2023 ഡിസംബർ 5, ചൊവ്വാഴ്ച

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

 

------------–-------------------------------------


വളവുകളിലോരോന്നിലും 

വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു

വരണ്ട നിലമെന്റെ ജീവിതം

വേദാന്തപ്പൊരുളുകളിൽ നിന്ന് 

വ്യഥകൾ മാത്രമൂറിവരുന്നൊരു

വേറിട്ട രണഭൂവെന്റെ രേഖ

വിശന്നവനു അപ്പവും

വിറളി കൊണ്ടവനഭയവും

വാഗ്ദാനം ചെയ്യുക

വിശുദ്ധ യുദ്ധങ്ങളെക്കുറിച്ച്

വാ മൂടിക്കെട്ടുക, ഉരിയാടാതെ പോവുക

വ്യഭിചാരത്തിന്റെ ഉദ്ദാരണ വേളകളിൽ മാത്രം

വേലികെട്ടപ്പെട്ടവന്റെ സ്വാതന്ത്ര്യം ഓർക്കുക

വർത്തമാനത്തിന്റെ വീഞ്ഞ് മൊത്തവേ

വീഥികളിൽ കൊടിപിടിച്ചവൻ കൊണ്ട വെയിലും

വിരഹങ്ങളിൽ പ്രണയാർത്ഥി കണ്ട കദനവും പാടുക


വിടരാതെ പോയ വസന്തങ്ങൾക്ക് പകരം

വീശാനൊരു കട്ടിക്കടലാസെങ്കിലും നീട്ടുക

വറചട്ടിയിൽ നിന്ന് വെണ്ണീർക്കടലുറ്റ് നോക്കുവോനു

വാറ്റുചാരായക്കടയിലെ ചില്ലലമാര കാട്ടുക


വെറുപ്പിന്റെ പുഴുക്കളുണ്ട മുറിവിൽ

വ്യവഹാരങ്ങളുടെ ബാക്കിപത്രം തിരയുവോർക്ക്

വീറോടെ നിന്ന് വീഴാതെ കാത്ത് വാർത്ത

വെണ്ണക്കൽ ഗോപുരം എടുത്ത് കാട്ടുക

വീണ്ടുമൊരു മരണക്കട്ടിലിൽപ്പോലും

വീണ്ടുവിചാരം കൊണ്ട  കുമ്പസാരം കേൾക്കുവാൻ

വഴിപോക്കനായ്ക്കൂടിയെന്നെ കൂട്ടായ്ക

വേച്ച് പോയ പിൻ വഴികളും വെട്ടേറ്റ പാതിരാകളും താണ്ടി

വാസനത്തൈലവും വെഞ്ചാമരവുമുള്ള സ്വപ്നങ്ങളിൽ വീണുറങ്ങട്ടെ

2023 നവംബർ 18, ശനിയാഴ്‌ച

രാഗസാന്ദ്രം രണഭൂവിലും ജീവിതം



ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു

മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം

വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ

മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്ങൾക്ക് ഒത്തുനോക്കാൻ

വിഷ്ണുക്രാന്തിയും മുക്കുറ്റിയും തഴുതാമയും കൊതിച്ചോനെ

കടുക്ക വെള്ളത്തിലേക്ക്, നായ്ക്കുരണപ്പകയിലേക്ക്

കുടിയിരുത്തിയ അഭ്യുദയ കാംക്ഷികൾക്ക്

നീരൊഴുക്കിലേക്ക് വേരു പായിക്കാൻ തുനിഞ്ഞോനെ

നട്ടുച്ച വെയിലിലേക്ക് പറിച്ച് നട്ട നല്ല നടപ്പുകാർക്ക്


ഇതെന്റെ കുഴിമാടമെന്റെ ഒറ്റുകൊടുക്കപ്പെട്ടിടം, തടവറ

ഇതെന്റെ ചിതാഭൂമിയെന്റെ വത്മീകം, മരുഭൂ

തലയോട്ടി പിളരുന്ന സാന്ദ്രരാഗം രസിക്കുവാൻ

താവഴിയൊക്കെയും കൂട്ടി തീർത്ഥയാത്ര വന്നോരേ

കേൾക്കുക,യെൻ മേഘമൽഹാർ, തോഡിയും ബാഗേശ്രീയും

കെടുത്തുവാനാണൂതിയതു നീ അറിയുന്നു,വെങ്കിലും

ആളിക്കത്തിക്കുവാൻ തന്നെയാണു തീരുമാനമുള്ളിലെയഗ്നിയെ

അണയ്ക്കുവാനെത്ര ആഞ്ഞ് ശ്രമിക്കിലും നീ തുടരുക

അണച്ച് പിടിച്ചിരിക്കുകയാണെന്നാത്മാവിനെ അതിശക്തം

ആഗ്രഹം കൊണ്ട ആട്ടമൊക്കെയും ആടിയേ പോകൂ

പാടുക പുലരുവോളം, പാടു നോക്കിപ്പോവുക, പിടി വിടുക

പേടിയില്ലയൊട്ടും പ്രേതാലയമത്ര കണ്ടവൻ ഞാൻ

2023 നവംബർ 3, വെള്ളിയാഴ്‌ച

 കുഴിമാടത്തിൽ നിന്ന് പറിച്ച് നടാനാവാത്തവ

+++++++++++++++++++++++++++++


ഒരു കുന്നൊക്കെയും ഒന്നിച്ച് നിന്ന്

എന്നെ മാത്രം കടലിലേക്കുന്തുന്നു

ഒരു കൂനവൻ ഭ്രമമായ് ചുമന്നിട്ട്

എന്റെ കുഴിനഖം പെരുപ്പിച്ച് കാട്ടുന്നു

നീണ്ടൊഴുകുന്ന മരുഭൂമിയിൽ നിൽക്കക്കയമില്ലാത്തവൻ

എന്റെ തുരുത്തിനെ മാത്രം കുന്നായ്മ കുത്തുന്നു


നിനക്ക് സമാന്തരമായ് നീന്തുന്നവനു മാത്രം

നിത്യസ്വർഗ്ഗവും നിലയ്ക്കാത്ത ലക്ഷ്മിയും

വിരൽത്തുമ്പുയർത്തുവോനു താഡനങ്ങളും തെറിപ്പാട്ടുമെന്ന

നാലാം വേദം ചുട്ടെരിക്കുക  


എന്റെ യാതനകളൊക്കെയും കൊണ്ടത്

നിന്റെ അന്നത്തിനു കോട്ടമാവാതിരിക്കാൻ കാത്തതെന്ന

സത്യക്കിത്താബ് മരണത്തിനു മുമ്പൊരിക്കലെങ്കിലുമോതുക


എന്നെ പടിയിറക്കിയതിനു ശേഷമുള്ള നിന്റെ കണ്ണുനീർ

ശൗചാലയത്തിലെ ഒഴുക്ക് ജലത്തേക്കാൾ മഹത്തരമല്ല

എന്നെ തെരുവ് തെണ്ടിച്ചതിനപ്പുറമുള്ള നിന്റെ കുമ്പസാരം

നാട്ടുപട്ടിയുടെ കന്നിയോരിയായ് കീഴൊതുങ്ങും


ഇനി, നിത്യവും ഇവിടെ വന്നെന്റെ ഖബർ മാന്തി നോക്കുക

ചത്ത് പോയോ, സത്ത് പെരുത്തോ സത്യമാരോ എന്ന്

ഇഴ കീറി നോക്കുക, എങ്കിലുമറിയുക

നിന്റെ കാട്ടായ്മകൾക്കൊന്നിനും ഇനിയെന്നെ തിരിച്ചു നടാനാവില്ലെന്ന്

2023 നവംബർ 1, ബുധനാഴ്‌ച

ഉദാത്തമായതവനവൻ ഉയിർ മാത്രം

 


