2012 മാർച്ച് 21, ബുധനാഴ്‌ച

അഭിസാരിക


ഇനിയും വിളിക്കു നീയെന്നെയൊരായിരം വട്ടം
ഇഷ്ടം കൂടി നീയെനിക്കു പട്ടംചാർത്തിനല്കിയ നാമം അഭിസാരിക
ഇനിയും വിതയ്ക്കു നീ നിന്റെ വിഷബീജമെന്നിൽ വീണ്ടും
ഇല്ല, ഒരിക്കലും മുളയ്ക്കില്ലതെന്നു മുൻകൂർ ഉറപ്പിച്ച ശേഷം


മോഹഭ്രമങ്ങളും കാന്തമുനകളും വിലയം ചെയ്തെന്റെ കണ്ണുകൾ
മോഹനകാവ്യം രചിക്കാൻ തുടിക്കും നൽ നാളു മുമ്പേ
മറ്റാരുമറിയാതാ സരസ്വതീ മന്ദിരത്തിൽ വച്ചെന്റെ
മാനം കവർന്നെടുത്ത വെറുപ്പിന്റെ നാൾ മുതൽ
മാലോകർക്കു മുൻപിൽ നീയെന്നെ വിളിപ്പൂ അഭിസാരിക


കമ്പോളത്തിലന്നെന്നെയൊരു കന്നുകാലിക്കു വിലപറയും പോലെ നീ
കച്ചവടമുറപ്പിച്ച ശേഷമതൊടുക്കുവാനെന്റച്ഛൻ
കഴുതക്കാലു പലതു പിടിച്ചും കരഞ്ഞു കൺകലങ്ങിയും
കിതച്ചൊടുവിലൊരു പാളത്തിൽ ജീവനൊടുക്കിയ
കറുത്ത നാളിലന്തിയിൽ കൂട്ടുകിടക്കാൻ കരുണ കാണിച്ച നിൻ
കുടില തന്ത്രം വിജയം കൊണ്ട നാൾ തൊട്ടെന്നെ വിളിപ്പൂ നീ അഭിസാരിക


വാഴ്വിന്റെയോരോ കോണിലും ദുരമൂത്ത സാമ്പത്തിക അസമത്വം
വിതയ്ക്കാതെ കൊയ്യാതെ ഇടയാളായ് വിറ്റെടുത്തു നീ
വിഷൂചിക പോലെന്നിലേക്ക് കെട്ടിയെടുത്തു പകർന്നാടി
വിഭ്രമ വേളകളിലെന്നിലെയൊടുക്കത്തെ നീർത്തുള്ളിയും
വലിച്ചൂറ്റിയെടുത്തൊടുക്കം ജനമദ്ധ്യത്തിൽ നീയെന്നെയൊറ്റുകൊടുക്ക ഇവ്വിധം
വിശപ്പിന്റെ പേരു പറഞ്ഞു വിലപിച്ച് വേഷം കെട്ടിയാടുന്ന ഇവളഭിസാരിക


ഒടുവിലെന്റെ പാപ ഭോഗങ്ങളിൽ കുരുത്തൊരു കുരുന്നിളം പൈതലിനു
ഒരിക്കലും നിന്റെ നാട്ടുകൂട്ടങ്ങളിൽ, നഗര സായന്തനങ്ങളിലെവിടെയും
ഒരിത്തിരി കരുണയും കനിവും കടാക്ഷവും തെല്ലു നീ നൽകാതെ
ഒരു നുള്ളു വിദ്യാ ഭിക്ഷ പോലും ഉള്ളറിഞ്ഞു പകർന്നേകാതെ
ഓടിച്ചു വിട്ടതിൻ കാരണമെന്നിൽ കെട്ടിവയ്ക്കുക, ഞാനഭിസാരിക


