2017, ജനുവരി 12, വ്യാഴാഴ്‌ച

ശവദാഹം കാത്ത്‌. . .



നീയെന്നിൽ നിന്ന് വേർപ്പെട്ട്‌ പോയ ആദ്യ രാത്രിയിലാണു
കുഴിമാടം കുതിരുവോളം പെരുമഴ പെയ്തത്‌. . .
അവഗണനയുടെ പാപഫലമെന്റെ
തൊണ്ട തൊടാതെയുൾച്ചേർന്നയന്നാണു
ജീവശ്വാസം കിട്ടാതെ ഞാൻ പിടഞ്ഞ്‌ മരിച്ചത്‌
ദാഹജലം പോലും വിലക്കപ്പെട്ട ജലാശയങ്ങൾ
വിണ്ട്‌ കീറിയാണ്ട്‌  പോയ നട്ടുച്ചയിലാണു
ഓരൊ വഴിയും പുരോഹിതർ പകുത്തെടുത്തത്‌
നീ വെന്ത്‌ മരിച്ച വേനലിന്റെ മൂന്നാം പക്കമാണു
ആത്മഹത്യക്കുറിപ്പെന്ന ആദ്യ കവിത ഞാൻ രചിച്ചത്‌
ഞാനെന്ന ഭ്രാന്തിലേക്ക്‌ നീയൊരു സന്നിപാത
ജ്വരമായെരിഞ്ഞ്‌ ചേരവേ, ശാന്തി കിട്ടാതെ
സദാചാരം കമ്പളമുയർത്തി യുദ്ധ കാഹളം മുഴക്കുന്നു
നരച്ച ആകാശവും വിളറിയ മണ്ണും മാത്രം
കണി കാണാൻ മിച്ചമുള്ളപ്പോൾ, നിശ്ശബ്ദമായൊരു
മരണം കുന്നിറങ്ങി പെരുവഴിയിൽ ലയിക്കുന്നു
ഉദകകൃയയ്ക്കുറ്റവരാരുമില്ലാതെ,
ശവമഞ്ചമേറ്റാൻ നാലാളു തികയാതെ
വെട്ടാനൊരു കായ്ക്കാത്ത മാവും
വിലപിക്കാനൊരു കാഴ്ച്ചക്കാരനുമില്ലാതെ
ഞാനൊടുങ്ങവേ നീ ഉറക്കെയെന്നെ ഭത്സിക്ക
അവന്റെയൊരൊടുക്കത്തെക്കവിത

2017, ജനുവരി 4, ബുധനാഴ്‌ച

ആവർത്തനാക്ഷരങ്ങൾ




പിന്തിരിഞ്ഞൊട്ടു നോക്കു നീ പ്രിയതമേ
പണ്ടു നാം പ്രണയിച്ചിരുന്ന നൽ നാളുകൾ
പൂത്ത്, മഞ്ഞു മൂടി നിന്ന പുലർവേളകൾ
പൊന്നണിഞ്ഞു വിളഞ്ഞ നെൽ കതിരുകൾ

കാത്തുകാത്തുഷ പൂജ കഴിഞ്ഞൊട്ട് കാണാതെ
കണ്ണുപാകിനിന്നെ കാലമറിയാതെ കൊതിച്ചതും
കാവുകുളത്തിൽ കുന്നിൻ ചെരുവിൽ കവലയിൽ
കവിതയായ് നീയുദിക്കാനിടയുള്ളിടം പാർത്തതും

ഓർമ്മയുണ്ടിന്നുമെന്നുള്ളിൽ തെല്ലും മായാതെ
ഒപ്പത്തിനൊപ്പമെന്നുമെൻ മനതാരിലൊഴിയാതെ
ഒച്ചയുമനക്കവും രാത്രിപകലൊക്കെയും നിനക്കായ്
ഒതുക്കിവച്ചെന്നെ നിനയ്ക്കാതെയൊടുക്കമൊടുങ്ങവേ

ചടുലമെൻ വാക്കുകളസഹ്യം, ചിരിയിലൊളിഞ്ഞ ചരിവ്
ചിതറിത്തെറിച്ച ചിന്തകൾ വന്യം, ചുണ്ടിലെ ചുവപ്പ്
ചികഞ്ഞെടുക്കാനുണ്ട് കാരണം നൂറുനൂറായിരം നിനക്ക്
ചായുവാനാളാണു ഞാനെത്രയും ചാരേ നിൽക്കുവാൻ

തരളമാം നിന്റെ കുറുമ്പൊക്കെയും പെരുത്ത് മോഹിച്ച്
തീപ്പെട്ട് പോകുവോളം നീതന്നെയിണയെന്ന് കല്പിച്ച്
തെറിവാക്ക് പറഞ്ഞിറങ്ങിയ നിന്നെയോർത്ത്, ശേഷം
തെരുവിലീ അഭിസാരികക്കോലത്തിൽ നിന്നെക്കാണവേ
തകർന്നത് നീയല്ല;കാലമെല്ലാം തുന്നിച്ചേർത്ത കവിതകൾ
0000000000000000000000000000000000000000000000000000000000

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...