2018 മേയ് 19, ശനിയാഴ്‌ച

പ്രവാസ റംസാൻ


പലചരക്കു കടയിലെ
പറ്റധികരിക്കുന്ന മാസമാകയാൽ
പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ

പോക്കരേക്കാൾ തനിക്കൊട്ടും
പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ
പള്ളിയിലേക്ക്‌ കൊടുക്കാനായ്‌
പതിനായിരമയക്കെന്ന് പിതാ

പോത്തിറച്ചി പത്തിരി
പലഹാരങ്ങൾ പലതരം
പഴങ്ങളിൽ  പണം കൊഴുത്തത്‌
പകരാതെ പിന്നെന്ത്‌ നോമ്പെന്നു  പെറ്റുമ്മ

പോയ വർഷം വാങ്ങിയ
പി.സി.യും മൊബെയിലൊക്കെയും
പെരുന്നാളു വരും മുമ്പേ
പുതുതായ്‌ വേറെയാക്കണമെന്ന് മകൾ

പണിയണം മതിലൊന്ന് പള്ളിക്ക്‌ ചുറ്റുമായ്‌
പെയിന്റൊന്ന് മാറ്റണം പുറമോടി കൂട്ടണം
പത്തമ്പതിനായിരം ഒന്നിച്ചെടുക്കുവാൻ
പ്രാപ്തനായവൻ നീയെന്ന് പുരോഹിതൻ

പറ്റുന്നതെനിക്കെന്റെ  പ്രയാസത്തിന്റെ പ്രവാസം
പുതുക്കണമൊരാണ്ടു കൂടി,യാകയാൽ
പ്രമേഹത്തിന്റെ ഗുളികകൾ
പൊതിയൊന്നുകൂടി വാങ്ങട്ടെ ഞാൻ.

2018 മേയ് 9, ബുധനാഴ്‌ച

ജാതിയുമുപജാതിയും താണ്ടി പിന്നെയും ജീവിതം



ഒരേ യാത്രയുടെ ത്രിമാന തലങ്ങളിൽ
ദൈവങ്ങളൊരിക്കലും തമ്മിലടിച്ചിട്ടില്ല
മെഴുകുതിരി കൊളുത്തി മുട്ടിപ്പായ് കേഴവേ
തിരുനൂറു തേച്ച് ഉടവാളെടുക്കുകയോ
റാത്തീബോതി കഠാരയിറക്കുകയോ ചെയ്തിട്ടില്ല
മൂസ്സതും നമ്പൂരിയും വാഴുന്ന കാവ്യ കൊത്തളങ്ങളിൽ
ദളിതഗമനമാരോപിച്ച് ഭ്രഷ്ടോതിയെറിഞ്ഞാലും
കരളിലെച്ചോര കറുക്കാതിരിക്കുവോളം
ഒരു ചെറു ശലഭമെങ്കിലും തിരിച്ചറിയാതിരിക്കില്ല
എന്റെ വിശ്വാസത്തെ ചുട്ടെരിക്കാത്തിടം വരെ
നിന്റെ പ്രസാദമെനിക്ക് വയറെരിച്ചിലൊടുക്കലാണു
പൊയ്ക്കഥകളുടെ ചിതൽപ്പുറ്റുകളിൽ തലയെടുപ്പാകിലും
നീയിട്ട ഭിക്ഷതന്നെയാണു കട്ടായമെൻ നാളുകളുടെ
ശ്വാസഗതി ഉയരാതെ കാത്തതും പുഞ്ചിരി പൂത്തതും
നേർ പെങ്ങളെന്ന് കണ്ട്, ഒരർദ്ധ കണം പോലും
മറുത്ത് ചിന്തിക്കാതെ അവൾക്കൊത്ത് ശയിക്കാൻ
ആവുന്ന കാലം മാത്രമാണു ഞാൻ പൂർണ്ണനാവുന്നത്
ജാതിപൂക്കാത്ത ജനിതക ഗോവണിപ്പടവുകളിൽ
ജീർണ്ണിക്കാത്ത വേദങ്ങൾ കൊയ്തെടുത്ത് മെതിച്ച്
കവിത പാകപ്പെടുത്തവേ, അവനംഗീകരിക്കാതിരിക്കിലും
നീ കൊട്ടിപ്പാടുക, നിന്റെ പുത്രൻ കവിതന്നെയാണു
=============================




