2023 ജൂൺ 7, ബുധനാഴ്‌ച

തെമ്മാടിപ്പറമ്പിലൊടുങ്ങേണ്ട കവിതകൾ



ദൈവക്കളമൊഴിഞ്ഞ മസ്തിഷ്ക്കമടക്കുകളിൽ

ബ്രഹ്മിയുമുറുക്കും വേദാന്തച്ചൊരുക്കും നാട്ടുക

പൂത്ത് പോവരുതൊരിക്കലുമെന്ന് കൊത്തിയ

ജനിതക രേഖകൾ കൊണ്ട മാവുകളിൽ

അവിശ്വാസ മോതിരക്കണ്ണിയിട്ട് വഴി തിരിക്കുക

പൗരോഹിത്യ കുടീരങ്ങളിലൂടെ മാത്രം പെയ്യുന്ന

കരിമേഘങ്ങളെ, ഉപ്പുമുഷ്ണക്കാറ്റുമയച്ച് സ്വന്തമാക്കുക

ധമനികളിലൊക്കെയും കുത്തിനിറച്ച കടുത്ത

വിശ്വാസക്കാറ്റഴിച്ച് വിട്ട് ചാണകം തളിച്ച്

ഗന്ധകവും അമ്ളവും ഒന്നിനുരണ്ടനുപാതമാക്കുക

വെള്ളയുടുത്തവന്റെ സ്വർഗ്ഗരാജ്യത്തിലെ വിശുദ്ധ

മുന്തിരിപ്പുളിപ്പും കുന്തിരിക്കപ്പുകയും മൂറിൻ തൈലവും

നിത്യ ദണ്ഡനയേറ്റവന്റെ നരകദാഹത്തേക്കാൾ

ഒട്ടുമുയരെയല്ലെന്ന് വേദം കുറിക്കുക, ജപിക്കുക

അപ്പവുമമരത്വവും അംശവടിയുള്ളവനെന്നും

ചാട്ടവാറടിയും കുരിശുമരണവും പരദേശിക്കുമെന്നും

കോറിയിട്ട വേദത്താളുകളിൽ വെടിയുപ്പ് പൊതിയുക


ഞാൻ ഞാനായിത്തന്നെ നിലകൊള്ളും നാളെപ്പുലർന്നാകിലും

നിന്റെ ഞാവൽപ്പഴങ്ങളും ഞാറ്റുവേലകളും ന്യായവിധിയും

കുപ്പയിലെറിയുക, കുമ്പസാരത്തിനു മുന്നെയെന്നെത്തഴയുക 

വെറുപ്പിന്റെ അധികാരദണ്ഡാലെന്നെ പ്രഹരിക്കുക

ആയുസ്സൊടുങ്ങുന്നതിനുമരമാത്ര മുമ്പു തന്നെയെന്നെ

ആരുമറിയാതെ തെമ്മാടിക്കുഴിയിലൊടുക്കുമെന്നായ്

നിന്റെ കരുണയുടെ കണക്കുപുസ്തകത്തിൽ കുറിക്കിലും

എത്തിനോക്കില്ലൊരിക്കലും ഞാൻ ദേവ വണക്കത്തിലും

നിന്റെ മാംസവും രക്തവും പകുക്കും തിരുവാലയത്തിലും

ഭേദപ്പെട്ടവനു മാത്രം വെഞ്ചരിപ്പവകാശമേകും മേടയിലും


കുഴിയൊരുക്കിക്കൊൾക, കൂദാശ നിഷേധിച്ചേക്കുക

കുത്തുവാക്കുകളേറ്റു പാടുക, കൂവിയെന്നെ യാത്രയാക്കുക

നീ വാഴുന്നിടമാണവിടെയും സ്വർഗ്ഗമെന്നാലെന്നെ

നിത്യ നരകത്തിലേക്ക് തള്ളിയിട്ടേക്കുക, നടന്നു നീങ്ങുക

അന്നുമെന്റെ കവിതകളുയരത്തിലെരിഞ്ഞിരിക്കും

അതിലെന്റെ സ്വപ്നങ്ങൾ സത്യമെന്ന് കുറിച്ചിരിക്കും

0000000000000000000000000000000000000000000000000000




2023 ഏപ്രിൽ 2, ഞായറാഴ്‌ച

അന്ന, ആർദ്ര പ്രണയത്തിന്റെ ശിഖയേന്തുന്നു



മരണമെന്നിലൊരു ഇരുട്ടിൻ മേലങ്കി തുന്നവേ, അന്നാ

