ഉലകമൊക്കെയും ഒരേ കൂരയ്ക്ക് കീഴിൽ
ഉണ്ട്, ഭോഗിച്ച്, ഉന്മാദ സ്വപ്നങ്ങൾ നെയ്ത്
ഉടമകളായ് ഉത്സവത്തിമിർപ്പിലാറാടവേ
ഒറ്റയ്ക്കൊരു വെളിമ്പ്രദേശവും വാനവും
കുടിച്ച് വറ്റിക്കുവോനെ കവിയെന്ന് ആക്ഷേപിക്ക
വീണുകിട്ടിയ അപ്പമൊക്കെയും വീഞ്ഞിൽ മുക്കി
തരിശുകിടന്നദേവഗൃഹങ്ങളിൽ കറുപ്പ് വാറ്റി
കക്കുവോളം ഭുജിക്കയും തല പെരുക്കുവോളം
രാപ്പകൽ തിരശ്ശീലയൊടുക്കി ഭോഗിക്കയും ചെയ്യും
ഭൂരിപക്ഷ ഭണ്ഡാരങ്ങളെ വകഞ്ഞ് മാറ്റിയൊറ്റപ്പെട്ട്
ഏകതാരകം കൊണ്ടേഴാകാശവും വെളുപ്പിക്കും
ഭ്രാന്തപുത്രനൊരുവനെ കല്ലെറിയുകയൊറ്റ് കൊടുക്ക
കല്ലു ദൈവങ്ങൾക്ക് പാൽപ്പായസം നേദിച്ച്
രക്തരൂപിണികളെ ഹൃത്തിലാവാഹിച്ച്
അവിലുമലരാവണക്കെണ്ണ തെച്ചി തെള്ളിപ്പൊടി
കണ്ടതൊക്കെയും നടയിലർപ്പിച്ചട്ടഹസിച്ച്
പ്രാർത്ഥനയും പേക്കോലവും കൂട്ടിക്കുഴച്ചോരെ
മനസ്സിലൊരു നരകമെരിച്ചതിലൊടുക്കി
പാതാളവും സ്വർഗ്ഗവും പുനരുദ്ധാരണവുമെല്ലാം
പച്ചമണ്ണിലാണെന്നുഴുവോനെ ഭ്രാന്തനെന്ന് ഭത്സിക്ക
സ്വന്തമാകാശത്തിനു താഴെ,ഭരണകൗപീനത്തിനു കീഴെ
എണ്ണത്തിൽ കുറഞ്ഞോനെരിക്കപ്പെടുകയുമൊടുക്കയും
കണ്ണകിമാരെയൊക്കെയും കാമകേളിക്ക് കൂട്ടിക്കൊടുക്കയും
കുരുന്നുകളെ ശൂലമുനകളിൽ കൊരുക്കയും ചെയ്യുന്ന
ഗതികെട്ട കാവി വിഴുപ്പിന്റെ കറുത്ത ദിനങ്ങളെ ഘോഷിച്ച്
തമ്പ്രാനു ജയമെന്ന് തെരുക്കൂത്ത് കെട്ടുവോനെ തനിച്ചിട്ട്
തീത്തെയ്യമാടി, തിരുക്കവിത പാടി തുള്ളിയുറഞ്ഞ്
നാടൊക്കെയും പന്തം കൊളുത്തി പേയ് പിടിച്ചലറി
പുലഭ്യമോതി പകലിരവില്ലാതലയുവോനെ വെറുക്ക
ഇനിയുമുദയം വരും ഇത്ര സൗമ്യമായാനന്ദമായ്
നമ്മിലൊന്നായറിഞ്ഞൊന്ന് പുഞ്ചിരിക്കാൻ പോലുമേ
തമ്മിലൊന്ന് പേരെടുത്ത് നീട്ടി വിളിക്കാൻ കൂടി
ജാതി കായ്ക്കാത്തൊരു തോട്ടം തൊടി കാണുവാൻ
കുലം തിരക്കാത്തൊരു ഗുരുകുലമെങ്കിലും കുരുക്കുവാൻ
ആവതില്ലാത്തൊരു പുതു ഭാരതം പിറക്കും അന്നും
അഹന്തമാത്രമായിരിക്കട്ടെ,യെടുക്കാത്ത നീക്കിയിരുപ്പ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