2016 ഫെബ്രുവരി 13, ശനിയാഴ്‌ച

ഭാവ ഗായകനോട്. . .




വരിക പ്രണയ ഗായകാ
ഇനിയുമൊരു പുതു വസന്ത തംബുരു മീട്ടുവാൻ
ഇത് നീർമാതളം പൂത്ത നാടിത്
ഉത്തമഗീതം പ്രാർത്ഥനാ വേദമായോതുന്ന,
ലൈലാ മജ്നുവിനെ പ്രകീർത്തിക്കുന്ന നാട്
പ്രേമ വായ്പുകളെ ഓംകാര മന്ത്രം പോൽ
പുലർ വേളതൊട്ടു പ്രദോഷം വരെ നിത്യവും
ഉരുക്കഴിച്ചുണരുന്ന, പരശുരാമ ഭൂമിയിത്
സ്വപ്നം മതിവരുവോളമാസ്വദിക്കുവാനില്ല
നേരമൊട്ടുമില്ല ഉണ്മയത്രമാത്രമുണ്ട് കൊറിക്കുവാൻ
വ്യഭിചാരക്കുറ്റം തെളിയിക്കപ്പെട്ടവൻ
വേദാന്തമോതിക്കയ്യടി കൊള്ളുന്ന കവലയിത് കാണുക
സ്വർണ്ണമൊന്തയിലമൃത് മൊത്തിക്കുടിച്ചപിൻ
ദാരിദ്ര്യം സ്വർഗ്ഗത്തിലേക്കുള്ള പാതയെന്ന്
ദൈവ വചനം വിളമ്പുന്ന പാതിരിയുടെ വീട് കാണുക
ഭരണമേധാവിത്വത്തിന്റെ തിരുവാസനം തുടച്ചപിൻ
പൊതു മുതലിൽ കൊള്ളകൊണ്ട കോടിയിലൊരു പാതി
പൊതിഞ്ഞെടുത്ത് ശേഷം ഒരുവേളയ്ക്കപ്പം കട്ടവനെ
കൽത്തുറുങ്കിൽ തൂക്കിലേറ്റുന്ന ന്യായാധിപ വേഷം കാണുക
പുലരുവോളം മധു ചഷകം കയ്യിലേന്തി
ബോധമണ്ഡലം തകർന്നപിൻ നഗ്നനായ്
കുത്തിക്കുറിച്ച പൊട്ടത്തരമൊക്കെയും
അത്യന്താധുനികമെന്ന് പുലമ്പി വമ്പോടെ
നല്ലവാക്കു നാലെണ്ണം പ്രാസം ചേർത്ത്
ആലങ്കാരികമായ് മൊഴിഞ്ഞവനെ
വാളെടുത്തവനൊക്കെയും വെളിച്ചപ്പാടെന്ന്
അവമതിക്കുന്ന കവികുലം വാഴുമൊരു
അക്കാദമിക് വിണ്ടലം കൺ കുളിർക്കെ കാണുക
അരുത്, ഭവാൻ വന്ന വഴി തന്നെ മടങ്ങരുത്
ഉണ്ട് കാഴ്ചകളനവധി കൊള്ളുവാൻ
ശേഷം അമ്പെടുത്തൊടുക്കുവാൻ, കരിക്കുവാൻ
അല്ലെങ്കിലവിടുന്ന് പുനരവതരിക്കുകയടിയന്റെ
എഴുത്താണിത്തുമ്പിലൊരു വജ്രാവരണമായെങ്കിലും
000000000000000000000000000000


