്കിലും തൊടാനാവാത്തവൻ

വിപരീതോർജ്ജം വേണ്ടുവോളമുണ്ട് മോന്തുവാൻ

വൃണപ്പെട്ട് കോവർകഴുതയായ് തെരുവ് നീന്തുന്നു

വർണ്ണങ്ങളൊക്കെയുമെടുത്തെരിച്ച് കറുപ്പ് ചവച്ചവൻ

വേദിയൊന്നിലും വിളിക്കപ്പെടാതെ ഒറ്റ് കൊണ്ടോൻ

തലയിലെടുത്ത ചുമട് കാലമൊക്കെയും കനം പെരുപ്പിക്ക

അത്താണിയരുകിലുണ്ടെന്ന വിശ്വാസത്തിലാണിയടിക്കുക

കവിത സ്രവിക്കുവാനെൻ കരളുകത്തിയിരിക്കണമെന്നാകിൽ

കരിന്തിരിയൊന്ന് തലഭാഗത്ത് വച്ചെന്നെ ഉറക്കിക്കിടത്തുക   

000000000000000000000000000000000000000









2021, മാർച്ച് 16, ചൊവ്വാഴ്ച

കടുകു പാടങ്ങളിൽ കുന്തിരിക്കം പുകയുന്നു



സ്വപ്നങ്ങൾ ചുട്ടെരിച്ച പാടങ്ങളിൽ

കടുകെറിഞ്ഞ്, മുളപൊട്ടുന്നത് കാത്ത് കിടക്കുക

കുഴി തോണ്ടിയടക്കുവോളം കുത്തി നോവിച്ച്

കല്ലറയ്ക്ക് മുകളിലൊരു കള്ളിച്ചെടി നടുക

കാലിലെ തുടൽ നോക്കി കണ്ണീരൊഴുക്കുമെന്നെ

കാഞ്ചനക്കൂടിന്റെ മഹത്വമോതി കണ്ണുകെട്ടുക

കൊടി പറപ്പിക്കുന്നവർക്കിടയിൽ കുനിച്ച് നിർത്തി

പൂത്തൊടുങ്ങിയ പിൻ പറുദീസ ഇറങ്ങുമെന്നോതുക


കുന്തിരിക്കം പുകയുന്ന ശൈഖു പള്ളിയിൽ, പാതിരാ

കുത്ത് റാത്തീബ് തീരുവോളമെന്നെ ഇളകാനിരുത്തുക

റൂഹാനി കൂടിയെന്ന മഷിനോട്ട വായന പെരുപ്പിച്ചോതി

ആവണക്കെണ്ണയിൽ ആര്യവേപ്പിലയരച്ച് പച്ചയ്ക്ക് തീറ്റുക

മസിരിപ്പിഞ്ഞാണത്തിലറബിമഷിയിലിസ്മെഴുതി രാവിലെ

വെറും വയറ്റിൽ അന്നനാളം കറുക്കുവോളം കുടിപ്പിക്കുക

ചൊല്ലിയ കീർത്തനങ്ങളുടെ സ്വരസ്ഥാനം തെറ്റിയെന്ന്

തിരണ്ടി വാലിൽ മടുപ്പിറങ്ങുവോളമെന്നെ സ്വർഗ്ഗസ്ഥനാക്കുക


നട്ടുച്ചയ്ക്ക് കനലു വിഴുങ്ങി തീ കായുമെന്നെ, മതം മോന്തി

അത്തറു മണമുള്ള മുന്തിരിച്ചാറു കക്കാൻ കെട്ടിവലിക്കരുത്

പശമുക്കാനെന്ന് കഞ്ഞിത്തെളി വാങ്ങി പശിമാറ്റുമെന്നെ

നിന്റെ നോമ്പിന്റെ പോരിശയോതി പ്രീണിപ്പിക്കുകയുമരുത്

എന്റെ കവിതകൾ ഇങ്ങനെയേ ആവൂ, കരളിൽ നിന്ന് ചുരണ്ടിയത്

അതിൽ പോത്തിറച്ചിയും പത്തിരിയും പരതരുത്, പരിഭവമരുത്

ഉലയിലിട്ട് കാച്ചിയാലേ ചേലൊത്ത കവിത വിരിയൂ എന്നായ്

ജീവിതപ്പെരും കയ്പ്പ് തീരുവോളം വെന്തെരിയാൻ മാത്രമായ്

ജനിതക ഘടനയെന്റേത് തീർത്തോനു സ്വസ്തിയേകട്ടെ ഞാൻ 

00000000000000000000000000000000000000000



2021, മാർച്ച് 7, ഞായറാഴ്‌ച

വിശുദ്ധനല്ലാത്തവന്റെ വിലാപകാവ്യം



വിലാസമില്ലാതെ ഒടുങ്ങുന്നവന്റെ

വിലാപകാവ്യമായ് കൂടെയുണ്ടായിരിക്ക

അന്യം നിന്ന് പോവുന്നവനെയെന്നുമൊരു

അക്കമായിട്ടെങ്കിലും രേഖപ്പെടുത്തുക

ഞാൻ വിതച്ചത്, കൊയ്തത്, മെതിച്ചെടുത്തത്

ജ്ഞാതിശാസ്യമോതിയെന്നെ വിലക്കിയുണ്ണുക

ജീവിതപ്പാച്ചിലിൽ തിരിഞ്ഞ് നോക്കാത്തയെന്നെ

തീപ്പെട്ട് പോയ പിൻ രക്തസാക്ഷിയാക്കിപ്പോറ്റുക

