2020 ഏപ്രിൽ 11, ശനിയാഴ്‌ച

കുന്തിച്ചിരിക്കുന്നവന്റെ നിന്ദാസ്തുതി



ഉന്മത്ത ജീവിതം കൊട്ടിഘോഷിക്കുന്ന
ഭ്രാന്ത ശൈലങ്ങൾക്ക് കാവലാകുവാൻ
മുക്കോടിയാണ്ടവരെ പൂവിട്ട് മൂടുന്ന
ജാതി മരങ്ങൾക്ക് ജീവജലമൂട്ടുവാൻ
ഉടലാഴങ്ങളിലൊക്കെയും മധു പൂത്ത്, വീണ്ടും
ഇടവഴികളിൽ ഇക്കിളി കൊയ്യും കൂട്ടരെ
നിർവ്വികാര മൊഴികളിലേക്ക് പകർത്തുവാൻ
എന്നെ, എന്നെമാത്രം ജീവിത രേഖയിൽ
മുദ്ര ചാർത്തി വാതിൽപ്പടിയിൽ കെട്ടിയിട്ടേക്കുക

പൂക്കുവാൻ കായ്ക്കുവാൻ ഉൾപ്പുളകമാകുവാൻ
പിൻനിരപ്പോത്തിനെ വരെയൊരുക്കി
പകലൊക്കെയും വ്യഥമോന്തി നീന്തിക്കയറിയ
പശിജന്മമെന്നെ തെരുവിലേക്കെറിയുക
പാതിരാവൊക്കെയും വസന്തം മൊത്തിക്കുടിച്ച്
പട്ടാപ്പകൽ പരധാരങ്ങളിൽ പേക്കൂത്ത് കൊണ്ട്
പള്ളിമേടകളിൽ വാഴ്ത്തപ്പെട്ടവരാക്കുവോരെ
പാർത്ത് കൊതികൊള്ളുവാനെന്നെ കാലമൊക്കെയും
പതിയാക്കി വെയ്ക്കുകയൊരു പേട്ടെരുമ തന്നുടെ

വിധിവിപരീതമായൊന്നും വന്നു കൂടുകയില്ല
കുറിച്ചിടപ്പെട്ടതല്ലാതുലകിൽ ഇളകിടില്ല
നിശ്വാസമൊന്നുപോലും പാരിൽ ഭവിക്കുവാൻ
ഭവാന്റെ കാരുണ്യമില്ലാതൊനുമില്ല,യെന്നായ്
ഗതികേടെന്റേതവിടുത്തെ കൃപയിലൊന്നെന്ന്
തത്വജ്ഞാനം മൊഴിയുന്ന തിരുവായിലിത്തിരി
ഗന്ധകവും തുരിശും കൂട്ടിക്കുഴച്ചിട്ട് തീ പകരുന്നു
അവനമൃതുമടിയനു കയ്പുനീരും കാലമെല്ലാമെന്ന്
കൃപ ചെയ്യുമീശനു തെക്കുനോക്കി നിന്ദാസ്തുതിയിടുന്നു

==================================






2020 ഏപ്രിൽ 1, ബുധനാഴ്‌ച

പുണ്യ ദേഹങ്ങളിൽ പുഴുക്കൾ മേയുന്നു



ചത്ത കോഴിയെ ഊതിപ്പറപ്പിക്കുന്നോൻ
സൂര്യനു കീഴിലെയാധിയൊക്കെയും
മന്ത്രിച്ച് തുപ്പി ഉഴിഞ്ഞെടുക്കുന്നവൻ
കോഴിമുട്ടയിൽ ഇസ്മെഴുതി
പിഞ്ഞാണക്കോപ്പയിൽ അറബിമഷിയിട്ട്
അശരണരുടെ കണ്ണീരിൽ കനകം കൊണ്ടോൻ
ചുവപ്പ് രാശി കൽപ്പിച്ച നാൾ തൊട്ട്
മാളത്തിലൊളിച്ച് മിണ്ടാട്ടമറ്റാണ്ട് പോവുന്നു

