2018 ഫെബ്രുവരി 20, ചൊവ്വാഴ്ച

നിനക്കായ് മാത്രം. . .



നിഴലായ്‌ കൂടെ നടക്കുന്ന നിനക്കു ബദലായ്‌
നിനയ്ക്കുവാൻ പോലുമാവുമോ മറ്റൊരാളെ സഖീ
അന്നൊരു കർക്കടകപ്പെരുമഴ തോർന്ന രാവിൽ
ഇന്നുമുതൽ മരണം വരെയെന്ന്‌ ചേർത്ത നിന്നെ
പൊന്നായ്‌ കാലമൊക്കെയും കൂട്ടിയണയ്ക്കുമെന്ന്‌
നന്നായ്‌ കനവുകണ്ട്‌ പുലരവേ നീ പോയതെങ്ങോ
ഉണ്ട്‌ കാരണമോതുവാൻ കാരണവന്മാർക്കൊക്കെയും
ഉന്മാദം കൊണ്ട്‌ നിന്നെപ്പ്രണയിച്ച്‌ വേട്ടതു തെറ്റ്‌
കൂപ്പിയില്ല കയ്യൊരുനാളും ദേവിക്കു മുന്നിൽ പിന്നെ
കാപ്പിപൂത്ത സൗരഭ്യമായ്‌ നീ എന്നിൽ ചേർന്നതിൽ

ജീവിതം നീണ്ടുകിടക്കയാണു റെയില്പ്പാതപോൽ
ജാതകത്തിലുണ്ടാകും രണ്ട്‌ പുടമുറി, മറുക്കായ്ക
പെറ്റു നീയെന്റെകയ്യിലിട്ടു പോയ പൊന്നിനു തുണ
തെറ്റല്ല ചെയ്യുന്നതെന്നെന്നെ ഉറപ്പിക്കുവാനിത്ര
അറിയുന്നു വസന്തമേ നിന്നെയറിഞ്ഞതിൽ പിന്നെ
അത്ര ദീപ്തമാകുവാനാവില്ല, താരതമ്യം ചെയ്കയിൽ
ഇനി,നീയെന്നിൽ ശയിച്ച പകലുകൾക്ക് പകരമായ്
ഇത്ര കരുതി മറ്റൊന്ന് പൂക്കയിൽ, ക്ഷയിക്കട്ടെ ഞാൻ
മണ്ണിൽ നീയലിഞ്ഞ അതേ കാലവേഗത്തിൽ തന്നെ
മറുക്ഷണം ഞാൻ ലയിക്കട്ടെ നിന്നിലിത് കുറിക്കയിൽ
ooooooooooooooooooooooooooooooooooo

2018 ഫെബ്രുവരി 12, തിങ്കളാഴ്‌ച

കവിതതൻ ലക്ഷ്യം കാലക്ഷേപം



പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു
ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ
അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ
വെറുപ്പിന്റെ ഉല്ക്ക തുപ്പി വിഷാഗ്നി പടരുമ്പോൾ
സ്വയം ഹിമമായുരുകി കവികൾ തീയണയ്ക്കാറുണ്ട്
ശരീര ശാസ്ത്രങ്ങളുടെ നിമ്ന്നോന്നതികളിൽ
പൗരോഹിത്യം, വെളിപാടുകളിൽ വിപരീതമാകവേ
വേദങ്ങളുടെ സത്തയൂറ്റി കവിത വഴി നടത്തുന്നു
അന്യന്റെ ചങ്കിലെ ചോര പിഴിഞ്ഞ്; തെരുവിൽ
അനാഥ ബാല്യങ്ങളുടെ പെരുക്കപ്പട്ടിക നീളവേ
അമൃതായാശ്വാസമായാശയായ് കവികൾ
അദ്വൈത മന്ത്രങ്ങൾക്കുമപ്പുറം ഇന്ദ്രജാലമാവുന്നു

