2022 ജനുവരി 16, ഞായറാഴ്‌ച

മാപ്പെഴുതി വാങ്ങാൻ കോപ്പു കൂട്ടുന്നവനോട്



`നമ്പ്യാർപ്പടിയിലെ ചായക്കടയിൽ

സമാവറിന്റെ  തിളനിലയറിയാനിട്ട

ചെമ്പു നാണയത്തിലായിരുന്നു, ബാല്യം

തപിക്കുന്ന ഹൃത്തിനെ മെരുക്കാൻ ശ്രമിച്ചത്


വരക്കുളത്തങ്ങാടിയിൽ കശാപ്പു ശാലയിൽ

നാളെ വെട്ടാൻ കെട്ടിയിട്ടിരുന്ന, എല്ലുന്തിയ

അറവുമാടിന്റെ കണ്ണുകളിലായിരുന്നു, കൗമാരം

ഒറ്റുകൊടുത്ത വ്യഥകളെ കഥകളാക്കാൻ പഠിച്ചത്


മാംസം പകുത്ത്, ഒമ്പതാളുടെ രേതസ്സ് നക്കി വീണ്ടും

അടുത്ത വേട്ടാളനായ്, ചായമിട്ട് വാതിൽപ്പടിയിൽ വീഴവേ

മുറുക്കിച്ചുവപ്പിച്ച, ഇടയാളരൂപത്തിന്റെ നാക്കിലായിരുന്നു

യൗവ്വനം, രതി ചിന്തകളെ ഭയത്തോടെ വീക്ഷിച്ചത്


ഇന്ന്, നഗരഹൃത്തിന്റെ നരക രസമൊക്കെയും മോന്തി

വേപഥുവോരോന്നിന്റെയും വേവു നോക്കി, വാർദ്ധക്യം

വഴിയാത്രയ്ക്ക് ഊന്നു വടിയുമായ് കൂടെയെത്തുന്ന വേളയിൽ

കരളുപൊട്ടിക്കുരലു ചീന്തി കാറിക്കൂവിയതൊക്കെയും, നിന്നെ

കള്ളനാക്കാനല്ല;യെന്നുള്ളിലെ കദനമൊഴിയാൻ മാത്രം

പകയില്ലയൊട്ടും വിദ്വേഷം തൊട്ടു തീണ്ടിയിട്ടില്ലയെന്നിൽ

കഥയിതൊക്കെയും മറക്കുക, കൈകോർക്കുക പിന്നെയും

കാലമൊഴുകട്ടെയൊരു കവിതപോൽ, ഒട്ടുറങ്ങട്ടെ ഞാൻ

മറിച്ചാണു മനോ ധർമ്മമെങ്കിൽ; പെട്ടതിലൊരു പൊട്ട് പോലും

കൊട്ടിയിട്ടില്ല ഞാൻ, വാക്കുകൾക്കില്ല ക്ഷാമമെൻ കവിതയ്ക്കും

കെട്ടിയാടുക തന്നെ ചെയ്യും മമ ദുരിതപർവ്വമൊക്കെ,യതിൽ

കെട്ടടങ്ങാൻ സ്വയമൊരുങ്ങായ്ക, വിട്ടുകളയുക വിപരീതമെല്ലാം

00000000000000000000000000000000000000000000000000000000




2022 ജനുവരി 9, ഞായറാഴ്‌ച

കാലം തെറ്റി പൂക്കുന്ന കവിതകൾ

 