ഇനിയെന്റെ നാൾവഴികളിലെല്ലാം മുഴച്ചു നിന്നാ നാമം
ഇത്രമേലെന്നെ വീർപ്പു മുട്ടിച്ചൊടുക്കിയ ശേഷവും
ഇക്കണ്ട കാലമെല്ലാം ഞാൻ കഷ്ടകാണ്ഡം താണ്ടി വലുതാക്കിയ
ഇവളെന്റെ മകളെയും നീയതേ വെറിപൂണ്ട കണ്ണുകൊണ്ടേ
ഇനിയളന്നാരതിയുഴിഞ്ഞ് നിൻ കെടുകെട്ട രതിഭ്രമ
ഇക്കിളികൾക്കു പാത്രമാക്കാൻ തുനിയവേ അറിയുക
ഇവിടെ ഞാനാടിത്തിമിർക്കുമൊരു രുദ്ര താളം ഭയാനകം
ഇറ്റിറ്റുവീഴുമതിൽ കാലമെല്ലാം നിന്റെ നിണവും നെറികെട്ട നടനവും

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2012 മാർച്ച് 6, ചൊവ്വാഴ്ച

പ്രകടനം


ഒരു കനലെരിയുന്നു, കത്തിപ്പടരുന്നു, വിഴുങ്ങുന്നു
എന്റെ മനസ്സിനെ, ഊർദ്ധശ്വാസമിടും വ്രണിത മോഹങ്ങളെ
ശങ്കരന്മലയൊട്ടുക്ക് തീ പടരുന്നു, നക്കിത്തുടയ്ക്കുന്നു
ആർത്തു ചിരിക്കുന്നെന്റെ മക്കൾ
പുതു തലമുറയവർക്കെന്തുമേതും
പുളകം കൊള്ളുവാനുള്ള കാര്യമല്ലോ
ജനം കാഴ്ച കാണുന്നു, കൗതുകം കൂറുന്നു
എഴുപത്തഞ്ചിനു ശേഷമിതാദ്യത്തെയനുഭവം
അറിയാമെനിക്കെന്റെ നാടിൻ
കാവൽ നായ്ക്കളുടെ വിലാസവും
വിവരണപ്പട്ടികയിൽനിന്നവരുടെ നമ്പറും
ഡയൽചെയ്ത മാത്രമുതലൊടുക്കം വരെ
ചിലയ്ക്കുന്നു ടെലിഫോൺകിളി വ്യർത്ഥമായ്
എന്റെയാധികണ്ടെന്റെ വേപഥുകണ്ട്
ഭാര്യയിരിക്കുന്നൊരു മൂലയിൽ, ഉണ്ട്
തെല്ലു പരിഹാസമവൾ നോട്ടത്തിലും വാക്കിലും
ഒടുവിലൊരുകണമങ്ങേത്തലയ്ക്കൽ
ഏമ്പക്കമിട്ടേമാന്റെ ഘനശബ്ദം
ഒരു മുട്ടൻ തെറി, ഭത്സിച്ചുകൊണ്ടൊരു ചോദ്യം
കുശലം പറയുവാൻ വിളിക്കുവാനെന്തിതു
അമ്മായിയപ്പന്റെ വീടെന്നു നിനച്ചുവോ
ഉണർത്തി ഞാനെന്റെ പേരു വിവരം
മാധ്യമ കോലാഹലങ്ങൾക്കിടയിലെന്റെ സ്ഥാനം
കാലു പിടിക്കുവാൻ ഞാനൊരുക്കമാണേമാനേ
കാടിനെയൊന്നായ് തീയൊടുക്കും മുൻപ്
കാര്യമാത്ര പ്രസക്തമായ് ചെയ്ക വല്ലതും
എന്തു ചെയ്യാൻ ഡ്യൂട്ടിക്കു ഞാനുണ്ട്, കൂടെ
എന്തുമേതും തിരിയാത്തൊരു പുത്തൻ വനിതയും
നാടിനെ കാക്കാൻ പ്രതിജ്ഞ കൈകൊണ്ടൊരു
നല്ല മന്ത്രിപുംഗവൻ നഗരം കീഴടക്കിയിന്ന്
പ്രകടനം ചെയ്യുന്നതതറിയുന്നില്ലയോ ?
മുട്ടി ഞാനധികാരധാർഷ്ട്യക്കൊടി
ഉയർന്നു നിൽക്കുന്നയോരോ വാതിൽപ്പടികളും
ഉത്തരം പലതാണു കിട്ടിയതെനിക്കെങ്കിലും
ഉണരുന്നു ഞാനതിലെല്ലാമൊരേ നിഷേധസ്വരം
കത്തിക്കയറുന്നു മന്ത്രി വികാര വിക്ഷോഭമായ്
പ്രകൃതിക്കിണങ്ങുന്ന ജീവിതം, ഓസോൺ പാളികൾ
ലോകതാപനം, കുടിവെള്ള ക്ഷാമം അങ്ങനെ
എത്തിയൊടുവിൽ ഞാനാ ഗസ്റ്റ് ഹൗസിൽ തിരു സന്നിധേ
ഉണർത്തിച്ചു കാര്യം എന്തെങ്കിലും ചെയ്യണം
ആലോചിക്കുവാനില്ലിനിയൊരു മാത്രപോലും
ഉണ്ട്, ഖദറിട്ട കോലങ്ങൾ മുപ്പതുമതിലധികവും ചുറ്റും
ഉണ്ടെന്നു സംശയമൊന്നിനെങ്കിലും നൽ ബോധം
എന്നിൽനിന്നുയർന്ന വാക്കിൽനിന്നൊരക്ഷരമെങ്കിലും
വേർതിരിക്കുവാനുൾക്കൊള്ളുവാനാവില്ലൊരുത്തനും
പരിഹാസച്ചിരികളും പുകച്ചുരുളുകളും താണ്ടി
പച്ചമണ്ണിലേക്കു ഞാൻ വീണ്ടുമിറങ്ങവേ
പകയില്ല പരാതിയില്ലൊരു പാതി വികാരം പോലുമില്ല
എന്നിൽ നിറയുന്നതൊരു തരം ശൂന്യത മാത്രം
ഫണ്ടും പദ്ധതികളും പകൽ വെളിച്ചത്തിലിനിയും വരും
പങ്കെന്റെതെന്തതിൽ കയ്യിട്ടുവാരാനെന്നതേ
പുലരുവോളം നിനച്ചിടേണ്ടൂ ഞാൻ, അല്ലാതെ
പ്രകൃതി സ്നേഹവും പിണ്ണാക്കും പകരില്ലെനിക്കൊരു
പത്തുകാശും പ്രശസ്തിയും പട്ടു കൗപീനവും
എരിഞ്ഞൊടുങ്ങട്ടെയോരോ പുൽനാമ്പും പാരിലെ
വെളിവായിടട്ടെ അവ്വിധമെങ്കിലുമിടയിലെ
കളകൾ ഉയർന്നൊരു കള്ളിമുള്ളായ്
ഉലകമൊടുക്കുവാൻ ഉയർന്നു നിൽക്കുന്നുവെന്ന്