ഒരു ബാഷ്പ കണമെങ്കിലും കൊണ്ടെന്നെ തപിപ്പിക്ക

കാഴ്ചയിൽ നിന്നൊടുക്കത്തെ ബിംബവുമൊടുങ്ങവേ

കണ്ണിലൊടുങ്ങുന്ന നിശ്ചല ദൃശ്യമായ് ഉണ്ടായിരിക്ക 

ശിരസ്സിൽ നിന്നന്ത്യമാം തണൽപ്പൊട്ടുമൂർന്നിറങ്ങവേ

കൈത്തലം വച്ചെന്നെയൊരു മാത്രയനുഗ്രഹിക്ക


അന്നാ, ഹിമശൈലങ്ങളിൽ തീപ്പന്തമുരുവാക്കുമെന്ന്

സാഗരക്കരുത്തിനപ്പുറം സായന്തനങ്ങളുയരുമെന്ന്

പൊരിവെയിലിലും നനുത്ത നിലാച്ചിന്ത് കടയുമെന്ന്

കൈ കൊരുത്ത് പരസ്പരം നാമൊഴുകിയ  നിഴലുകൾ

ഭ്രമങ്ങളിൽ ഭ്രാന്തയൗവ്വനമുരുക്കിയൊഴിച്ച് തണുപ്പിച്ച്

കൈലേസുകളിൽ കടലാഴങ്ങളെയൊളിപ്പിച്ച് കുതിർത്ത്

സ്വയം പ്രദർശനാലയങ്ങളൊരുക്കിയാവോളം പ്രണയിച്ച്

സപ്ത സാഗരവുമതീന്ദ്രിയ ജാലവും തമ്മിൽ കെട്ടിയേല്പ്പിച്ച്

അന്നാ, ഒരു യുഗമൊക്കെയും നാമഭിരമിച്ച ജീവിതപ്പകലുകൾ


എന്നാണു നമ്മിലാദ്യം ജാതിത്തൈ കുരുത്തതും തളിരിട്ടതും

അന്നാ, തെയ്യാട്ടം നിനക്കുള്ളതും പെട്ടിവരവെന്റെതുമെന്ന്

രണ്ടു തട്ടിൽ നമ്മെക്കുടിയിരുത്തി ഇടവഴി വെട്ടിയ വേദപ്പൊരുൾ

എന്നാണു സദാചാരം ചാരമല്ലാതാചാരമായ് നം ചാരെ വന്നത്

എപ്പൊഴാണു കോമരമുറഞ്ഞതും മൈലാഞ്ചിത്താടി ചുവന്നതും

എന്നേ രണ്ട് തുരുത്തിൽ ദൈവങ്ങളായ്  നാംകുടിയിരുത്തപ്പെട്ടത്

അന്നാ, ഇന്നൊടുക്കത്തെ മൂച്ചെടുക്കുമ്പഴും കരൾ തുടിക്കുന്നത്

വിടരാതെ പോയ നം പ്രണയപ്പൂവിതളടർന്നതെച്ചൊല്ലി മാത്രം


ഹൃദയവത്ക്കങ്ങളിൽ പ്രണയരസങ്ങളൊക്കെയും ഘനീഭവിച്ച്

ശ്വാസനാളികളിൽ നിന്നോർമ്മകൾ നുരച്ച് തൂവി പരന്നൊഴുകി

കരളിൻ ശല്ക്കങ്ങളിലൊക്കെയും നിരാസ ചിഹ്നങ്ങളടിഞ്ഞ്

നോവിൻ കാതൽ മാത്രം വാറ്റി, വടിക്കെട്ടിയൂറവെച്ച് പരുകവേ

അന്നാ, വരിക ഒരു രാവ് പുലരുവോളമെന്നിൽ ഇടിവെട്ടിപ്പെയ്യുക

പിന്നെയെൻ കണ്ണു  മൂടുക, അടക്കിനു മുന്നേ പുറപ്പെട്ട് പോവുക

ആണ്ട് പെരുനാളിനും വിഷുവിനുമല്ലാതെ നീണ്ട പകലിലെന്നെങ്കിലും

ഒരിക്കലെന്നെയോർക്കുക,യെൻ കവിത നീട്ടിച്ചൊല്ലുക, ചിരിക്കുക

ചിരഞ്ജീവിയായിരിക്കട്ടെ കാലമെല്ലാം ചമത്കാരമായ് നിന്നിൽ































2023 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഗോപിയിട്ടോനെയാട്ടെന്റെ ഗോവിന്ദ