പൊരിവെയിൽ പൂത്തെന്റെ ഇലകളൊഴിഞ്ഞ

ഇന്നീ പാഴ്ത്തടിയിലല്ല ഹേ, ആത്മൻ

പെരും ദാഹം കൊണ്ടന്ന് വറുതി കാർന്ന നാളെന്റെ

താഴ് വേരിലായിരുന്നു നീ ചുംബിക്കേണ്ടിയിരുന്നത്


വെള്ളിടിയേറ്റ് വിളറിയെന്റെ ദേഹം വാനം തൊടുന്ന

ശപ്തമീ, ഉയർച്ചയുടെ പാതിരാവിലല്ല കാതരേ

അന്നൊരു വെറും സ്പർശമെങ്കിലും കാത്ത്, കവലയെല്ലാം

പേ പിടിച്ചോടിയ എന്റെ കനവിലായിരുന്നു നീ

ഒരു വേളയെങ്കിലും അനാവൃതയാവേണ്ടിയിരുന്നത്


കാച്ചിമുക്കാനിത്തിരി കഞ്ഞിത്തെളി ഇരവ് വാങ്ങുന്ന

കസവ് നരച്ചയീ കാർത്തിക സന്ധ്യയിലല്ല കാതരേ

തുന്നിച്ചേർത്ത കുപ്പായം പിന്നെയും പെരും കീറൽ

വന്ന്, നാണമൊളിക്കാനില്ലായ്കയിൽ പൊയ്മുഖമിട്ട

അന്ന,ധ്യയന പകലിലായിരുന്നു നീയെന്നെ പുല്കേണ്ടത്


തുള്ളി വെള്ളം കൊതിച്ച്, നാക്കുനീട്ടിക്കരയുന്ന നായയെ

തുള്ളൽക്കഥ വിശദീകരിച്ച് തിസീസെഴുതാൻ പ്രേരിപ്പിക്കായ്ക

വിശപ്പിന്റെ ഉച്ചി തൊട്ട്, അന്നനാളം കക്കുന്ന പ്രാണനെ

വിശുദ്ധ യുദ്ധങ്ങളുടെ കാര്യ കാരണം ചികയാൻ വിടാതിരിക്ക

കണ്ട്, കാമിച്ചിരിക്കുന്നവൻ കത്തി കാട്ടി ഉയിരെടുക്കുന്ന കാലം

വെട്ടാൻ വാളെടുത്താട്ടുന്നവൻ വാലാട്ടി കൂടെയൊട്ടുന്ന കാലം

പ്രിയതേ,യറിയുകൊന്നും പരസ്പര പൂരകമല്ല,അച്ചട്ടും

പുഞ്ചിരിച്ച് കൊണ്ടേയിരിക്കുക, പെരുമഴപ്പെയ്ത്തൊക്കെയും

തോർന്നിടും, പുഷ്പിക്കാതെ പോകീലൊരു പാഴ്ച്ചെടിയും

000000000000000000000000000000000000000000000000000000




2022 ജനുവരി 1, ശനിയാഴ്‌ച

മത്തു പിടിച്ചവനു മറുമരുന്നാകുന്നോൻ

 