2015 നവംബർ 19, വ്യാഴാഴ്‌ച

ഒടുക്കത്തെ മോഹം



പിറക്കണമെന്നുണ്ടൊരു കീഴാള ജാതിയായ്
പീഢനക്കൊടും കാടു താണ്ടാൻ, സഹിക്കാൻ
പഠിക്കണമെനിക്കൊട്ടീ പിൻ കരമാരിതെന്ന്
പൊറുക്കുവാനാവാത്ത മതക്കോലം പണിതവൻ
അത്രമേലാർത്തിയുണ്ട് പൊളിച്ചെഴുതുവാൻ
ആർക്കുമൊട്ടുതവാത്തയീ പുരോഹിത വക്രനീതി
ആഗ്രഹമുണ്ട് നിശ്ചയമാവതുണ്ടൊരിക്കലെൻ
ആയുസ്സു തീരും മുൻ ന്യായം ജയിച്ചു കാണാൻ
മർത്യനാണാകയാൽ സ്വപ്നമുണ്ട്, വികാരമുണ്ട്
മോഹമുണ്ടത്രമേൽ മറിച്ചു ധരിക്കായ്ക
മേലാളനാണു നീ ശുഭ്രക്കോലമുറഞ്ഞ് മൊഴിവത്
മൂല കാരണം നോക്കാതെ വിഴുങ്ങും നാളൊടുങ്ങിടും
ചേരുംപടി ചേർക്കുവാൻ വന്ന ചോദ്യമൊന്നുപോലും
ചേലോടെ പൂരിപ്പിക്കുവാൻ തെല്ലുമാവാതെ പോയ
ചമയമിട്ടൊരു കോലം മാത്രമാണു നാഥനെങ്കിൽ
ചില്ലിട്ട പള്ളിമേട തന്നിൽ കല്ലൊന്നെറിയുവാനെന്തു വേണ്ടൂ
വരുമിനിയുമൊരു പുലരിയിതു കനവല്ല കട്ടായം
വറുതി തീർന്നേവരും തുല്ല്യരായ് വാഴ്ന്നിടും
വീണൊടുങ്ങിടും മേല്ക്കോയ്മയൊക്കെയും
വീറോടെയിന്നേ പൊരുതുവിൻ കൂട്ടരേ
xxxxxxxxxxxxxxxxxxxxxxxxxx

2015 നവംബർ 12, വ്യാഴാഴ്‌ച

ഭരണാസനമേറുന്നവരോട്. . .




ഒരു മുദ്രാവാക്യത്തിന്റെ തുമ്പ് പിടിച്ച്
മരിച്ചവർ മടങ്ങി വരാറില്ല
പ്രകടനത്തിന്റെ മുൻ നിരയിൽ
ആത്മാക്കളെ നിരത്തി നിർത്തി
അധികാരമൊരിക്കലും തിരിച്ച് നൽകാറുമില്ല
ഇറച്ചിക്കടയ്ക്ക് കാലാൾപ്പടയെ കാവൽ വെച്ച്
യുദ്ധഭൂമിയിൽ പടപൊരുതി മുറിവേറ്റവനു
വേട്ടനായയെ കണി വെയ്ക്കുന്നു
അർഹതപ്പെട്ടവൻ അധ്വാനിച്ച് നേടിയ വിജയം
ഭരണകൂട മേധാവിത്വത്തിന്റെ ഔദാര്യമല്ല
ഒറ്റക്കണ്ണാൽ കാണുന്നത് മാത്രമല്ല
ഒതുക്കപ്പെടുന്ന ശ്വാസങ്ങളിലുമുണ്ട് കാഴ്ച
വിളിയെത്താത്ത കുന്നിനു മുകളിലും
ഒറ്റപ്പെട്ടു പോയവൻ നിലവിളിച്ചു തന്നെ
ഞെട്ടറ്റുപോയ സ്വപ്നങ്ങളുടെ കടയ്ക്കൽ
നീരുറ്റിക്കുവാൻ നീ വരുമെന്നല്ല പ്രതീക്ഷ
അരിവറ്റൊന്ന് കാണാതെപോയ അന്നനാളം
പൂവിട്ട് നീ തൊഴുമെന്നുമില്ല മോഹം
എന്റെ നെറുകന്തലയിൽ എരിച്ചെഴുതിയ
വെറുക്കപ്പെടേണ്ടവനെന്ന മുദ്ര മാത്രം നീ പറിച്ചൊടുക്കുക
കനവു കണ്ടു വളഞ്ഞയെൻ കശേരുവിനൊരു താങ്ങായ്
കാലമെല്ലാം നീയുണ്ടെന്ന് വെറുതേ മൊഴിയുക
എങ്കിലെന്റെയിടത്തേ ചൂണ്ടുവിരലിലെന്നും
മഷി പുരട്ടി കാക്കും ഞാൻ നിന്റെ ഭരണാസനം
000000000000000000000000000000

2015 നവംബർ 8, ഞായറാഴ്‌ച

ശിലയായ് എന്നും നീ. . .