2018 ഏപ്രിൽ 29, ഞായറാഴ്‌ച

അടർന്നു വീഴുന്ന വാക്കുകൾ


ഒന്നും ബാക്കിവയ്ക്കുന്നില്ല
ആദ്യമായ് ചുണ്ട് നനച്ചയമ്മിഞ്ഞ
മൂർദ്ധാവിലമർത്തിക്കിട്ടിയ പൊന്നുമ്മ
തിരിച്ചെടുക്കാനാവാത്തത്ര മങ്ങിയിരിക്കുന്നു
ആമാശയാമ്ലമെരിച്ചിലടങ്ങാനൊന്ന് മാത്രം
ആർത്തിയോടെ കോരിക്കുടിച്ച കനൽക്കഞ്ഞി
പങ്കിട്ടെടുത്ത സാഹോദര്യപ്പകലുകൾ തീ രാവുകൾ
പടിയടച്ചന്യമായെവിടെയോ പരന്നിറങ്ങിയിരിക്കുന്നു
പ്രണയമെന്ന് തിരിച്ചെഴുതാനാവില്ലയെങ്കിലുമന്ന്
പലവുരു ഉരുവിട്ട പവിത്രമാം സ്നേഹസ്വനം
കാവുകുളക്കരയിലൊന്നൊളിച്ച് കാണാൻ പോലും
ബാക്കിയൊരിലക്കീറിൽ മിച്ചമാവാതെ പോവുന്നു
പാണിഗ്രഹം പകലൊഴിഞ്ഞൊരു സന്ധ്യയിൽ നിന്ന്
പാട്പോലും തിരിച്ചെടുക്കാനാവാത്ത ഒരു പൊട്ടാവുന്നു
അക്ഷരമുറച്ച ആദ്യനാൾ തൊട്ടിന്നീ നരച്ച പകൽ വരെ
ആയിരം പത്തി വിടർത്തിയാടിയ കവിതകളൊക്കെയും
ഖണ്ഡികയിൽ നിന്ന് വാക്കുകളടർന്നനാഥമായൊഴുകുന്നു
ബാക്കിയാകുന്നില്ലയൊന്നും, ഒന്നുമീ ഞാനുമെൻ പാഴ്വാക്കും
ഒരിലയടർന്ന് പോകുമത്ര ലാഘവമെന്റെ ശ്വാസം നിലച്ചിടും
പകരം പതിരൊട്ടുമേശാത്തൊരാൾ വരും പകലന്തിയോളം പാടിടും
അതിലൊന്നെങ്കിലും അടിയന്റെ കവിതയാകുകിൽ, മതി സുകൃതമീ ജന്മം

2018 ഏപ്രിൽ 15, ഞായറാഴ്‌ച

അവളെന്റെ മകളായിരുന്നു. . .



കൃഷ്ണാ, നാമൊരേ ചില്ലയിൽ പൂത്തവർ
നാമരൂപങ്ങളഴിഞ്ഞവർ, പഥിക ജന്മമെടുത്തവർ
ഒരേ സൂര്യന്റെ കടും തപം മോന്തിയോർ
ഒന്നിച്ചൊരേ കുടയിൽ നനഞ്ഞവർ
നീയെന്റെ കണ്ണാ, നിറം കെട്ടൊരു സന്ധ്യയിൽ
അരവയറുണ്ടു നാം ചുരുണ്ടു കിടന്ന നടയിൽ
മതികെട്ട മതമൊന്ന് മദം പൊട്ടിയതെന്നെടോ
കടക്കണ്ണെറിഞ്ഞ് ഭക്തിരസം പൂണ്ട്
നിന്റെ, മേൽമുണ്ടുടുത്ത് ഞാൻ നിന്ന മേടവും
എന്റെ തലപ്പാവഴിച്ച് നീ, പിറ കാണും വരെ
മഞ്ഞുകൊണ്ട് മൈലാഞ്ചിയിറുത്ത മുഹറവും
പിന്നിലാണ്ട് പോയതു പോലുമില്ലഹോ,യെന്നിട്ടും

കണ്ണാ,എൻ കണ്ണിൽ കരടൊന്ന് പോവുകിൽ
കരയുവത് നീയാകുമെന്ന് കിനാകണ്ടതും
നിന്റെ കാലിൽ മുള്ളുകൊൾകിലെൻ
ഹൃത്തിൽ ചോരപൊടിയുമെന്ന് ഞാൻ ചൊന്നതും
പൊയ്യായിരുന്നു വെറും പുറം പൂച്ച്, ഞാൻ മേത്തൻ
ജാതിപൂത്ത് വിലപ്പെട്ട് ജാതകം നോക്കി വിലക്കി
ജീവനറ്റ രണ്ട് താഴ്വരയിൽ നാം പെയ്ത കാലവും
എന്റെ മകൾ നിന്റേതു കൂടിയായിരുന്നില്ലയോ
ഉടയാടകളുരിഞ്ഞ്, ഉദ്ധാരണം കൊണ്ട നിന്റെ ശൂലം
തിരു സന്നിധേ, പിഞ്ചു ചർമ്മം ഭേദിച്ച മുതൽ മാത്ര
നീ അന്യനായിരുക്കുമെനിക്കെന്നും, അരുത് ഞാൻ
ഉയിർ വിട്ട്, അടക്കാനാളൊന്നുപോലുമില്ലാതെ
തെരുവിലഴുകി, തോറ്റ് മൺപെട്ട് പോകിലുമൊരിക്കലും
തിരിഞ്ഞു നോക്കായ്ക, അനഭിമതനായിരിക്കട്ടെയെന്നും
മതം കൊണ്ട് മത്തു പിടിച്ച മാലോകർക്കൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxxx


