2022 ഏപ്രിൽ 19, ചൊവ്വാഴ്ച

തുഞ്ചന്റെ ശാരികയോട്



ഒരു പ്രണയാർദ്ര സംഗീതമായ്

പുതു പൂവാക പൂത്തെന്നപോൽ

എൻ സർഗാത്മ തേൻ തുള്ളിയായ്

നാളെല്ലാം നീയുണരൂ പൊന്നുഷസേ


കവിതയിൽ നീ കുറുകുക, പൊന്മാടപ്രാവാകുക

കരളിലെൻ പ്രിയ കനവാകുക, കനകമാവുക

കസ്തൂരി മഞ്ഞളിൻ കാന്തിയായെൻ കൂടെയുണ്ടാവുക

കൊട്ടും കുരവയുമിട്ട് ജാതിക്കോലം കെട്ടിയാടുമീ

കറുത്ത കാലത്തിലേക്കെത്തി നോക്കായ്ക, ഇടറായ്ക

ഇന്നലെയാർത്തലച്ചു പെയ്ത മഴയിലെന്നാർദ്രേ

കുത്തിയൊലിച്ച് വന്നിന്ന് കുലം കുത്തുമൊരു

വെറും ചവറൊന്നിനെ കവലയിലിട്ടേക്കുക

വഴി പിഴച്ച്, വീൺ വാക്കുരച്ച് കൊടിയെടുത്തവനിൽ

വഴിമാറി നടക്കുക, വിശുദ്ധ സത്തതൻ വേരാവുക


താറുടുത്ത്, തറിയെടുത്ത് കൈ തെറുത്ത് തെരുവിൽ

തെറിപ്പാട്ട് പാടുമീ തസ്കരക്കൂട്ടത്തിൽ നീ പെട്ട് പോകായ്ക

തരളിത ഭാവങ്ങളൊടുങ്ങി നീ  തീപ്പെട്ടൊടുങ്ങായ്ക

പേരെന്നും പൂത്തിരിക്കും, ഉയിർദാനിയായുയർന്നിരിക്കും

പെറ്റ വയറുമാത്രം നൊന്തിരിക്കു,മെന്നും വെന്തിരിക്കും

പിന്നെ, ആധിപെരുത്ത് മൺപെടുവോളം തീ കുടിക്കും

ആകയാലാതിരേ, അകപ്പെട്ട് കൊള്ളായ്ക,കൊല്ലായ്ക

സ്വയം, കണ്മൂടിയേ അകന്ന് പോവുക, കാവ്യകതിർ കൊത്തുക


കാരിരുമ്പാൽ തീർത്ത കശ്മല, കാട്ടുപോത്തിൻ ചങ്കിലും

ചിറ്റാവണക്കിൽ ചാലിച്ച, കാരസ്കരത്തിൻ കായൊന്നിലും

അമൃത് കിനിയുമെന്ന് കാത്തിരിക്കുവാനിനി കാതരേ

കാലമെത്ര ബാക്കിയില്ല, ആകയാൽ നീയാവുക

കൽവിളക്കൊന്നായ് കത്തിയേ നില്ക്കുക, കാവലാളാവുക

ഇനിയുദിക്കും താരകങ്ങളെങ്കിലും, മുനിഞ്ഞ് കത്തി

ജാതി ജാതകങ്ങളിൽ മുടിഞ്ഞ് പോവാതിരിക്കട്ടെ

00000000000000000000000000000000000000000000000000




2022 ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുവത്തിലൂറുന്ന പ്രണയച്ചിന്തുകൾ



