2019 ജനുവരി 30, ബുധനാഴ്‌ച

ജപ്തിവ്യവഹാരങ്ങളിൽ ഒടുങ്ങാതെ പോകുന്നവ




തിരിച്ചേൽപ്പിക്കാനായ്
ചീന്തിയെടുത്ത് വച്ചിട്ടുണ്ട്
ചിതലെടുത്തിനിയുമൊടുങ്ങാത്ത
തകിലുപോൽ കൊട്ടും ഹൃദയം

മടക്കിത്തരാനുറച്ച് തന്നെയാണു
ചാവു നിലമെന്നറിഞ്ഞും ഓർമ്മയുടെ
ചാമയെറിഞ്ഞ്,കൊയ്യാതെ പോയ
മൃതാവശിഷ്ടമെന്റെ മനസ്സിനെ

ജപ്തി വ്യവഹാരത്തിനൊക്കെയും
ചാഞ്ഞു തന്നെ കിടന്നൊടുങ്ങിടാം
ചീയാതെയിപ്പഴും തുടിക്കുന്ന,
ജീവനെന്ന് നീ മൊഴിഞ്ഞയെൻ കരൾ

കുഴിച്ചെടുത്ത് കൊണ്ട്പോയീടുക
ചരിക്കുന്നത് ചരിയുന്നതെന്ന്
ചിമ്മാതെ കാലമൊക്കെയും
കലങ്ങാതെ നിന്നെ കാത്തുവച്ച കണ്ണുകൾ

എങ്കിലും പ്രിയതേ,
തിരിച്ചുവരവില്ലെന്നത്ര ശാഠ്യമാണു
ചാറുമാത്രം പിഴിഞ്ഞ് തേൻ വരിക്ക
ചേലിലങ്ങനെ മൊത്തിക്കുടിച്ച്, ചുംബന
ഉന്മാദം കൊണ്ട് തുടുത്ത അധരങ്ങൾ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2019 ജനുവരി 27, ഞായറാഴ്‌ച

പുനർജ്ജനിക്കുന്നിലെ കവിത



എന്റെയീ അന്ത്യത്താഴ വേളയിലെങ്കിലും
കൺതുറന്നൊരു മാത്രയിരിക്കുവാൻ
നിറകണ്ണൊഴിഞ്ഞു നിന്നെമാത്രം
നറുനിലാപോൽ കണ്ട് യാത്രയോതുവാൻ
കരുണപെയ്യുകെന്നിൽ കടാക്ഷമാവുക
അത്ര വന്യമാമെന്റെ കടൽ യാത്രയിൽ
ഒരു മാത്രയെങ്കിലും മാംസച്ചൊരുക്കാവുക
സിരകളിലൊക്കെയും ഭ്രാന്ത് പൂത്തനട്ടുച്ചയിൽ
ഒരിക്കലുമൂട്ടാതെ പോയ സദ്യയ്ക്ക് നീ ഇലയിടുക
കവിതയൊന്നുപോലും കൊത്താത്ത ശിലയിൽ
കിറുക്കനെന്നെ കാലമെല്ലാം കെട്ടിയിട്ടേക്കുക
ഒരു ചെറുതിരിപോലും കൊളുത്താത്ത വീഥിയിൽ
പാതിരാവിലെന്നെ നീയൊറ്റു കൊടുക്ക, ഭത്സിക്ക

സ്വർഗ്ഗവാടം പുരോഹിതൻ ജപ്തിചെയ്ത മറുകണം
രാജിവച്ചോമലേ ഞാൻ ജാതി നെരിപ്പോടിൽ നിന്ന്
മദപ്പാടുനോക്കികൊത്തിയാലേ മതവൈരമൂറുവെന്ന്
രാജ്യസേവ തിരുത്തിമൊഴിമാറ്റിയ പിറ്റേന്ന്
കൊടിക്കൂറ വെടിഞ്ഞു ഞാൻ മൂരാച്ചിയായ് തിരിയുന്നു
ഇനിയെൻ പ്രണയിനീ, 
പ്രജ്ഞയൊടുക്കുന്ന നിന്റെ ഗന്ധം നുകർന്നൊന്ന്
ഹൃദയതാളം പെരുക്കുന്ന പദനിസ്വനം തുടർന്നൊന്ന്
പുലരാതെയൊരിക്കലും പൂർണ്ണമാവാതെയുറങ്ങണം
പിന്നെ, പുനർജ്ജനിക്കണമൊരു വേനൽ കൂടി,യന്ന്
അധികാരക്കസേരയ്ക്കുമപ്പുറം അക്ഷരം പൂത്ത് നിൽക്കും
000000000000000000000000000000000000










2019 ജനുവരി 9, ബുധനാഴ്‌ച

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .



പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും
പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ
പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌
വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ
വ്യഥകൾ വേവാതെ കല്ലിച്ച നോവുണ്ട്‌
എട്ടാം വയസ്സിൽ കെട്ടുകഴിഞ്ഞന്ന്‌ തൊട്ട്‌
ആട്ടുമസഭ്യവും കേട്ട്‌ കണ്ണീരു കൊണ്ട്‌ കെട്ട അടുപ്പ്‌
കല്ലടർന്ന്‌, പെരുച്ചാഴിതുരന്ന മൂലയിൽ
കമഴ്ന്ന്‌ കിടന്നാരും കാണാതെ മരവിച്ച
അമ്മയെ ഒരുനോക്ക്‌ കണ്ട ഓർമ്മയുണ്ട്‌
നാട്ടുകൂട്ടത്തിൽ നല്ലവാക്കോതി, ഞെളിഞ്ഞ്‌
നൂറുപൊള്ളിയ നാക്കിട്ടച്ചനട്ടഹസിച്ച പാതിര
പുലരാതെ പൂമുഖത്തേക്കെത്തിനോക്കുന്നുണ്ട്‌
താടി നീട്ടിയ പുരോഹിതപ്പരിഷയന്ന്‌, വെറും
ആട്ടിറച്ചിക്കുമപ്പത്തിനും അഞ്ചുറുപികയ്ക്കുമായ്‌
പേടിച്ച ജീവനൊന്നിനെത്തള്ളിയിട്ട പെരും കിണർ
പേപിടിച്ചലറിയിപ്പോഴും മുറ്റത്ത്‌ വറ്റിക്കിടപ്പുണ്ട്‌
കണ്ണേറു നാപ്പോരു മാറ്റുന്ന കിളവന്റെ
നീണ്ടകാതുള്ള പെണ്ണിനെ കെട്ടേണ്ട, കെട്ട
വിപരീത വിധികൊണ്ടെന്നൊറ്റക്കാരണം കൊണ്ട്‌
ഇട്ടുമൂടണം ഞാനീ കൊഞ്ഞനം കുത്തുന്ന
ഓർമ്മകളൊക്കയുമെന്നേ ദുർന്നടപ്പെന്നിൽ
വന്നുകൂടിയെങ്കിലതിനുമൊരു മാത്ര മുമ്പെ ഞാൻ
കുഴിതോണ്ടിയൊടുക്കട്ടെ അനാചാരമൊക്കെയും

xxxxxxxxxxxxxxxxxxxxxxxxxxxxx

2018 നവംബർ 27, ചൊവ്വാഴ്ച

ഉദ്ദാരണം കൊണ്ട കവിതയൊക്കെയും



പ്രിയതേ,
ഒരു പെരുങ്കടൽ വറ്റാതെയെന്നിൽ
കത്തിനിൽപ്പുണ്ടെന്ന് നീ പൊയ്യോതുക
ചുനയുറഞ്ഞൊരു കവിതയെപ്പോഴും
കൊഴിയാതെയെന്നിൽ കാത്തുവെച്ചീടുക
കരൾകൊത്തിപ്പറന്ന പ്രാപ്പിടിയനെ വിട്ട്
കുങ്കുമ സന്ധ്യയിൽ നീയെന്നെ പ്രതീക്ഷിക്ക

ഒരൊറ്റ സ്പർശത്തിൽ, വേദനയെല്ലാമൊടുക്കുന്ന
സർവ്വരോഗ സംഹാരി ഞാനെന്ന് വിശ്വസിച്ചീടുക
സ്വർഗ്ഗം പകുത്തു നല്കാൻ അവകാശമേറ്റവൻ, ഞാൻ
ആകയാൽ പാപം കൊണ്ട വേളയിലമാന്തമില്ലാതെ
എന്നിൽ കുമ്പസരിക്ക, എനിക്കായ് നേർന്നീടുക

