2014 ഏപ്രിൽ 28, തിങ്കളാഴ്‌ച

മതിഭ്രമം


പ്രിയേ, നാമിപ്പൊഴും
ഒരേ സ്വപ്നത്തിന്റെ രണ്ടു തന്തുക്കളാണെന്നും
ഒരു നദിയിലൊരേ ഗതിയിലാണെന്നും
ചെറു തിരിയായ് കൽപ്പിച്ചു വെയ്ക്കുക
രണ്ടു വിദൂര ദേശങ്ങളിൽ
വർഗ്ഗ വ്യതിയാനങ്ങളുടെ ഇരട്ട ശിഖരങ്ങളിൽ നിന്ന്
വ്യത്യസ്ത കാലങ്ങളിൽ യാത്രതിരിച്ച്
ചവർപ്പിന്റെ താഴ്വരയിലേക്ക് പറന്നിറങ്ങിയോർ
നിന്റെ മോഹങ്ങളും എന്റെ ഭ്രമങ്ങളുമല്ല
നമ്മുടെ ചിന്തകളാണു സഹശയനമാടിയത്
ഒരേ ചുമരിനിരുപുറം നിന്നു
ഹൃദയവേഗം പകുത്തതും
ഒരു താരാട്ടുശീലിനിടയിൽ വാക്കുകൾ
അമൃതായ് അടവെച്ചു കാത്തതും
ഒരുപകലുമൊമ്പതു രാത്രിയും തീരാ വിഭവങ്ങൾ
ഒറ്റനോട്ടത്തിലൊളിപ്പിച്ച് വെച്ചതും
കാമമല്ല പ്രണയമല്ല ഉദരം പകുത്ത ബന്ധമല്ല
എന്റെ കവിതയും കിറുക്കും നിന്റെ കൂന്തലിലുടക്കി
ജനിതക ഗോവണിപ്പടികളിൽ കുറിച്ചിടപ്പെട്ടത്
ലാവയൂറുന്ന പാപ മനസ്സുകളിൽ
വെറുപ്പ് തളിർക്കുന്ന കാഞ്ഞിരക്കുറ്റികളിൽ
പകപൂത്ത് ഒളികണ്ണെറിഞ്ഞ് ഒറ്റുകൊടുത്തോർ
പേരറിയാത്ത തെരുവീഥികളിൽ
പെരുമ്പറ മുഴക്കി അവിഹിത ബാന്ധവം പാടിയോർ
വാതായനങ്ങളിലൊക്കെയും മുട്ടിവിളിച്ച്
വ്യഭിചാര വേദാന്തമോതിയോർ
മറക്കുകയെല്ലാം എല്ലാം വെറുമൊരു
ഉച്ചമയക്കത്തിനിടയിലെ സ്വപ്നമായ്
ഇനിയും നിന്റെ കിനാക്കൾക്കു വർണ്ണമേകാൻ
എന്റെ വസന്തം കടംകൊള്ളുക
കുറിച്ചിടാതെ പോയ വാക്കുകളും
പിഴുതെറിയപ്പെട്ട ഭ്രൂണങ്ങളും
എന്റെ മതികേടുകളിൽ നിന്റെ രതിരാഗം ചേർത്ത്
പിറക്കട്ടെ പുതു കാവ്യമായ് വീണ്ടും

xxxxxxxxxxxxxxxxxxxxxxxxxxx

2014 ഏപ്രിൽ 20, ഞായറാഴ്‌ച

എതിർ ഭ്രമണം


മധുരതരമൊരു ചെറു കാറ്റുപോലും
വീശുകില്ലെന്ന വാശിയാണു ജീവിതം
പരന്നൊഴുകേണ്ടുന്ന പാതയെല്ലാം
പാതി പകുത്ത് പൊളിച്ചെഴുതുന്ന വേദാന്തം
ദുരിതകയത്തിൽ നിന്നെടുത്ത വാക്കുകൾ
ദുരന്തമായ് മാത്രം പകരുന്ന പുരോഹിതർ
എന്നെ നിന്നിൽനിന്നടർത്തിയെടുത്ത പിൻ
ഇല്ല മുളപൊട്ടുവാനൊരു വാക്കു പോലും
അതി തീവ്ര രതിബോധമല്ല
അഗാധമാം സൗന്ദര്യ മോഹമല്ല
പടരുന്ന തീയല്ല, പറയാത്ത വാക്കല്ല
പ്രണയമല്ല മരണമല്ല പുനർജ്ജനിയുമല്ല
നിന്നിൽ ഞാനെന്നെ കണ്ടെടുത്ത സത്യം
ഇനി നിനക്കു ഞാൻ പകർന്ന രാസത്വരകം
ആയുസ്സൊടുക്കം വരെ നിന്നിൽ എതിർ ഭ്രമണമാകും
അതിലെന്നെയെരിക്കുവാനൊരു അഗ്നിയൂറും
അതിലുമൊരുമാത്രയൊരുകണമൊരു നൊടി മുന്നേ
കൊടികെട്ടി കൂറട്ടെ ഞാൻ നിന്റെ പാതിവ്രത്യം