ആതിരേ, നീയെൻ ആത്മഹർഷമായ് പെയ്തീടുക

എൻ പ്രണയമാവുക, എന്നിൽ കുതിരുക

കാതരേ, നീ ഹൃദ്യമാം കർണ്ണികാരമാവുക

എന്നിൽ തളിർക്കുക, കാട്ടുവാകപ്പൂവാകുക

ഹൃദയസഖീ,ഒരു വിഷുപ്പക്ഷിയായ് നീ പാടുക

തരളിതയാവുക,യെൻ തീർത്ഥമായ്ത്തീരുക

എന്നിലെ ഞാനായിരിക്കുകയോമലേ, ഒഴുകുക

ഒരേയരുവിയായലയായതിൻ കുളിരായ് തെന്നലായ്

പ്രിയതേ, പുലർവേളയായിരിക്കനീ നാളൊക്കെയും

അതിലൊരു പൊന്മാനായ് പറന്നിരിക്കട്ടെ ഞാൻ

നാട്ടുമാവാകട്ടെ നീ,യതിൽ പൂവായ് വിരിയട്ടെ ഞാൻ


തെച്ചിയില്ല, തേൻ വരിക്കയില്ല, തെയ് വക്കളമില്ല

പൂവാം കുറുന്നിനെയറിയില്ല, പാരിജാതമില്ല, പവിഴമല്ലിയും

പനിക്കൂർക്കയെങ്ങു പോയെൻ സഖീ പിച്ചകപ്പൂമൊട്ടും

പണ്ടാ പാടവരമ്പിലൊരു മേട സന്ധ്യയിൽ, എള്ള് പൂക്കുന്ന

വയലിനപ്പുറമൊരു ഏരിക്കരയിലുരുന്നെന്റെയോമലേ

കൈകൾ പരസ്പരം കോർത്തു നാം കൈമാറിയ ചൂടിന്റെ

ഓർമ്മയുഷ്ണിച്ചു കിടക്കുന്നുണ്ടിന്നും നെഞ്ചകം പൊള്ളിച്ച്


കാട്ടു ജീരകം, തുമ്പിത്തേൻ, കണ്ണാന്തളിയെന്നായ് വീണ്ടും

നാട്ടുവഴിയിലേക്കൂർന്നുപോവില്ല നാമെങ്കിലും തിങ്കളേ

അന്നുണ്ട അതിമധുരമൂറുന്ന നന്മകൾ കരളിലുണ്ടായിരിക്ക

എന്റെയാൽത്തറയിലിനിയും നിൻ നന്ത്യാർവട്ടം വിരിയുക

കൽവിളക്കിൽ നീയെൻ നെയ്ത്തിരി ചേർത്തു വയ്ക്ക,പടരുക


വിഷുവങ്ങളും സംക്രാന്തിയുമിനിയും വരും, കൊന്ന പൂക്കും

വീട്ടകങ്ങളോരോന്നുമൊരോ തനിയുലകമായ്ച്ചെറുതാകും

നിന്റെ കാവവന്റെ നോവെന്റെ ജാലകപ്പേരാലെന്ന് 

സത്വങ്ങളൊക്കെയും ആത്മാംശത്തിലേക്ക് തിരിച്ചൊഴുകും

അന്നും സഖീ, പ്രണയമായിരിക്കയെന്നിൽ പകലന്തിയൊക്കെയും

പകരുവാനിത്തിരി സ്നേഹവും പൂക്കുവാനായിരം പവിഴമല്ലിയും

പൊന്നൊളിപ്പുഞ്ചിരിയുമല്ലാതെ മറ്റെന്ത് സത്യമെൻ പ്രിയതോഴീ

0000000000000000000000000000000000000000000000000000000000000000

















2022 ഏപ്രിൽ 1, വെള്ളിയാഴ്‌ച

പച്ചയിൽ നിന്ന് നെടുംകത്തിയിലേക്ക് പറിച്ച് നടുന്നവ