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

ബോധ തലങ്ങൾ


ഞാൻ നിന്നിലേക്കടുക്കുന്തോറും
എന്നിലെ ആസക്തി വർദ്ധിതമാകുന്നു
ഞാൻ നിനക്കായ് അലയുന്തോറും
എന്നിൽനിന്നത്രമേൽ നീയകന്നു പോവുന്നു
എന്റെ തേട്ടങ്ങളെന്തെന്നു ഞാൻ
ഒരു പുനർവായന നടത്തവേ
എന്നിലൊരു ശൂന്യത മാത്രം
എനിക്കു പുറംതിരിഞ്ഞിരിക്കുന്നു
ഉയരങ്ങളിലെ ഗോപുരങ്ങളിലാണു
എന്റെ കണ്ണുകളുടക്കിയിരിക്കുന്നത്
ഭാവങ്ങളുടെ ഉഛസ്ഥായികൾ
ഭ്രമങ്ങളുടെ ഉയർനിലങ്ങൾ
വികാരങ്ങളുടെ തുടർചലനങ്ങൾ
ഞാൻ തിരിഞ്ഞുകൊണ്ടേയിരിക്കുന്നു
എന്നിൽ പൂവുതിർക്കാതെ പോയ
ഓരോ വ്രണിത വസന്തങ്ങളും
പെയ്യാതെ പോയ ഓരോ വർഷങ്ങളും
വെറുപ്പിൻ ചുമരുകളതിരിട്ട
മത മേൽക്കോയ്മ തീർത്ത വിഷവിത്തുകളാണു
വേദങ്ങളിലെഴുതാത്ത, വെഞ്ചെരിക്കാത്ത
പൗരോഹിത്യ സ്വാർത്ഥ വചനങ്ങളും
പുത്തൻ മതശാസനകളും പറിച്ചെടുത്തെറിഞ്ഞത്
എന്നിൽ തളിർത്തുയരേണ്ട ചില്ലകളാണു
എനിക്കുചുറ്റുമൊരുനൂറു നീരാളിക്കൈകളായ്
എന്റെ ചിന്താധാരകളെപ്പോലും വഴികെടുത്തുന്ന
ഉഗ്ര അൾത്താര ബോധനങ്ങളായ്
ഇനിയും മതമൊരു പുതുപരിവേഷമായ്
പുരോഹിത വൃന്ദത്തിൻ പുത്തൻ വിളംബരവുമായ്
എന്റെ ബോധതലങ്ങൾക്കൊരു കാരഗൃഹം തീർക്കും മുൻ
എന്റെ ഓർമ്മകളൊക്കെയും അടവെച്ചു 
ഞാൻ വ്യർത്ഥം വിരിയിച്ചെടുക്കട്ടെ
000000000000000000000000000000000000000000000