xxxxxxxxxxxxxxxxxxxxxxxxxxxxxxx

2014 ഏപ്രിൽ 3, വ്യാഴാഴ്‌ച

സമർപ്പണം


എനിക്കായ് സമർപ്പിച്ചവൾക്ക്,
ഞാൻ നിന്റെ വാഗ്ദത്ത ഭൂമിയായിരുന്നില്ല
സ്വപ്നമായ് നിന്നിലേക്ക് പെയ്തിറങ്ങിയിട്ടുമില്ല
വാക്കുകളുടെ മലരുകൾ വിരിയിച്ച്
പ്രലോഭിപ്പിച്ച് വശംവദയാക്കിയിട്ടില്ല
ഞെരുങ്ങിയ പൗരോഹിത്യ ചിന്തകളിൽ
നിന്റെ നാളുകൾ വെയിലേറ്റു വിളറുമ്പോൾ
ഒരു സഹതാപക്കണ്ണെറിഞ്ഞിരിക്കണം
ഒരായുസ്സിനൊരു പുരുഷനാവാത്തത്
ഒരു വാക്കിലൊരു കവിക്കാവുമെന്ന്
നീ ആലങ്കാരികമായ് പറഞ്ഞതാവില്ല
ഒറ്റുകാരന്റെ കടുംപ്രയോഗത്തിലും
ഉടയവന്റെ കൊടും താഢനത്തിലും
നീ കാത്തതെന്റെ നാളുകളെയായിരുന്നു
നിന്റെ മുറിവുകളേക്കാളൊരിക്കലും
സത്യമായതല്ല എന്റെ കണ്ണീർ
ഇനിയൊരുനാൾ,
നിന്റെ സ്വപ്നങ്ങൾക്ക് ബലിയിടാൻ
എന്റെ കവിതകളെ ഞാൻ തുറന്നു വിടും
അതിലൊഴുകിയൊടുങ്ങണം
നിർബന്ധിത വേഴ്ചകൾ
പരുഷ മേധാവിത്വ തീർപ്പുകൾ
ന്യായമറ്റ കൂട്ടുജീവിത വ്യവസ്ഥകൾ,
വീണ്ടുമൊരു മാർജ്ജാര വേഷപ്പകർച്ചകൾ
എന്നിൽച്ചേർന്നൊഴുകുകില്ലെങ്കിലും
തണലായിരിക്കുമെന്റെയെഴുത്തും കാലവും
ഒടുക്കം വരേക്കും നിന്റെയടങ്ങാത്ത ഭ്രമങ്ങൾക്ക്


00000000000000000000000000000

2014 മാർച്ച് 20, വ്യാഴാഴ്‌ച

നിഷേധാത്മക കവിത

 
കവിത നിഷേധാത്മകമാവുന്നുവെന്നും
കാവ്യഭാവം വല്ലാതെ കയ്പുരസമാണെന്നും
പരുക്കൻ വാക്യങ്ങളെന്നും പരിതഭിക്കുന്ന സുഹൃത്തിനു
വസന്ത നിരാസങ്ങളുടെ നിർബന്ധിത വാഴ്വിൽ
വല്ലപ്പോഴും കിനിയുന്ന കനൽ കൊണ്ട വാക്കുകളിൽ
തെല്ലു മധുരം കാംക്ഷിപ്പതെങ്ങനെ സ്നേഹിതാ
അത്രമേൽ സുഖമാർന്ന മഴ ചുറ്റും തിമിർത്തു പെയ്യവേ
ചെറു ചാറൽപോലുമേകാതെ എന്നെയുരുക്കി വാർക്കയിൽ
വിയർത്തൂറുന്ന കവിത വരണ്ടു പോകുവതേ നിശ്ചയം
വിദൂര പ്രതീക്ഷയുടെ ഒടുക്കത്തെ തുരുത്തും മാർഗ്ഗവും
വൻ തിര വന്നൊഴുക്കിക്കളയുന്ന വേളയിൽ
ആഭിചാരങ്ങളിൽ ശരണം തേടേണ്ട ഗതികേടിൽ
കവിത ആചാര ഔചിത്യം വെടിഞ്ഞുയിർകൊള്ളുന്നു
വേവുന്ന ആശയം ചറം പൊട്ടിയൊഴുകിയൊരു
വ്യഥ തീർത്ത വാക്കുകളിൽ വാർത്തു വെച്ചീടവേ
കത്തുന്ന കവിതയല്ലാതെ മറ്റെന്തു തേടേണ്ടൂ
ഇനിയെന്റെ കവിതയുടെ ഉപ്പും രസവുമുൾച്ചേർന്ന്
നാളെയൊരുനാൾ പുതു ഭാവത്തിൽ പുനർജ്ജനിച്ച്
മാലോകരോർത്തു ചൊല്ലുന്ന നൽ കാവ്യമായ് തീരുമന്ന്
എന്റെ പേരും ശരീരവും മണ്ണെടുത്ത് തീരുമെങ്കിലും
അന്നും മരിക്കാതെ നിലകൊള്ളുമെന്റെ നിഷേധാത്മകത

