2022 നവംബർ 14, തിങ്കളാഴ്‌ച

കരിന്തുണികൊണ്ടെന്റെ കണ്ണു കെട്ടിയില്ലായിരുന്നെങ്കിൽ



ഹാ, ഭ്രാന്ത യൗവ്വന പ്രേതാലയ കാലമേ

യാത്രാമൊഴിയോതിയെന്നെപ്പടി കടത്തുക

നോവുകൾ മാത്രം പൂക്കും കടുകു പാടമേ

വറചട്ടിയിലേക്ക് വാഴ്ത്തിയെന്നെ അയക്കുക

പീത പുഷ്പങ്ങളിൽ ചുംബിച്ച് പൂതി തീരാതെ

പാതി വഴിക്കെന്നെ പെരുവഴിയിലിറക്കുക


നിന്റെ ഹേമന്തങ്ങൾ കണ്ടു ഞാനങ്ങനെ

നിദ്രയില്ലാതസൂയയിൽ നീറവേയോമലേ

നരക ദാഹങ്ങളിൽ ഈയമുരുക്കിയൊഴിച്ച് നീ

നോക്കൊന്നു കൊണ്ടുപോലും പ്രസാദിച്ചിടായ്ക

വെറും വാക്കാലാകിലുമൊരു മരുപ്പച്ച കാട്ടായ്ക


അധികാര മുദ്രയാണ്ടവൻ പൊന്നിലമർന്നവൻ

അഗതികൾക്കശരണർക്കു മേൽ നാളൊക്കെയും

അധീശക്കൊടിയേന്തിയോൻ സ്വയം അരചനായോൻ

അവനവസാന ശ്വാസം കൊണ്ട് വീഴവേ കൂവുക

അമാനുഷികനായിരുന്നാശ്വാസമായിരുന്നു, ശാന്തി


ആറ്റ്കൊഞ്ച് ചുട്ട് അരവയർ കഞ്ഞി മോന്തിയോൻ

വാറ്റുചാരായമിത്തിരിക്കൊണ്ട് കവലയിൽ സ്വസ്ഥം

വീണുറങ്ങവേയുണർത്തിക്കുരയ്ക്കുക,യലറുക രൗദ്രം

നീതി വാക്യങ്ങളിൽ പരതുക, പിഴയിടുക, മടിക്കുത്തഴിക്ക

അമൃതേത്ത് കഴിഞ്ഞേമ്പക്കമിട്ട് പള്ളിയുറക്കം കൊണ്ട്

നേരമ്പോക്കിനിത്തിരി സോമരസം  സേവിച്ച്, മദിച്ച്

കവലയിലിറങ്ങിക്കസർത്ത് കാട്ടവേ, മൗനം ഭജിക്കുക

കണ്ണുമൂടിക്കടന്ന് പൊയ്ക്കൊള്ളുക, ജയം പാടുക

തുല്ല്യ നീതിയിലൂറ്റം കൊള്ളുക, പാലിച്ചീടുക സത്യം 

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2022 ഒക്‌ടോബർ 31, തിങ്കളാഴ്‌ച