ദുരിതക്കയമെന്നത്
ഉണ്മയിൽ നിന്ന് ഉപമയിലേക്കുള്ള
ഒരു ഉൾവലിയലാണു
ജീവിത ഭാരമെന്നാൽ
കഴുതയാക്കപ്പെടുന്നവന്റേയും
കുതിര കയറുന്നവന്റേയും
മദ്ധ്യേ ഉയർത്തപ്പെടുന്നൊരു
ഒടുങ്ങാ സമസ്യയാണു
വിധി വിലക്കുകളുടെ
വേദ സൂക്തങ്ങളിൽ നിന്ന്
വരും വരായ്കയുടെ
സത്യ നീതിയിലേക്ക്
ജാര സംസർഗ്ഗം നടത്തവേ
ഒറ്റപ്പെടുത്തപ്പെടുന്നത്
ജീവിതത്തുരുത്തിൽ നിന്നാണു
അപഥ ഭ്രമണം ചെയ്യവേ
ജീവിത മാർഗ്ഗങ്ങളിൽ നിന്ന്
ആട്ടിയകറ്റപ്പെടുന്നു
നീ കുറിച്ചിട്ടത് മാത്രമാണു
നിത്യ സത്യമെന്നും
എതിരൊഴുകുന്നവനെന്നും
പടിക്കപ്പുറമാണെന്നും
നിന്റെ ശിലാലിഖിതം
വായിക്കപ്പെടുന്നു
വിശക്കുന്നവനു എച്ചിൽക്കൂനയും
അജീർണ്ണം പിടിച്ചവനു അമൃതും
പകരുന്ന നിന്റെ നീതിയാണു
ഹിതം, പാവനം സ്തുത്യർഹമെങ്കിൽ
നീയെന്നതുമെന്റെ തൊടിയിലെ
പായലൊട്ടിയ കരിമ്പാറയും
കെടുകെട്ടയെന്റെ പാഴ് മനസ്സിൽ
സമമായിരിക്കും ഞാനൊടുങ്ങുവോളം
xxxxxxxxxxxxxxxxxxxxxxxxxx

2015 ഒക്‌ടോബർ 25, ഞായറാഴ്‌ച

യാത്രയാകും മുമ്പൊരു വാക്ക്. . .



ഞാനില്ലാത്ത, ശ്മശാനത്തിലെ
ഒടുക്കത്തെ രാത്രിയാണിന്ന്
ഭ്രമങ്ങളൊടുങ്ങാത്തവൻ
രതി രതിയെന്നലയുന്നവൻ
മതിയൊട്ടുമേശാത്തവൻ
വിശേഷണങ്ങളുടെയോരോ
പെരുമ്പറ മുഴക്കത്തിനുമപ്പുറം
ത്രസിപ്പിക്കുന്ന മൗനത്തിലേക്ക്
ഊളിയിട്ടിറങ്ങവേയെന്റെ
സിരകളെയൊന്നായ് മൂടുന്നത്
നിലയ്ക്കാത്തൊരു തിരയിളക്കമാണു
നിന്റെ പുലരികളിലെയൊരു പക്കം
പകുത്തെടുത്തെന്ന് കഥ മെനഞ്ഞ്
പകരം കൊയ്തെടുത്തതെന്റെ
ഉന്മാദമായൊരു ഉത്സവക്കാലമാണു
മതമേധാവിത്വത്തിന്നെതിരൊഴുകവേ
ചിറകെട്ടിയൊതുക്കിയതെന്റെ അവർണ്ണ യൗവ്വനം
നിലാവൊടുങ്ങുവോളം നിത്യവും
അഭിസാരികയെ പുല്കുന്ന നിന്നിലും
അശാന്ത പർവ്വങ്ങളിൽ കാലമെല്ലാം
കാവ്യ തീർത്ഥമൊഴുക്കുന്ന എന്നിലും
ഒരേ സ്വർഗ്ഗമാണു വിധി കല്പിതമെങ്കിൽ
നരകഭൂവിന്റെയൊടുക്കത്തെയാഴത്തിൽ
കവിത ചൊല്ലി ഞാൻ കരിഞ്ഞൊടുങ്ങിടാം
ഒടുവിലെന്റെ ദേഹമൊരു ശിലയായ് ഖനീഭവിച്ച്
ഉയർന്നു വരുമതിലൊരായിരം വിപ്ലവ ഗീതികൾ
000000000000000000000000000