പാർവണേന്ദുവെന്നായ് പേരിൽ പൂർണ്ണമായ്പ്പോലും പ്രിയനേ

ഒരുവേളയെങ്കിലും നീ വിളിചതില്ലെന്നെയെന്നോർമ്മയിൽ

പാടവരമ്പിലമ്പല നടയിൽ പുഴക്കടവിലൂടു പാതയിൽ സൂക്ഷ്മം

ഞാനിറങ്ങിയ വഴികളിൽ തീർത്തും യാദൃശ്ചികമെന്ന പോൽ

ചന്ദ്രബിംബമതവനിയെ പരിക്രമണം ചെയ്യുമതേ ഗതിയിൽ

വലയം ചെയ്ത നാളിലൊക്കെയും ഞാൻ മാത്രമായിരുന്നു ജീവിതം

കാന്താ, എന്നെ കാത്തുകാത്തു നീയെത്ര കാലമാ അത്താണിയിൽ

കരിങ്കല്ലതിൽ കൊത്തിയ കൃഷ്ണശിലയെന്നേ തോന്നും വണ്ണം

പകലന്തിയൊന്നുമേ പരിഗണിക്കാതെ പൊഴുത് പോക്കി നിന്നു

തിരിമുറിയാതെ പെയ്തൊരാ ആതിര രാവിലന്നൂരൊക്കെയും

പേരാൽത്തറയിലൊന്നുകൂടിയ പ്രളയ നാളിലെൻ പ്രിയനേ

കുട്ടകമൊന്നിലെന്നെക്കൂട്ടി ഊരു ചുറ്റിയത് കനവല്ല കട്ടായം

ഭഗവതിത്തെയ്യം കെട്ടിയാടിയ തുലാപ്പത്തിലന്നൊരു രാവിൽ

തോറ്റം പാട്ട് പാടുന്നതേ താളത്തിലപ്പുറം കാവിലൊരു മൂലയിൽ

കണ്ടിരിക്കുമെന്നെ നോക്കി കണ്ണിറുക്കയിൽ, ഇലത്താളമിട്ടവൻ

ഇരട്ടി വേഗത്തിൽ പെരുക്കവേ, അന്നെൻ ഹൃത്തിലായിരുന്നു

കണ്ണാ, നീ കനലാട്ടമാടിയതും കനവ് പെയ്തതും കാർകൊണ്ടതും



പച്ചയിട്ടാടിത്തിമിർത്ത നിന്നാട്ടക്കോലമെന്നാണെൻ കണ്ണാളനേ

നെടുംകത്തിയിലേക്ക് നീട്ടി വരച്ചതും രൗദ്രമായതും കൺ ചുമന്നതും

രാഹു കേതു രാശിചക്രം കവടി നിരത്തിയ കാല ഭേദം ഗൗളിശാസ്ത്രം

കൂട്ടു പുരികം കാട്ടിയൊരു ഭാവലക്ഷണം, ഇനിയുമെന്തൊക്കെയില്ല

നിൻ ഭ്രമണപഥത്തിൽ നിന്നെന്നെയൊറ്റുവാൻ പാടേ വെറുക്കുവാൻ

പരിണയപ്പീടികയിൽ പെരുമ്പോത്തിനു വിലപേശും മട്ടിൽ പലകുറി

പുരുഷപ്പട പലതുവന്നു കണ്ടും നടത്തിയുമാട്ടിയും കാലം നടക്കവേ

ഒന്നുമൊട്ടുമേശിയിട്ടില്ല ഇന്നോളമെന്നെന്നെക്കാണുക,യറിയുക

പ്രണയമെന്നാലെൻ സ്വരൂപനേയുണരുക തമ്മിലറിഞ്ഞേയിരിക്കുക

എങ്കിലത് സ്വർലോകമാകുമല്ലെങ്കിലില്ല നരക വാരിധി മറ്റൊന്നുമേ










2022 മാർച്ച് 28, തിങ്കളാഴ്‌ച

