2013 ഒക്‌ടോബർ 30, ബുധനാഴ്‌ച

ഒറ്റുകാരൻ


തിരിച്ചറിവുകളുടെ കാരമുള്ളുകൾ
ഇടവഴികളുടെ വേദനകളാവുന്നു
ചുറ്റും വസന്തമാണെന്നും,വർണ്ണങ്ങളൊക്കെയും
എന്നിൽ മാത്രമേ ഒടുങ്ങിയിട്ടുള്ളുവെന്നും
ആറാത്ത നോവൊന്നു നിവർന്നു നിൽക്കുന്നു
നിറക്കാഴ്ച്ചകൾ കെട്ടുപിണഞ്ഞാടുന്ന മദ്ധ്യാഹ്നങ്ങളിൽ
നരച്ച കറുപ്പുവെളുപ്പു പോലും അന്യമാവുന്നു
നഷ്ടമായ വാക്കുകളും പിടിച്ചെടുത്തെരിച്ച കാവ്യങ്ങളും
ഒരിക്കലും തളിർക്കാതെ കൂമ്പടഞ്ഞു കരിയുന്നു
ഗന്ധകം പെയ്യുന്ന അമാവാസികളിൽ
മാർജ്ജാരവേഷപ്പകർച്ചകൾക്കു മേൽ സദാചാരം പൂക്കവേ
കൊഴിഞ്ഞു പോയതൊരു നിറകൺ നിലാവാണു
പിറക്കാത്ത കവിതകളുടെ ആകത്തുകകളിൽ
വെറുപ്പിന്റെ മൗനം വെന്തെരിഞ്ഞൊടുങ്ങവേ
പൊള്ളലേറ്റതൊരു നാക്കുപറിഞ്ഞ നാഴികമണിയാണു
കരിനിയമമുരുക്കുന്ന പൗരോഹിത്യ മേൽക്കോയ്മകളിൽ
വെള്ളിമൂങ്ങകൾ വാഴുന്ന കമ്പോള നീതികളിൽ
ദാരിദ്ര്യം പുകയുന്ന സാമ്പത്തിക അസമത്വങ്ങളിൽ
ഒറ്റമുറിയിലൊരു ഒറ്റുകാരൻ എത്തിനോക്കും വരെ
നീയെനിക്കൊത്തു ശയിക്കുക, എന്നിൽ വിയർത്തൂറുക
ഉരിയവൻ വന്നു കതവു തട്ടും മുന്നൊരുകണമൊരുമാത്ര
എന്നിലിഴചേർന്നൊരു വിപ്ലവവീര്യത്തിനു ജന്മമേകുക

wwwwwwwwwwwwwwwwwwwwwwwwwwwwwwwwwww

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

സഹതാപം


കാലുള്ള നാളിൽ ഉദയം കൊണ്ടതൊരു
കാലണയ്ക്കുപോലുമുതവാത്തവനെന്നറികിലും
ഉദകക്രിയ ചെയ്യാതെ കരുണയിൽ കാലമെല്ലാം
ഊട്ടിയുറക്കി ഉരുവാക്കി വിട്ട മാതൃ മാനസം


വിദ്യയ്ക്കു പകരമൊരു വല്ലം പൊൻചക്രം കൊയ്യും
വല്ലാത്ത നാളിലൊരു ചില്ലി പോലും പറ്റാതെ
കോരിയൊഴിച്ചെന്നിൽ കുറവൊന്നുമില്ലാതെ
കടപ്പെട്ടു കിടക്കുമാ ഗുരു കൃപാ കടാക്ഷം


തേടുവാനില്ല കൂട്ടം കുടുംബം വേണ്ടപ്പെട്ടൊരു ജീവി
തിരിച്ചറിഞ്ഞു ഉണ്മയിതെങ്കിലുമൊരു നരച്ച സായന്തനം
നീട്ടിയ കൈകൾ നൽ നിശ്ചയമോടെ ഗ്രഹിച്ച്
നാളിതു വരെയും പാലിച്ച് കാക്കും നൽപാതി സ്നേഹം