2012 ജനുവരി 26, വ്യാഴാഴ്‌ച

എന്റെ വിശ്വാസം


നേരിട്ടൊരു നിവേദ്യമർപ്പിക്കാൻ
പൗരോഹിത്യ മേൽക്കോയ്മയില്ലാതൊന്നു
മനസങ്കടമുണർത്തുവാൻ
എനിക്കാവാതെ പോവുന്ന നാളൊക്കെയും
ദൈവമെന്നിൽനിന്നത്രമേൽ
അകന്നു നിൽക്കുന്നുവെന്നെന്റെ വിശ്വാസം


വിയർപ്പിന്റെയോരോ കണങ്ങളും
കമ്പോള മൂലയിൽ ചേർത്തുവെച്ച്
വിലപേശി വിൽക്കുവാൻ എനിക്കാകും വരെ
മണ്ണിന്റെ മണമറിഞ്ഞൊരു നൽവിത്ത്
വിതച്ചത് കൊയ്തെടുക്കുവാൻ
എനിക്കാവാതെ പോകുമെന്നതെന്റെ മതം


തെരുവിന്റെയോരോ മൂലയിൽ നിന്നും
കൊടിയ സാമ്പത്തിക അസമത്വം ദൈന്യമായ്
ഒരു നേരത്തെയന്നത്തിനു വേണ്ടി കൈനീട്ടവേ
കൺമൂടിയുറക്കം നടിക്കുന്ന ഭരണകൂടമോരോന്നും
നാടിനെ കാർന്നൊടുക്കുന്ന അർബുദമെന്നത്
ഒരു നടുക്കത്തോടെയുൾക്കൊള്ളുന്ന എന്റെവിപരീതവിശ്വാസം


ഒരേ നാളിലൊമ്പത് വട്ടം അനാഥത്വം കൽപ്പിച്ച്
വിദ്യാ ഭിക്ഷ പോലും നിഷേധിച്ച് പടിയടച്ചൊതുക്കുന്ന
ബാല രോദനം മുഴങ്ങുന്ന നാളൊക്കെയും
ദൈവ വചനമൊന്നു പോലും കടന്നെത്തില്ല
ഏതൊരാത്മാവിലുമെന്നതിന്നെന്റെ
വികല മനസ്സിന്റെ വിശ്വാസപ്രമാണം


വാക്കുകൾ പകർന്നാടാനാവാത്ത
വികാരങ്ങൾ പങ്കുവെയ്ക്കാനരുതാത്ത
വിശുദ്ധ സങ്കൽപങ്ങൾ പടച്ചുവിടുന്ന
വികാരികൾക്കെതിരെയൊരു വാളെടുക്കുവാൻ
എന്റെ കുറിമാനങ്ങൾക്കാവാത്ത ദിനമൊക്കെയും
ഒടുങ്ങട്ടെയെന്റെയുള്ളിലെയുൾക്കടലിൽ തന്നെ
എന്നിലെ വാക്കും വിശപ്പും വികാരങ്ങളത്രയും
00000000000000000000000000000000000000000000000000000000000

