2014 സെപ്റ്റംബർ 28, ഞായറാഴ്‌ച

ഒരു നാടൻ പാട്ട്


ഏനുമെന്റെ കെട്ട്യോളും
ഈ അഞ്ചാറു കുട്ട്യോളും
ഏഴര വെളുക്കും മുന്നേ
പാടത്തിറങ്ങുന്നു തമ്പ്രാ



ഏനിങ്ങനെ കന്നിനെ പൂട്ടുമ്പം
എന്റോളു നിന്നു ഞാറു പറിക്കുമ്പം
ചേറിലു പായുണ മീനിനു പിന്നേ
പിള്ളേരങ്ങനെ പാഞ്ഞു നടക്കുമ്പം
ഊറിവരുമെൻ അന്നമതങ്ങനെ
ഈ പാടവരമ്പിൽ തമ്പ്രാ



വിദ്യയൊട്ടുമറിയില്ല തമ്പ്രാ
വേദമോതി ചീലല്ല തമ്പ്രാ
വെളുക്കനെ ചിരിച്ചു
വിലങ്ങനെ ചെയ്യുന്ന
വേദാന്തമേനു തെരിയില്ല തമ്പ്രാ



വിതയ്ക്കാതെ കൊയ്യാതെ
വേലയൊന്നും ചെയ്യാതെ
കളപ്പുര നിറയ്ക്കും നിങ്ങടെ
വേദപാഠമേനു വേണ്ട



കൂടെക്കിടക്കാൻ കൂലി കൊട്ക്കണ
കൂടെപ്പിറപ്പിനെയാട്ടിയിറക്ക്ണ
കാശുള്ളോൻ കാര്യക്കാരനാവുന്ന
കെടുകെട്ട നീതിയേനു വേണ്ട വേണ്ട



വിയർക്കാതെ കിതയ്ക്കാതെ
വെള്ളയെടുത്തണിഞ്ഞ് നിത്യം
പള്ളിമേട മേലെയേറി
ഞായം വിളമ്പ്ണ തമ്പ്രാ
സ്വർലോകമിന്നാരോടു കൂടെ
ഇനിയാരോട് കൂടെ തമ്പ്രാ
ആരോട് കൂടെ

0000000000

2014 സെപ്റ്റംബർ 16, ചൊവ്വാഴ്ച

വെന്തു പോവുന്ന കവിത


സദാചാര ഭൂതഗണങ്ങൾ കുറിച്ചിട്ട
എന്റെ മാർഗ്ഗ വ്യതിയാന നാൾ വഴികളിൽ
ഭ്രമണപഥം നഷ്ടമായൊരു കുഞ്ഞുതിരയ്ക്ക്


ഒഴുക്ക് രോധിക്കപ്പെട്ട ചെറു ജലാശയത്തെ
അത്രമേലറിഞ്ഞാശിച്ച് പുൽകിയതേ പാപം
ഉപ്പുരസത്തിന്റെയോരോ കണങ്ങളും
നക്കിത്തുടച്ച് നെറുകയിൽ മുത്തവേ
പ്രണയമന്ത്രം തെല്ലുറക്കെയുരുവിട്ടതോ
തേവിടിശ്ശിയെന്ന മുദ്ര ചാർത്താൻ പ്രേരകം
ശംഖനാദം നടകവിഞ്ഞൊഴുകുന്ന വേളയിൽ
സന്ധ്യാദീപം കൊളുത്തുവാൻ മുതിരാതെ
ഒരു കുമ്പിൾ ജലമായെന്നെയുൾക്കൊണ്ടതേ
ഇരിക്കപ്പിണ്ഡം വെക്കാൻ കാര്യ കാരണം


പടിയടച്ച് പരിഹാസ ഗീതമോതി പുലയാട്ട് ചൊല്ലി
തല മുണ്ഡനം ചെയ്ത് കഴുതപ്പുറത്തിരുത്തി
തെരുവുകളൊക്കെയും എഴുന്നള്ളിക്കും നേരവും
അണയാതെ കാക്കുന്നു നീ നിന്റെ സ്വപ്നഹാസം


തൊണ്ണൂറു കാലം ഓഛാനിച്ച് കഴിയുന്നതിലും നല്ലതേ
ചെറുതൊരു മാത്രയെങ്കിലും മൂർഛയറിഞ്ഞു വീഴുന്നത്