ചേട്ടയെച്ചെകുത്താനെ ചൊൽപ്പടിയിലാക്കി
കെട്ട കൊമ്പൊടിച്ച് കാഞ്ഞിരത്തിൽ തളച്ച്
കളം വരച്ച് ഉറഞ്ഞ് തുള്ളി സ്വയം നാഥനായോൻ 
വെള്ളരിയിൽ മുള്ളാണിതിരുകി, വെറ്റിലത്തൂമ്പിൽ
തിരുനൂറു പുരട്ടി, തിലകം ചാർത്തിയോൻ
പൂട്ടിട്ട നാൾ തൊട്ട് പുരയകം പൂണ്ട് പുത്തരിയും
പുണ്യാഹവുമില്ലാതെ ചൊറികുത്തിയിരിക്കുന്നു

ദിവ്യബലിയിൽ സാത്താനെയലിയിച്ച്
അൽത്താരയ്ക്കുമുന്നിൽ അവതാരവേഷം ധരിച്ച്
കുഞ്ഞാടുകൾക്കൊക്കെ കുമ്പസാരക്കൂടൊരുക്കി
അഞ്ചപ്പംകൊണ്ടൂട്ടിയതും കടൽ പിളർത്തിയതും
വെഞ്ചെരിപ്പിനു, കൂദാശയ്ക്ക്, കുരിശുനാട്ടിനു
ബലം കൊണ്ടോനെന്ന് മേനി നടിച്ചവൻ
കതകിനു പിറകിലൊരു രേഖ കൊത്തിയതിൽപ്പിന്നെ
ഉടുപ്പഴിച്ചുത്തരത്തിലിട്ട് അവലോസുരുട്ടുന്നു

കൊണ്ട കോലങ്ങളിൽ കുതുകമില്ലൊട്ടുമേ
ഇക്കണ്ട ദുർവൃത്താന്തമൊക്കെയുമാടുമിനി മേലിലും
പാപിയെന്ന് മുദ്രകുത്തി പരന്റെയൊക്കെയും
പിഴിഞ്ഞെടുത്ത് പൊന്നറയിലാളുന്ന കാലമാകവേ
തളച്ചത് താനാണു മഹാമാരിയെയെന്ന് ഞെളിയുകിൽ
നാക്കു വലിച്ചെടുത്ത് ചുഴറ്റിയെറിയുമിത് കട്ടായം
മസ്തിഷ്കം പുഴുതിന്നാത്ത യുവതയൊന്നിനെ കാക്കുക
0000000000000000000000000000000000000000000000000000

2020 ഫെബ്രുവരി 18, ചൊവ്വാഴ്ച

മുച്ചീർപ്പൻ കുലക്കാതെ മുടിയാൻ കാലം



മുടിയനന്നെന്നെ മകുടം ചാർത്തി വാഴ്ത്തുക
മഞ്ചലേറ്റാനും മൂന്നുപിടി മണ്ണിടാനും
മെഴുതിരി കൊളുത്തി ശാന്തിയോതാനും
മരണപ്പിറ്റേന്നുമിവനെ കാത്തു കിടക്കുക

അരാജകവാദിയെന്നെന്നെ ആട്ടിയകറ്റുക
അയോഗ്യനമൃതകുംഭമേന്തുന്ന ആണ്ടറുതിയിൽ
അധികാരാസനത്തിലവനട്ടിപ്പേറു കിടക്കയിൽ
അർത്ഥവ്യാപ്തിയുണ്ടെന്റെ കവിതയ്ക്കെന്നോതുക

പന്തികളിൽ നിന്നൊക്കെയെന്നെ പടി കടത്തീടുക
പണക്കൊഴുപ്പളക്കുന്ന, പരസ്പര ബന്ധയന്ത്രങ്ങളിൽ
പുകച്ച് പുറംചാടിക്കുന്ന സൗഹൃദപ്പുഴുക്കുത്തുക്കളിൽ
പച്ചയ്ക്കെന്റെ മാംസം പകുത്ത് തിന്നുക, ഏമ്പക്കമിടുക