ചിതൽപ്പുറ്റിലേക്കുറ്റ് നോക്കുന്ന, കൂർത്ത

കഴുകൻ കണ്ണുകളെ കാലഗതിയെന്ന് പേരിടാം

വെണ്ണക്കുടത്തിലേക്കനർഹമായ് നീളുന്ന, കറുത്ത

പരുക്കൻ കൈകളെ അധികാരമുദ്രയെന്ന് വിളിക്കാം

അമ്പലപ്പറമ്പിലെ ആൾക്കൂട്ടങ്ങളിലേക്ക് ബലമായ്

ഇടിച്ചിറങ്ങി, വെടിപ്പുരയ്ക്ക് ജാതിത്തീ കൊളുത്തും

ഉന്തിയ വയർ രൂപങ്ങളെ ദൈവഹിതമായ് ഗണിക്കാം


പാഴ്ക്കിനാക്കളിൽ, ദിവ്യബലിക്കപ്പുറം കുർബാന കൊണ്ട്

നിന്റോളു വന്നെന്റെ മോളെ മുത്തപ്പനു പയംകുറ്റി നേരുന്നു

കുഞ്ഞാമു മുക്രിക്ക്, കോച്ചുവാതാസ്കിത പെരുക്കയാൽ

വേലനുറഞ്ഞാട്ടം നിറുത്തി സന്ധ്യയ്ക്ക് നഗാര മുട്ടുന്നു

നിന്റെ വെള്ളാട്ടത്തിനു ചെറുമുടി നെയ്യാൻ കൊച്ചുത്രേസ്യ

ഓശാനയുടെ കുരുത്തോലയുമായ് ഒറ്റയ്ക്ക് കാവ് കേറുന്നു


പ്രാർത്ഥനാലയങ്ങളൊക്കെയും കവർച്ചക്കാരുടെ ഗുഹയായ് 

വിവർത്തനം ചെയ്യുമൊരു അവിശുദ്ധ മധ്യാഹ്നത്തിൽ നിശ്ചയം

ഒരു കഴുതപ്പുറമേറി വിനയാന്വിതനായ് അവനെഴുന്നള്ളുമെന്നറിക

ഊട്ടുപുരകളൊക്കെയും ദുർമൂർത്തികളുടെ വാസസ്ഥലമായ്

വച്ചുമാറ്റപ്പെടുന്നൊരു തണുത്തുറഞ്ഞ മകര രാവിൽ തീർച്ചയായും

മൂകാസുര നിഗ്രഹം കഴിഞ്ഞ് കാട്ടാള താഡനത്തിനപ്പുറം ഉള്ളിലെ

അഹന്തയൊക്കെയും വെടിഞ്ഞ് പാർത്ഥൻ പാശുപതാസ്ത്രം നേടി

പരികർമ്മിയേയും സൂത്രധാരനേയും പടിയടച്ചെറിയുന്ന പകൽ വരും

മാംസാവശിഷ്ടം കൊണ്ട് മാലചാർത്തി മദിച്ചവളേയും മനപ്പൂർവ്വം

ചവിട്ടു വഴിയൊക്കെയും മുള്ളുപാകി  വെറുപ്പ് നട്ടവളേയും ദുരിതകാലേ

വീടുതേടി, വിശേഷമറിഞ്ഞ് സുഖം നേർന്നവൻ യുഗപുരുഷനാകും


തന്റെ ജാതിച്ചെടി മാത്രം കരുത്ത് കൊള്ളാൻ തിരിയിട്ട് നേദിക്കയും

അഹിതമായോരൊക്കെയും തെക്കെടുക്കാൻ നന്നായ് പ്രാർത്ഥിക്കയും

അച്ചിവീട്ടിലുണ്ട്, അക്കരെത്തമ്പുരാനെയപ്പനായ്ക്കൊൾകയും ചെയ്യും

താര മുഖങ്ങളിൽ ഊരുജനം കോളാമ്പി കെട്ടുന്ന തുടുത്ത സന്ധ്യയിൽ

എന്റെ കവിത നിന്നെ പ്രണയിച്ച് കൊണ്ടിരിക്കു,മന്ന് ഞാൻ ജയിക്കും

===================================================







2023 ജനുവരി 13, വെള്ളിയാഴ്‌ച

പൂതലിച്ചിടും മുന്നൊരു പടപ്പുറപ്പാട്

 