ഉപ്പുചേർക്കാത്ത കഞ്ഞിയിത്തിരി 

ഉറ്റി വീഴുന്ന കണ്ണീരു ചേർത്തുണ്ടതുണ്ടോ

ഉറ്റതെന്നേറ്റ് ചേർത്ത ഉറവിലേതെങ്കിലും

ഉൾക്കാമ്പ് കരിയുമളവിൽ ഒറ്റിയതോർമ്മയുണ്ടോ

ഉപ്പനെപ്പോൽ ഒപ്പമിരുന്ന് കണ്ട്

ഉച്ചവെയിലിലേക്ക് തള്ളിയ തകപ്പനുണ്ടോ

ഉറക്കത്തിലൊരുമാത്ര കരിങ്കനവായ്പ്പോലും വരാതെ

ഉണ്മയെന്ന് ഒരുക്ഷണം ഇടിച്ചിറങ്ങിയ നിനവതുണ്ടോ

ഉൾ വലിയലുകൾ ഉണക്കിക്കളയലുകൾ

ഉപരിപ്ലവമായ കാട്ടായ്മകൾ കൊണ്ട്

ഊട്ടുപുര വാതിൽ കൊട്ടിയടച്ചോരുണ്ടോ


ഉണ്ട് ഉണ്ടെന്നാണുത്തരമെന്നാകിൽ

ഊറ്റം കൊള്ളുകയെന്റെ സോദരാ

ഊറയ്ക്കിട്ടപോൽ തന്നെ കിടക്കട്ടെയോർമ്മകൾ

ഉതവാതെ പോകില്ല നാളെയുടെ കനൽപ്പാത താണ്ടുവാൻ

ഉരുകിയുമിത്തീയിൽ നീറിയുള്ളിലെ ഉഷ്ണവും

ഉപ്പ് വെച്ച ലോഹമൊന്ത പോൽ കരളും കയ്പ്പൊക്കെയും

ഉലയിലെ കത്തി പോൽ കത്തി നിൽക്കട്ടെ

ഊറിവരുമതിൽ നിന്ന് കവിതകളായിരം

ഉയരമത്രയേറെയുണ്ടവനിലേക്കെന്നല്ല

ഉണ്ടവനവനിയെലെയോരോ പുൽനാമ്പിനൊപ്പവുമുൾപ്പുളകമായ്

2023 സെപ്റ്റംബർ 3, ഞായറാഴ്‌ച



പരാജിതന്റെ പരാതിപുസ്തകത്തിൽ

ഒരു പാരിജാതമെങ്കിലും പൂത്തിറങ്ങുമൊരു

പാതിരാ വരുമെന്നതേ പുലർകാലസ്വപ്നം

സ്വയം ക്രൂശിതനാകുവാൻ നാട്ടിയ കുരിശിലും

മച്ചിൽ നിന്ന് ഞാത്തിയിട്ട കയർത്തുമ്പിലും

കത്തിജ്ജ്വലിച്ചൊരു സൂര്യനുയരുമെന്ന്

പാഴ്ക്കിനാ ചുമക്കുവതേ ജീവിത സാരാംശം

വഴികളെല്ലാം വെട്ടിത്തെളിച്ചൊരു വേപഥുവില്ലാ 

ആകാശം തേടിച്ചെല്ലവേ പെരുവഴിയിലാകുന്നു

നാളിതുവരെ പോറ്റിയ വയറുകളെല്ലാം ഊറ്റംകൊണ്ട്

അമ്പലപ്പുറമേറി തോറ്റംപാട്ട് പാടുവത് കാലഹിതം

എങ്കിലും, കെട്ടിയാടുന്ന കോലക്കളികളിൽ പാടുന്ന

പാട്ടൊക്കെയും ഗതികേടെന്റേത് കഥയാക്കുന്നുവെങ്കിൽ

വിധിയെന്നല്ല, നിന്റെ അലംഘനീയ അനീതിയെന്നേ

ആർത്തനാദമൊന്ന് മാത്രം താളമേറ്റയിവനു തോന്നുവുള്ളൂ


പൂരക്കൊടിയേറിയോടമെല്ലാം പാഞ്ഞുകേറി പൂതിയേറി

പച്ചയ്ക്ക് പകലന്തി നോക്കാതെ പേക്കൂത്താടിയോൻ

പെങ്ങളെന്ന് പരധാരമെന്ന് ഗണിക്കാതെ ഭോഗിച്ചവൻ

കാപ്പ്കെട്ടുന്ന വേദിയൊക്കെ കള്ളവാക്കാൽ നേടിയോൻ

കാശുകൊണ്ട് കാവൊക്കെയുമാണ്ട് നേദിക്കേണ്ട കാഴ്ചയേതെന്ന്

തൻ കുരുട്ടാശയമൊന്ന് കൊണ്ട് മാത്രം തീർപ്പാക്കുന്നവൻ

നിന്റെ കണ്ണിലിവരൊക്കെയാണു ദേവനീതിക്കർഹരെങ്കിൽ

നരകമാണിവനു ഹിത,മവിടെ നീറിയാലും പുതുമയേത്

നെരുപ്പാണു ഹൃത്തടമൊക്കെയും കരളിലുമാമാശയവും


കറകളഞ്ഞ കവിതയൊന്ന് വാറ്റുവാനെന്നെയിങ്ങനെ

വാട്ടുവതാണു നിന്റെ നീതിശാസ്ത്രത്തിലെന്നെക്കുറിച്ച്

നീ കുറിച്ചിട്ട സാമാന്യ യുക്തിയെങ്കിൽ ഞാനൊന്ന് കൂറട്ടെ

വിഭോ, കവിതയെന്നതടിയനു അധരവ്യായാമമൊന്നല്ല

എങ്കിലും, അതിലും വലുതാണു വയറ്റിലെ പുകച്ചിലും

ദേഹേച്ഛ, മാനസിക വികാരമൊക്കെയും അറിയുക

ആദ്യമതിനൊക്കെയും പരിഹാരമാവട്ടെ,യതുവരെ

പാതി വെന്തിട്ടാണെങ്കിലും ഉന്തി നീക്കട്ടെയിജ്ജീവിതം

00000000000000000000000000000000000000000




2023 ജൂലൈ 25, ചൊവ്വാഴ്ച

കുകിയും മെയ്തേയുമല്ലാ മെയ്യനങ്ങാതുണ്ണുന്നവൻ

 