2012 ജനുവരി 22, ഞായറാഴ്‌ച

പ്രണയ ഹാരം


സ്നേഹത്തിന്റെ സ്വന്തമെൻ സുചിത്രയ്ക്ക്
ഇനിയൊരു ചിത്രം കോറിയിടാൻ പോലുമാവാതെ
എന്റെ ഓർമ്മകളുടെ പാളികൾ എന്നിൽ നിന്നും
തുരുമ്പെടുത്തടർന്നു പോയൊരു നാളതറിയുന്നുവോ
ഒരു ചെറുപുഷ്പം പോലും വിടരുവാനാവാതെ
എന്റെ വസന്തങ്ങളുടെ ഏടുകൾ മണ്ണടിഞ്ഞന്നു
ചിതലെടുത്ത് പോയത് നീയറിയുന്നുവോ


ദൂരങ്ങളിലെവിടെയോ എന്റെ താളുകളിൽ
സ്വപ്നങ്ങളുടെ ചില്ലകളൊക്കെയും പൂവണിഞ്ഞ്
വർണ്ണ വിസ്മയം തീർത്തിരുന്നത് ഞാനുണരുന്നു


വറുതിയുടെ ബാല്യവും വെറിപൂണ്ട യൗവ്വനവും താണ്ടി
തെളിനീരു കിനിയുന്ന നാളെകൾക്കു മാത്രമായ്
അടരാടുന്ന വേളകളിൽ പോലുമെന്റെ
വിദൂര സ്വപ്നങ്ങളുടെ മേടയിലെനിക്കു താങ്ങായ്
എന്നിലൊരു നിറദീപമായ് നിന്നെ ഞാൻ കിനാകണ്ടിരുന്നു


എന്റെ പൂക്കാലങ്ങളുടെയൊടുക്കത്തെ മധുകണം പോലും
ഊറ്റിക്കുടിച്ചൊടുക്കമൊരു വെറുംതോടായെന്നെ
കാൽക്കാശിനുതവാത്തവൻ, കാൽപ്പനികതയറിയാത്തവൻ
കെടുകെട്ടവനെന്നായിരം ശാപവാക്കുകളുമായ് ഭത്സിച്ചു
എന്നെയോരോ ആൾക്കൂട്ടങ്ങളിലുമപഹാസ്യനാക്കി
കല്ലെറിയാനെന്നെയൊരു പടതന്നെ സജ്ജമാക്കി
എന്നിലെ കരിന്തിരിപോലും ചവിട്ടിമെതിച്ചു കടന്നവൾ


നീയെന്റെയപചയങ്ങൾക്കു കാതോർത്തൊരു കോണിൽ
ഞാൻ വീണടിഞ്ഞൊരു മൺപുറ്റായ്ത്തീരും ദിനം
മനസ്സിലെണ്ണി വീണ്ടുമേറെ തരളിതയായ് പ്രണയ വിവശയായ്
ആയിരം തേന്മാവുകളിൽ പടർന്നു കയറുന്ന നേരവും
ഞാനെന്റെ താളുകളിൽ പടരാതെപോയ വാക്കുകൾക്കായ്
അടയിരുന്നാത്മ വേദനയിൽ നീറിയൊടുങ്ങുകയായിരുന്നു


ആത്മ നൊമ്പരങ്ങളിലമർഷമടഞ്ഞൊടുവിലൊരു നാൾ
എന്നിൽ നിന്നുതിർന്ന വാക്കുകൾക്കൊക്കെയും
നൂറുപൊൻ നാമ്പുകൾ കിളിർത്തതിൽ സുന്ദര
മോഹനമൊരു പുതുയുഗമുദയം കൊള്ളവേ
ആശിച്ചുകൊള്ളട്ടെ ഞാനൊട്ടഹന്തയോടെ


വിശുദ്ധമീ പ്രണയമൊട്ടുകൾ നിഷ്കരുണം പറിച്ചെടുത്ത്
വിഷം ചീറ്റുന്ന വർഗ്ഗീയ കായ്കളുമായ് കൂട്ട്ചേർത്ത്
വിഭ്രമ രക്തഹാരം പണിയുവോരെയൊടുക്കുവാൻ
വീണ്ടുമൊരു മുഗ്ദ്ധ പ്രണയമായ് നീയെന്നിലുദയം കൊള്ളുക


ഇന്നെന്നിൽ തളിർത്തുലകളവിൽ പടർന്നു നിൽക്കുമീ
കാവ്യ വന്മരത്തണലിൽ നിന്നൽപ്പം ശുദ്ധ പ്രണയം
ഒരുനുള്ളു സ്നേഹം ഒരിറ്റു പരിഭവം നല്ല കണ്ണീരൊരു കണം
പകരുവാനെനിക്കാവുമെങ്കിൽ എന്റെ തൂലികത്തുമ്പതു
വിലമതിക്കുന്നു ഞാൻ മറ്റേതു കനകകൂമ്പാരവുമതിലധികവും