കുരിശു വഴികളിൽനിന്നെന്നെ കല്ലെറിഞ്ഞ് കൊല്ലുക
കുമ്പസാര തീക്കോപ്പകൾ ഉരുക്കി വിൽക്കുന്നതും
കുടവയറുഴിഞ്ഞുറുക്കെഴുതി അറബിമഷി തീറ്റിക്കുന്നതും
കുലമഹിമ, കൗപീനത്തിൽ ചുറ്റി ശാന്തി ചൊല്ലുന്നതും
കുറ്റപ്പാടടിയന്റതല്ല, കവിതയിലെ കണ്ണുകളെ പഴിക്കുക

ഇനിയെന്റെ ചാവും, കബറടക്കവും രഹസ്യമായ് വെക്കുക
ഇത്രയാളു കൂടാഞ്ഞതറിയായ്കയാലെന്ന് ബോധ്യപ്പെടുത്തുക
ഇക്കൊല്ലം കൊണ്ടൊക്കെയും മറക്കുക, മണ്ണിട്ട് മൂടുക
ഇപ്പെരും പാപി കെട്ടിയ പതിരൊക്കെയും കത്തിക്കുക
ഇഴുകിച്ചേരുന്നു മണ്ണിലേക്കുതന്നെ, ഇമ്പമോടെ

000000000000000000000000000000000000000





2020 ജനുവരി 21, ചൊവ്വാഴ്ച

കുങ്കുമ നിറമുള്ള കഴുതകൾ



ഇന്നലെകളെ
കണ്ണിമവെട്ടാതെ
നോക്കിക്കൊണ്ടേയിരിക്കണം
കവിതകളായും കഥകളായും
രേഖപ്പെടുത്താവുന്നവയൊക്കെ
കരിങ്കല്ലിൽ കൊത്തിവച്ചീടണം

നോക്കിയിരിക്കേ ഓർമ്മകളിൽ നിന്ന്
ഓട്ടുകിണ്ടിയും മരച്ചക്കും വെള്ളിക്കോലും
ആഡ്യത്വ ലക്ഷണമാരോപിച്ചൊരു കൂട്ടർ
പടികടത്തിപ്പോകയിൽ ഒച്ചവെക്കണം

പൊട്ടിയ ചട്ടിയിൽ നിന്ന് കൂട്ടാൻ കയ്യിട്ട് വാരി
പൊതു നിരത്തിൽ പ്രദർശന വസ്തുവാക്കി
അപരാധമൊന്നു ചെയ്തെന്ന് ആർപ്പ് വിളിക്കവേ
ഉണ്ടിത്ര നാൾ കൊണ്ട ഉണർവ്വൊക്കെയും കാട്ടണം

പാട്ടൻ മുപ്പാട്ടൻ നാളുതൊട്ടേ കുമ്പിട്ടിരുന്ന ആണ്ടവനെ
കിഴക്കോട്ട് ദർശനം, കെടുകെട്ട ലക്ഷണം, അസഹ്യം
കുറ്റങ്ങൾ നൂറു കെട്ടിയേല്പ്പിച്ച് വിലക്കയിൽ
കുരവയിട്ട് കൂക്കി വിളിച്ച് കുത്തിയിരുന്ന് കൊണ്ടാടണം

എതിർക്കപ്പെടേണ്ടവനൊരിക്കലും ഭീരുവല്ല
അജ്ഞത, നടിക്കിലും തെല്ലുമവനറിയായ്കയല്ല
ചൊല്ലുന്ന ഭോഷത്തം വിലയാവില്ലിന്നെങ്കിലും
ഊട്ടിയുറപ്പിച്ചാവർത്തിച്ചുരുവിടും കെട്ടവാക്കൊക്കെയും
താനേ ചുമന്നിടാൻ കഴുതയായൊരു ജനം നാളെ വരും
എണ്ണമിതാണുള്ളിലുള്ളതെങ്കിൽ എണ്ണപകർന്ന്
ചുട്ടെരിച്ചീടുക 
എണ്ണം തികഞ്ഞൊരു ജനത ഉയിർത്തെഴുന്നേറ്റിടും
00000000000000000000000000000000000000









2020 ജനുവരി 13, തിങ്കളാഴ്‌ച

മരണക്കരം മുത്തമിടുന്നവർ



മൊത്തിക്കുടിച്ച്, കണ്ണുറങ്ങുന്നതിനു മുമ്പാണു
മുലക്കണ്ണിൽനിന്നടർത്തി, വൈര്യം ചുമത്തി
മൂത്തുമുരടിച്ച തീവ്രതയൊടുക്കാനെന്ന വാക്കാൽ
മഞ്ഞുതുള്ളിയൊന്നവർ കാരാഗൃഹമയച്ചത്