ഉലകമൊക്കെയും ഒരേ കൂരയ്ക്ക് കീഴിൽ

ഉണ്ട്, ഭോഗിച്ച്, ഉന്മാദ സ്വപ്നങ്ങൾ നെയ്ത്

ഉടമകളായ് ഉത്സവത്തിമിർപ്പിലാറാടവേ

ഒറ്റയ്ക്കൊരു വെളിമ്പ്രദേശവും വാനവും

കുടിച്ച് വറ്റിക്കുവോനെ കവിയെന്ന് ആക്ഷേപിക്ക


വീണുകിട്ടിയ അപ്പമൊക്കെയും വീഞ്ഞിൽ മുക്കി

തരിശുകിടന്നദേവഗൃഹങ്ങളിൽ കറുപ്പ് വാറ്റി

കക്കുവോളം ഭുജിക്കയും തല പെരുക്കുവോളം

രാപ്പകൽ തിരശ്ശീലയൊടുക്കി ഭോഗിക്കയും ചെയ്യും

ഭൂരിപക്ഷ ഭണ്ഡാരങ്ങളെ വകഞ്ഞ് മാറ്റിയൊറ്റപ്പെട്ട്

ഏകതാരകം കൊണ്ടേഴാകാശവും വെളുപ്പിക്കും

ഭ്രാന്തപുത്രനൊരുവനെ കല്ലെറിയുകയൊറ്റ് കൊടുക്ക


കല്ലു ദൈവങ്ങൾക്ക് പാൽപ്പായസം നേദിച്ച്

രക്തരൂപിണികളെ ഹൃത്തിലാവാഹിച്ച്

അവിലുമലരാവണക്കെണ്ണ തെച്ചി തെള്ളിപ്പൊടി

കണ്ടതൊക്കെയും നടയിലർപ്പിച്ചട്ടഹസിച്ച്

പ്രാർത്ഥനയും പേക്കോലവും കൂട്ടിക്കുഴച്ചോരെ

മനസ്സിലൊരു നരകമെരിച്ചതിലൊടുക്കി

പാതാളവും സ്വർഗ്ഗവും പുനരുദ്ധാരണവുമെല്ലാം

പച്ചമണ്ണിലാണെന്നുഴുവോനെ ഭ്രാന്തനെന്ന് ഭത്സിക്ക


സ്വന്തമാകാശത്തിനു താഴെ,ഭരണകൗപീനത്തിനു കീഴെ 

എണ്ണത്തിൽ കുറഞ്ഞോനെരിക്കപ്പെടുകയുമൊടുക്കയും

കണ്ണകിമാരെയൊക്കെയും കാമകേളിക്ക്  കൂട്ടിക്കൊടുക്കയും

കുരുന്നുകളെ ശൂലമുനകളിൽ കൊരുക്കയും ചെയ്യുന്ന

ഗതികെട്ട കാവി വിഴുപ്പിന്റെ  കറുത്ത ദിനങ്ങളെ ഘോഷിച്ച്

തമ്പ്രാനു ജയമെന്ന് തെരുക്കൂത്ത് കെട്ടുവോനെ തനിച്ചിട്ട്

തീത്തെയ്യമാടി, തിരുക്കവിത പാടി തുള്ളിയുറഞ്ഞ്

നാടൊക്കെയും പന്തം കൊളുത്തി പേയ് പിടിച്ചലറി

പുലഭ്യമോതി പകലിരവില്ലാതലയുവോനെ വെറുക്ക


ഇനിയുമുദയം വരും ഇത്ര സൗമ്യമായാനന്ദമായ്

നമ്മിലൊന്നായറിഞ്ഞൊന്ന് പുഞ്ചിരിക്കാൻ പോലുമേ

തമ്മിലൊന്ന് പേരെടുത്ത് നീട്ടി വിളിക്കാൻ കൂടി

ജാതി കായ്ക്കാത്തൊരു തോട്ടം തൊടി കാണുവാൻ

കുലം തിരക്കാത്തൊരു ഗുരുകുലമെങ്കിലും കുരുക്കുവാൻ

ആവതില്ലാത്തൊരു പുതു ഭാരതം പിറക്കും അന്നും

അഹന്തമാത്രമായിരിക്കട്ടെ,യെടുക്കാത്ത നീക്കിയിരുപ്പ്




 