പെയ്യുവാനില്ല അമ്ളമല്ലാതമൃതൊരു കണം പോലുമെന്നിൽ
പകൽ പോലെ തീർച്ചപ്പെടുത്തി കോറിയ രേഖയ്ക്കു മേൽ
ഇടിമുഴക്കി ഇക്കിളിപ്പെടുത്തി ഒരു മാത്രയെങ്കിലും
ഇത്ര കാമനയോടെ പെയ്തിറങ്ങിയ ജാര സംസർഗ്ഗം


അവഗണനയുടെ സമൂഹക്കാഴ്ച്ചകൾക്കിടയിൽ
അംഗീകരിച്ചൊരു എഴുത്താണി നേദിച്ച്
കനിവുടൻ കാവ്യം നെറുകയിൽ വച്ചയെൻ
കരുണാർദ്രമൊരു അജ്ഞാത സൗഹൃദ സംഗമം


സ്നേഹിക്കാതിരിക്കയെന്നിൽ ഒട്ടും സഹതപിച്ചീടായ്ക
സ്തുതിഗീതമോതായ്ക തെല്ലും പരിഗണിക്കായ്ക
എന്നെ ഓർക്കായ്ക വാഴ്ത്തായ്ക ഒതുക്കീടുക
എരിതീയിൽ നിന്നെഴുതിയൊടുക്കട്ടെയീ ദുരന്ത കാവ്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx






 



2013 ഒക്‌ടോബർ 3, വ്യാഴാഴ്‌ച

അന്ത്യ കൂദാശ


അവഗണനയുടെ പനിച്ചൂടിലകംപുറമെരിയവേ
പുതയ്ക്കാനൊരു കമ്പളം മതിയാതെയാവുന്നു
സർക്കാരാതുരാലയത്തിലൊരു നീണ്ട നിരയിൽ
ദുരമൂത്ത മൂർത്തികളുടെ കരുണയ്ക്കു കെഞ്ചവേ
അവകാശ ഔദാര്യ വ്യത്യാസം അറിയാതെ പോവുന്നു
വായുമണ്ഡലമൊട്ടുക്കാർത്തിയോടെ വലിച്ചെടുത്ത്
ജീവൻ കാക്കുവാനിത്തിരി ശ്വാസം തികയാത്ത മാത്രയിൽ
അഹന്തയിൽ ചവിട്ടിയ കാൽപ്പാടുകളൊക്കെയും
തിരിച്ചെടുക്കാനാവാതെ സ്വന്തം നെഞ്ചിൽ പതിക്കുന്നു
ഇനിയെന്റെ സ്മരണയിൽ ബാക്കിവെയ്ക്കുവാൻ
വാലൊടിഞ്ഞൊരോട്ടു കിണ്ടിയും നിലച്ച മണിയൊച്ചയും
ഇപ്പതിറ്റാണ്ടിലൊക്കെയും ചെയ്യാത്ത കാരുണ്യം
ഇനിയീ ഒടുക്കത്തെ വേളയിൽ പകരുവാൻ
ഒരു കണ്ണെങ്കിലും ദൃഷ്ടിയിൽ പതിക്കാതെ പോവുന്നു
മരണമിന്നെന്റെ വാതിൽ മുട്ടിത്തുറക്കാതെ
ശക്തമാ സാക്ഷകൾ മുറുക്കിക്കൊളുത്തുക
എന്റെ ജീവന്റെയന്ത്യ കണമുരിഞ്ഞു പോവാതെ
കാലുകൾ അമർത്തിപ്പിടിക്ക എന്നിൽ നിന്നകലായ്ക
എങ്കിലുമറിയുന്നു ഞാനെന്റെയുൾബോധം മറയും മുൻ
ഒരിക്കലെങ്കിലും നിൻ ഇച്ഛയറിയുവാൻ ക്ഷമ യാചിക്കുവാൻ
കഴിയാതെ പോവുകിലെരിയുമീ ഉലകിൽ ഞാനെരിഞ്ഞതുപോൽ
എന്റെയാത്മാവൊടുങ്ങാത്ത ഇരുൾകൊണ്ട നാളൊക്കെയും