പട്ടിണി മോന്തിയ ഉമ്മറപ്പടികളിൽ നിന്ന്
പ്രലോഭനങ്ങളുടെ പറുദീസയിലേക്ക് ചേക്കേറവേ
മുഖാവരണമണിഞ്ഞവൻ, ആന്ദോളനം ചെയ്യുന്നു
അധികാരത്തിന്റെ, കൊഴുത്ത തേങ്ങാപ്പൂളുകളിൽ
ജാതീയതയുടെ പുളിച്ച ചക്കര പുരട്ടി, ചായമിട്ട്
പ്ളാവില കാട്ടി ആരാച്ചാർ തുടലിട്ട് വലിക്കവേ
കവി, ദൈവനഗ്നതയെ ചൂണ്ടി കൊഞ്ഞനം കുത്തുന്നു
കൊടി മഹിമ കീറി കോണകമുടുക്കുന്നു
കാവിലെപ്പാട്ടിനെ, താടിതൻ ചോപ്പിനെ
ഉടൽ മൂടിപ്പൊതിഞ്ഞുമുഷ്ണിക്കാത്ത കറുപ്പിനെ 
കുന്തിച്ചിരുന്ന് കുറ്റം പറയുന്നു: കൂവി വിളിക്കുന്നു
ഇനി ജാതികവി, ചുവപ്പുകവി, കാവിക്കൊടിയിങ്ങനെ
കാലമൊക്കെയും തമ്മിൽ ഭത്സിച്ച്, കുന്നായ്മ കുത്തി
പോരിന്റെ അക്ഷരം കുറിക്കുക, അച്ച് നിരത്തുക
ഏറ്റുപാടാൻ ഏറാൻ മൂളികൾ പെരുകുന്ന നേരവും
തോറ്റുപോവാതെ കവിത കാടേറിയൊടുങ്ങട്ടെ
00000000000000000000000000000000000000

2018 ഫെബ്രുവരി 5, തിങ്കളാഴ്‌ച

സ്വർഗ്ഗാരോഹണം



തീയുണ്ട് കരിഞ്ഞ കുടലിൽ
തെക്ക് പുറപ്പെടും നേരമാണു
ഉപ്പ് ചേർത്തൊരുരുള കൊണ്ടത്
ഉച്ചവെയിലാറും മുമ്പ് കെട്ട പട്ടട

ഉദ്ധാരണവേഗത്തിന്റെ ഉച്ചിയിൽ
ഉഷ്ണമാപിനിയുടെ ഒടുക്കത്തിൽ
പെരും ദാഹമേറി പഴുക്കയിൽ
പാർക്കാനാവാതെ, പശിയടങ്ങാതെ
പൂരം കഴിഞ്ഞ്, കൊടിയിറങ്ങി പെരുമഴ

മാറ്റിയുടുക്കാനില്ലാതൊരു കൗപീനം
മാറി നില്ക്കാൻ മറുത്തൊരു പുളിയില നിഴൽ
സ്വപ്നങ്ങളിൽ നിന്നാട്ടിയിറക്കപ്പെട്ട നിദ്ര
സീമകളും ശീലങ്ങളും മെരുക്കുന്ന ചവിട്ടടി

അന്നമൊരുവേള തന്നില്ലെങ്കിലുമെന്റെ
ആമാശയത്തിലേക്കു നീ മതമെറിയുക
നൊന്തു പെറ്റതിനു നനച്ചവലില്ലെങ്കിലും
നേർച്ചയിടുക, നോമ്പ് നോല്ക്കുക, നേദിക്കുക

00000000000000000000000000000000000000000













2018 ജനുവരി 20, ശനിയാഴ്‌ച

പൂത്ത് പോവുന്ന കവിതാന്ത്യം



ഭൂവല്ക്ക ശീതളിമയിൽ നിന്ന്
ഭൂമിയിലേക്ക് കുരുത്തു വരവേ
സ്വാതന്ത്ര്യത്തിന്റെ നീലാകാശം
സ്വപ്നങ്ങളിൽ നിവർന്ന് കിടക്കുന്നു 
സമാധിയിലെ സുരക്ഷിത മാനം ഭേദിച്ച്
ചിറകുകളിൽ തൻപോരിമ നെയ്യവേ
മധുവുണ്ണുന്നത് മാത്രം ജന്മലക്ഷ്യമാവുന്നു
തന്റെ കിണറിലെയിറ്റു വെള്ളം മാത്രമാണു
തനിക്കു ലോകമെന്നും മിച്ചം സാഗരമാകിലും
മൗഢ്യമെന്നും മത്സ്യം തിരിച്ചറിയവേ
ദൈവീകവേഷം കെട്ടിയേല്പ്പിക്കപ്പെടുന്നു
കവിതയെനിക്കൊരു മൂടുപടമാണെന്റെ
കാപട്യകോലം കറുത്തു തന്നെ കാക്കാൻ
കവിതയെനിക്കൊരു മറുമുഖമാണെന്റെ 
വാക്കുകളെന്നും ഉച്ചത്തിലാക്കാൻ
നീ നീയായ് തന്നെ നിലകൊള്ളുകയെന്നിൽ
ഒരുകാലവും സഹതാപം വിസർജ്ജിക്കാതാവുക
മുഷ്ടിയിലും മുഴുത്ത കണ്ഠങ്ങളിലും മതം വളരവേ
നഗ്നമാക്കപ്പെടുന്ന യോനിത്തടങ്ങളിൽ
വേദവാദങ്ങൾ പൊട്ടിയൊഴുകിയനാഥമാവുന്നു 
ഇനി നിന്റെ സ്വർഗ്ഗത്തിലേക്കെന്നെയൊരിക്കലും 
തിരിച്ചു വിളിച്ചു നീ വാഴ്ത്തപ്പെട്ടവനാവാതിരിക്ക
കത്തുന്ന കനലിനു കൂട്ട് കിടന്നു ഞാൻ കാലമൊക്കെയും
കനകശോഭയിലങ്ങനെ കവിത നുണയട്ടെ
===================================