വെള്ളിടി പൊട്ടുന്ന ഗന്ധകപ്പാടങ്ങളിൽ

ജീവിതഗന്ധിയായൊരു കവിതയ്ക്ക് കാതോർക്കുന്നു

ഇറച്ചിയിലേക്ക് മാത്രം കണ്ണുപായുന്ന അറവുശാലയിൽ

തിപ്പലിയും ആടലോടകവുമായ് അങ്ങാടിമരുന്നാവുന്നു

ഭൂഖണ്ഡങ്ങൾ കോറിയിട്ടൊരു ഉരുട്ടുഗോളത്തിൽ

അച്ചുതണ്ടില്ലാത്ത ആശയമാകുന്നു ഞാൻ

യുദ്ധക്കൊതിയുടെ അധികാര ആസനങ്ങൾക്കു മേൽ

വെള്ളരിപ്രാവിനു തിനയും ഗോതമ്പുമായ് ചിതറിക്കിടക്കുന്നു

ജാതിച്ചെടികൾക്ക് കാവൽ കൊള്ളുന്ന മേല്ക്കോയ്മകളിൽ

ജാതകമെഴുതാത്തൊരു ഏറുമാടമായ് ഞാൻ വേറിട്ട് നില്ക്കുന്നു

നിന്റെ ഗോപുരം ആയിരം പേരുചാർത്തപ്പെടുമിടമെങ്കിലും

മുളയരിക്കഞ്ഞിയും കൂർക്കൽ വിളയിച്ചതുമെൻ രസന തേടുന്നു

നിന്റെ പതാകയിൽ നിന്നിന്നലെ പൊഴിഞ്ഞൊരൊലിവില

നറുതേനും നന്നാരി നീരും സമം ചേർത്തയെന്റെ ദാഹജലം


അമ്ളമൊളിപ്പിച്ചാർത്തു  വെടിയുപ്പ് വിതറുന്ന വേഴ്ച്ചകളിൽ

ഒരു കുന്നിമണിയൊരപ്പൂപ്പൻ താടി എന്റെ പ്രണയമാകുന്നു

ആർദ്ര സംഗീത ശില്പങ്ങളിൽ പിംഗല വർണ്ണങ്ങൾ പൊതിയവേ

എന്റെ കനവുകളിൽ പെരുമഴപ്പെയ്ത്തിന്റെ താളമിടുന്നു

തൊലി വെളുപ്പിനും തോളത്തെ തുടിപ്പിനും ബഹുമതി കെട്ടുമിടം

എത്ര വിളമ്പിയാലും തീരാത്ത അനുഭവ സാക്ഷ്യമായ് നിലകൊള്ളുന്നു

തെക്കോട്ടൊഴുകുന്ന നദികളിലൊക്കെയും തെള്ളിപ്പൊടിയിടുക

താമരയിതൾ വിരിയുന്ന ദേവസന്നിധിയാകെയും കാവി പൂശുക

അരചമണ്ഡപങ്ങളിൽ പൊൻ വളകളിട്ട് താമ്രപത്രം തരായ്കിലും

ആർദ്ര മാനസങ്ങളിലെന്റെ കവിത കൂടൊരുക്കും കൊഞ്ചലാവും

അതുമതിയതുമാത്രം മതി എഴുതിയതിനൊക്കെയും മാറ്റേകുവാൻ

0000000000000000000000000000000000000000000000000000000000000000000





2021 ഡിസംബർ 28, ചൊവ്വാഴ്ച

ഭരണിപ്പാട്ട് പാടി യാത്രയാക്കേണ്ടവൻ



ആർദ്രേ,

ഈ വസന്തത്തിന്റെയൊടുക്കത്തെയൊരു പൂവിൽ നിന്ന്‌

ഒരു നൂല്പ്പാത തീർത്ത്‌ നീയെൻ കരളിലിരിക്കുക, പാടുക

ഹൃദയത്തിലാഴത്തിലോടുന്ന പ്രണയവേരിന്റെയറ്റത്ത്‌

ഒരു നീർക്കണമായ്‌ നീയുണ്ടായിരിക്കുക, നൃത്തമാടുക

നെയ്തെടുക്കുന്നോരോ കവിതയുടെ കൂട്ടിലും വാക്കിലുമൊരു

നെയ്ത്തിരിക്കാഴ്ചയായ്‌ നീ, ഉച്ചശീവേലിയൊരുക്കുക

ഇനിയും വറ്റിയൊടുങ്ങിയിട്ടില്ലാത്ത മാഞ്ചുനയാവുക


പ്രിയതേ,

നിലപാടുതറയിലൊരുവട്ടം കൂടിയെത്തുക, കോയ്മ തരിക