2023 ജൂലൈ 19, ബുധനാഴ്‌ച

പെയ്തുതീരാതെ മിഥുനം



ഇനിയുമാർദ്രമായണയൂ സഖേ ചാരെ

മിഥുനമതിമൃദുലമായ് പെയ്തീടവേ

ഒരു കവിതയീണമായ് മൂളുകെൻ ജീവനേ

പ്രണയ സാരംഗി സിരകളിൽ മീട്ടവേ


ഹാ, പ്രണയമേ, പൂക്കുകെൻ പുലരിയിൽ

തേൻ തുള്ളിയായ് മധുരിക്കയെൻ രസനയിൽ

ചെമ്പകച്ചേലിലെൻ അംബരം ചോക്കവേ

ഒരു കുങ്കുമസന്ധ്യയായ് നീയുണ്ടാവുകയെന്നിലേ


വാർത്തിങ്കളിൽ പുതുവസന്തം ചേർത്തിടാം

നീർച്ചോലയിൽ നാളൊക്കെയും നീന്തിടാം

ഹൃദയ താളങ്ങളിൽ ഇന്ദ്രനീലിമ ചാലിച്ചിടാം

കടക്കണ്ണിൽ കവിതയൊന്നൊളിപ്പിച്ച് വച്ചിടാം


ഇനിയീ കനവിലെൻ കാലമാകെയും കലരട്ടെ

വിഷാദ ഗ്രന്ഥികൾ ഉടൽ വേർപ്പെട്ട് പോകട്ടെ

ധമനികളിൽ പ്രേമരസം പുണ്യനദിയായൊഴുകട്ടെ

പൂത്തുലയട്ടെ കായ്ക്കട്ടെ പിന്നെയും തളിർക്കട്ടെ













2023 ജൂൺ 7, ബുധനാഴ്‌ച

തെമ്മാടിപ്പറമ്പിലൊടുങ്ങേണ്ട കവിതകൾ



ദൈവക്കളമൊഴിഞ്ഞ മസ്തിഷ്ക്കമടക്കുകളിൽ

ബ്രഹ്മിയുമുറുക്കും വേദാന്തച്ചൊരുക്കും നാട്ടുക

പൂത്ത് പോവരുതൊരിക്കലുമെന്ന് കൊത്തിയ

ജനിതക രേഖകൾ കൊണ്ട മാവുകളിൽ

അവിശ്വാസ മോതിരക്കണ്ണിയിട്ട് വഴി തിരിക്കുക

പൗരോഹിത്യ കുടീരങ്ങളിലൂടെ മാത്രം പെയ്യുന്ന

കരിമേഘങ്ങളെ, ഉപ്പുമുഷ്ണക്കാറ്റുമയച്ച് സ്വന്തമാക്കുക

ധമനികളിലൊക്കെയും കുത്തിനിറച്ച കടുത്ത

വിശ്വാസക്കാറ്റഴിച്ച് വിട്ട് ചാണകം തളിച്ച്

ഗന്ധകവും അമ്ളവും ഒന്നിനുരണ്ടനുപാതമാക്കുക

വെള്ളയുടുത്തവന്റെ സ്വർഗ്ഗരാജ്യത്തിലെ വിശുദ്ധ

മുന്തിരിപ്പുളിപ്പും കുന്തിരിക്കപ്പുകയും മൂറിൻ തൈലവും

നിത്യ ദണ്ഡനയേറ്റവന്റെ നരകദാഹത്തേക്കാൾ

ഒട്ടുമുയരെയല്ലെന്ന് വേദം കുറിക്കുക, ജപിക്കുക

അപ്പവുമമരത്വവും അംശവടിയുള്ളവനെന്നും

ചാട്ടവാറടിയും കുരിശുമരണവും പരദേശിക്കുമെന്നും

കോറിയിട്ട വേദത്താളുകളിൽ വെടിയുപ്പ് പൊതിയുക


ഞാൻ ഞാനായിത്തന്നെ നിലകൊള്ളും നാളെപ്പുലർന്നാകിലും

നിന്റെ ഞാവൽപ്പഴങ്ങളും ഞാറ്റുവേലകളും ന്യായവിധിയും

കുപ്പയിലെറിയുക, കുമ്പസാരത്തിനു മുന്നെയെന്നെത്തഴയുക 

വെറുപ്പിന്റെ അധികാരദണ്ഡാലെന്നെ പ്രഹരിക്കുക

ആയുസ്സൊടുങ്ങുന്നതിനുമരമാത്ര മുമ്പു തന്നെയെന്നെ

ആരുമറിയാതെ തെമ്മാടിക്കുഴിയിലൊടുക്കുമെന്നായ്

നിന്റെ കരുണയുടെ കണക്കുപുസ്തകത്തിൽ കുറിക്കിലും

എത്തിനോക്കില്ലൊരിക്കലും ഞാൻ ദേവ വണക്കത്തിലും

നിന്റെ മാംസവും രക്തവും പകുക്കും തിരുവാലയത്തിലും

ഭേദപ്പെട്ടവനു മാത്രം വെഞ്ചരിപ്പവകാശമേകും മേടയിലും


കുഴിയൊരുക്കിക്കൊൾക, കൂദാശ നിഷേധിച്ചേക്കുക

കുത്തുവാക്കുകളേറ്റു പാടുക, കൂവിയെന്നെ യാത്രയാക്കുക

നീ വാഴുന്നിടമാണവിടെയും സ്വർഗ്ഗമെന്നാലെന്നെ

നിത്യ നരകത്തിലേക്ക് തള്ളിയിട്ടേക്കുക, നടന്നു നീങ്ങുക

അന്നുമെന്റെ കവിതകളുയരത്തിലെരിഞ്ഞിരിക്കും

അതിലെന്റെ സ്വപ്നങ്ങൾ സത്യമെന്ന് കുറിച്ചിരിക്കും

0000000000000000000000000000000000000000000000000000




2023 ഏപ്രിൽ 2, ഞായറാഴ്‌ച

അന്ന, ആർദ്ര പ്രണയത്തിന്റെ ശിഖയേന്തുന്നു



മരണമെന്നിലൊരു ഇരുട്ടിൻ മേലങ്കി തുന്നവേ, അന്നാ

ഒരു ബാഷ്പ കണമെങ്കിലും കൊണ്ടെന്നെ തപിപ്പിക്ക

കാഴ്ചയിൽ നിന്നൊടുക്കത്തെ ബിംബവുമൊടുങ്ങവേ

കണ്ണിലൊടുങ്ങുന്ന നിശ്ചല ദൃശ്യമായ് ഉണ്ടായിരിക്ക 

ശിരസ്സിൽ നിന്നന്ത്യമാം തണൽപ്പൊട്ടുമൂർന്നിറങ്ങവേ

കൈത്തലം വച്ചെന്നെയൊരു മാത്രയനുഗ്രഹിക്ക


അന്നാ, ഹിമശൈലങ്ങളിൽ തീപ്പന്തമുരുവാക്കുമെന്ന്

സാഗരക്കരുത്തിനപ്പുറം സായന്തനങ്ങളുയരുമെന്ന്

പൊരിവെയിലിലും നനുത്ത നിലാച്ചിന്ത് കടയുമെന്ന്

കൈ കൊരുത്ത് പരസ്പരം നാമൊഴുകിയ  നിഴലുകൾ

ഭ്രമങ്ങളിൽ ഭ്രാന്തയൗവ്വനമുരുക്കിയൊഴിച്ച് തണുപ്പിച്ച്

കൈലേസുകളിൽ കടലാഴങ്ങളെയൊളിപ്പിച്ച് കുതിർത്ത്