2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

പ്രണയത്തിലേക്ക് തിരിച്ചുവച്ച ഭരണതീട്ടൂരം



പാതി വെന്ത ഉടലും പറഞ്ഞു തീരാത്ത വാക്കുമായ്
നിന്നിൽ നിന്നു ഞാൻ പടിയിറങ്ങിപ്പോയത്
ബുദ്ധ മാർഗേ സത്യം പരതിയല്ല
ഒഴുകാത്ത ഓർമ്മകളുടെ ഭ്രൂണ പാളിക്കുള്ളിൽ
പുറന്തോട് പൊട്ടുന്ന ബ്രാഹ്മ മുഹൂർത്തം കാത്ത്
വിടരാനും കൊഴിയാനുമാവാതെ മുരടിക്കവേ
നിന്നിലൊരു കാവ്യമെഴുതാൻ മാത്രമാണു
ചിന്തകൾക്ക് തീകൊടുത്ത് കാത്ത് കിടന്നത്
പ്രണയം പൂക്കുന്ന കൽ മണ്ഡപങ്ങളിൽ
രേതസ്സിറ്റു വീഴുന്ന കാലം കിനാകണ്ട്
വേദങ്ങൾ വേപഥു തീർക്കുന്നവയാണെന്ന്
പുതു വർഗ്ഗം തിരുത്തി വായിക്കവേ
ഒടുങ്ങിയതെന്റെ വിത്തറ്റുപോയ വിശ്വാസപ്പാടമാണു
ഞാനെന്തു ഭുജിക്കണം ഭോഗിക്കണം
സരസ്വതീ മന്ദിര നടയിലെന്ത് പ്രാർത്ഥിക്കണം
തീട്ടൂരമിട്ട് തീർപ്പെഴുതിയവർ ന്യായാസനമേറവേ
ഇനിയെന്റെ പ്രേമ വായ്പും രതി സംസർഗ്ഗവും
ആശയാദർശങ്ങളൊക്കെയും ഒരു താഴിട്ട് പൂട്ടി
ഭരണ വർഗ്ഗത്തിനടിയറ വെച്ച് കീഴ്പ്പെടുമെന്ന
മേലാള സ്വപ്നം ഒരു ശൂലമുനയിൽ കോർത്തെടുത്ത്
പഞ്ചാഗ്നിയിൽ ചുട്ടെരിച്ച് സ്വാതന്ത്ര്യ ഗീതം പാടി
വീണ്ടുമൊരു പ്രണയ പുരുഷനായ് ഞാൻ നിന്നിലവതരിക്കും
അന്ന്, കൊയ്ത്തടുത്ത പാടങ്ങളിലെ ഈണവും
പുള്ളുവൻ പാട്ടും നിന്റെ ശീൽക്കാരവും ചേർന്ന്
ഒരു പുതുവുലകം ഉയിർത്തുവരും നമുക്കു മാത്രമായ്
0000000000000000000000000000000

2015 ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പ്രണയത്തിന്റെ പ്രവാചകൻ

പ്രണയമായിരുന്നില്ലൊരിക്കലുമെന്റെ
വാക്കിലും മൊഴിയിലും മിഴികളിലും
വ്രണിത മോഹങ്ങളെ, നിന്റെ സ്വപ്നങ്ങളെ
കാക്കുവാനാളായിരുന്നില്ല ഞാനൊട്ടുമേ
നിന്റെ മാംസ ക്ഷേത്രത്തിലേക്ക്
ഒരു മേഘമായ് കരിഞ്ഞിറങ്ങാനും
പുലരുവോളം മഴയായ് പെയ്തലിയാനും
അത്ഭുത വിളക്ക് മറന്നു വെച്ചിരുന്നു
കബന്ധങ്ങൾ ബാക്കിയാവുന്ന
നോവിന്റെയോർമ്മക്കളങ്ങളിൽ
നീ സത്യവും ഞാൻ തെമ്മാടിയുമാവാൻ
ത്യജിച്ചതെന്റെ മഴവിൽക്കൊടിയാണു
ഗന്ധർവ്വ മന്ത്രങ്ങളിൽ മിന്നാമിനുങ്ങായി
നിന്റെ വേഴ്ചയ്ക്ക് കാഴ്ചയാവാനും
തീയുമ്മ കൊണ്ട് നിന്നെ പൊള്ളിക്കുന്ന
പുരോഹിത ചുണ്ടിനൊരു വിലങ്ങാവാനും
ചിറകുകൾ തുന്നിത്തുടങ്ങിയിരുന്നു
നിമിഷ വേഗങ്ങളുടെ സ്ഖലന സുഖത്തിലേക്ക്
നീയൊത്ത് കൊഴിഞ്ഞുവീഴുന്ന തല്ക്ഷണം

ഒഴിഞ്ഞൊടുങ്ങി ഓർമ്മയിൽനിന്നുപോലുമടരുന്നതാണു
ഞാനെന്ന കവിതയും ഭ്രമവുമടങ്ങാത്ത ദാഹവും
എങ്കിലും, ഇത്ര കല്പിക്കില്ല ഞാനൊട്ടുമേ
നീ പകർന്ന മുന്തിരിച്ചാറിന്റെ പുളിപ്പും
വിയർപ്പിലും വേവാത്ത മാംസച്ചൊരുക്കും
കൂരിരുട്ടിൽ തൊട്ടറിഞ്ഞ മുലക്കണ്ണും
മാത്രമൊരു നീക്കിയിരുപ്പായ് മണ്ണടിഞ്ഞാകിലും
പ്രണയത്തിന്റെ പ്രവാചകനെന്നൊരു
സ്മാരക ലിഖിതം ബാക്കിയാകുമെന്റെ
കല്ലറക്കെട്ടിൽ കല്പാന്തം വരുവോളം
00000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...