2018 ജനുവരി 17, ബുധനാഴ്‌ച

എരിച്ചു കളയുന്ന തിരിച്ചറിവ്



നീ, ഇരുളിനാഴങ്ങളിലൊരു പൊട്ട് വെളിച്ചം
എന്നെ നയിക്കുന്നവൻ, അറിവോതുന്നവൻ
അത്രമേൽ ഭ്രമമായിരുന്നു, പ്രിയമായിരുന്നു

ഇന്നലെപ്പുലരുവോളമോതിയ വേദം മുഴുവനും
കദനമൊഴിയുമെന്ന് തൊഴുത ദേവരൊക്കെയും
കരിന്തിരി പടരാതെ കാത്ത കൽവിളക്കും
കവിയൊരുവന്റെ കരവിരുത് മാത്രമെന്ന്
തിരിച്ചുണരുന്ന വേദനയാണെന്റെ മരണം

ആൾരൂപമായ് പൂർണ്ണനായ്, പെരുവഴിയിൽ
കൈപിടിച്ചു നടത്തുന്ന കാരുണ്യ മൂർത്തിയായ്
കണ്ണടച്ച് കൈകൂപ്പി,  കരയുന്ന മാത്രയിൽ
കൂടെയുണ്ടെന്ന്  പറയാതെ പറഞ്ഞതൊക്കെയും 
കള്ളമായിരുന്നെന്നുള്ളമുണരുന്നതെന്റെ മരണം

അറിയുന്നെന്നിലേക്കൊഴുകിയ പ്രഭയൊക്കെയും
അതിശക്തം ചിറകെട്ടി തടഞ്ഞു തമസ്സ് തീർത്തതും
വ്യർത്ഥ ബന്ധങ്ങളാലെന്റെ ഹൃത്തടം തകർത്തതും
ചോരൻ നിന്റെ നേരമ്പോക്കൊന്നായിരുന്നെന്നതും
എങ്കിലും,
കാലമൊക്കെയും കരളിലെച്ചോര പോൽ കാത്തത്
ഇരുട്ടി വെളുത്തൊരു മറുകണം മുഖം പോലുമില്ലാതെ 
കല്ലായിരുന്നെന്ന് കണ്ടറിയുന്നതെന്റെ മരണം
 00000000000000000000000000000000





2018 ജനുവരി 8, തിങ്കളാഴ്‌ച

മേനി പൂത്ത പാതിര



അർബുദ കണികകൾ മേനിയൊന്നായ്‌
ചെഞ്ചേല ചുറ്റി, നീയൊടുങ്ങുമെന്നൊട്ടും
ശങ്കയ്ക്കിടമില്ലാതെയറിയുന്ന നേരവും
അമ്മ, നിനക്കാധി ഞാനായിരുന്നില്ല
അന്ത്യശ്വാസമെടുക്കുന്നതിനല്പമാത്ര
അവധിയിട്ടെൻ കരം കയ്യിലെടുത്ത്‌ 
എൻ താതനവനൊരു നാളൊരിക്കലും
ഒറ്റയായ്‌ കണ്ണു കലങ്ങാതെ കാക്കാൻ
മാത്രമെന്നിൽ നീ സത്യമിരന്നു വാങ്ങി
നീയൊഴിഞ്ഞ കട്ടിലിൽ പിതാവിന്റെ
ചൂടു തട്ടിയൊട്ടിക്കിടക്കുന്ന മാത്രയിൽ
മകളെന്ന മൂന്നക്ഷരത്തിൽ നിന്നെപ്പഴോ
പെണ്ണെന്ന രണ്ടെഴുത്തിലേക്കെന്റെ
സ്വാതന്ത്ര്യം തിരിച്ചൊഴുകിയിരുന്നു
അനർഹമാണപരാധമാണഹിതമാണു
അറിയാതെയന്നാ കെടുകെട്ട പാപബീജം
ഏറ്റു വാങ്ങി ഞാൻ തോറ്റ്‌ പിഴച്ചവളായതും
ഏറ്റുപാടുന്നോർക്കൊക്കെയും മുന്നിലുണ്ട്‌
ചോദ്യം, നീയറിഞ്ഞു പുണരാതെയെങ്ങനെ