സ്വയം പ്രദർശനാലയങ്ങളൊരുക്കിയാവോളം പ്രണയിച്ച്

സപ്ത സാഗരവുമതീന്ദ്രിയ ജാലവും തമ്മിൽ കെട്ടിയേല്പ്പിച്ച്

അന്നാ, ഒരു യുഗമൊക്കെയും നാമഭിരമിച്ച ജീവിതപ്പകലുകൾ


എന്നാണു നമ്മിലാദ്യം ജാതിത്തൈ കുരുത്തതും തളിരിട്ടതും

അന്നാ, തെയ്യാട്ടം നിനക്കുള്ളതും പെട്ടിവരവെന്റെതുമെന്ന്

രണ്ടു തട്ടിൽ നമ്മെക്കുടിയിരുത്തി ഇടവഴി വെട്ടിയ വേദപ്പൊരുൾ

എന്നാണു സദാചാരം ചാരമല്ലാതാചാരമായ് നം ചാരെ വന്നത്

എപ്പൊഴാണു കോമരമുറഞ്ഞതും മൈലാഞ്ചിത്താടി ചുവന്നതും

എന്നേ രണ്ട് തുരുത്തിൽ ദൈവങ്ങളായ്  നാംകുടിയിരുത്തപ്പെട്ടത്

അന്നാ, ഇന്നൊടുക്കത്തെ മൂച്ചെടുക്കുമ്പഴും കരൾ തുടിക്കുന്നത്

വിടരാതെ പോയ നം പ്രണയപ്പൂവിതളടർന്നതെച്ചൊല്ലി മാത്രം


ഹൃദയവത്ക്കങ്ങളിൽ പ്രണയരസങ്ങളൊക്കെയും ഘനീഭവിച്ച്

ശ്വാസനാളികളിൽ നിന്നോർമ്മകൾ നുരച്ച് തൂവി പരന്നൊഴുകി

കരളിൻ ശല്ക്കങ്ങളിലൊക്കെയും നിരാസ ചിഹ്നങ്ങളടിഞ്ഞ്

നോവിൻ കാതൽ മാത്രം വാറ്റി, വടിക്കെട്ടിയൂറവെച്ച് പരുകവേ

അന്നാ, വരിക ഒരു രാവ് പുലരുവോളമെന്നിൽ ഇടിവെട്ടിപ്പെയ്യുക

പിന്നെയെൻ കണ്ണു  മൂടുക, അടക്കിനു മുന്നേ പുറപ്പെട്ട് പോവുക

ആണ്ട് പെരുനാളിനും വിഷുവിനുമല്ലാതെ നീണ്ട പകലിലെന്നെങ്കിലും

ഒരിക്കലെന്നെയോർക്കുക,യെൻ കവിത നീട്ടിച്ചൊല്ലുക, ചിരിക്കുക

ചിരഞ്ജീവിയായിരിക്കട്ടെ കാലമെല്ലാം ചമത്കാരമായ് നിന്നിൽ































2023 ഫെബ്രുവരി 20, തിങ്കളാഴ്‌ച

ഗോപിയിട്ടോനെയാട്ടെന്റെ ഗോവിന്ദ



ചിതൽപ്പുറ്റിലേക്കുറ്റ് നോക്കുന്ന, കൂർത്ത

കഴുകൻ കണ്ണുകളെ കാലഗതിയെന്ന് പേരിടാം

വെണ്ണക്കുടത്തിലേക്കനർഹമായ് നീളുന്ന, കറുത്ത

പരുക്കൻ കൈകളെ അധികാരമുദ്രയെന്ന് വിളിക്കാം

അമ്പലപ്പറമ്പിലെ ആൾക്കൂട്ടങ്ങളിലേക്ക് ബലമായ്

ഇടിച്ചിറങ്ങി, വെടിപ്പുരയ്ക്ക് ജാതിത്തീ കൊളുത്തും

ഉന്തിയ വയർ രൂപങ്ങളെ ദൈവഹിതമായ് ഗണിക്കാം


പാഴ്ക്കിനാക്കളിൽ, ദിവ്യബലിക്കപ്പുറം കുർബാന കൊണ്ട്

നിന്റോളു വന്നെന്റെ മോളെ മുത്തപ്പനു പയംകുറ്റി നേരുന്നു

കുഞ്ഞാമു മുക്രിക്ക്, കോച്ചുവാതാസ്കിത പെരുക്കയാൽ

വേലനുറഞ്ഞാട്ടം നിറുത്തി സന്ധ്യയ്ക്ക് നഗാര മുട്ടുന്നു

നിന്റെ വെള്ളാട്ടത്തിനു ചെറുമുടി നെയ്യാൻ കൊച്ചുത്രേസ്യ

ഓശാനയുടെ കുരുത്തോലയുമായ് ഒറ്റയ്ക്ക് കാവ് കേറുന്നു


പ്രാർത്ഥനാലയങ്ങളൊക്കെയും കവർച്ചക്കാരുടെ ഗുഹയായ് 

വിവർത്തനം ചെയ്യുമൊരു അവിശുദ്ധ മധ്യാഹ്നത്തിൽ നിശ്ചയം

ഒരു കഴുതപ്പുറമേറി വിനയാന്വിതനായ് അവനെഴുന്നള്ളുമെന്നറിക

ഊട്ടുപുരകളൊക്കെയും ദുർമൂർത്തികളുടെ വാസസ്ഥലമായ്

വച്ചുമാറ്റപ്പെടുന്നൊരു തണുത്തുറഞ്ഞ മകര രാവിൽ തീർച്ചയായും

മൂകാസുര നിഗ്രഹം കഴിഞ്ഞ് കാട്ടാള താഡനത്തിനപ്പുറം ഉള്ളിലെ

അഹന്തയൊക്കെയും വെടിഞ്ഞ് പാർത്ഥൻ പാശുപതാസ്ത്രം നേടി

പരികർമ്മിയേയും സൂത്രധാരനേയും പടിയടച്ചെറിയുന്ന പകൽ വരും

മാംസാവശിഷ്ടം കൊണ്ട് മാലചാർത്തി മദിച്ചവളേയും മനപ്പൂർവ്വം

ചവിട്ടു വഴിയൊക്കെയും മുള്ളുപാകി  വെറുപ്പ് നട്ടവളേയും ദുരിതകാലേ

വീടുതേടി, വിശേഷമറിഞ്ഞ് സുഖം നേർന്നവൻ യുഗപുരുഷനാകും


തന്റെ ജാതിച്ചെടി മാത്രം കരുത്ത് കൊള്ളാൻ തിരിയിട്ട് നേദിക്കയും

അഹിതമായോരൊക്കെയും തെക്കെടുക്കാൻ നന്നായ് പ്രാർത്ഥിക്കയും

അച്ചിവീട്ടിലുണ്ട്, അക്കരെത്തമ്പുരാനെയപ്പനായ്ക്കൊൾകയും ചെയ്യും

താര മുഖങ്ങളിൽ ഊരുജനം കോളാമ്പി കെട്ടുന്ന തുടുത്ത സന്ധ്യയിൽ

എന്റെ കവിത നിന്നെ പ്രണയിച്ച് കൊണ്ടിരിക്കു,മന്ന് ഞാൻ ജയിക്കും

===================================================







2023 ജനുവരി 13, വെള്ളിയാഴ്‌ച

പൂതലിച്ചിടും മുന്നൊരു പടപ്പുറപ്പാട്

 