 

2013 സെപ്റ്റംബർ 3, ചൊവ്വാഴ്ച

കുറ്റപത്രം


ദുരന്തങ്ങളുടെ കാഴ്ച്ചക്കാരനാകുവാൻ
ഈ സമതലത്തിൽ ഞാൻ ബാക്കി
നോഹയുടെ പ്രളയവും മോശയുടെ താഢനവുമേറ്റ്
മരണം ഘനീഭവിച്ച താഴ്വരകളിൽ ഞാൻ
ഒഴുകാനും ഉറയാനുമാവാതെ ഉരുകിത്തീരുന്നു
അഹന്തയുടെ ദന്തഗോപുരങ്ങളിൽ നിന്നും
അപമാനത്തിന്റെ പാതാളത്താഴ്ച്ചയിലേക്കുള്ള ദൂരം
എന്റെ ജീവിതംകൊണ്ടളന്നു തീർക്കുകയാണു
വിശപ്പിന്റെ യാചനകൾക്കു മുകളിൽ
സുവിശേഷ വാണിഭരുടെ കാഹളവും
സദാചാര നായ്ക്കളുടെ ബഹളവും ശ്രവിക്കാതെ പോയത്
എന്റെ അപരാധപ്പട്ടികയിലെ ഒന്നാം കുറ്റം
സ്വന്തബന്ധങ്ങളുടെ തീച്ചൂളയിൽപ്പെട്ട്
തിക്താനുഭവങ്ങളിലേക്ക് ജാലകം തുറക്കവേ
പേരിനുപോലുമൊരു സൗഹൃദം നെയ്തില്ലന്നതെന്റെ
പാപക്കണക്കിൽ ചേർത്തുവച്ച രണ്ടാം കുറ്റം
അന്നത്തിനും അവസരത്തിനും പിറകെ ഞാൻ
തലതല്ലിപ്പാഞ്ഞു തെരുവിൽ കിടക്കവേ
പ്രണയപരിണയപ്രതിക്രിയകൾക്കായൊരു നാഴിക
നീക്കിവച്ചില്ലന്നതെന്റെ പൊറുക്കാനാവാത്ത കുറ്റം
ഇനിയൊരു വിചാരണയേതുമില്ലാതെന്നെ
ഗതികിട്ടാത്തൊരു കരിങ്കൽത്തുറുങ്കിലടയ്ക്ക
തെല്ലും സഹതപിച്ചിടാതെന്നെ കഴുവേറ്റുക
ഒടുവിലൊരു ഫലകമെന്റെ കല്ലറ മുകളിൽ നാട്ടുക
സത്യാസത്യ വിവേചനമറിയാതെ പോയൊരു വൻപാപി
എഴുതിത്തീരാത്തൊരു കവിതയുമായൊടുങ്ങി
ഇനിയൊരു ഉയിർപ്പില്ലാതടങ്ങുവാൻ ഇക്കൽക്കെട്ട്
തുറക്കാതിരിക്ക കാവ്യം നിലയ്ക്കാത്ത നാൾവരെ

