2014 ജനുവരി 19, ഞായറാഴ്‌ച

പുത്താണ്ടു ചിന്ത


വസന്തങ്ങളും വർണ്ണങ്ങളും വിട്ട്
വെറുംവാക്കു പോലും വറ്റി
ഉദയഗിരിയിൽ നിന്നൂർന്ന്
അസ്തമന ശൃംഗത്തിലെത്താതെ
ഒളികെട്ടു വഴിയടഞ്ഞ് നിൽക്കവേ
മൃതിയടഞ്ഞ വരികളിലൊരു പുനർവായന
കൈവിട്ട അക്ഷരങ്ങളിലൊരു കരസ്പർശം
കരിങ്കൂവളം കറ്റാർവാഴ കൃഷ്ണതുളസി
മകരക്കൊയ്ത്ത് തേക്കുപാട്ട് നാലമ്പലം
ഓർമ്മകളുടെ ഈറനൊടുങ്ങാത്തയേതോ
മറുകോണിലെങ്കിലും കരിഞ്ഞുണങ്ങാതെ
കാവ്യം മുനിഞ്ഞു കത്തുന്നുണ്ടാവണം
മുങ്ങാങ്കൂളിയിട്ട് വെള്ളാരങ്കല്ലു തേടി
കാവുകുളത്തിലൊരു പരൽമീൻ പിടിച്ച്
കേട്ടെഴുത്തും മനക്കണക്കും മലയാളവും നിറഞ്ഞ
ബാല്യത്തിന്റെ ഹരിത താഴ്വരകളിൽ
കവിതയിന്നും പൂത്തു നിൽപ്പുണ്ടാവണം
വാക്കുകൾ മരവിച്ച മൗനവർഷങ്ങളിൽ
ഊർജ്ജം ഉറവക്കണ്ണിയടഞ്ഞ ദുരിത ചക്രങ്ങളിൽ
വിധികൽപിതം വിപത്തെന്നു വെറുതെ
വിറങ്ങലിച്ചൊടുങ്ങയില്ലിനി നാളുകൾ
എഴുത്താണിയിൽ എളിമ നിറച്ച്
മസ്തിഷ്കം മടക്കു നിവർത്തിയുണർന്ന്
വാക്കുകളുടെ കർക്കടകക്കോളുമായ് വീണ്ടും
തിമിർത്തുപെയ്യാനൊരു പുത്താണ്ടു ചിന്ത


ooooooooooooooooooooooooooooooo

 

2013 ഡിസംബർ 17, ചൊവ്വാഴ്ച

സ്വപ്നം


പാഴ്മോഹങ്ങളുടെ ഭാണ്ഢമഴിച്ച്
പതിരെല്ലാം ശുദ്ധിചെയ്തൊടുക്കണം
കനിയാത്ത മുലപ്പാലിനു പകരംവെച്ച
കണ്ണുനീരുപ്പൊന്നുകൂടി അയവിറക്കണം
കനൽമഴ പെയ്ത ബാല്യങ്ങളിൽ
കരയാൻ മറന്നതെല്ലാം തീർക്കണം
ബന്ധുജനങ്ങൾ പകുത്തുതന്ന വെറുപ്പിന്റെ
വെന്തുതീരാത്ത പകുതിയിനിയുമെരിക്കണം


ദുരിതം വിളയുന്ന താഴ്വരകളിൽ
ദയയില്ലാത്തൊരു മകരക്കൊയ്ത്ത്
പടിയടച്ച് പുണ്യാഹം തെളിച്ച പടവുകളിൽ
പാതിരാവിലൊറ്റയ്ക്കൊരു പുലഭ്യപ്പാട്ട്
തിരിമുറിയാതെ തിമിർത്ത് പെയ്യവേ
തകര,താളുപോലും തിന്നാതെയൊരു കൂത്ത്
ഭ്രമങ്ങളടിഞ്ഞ നീർത്തടങ്ങളിൽ
ഭയംവെടിഞ്ഞൊരു പകൽ നായാട്ട്
ചട്ടം ചമച്ച തമ്പുരാന്റെ ഇല്ലത്ത്
ചായം തേയ്ക്കാതെയൊരു വിധിയെഴുത്ത്
കാലൻകോഴി നീട്ടിക്കൂവുന്നതിനും മുമ്പേ
കണ്ടുതീരാത്ത സ്വപ്നങ്ങൾക്കൊക്കെയും സ്വസ്തി