2018 മാർച്ച് 7, ബുധനാഴ്‌ച

ത്രിപുരയൊരു സുന്ദരിയായിരുന്നു



ഹൃദയം ഹരിച്ച കാല പ്രവാഹം താണ്ടി
കൊതിച്ചിരിക്കണമൊരു പുതു തിരതാളം
നീയൂട്ടിയ തെനക്കഞ്ഞി തട്ടിയൊഴുക്കി
ഗോതമ്പു കുറുക്കി പശുമ്പാൽ ചേർത്ത്
ഉണ്ടുറങ്ങിയാവോളം ഉദ്ദാരണം കണ്ട്
തെരുവിലൊരു കൂത്തുപാട്ട് കൊളുത്തി
ഉത്സവം കൊടിയേറും പെരുമ്പറമേളം
പാതിരാക്കോഴി കൂവിവെളുക്കുവോളം
മാത്രമായുസ്സ് സ്വപ്നങ്ങൾക്കൊക്കെയും

ഇന്നലെപ്പുലരുവോളമെന്റെ കുടിലിൽ
വിളഞ്ഞ മകളൊന്നിനെ തനിച്ചിരുത്തി
വിളക്കിലിത്തിരിയെണ്ണപോലുമില്ലാതെ
ചുവപ്പ് കൊടിയൊന്നരികിൽ നാട്ടി, ധൈര്യം
കുടിച്ച് തീർത്തിരുന്നു ഞാനെന്റെ രാത്രി

ശംഖൂതിയോശ മെല്ലിക്കവേ ബാങ്ക് കേട്ട്
സുന്നഹദോസും സ്തുതി കൊടുപ്പും കലർന്ന്
പൂക്കാത്ത ജാതിയും പെരുനാളുമായ് ജനം
പകർന്നാടിയ പരിശുദ്ധ ഗ്രാമ മേൽക്കൂരകൾ

ഇന്ന് നീയെന്റെ നാഥനായിടിച്ച് കേറവേ
കൊന്നു തിന്നെന്റെ പെരുമ പാടിയതൊക്കെയും
ഒന്നസ്തമിച്ച ചുവപ്പ് സൂര്യനൊരിക്കലുമിനി
വന്നു കാക്കില്ല തന്റെയിഷ്ട ജനങ്ങളെ
എന്നു തെറ്റായ് വന്നു കൂടായ്കയെണ്ണം നിന്നിൽ

വീണ്ടുമുദിക്ക തന്നെ ചെയ്യുമകലെയല്ലാതെ
വിണ്ണിൽ രക്ത താരമൊന്നതിൽ കത്തിയൊടുങ്ങും 
നീ കത്തിയാഴ്ത്തിയതും കത്തിച്ച് തീർത്തതും
കരുതിയിരിക്ക, കുരുതിക്കളമൊന്നൊരുങ്ങുന്നു
ഗതിയൊട്ടുമില്ലാതെ നീയൊതുങ്ങുമതിൽ നിശ്ചയം

00000000000000000000000000000000























2018 ഫെബ്രുവരി 20, ചൊവ്വാഴ്ച

നിനക്കായ് മാത്രം. . .



നിഴലായ്‌ കൂടെ നടക്കുന്ന നിനക്കു ബദലായ്‌
നിനയ്ക്കുവാൻ പോലുമാവുമോ മറ്റൊരാളെ സഖീ
അന്നൊരു കർക്കടകപ്പെരുമഴ തോർന്ന രാവിൽ
ഇന്നുമുതൽ മരണം വരെയെന്ന്‌ ചേർത്ത നിന്നെ
പൊന്നായ്‌ കാലമൊക്കെയും കൂട്ടിയണയ്ക്കുമെന്ന്‌
നന്നായ്‌ കനവുകണ്ട്‌ പുലരവേ നീ പോയതെങ്ങോ
ഉണ്ട്‌ കാരണമോതുവാൻ കാരണവന്മാർക്കൊക്കെയും
ഉന്മാദം കൊണ്ട്‌ നിന്നെപ്പ്രണയിച്ച്‌ വേട്ടതു തെറ്റ്‌
കൂപ്പിയില്ല കയ്യൊരുനാളും ദേവിക്കു മുന്നിൽ പിന്നെ
കാപ്പിപൂത്ത സൗരഭ്യമായ്‌ നീ എന്നിൽ ചേർന്നതിൽ