00000000000000000000000000

2013 ജൂലൈ 25, വ്യാഴാഴ്‌ച

പ്രതിഷേധ വാക്കുകൾ


ദുരിതവേഗങ്ങൾക്കു ശേഷമൊരു
കനകമേഘം മഴയായ് പെയ്യുന്നതല്ല സ്വപ്നം
വിശന്നു, മഞ്ഞച്ച നീരുകക്കിയൊടുക്കം
വിഭവങ്ങളായിരം വിളമ്പുന്നതല്ല സ്നേഹം
നോവുന്ന കരളിനു മുകളിലായ് നീ തേച്ച
നഞ്ഞിന്റെ കണക്കു കാക്കുന്നതല്ല പ്രണയം
കിട്ടാതെ പോയ സൗഭാഗ്യങ്ങൾക്കു പിന്നേ
കൈകൊട്ടി വിളിക്കുന്ന സുഖങ്ങളിലല്ല ജീവിതം
ഒന്നുമൊന്നുമല്ലെന്നറികിലും ഞാനെന്റെ
ഒന്നുമില്ലായ്മയിലെന്നു നേരുകാണും
കണ്ടു കൊതി തീരാത്തൊരാ കാനനക്കാഴ്ച്ചകൾ
കത്തിച്ചു പകരം മരുഭൂ വിതച്ചതോ നേട്ടം
വാനവും ഭൂമിയും നിഷേധിച്ചൊടുക്കമെൻ
വൈകൃത സ്വപ്നങ്ങൾതൻ ഭാണ്ഡമൊടുക്കുവാൻ
വേവുന്നൊരിത്തിരി മണ്ണും തടുത്തതോ ന്യായം
പൂതി തീരെ കണ്ടുകിടക്കാനൊരു നിലാരാത്രി
പകൽ തീരുവോളം നോക്കിനിൽക്കാനൊരു പെരുമഴ
പതിയെയൊഴുകുന്ന പുഴയിലൊരു  പരൽമീൻ തേട്ടം
നഷ്ടപ്പെടുത്തിയെല്ലാമെങ്കിലുമൊടുക്കായ്കയെന്റെ
നശിച്ചടങ്ങിയിട്ടില്ലാത്ത മധുരതരമോർമ്മകളെങ്കിലും
ഇനി ഞാനീ മാത്രകളെല്ലാം കടന്നൊരു രാത്രികൂടി
ഇത്ര ബോധത്തോടെ ഇവ്വുലകി
ലവശേഷിക്കുമെങ്കിൽ
ഇട്ടേച്ചുപോകുവാൻ ബാക്കിയീ പ്രതിഷേധ വാക്കുകൾ മാത്രം

000000000000000000000000000000000000000000000

2013 ജൂലൈ 9, ചൊവ്വാഴ്ച

എനിക്കു പറയുവാനുള്ളത്


എനിക്കും നിനക്കുമിടയിലുള്ള മൗനത്തിനുള്ളിൽ
തിളയ്ക്കുന്നതൊരു അഗ്നിപർവ്വതമാണു
ഒരുനിമിഷത്തെയെന്റെ അവിവേകം കൊയ്തത്
ആയുസ്സുമൊത്തം നീ കാത്ത വിശ്വാസപ്പാടമാണു
വിവസ്ത്രമാക്കപ്പെടുന്ന പുലർവേളകൾ
ചുമലിൽ കെട്ടിവെയ്ക്കുന്നതൊരു തീരാക്കളങ്കമാണു
ഇനിയെന്റെ നരകം നക്കിത്തുടയ്ക്കാതെ ഭദ്രം
നിന്റെ ജാലകം കൊട്ടിയടയ്ക്കുക
ഇനിയൊരു ദുരന്തം പടികയറാത്തവണ്ണം
മനസ്സിലൊരു സാക്ഷ മുറുക്കിയിടുക
കയ്പുരസങ്ങളും കവിതാശകലങ്ങളും ചവച്ച്
നാൽക്കവലയിലൊരു കറുത്ത സന്ധ്യയിൽ
വീണ്ടുമൊരുനാൾ നീയെന്നെ കണ്ടെടുക്കും
അന്നെന്റെ ഭാണ്ഡത്തിലൊരുപിടിയവലിനു പകരം
കാലം ബാക്കിവെച്ച ഒരുകെട്ടു കുറിമാനങ്ങളും
മഷിവറ്റിയൊടുങ്ങിയിട്ടില്ലാത്തൊരു തൂലികയും
കീറിപ്പറിഞ്ഞയെന്റെ സ്വപ്നങ്ങളും നിറഞ്ഞു കാണും
വെറുപ്പിന്റെ മുൾപ്പടർപ്പുകൾ നിറഞ്ഞു  പൂക്കുകയും
അസഹിഷ്ണുതയുടെ കായ്കൾ വിളയുകയും ചെയ്യുമ്പോൾ
ജീവിതം നരകയറുന്നത് ഞാനറിയുന്നു
മനസ്സും മസ്തിഷ്കവും മരവിച്ചൊടുക്കം
ഭാഷയും വാക്കും ഒരു ചെറു കാവ്യശകലം പോലും
കടന്നു വരാതെന്റെ നെഞ്ചകം നുറുങ്ങും മുമ്പേ
എനിക്കു പറയുവാനുള്ളത് കുറിക്കുവാനുള്ളതൊക്കെയും
നിനക്കായ് ഞാനെന്റെയേട്ടിൽ ശക്തം തുന്നിച്ചേർത്തിടട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