പ്രണയ വേദാന്തം



ഇനിയെൻ പ്രണയ പുഷ്പമേ, വിടർത്തുക

നിന്നിതളുകളൊക്കെയുമെന്നെപ്പൊതിയുക

നേർത്ത സൗരഭ്യമായ് തഴുകുക, തലോടുക

നാട്ടുപച്ച തൻ നേരായ് എന്നിലുണ്ടാവുക

അന്നൊരു നിലാപ്പെയ്ത്തിലത്ര ആർദ്രമായ്

ആരുമറിയാതൊരു വിഷുവ രാത്രിയിലെൻ സഖീ

നെറ്റിത്തടം പൊള്ളിച്ചു നീ തന്നൊരുമ്മ പോൽ

നാളൊക്കെയുമൂഷ്മള നല്ലോർമ്മയായ് നിന്നീടുക

ഉടുക്കു കൊട്ടിന്റെയുന്മത്ത വീചികൾക്കൊത്ത്

നീ കെട്ടിയാടിയ ലാവണിക്കൂത്തിന്റെ ലാസ്യം

തിരിയണയാതെയെന്നുമൊരു ചിരാതാവുക

പകലന്തിനോക്കാതെ പാട വരമ്പത്താറ്റു കടവത്ത്

പശിമാറ്റുവാനിത്തിരി കഞ്ഞിത്തെളിപോലുമില്ലാതെ

മൂവാണ്ടൻ മാങ്ങയൊന്നുപ്പുകൂട്ടി തിന്ന് പണിയെടുക്കവേ

ഇന്നലെപ്പരിണയം കഴിഞ്ഞപോലെയതി പ്രണയാർദ്രം

എന്റെ എളിയിലൊന്നു തോണ്ടി ഇക്കിളി കൂട്ടി പ്രിയതമേ

കള്ളച്ചിരി തൂകി കണ്ണിറുക്കിയ അതേ മട്ടിലെന്നെയൊന്ന്

ഗൂഢമായ് നീ നോക്കുക,യെന്റെ മുടിയിൽ തഴുകുക

വെള്ളരി വിളവെടുത്ത വേനലിനന്ത്യ സായന്തനം

തമ്മിലുഷ്ണിച്ചൊട്ടിയ നാടകക്കളരിയിൽ ശരറാന്തലിൽ

കണ്ണുകൾ കോർത്ത് കാന്തമുന കൂർത്ത പരവശ വേളയിൽ

അതി തീവ്രമന്നു നമ്മൾ പ്രണയിച്ച അതേ താപ ഗതിയിൽ

മുനിഞ്ഞു കത്തി മുച്ചീർപ്പൻ കുലച്ച് മുടന്തുമീ മകരശൈത്യവും

മിഴി പൂട്ടി മൗന ഗോപുരമുടച്ച് കാട്ടുമഞ്ഞളിൽ കാന്തിയായ്

കാന്തേ, തീപ്പന്തമായെന്റെ തലഭാഗത്ത് നിന്ന് കത്തുക

ഒടുവിലെന്റെ വിളക്കണഞ്ഞ്, വിളറി വെളുത്തെണ്ണ ചോർന്ന്

വിളിയൊന്ന് കേൾക്കുവാൻ പോലുമാവാതെ പടിയിറക്കയിൽ

അലറിക്കാറിയൊരു പിൻവിളിയായ് നീ തല തല്ലിക്കരയുക

ചിതയെരിഞ്ഞരങ്ങൊഴിഞ്ഞ് ഞാൻ തീർന്ന് പോകയിലോമലേ

ചുഴി തീർത്ത്, ചെറു ചൂളമിട്ട് കരിയില കൊഴിക്കുമൊരു കാറ്റായ്

നീയെന്നെത്തഴുകുക, നാളെയൊക്കെയും പ്രണയ വേദാന്തമാവുക



2022 മാർച്ച് 27, ഞായറാഴ്‌ച

സ്വപ്നത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്കൊരാന്ദോളനം

 