നിലയ്ക്കാത്ത, സാന്ദ്രരാഗമായ്‌ ഉണ്ടാവുമെന്ന്‌ പൊയ്യോതുക

എത്ര ശക്തമായാണെന്നിലെ കാല്പനികതയെത്തച്ചുടയ്ക്കുന്നത്‌

അതിലുമെത്ര ലളിതമായാണിപ്പ്രണയ ശില്പങ്ങളെയെരിപ്പത്‌

അന്ന്‌, കാവുതീണ്ടലും കഴിഞ്ഞ്‌ നീയെനിക്കേകിയ തിരുമധുരം

വരിനെല്ലു പായസം, ചെങ്കദളി നിവേദ്യമെല്ലാമോർമ്മയായ്‌

അശ്വതി പൂജയും തൃച്ചന്ദനച്ചാർത്തുമാർക്കുമറിയാതെയായ്‌


ദേവീ,

കുഞ്ഞിക്കുട്ടനാണ്ട മകോതയിലീ കുഞ്ഞിരാമനെയും വാഴിക്കുക

ചേരമാന്റെ തെളിനീർക്കുളത്തിലെന്നെയൊരു പരലായ്‌ ഗണിക്കുക

എന്നിലെ വാക്കുകെട്ട്‌, ബീജമൊടുങ്ങവേയെന്നെത്തഴുകുക

എന്റെ എഴുത്താണിത്തുമ്പിലൊരു വീണ മീട്ടുക, പരവശനാക്കുക

ഇനിയീ കാമ ഭാവവും കാവ്യ ലോകവുമെന്നിലൊടുങ്ങുന്ന നാൾ

എന്നിലെ ദാരികവീരനെ നിഗ്രഹിക്കുക, സ്തുതിഗീതങ്ങളോതുക

ഒടുവിലൊരു ചെമ്പട്ടുവിരിച്ചെന്നെക്കിടത്തയിൽ, വാമപുരോ ഭാഗം

എന്റെ കവിതകളടുക്കി വെയ്ക്കുക,ഹവിസ്സുചേർത്തഗ്നി പകരുക

0000000000000000000000000000000000000000000000000000000000000000000000


2021 ഡിസംബർ 22, ബുധനാഴ്‌ച

എന്നിൽ പൂക്കാതെ പോയവളോട്



വിലാസമില്ലാതെയായ്പ്പോയവരുടെ

വിലാപകാവ്യമായ് കാലമൊട്ടുക്ക് നീ

വെന്തുരുകിത്തീരുക, താഴ്വേരു ചീന്തുക

വർണ്ണങ്ങൾ വറ്റി വരിയുടഞ്ഞ് പോയവരിൽ

വെറി നായയുടെ വാശിയേറ്റുക,താങ്ങാവുക

വാക്ക് വറ്റി കവിതയൊന്നും കായ്ക്കാതെയാകയിൽ

വെള്ളിടി പൊട്ടി മഹാകാവ്യമായ് നിന്നുകത്തുക


ഉണ്ട് ഉന്മാദം കൊണ്ട് ഉറക്കം കൊള്ളുവോനെ

ഉച്ചവെയിലൊക്കെയുമേറ്റ് ഉപ്പ് കുറുക്കുവോന്റെ

ഉരിയരിച്ചോറിന്റെ കൂലി യാചിച്ചുണർത്തരുത്

ഉമിത്തീയി,ലുപരി വർഗ്ഗത്തെയാകെ നീറ്റുവാൻ

ഉച്ഛാടനം ചെയ്ത് വർണ്ണ വിവേചനമൊടുക്കുവാൻ

ഉഗ്ര വിഷമുള്ള ഉരഗജാതിയായ് നീ മുളയ്ക്കുക


നിന്നിൽ നിന്നകലുന്ന കാതങ്ങളത്രയും

നിന്നു കത്തുകയാണു ഞാനെൻ കാതരേ

നീറി ഞാനെഴുതുന്ന കാവ്യങ്ങളിലൊക്കെയും

നിലാപ്പെയ്ത്തുമായ് നീ കൂടെയുണ്ടാവുക

നനവുള്ള ഓർമ്മകൾ മാത്രമായെന്നുമെൻ

നെഞ്ചകം പൊള്ളവേ, നീയമൃതാവുക

നിത്യകല്ല്യാണിയായ് നീ പൂത്തുകൊള്ളുക

0000000000000000000000000000000000000000000


2021 ഒക്‌ടോബർ 31, ഞായറാഴ്‌ച

യുദ്ധമുഖത്തൊരു കവിക്ക് ചെയ്യാനാവുന്നത്

 