ഇനിയെൻ ചിത കത്തി ഞാൻ കത്തിയൊടുങ്ങയിൽ
ഒരു തിരയായ് നീ വന്നെന്നെ പുണരുക, പുൽകുക
ഇനിയെന്റെ കവിതയൊരു ആശയമൊടുങ്ങി
ആശകെട്ടു വരണ്ടു വെന്തു വെണ്ണീരായ് പോകവേ
നല്ലീർപ്പമായ് നീയെന്നിൽ പെയ്ത് കനിയുക


00000000000000000000000

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഓർക്കാനരുതാത്ത ഓണം




ഓണമെന്നാൽ പ്രിയ സഖീയറിയുക
ഒതുക്കിക്കെട്ടിയൊരു മച്ചിലൊടുക്കിയ
ഓർമ്മകളുടെയൊരു തിരതള്ളിപ്പാച്ചിലത്
ഒരായുസ്സു മുഴുവനുണ്ട നെരുപ്പിന്റെ
ഒരിക്കലുമയവിറക്കാൻ കൊതിക്കാത്ത
ഒരു കെട്ടു കനലും കയ്പും നിറഞ്ഞൊരു
ഒറ്റപ്പെടലിൻ ഓർമ്മപ്പെരുനാളത്
ഒന്നു കരയാനൊരിറ്റു കണ്ണീരുതിർക്കാൻ
ഒഴുകുവാനോമനിക്കാൻ തഴുകുവാൻ
ഒന്നിനുമൊരവസരം നൽകാതെ
ഓടിച്ചുവിട്ടെന്നെയീ നഗരനരക ഭൂവിൽ
ഒന്നായ് പിറന്നു വളർന്ന വിശുദ്ധരെല്ലാം
ഓതിയൊരു വേദം പകുത്തു നൽ കാലം
ഓടയിലോവു ചാലിൽ കവലയിൽ
ഒതുങ്ങിയെൻ പാഠവും പഠിപ്പും പ്രണയവും
ഒട്ടിയ വയറും പൂരാടപ്പിഴവും കാലിന്റെ നാളും
ഓട്ടണക്കാരന്റെ മിച്ചമിന്നുമതു മാത്രം
ഒച്ചിന്റെ വേഗത്തിലെന്നായുസ്സു നീങ്ങവേ
ഒതുങ്ങുകില്ലെന്റെ വാക്കുകളോർമ്മകൾ
ഒപ്പീസു ചൊല്ലുവാൻ കള്ളക്കണ്ണീരു ചിന്തുവാൻ
ഒയ്യാരം പറഞ്ഞെന്റെ ഉറക്കം കെടുത്തുവാൻ
ഒപ്പം കൂടിയ ബന്ധു ജനമറിയുക
ഒലിച്ചിറങ്ങുമൊരുനാളെൻ കഷ്ടവും
ഒഴിയാ ബാധയും വിധിയും ദോഷമെല്ലാം
ഓജസ്സു പെരുത്ത നൽ കാവ്യമായി
ഓച്ചാനിച്ചു നിൽക്കുമന്നെന്റെ വാക്കിനൊപ്പം
ഓതിക്കനും വൈദികനുമെന്നെ വെറുത്തോരെല്ലാം
ഓരം ചേർത്തുവയ്ക്കുന്നന്നുവരേക്കുമെന്റെ
ഓണവുമാണ്ടറുതിയും ഒച്ചയുമനക്കമെല്ലാം
 0000000000000000000000000


 