ഈ പീത സായന്തനത്തിന്റെ

നര വീണ വാനിലെൻ പ്രിയതേ

ഇനിയൊരു മൊട്ട് കൂമ്പിയതി-

ലിത്തിരി പ്രണയം ചാലിച്ച്

ശ്യാമ വർണ്ണമൊരു മലരിനിയും

പുഞ്ചിരിച്ചേ നിൽക്കുമെന്നായ്

കൊതി കൊൾവത് മാത്രമെൻ 

വാലൊടിഞ്ഞ ഓട്ടു കിണ്ടി തൻ

ഒടുങ്ങാത്ത മുദ്രയും മോഹവും


ഇന്നെന്റെ മോഹ നികുഞ്ജത്തിൻ

വേരുകളാകെയുമടർന്ന് പൂതലിച്ച്

നട്ടുച്ച വെയിലൊക്കെയും കൊണ്ട്

അസ്തമയ സൂര്യനെ കാത്ത് കിടക്കവേ

നാക്കു പറിഞ്ഞ നാഴിക മണി തൻ

നാദമൊന്നിനിയും അണയുമെന്നായ്

നിൻ പടിപ്പുറത്ത് തൊഴു കയ്യുമായ്

കാത്തിരിപ്പത് മാത്രം കാതരേ ശിഷ്ട ജീവിതം


നാട്ടു വഴി വളർന്ന് സത്രത്തളം തൊട്ടതും

ഏട്ടിലെപ്പശുവായ് തെക്കിനിയിലിട്ടതും

നീട്ടിയൊന്ന് വിളിക്കാനുള്ള നാക്ക് കട്ടതും

കണ്ടില്ല, കണ്ടുവെന്നാകിലുമുൾക്കൊണ്ടില്ല-

യെന്നായ് കൊണ്ടു പോകാനുള്ളോനെ കാക്കവേ

കവിതയൊന്ന് കെട്ടി ഞാനുറക്കെയാലപിക്കട്ടെ-

യല്പം തരളിതനാവട്ടെ, തോറ്റു പോകാതിരിക്കട്ടെ


ഇനിയെന്റെ കാവ്യ ഭൂവിലേക്കിത്തിരി പ്രണയമാ-

വാഹിക്കട്ടെ, ഞാനെന്റെയാത്മാവിനെ തൊടട്ടെ

കണ്ണുമൂടിയിക്കോലായിലൊട്ടിരിക്കട്ടെ, കാണട്ടെ

കരിഞ്ഞൊടുങ്ങിയ കനവുകളുടെ കടയ്ക്കലിത്തിരി

ആനന്ദക്കണ്ണീരു പൊഴിക്കട്ടെ, അജയ്യനാവട്ടെ

ആർത്തു കരയാനാരുമില്ലാതെ,യോർത്തു വയ്ക്കാൻ

നിൻ തീക്ഷ്ണ ഗന്ധമൊന്നല്ലാതെ മാറ്റൊന്നില്ലാതെ

പേർത്തു പേർത്തെൻ ജീവനെ വാർത്ത് പോകവേ

ഒരു കവിത മാത്രം മൂളുക, ചെരാതിൻ തിരി താഴ്ത്തുക

ഇനിയൊരു രാവിനപ്പുറമെന്റെ ദേഹം വയ്ക്കാതടക്കുക

0000000000000000000000000000000000000000000000






2023 ജനുവരി 3, ചൊവ്വാഴ്ച

ജനാധികാര ഗാഥ


തിരി തെളിയുന്നിതാ, പുതുതീരമുയരുന്നിതാ

തിര നുരയുന്നു, തിങ്കളുദിക്കുന്നു, തിളങ്ങുന്നു

തേക്കുപാട്ടിനീണത്തിൽ വയലുണരുന്നു

തെളിവാനമുയരേ ചെങ്കൊടി പാറുന്നു


മുഷ്ടിയുയരുന്നു, ഈങ്ക്വിലാബ് മുഴങ്ങുന്നു

ഹൃദയസരസ്സിലാകെ ഉന്മാദം നിറയുന്നു

ഇവിടെയാമോദം സൗഹൃദച്ചേരികൾ

ഒരു കൊടിക്കീഴിലൊഴുകുന്നു, പുണരുന്നു


പുലരട്ടെ, പൂവാകയാവട്ടെ, ചോക്കട്ടെ

പുതിയ ജനാധികാരക്കൊടി ഉയരട്ടെ

മാർക്സിസം മരുന്നാകട്ടെ, വേദനയൊടുങ്ങട്ടെ

വിപഞ്ചിക മീട്ടട്ടെ, വസന്തമാകട്ടെ


ഇവിടിനിയുയരില്ലൊരു വർണ്ണാചാരമൊട്ടുമേ

ഈ മണ്ണിൽ മുളയ്ക്കുകില്ലിനി ജാതിവെറി ലേശവും

ഒന്നായിരുന്നിടാം ഒരുമിച്ച് പോരിടാ,മുയർന്നിടാം

ചെങ്കൊടിക്ക് കീഴിലൊരു വന്മതിലായ് നിന്നിടാം

000000000000000000000000000000000000





2022 ഡിസംബർ 31, ശനിയാഴ്‌ച

പുതിയ ഗീതം

 

കനവു കാണാൻ കേരളമണ്ണിനു

കരുത്തു നല്കിയൊരു പ്രസ്ഥാനം

കാരാഗൃഹത്തിൻ ഇരുമ്പു ചങ്ങല

വെട്ടിയെറിഞ്ഞൊരു പ്രസ്ഥാനം

ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്


ഇവിടെയില്ലിനി പട്ടിണി വർഗ്ഗം

ഇല്ലിനിയൊട്ടും അടിമത്തം

തരിമ്പുമില്ല ചൂഷണ വർഗ്ഗം

വേരോടില്ല  മത മേധാവിത്വം

ഉയരെയുയരെ പാറട്ടെ, പാറട്ടെ നം ചെങ്കൊടി


അധികാരക്കൊടി ജനങ്ങൾ കയ്യിൽ

സമർപ്പിതമാവും കട്ടായം

അശരണരില്ലാ, അഗതികളില്ലാ

അഴിമതിയൊഴിയും മുച്ചൂടും

അരിവാൾ ചുറ്റിക നക്ഷത്രം, അടയാളമതാകട്ടെ


നമ്മളെയാണ്ടു നീരു കുടിക്കും

നരഭോജികളിനി വാഴില്ല

നഖശിഖാന്തം നമ്മളെയൊടുക്കും

ഭരണ,ഇടയാളർക്കിനി ഇടമില്ല

ഈങ്ക്വിലാബ് മുഴങ്ങട്ടെ, ചെങ്കൊടിയുയരെ പാറട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx





2022 ഡിസംബർ 23, വെള്ളിയാഴ്‌ച

വസന്തത്തിലേക്ക് കണ്ണെറിയുന്നു



ഉയരട്ടെ വാനിലീ ഈങ്ക്വിലാബിന്റെ ഈണം

ഉണരട്ടെ മാനവ ഹൃത്തിലെന്നും ചെങ്കൊടി

പൊരുതട്ടെ തൊഴിലാളി വർഗ്ഗത്തിനായെന്നും

പുലരട്ടെ പുതിയൊരു ജനാധികാര ദേശം


കതിരിടും വയലേലകളൊക്കെയുമെൻ കാതരേ

കൊയ്തു പോകാനിനി വരില്ലൊരു കുപ്പായമിട്ടവൻ

കൊഞ്ചിക്കുഴഞ്ഞ് നല്ല തഞ്ചത്തിലാടും നം മക്കളെ

കൂര പൊക്കി കാമകേളിയാടുവാൻ തുനിയില്ലിനിയാരുമേ


പുതു യുഗം പിറക്കും പൊയ് മുഖങ്ങളൊക്കെത്തെറിക്കും

പൂ മരങ്ങളിൽ പുഴ,യരുവിയിൽ പൊൻ വസന്തം തുടിക്കും

മുഷ്ടികളുയരും അധികാരക്കലിയൊക്കെയുമൊടുക്കും

മാർക്സിസത്തിൻ മുദ്രാവാക്യ മാറ്റൊലിയിൻ കാറ്റടിക്കും


ചട്ടമിട്ട്, തിട്ടമിട്ട്, തീട്ടൂരം കെട്ടും ദുഷ് പ്രഭുക്കളെ

ചുട്ടി കുത്തി, ചൂട്ടെരിച്ച്, കഴുതപ്പുറമേറ്റിയൊടുക്കണം

ചിട്ടയിൽ ചമച്ചൊരു പറുദീസയായ് നാടുണരണം

ചെങ്കൊടിയുയരണം, വാനിൽപ്പറക്കണം, വസന്തമാകണം

==================================================




2022 ഡിസംബർ 18, ഞായറാഴ്‌ച

പുതിയ ആകാശം തുറക്കുന്നു


പുതിയൊരാകാശം, നിറങ്ങൾ തൻ ഭൂമി

പൊൻ വെയിൽ ചാറും പൂമരത്താഴ്വര

ജാതി കായ്ക്കാത്ത മാനവ ഹൃത്തടങ്ങളിൽ

ജീവ താളമായ് തുടികൊട്ടിയുയരുന്നു ചെങ്കൊടി


ഭയ വിഹ്വലതകളില്ലിവിടം, ഏശുകില്ല ഭീഷണി

ഭോഷ്കില്ല, ഭീതിയില്ല, ഭരണകൂട കുടിലതയില്ലൊട്ടുമേ

കൂട്ടിനുണ്ട്, കൂടെയുണ്ട് ചെമ്പടയുടെ ആരവം

കവിത പോലെൻ കരളിലുണ്ട് രക്തവർണ്ണപ്പൊൻ കൊടി


എത്രയുപവാസമെത്ര പരിഹാസം കൊണ്ടതാണെൻ പൂർവ്വികർ

എരി വയർ  കെട്ടി പൊരി വെയിൽ തട്ടി കരിഞ്ഞുണങ്ങിപ്പോയവർ 

തടവറയിൽ തേങ്ങൽ മോന്തി തട്ടിവീണൊടുങ്ങിയോർ

തളരുകില്ലവർ പകർന്ന ഈങ്ക്വിലാബിൻ ലഹരിയിൽ


ഉയരെപ്പറക്കുന്നുഷസ്സിൽ തുടിക്കുന്നൂർജ്ജമേകുന്നു ചെങ്കൊടി

ഉള്ളിലെപ്പക പോക്കി ഊരിനെയാകെയും ഒന്നായ് നയിക്കുന്നിക്കൊടി

പ്രയാർദ്രമാണെന്റെ പൂങ്കൊടി, പ്രാണനിലുയിർത്തൊരു നിലാക്കൊടി

പാറിപ്പറക്കട്ടെ,പേരു പെരുക്കട്ടെ,പൊൻ പ്രഭാതമാവട്ടെ നാളൊക്കെയും  

================================================






2022 ഡിസംബർ 16, വെള്ളിയാഴ്‌ച

ഉണർത്ത് പാട്ട്

 

വരികയെൻ സഹജരേ, വീരേതിഹാസമാവുക

വിണ്ണിലും മണ്ണിലും വിപ്ലവക്കൊടി പാറിക്കുക

വാക്കുകളിലഗ്നി നിറയ്ക്കുക, വസന്തമാവുക

വരും തലമുറയ്ക്കാകെയായ് സ്വപ്നഭൂമിയൊരുക്കുക


ജാതിമത ഭേദം വെട്ടി ജമ്മു താണ്ടിയാട്ടുക

ജാതകക്കുറിയെടുത്ത് ജമുനയിലൊഴുക്കുക

ജീവിതപ്പെരും പാതയിൽ പൊരുതി ജേതാവാകുക

ജയജയം പാടുക,ചേലോടെ ചെങ്കൊടിയേന്തുക


സാമ്പത്തികപ്പുകിലു കാട്ടും സാത്താൻ കുരിശേറട്ടെ

സർപ്പദോഷം  ചൊല്ലി മെരുക്കും സൂത്രധാരി തുലയട്ടെ

സുഖ ലോലുപതയിൽ മന്ത്രിച്ചൂതും താടിക്കാരനൊടുങ്ങട്ടെ

സിംഹാസനമേറാനിനിയൊരു തൊഴിലാളിപ്പടയെത്തട്ടെ


ഈങ്ക്വിലാബ് മുഴങ്ങട്ടെ, ഇവിടം സ്വർഗ്ഗമാകട്ടെ

അരിവാൾ ചുറ്റിക നക്ഷത്രം അടയാളക്കൊടി പാറട്ടെ

ഇക്കരയാകെ ചുവക്കട്ടെ, ഇത്തിൾക്കണ്ണി നശിക്കട്ടെ

അജ്ഞതയോടിയൊളിക്കട്ടെ, അറിവിൻ ദീപം തെളിയട്ടെ

00000000000000000000000000000000000000000







ഈങ്ക്വിലാബിന്റെ ഈണം

 