അവഗണിച്ച് കൊട്ടിയടയ്ക്കപ്പെട്ട പടിവാതിലിൽ

സർവ്വ പോർമുനയും തുറന്ന് ആഞ്ഞ് ചിവിട്ടണം

ആരതിയും വെഞ്ചാമരവുമെടുത്ത് നാളെയൊരുനാൾ

സ്വീകരിക്കപ്പെടുകതന്നെ ചെയ്യുമെന്ന് കുറിക്കണം

താംബൂലം തെറിപ്പിച്ച് തെറിക്കൂത്ത് കെട്ടിയവൻ

സ്തുതിപ്പാട്ട് മെനഞ്ഞ് മംഗളഗീതം പാടുമെന്നുറക്കണം

നീരുറവയുടെ വിദൂര സാധ്യതപോലും അരക്കിട്ടിടത്ത്

മലവെള്ളപ്പാച്ചിലൊന്ന് കെട്ടിയേല്പ്പിക്കണം

മരുഭൂമി തീർത്ത് മണല്ക്കാറ്റ് തീറ്റിയവനൊടുങ്ങും മുമ്പ്

മൂറിൻ തൈലവും കുന്തിരിക്കപ്പുകയുമൊരുക്കുമെന്ന്

ചാരമാകാത്തൊരു നേരിനെ നട്ടു വളർത്തണം

പ്രളയജലം തൊടാത്തൊരു നാഴികമണി, ഓട്ടുകിണ്ടി

കാട്ടുതീ നക്കാത്തൊരു കുമ്പസാരക്കൂട്,അരമന

കണ്ണീരു വീണു കുതിരാത്തൊരു നീതിപീഠം,കഴുമരം

ഓർമ്മകളിലോളപ്പെരുക്കങ്ങളിൽ തീ തിളയ്ക്കണം

എനിക്കാകുമെന്ന എക്കൽത്തടത്തിനപ്പുറം, ഒരിക്കലും

ബലിക്കാക്കയൊന്ന് പോലും ചിറകടിക്കാതെ കാക്കണം

വിപരീതോർജ്ജം കൊണ്ട് വിരുന്നൂട്ടുന്ന കിഴട്ട് മുതലയെ

ഊറയ്ക്കിട്ടുണക്കി, ചില്ലുപടമാക്കി ചുമരലങ്കരിക്കണം

പിന്നെ,

ഗന്ധകവും വെടിയുപ്പും ജീവിതക്കയ്പ്പും കൂട്ടിക്കുഴച്ച്

ചെറു തിരി വച്ച് കവിത തിരച്ച് കൊണ്ടിരിക്കണം

പൊട്ടിത്തെറിക്കും വരെ  കൺ തുറന്നേയിരിക്കണം

000000000000000000000000000000000000000000


2021 സെപ്റ്റംബർ 9, വ്യാഴാഴ്‌ച

കബന്ധങ്ങൾ നീരാട്ടിനിറങ്ങുന്ന അഹന്തപ്പാടങ്ങൾ

 

ഋതുക്കളുടെ ആന്ദോളനങ്ങൾക്കിടയിൽ

മനസ്സിനെ പാടി മെരുക്കാറുണ്ട് നിത്യം

മൂഢസ്വർഗ്ഗങ്ങളുടെ പ്രഭുസ്ഥാനം നേടാൻ

നീയൊരിക്കലും മത്സരത്തിലേർപ്പെടരുത്

അതേ വേളയിൽ,

ബുദ്ധികെട്ട, വെകിളി നായയുടെ വാല്ച്ചുവട്ടിൽ

അടിമയായിരിക്കാനൊരിക്കലും തീറെഴുതരുതെന്നും


വിളവെടുപ്പ് കാലത്തിന്റെ ചൂട്ട്കറ്റകളിൽ

തീയണയാതിരിക്കാനായ് ഊതിക്കൊടുക്കാറുണ്ട്

നൂറുമേനിയുടെ ഉത്സവക്കൊയ്ത്തിനിടയിൽ

മതി മറന്ന് തലക്കനം കെട്ടരുതെന്ന് ഓതവേ

വിപണി മൂല്യം ആസനത്താൽ നിയന്ത്രിക്കുന്ന

വെള്ളിമൂങ്ങകൾക്ക് തലവണങ്ങരുതെന്നും


പെരുമഴപ്പെയ്ത്തും മലവെള്ളപ്പാച്ചിലും തുടരവേ

വെറുതെ സ്വയം തീരുമാനിച്ചുറപ്പാക്കാറുണ്ട്

ഓട്ടപ്പന്തയത്തിൽ വീര്യം കാട്ടിയൊരു കാലവും

മുയലായ്, പട്ടികൾക്ക് തലോടാൻ കുനിയരുതെന്ന്

പുറന്തോടിന്റെ പെരും കട്ടിയിൽ പൂണ്ടിരിക്കുമ്പോഴും

ഇറച്ചിവെട്ടുകാരന്റെ കത്തിക്ക് മൂർച്ചയേറ്റരുതെന്ന്

കൂർമ്മാവതാരത്തിന്റെ വഴിക്കണക്കിലുറപ്പിക്കുന്നു


കവിത കെട്ടി വച്ച്, തുണി വിരിച്ച് തൃത്തറാവ് വച്ച്

തൂശനിലയിൽ ബ്രഹ്മി കുടഞ്ഞിട്ട് തിടമ്പേറ്റി നില്ക്കവേ

ചുറ്റി നില്ക്കുന്നവയെയൊക്കെ ശൂന്യഗണമെന്ന് ഗണിക്കുന്നു

ജ്വരമൊരു പകലു താണ്ടി കുങ്കുമം വിതറവേ, ഇരുളും

അതിസാര ആധിപെരുത്ത് ഒഴിഞ്ഞ് പോകവേ, തളരും

തെക്കോട്ടെടുത്ത് തിരി തെളിച്ച് തീർത്ഥം പകർന്ന്

പുലരുവോളം മൂന്നാളെങ്കിലും മൂക്ക് ചീറ്റി തേങ്ങിയേക്കും

കവലയിലെ പീടികത്തിണ്ണയിൽ കാലത്തൊരു ഓർത്തെടുപ്പ്

പിന്നെ, മുഖം കെട്ട് മണ്ണായി അടയാളമൊക്കെയൊടുങ്ങിലും

കിഞ്ചിൽ ധ്വനീ കിങ്കണീയെന്ന്, കവിതയെന്റേത് മാത്രം

കരളു കൊയ്ത് കാലമൊക്കെ കിലുങ്ങിക്കൊണ്ടേയിരിക്കും

000000000000000000000000000000000000000000







കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...