മുടന്തി വന്ന്, രാസനാദിപ്പൊടി തേടവേ
മിണ്ടാനൊന്ന് വായ തുറക്കുന്നതിനും മുമ്പ്
മുന്നാധാരത്തെത്തൂക്കി പട്ടാളം, പൂക്കാത്ത
മലകയറി ഒറ്റുകാരന്റെ ലായമെത്തിയിരുന്നു

മൈലാഞ്ചി മൊഞ്ചൊന്ന് നന്നായിക്കാണും മുൻ
മുഹബ്ബത്തിൻ വർത്തമാനം മിണ്ടിപ്പറയും മുമ്പേ
മുഖകാന്തിയിടനെഞ്ചിൽ മുദ്രചാർത്താൻ വിടാതെ
മുനിഞ്ഞു കത്തുന്ന ദീപമവർ ചവിട്ടിക്കെടുത്തുന്നു

മുത്തച്ഛനും മൂത്തപിള്ളയും മുന്നേ പറന്നവരൊക്കെയും
മണ്ടിക്കളിച്ചതും ഇണ്ടൽ പകുത്തതും കണ്ടിരുന്നതും
മതം പൂക്കാതെ മതികെട്ടുപോകാതെ മോദമോടെ
മണ്ണിതൊന്നിലാണെങ്കിൽ, മദംകൊണ്ടവരറിയുക
മേലോട്ടെടുത്ത ശ്വാസമൊന്ന് തിരിച്ച് നല്കുമെന്ന്
മൂർദ്ധാവ് തൊട്ടാർക്കും വാക്കൊന്നും നല്കിയിട്ടില്ല
മഞ്ഞ പുതപ്പിച്ച് കിടത്താൻ നീ വരും കണം മുന്നേ
മിന്നലൊന്ന് പാഞ്ഞിരിക്കുക കെട്ട തലയോടിനുള്ളിൽ




2020 ജനുവരി 5, ഞായറാഴ്‌ച

ഒരു ദേശീയ ഗീതം കൂടി. . .