സ്വപ്നാടനം



എന്റെയാകാശവുമെന്നുയിർ ഭൂമിയും

എന്നാത്മഹർഷവും നീയേ, ദേവീ

എന്റെ വേനലുമെന്റെ വസന്തവും

എന്റെ സർവ്വസ്വവും നീയേ


എന്നിലെ കാരസ്കര കയ്പുകളൊക്കെയും

കറന്നു കളയുക, മമ കോമള വദനേ

എന്നന്ധകാര വിഹായസ്സിൽ നീയൊരു

പൗർണ്ണമിയായുദയം കൊള്ളുക വേഗം

മന്ദാകിനി നീ പുഞ്ചിരി തൂകുക ഹൃദ്യം

മൂളുകയെൻ പ്രണയ കവിതകൾ നിത്യം


പ്രിയതേ നിൻ ഹേമന്ത ചുരുൾമുടിക്കെട്ടിൽ

മൊട്ടിട്ട ജലകണമൊക്കെയും നുകരുവാൻ

തംബുരു മീട്ടുമീ സ്വപ്നാടകനെ അനുവദിക്കൂ

എൻ സായന്തനങ്ങളെ അനുഗ്രഹിക്കൂ, നീയനുഗമിക്കൂ


മലർമഞ്ചമേറിയൊരു മകരനിലാത്തണുപ്പിൽ

നിൻ മന്ദഹാസം മനം നിറയെക്കൊണ്ടെൻ സഖീ

കവിതയൊന്നെഴുതുവാൻ മോഹമുണ്ടോമലേ

കനവു കണ്ടുറങ്ങുവാനാശയുണ്ട്, പെരും ദാഹമുണ്ട്

00000000000000000000000000000000000000000000000000





2022 ഒക്‌ടോബർ 12, ബുധനാഴ്‌ച

ഭദ്രമാം കാലത്തെ നല്കുവോൾ നീയാകുന്നു


ഹേ ഭദ്രേ, ആലവട്ടങ്ങളുടെ ആലക്തികതയിൽ

തിരുനൂറും സിന്ദൂരവും ചെമ്പരത്തി മാലയും ശോഭിക്കവേ

ഗുരുതി ദാഹം മൂത്ത്, നീയെന്റെ ചാമുണ്ഡീ നാവു നീട്ടുക

മകരച്ചൊവ്വയിൽ മതിമറന്ന് കോഴി നിവേദ്യം കൊതിച്ച്

കെട്ടു കാഴ്ചയിൽ പെട്ടു നീ കണ്ണകീ, കടും പായസമുണ്ണുക

മുടിയേറ്റുകളുടെ രൗദ്ര വേഗങ്ങളിൽ പ്രസാദിച്ച് നാഗകാളീ

ചെമ്പട്ടും തവിടും നേദിച്ച് ഞാൻ കോമരം തുള്ളവേ കാണുക


കോപേഷുകാളീ നിന്റെ പ്രീതിക്കായ് മാത്രം കൊതിച്ചിവൻ

എന്നെ വേട്ടവളെ, പച്ച മണ്ണിൽ പരിപൂർണ്ണ നഗ്നയായ് 

നിന്റെ ദാസനു സ്ഥിരവേഴ്ചയ്ക്കായൊരുക്കിക്കിടത്തുന്നു 

ഭക്തിപൂണ്ടാസ്വദിക്കുന്നു, അന്ധമായ വിശ്വാസിയാകുന്നു

ശാപദുരിതങ്ങളിൽ നിന്നെന്നെപ്പറിക്കുവാൻ, ദൃഷ്ടിയകറ്റുവാൻ

കാവ്യകുലത്തിൽ കാളിദാസനോളം കെങ്കേമിയാകുവാൻ

സർവ്വൈശ്വര്യത്തിനായ് പൊങ്കാലയിട്ടത് പോരാതെ ദേവീ

പരദാരങ്ങളെ തിരു സന്നിധേയിരുളിൽ ബലിദാനമേകുന്നു

കരളും കയ്പും യോനിത്തടവും മുലക്കണ്ണും  ചൂടോടെ ഭുജിക്കുന്നു


മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്മിതാം ചൊല്ലി

ഭൂലോകമൊക്കെയും ഭദ്രമായ കാലത്തെ നല്കും ഭദ്രകാലി നീ

ദാരിക നിഗ്രഹത്തിനിപ്പുറം വീണ്ടും നടയിറങ്ങുക, വാളെടുക്കുക

വിശ്വാസ വേദ വേദാന്തങ്ങൾക്കുമേൽ പുകമറയേറ്റും കുടിലരെ

വേരോടെയറുക്കുക, വീണ്ടെടുത്തു തരിക ഭഗവതീയെന്റെ വസന്തം

കാത്തു കൊൾക, കാലമിനിയും പൂക്കുവാനുണ്ട് ജാതി പൂക്കാതെ

ജാതകമൊക്കെയും ചീന്തിയിട്ട് ജൈത്രയാത്ര ചെയ്യുവാനൊരു കുലം

ഭൂജാതമാകുമന്നാൾ വരെ എന്റെ കവിതകളൊക്കെയും നിന്ന് കത്തട്ടെ

00000000000000000000000000000000000000000000000000000000000000000






2022 സെപ്റ്റംബർ 27, ചൊവ്വാഴ്ച

CALICUT TOWER

പ്രണയ വർണ്ണങ്ങൾ പോൽ