                                                   


 

2014 മാർച്ച് 10, തിങ്കളാഴ്‌ച

കണ്ണീർ ചിത


തമോ ഗർത്തത്തിൽനിന്നൊരുനാളുമുയരാതെ
എന്റെ നക്ഷത്രത്തെ വീണ്ടും കുത്തിയിറക്കുക
വെളിച്ചം കൺപാർക്കാൻ അവസ്ഥയേകാതെ
എന്റെ നീച ഗ്രഹമൊട്ടുക്ക് കറുപ്പായ് നിറയുക
കരിങ്കൂവളം വളരുന്ന താഴ്വരകളിൽ നിന്ന്
അവഗണനയുടെ കടലിലേക്കെന്നെയൊടുക്കുക
എന്റെ ഭ്രമണ പഥങ്ങളിൽ തീയൊഴുക്കുക
ഇല്ലാത്ത മോഹങ്ങളിൽ എനിക്കു കണ്ണീർ ചിതയാവുക
ശരണവഴികളിലെന്നഭയത്വം പൊളിച്ചെഴുതി
ചുവന്ന മാർഗ്ഗങ്ങളിലെന്നെ വ്യഭിചാരിയെന്നു വിളിക്ക
എന്നെ വെറുക്കുക, പന്തിയിൽ നിന്നു വിലക്കീടുക
പരധാര ബന്ധമാരോപിച്ച് പരസ്യമായ് കല്ലെറിയുക
ഇനിയെന്റെ ഭ്രാന്ത സ്വപ്നങ്ങളിൽ ഭ്രമങ്ങളിൽ
കലങ്ങിയൊഴുകുന്ന പുഴയും ചുവന്നൊരാകാശവും
എന്റെ വഴികളിലെ കൂർത്ത നോട്ടങ്ങളും
എനിക്കെതിരായുയരും പരുത്ത വചനങ്ങളും കടന്ന്
നുരയുന്ന വാക്കുകളിൽ ഹിമം ചാലിച്ച്
വ്രണിത ഹൃത്തിലേക്കാഴ്ന്നിറങ്ങാൻ കരുത്തുള്ള
പുതു കാവ്യമായ് ഞാനുയിർക്കും നൽ നാളുവരെ
നിത്യമീ അന്ധകാരത്തിലിങ്ങനെ വെന്തു നീറട്ടെ

000000000000000000000000

2014 ഫെബ്രുവരി 24, തിങ്കളാഴ്‌ച

രാഹുകേതു


ആസ്വാദനത്തിന്റെ അന്ധകാര വഴികളിൽ
ഒറ്റുകൊടുക്കാനൊരു കരിമ്പൂച്ച
മുന്തിരിച്ചാറിന്റെ പാനപ്രാപ്തിയിൽ
ചുണ്ടു നക്കിത്തുടയ്ക്കാനൊരു എച്ചിൽപ്പട്ടി
തേരുരുളും വഴികളിൽ കാരമുള്ളു വിതറി
സഹതപിക്കാനെനിക്കൊരു രക്ത ബന്ധു
ആഭിചാര ഗൂഢ തന്ത്രങ്ങൾക്കു നടുവിലായ്
രക്ഷായന്ത്ര വിപണനത്തിന്റെ പൗരോഹിത്യം