ഒരു സത്രത്തളത്തിൽ, പുകപടർന്നൊരു നട്ടുച്ചയിൽ
വീണുകിട്ടിയ ഒരു നൃത്തച്ചുവട് മാത്രമാണു കാതരേ
നിന്നോർമ്മയെങ്കിലും, കാലമൊട്ടുക്ക് കെടാതിരിക്ക
ആണ്ടുപോവാതെയെന്റെ നെയ്ത്തിരിയൊടുക്കം വരെ
നിന്റെ താമരപ്പടവിൽ ചേർത്തു പിടിക്കുക, ഭ്രമിക്കുക
ഒരുനാളിലുമെഴുതിത്തീരാതെയെന്റെ കാവ്യം കാക്കുക
0000000000000000000000000000000





2018 നവംബർ 10, ശനിയാഴ്‌ച

വെളിപാടുതറയിലെ കവിത



എന്നിൽനിന്നറുത്തു മാറ്റപ്പെട്ട സ്തനം
നീയൊരാൾ മൊത്തിക്കുടിക്കുന്ന വേളയിലാണു
ആചാരങ്ങളുടെ പടിക്കെട്ട് താണ്ടി
ഞാനമ്മയായ് ഉയർത്തപ്പെട്ടത്
എന്റെ കവിതയുടെ വരികളിൽ
ഒരഭയാർത്ഥി സ്വാസ്ഥ്യം തേടുന്ന രാത്രിയിലാണു
ഞാൻ കവിയായ് വാഴ്ത്തപ്പെടുന്നത്
എന്റെ കണ്ഠം കൊറിച്ച വിപ്ളവഗീതം 
നിനക്ക് മാർഗ്ഗമാവുമ്പോൾ മാത്രം
ഞാൻ പ്രവാചകനാവുന്നു
ജാതി പൂക്കുന്ന തെരുവുകളിൽ
ചൂണ്ടുവിരലുകൾ ലേലം കൊള്ളുമ്പോൾ
കാവിപടരാത്ത താളുകളിലാവും
സ്വാതന്ത്ര്യത്തിന്റെ പ്രാവുകൾ
ഹൃദയം കൊത്തി ഉയർന്ന് പറക്കുക
ലോകനന്മയ്ക്കായ് കൊളുത്തിയ വിളക്കുകൾ
ഉഛനീചത്വത്തിന്റെ ചത്വരങ്ങളിൽ
ദേവഗണമെന്നും ഹരിജനമെന്നും 
വേർതിരിക്കപ്പെടുന്ന നട്ടുച്ചയിൽ
ദൈവം മലയിറങ്ങി സ്നാനഘട്ടത്തിലെത്തുന്നു
ഇനിയെന്റെ ചുമലിലേറി നീ
അപഥസഞ്ചാരിണിക്ക് കൈകാട്ടിയാവുക
എന്റെ ഉച്ചഭാഷിണി കടം കൊണ്ട് നീ
കാനനാചാരങ്ങളഴിക്കുന്ന ഒച്ചയാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2018 നവംബർ 6, ചൊവ്വാഴ്ച

പരസ്പരപൂരകമല്ലാത്തതൊക്കെയും. . .




മൂന്നുനേരം കണ്ണീരുമോന്തി
മൂവന്തിയിലുപ്പു ചേർക്കാതെയൊരു തുടം
കഞ്ഞിത്തെളികുടിച്ചത് കക്കവേ
കേൾക്കാതിരിക്കണമൊച്ചയൊട്ടുമയല്ക്കാർ
അറിഞ്ഞെങ്കിലോ കോപ്പ നിറച്ച് കൊണ്ടത്
കോടിയിൽ മുക്കാനെന്നത് പെരുങ്കള്ളമെന്ന്

ഉച്ചവെയിൽ കൊണ്ട് വരി നിന്ന് കിട്ടിയ
ഉപ്പുമാ പാത്രം തട്ടിത്തെറിപ്പിച്ച സതീർത്ഥ്യനെ
ഉള്ളിലാളുന്ന കോപമുണ്ടെങ്കിലും ഭത്സിക്കായ്ക
ഊരുജനമൊരുകാലവും ഉള്ളിലെപ്പശിത്തീ
അറിയായ്ക, ഉയർന്നിരിക്കട്ടെ തറവാട്ടു മഹിമ