2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

ജീവിത കാണ്ഡം


വികലമീ ആയുസ്സിന്നൊടുക്കത്തെ പ്രഭാതവും
വിദൂരമല്ലാതെ പുലരുവാൻ വെമ്പുമീ വേളയിൽ
വേർതിരിച്ചെടുക്കട്ടെ ഞാൻ വേപഥുപൂണ്ടോടി
വെട്ടിപ്പിടിച്ച ജീവിത സമ്പാദ്യമൊക്കെയും
വന്നു കാത്തിരിക്കുന്നുണ്ടോരോ കവലതോറുമെന്നെ ഞാൻ
വെറുപ്പിന്റെ പാഷാണമൂട്ടി വളർത്തിയ ശത്രുജനമൊന്നാകെ
പ്രണയമെന്ന പാവനത്രയാക്ഷരങ്ങൾക്കുമപ്പുറം പിന്നെയും
പെരുത്ത മാംസദാഹം മൂത്ത് ഞാൻ കൊണ്ട ദേഹമെല്ലാം
പിണമായ് തൂങ്ങിയാടുന്നുണ്ടെന്റെ നേർ ജീവിതച്ചില്ലയിൽ
വീരവാദം മുഴക്കി ഞാൻ മൂത്തയഹന്തയും ഗർവ്വുമായ്
വീൺവാക്കിൻ വന്മതിലേറി വീഴ്ത്തിയ ബന്ധുജനമത്രയും
വിളക്കിച്ചേർക്കാനാവുന്നതിലുമപ്പുറമകലേക്ക് എന്നെവിട്ട്
വിലകിപ്പോയതെന്റെ വാഴ്വിൽ ഞാൻ കണ്ട പെരും നേട്ടം
പിന്തുടർച്ചയ്ക്കായ് തന്റെയനന്തരം ഭൂമിയിൽ പ്രിയമോടെ
പെണ്ണോ പുരുഷനോ അതെന്തുതന്നെയാകിലും
പിള്ളയൊന്നു വേണമെന്നു കൊതിച്ചു ജന്മമെല്ലാം
പുണ്യഭൂവിൽ മാലോകരൊക്കെയും പൂവിട്ടു വണങ്ങവേ
ഭ്രൂണഹത്യയ്ക്കൊരൊറ്റമൂലി തേടി ഞാൻ കാലമാകെ
ഭ്രമണം ചെയ്ത തോട്ടം തൊടി പാന്ഥാവതത്രയും
ഭ്രമമൊടുങ്ങിയയീ മാത്രയിൽ തിരിച്ചറിയുന്നു ഞാൻ
ബ്രഹ്മാവു കൊതിക്കിലും പൊറുക്കയില്ലെന്നോടീ ജന്മം
പാനപാത്രമൊന്നിരിപ്പൂ എന്റെ കൈവെള്ളയിൽ
പകരാതെ നൽ വിഭവമൊന്നുപോലും സ്വന്തമായ്
പരന്റെ പാഥേയം കയ്യിട്ടു വാരി ഞാൻ നിത്യവും
പാരിലെ സ്വാസ്ഥ്യം കെടുത്തിയതെന്റെ മിച്ചപത്രം
ഇനിയില്ലയില്ലയെൻ വാഴ്വിലൊരു മാത്രപോലും
ഇക്കണ്ട കാലമെല്ലാം കെടു കൂത്താടിത്തിമിർത്ത
ഇരുണ്ട നാളിനെയൊന്നു തിരുത്തിച്ചൊല്ലാൻ
ഇട്ടേച്ചുപോകുവാനാർക്കും വേണ്ടാത്തയീ വാക്കു മാത്രം
ഒടുങ്ങട്ടെ ഞാനൊരിക്കലുമൊടുങ്ങാത്ത
ഒരിളം കവിതയെ പാതി വഴിയിൽ നിർത്തി
ഓർക്കാതിരിക്ക ഒരിക്കലുമീയെന്നെ വീണ്ടും
ഓതുവാൻ ബാക്കിയാക്കുന്നു ഞാനെന്റെ കാവ്യം

00000000000000000000000000000

2014 ജൂലൈ 7, തിങ്കളാഴ്‌ച

പഞ്ചേന്ദ്രിയങ്ങൾ


കണ്ണേ മടങ്ങുക,
വിലക്കപ്പെട്ട വിഭവങ്ങളൊക്കെയും ചുറ്റിലും
പൂത്ത് കായ്ച്ച് കുലച്ച് നിൽക്കവേ
രണ്ടാം നോട്ടത്തിലേക്കെന്നെ വലിച്ചിട്ട്
മലിനപ്പെടുത്തായ്കയെൻ വ്രതമൊടുക്കായ്ക


കാതേ ഉൾവലിയുക,
സ്വന്തബന്ധവും സൗഹൃദക്കൂട്ടവും ഭൂലോകമൊക്കെയും
അടച്ചാക്ഷേപിച്ച് പടിയടച്ചൊതുക്കവേ
അനർഹമായൊരു മധുവാണി കേൾക്കയിൽ
കൂർമ്മ പെരുത്ത് വീണ്ടും കൊതിപ്പിച്ച്
വിഷമ വൃത്തത്തിലേക്കെന്നെ നയിക്കായ്ക