---------------------

2013 ഡിസംബർ 12, വ്യാഴാഴ്‌ച

അന്ത്യമൊഴി


എനിക്കായ് അറുക്കപ്പെട്ട ബലിമൃഗം
ഒരിക്കലെൻ തെരുവുകളിൽ ഞാൻ കണ്ടെടുക്കും
മരിച്ച സ്വപ്നങ്ങളെ കുഴിയിലിറക്കിവെയ്ക്കും മുന്നേ
ഒരു ശാന്തിഗീതമോതി സ്വസ്ഥമാക്കാൻ
വെറുപ്പിന്റെ മടിശ്ശീലകളിൽ നിന്നു വിമുക്തമായ്
മുടന്തില്ലാതെ സ്വർഗ്ഗനദി കടക്കാൻ
എന്റെ വാക്കുകൾ കടമെടുക്ക,
ഏന്റെ വികലാക്ഷരങ്ങളെ കൂട്ടുപിടിക്ക
മരുഭൂവിലെയൊടുക്കത്തെയൊട്ടകവും ഒഴിയും മുമ്പ്
ഒറ്റവിരൽ പിടിച്ചെങ്കിലും എന്നിൽ പൊറുക്കുക
എനിക്കു വിലക്കിയ വിഭവങ്ങൾ, ഒടുക്കിയ സ്വരങ്ങൾ
എന്നിൽ നിന്നു നീക്കിയ വർണ്ണങ്ങൾ
കൂടെയെടുക്കുകയോ കുപ്പയിലെറിയുകയോ ചെയ്യുക
എങ്കിലും ഒരു നോട്ടംകൊണ്ടെങ്കിലും എന്നെ സ്നേഹിക്ക
ശവമഞ്ചമേറ്റാൻ, മേൽമണ്ണു നീക്കാൻ ഞാൻ കുനിയും മുമ്പ്
എന്റെ കാതുകളിലൊരു സ്നേഹ മന്ത്രമോതുക
വെറുപ്പിന്റെ വാതിലുകൾക്കൊരു സാക്ഷയാവുക
നീയെടുത്തതും ഉടുത്തതും ഉരുവാക്കിയതുമെല്ലാം
നിന്റെ മണ്ണുണങ്ങും മുന്നൊരു മാത്രയിൽ
ഇഷ്ടജനങ്ങളിൽ ചോരപ്പാടു തീർക്കും
ഞാനാവഴിയൊട്ടു വിട്ടു നടക്കട്ടെ, പുതിയ വാക്കു തേടട്ടെ
അതിനുമാത്രമെങ്കിലും എന്നിലൊരു കരുണ പെയ്യുക

oooooooooooooooooooooooooooooooooooo

2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

ഒറ്റുകാരൻ


തിരിച്ചറിവുകളുടെ കാരമുള്ളുകൾ
ഇടവഴികളുടെ വേദനകളാവുന്നു
ചുറ്റും വസന്തമാണെന്നും,വർണ്ണങ്ങളൊക്കെയും
എന്നിൽ മാത്രമേ ഒടുങ്ങിയിട്ടുള്ളുവെന്നും
ആറാത്ത നോവൊന്നു നിവർന്നു നിൽക്കുന്നു
നിറക്കാഴ്ച്ചകൾ കെട്ടുപിണഞ്ഞാടുന്ന മദ്ധ്യാഹ്നങ്ങളിൽ
നരച്ച കറുപ്പുവെളുപ്പു പോലും അന്യമാവുന്നു
നഷ്ടമായ വാക്കുകളും പിടിച്ചെടുത്തെരിച്ച കാവ്യങ്ങളും
ഒരിക്കലും തളിർക്കാതെ കൂമ്പടഞ്ഞു കരിയുന്നു
ഗന്ധകം പെയ്യുന്ന അമാവാസികളിൽ
മാർജ്ജാരവേഷപ്പകർച്ചകൾക്കു മേൽ സദാചാരം പൂക്കവേ
കൊഴിഞ്ഞു പോയതൊരു നിറകൺ നിലാവാണു
പിറക്കാത്ത കവിതകളുടെ ആകത്തുകകളിൽ
വെറുപ്പിന്റെ മൗനം വെന്തെരിഞ്ഞൊടുങ്ങവേ
പൊള്ളലേറ്റതൊരു നാക്കുപറിഞ്ഞ നാഴികമണിയാണു
കരിനിയമമുരുക്കുന്ന പൗരോഹിത്യ മേൽക്കോയ്മകളിൽ
വെള്ളിമൂങ്ങകൾ വാഴുന്ന കമ്പോള നീതികളിൽ
ദാരിദ്ര്യം പുകയുന്ന സാമ്പത്തിക അസമത്വങ്ങളിൽ
ഒറ്റമുറിയിലൊരു ഒറ്റുകാരൻ എത്തിനോക്കും വരെ
നീയെനിക്കൊത്തു ശയിക്കുക, എന്നിൽ വിയർത്തൂറുക
ഉരിയവൻ വന്നു കതവു തട്ടും മുന്നൊരുകണമൊരുമാത്ര
എന്നിലിഴചേർന്നൊരു വിപ്ലവവീര്യത്തിനു ജന്മമേകുക