സർക്കാരാതുരാലയപ്പടിയിൽ തൊണ്ണൂറുകാലം
ഓഛാനിച്ച് നിന്നു, ഗുമസ്തപ്പുണ്യാളനെ വണങ്ങി
കുപ്പായമിട്ടോനൊക്കെയും വഴിപാട് നല്കി
ചോന്ത നിറത്തിലൊരു കുപ്പിവെള്ളം കിട്ടിയത്
ചോര കക്കുവോളം കുടിച്ചും ഭേദമൊട്ടുമാവാതെ
വെട്ടുകത്തിക്കുന്നിനപ്പുറം വീരകഥകൊണ്ട ശൈഖിനെ
വീരാളിപ്പട്ടും നാട്ടു പൂവൻകോഴിയും നേദിച്ച്
നാല്പത്തിയൊന്നു ദിനം നല്ലിരവിലൊക്കെയും
നീട്ടി വാഴ്ത്തിയ മൗഢ്യ ജാതിസങ്കല്പം
നശിച്ചുപോവട്ടെ എനിക്കൊപ്പം തീപ്പെട്ട്

ഇനിയെന്റെയൊടുക്കത്തെ ശ്വാസവുമെടുത്തെന്ന്
ഇത്രകണ്ട് നീയുറപ്പിച്ച്, നിന്റെ യാഗം തുടരുക
ഒന്നിനൊന്ന് പൂരകമില്ലാത്ത, പൂർവ്വകഥ
ഒന്നിനുമല്ലാതിവനോർത്തേയിരിക്കുമത്
ഒരിക്കലെവിടെയെങ്കിലും കൊണ്ട്, നിശ്ചയം
ഒരു പെരുങ്കവിതയായൊടുക്കും കാത്തിരുന്നീടുക

00000000000000000000000000000000000000


2018 നവംബർ 2, വെള്ളിയാഴ്‌ച

അയ്യനോടവിരാംകോവിലുകാരന്റെ വേണ്ടുതൽ. . .



നീ, ചക്രവാളത്തിനുമപ്പുറം
പുലിപ്പാലു തേടിയിറങ്ങിയോൻ
കൃഷ്ണപ്പരുന്തിന്റെ നോട്ടത്തിനുമകലെ
കാലഗതി കവർന്നോൻ
മഹിഷിവധം താണ്ടി
മാനിഷാദ മന്ത്രം പലവുരു ഉരുവിട്ടവൻ
പാണ്ഡ്യരാജ്യത്തിനു പടവാളുകൊണ്ട്
പകിട്ട് പെരുപ്പിച്ച നായകൻ
ഇനിയുമുണ്ടെണ്ണിയാലൊടുങ്ങാതെ
പാടിപ്പുകഴ്ത്തുവാൻ അപദാനങ്ങളേറെ
എങ്കിലുമെൻ ഹരിഹരസുതനേ
അടിയനോടവിടുന്ന് ചെയ്ത കൃപയേ
ആണ്ടുകളെത്ര പോകിലും അണയാതെയെരിയും
അവിരാം കോവിലുകാരനറിയാതെ കൊണ്ടൊരു
അപരാധം പൊറുത്തവിടുത്തെയംഗരക്ഷകനാക്കിയ
അത്ര ദയാവായ്പൊരിക്കലും കാലം കാത്തുവച്ചീടാ
എങ്കിലുമെനിക്കുണ്ട് വേണ്ടുതലയ്യനേ അല്പം
ഉദുങ്കാസനം കൊണ്ടവിടുന്ന് നിലകൊള്ളും കാലമെല്ലാം
ഒരുപിടി കുരുമുളകൊരു നെയ്ത്തേങ്ങ, നാലു സാമ്പ്രാണി
അവിടുത്തെ പടികേറുവോരതിനുമുമ്പൊരു കണം
അടിയനു സമർപ്പിക്കുവതാകിലില്ല ഊരിലൊരു
കെടുകെട്ടയെണ്ണം, കാവി പടരും നിണം, കോപം
അതിനു വിഘ്നം വരുത്താതെ കാത്തീടുക ശാസ്താവേ
എങ്കിലൊരു കാലവുമൊടുങ്ങാതെ വാഴും നിശ്ചയം 
കൈരളിതൻ സൗഹൃദ,മതിനു കരുണയുണ്ടാവുക
xxxxxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...