ശ്വസനേന്ദ്രിയമറിയുക,
ലഹരി പതയുന്ന നഗരഹൃദയങ്ങളിൽ
കറുപ്പു പൂക്കുന്ന മാനവ സ്വപ്നങ്ങളിൽ
പട്ടിണി വമിക്കുന്ന ഗന്ധകപ്പുകയും
അദ്ധ്വാന വർഗ്ഗത്തിൻ വിയർപ്പു ഗന്ധവും
ഒരു മാത്രയെങ്കിലും മറക്കാതെ കാക്കുക


നാവേ പൊറുക്ക നീ,
കാടിനെക്കവിതയെ കർക്കടകപ്പെരുമഴയെ കാമിച്ച്
ഞാനെന്റെ പാടെന്നു സ്വയം പടപൊരുതി വാഴവേ
അപഹസിച്ച് നിന്ദിച്ചൊടുക്കമൊരു വ്യഭിചാര
അപസർപ്പകക്കഥ മെനഞ്ഞ സദാചാര പേപ്പട്ടിയെ
പേരിനു പോലും ഭത്സിക്കായ്ക, പുലയാട്ടു പറയായ്ക


ത്വക്കെന്നുമെന്നിലേക്കൊതുങ്ങിയിരിക്ക,
തൊട്ടുരുമ്മി തോളോട് തോൾ ചേർന്ന്
അമ്മ പെങ്ങളമ്മാവിയെന്ന് കൂട്ടായ്
നൽ വ്യവസ്ഥ പകുത്ത നാളൊടുങ്ങി
പിറന്നു വീണ പെൺകുരുന്നും കിഴവിയും
പെണ്ണെന്നെതു പീഢന വസ്തുവായയിന്നാൾ
തട്ടാതെ മുട്ടാതെ തന്നിലേക്കു ചുരുങ്ങിയസ്തമിക്ക


ഇന്ദ്രിയങ്ങളെയനുനയിപ്പിച്ച് ഭോഗിച്ച് വെറുമൊരു
ജനനേന്ദ്രിയ മോഹമൊതുക്കലായ് ജീവിതം
മാറിടുന്ന കാലത്തിനൊരു പക്കം മുന്നേ മണ്ണിൽ നിന്ന്
വിണ്ണിലേക്കലിഞ്ഞെങ്കിലീ പാഴ്ദേഹം,ആത്മൻ


000000000000000000000000000

2014 ജൂലൈ 3, വ്യാഴാഴ്‌ച

ജീവിത വ്രതം



വ്രത വിശുദ്ധിയുടെ നാളുകളിൽ
വിശപ്പിന്റെ ആഴങ്ങൾ പരതവേ
ഒരു പിൻവിളിയായ് നീയെന്നിൽ
ഓർമ്മകൾ കോരിയിടുന്നുണ്ട്


സസ്യേതര വിഭവങ്ങളുടെ പ്രദർശനാലയങ്ങളായ്
സതീർത്ഥ്യരൊക്കെയും മദ്ധ്യാഹ്നം ഘോഷിക്കവേ
ഒരിറ്റു കഞ്ഞിത്തെളിപോലും നുകരുവാനില്ലാത്ത
വിദ്യാലയദുരന്തത്തിൽ വ്രതമാസമൊരു വരമായറിയുന്നു


സഖാക്കളൊക്കെയും പ്രണയം പകുത്ത്
കലാലയ മൂലകളിൽ പുഷ്പിച്ചു നില്ക്കവേ
ഒറ്റപ്പെടുത്തലിനളവുകോൽ മറക്കുവാൻ
സമരവും ചരിത്രവും വേദാന്തമായ്ക്കണ്ട്
വിപ്ലവമോതിയ വേളയിൽ വിരുന്നെത്തും
വ്രതകാലമൊരു ഒളിച്ചോട്ടമായുണരുന്നു