ഈ പീത സായന്തനത്തിന്റെ

നര വീണ വാനിലെൻ പ്രിയതേ

ഇനിയൊരു മൊട്ട് കൂമ്പിയതി-

ലിത്തിരി പ്രണയം ചാലിച്ച്

ശ്യാമ വർണ്ണമൊരു മലരിനിയും

പുഞ്ചിരിച്ചേ നിൽക്കുമെന്നായ്

കൊതി കൊൾവത് മാത്രമെൻ 

വാലൊടിഞ്ഞ ഓട്ടു കിണ്ടി തൻ

ഒടുങ്ങാത്ത മുദ്രയും മോഹവും


ഇന്നെന്റെ മോഹ നികുഞ്ജത്തിൻ

വേരുകളാകെയുമടർന്ന് പൂതലിച്ച്

നട്ടുച്ച വെയിലൊക്കെയും കൊണ്ട്

അസ്തമയ സൂര്യനെ കാത്ത് കിടക്കവേ

നാക്കു പറിഞ്ഞ നാഴിക മണി തൻ

നാദമൊന്നിനിയും അണയുമെന്നായ്

നിൻ പടിപ്പുറത്ത് തൊഴു കയ്യുമായ്

കാത്തിരിപ്പത് മാത്രം കാതരേ ശിഷ്ട ജീവിതം


നാട്ടു വഴി വളർന്ന് സത്രത്തളം തൊട്ടതും

ഏട്ടിലെപ്പശുവായ് തെക്കിനിയിലിട്ടതും

നീട്ടിയൊന്ന് വിളിക്കാനുള്ള നാക്ക് കട്ടതും

കണ്ടില്ല, കണ്ടുവെന്നാകിലുമുൾക്കൊണ്ടില്ല-

യെന്നായ് കൊണ്ടു പോകാനുള്ളോനെ കാക്കവേ

കവിതയൊന്ന് കെട്ടി ഞാനുറക്കെയാലപിക്കട്ടെ-

യല്പം തരളിതനാവട്ടെ, തോറ്റു പോകാതിരിക്കട്ടെ


ഇനിയെന്റെ കാവ്യ ഭൂവിലേക്കിത്തിരി പ്രണയമാ-

വാഹിക്കട്ടെ, ഞാനെന്റെയാത്മാവിനെ തൊടട്ടെ

കണ്ണുമൂടിയിക്കോലായിലൊട്ടിരിക്കട്ടെ, കാണട്ടെ

കരിഞ്ഞൊടുങ്ങിയ കനവുകളുടെ കടയ്ക്കലിത്തിരി

ആനന്ദക്കണ്ണീരു പൊഴിക്കട്ടെ, അജയ്യനാവട്ടെ

ആർത്തു കരയാനാരുമില്ലാതെ,യോർത്തു വയ്ക്കാൻ

നിൻ തീക്ഷ്ണ ഗന്ധമൊന്നല്ലാതെ മാറ്റൊന്നില്ലാതെ

പേർത്തു പേർത്തെൻ ജീവനെ വാർത്ത് പോകവേ

ഒരു കവിത മാത്രം മൂളുക, ചെരാതിൻ തിരി താഴ്ത്തുക

ഇനിയൊരു രാവിനപ്പുറമെന്റെ ദേഹം വയ്ക്കാതടക്കുക

0000000000000000000000000000000000000000000000






2023 ജനുവരി 3, ചൊവ്വാഴ്ച

ജനാധികാര ഗാഥ


തിരി തെളിയുന്നിതാ, പുതുതീരമുയരുന്നിതാ

തിര നുരയുന്നു, തിങ്കളുദിക്കുന്നു, തിളങ്ങുന്നു

തേക്കുപാട്ടിനീണത്തിൽ വയലുണരുന്നു

തെളിവാനമുയരേ ചെങ്കൊടി പാറുന്നു


മുഷ്ടിയുയരുന്നു, ഈങ്ക്വിലാബ് മുഴങ്ങുന്നു

ഹൃദയസരസ്സിലാകെ ഉന്മാദം നിറയുന്നു

ഇവിടെയാമോദം സൗഹൃദച്ചേരികൾ

ഒരു കൊടിക്കീഴിലൊഴുകുന്നു, പുണരുന്നു


പുലരട്ടെ, പൂവാകയാവട്ടെ, ചോക്കട്ടെ

പുതിയ ജനാധികാരക്കൊടി ഉയരട്ടെ

മാർക്സിസം മരുന്നാകട്ടെ, വേദനയൊടുങ്ങട്ടെ

വിപഞ്ചിക മീട്ടട്ടെ, വസന്തമാകട്ടെ


ഇവിടിനിയുയരില്ലൊരു വർണ്ണാചാരമൊട്ടുമേ