2011 ഡിസംബർ 29, വ്യാഴാഴ്‌ച

പുതുവത്സരം


പുതുവത്സരമൊന്നെന്റെ മുന്നിൽ
പൂത്തുനില്ക്കുന്നു മുന്നത്തേക്കാളേറെ ഭംഗിയിൽ
ഇന്നോളം നേടിയതുമിന്നലെ ചെയ്തതും
ഇനിയങ്ങോട്ടെന്തെന്നങ്ങനെ നൂറു ചോദ്യങ്ങൾ
ഈയമുരുക്കിയൊഴിക്കും മട്ടിലെൻ ഹൃത്തിനെ
ഇത്ര കായപ്പെടുത്തുവതറിയുന്നു ഞാനിങ്ങനെ


നാളെയെൻ കൂട്ടിനായ് ഞാനെന്തു കരുതണം
നാളിന്നുവരെ ചെയ്തതിൽ നിന്നെന്തു കൊള്ളണം
നെറികെട്ട വാഴ്വും നിണം പെട്ട കരവും
നിലയ്ക്കാത്ത കാമവെറിയും മാത്രം നീക്കിയിരിപ്പുമായ്
നടന്നു കയറുവതെങ്ങനെ ഞാനീ പുതു പുലരിയിൽ


എന്നിൽ പെയ്തലിയുമീ ഗന്ധക മഴകൾ
എന്നിൽനിന്നുറവകൊള്ളുന്ന അമ്ള രസങ്ങൾ
എന്റെയുള്ളിൽനിന്നും തികട്ടി വരും പാപവായ്പുകൾ
എന്നിൽ നിന്നും സ്രവിക്കുന്ന വിഷ ബീജങ്ങൾ
എല്ലാം വെട്ടിയരിഞ്ഞൊരാഴിയിലൊഴുക്കിയതിലുരുവാകും
എക്കലിൽ തളിർത്തെങ്കിൽ എന്നിലൊരു
പുതു മാനസം

ചൂണ്ടയിട്ടു കൊത്തിവലിക്കുന്ന നിന്റെ കണ്ണുകൾ
ചെറു സ്പർശംകൊണ്ടുമാത്രമെന്റെഭ്രമണംതിരുത്തുന്നവിരലുകൾ
ചിതറിത്തെറിച്ചെന്നെ തകർക്കുന്ന മാന്ത്രിക വാക്കുകൾ
ചതിക്കുഴി തീർത്തെന്നെ കാത്തുനിൽക്കുന്ന കാഴ്ചകൾ
ചില്ലകൾ തീർത്തെന്നിൽ പടർന്നു കയറുന്ന രതിചേഷ്ടകൾ
ചാരുവതെങ്ങനെയൊരു പഴി നിന്നിൽ ഞാൻ
ചാഞ്ഞു കിടക്കുകയല്ലയോ ഞാനിത്ര നാൾ


എന്റെ നെഞ്ചിൽ കുടില നൃത്തം ചെയ്യുന്ന വർഗ്ഗ ബോധം
എന്റെ നാവിൽ നിന്നും ഉറയൂരുന്ന സർപ്പജന്മം
എന്റെ മിഴിപെട്ടു കത്തിയമരുന്ന വിശ്വാസഗേഹം
എന്റെ വെറുപ്പിലൂറിയടിയുന്നതി തീക്ഷ്ണ ഭാവം
എല്ലാമൊരു ഭാണ്ഡത്തിലൊതുക്കിയൊരിക്കലീ
എരിതീയിൽ തള്ളിയൊരു പുതുവാഴ്വതെടുക്കുവാൻ
എത്രനാളിനിയും കാത്തു നില്പതു ഞാനെന്നിൽ
ഏക്കങ്ങളൊടുങ്ങിയൊരു പുത്താണ്ടു പിറക്കുവാൻ