പേരെടുത്ത തറവാട്ടിൽ പിറന്ന ദോഷമൊടുക്കുവാൻ
പേയെടുത്ത് പാഞ്ഞ നഗര ഗർത്തങ്ങളിലൊക്കെയും
നാലണത്തുട്ടുപോലും തനിക്കായ് വ്യയം ചെയ്യാതെ
ബന്ധങ്ങളെയൂട്ടുവാൻ ത്യജിച്ച തീക്ഷ്ണ ദിനങ്ങളിൽ
നീണ്ടുനിന്ന നോമ്പുകൾ പട്ടിണിക്കു മറയായിരുന്നു


ഇന്നീ ജീവിത സായന്തനച്ചുകപ്പുപോലും
എന്നേക്കുമായകന്നയൊടുക്കത്തെ മൂച്ചിൽ
മുടിക്കാൻ പിറന്നവനെന്ന ബിരുദവും പേറി
കടത്തിണ്ണയലങ്കരിക്കും വെറുപ്പിന്റെ മാത്രയിൽ
തിന്നാനൊരു കൂട്ടം ഗുളികയും നുകരുവാൻ വ്യഥയും
ഇന്നലെകൾ തന്ന നടുക്കം രുചിക്കുന്ന ഓർമ്മകളും വിട്ട്
ഒരു തീവ്ര വ്രതമായ് ഞാനുരുകിയൊടുങ്ങട്ടെ നാളെ മടങ്ങുവാൻ


wwwwwwwwwwwwwwwwwwwww

2014 ജൂൺ 25, ബുധനാഴ്‌ച

മഷിത്തണ്ട്



വയറെരിയുന്ന പ്രാരാബ്ധ കോടികളിൽ
വിദ്യാലയ വരാന്തയിലെ അപകർഷ മദ്ധ്യാഹ്നം
അത്രമേൽ കൊതിച്ചുണർന്നിരിക്കണം
സുമതിയും സൗദാമിനിയും സുന്ദരന്മാരും
കയ്യാണ്ടു വാഴുമൊരു മഷിവട്ടു കിട്ടാൻ


ഇന്നീ ജീവിത സായന്തനത്തിലെയൊടുക്കത്തെ മൂച്ചിൽ
അമർഷം കടിച്ചിറക്കാനൊരു പുഴുപ്പല്ലുപോലുമില്ലാതെ
തെക്കോട്ടു നോക്കി കുന്തിച്ചിരിക്കയാണെങ്കിലും
ഉള്ളിലൊരുകോടിയൂർജ്ജ തന്തുക്കളുറയുന്നു
കൊതിക്കുന്നു വീണ്ടുമൊരുൾക്കരുത്തു നേടാൻ


വസന്തയ്ക്ക്, വസൂരിക്ക്, വിഷബാധ പോക്കുവാൻ
മനസ്വാസ്ഥ്യ ലബ്ധിക്ക്, മന്തിനു, മരണത്തിനു പോലും
പിഞ്ഞാണക്കോണിൽ മഷിയെഴുതിയലിയിച്ച്
സേവിച്ച് സ്വർലോക പ്രാപ്തി നേടീടുവാൻ
വിശ്വാസ വിഷം തീണ്ടി മരവിച്ച മസ്തിഷ്കം
മകുടിയൂതി മെരുക്കി മയപ്പെടുത്തി പുതു വേദാന്തമോതി
മാധവ സേവയിൽ മായം കലർത്തും പുരോഹിത വർഗ്ഗത്തിൻ
നീണ്ടുവളർന്നൊരു താടിരോമം മുറുക്കെപ്പിടിച്ച്
ഒരുചുറ്റു ചുറ്റി ഒരു യുഗം തീർന്നാലും തിരിച്ചു വരാത്ത
ഒരു സാഗരത്തിനങ്ങേക്കോണിലേക്കെറിഞ്ഞൊതുക്കാൻ


അതിലൊടുങ്ങണം നീ സ്വയം കെട്ടിയേൽപ്പിച്ച ദിവ്യത്വം
ഹോമമുഴിയലും കൈവിഷം പോക്കലും ബാധയകറ്റലും
നീ പടച്ചെടുത്ത പണം കായ്ക്കും വഴികളൊക്കെയും

സാധുജന സേവയ്ക്കത്രമാത്രമീ ജന്മമാകുകിൽ ഞാൻ
സായൂജ്യമടയുന്നു പുരോഹിത പതനത്തിലൊരു കവിതയായ്


xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...