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

സഹതാപം


കാലുള്ള നാളിൽ ഉദയം കൊണ്ടതൊരു
കാലണയ്ക്കുപോലുമുതവാത്തവനെന്നറികിലും
ഉദകക്രിയ ചെയ്യാതെ കരുണയിൽ കാലമെല്ലാം
ഊട്ടിയുറക്കി ഉരുവാക്കി വിട്ട മാതൃ മാനസം


വിദ്യയ്ക്കു പകരമൊരു വല്ലം പൊൻചക്രം കൊയ്യും
വല്ലാത്ത നാളിലൊരു ചില്ലി പോലും പറ്റാതെ
കോരിയൊഴിച്ചെന്നിൽ കുറവൊന്നുമില്ലാതെ
കടപ്പെട്ടു കിടക്കുമാ ഗുരു കൃപാ കടാക്ഷം


തേടുവാനില്ല കൂട്ടം കുടുംബം വേണ്ടപ്പെട്ടൊരു ജീവി
തിരിച്ചറിഞ്ഞു ഉണ്മയിതെങ്കിലുമൊരു നരച്ച സായന്തനം
നീട്ടിയ കൈകൾ നൽ നിശ്ചയമോടെ ഗ്രഹിച്ച്
നാളിതു വരെയും പാലിച്ച് കാക്കും നൽപാതി സ്നേഹം


പെയ്യുവാനില്ല അമ്ളമല്ലാതമൃതൊരു കണം പോലുമെന്നിൽ
പകൽ പോലെ തീർച്ചപ്പെടുത്തി കോറിയ രേഖയ്ക്കു മേൽ
ഇടിമുഴക്കി ഇക്കിളിപ്പെടുത്തി ഒരു മാത്രയെങ്കിലും
ഇത്ര കാമനയോടെ പെയ്തിറങ്ങിയ ജാര സംസർഗ്ഗം


അവഗണനയുടെ സമൂഹക്കാഴ്ച്ചകൾക്കിടയിൽ
അംഗീകരിച്ചൊരു എഴുത്താണി നേദിച്ച്
കനിവുടൻ കാവ്യം നെറുകയിൽ വച്ചയെൻ
കരുണാർദ്രമൊരു അജ്ഞാത സൗഹൃദ സംഗമം


സ്നേഹിക്കാതിരിക്കയെന്നിൽ ഒട്ടും സഹതപിച്ചീടായ്ക
സ്തുതിഗീതമോതായ്ക തെല്ലും പരിഗണിക്കായ്ക
എന്നെ ഓർക്കായ്ക വാഴ്ത്തായ്ക ഒതുക്കീടുക
എരിതീയിൽ നിന്നെഴുതിയൊടുക്കട്ടെയീ ദുരന്ത കാവ്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx






 