കുരുത്തു വന്ന ഞെട്ടൊന്ന്‌ കൂമ്പവേ, തൊട്ടാൽ
പൊട്ടുന്നതാണെന്നറിവെത്തിടും മുന്നവേ
മൊത്തിക്കുടിപ്പവൻ താത,നവൻ ചെയ്യുവതത്‌
കൊയ്യുന്നെന്റെയെതിർകാലമൊക്കെയും

ഇനിയിക്കയ്പ്പു പേറി ഞാനപഹസിക്കപ്പെട്ട്‌
ഒടുങ്ങാനുമടങ്ങാനുമാവാതെ കാലമൊക്കെയും
തെരുവിലലഞ്ഞിടാമന്നൊക്കെയും തുടരട്ടെ
പിഞ്ചിലേ നുള്ളി നഖപ്പാടു വീഴ്ത്തും കുടിലത
പിന്നെ പകൽമാന്യ വേഷം കെട്ടുമപാരത
൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦൦

2017 ഡിസംബർ 23, ശനിയാഴ്‌ച

കണ്ണടയില്ലാതെ വായിക്കുന്ന കവിത



ദുരിതകാണ്ഡമാടി വാഴ്വൊക്കെയും
പടുതിരിയെരിയുമീ പാതിരാവിലെങ്കിലും
ഒരു ദിനം മാത്രമൊരു ചെറുമഴ ചാറി
രണ്ടില കിളിർത്ത് തണലാവുമെന്ന്
കനവു കാണ്മത് മാത്രം സുഹൃത്തേ ജീവിതം

ഇറ്റു കഞ്ഞിത്തെളിക്കു മാത്രമായ്
പൊട്ടിയ ലോഹച്ചെമ്പുമായ്
പിച്ച തെണ്ടിയ ബാല്യത്തെരുവിൽ
ഒരു പകൽ, ഉടുത്തൊരുങ്ങിയിറങ്ങാൻ
പിന്നൊരിക്കലും കഴിയാതെ പോവതാണു
ബാക്കി പത്രമെൻ സഖേ ജീവിതം

അമ്മയമ്മായിയനുജനോപ്പോൾ
എന്നു ചോരതൊട്ട ബന്ധമൊക്കെയും
പാലിപ്പതെൻ പൊറുപ്പെന്ന് കൗമാരം
നരക നഗരത്തിലുഴുത് തീർത്ത് പിന്നെയും
നാവു കൊതിക്കുമ്പോലൊരു വട്ടമെങ്കിലും
നന്നായുണ്ണാനാവാതെ പോവതേ ജീവിതം

കാലണയ്ക്ക് കടല വാങ്ങിക്കൊറിക്കാതെ
വെന്ത മുറിവിലൊരിറ്റുപ്പു നീരൊഴിക്കാതെ
കാലമൊക്കെയുമുലക കോണളന്ന് നീന്തി
വീണയീ പകലിൽ, കാൽക്കാശിനുതവാതെ
കെട്ടു പോയവനെന്ന പട്ടം കെട്ടിയ ജീവിതം

വ്യഥകളുണ്ടെണ്ണിയാലൊടുങ്ങാതെ സ്നേഹിതാ
വിളമ്പി നിൻ മുന്നിൽ ഞാനപഹാസ്യനാവതില്ല
എങ്കിലും,കല്ല്യാണം,തിരണ്ട് കുളി, കാതുകുത്തെന്ന്
നീയാടുന്ന തട്ടിലൊക്കെയും കോലമിട്ട് തുള്ളാൻ
കൊതിയില്ല, ഉണ്ടെങ്കിലുമാവതില്ലയാകയാൽ
കുറിക്കുന്ന കവിതയിൽ പതിരല്ലാതെയുണ്ടെങ്കിൽ
കൊത്തിയെടുക്ക, പിന്നെ കൊത്തിയാട്ടുകയെന്നെ
ഇത്ര മതിക്കില്ല നിനക്കപ്പുറമൊന്നും വല്ലാതെ

((((((((((((((((((((((((((((()))))))))))))))))))))))))))))))))))


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...