ജീവിതം നീണ്ടുകിടക്കയാണു റെയില്പ്പാതപോൽ
ജാതകത്തിലുണ്ടാകും രണ്ട്‌ പുടമുറി, മറുക്കായ്ക
പെറ്റു നീയെന്റെകയ്യിലിട്ടു പോയ പൊന്നിനു തുണ
തെറ്റല്ല ചെയ്യുന്നതെന്നെന്നെ ഉറപ്പിക്കുവാനിത്ര
അറിയുന്നു വസന്തമേ നിന്നെയറിഞ്ഞതിൽ പിന്നെ
അത്ര ദീപ്തമാകുവാനാവില്ല, താരതമ്യം ചെയ്കയിൽ
ഇനി,നീയെന്നിൽ ശയിച്ച പകലുകൾക്ക് പകരമായ്
ഇത്ര കരുതി മറ്റൊന്ന് പൂക്കയിൽ, ക്ഷയിക്കട്ടെ ഞാൻ
മണ്ണിൽ നീയലിഞ്ഞ അതേ കാലവേഗത്തിൽ തന്നെ
മറുക്ഷണം ഞാൻ ലയിക്കട്ടെ നിന്നിലിത് കുറിക്കയിൽ
ooooooooooooooooooooooooooooooooooo

2018 ഫെബ്രുവരി 12, തിങ്കളാഴ്‌ച

കവിതതൻ ലക്ഷ്യം കാലക്ഷേപം



പ്രവാചകർ പടിയിറങ്ങുന്ന ഒഴിവിലേക്കാണു
ഭൂമിയിൽ കവികൾ ഉദയം കൊള്ളാറുള്ളതത്രേ
അശാന്തിയുടെ തീരങ്ങളിൽ ജാതിക്കോമരങ്ങൾ
വെറുപ്പിന്റെ ഉല്ക്ക തുപ്പി വിഷാഗ്നി പടരുമ്പോൾ
സ്വയം ഹിമമായുരുകി കവികൾ തീയണയ്ക്കാറുണ്ട്
ശരീര ശാസ്ത്രങ്ങളുടെ നിമ്ന്നോന്നതികളിൽ
പൗരോഹിത്യം, വെളിപാടുകളിൽ വിപരീതമാകവേ
വേദങ്ങളുടെ സത്തയൂറ്റി കവിത വഴി നടത്തുന്നു
അന്യന്റെ ചങ്കിലെ ചോര പിഴിഞ്ഞ്; തെരുവിൽ
അനാഥ ബാല്യങ്ങളുടെ പെരുക്കപ്പട്ടിക നീളവേ
അമൃതായാശ്വാസമായാശയായ് കവികൾ
അദ്വൈത മന്ത്രങ്ങൾക്കുമപ്പുറം ഇന്ദ്രജാലമാവുന്നു

പട്ടിണി മോന്തിയ ഉമ്മറപ്പടികളിൽ നിന്ന്
പ്രലോഭനങ്ങളുടെ പറുദീസയിലേക്ക് ചേക്കേറവേ
മുഖാവരണമണിഞ്ഞവൻ, ആന്ദോളനം ചെയ്യുന്നു
അധികാരത്തിന്റെ, കൊഴുത്ത തേങ്ങാപ്പൂളുകളിൽ
ജാതീയതയുടെ പുളിച്ച ചക്കര പുരട്ടി, ചായമിട്ട്
പ്ളാവില കാട്ടി ആരാച്ചാർ തുടലിട്ട് വലിക്കവേ
കവി, ദൈവനഗ്നതയെ ചൂണ്ടി കൊഞ്ഞനം കുത്തുന്നു
കൊടി മഹിമ കീറി കോണകമുടുക്കുന്നു
കാവിലെപ്പാട്ടിനെ, താടിതൻ ചോപ്പിനെ
ഉടൽ മൂടിപ്പൊതിഞ്ഞുമുഷ്ണിക്കാത്ത കറുപ്പിനെ 
കുന്തിച്ചിരുന്ന് കുറ്റം പറയുന്നു: കൂവി വിളിക്കുന്നു
ഇനി ജാതികവി, ചുവപ്പുകവി, കാവിക്കൊടിയിങ്ങനെ
കാലമൊക്കെയും തമ്മിൽ ഭത്സിച്ച്, കുന്നായ്മ കുത്തി
പോരിന്റെ അക്ഷരം കുറിക്കുക, അച്ച് നിരത്തുക
ഏറ്റുപാടാൻ ഏറാൻ മൂളികൾ പെരുകുന്ന നേരവും
തോറ്റുപോവാതെ കവിത കാടേറിയൊടുങ്ങട്ടെ
00000000000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...