2013 ജൂലൈ 4, വ്യാഴാഴ്‌ച

സ്വാതന്ത്ര്യം


ശിശിരം ഒരു ചെറുകണം പോലും
അരിച്ചിറങ്ങാനരുതാത്ത വിധം
എന്റെ ജാലകമടച്ചതെന്തു നീ
മേഘക്കീറുകൾ ഗ്രാമക്കാഴ്ച്ച തേടുന്ന
ഇടവഴികളിൽ പോലുമതിനൂതനം
വിദ്യുത് നയനമൊളിപ്പിച്ച് ക്രൂരം
എന്റെ സ്വകാര്യ നിമിഷങ്ങൾ
കരിച്ചുകളഞ്ഞതെന്തു നീ
എന്റെ വിചാരങ്ങളൊപ്പിയെടുക്കാൻ
കോശം വിഭചിച്ചൊരു മൂന്നാം കണ്ണു
സ്വപ്നങ്ങൾക്കിടയിൽ ദ്രുതഗതിയിലൊരു
ആഗോള കച്ചവട വിളംബരം
എന്റെ ചുമലുതീറെടുത്ത് പതിച്ചൊരു
അർത്ഥരഹിത പരസ്യ വാചകം
സഞ്ചാര പഥങ്ങൾക്കുമേൽ
സദാചാരപ്പടയുടെ സ്ഥിരവീക്ഷണം
എന്റെ വാക്കുകളുടെ പ്രായോജകരും
വികാരങ്ങളുടെ കരാറുകാരും
നിന്റെ ചൊൽപ്പടിയിലെ ഭ്രമണങ്ങൾ
ഇനിയൊന്നു ചിരിക്കാനുറക്കെക്കരയാൻ
ഒന്നു നന്നായൊരു മാത്ര പങ്കുവെയ്ക്കാൻ
ഒരു വാക്കു കുറിക്കാൻ നല്ലതൽപം കൊറിക്കാൻ
നീ വിലക്കി ഭദ്രം വിളക്കിവെച്ചയൊരു
ചങ്ങലക്കെട്ടറുത്ത് വീണ്ടുമൊരു
നല്ല സ്വാതന്ത്ര്യമൽപം നുകരാൻ
ഒരു തുടം സ്നേഹമൊരു മാത്ര മോഹം
ഒരു കഴഞ്ചെങ്കിലും വികാരം പകുത്തിടാൻ
ഇടവരും നൽ നാളുവരെ ഞാനെന്റെ
തൂലികത്തുമ്പാൽ പ്രതിഷേധിച്ചിടട്ടെ

00000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...