ഉണരുകെന്റെ തോഴീ

ഉയരുന്നിതാ പുതു വേദി

സമര കാഹളങ്ങൾക്കപ്പുറം

സൂര്യ ശോഭയാൽ തിളങ്ങുന്നു ചെങ്കൊടി


കാലമെത്ര തീക്കനലിൽ ചുട്ടുപൊള്ളി നമ്മൾ

കാതമേറെ തീവ്രവ്യഥ മോന്തി വാണു നമ്മൾ

കാരിരുമ്പിൻ കാരാഗ്രഹത്തിൽ വെന്ത കിനാവെത്ര

കരളു ചോക്കുവോളമിനിയാമോദമേന്തിടാമിച്ചെങ്കൊടി


പ്രാണ വായു കൊണ്ടിടാൻ, പശി തീരുവോളമുണ്ടിടാൻ

പൈതങ്ങൾക്കറിവേകിടാൻ,പുലതീണ്ടലില്ലാതെ നടന്നിടാൻ

കൊതിയെത്ര കൊണ്ടു കരഞ്ഞു, കീഴ് ജാതിയായ് കഴിഞ്ഞു

കാത്തിരുന്നു കൈക്കൊണ്ട കൈവല്ല്യമാണീ ചെങ്കൊടി


ഇനിയില്ലടിമത്തം ഒട്ടുമില്ല നിറഭേദം ഏശുകില്ല ജന്മിത്തം

ഇവിടെ,യാർദ്ര സംഗീത നാദമായ് ഈങ്ക്വിലാബുയരുന്നു

സാന്ദ്രലയ ശോഭയായ് വാനിൽ ചെങ്കൊടിയൊഴുകുന്നു

സുമധുര സ്വരച്ചേർച്ചയായൊരുമിച്ചിടാം, കൈകോർത്തിടാം






2022 ഡിസംബർ 14, ബുധനാഴ്‌ച

ചെങ്കൊടിയുടെ കാവലാൾ

 നമ്മളേ ജയിക്കൂ, നാമേ നയിക്കൂ

നന്മയൊരു കോടി നമ്മിലേ പൂക്കൂ

നന്നായ് പൊരുതൂ, നറുമലരായ് വിടരൂ

നായകനായുയർന്ന് ചെങ്കൊടിയേന്തൂ


സപ്ത സാഗരമതിനപ്പുറം കനവുണരണം

സർഗ്ഗ ചേതനയാലായിരം കവിത രചിക്കണം

സഹന സമരങ്ങളിൽ നീ അമരത്ത് നിൽക്കണം

സഖാവെന്ന വാക്കിൻ ശക്തിയാൽ ജ്വലിക്കണം


ഈങ്ക്വിലാബിന്റെ ഈണമൊരു സുഖ സാന്ത്വനം

ഈരേഴു ലോകവുമേറ്റ് പാടുമൊരു യുഗ മന്ത്രണം

ഇമ്മണ്ണിലിനിയും നൂറുനൂറു പൂക്കൾ ചോക്കണം

ഇവിടെയിനിയാരും കീഴാളരാവാതെ കാക്കണം


അധികാര കേന്ദ്രങ്ങളാശ്രിതനെ നമിച്ചിടും

അർഹരായോരൊക്കെയും ഗുണമനുഭവിച്ചിടും

അശരണർക്കഗതികൾക്ക് കാവലായ് നിന്നിടും

അരിവാൾ ചുറ്റിക നക്ഷത്രമെന്നും ഉയർന്നിടും

00000000000000000000000000000000000000






2022 ഡിസംബർ 13, ചൊവ്വാഴ്ച

രക്ത താരകം പൂത്ത് നിൽക്കുന്നു



ഇനിയുമീ പുഴ പൂക്കുമെൻ സഖാവേ

വീണ്ടുമീ വാക ചോക്കും, തണൽ പരക്കും

ഇനിയുമീ പ്രാണൻ തുടികൊട്ടി പാടുമെൻ പ്രിയനേ

ഈങ്ക്വിലാബിന്റെ ഈണം തുടിക്കും, സിരകൾ ത്രസിക്കും


ചാരം പൊതിഞ്ഞെൻ കനൽക്കട്ട കിടക്കുകിൽ

ചാരെ നീയില്ലെന്ന് കരളിൽ വ്യഥ തീർക്കുകിൽ

പ്രണയം നിന്നോട് മാത്രമായ് പോവുകിൽ

അവനിയിൽ മറ്റാരുയിർക്കുമീ രക്ത പതാകയേന്തുവാൻ


ആർദ്ര സംഗീത ധാരയൊഴുകുന്ന പോൽ

ആത്മ സാരാംശ ഗാഥയുണരുന്ന പോൽ

അരികിൽ നീ പൂവാകയായ് പൂത്ത നാളൊക്കെയും

അത്രമേൽ വസന്തമായിരുന്നെന്നിൽ പ്രിയ തോഴാ


രക്ത താരകം ഉദിച്ചുയർന്നൊരു 

ശുഭ്ര പതാകയും കയ്യിലേന്തി നീ

വീര്യം നുരച്ച് വിപ്ലവം കൊറിച്ച് 

വീഥിതോറുമലയവേ സഖാവേ

പെണ്ണായ്പ്പിറന്നവളെന്നെന്നെ 

വീട്,നാടൊക്കെയും പഴിക്കവേ

ഭീതിയായിരുന്നു കൂടെയിറങ്ങുവാൻ


ഇന്നീ പീത സായന്തനത്തിൻ തുടിപ്പൊക്കെയും കെട്ട്

പോക്കു വെയിൽ തന്ന കാന്തിയാകെയും കരിഞ്ഞ്

നീയിത്ര ഘോരം, കാറി വിളിച്ച തൊണ്ടയും തീ തിന്ന്

കൂനിക്കൂടിക്കാർക്കിച്ച് തുപ്പിയൊരു മൂലയിലൊതുങ്ങവേ

കൈ നീട്ടിപ്പിടിക്കുന്നു ഞാനെന്റെ സ്നേഹിതാ പരവശം

വരിക, ഇനിയുമുണ്ട് വസന്തമായിരം നമ്മിൽ പൂക്കുവാൻ

കവിതയുണ്ട്, കാർമുകിലുണ്ട്, കീഴാളമുദ്രകൊണ്ടോരുണ്ട്

അരികുവത്കരിക്കപ്പെട്ടവർ, ആശ്രയമറ്റവരഗതികൾ

നാളെയും നം ചെങ്കൊടി പാറിപ്പറക്കണം, നേരു കാക്കണം

മുന്നിൽ നിന്ന് നമ്മളേ നയിക്കണം, ജയിക്കണം പിന്നെയും

ചുറ്റികയരിവാൾ നക്ഷത്രം ചുറ്റുമൊരുകോടി ചാരു വക്ത്രം

ചുറ്റിത്തിരിയുന്നതു കണ്ടേ കണ്ണടയണം, കൂടെ നീയുണ്ടാവണം

കൂട്ടിനുണ്ടാവണം, ഒരേ കുഴിയിലുറങ്ങണം, നന്നായ് കുതിരണം

പിന്നെ, നമ്മിൽനിന്നുയിർക്കണം നന്മ കായ്ക്കുമായിരം പൂമരം

=====================================================








2022 ഡിസംബർ 11, ഞായറാഴ്‌ച

കനവല്ലിതു കട്ടായം



ആർദ്രേ, നിൻ മിഴിയിതളിലൊരു മൃദു

ചുംബനങ്ങളാലെൻ ആരതിയർപ്പണം

ആതിരേ, നിൻ കാർകൂന്തലിലൊരു ചെറു

ചെമ്പനീർപ്പൂവാലാത്മനൈവേദ്യ തേൻ കണം


എൻ ഹൃദയ തംബുരുവിലത്ര മായാജാല വേഗം

നീ ശ്രുതിമീട്ടിയ പുലരിയൊരു മഞ്ഞുരുകും കാലം

നീയെൻ കനവിലാർദ്ര നദിയായൊഴുകും ഊഷ്മള രാഗം

മാൻ പേടയായ് നീ തുള്ളിയാടിയ കരളൊരു സ്നേഹതീരം


കവിതയിൽ കൊതുമ്പു വള്ളമൊന്നിനെ കെട്ടി വച്ചിടാം

കൺകളിൽ നീലക്കടമ്പൊരുക്കി ഊഞ്ഞാൽ കെട്ടിടാം

കൈക്കുടന്നയിൽ നറു നിലാവിനെക്കോരിത്തന്നിടാം

കനകാംബരം കാട്ടു ചമ്പകം പൂത്ത പാതയിലൊന്നായിടാം


പീത സായന്തനങ്ങളിൽ പറുദീസ തീർക്കുമാത്മ രാഗം

ഹൃദ്യ മേളങ്ങളിൽ പെരുമ്പറ കൊട്ടും നിൻ ശ്വാസതാളം

പുലർ വേളയിൽ പൂത്തുമ്പിയായെന്നെ ചുറ്റുന്ന ദേഹം

പൂത്തു നിൽക്കട്ടെയായിരം താരകങ്ങളായ് ഇനിയുള്ള കാലം









കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...