നിഷേധിക്കപ്പെട്ടവന്റെ നീതിശാസ്ത്രത്തിലേക്ക്

ചാട്ടുളി എയ്തുവിട്ട്, പ്രതികാരം യഹോവയ്ക്കുള്ളതെന്ന്

നീ മഹത്വപ്പെടുക, ചില്ലുകൂട്ടിലാസനസ്തനാവുക


അസ്വസ്ഥ ചിത്തം,കരാള ഹൃദയം, വിരൂപ മാനസം

കാട്ടുപോത്തിന്റെ നോട്ടമെന്ന് നീ കാടിളക്കിപ്പോയ

പെരും പാതിര മാത്രമാണു മൽ സഖീ എന്റെ ജീവിതം

ആകാശദൂരം കൈക്കുമ്പിളിൽ കൊള്ളുവാൻ കാലമൊട്ടുക്ക്

കനവ് കെട്ടി, അമ്മിക്കൽ ചുവട്ടിൽ അരബാക്കിയായവൻ

ഇരുട്ടിൽ, പകൽക്കാഴ്ചകളുടെ സങ്കല്പത്തിൽ കണ്ണടച്ചല്ലാതെ

നിലാവെട്ടത്തിലൊരു ചിരാതിന്റെ ശോഭയിൽ ഒരുമാത്ര

ഒരു നിറകൺ വിശുദ്ധിയായ് നിന്നിൽ ശയിച്ച്, ഉറയൂരി

മറുകണം മണ്ണെടുത്ത് പോവതാകിൽ അതെന്റെ സ്വർഗ്ഗം

ശേഷമെന്റെ കവിതയും കിനാക്കളും കരിച്ചെടുത്തൊടുക്കുക

ഓർത്തെടുക്കാത്തൊരു കാട്ടുപാതയിലെന്നെക്കിടത്തുക











2021, ജനുവരി 28, വ്യാഴാഴ്‌ച

ഞെക്കിപ്പഴുപ്പിച്ചെടുക്കുന്ന ജീവിതക്കൂട്ടുകൾ



മർദ്ദ വ്യതിയാനങ്ങൾ തീർക്കുന്ന ചുഴിക്കുത്തുകൾക്കു മീതെ
ഒരു വ്യർത്ഥ പ്രവാചകനായ് എന്റെ രൂപം കാത്തു കൊൾക
രൂപാന്തരം പ്രാപിക്കുന്ന പ്രേമ നാടകങ്ങളിൽ വീണ്ടും
പാരിജാതച്ചോട്ടിൽ കാലുകൊണ്ടെനിക്കായ് വട്ടം വരയുക
പലവ്യഞ്ജനങ്ങളുടെ രസക്കൂട്ടുകൾക്കിടയിൽ, ചായമിട്ട്
നഷ്ട സ്വർഗ്ഗം തിരയുന്ന വിഡ്ഡിയെന്നെ കാണുക
ചെറു പൂവിനു പോലും മണ്ണൊരുക്കാത്തയെന്നിൽ
നിന്റെ വസന്തം കാട്ടി കൊതിപ്പിച്ച് നിറുത്തുക
പ്രണയ പാരവശ്യം മൂത്ത് മധു നുകർന്ന് മത്തായാണവൻ
കവിത കെട്ടുന്നതെന്നെന്നിൽ അസൂയ കൊള്ളുക
മഞ്ഞ് മൂടാതെയൊരു മൊട്ട് പോലും കാണാതെ ഞാൻ
ദാഹം പെരുത്ത് ദയ തേടുന്നതെന്നിൽ മാത്രം കാക്കുക
എന്നിൽ ഉയിർക്കുന്നവയുടെ ഓരോ ദളങ്ങളിലും നാളെ
ഉന്മാദം കൊണ്ട് കത്തിനില്ക്കുമൊരു സൂര്യനെ തേടുക
ആകാശക്കോട്ടയിലേക്ക് നിറജാലകം പണിത്, പുലരവേ
ആറാട്ട് കടവ് പോലും അന്യമായവനെ കല്ലെറിയുക
നീലസാഗരം വരച്ച് ചേർത്ത ചായക്കൂട്ട് ഉണങ്ങും മുന്നേ
നേർത്ത സ്വപ്നമൊന്ന് പോലും നഷ്ടമായവനെയറിയുക

പ്രിയതേ,
ഭ്രമങ്ങളെന്റേതൊടുങ്ങിയെങ്കിൽ തീർപ്പാക്കിക്കൊള്ളുക
ബാക്കിയൊന്നും വെക്കാതെ ഭ്രമണമെന്റേത് നിലച്ചുവെന്നായ്
വ്യഥകളൊന്നുമില്ലാതെയെൻ കവിത പിറക്കുന്നുവെന്നാകിൽ
വേപഥു പെയ്യാത്തൊരു തെരുവ് തേടി കവിയിവൻ നാളെ
കൂട് മാറാൻ കോപ്പ് കൂട്ടുന്നുവെന്ന് നന്നായുണർന്ന് കൊൾക
ഒടുവിൽ,
ചരമകോളങ്ങളിലൊന്നിലും പ്രസിദ്ധപ്പെടുത്താത്തൊരു
ഒറ്റക്കോള വാർത്തയായ് ഞാൻ നിന്റെ കരളിൽ മാത്രം
ചവർപ്പും കയ്പ്പുമായ് ഒരു കൊള്ളിയാനായെരിഞ്ഞ് തീരും
============================

























കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...