ഇനിയും തളിർക്കുകയാണെങ്കിലെന്നോമലേ 

ഒരേ വേരിൽ നിന്നായിരിക്കട്ടെ നിശ്ചയം

ഇനിയും പ്രണയിക്കയാണു നാമെങ്കിലാതിരേ

ഒരേ രാഗ തന്തുവായ് നാം പാടിപ്പതിയട്ടെ

ഇത്രമേൽ തരളിതമാകുമെങ്കിൽ മേലും നാം

ഒരു ചഷകത്തിൽ നിന്നുമാത്രം നുകരട്ടെ

ഹൃത്തിലെ കുളിർത്തോപ്പിൽ ഹേമന്തമൊക്കെയും

ആർദ്ര സംഗീതമായ് ആനന്ദമാവട്ടെ

വിലക്കുകളില്ലാതെയെന്നുമീ എക്താര, നിൻ

വിപഞ്ചികയ്ക്കൊത്ത് താളം പകരട്ടെ


പ്രണയ സഖീ, നീ പൂത്തേയിരിക്കുക, പുഞ്ചിരിയാവുക

പൊൻ കതിർ വെട്ടമായെൻ പുലർവേളയാവുക

തരള വസന്തമായെന്നുമെൻ കാതരേ,തീർത്ഥമാവുക

തിരിയേഴുമിട്ട് തെളിഞ്ഞേയിരിക്കുക, തിങ്കളാവുക


പ്രിയതേ, പ്രേമസംഗീതമൊഴുകട്ടെ പാലാഴിയായ്

അഷ്ടദിക്കാടിത്തിമിർക്കട്ടെ വേണു നാദവുമായ്

ഉദയമൊക്കെയുമിനി നിനക്കൊത്തുന്മത്തമാകട്ടെ

മേലും കവിതകളൂറട്ടെയെന്നിൽ, നിന്നെ വാഴ്ത്തട്ടെ

ഇനിയീ കനവിൽ നിന്നു ഞാനുണരാതിരിക്കട്ടെ

ഊഷര ഭൂമിയിലൊരു പെരുമഴ പെയ്യട്ടെ, കുളിരട്ടെ

എന്റെ കുഴിമാടം കുതിരട്ടെ, അതിനു മുകളിലൊരു ചെറു

മൈലാഞ്ചിച്ചെടിയായ് നീ തളിർത്തിരിക്കട്ടെ, പൂക്കട്ടെ

=============================================













2022 ഫെബ്രുവരി 27, ഞായറാഴ്‌ച

നിയമം, പുതിയതും പഴയതും ഞാനാകുന്നു



പ്രണയാർദ്രമായ ആകാശത്തിലേക്ക് പൊടുന്നനെ

വിരണ്ടോടിയ ഒരു പോത്ത് പ്രവേശിക്കുന്നത്

പട്ടാപ്പകൽ, ഇടയ്ക്കിടെ ദുസ്വപ്നം കാണുന്നു, ഞെട്ടുന്നു

കുനിയനുറുമ്പ് വരിയിട്ട് പോവുന്ന ഇടവഴികളിൽ 

ചക്രശ്വാസം വലിച്ചൊരു കിഴട്ടുമുതല കണ്ണീരൊഴുക്കുന്നു

പട്ടാളത്തിലേക്ക് ഉദ്യോഗത്തിനു പോയ തോമയുടെ മകൾ

മൂറിൻതൈലക്കുപ്പിയിൽ രക്തവുമായ് പള്ളിക്കൂടമെത്തുന്നു

കാനാൻ ദേശത്തേക്ക് അപ്പോത്തിക്കിരിയാവാൻ പോയ

മറിയയുടെ പുത്രിയിൽ ഒരുമ്പെട്ട് പോക്കൊരുപാട് കെട്ടി   

കെട്ടിപ്പൊതിഞ്ഞൊരു പെട്ടിയിലെത്തവേ, ഇടവകയാകെ

പ്രാർത്ഥനയും ഉപവാസവുമായവളെ വാഴ്ത്തപ്പെട്ടവളാക്കുന്നു

റാസ കടന്നുപോയ വഴിയിലിന്നലെ രൂപക്കൂട് വച്ചലങ്കരിച്ച്

മെഴുകുതിരി കൊളുത്താത്ത യെശയ്യാവിന്റെ വൈക്കോൽ കുടിൽ

തീയിട്ട്, സഭാവിശ്വാസികൾ നല്ലിടയന്റെ കുഞ്ഞാടുകളായ്

സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന് നിത്യവും രാത്രി

വേദപുസ്തകം വായിക്കുന്നു, വേദനിക്കുന്ന വാക്കാവുന്നു    

തോറ തുറന്ന് വെച്ച് ഉറക്കത്തിലേക്ക്  വഴുതി വീഴവേ കാറ്റിൽ

താളുകൾ മറിഞ്ഞ് കെതുവിം തുറക്കപ്പെടുന്നു, വിതുമ്പുന്നു

നരകവും നിത്യ സ്വർഗ്ഗവും മരണശേഷമെന്നത് മാറ്റിയെഴുതി

സ്ഫോടനങ്ങളുടെ പെരുക്കപ്പട്ടികയിലൂടെ ഭൂലോകമുരുക്കുന്നു 

ആയുധപ്പുര മാത്രം അധികാര മുദ്രയാക്കുകയും പോരെടുക്കുകയും  

മനുഷ്യ മാംസത്തിനു കഴുകനഖം നീട്ടുകയും ചെയ്യുവോൻ ആരാകിലും

കുമ്പസാരക്കൂടിനടുത്തേക്കല്ല, കൊടിമരക്കെട്ടിലേക്ക് പോലും 

വിലക്കപ്പെട്ടവരായ് വെളിയേ നില്ക്കുക, കല്ലേറു കൊള്ളുക

എന്റെ രാജ്യം, യാതനയ്ക്കിടയിലും  നീതി പുലർത്തിയവർക്കാകുന്നു 

==============================================================                        


                                                                                                                                                




2022 ഫെബ്രുവരി 26, ശനിയാഴ്‌ച

ലോക ഭൂപടം മാറ്റി വരയ്ക്കാൻ വാളെടുത്തവൻ

 