ഇനിയില്ല നിന്റെ പാപ സൗധങ്ങളിൽ വീണുറങ്ങുവാൻ ഞാൻ
ഇല്ലില്ലൊരിക്കലുമിനിയനർഹമാമീ മധു നുകരുവാൻ
ഇക്കണ്ട കാലമൊട്ടുക്കും പകർന്നാടിയ കത്തി വേഷമെല്ലാം
ഇട്ടേച്ചൊരു പുത്തൻ കോലമൊന്നിൽ വാഴുവാൻ
ഇടയാവാതെ വന്നാലിനിയൊരിക്കലുമെന്നിൽ
ഇത്രമേലാവർത്തിക്കാതിരിക്കട്ടെ വീണ്ടുമൊരു
ഇതളായ് വിരിഞ്ഞു നിറഞ്ഞു നില്ക്കും പുതു വസന്തം

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv

2011 ഡിസംബർ 20, ചൊവ്വാഴ്ച

മരണ ഗീതം


മരണം ഒരു നിത്യ സാമീപ്യമായ്
ഒരു ചെറു വിരൽത്തുമ്പു ദൂരം മാത്രമായ്

ഒരു കടുത്ത ഗന്ധമായൊരു നേർത്ത വായുവായ്
എന്നിലലിയാനെന്നെപ്പുണരാൻ
എന്നെയറിഞ്ഞെന്നിലെ നാളമണച്ചെന്നെ
നിത്യമായൊരു മൂകതയിലേക്കാനയിക്കാനെന്നുമേ
കുടികൊള്ളുന്നതത്ര വ്യക്തമായുണരുന്നു ഞാൻ


എന്റെ തീവ്ര വേഗങ്ങളിൽ എന്റെ സ്വാർത്ഥ സ്വപ്നങ്ങളിൽ
എന്റെ കുടില തന്ത്രങ്ങളിലെൻ വ്യർത്ഥ മോഹങ്ങളിൽ
എന്റെയൊടുക്കത്തെ ദുരമൂത്ത കാമവെറികളിൽ
എന്റെയടങ്ങാത്ത അഭിനിവേശങ്ങളിൽ
ആർത്തിമൂത്തു മണ്ണിന്റെ പൊക്കിൾച്ചുഴിവരെ
അട്ടഹസിച്ചു ചൂഴ്ന്നെടുക്കുന്നയെൻ തീരാ ആസക്തികളിൽ
നിനയ്ക്കാതെയൊരു കണം എന്നെ കൊത്തിയെടുത്തു
അത്രമേൽ സൂക്ഷ്മമായൊരു കണികയായ് മരണം ഞാനറിയുന്നു


ഇനിയെന്റെ മരണത്തിലൊന്നു മനം നൊന്തു കരയുവാൻ
ഇത്ര നഷ്ടമെൻ വേർപാടെന്നു വിലപിക്കുവാൻ
ഒരു ജീവനെയെങ്കിലും തേടുന്ന അശാന്തമീ വേളയിൽ
മിന്നിമറയുന്നൊരു നൂറു നാമങ്ങളെന്നിൽ നിന്നു


കാലമെല്ലാം  കൈകാൽ വളരുന്നതു കിനാകണ്ട്
സ്വന്തം വിശപ്പിന്റെ മുദ്രകളെയൊരു മുണ്ട് മുറുക്കിയുടുത്ത് മറന്ന്
ഇക്കണ്ട ഭാവത്തിലെന്നെ ഞാനാക്കിയ ശേഷവും
തലമൂത്ത പരിഷ്കാരവും സാമൂഹിക വ്യവസ്ഥിതിയുമെണ്ണി ഞാൻ
ദൂരെയൊരു വെറുപ്പിന്റെ വൃദ്ധാലയത്തിലൊടുക്കിയ
എന്റെ മാതാപിതാക്കളെങ്ങനെയറിയാനൊന്നു കരയാൻ
എന്റെ നിശ്വാസമെന്നിൽ  നിന്നടർന്നു വെറുമൊരു
ശവമായ് വെറും മണ്ണിൽ ഞാൻ കിടക്കുന്ന വേളയിൽ