പ്രേമ ഹർഷങ്ങൾ പോൽ

പൊൻ തുമ്പിയായൊരു പൂമ്പാറ്റയായ്

ഹൃത്തിൽ നീയുണരുന്നു, ഉരുകുന്നു മാസേ


കാതരയായൊരു കവിതയായെന്നും

കനവു കാണാനോതും കിളി മൊഴിയായും

പൂത്തൂവലുരുമ്മുന്നു മമ കരൾത്തടത്തിൽ

പൂവാകയാകുന്നു നീ ടവറേ, പ്രിയ ടവറേ


അന്ന ദാതാവായെന്നെപ്പുണർന്നു നീ

അറിവിന്റെ നാളമായനുഗ്രഹിച്ചൂ

ആർദ്ര സംഗീതമായെന്നിൽ ലയിച്ചു നീ

കനിവിന്റെ കാവലാളായനുഗമിച്ചൂ


ഇക്കണ്ട നാളൊക്കെ ഞാൻ കണ്ട ഭൂലോകം

ഇത്ര മതിക്കുമോ പൊന്നുഷസേ, എന്നുയിരേ

ഹൃദയവനിയിലിത്ര ഞാൻ കാത്ത തിരുസ്വപ്നം

ഇസ്സമാഗമ വേദിയിൽ പൂത്തിടുന്നു, പുലർന്നിടുന്നൂ


ഇവിടുന്ന് ഞാൻ കൊണ്ട സൗഹൃദപ്പെരുമഴ

ഈരേഴു ലോകവും വാഴ്ത്തിടട്ടേ, വണങ്ങിടട്ടേ

ഒരുനാളുമീ സ്വർണ്ണ, സ്നേഹാമൃതക്കൂട്ടായ്മ, ദേവാ

ഓർമ്മയിൽ നിന്നടരാതിരിക്കട്ടെ കാലമെല്ലാം









2022 സെപ്റ്റംബർ 21, ബുധനാഴ്‌ച

തിരുവചനമോതുവോനു തുരിശു മഴ നല്കുവോൻ



നരക ഭയങ്ങളെയൊക്കെയും 

നടു വീഥിയിൽ കീറിയെറിയണം

നാഥനുണ്ട്, തുല്ല്യ നീതിയുണ്ട്

ദണ്ഡ നമസ്കാരമിട്ട് കീഴൊതുങ്ങെന്ന്

കാടടച്ച് കതിന പൊട്ടിക്കും  വെള്ളക്കഴുതയെ

താടി ചുറ്റി കടലിലെറിഞ്ഞ് കൈ കഴുകണം

പട്ടിണി മോന്തുന്ന പാതിരാവിലും കെടുകെട്ട്

പട്ടട കത്തുന്ന പ്രാണ നോവിലും ഗതികെട്ട്

രാമജയം രഘു രാമ ഹിതമെന്ന് ചൊല്ലുവാൻ

വിടുവായ കെട്ടുന്ന ശാന്തിയെ ചെകിടത്തടിക്കണം

കപ്പ കട്ടോനെ കള്ളനെന്ന് കെട്ടിയിട്ട് സഭ കൂട്ടി

കപ്പേള കൊള്ളയടിക്കുവോനു മുത്താൻ കൈ നീട്ടുന്ന

കുരിശുധാരിയെ കുഴിമാടമെത്തുവോളം പഴിക്കണം വെറുക്കണം


തനിയാവർത്തനങ്ങളിൽ ദുരിതക്കനിയുണ്ണുന്ന  ദൈവങ്ങളെ

എള്ളുമരിയും കൂട്ടിയിട്ട് നെയ്യൊഴിച്ച് കത്തിക്കണം പുകയ്ക്കണം

ലിംഗദാഹങ്ങൾക്ക് അമൃതേത്തൂട്ടുന്ന വഴിയമ്പലങ്ങളിൽ

കരുണ പെയ്യുന്ന തിരുവചനം ചില്ലിട്ട് വച്ചത് ഉടയ്ക്കണം

ഇനിയീ വൈതരണിയൊക്കെയും നീന്തിക്കടന്ന് നിലാ പൂത്ത്

പൊന്നുരുക്കുന്നൊരു താഴ് വരയുയർന്ന് വരുമെങ്കിലീശനേ

അതു നിന്റെ കടാക്ഷത്തിലെന്ന് പൊയ് വാക്ക് ചൊല്ലായ്ക

ആകിലീ വ്യഥ വെന്ത കടുകുപാടത്ത് വറവ് മൂക്കുവോളമിവൻ

കാത്തു കിടന്നോളാം, പുളിക്കാത്ത മുന്തിരി കിട്ടുമെന്നായ് നിന്റെ

കറുത്ത തിരുവചനമൊക്കെയും തിരുത്തിക്കുറിച്ചിടാമെരിച്ചിടാം








2022 ജൂൺ 19, ഞായറാഴ്‌ച

 അവൾ ദിവ്യഗർഭം കൊണ്ടത് നിന്നെയാകുന്നു


അന്ത്യശ്വാസമെന്ന് നിനച്ചെന്റെ ആത്മാംശമേ

ഒടുക്കത്തെപ്പിടച്ചിലിനു മനസാ ഞാനൊരുങ്ങവേ

കേൾക്കുന്നൊരു പിൻവിളി, അത്ര നനുത്തൊരു

കരസ്പർശം, നീട്ടുന്നു നീയൊരൂന്നു വടി വേച്ചിടാതെ

ഹാ, സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന്

ഊനമില്ലാതെയൊരു കിളി തിരുവചനം വായിക്കുന്നു