അദ്ധേഹം ആഢ്യനാണു, അമരത്വം കൊണ്ടവനും

ആദി പരാശക്തിയെ വരെ ആക്രമിക്കാൻ ഊറ്റമുള്ളവൻ

അന്നൊരു നാൾ, ആയകാലത്ത് ആണ്ടുമുന്നേ അടിയനും

അവരുടെ വാലറ്റമൊന്നേ ആയിരുന്നെന്ന ഒറ്റക്കാരണം

കാലമൊക്കെയും കുട്ടിക്കരണം മറിഞ്ഞേയിരിക്കണം

കുലപതിയവനെ കുമ്പിടണം, കോയ്മ കൊടുക്കണം

കാര്യകാരണങ്ങൾ കേൾക്കാതെ കീഴ്പ്പെട്ടേയിരിക്കണം

കാര്യദർശിയായവനെ കണ്ടെന്റെ കെട്ടൊക്കെയും കാട്ടണം

ഉള്ളിലുള്ളയെണ്ണമീവണ്ണമാകിലെങ്ങനെയുൾക്കൊള്ളുവാൻ

ഉണ്ട്, ഊരൊട്ടുക്ക് ഊക്ക് പെരുത്ത ഉഗ്ര രൂപികളായിരം

ഉപ്പ്, കടൽനീരിലലിഞ്ഞപോൽ ഉണ്ടായിരിക്കുമെപ്പൊഴുമൊപ്പം

ഉശിരുകാട്ടിയവനിൽനിന്ന് ഉഷ്ണമേറ്റുവാങ്ങുവാൻ നേരം

ഉറപ്പായും ഉറ്റവനെപ്പോൽ കാത്ത് കൂടെയുണ്ടാവും നിശ്ചയം

തന്ന വാക്കിലൊന്നിലും തെല്ലും തൻപോരിമ കൊണ്ടില്ല

തെറ്റായൊന്നുമിന്നുവരെ ചെയ്തില്ലെന്നു നല്ല തിട്ടമുണ്ട്

തൃണമായ് ഗണിച്ച് തുടച്ച് നീക്കിടുമുലകിൽ നിന്നെന്നാണു

തീരുമാനമാകിൽ തിരിയുമീ ഭൂഗോളമിവിടെയവശേഷിക്കും വരെ

തിരിയായുയർന്ന് നില്ക്കുമെന്നേ തെര്യപ്പെടുത്താനുള്ളു സോദരാ

പെറ്റുവീണ പൈതങ്ങളുടെ വാസസ്ഥലവും വിലപ്പെട്ട വായുവും

പുണ്യമായ് ഗണിച്ച് വണങ്ങുന്ന ദേവാലയവും വിശുദ്ധ രൂപവും

പുല്ലു തിന്നുവാൻ പുറപ്പെട്ട് പോയ പശുക്കിടാവിനെയാടിനെ

പക്കം പൊഴുതൊന്നുമേ പാർക്കാതെ വെടിപൊട്ടിച്ച് തള്ളവേ 

പൊട്ടിവീഴുമൊരശനിപാതം നിന്നിലേക്ക് പിന്മാറിക്കൊള്ളുക 


ഒപ്പമുണ്ടാകുമെന്തിനുമേതിനുമെന്ന് കാട്ടി ഊറ്റമേറ്റുന്നവൻ

ഒന്നായിരിക്കുമേതു ഉല്ക്കവീഴ്ച്ചയിലുമെന്ന് ചൊല്ലിയൊറ്റുന്നവൻ

ഓതിരവും കടകവും കൊണ്ടാണവ ഓട്ടയടയ്ക്കാമെന്നോതുന്നവൻ

ഒരു  കാതിൽ കേട്ടുകൊള്ളണം മസ്തിഷ്കത്തിൽ തറയ്ക്കണം മറക്കണം 

ഒറ്റയായ് പോകുന്നതിലില്ല ഭീതിയൊട്ടുമേ, ഒക്കെ നേരെയായിടും

ഒട്ടി നിന്നവരുടെ നിലനില്പ്പിൽ മാത്രമാണാധിയിത്രയടിയനു       

00000000000000000000000000000000000000000000000000000000000000                                                                                                                                                           



                   





കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...