യൗവ്വനത്തുടിപ്പും ശരീര കാന്തിയും ഒരുനാളിലൊമ്പതു വട്ടം
ഊറ്റിക്കുടിച്ച് ഞാനെന്റെയൊടുങ്ങാത്ത കാമക്കലി
എന്റെ വൈകൃത രതിചേഷ്ടകളെൻ കസർത്തുകൾ
ഒരു പരീക്ഷണ ശാലയ്ക്കു നല്കുന്ന പരിഗണനപോലുമേകാതെ
നിന്നിലാടിത്തിമിർത്തൊടുക്കമെന്നോമനേ അന്നു ഞാൻ
നിന്നിലൊടുങ്ങുന്നില്ലയെന്റെ ആവശ്യം നീ വെറും തോട്
വികാരമറിയാത്തവൾ, വിശപ്പില്ലാത്തവൾ, വെറും വിയർപ്പ്
വീണ്ടുമൊരു നൂറു ആക്ഷേപം നിന്നിൽ ചാർത്തിയൊടുക്കം ഞാൻ
നിന്നെ തെരുവിന്റെ ശാപവാക്കുകൾക്കു അപഹാസ്യയായ്
ദുശ്ശകുനമെന്നാൾക്കൂട്ടങ്ങൾക്കാർത്തു വിളിക്കുവാനായ്
എറിഞ്ഞുടച്ചു പോയ ശേഷവും കൊതിക്കുവതെങ്ങനെ
നീയൊന്നു തലതല്ലിക്കരയുവാനെന്റെ വിയോഗമോർത്ത്


വിത്തൊന്നിനൊമ്പത്, വളമിട്ടതു പന്ത്രണ്ട് പിന്നെ
പണിക്കൂലിയിത്ര, ഇത്ര ലാഭമെനിക്കു വേണം
എന്നമട്ടൊരു വാഴ നട്ട ലാഭക്കൊതിപോലെ ലാഘവം
നല്ല നാളെല്ലാം നാഴികയ്ക്ക് നാലാവർത്തി
മുടക്കും കണക്കും മാത്രം വിളമ്പി മുരടനായ്
മടുപ്പിന്റെ മുള്ളുകളതിരിട്ട പൊത്തൊന്നിൽ വളർക്കവേ
സ്വതന്ത്ര ആകാശം തിരഞ്ഞിറങ്ങിയയെൻ മക്കളെ
എങ്ങനെ കാംക്ഷിക്കുവാൻ ഞാനെന്റെ
ഒടുക്കത്തിലൊരിത്തിരി കണ്ണീർപകർന്നന്ന്
എന്നന്ത്യ യാത്രയിലൊരു നാടകമെങ്കിലുമാടുമെന്നു


ഇനിയെന്റെയഹന്തയ്ക്കു പാത്രമായ് നെറികെട്ടയെന്റെ
ജീവിത തലങ്ങളിൽ, ഞാൻ കാൽ കൊണ്ടു തട്ടിയെറിഞ്ഞ
എൻ സതീർത്ഥ്യരെന്റെ അതിർ പങ്കിടുവോർ
എന്റെ വെറുപ്പിന്റെ വീര്യം മടുത്തവർ, പിന്നെ
സ്വന്ത ബന്ധങ്ങളുടെ നൂലിഴകളിൽ നിന്നൊരിക്കൽ ഞാൻ
അടർത്തിമാറ്റി കടലിലൊടുക്കിക്കളഞ്ഞവർ
ആരുമാരുമൊരിക്കലും കരയുകില്ലൊരു കണം പോലും
വെറുമൊരു കാട്ടിക്കൂട്ടലിന്റെ പേരിലെങ്കിലും


ഒടുവിലെന്റെ ദേഹം മണ്ണിനുമഗ്നിക്കും
പഞ്ചഭൂതങ്ങൾക്കൊന്നിനും നായ്ക്കും നരിക്കും
നരനായ് പിറന്നവർക്കാർക്കും വേണ്ടാതെ
തെരുമൂലയിൽ വിറങ്ങലിച്ച് കിടക്കുന്ന നേരവും
ഒട്ടഹന്തയോടു കൂടി ഞാനിന്നു
 കൊതിച്ചു കൊള്ളട്ടെ
മൂന്നു തുണ്ടു കവിത പുതച്ചു കൊണ്ടെന്നെ നിങ്ങൾ
മുടിയനെന്നു ശപിച്ചുകൊണ്ടെങ്കിലും എൻ സഖേ
നിത്യശാന്തിയിലമരുവാൻ ഒടുക്കത്തെ യാത്രയേകുമെന്നു

vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv


 

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...