2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അന്ത്യ കൂദാശ


അവഗണനയുടെ പനിച്ചൂടിലകംപുറമെരിയവേ
പുതയ്ക്കാനൊരു കമ്പളം മതിയാതെയാവുന്നു
സർക്കാരാതുരാലയത്തിലൊരു നീണ്ട നിരയിൽ
ദുരമൂത്ത മൂർത്തികളുടെ കരുണയ്ക്കു കെഞ്ചവേ
അവകാശ ഔദാര്യ വ്യത്യാസം അറിയാതെ പോവുന്നു
വായുമണ്ഡലമൊട്ടുക്കാർത്തിയോടെ വലിച്ചെടുത്ത്
ജീവൻ കാക്കുവാനിത്തിരി ശ്വാസം തികയാത്ത മാത്രയിൽ
അഹന്തയിൽ ചവിട്ടിയ കാൽപ്പാടുകളൊക്കെയും
തിരിച്ചെടുക്കാനാവാതെ സ്വന്തം നെഞ്ചിൽ പതിക്കുന്നു
ഇനിയെന്റെ സ്മരണയിൽ ബാക്കിവെയ്ക്കുവാൻ
വാലൊടിഞ്ഞൊരോട്ടു കിണ്ടിയും നിലച്ച മണിയൊച്ചയും
ഇപ്പതിറ്റാണ്ടിലൊക്കെയും ചെയ്യാത്ത കാരുണ്യം
ഇനിയീ ഒടുക്കത്തെ വേളയിൽ പകരുവാൻ
ഒരു കണ്ണെങ്കിലും ദൃഷ്ടിയിൽ പതിക്കാതെ പോവുന്നു
മരണമിന്നെന്റെ വാതിൽ മുട്ടിത്തുറക്കാതെ
ശക്തമാ സാക്ഷകൾ മുറുക്കിക്കൊളുത്തുക
എന്റെ ജീവന്റെയന്ത്യ കണമുരിഞ്ഞു പോവാതെ
കാലുകൾ അമർത്തിപ്പിടിക്ക എന്നിൽ നിന്നകലായ്ക
എങ്കിലുമറിയുന്നു ഞാനെന്റെയുൾബോധം മറയും മുൻ
ഒരിക്കലെങ്കിലും നിൻ ഇച്ഛയറിയുവാൻ ക്ഷമ യാചിക്കുവാൻ
കഴിയാതെ പോവുകിലെരിയുമീ ഉലകിൽ ഞാനെരിഞ്ഞതുപോൽ
എന്റെയാത്മാവൊടുങ്ങാത്ത ഇരുൾകൊണ്ട നാളൊക്കെയും


 

2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച

കുറ്റപത്രം


ദുരന്തങ്ങളുടെ കാഴ്ച്ചക്കാരനാകുവാൻ
ഈ സമതലത്തിൽ ഞാൻ ബാക്കി
നോഹയുടെ പ്രളയവും മോശയുടെ താഢനവുമേറ്റ്
മരണം ഘനീഭവിച്ച താഴ്വരകളിൽ ഞാൻ
ഒഴുകാനും ഉറയാനുമാവാതെ ഉരുകിത്തീരുന്നു
അഹന്തയുടെ ദന്തഗോപുരങ്ങളിൽ നിന്നും
അപമാനത്തിന്റെ പാതാളത്താഴ്ച്ചയിലേക്കുള്ള ദൂരം
എന്റെ ജീവിതംകൊണ്ടളന്നു തീർക്കുകയാണു
വിശപ്പിന്റെ യാചനകൾക്കു മുകളിൽ
സുവിശേഷ വാണിഭരുടെ കാഹളവും
സദാചാര നായ്ക്കളുടെ ബഹളവും ശ്രവിക്കാതെ പോയത്
എന്റെ അപരാധപ്പട്ടികയിലെ ഒന്നാം കുറ്റം
സ്വന്തബന്ധങ്ങളുടെ തീച്ചൂളയിൽപ്പെട്ട്
തിക്താനുഭവങ്ങളിലേക്ക് ജാലകം തുറക്കവേ
പേരിനുപോലുമൊരു സൗഹൃദം നെയ്തില്ലന്നതെന്റെ
പാപക്കണക്കിൽ ചേർത്തുവച്ച രണ്ടാം കുറ്റം
അന്നത്തിനും അവസരത്തിനും പിറകെ ഞാൻ
തലതല്ലിപ്പാഞ്ഞു തെരുവിൽ കിടക്കവേ
പ്രണയപരിണയപ്രതിക്രിയകൾക്കായൊരു നാഴിക
നീക്കിവച്ചില്ലന്നതെന്റെ പൊറുക്കാനാവാത്ത കുറ്റം
ഇനിയൊരു വിചാരണയേതുമില്ലാതെന്നെ
ഗതികിട്ടാത്തൊരു കരിങ്കൽത്തുറുങ്കിലടയ്ക്ക
തെല്ലും സഹതപിച്ചിടാതെന്നെ കഴുവേറ്റുക
ഒടുവിലൊരു ഫലകമെന്റെ കല്ലറ മുകളിൽ നാട്ടുക
സത്യാസത്യ വിവേചനമറിയാതെ പോയൊരു വൻപാപി
എഴുതിത്തീരാത്തൊരു കവിതയുമായൊടുങ്ങി
ഇനിയൊരു ഉയിർപ്പില്ലാതടങ്ങുവാൻ ഇക്കൽക്കെട്ട്
തുറക്കാതിരിക്ക കാവ്യം നിലയ്ക്കാത്ത നാൾവരെ

00000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...