വെറ്റിലനാക്ക് തെക്കോട്ട് നീട്ടി
നൂറ്റൊന്നാവർത്തി ശത്രുക്ഷയം ചൊല്ലി
തിരു നൂറു തേച്ച്, തിരി നീട്ടി വെച്ച്
കെടുത്തിക്കളഞ്ഞതെന്റെ മനസ്സെന്റെ ബോധം
ഇനിയെന്റെ ജന്മനക്ഷത്രത്തെയൊട്ടുക്ക്
ഒരു രാഹുവായ് വന്ന് വിഴുങ്ങിക്കളയുക
എന്റെ തലക്കുറി കൊത്തിയെടുത്ത് വലിച്ചിട്ട്
മിണ്ടാതെ ഉരയാതെ നീറ്റിലൊഴുക്കിയൊടുക്കുക


വാക്കു വറ്റി, വസന്തം വെടിഞ്ഞ് വിലക്കപ്പെട്ടവനായ്
നിന്റെ ഗർവ്വിൻ വഴികളിലൂടെ എല്ലാം തുലഞ്ഞ്
ഞാൻ ഭ്രമണം ചെയ്യുന്ന നേരവുമോർക്കുക
കാലമൊടുങ്ങുന്നില്ല ഇന്നെന്ന വെറും നാഴികയിൽ
നാളെ ഗ്രഹണം കഴിഞ്ഞുമുദയം വരുമന്ന്
നേടുമെന്റെ വാക്കും തുടിപ്പും വെളിച്ചം നിശ്ചയം
പൂക്കുമൊരു നൂറു കാവ്യവുമതിലെന്റെ മോഹവും


...............................................
 

2014 ജനുവരി 22, ബുധനാഴ്‌ച

പിറക്കാത്ത കവിതകൾ



വൃത്തമോ ചതുരമോ വശങ്ങളേതാകൃതി കൊൾകിലും
വക്രതയില്ലാത്തൊരു ജീവിതം വാഴുവാനൊരു നാളെങ്കിലും
എതിരൊഴുക്കു ശീലിക്കേണ്ടിവന്ന ഗതികെട്ടൊരു നീർകണം
പെയ്തുവന്ന വേളയിൽ മണ്ണു നഷ്ടമായൊരു മഴത്തുള്ളി
ദുരിതകാണ്ഢമെരിഞ്ഞൊടുങ്ങിയവശേഷിക്കും നരക
ചാരം പോലും നീറി വാഴ്വിൽ നിലനില്ക്കവേ
എങ്ങുപോയെന്റെ വിപ്ലവ വീചികൾ
എവിടെയെന്റെ കാവ്യ തന്ത്രികൾ
ചെറുകുടിലിലവഗണനയിലുരുകിടും ചെറുമനും പുലയനും
ചെന്നായ്ക്കൾ കടിച്ചു തുപ്പിയ അബലയാമൊരു പെണ്ണിനും
തിരികൊളുത്തിയുറഞ്ഞു തുള്ളി സാന്ത്വനമോതവേ
തുന്നിച്ചേർത്തു നിങ്ങളെന്നിലൊരു വ്യഭിചാരാരോപണം
ഉറവവറ്റാതെ വാക്കുകൾ ഉരുണ്ടുകൂടി നിത്യവും
ഉലകളവിൽ, കാവ്യമായ് ഉയർന്നെന്നിൽ നിൽക്കിലും
ഇല്ല ഒന്നുപോലുമുയർത്തില്ല ഞാനെന്നെ ന്യായീകരിക്കുവാൻ
ഇനിയില്ല ദിനമൊട്ടും മൗനം രുചിക്കുവാൻ
രചിക്കുവാൻ ബാക്കിയുണ്ടൊരു നൂറു ഗീതികൾ
അബലരശരണർ ആശ്രയമറ്റവർ
ആശിക്കുവാനൊന്നും ബാക്കിയില്ലാത്തവർ
പീഢനമേറ്റവർ പച്ചയായെരിഞ്ഞവർ
പതിതർ പാന്ഥാവൊടുങ്ങിയോർ
വീതിച്ചു നൽകുന്നു നിങ്ങൾക്കൊക്കെയുമെന്റെ ജീവിതം
വരിക, വരികളിൽ കാളകൂട വിഷം നിറച്ച്
വിപ്ലവഗീതി രചിച്ചൊടുക്കിടാം ശത്രുപക്ഷത്തെയൊക്കെയും
ഇനിയില്ല വിശ്രമം വിഭ്രമമേതുമെൻ വീഥിയിൽ
വിരിയട്ടെ വെമ്പൽകൊണ്ടായിരം കവിതകൾ

xxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...