ഇനിയെത്ര നാളെന്റെ സോദരരേ

ഇന്ത്യയീ വിഷദംശനമേറ്റ്‌ തുടിക്കണം

ഇനിയെത്ര കാതമെൻ സതീർത്ഥ്യരേ

ഇക്കണ്ട ദുരിത വേഷം നമ്മൾ സഹിക്കണം


വെട്ടി മുറിക്കുന്ന വേളയിലൊക്കെയും, നമ്മൾ

വിഢ്ഢിയായ്‌ ചമഞ്ഞിരിക്കുന്നതാകിലോ, കഷ്ടം

വേർപെട്ടു പോകുമീ മതേതര സ്വപ്നങ്ങൾ, പിന്നെ

വെറും ജാതി പൂക്കുന്ന കാടായ്‌ മാറിടും നം ഭാരതം


ഹിന്ദു, മുസൽമാൻ, സിക്ക്‌ പാർസി, ജൈനനെന്നങ്ങനെ

ഹന്ത, സോദരായ്‌ വാഴുമീ സിന്ധു തട സ്വർഗ്ഗ ഭൂമിയെയ-

ഹന്ത പെരുത്തൊരു കൂട്ടമെരിക്കുവാൻ പോർതൊടുക്കുകിൽ

ഹിന്ദോള രാഗമാലപിച്ചൊന്നായ്‌ പ്രതിരോധിക്കുക


തെരുവുകളൊക്കെയും രാഗസാന്ദ്രമാക്കുക തോഴരേ

തീരാ നഷ്ടം വന്നു ഭവിക്കും മുൻ ഐക്യ കാഹളമാവുക

തെല്ലു ഭയം പൂണ്ട്‌, വിപ്ളവ താളം മീട്ടാതെ പോവുകിൽ

തീപ്പെട്ടു പോകും നം നാടിന്റെ പേരും പെരുമയും


ഒന്നാണു, ഒന്നാണു നമ്മളൊന്നാണെന്നുറക്കെ, കൂട്ടേ

ഒറ്റ ശ്വാസത്തിലുച്ചത്തിലാമോദം വിളിക്ക നമ്മൾ

ഒറ്റുകാരനും ഓഛാനിച്ച്‌ നില്ക്കുവോനുമൊടുങ്ങും, പിന്നെയും

ഓം ശാന്തി ശാന്തിയെന്നൊന്നായ്‌ മുഴക്കുക ശാന്തിമന്ത്രം


-മമ്പാടൻ മുജീബ്



2020 ജനുവരി 4, ശനിയാഴ്‌ച

മീസാൻ കല്ലുവരെയനുഗമിക്കുന്ന രാമനാമം



പടപ്പുറപ്പാടിലാണു
വാക്കുകളൊഴുകിയെത്തുന്ന
എന്റെ കൈവരികളെ
ഒരാൾ നോട്ടമെറിഞ്ഞിട്ടുണ്ട്
ഭ്രമങ്ങൾ പൂക്കുന്ന തലച്ചോറു
പൊതിയാൻ തൂശനിലയെടുത്തിട്ടുണ്ട്
ചിന്തകളിൽ തീപ്പന്തമെരിയുന്നത്
മൂടോടെയെടുക്കാൻ കനൽപ്പാത്രമുണ്ട്
പാട്ടൻ മുപ്പാട്ടൻ കൊണ്ട വഹകളൊക്കെയും
മുച്ചൂടും അരിഞ്ഞെടുക്കാൻ ചിലർ
അരിവാളിനു മൂർച്ച കൂട്ടുന്നുണ്ട്
മൂന്നും കൂടിയിടത്ത് ശാന്തിയോതുന്ന
കാഹളം കെട്ടിയിറക്കാൻ തക്ക
കയറുതേടിപ്പോയവരുണ്ട്
കാവി പുതച്ചവനു കാശൊന്നും വേണ്ട
കുലച്ചിരിക്കുന്നയെന്റോളെയോർത്തവൻ
കൊലച്ചിരി ചിരിച്ച് കൂനിയിരിപ്പുണ്ട്
ഉപ്പു കർപ്പൂരം തൊട്ട് തൊടിയിലെ
ഉപ്പനിരിക്കുന്ന പ്ളാവിനു പോലും
അവകാശം കൊണ്ടവർ കാത്തിരിപ്പുണ്ട്

അതിനപ്പുറം, അവർക്കറിയില്ലല്ലോ
രാവിലെ ദേവനു ചാർത്തിയ തുളസിമാല
പുലരുവോളം കെട്ടിയ പാത്തുവിനെ
എന്റെ സൂറയുടെ തിരണ്ടു കുളിക്ക്
ചന്ദനമരച്ച് ഉറക്കൊഴിച്ച സിന്ദുവിനെ
മാർഗ്ഗം കളിക്ക് മക്കളെയൊരുക്കി വിട്ട്
എന്റെ മകന്റെ മാർക്കക്കല്ല്യാണത്തിനു
കൂട്ടു വന്ന പള്ളിമേടപ്പറമ്പിലെ ത്രേസ്യയെ

മനസ്സിലൊരു കോടി കുടിലത കെട്ടുന്ന
ചെറുവിരലൊപ്പമുള്ള ഞാഞ്ഞൂലിനെക്കണ്ട്
മൈത്രിപൂത്ത് മൈലാഞ്ചിച്ചോപ്പ് തേച്ച്
മുഹബ്ബത്ത് പെരുത്ത് മീസാൻ കല്ലുവരെ
രാമപാഹിമ ജപിച്ചെന്നെയനുഗമിക്കുന്ന
നാരായണ നമ്പീശ നടേശ കുലമുള്ളിടം
നരകമാക്കാൻ പോരെടുക്കുന്ന കാവികുലമറിയുക
ഒടുക്കമതിദൂരമല്ല നിന്നൊടുക്കത്തെ മോഹത്തിനു
ത്രിവർണ്ണക്കൊടിക്കപ്പുറം അത്ര ഉയരമൊന്നും
വച്ചു പൊറുപ്പിക്കില്ല ജനം നിന്റെ കളസത്തെ
=================================


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...