ഈ മണ്ണിൽ മുളയ്ക്കുകില്ലിനി ജാതിവെറി ലേശവും

ഒന്നായിരുന്നിടാം ഒരുമിച്ച് പോരിടാ,മുയർന്നിടാം

ചെങ്കൊടിക്ക് കീഴിലൊരു വന്മതിലായ് നിന്നിടാം

000000000000000000000000000000000000





2022 ഡിസംബർ 31, ശനിയാഴ്‌ച

പുതിയ ഗീതം

 

കനവു കാണാൻ കേരളമണ്ണിനു

കരുത്തു നല്കിയൊരു പ്രസ്ഥാനം

കാരാഗൃഹത്തിൻ ഇരുമ്പു ചങ്ങല

വെട്ടിയെറിഞ്ഞൊരു പ്രസ്ഥാനം

ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്


ഇവിടെയില്ലിനി പട്ടിണി വർഗ്ഗം

ഇല്ലിനിയൊട്ടും അടിമത്തം

തരിമ്പുമില്ല ചൂഷണ വർഗ്ഗം

വേരോടില്ല  മത മേധാവിത്വം

ഉയരെയുയരെ പാറട്ടെ, പാറട്ടെ നം ചെങ്കൊടി


അധികാരക്കൊടി ജനങ്ങൾ കയ്യിൽ

സമർപ്പിതമാവും കട്ടായം

അശരണരില്ലാ, അഗതികളില്ലാ

അഴിമതിയൊഴിയും മുച്ചൂടും

അരിവാൾ ചുറ്റിക നക്ഷത്രം, അടയാളമതാകട്ടെ


നമ്മളെയാണ്ടു നീരു കുടിക്കും

നരഭോജികളിനി വാഴില്ല

നഖശിഖാന്തം നമ്മളെയൊടുക്കും

ഭരണ,ഇടയാളർക്കിനി ഇടമില്ല

ഈങ്ക്വിലാബ് മുഴങ്ങട്ടെ, ചെങ്കൊടിയുയരെ പാറട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx





2022 ഡിസംബർ 23, വെള്ളിയാഴ്‌ച

വസന്തത്തിലേക്ക് കണ്ണെറിയുന്നു



ഉയരട്ടെ വാനിലീ ഈങ്ക്വിലാബിന്റെ ഈണം

ഉണരട്ടെ മാനവ ഹൃത്തിലെന്നും ചെങ്കൊടി

പൊരുതട്ടെ തൊഴിലാളി വർഗ്ഗത്തിനായെന്നും

പുലരട്ടെ പുതിയൊരു ജനാധികാര ദേശം


കതിരിടും വയലേലകളൊക്കെയുമെൻ കാതരേ

കൊയ്തു പോകാനിനി വരില്ലൊരു കുപ്പായമിട്ടവൻ

കൊഞ്ചിക്കുഴഞ്ഞ് നല്ല തഞ്ചത്തിലാടും നം മക്കളെ

കൂര പൊക്കി കാമകേളിയാടുവാൻ തുനിയില്ലിനിയാരുമേ


പുതു യുഗം പിറക്കും പൊയ് മുഖങ്ങളൊക്കെത്തെറിക്കും

പൂ മരങ്ങളിൽ പുഴ,യരുവിയിൽ പൊൻ വസന്തം തുടിക്കും

മുഷ്ടികളുയരും അധികാരക്കലിയൊക്കെയുമൊടുക്കും

മാർക്സിസത്തിൻ മുദ്രാവാക്യ മാറ്റൊലിയിൻ കാറ്റടിക്കും


ചട്ടമിട്ട്, തിട്ടമിട്ട്, തീട്ടൂരം കെട്ടും ദുഷ് പ്രഭുക്കളെ

ചുട്ടി കുത്തി, ചൂട്ടെരിച്ച്, കഴുതപ്പുറമേറ്റിയൊടുക്കണം

ചിട്ടയിൽ ചമച്ചൊരു പറുദീസയായ് നാടുണരണം

ചെങ്കൊടിയുയരണം, വാനിൽപ്പറക്കണം, വസന്തമാകണം

==================================================




കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...