ഒരുപിടി യവം പോലുമിനി ഇരവലെടുക്കാനാവതില്ലെന്ന്

തോൽ മൊന്തയൊന്നുവരെയാശ്രയമറ്റ് പെരുവഴിയിൽ നില്ക്കവേ

തനിയാവർത്തനങ്ങളുടെ കാട്ടത്തിമേലിരുന്ന ചുങ്കക്കാരനെ

പേരുചൊല്ലി വിളിച്ചെൻ കൂരയിൽ രാപാർക്കാനെത്തുന്നു

ഉടമ്പടിയുടെ രക്തവും പുളിപ്പില്ലാത്ത അപ്പവും വിളമ്പി നീ

ദു:ഖത്തിന്റെ പാനപാത്രം നിത്യമല്ലെന്ന് വേദമോതുന്നു


വിതയ്ക്കാത്തിടത്തു നിന്ന് അന്യന്റെ കതിരുകൾ കൊയ്യുകയും 

വിതറാത്തിടത്തുനിന്ന് അർഹമല്ലാത്തവ ശേഖരിക്കുകയും

വിയർപ്പൊഴുക്കാതെ മൃഷ്ടാന്നം ഭുജിക്കയും ചെയ്യുന്ന നാളിൽ

എന്റെ ദേവദാരുക്കളെയിത്ര കളയില്ലാതെ കാക്കുവാൻ

ആകാശത്തിൽ അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളുമായ്

നിന്റെ വലുതും പ്രസിദ്ധവുമായ നാൾ എന്നിലുദിച്ചതറിയുന്നു


ശക്തമായ തീരുമാനവും അചഞ്ചലമായ വിശ്വാസവും കൊണ്ട്

പ്രാർത്ഥനയിലെന്ത് പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ

പ്രതിബന്ധം ഉറച്ചൊരു പർവ്വതമാകിലുമത് മുന്നിൽ നിന്ന്

വിലകിപ്പോമെന്ന് വാനങ്ങളുടെ അധിപനായവനെന്നോട്

സത്യവാക്യമരുളുന്നു, സഹായിയായ് കൂടെ നില്ക്കുന്നു, പോറ്റുന്നു

ഇനിയെന്റെ ചിന്തയും പ്രവർത്തിയും ജീവനും അഭയമാകുന്നു

000000000000000000000000000000000000000000000000000000000000000000











2022 ജൂൺ 17, വെള്ളിയാഴ്‌ച

നരകമവസാനിക്കുന്നിടം വസന്തമാകുന്നു



സ്വപ്നങ്ങൾക്ക് സ്വർണ്ണത്തേക്കാൾ

വിലയേറുന്നൊരു താഴ്വരയിൽ വച്ച്

പ്രിയനേ നീയെന്റേതായ്ത്തീരുക

പ്രതീക്ഷകൾക്ക് പ്രണയത്തേക്കാൾ

മൂർച്ച കൂടുന്നൊരു കൊടുമുടിയിൽ

സഖീ നീയെന്നെപ്പുണരുക

വിശ്വാസങ്ങൾക്ക് വിപഞ്ചികയേക്കാൾ

മധുരമൂറുന്നൊരു സായന്തനത്തിൽ

പ്രിയതേ, നമ്മളൊന്നായ്പ്പാടുക

എഴുത്താണിയും താമരയിതളുമില്ലാത്തൊരു

നട്ടുച്ചയാത്രയിലെൻ കണ്ണാളനേ

എന്റെ കവിതകൾക്ക് നീ പ്രതലമാവുക


പടയണിക്കോലമേന്തി പാളതെറുത്തുടുത്ത്

നിന്റെ തപ്പുകൊട്ടിനനുസൃതം തുള്ളവേ ദേവീ

തീപ്പന്തമായ് കൂടെയുണ്ടാവുക, കാവലാവുക

പേത്തർത്താ ഞായറുകൂടി വലിയനോമ്പെടുത്ത്

നിന്റെ വിശ്വാസത്തിൽ ചരിക്കവേ ദൈവമേ

ഹാശാഴ്ചയിലേക്കെന്നെ നയിക്കുക, അപ്പമൂട്ടുക

താസൂ ആയും ആശൂറായും നോറ്റ് തൗബചൊല്ലി

മുഹറം യുദ്ധമില്ലാതെ കാക്കവേ കരുണാമയനേ

സ്വർഗ്ഗം കൊണ്ട് സന്തോഷമറിയിക്കുക, അനുഗ്രഹിക്ക


വഴികളൊക്കെയും ഒരേ കുന്നിൻ ചരിവിലേക്കാണെന്നും

പ്രാർത്ഥനയേക്കാൾ ഫലപ്രാപ്തി പശിമാറ്റുന്നതിലാണെന്നും

തമ്മിലടിക്കേണ്ടത് അധികാരിയുടെ മാത്രമാവശ്യമാണെന്നും

തിരിച്ചറിയുന്നിടത്ത് നരകമവസാനിക്കുന്നു, വസന്തമാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx







കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...