2022, ഡിസംബർ 31, ശനിയാഴ്‌ച

പുതിയ ഗീതം

 

കനവു കാണാൻ കേരളമണ്ണിനു

കരുത്തു നല്കിയൊരു പ്രസ്ഥാനം

കാരാഗൃഹത്തിൻ ഇരുമ്പു ചങ്ങല

വെട്ടിയെറിഞ്ഞൊരു പ്രസ്ഥാനം

ഈങ്ക്വിലാബ്, ഈങ്ക്വിലാബ്, ഈങ്ക്വിലാബ് സിന്ദാബാദ്


ഇവിടെയില്ലിനി പട്ടിണി വർഗ്ഗം

ഇല്ലിനിയൊട്ടും അടിമത്തം

തരിമ്പുമില്ല ചൂഷണ വർഗ്ഗം

വേരോടില്ല  മത മേധാവിത്വം

ഉയരെയുയരെ പാറട്ടെ, പാറട്ടെ നം ചെങ്കൊടി


അധികാരക്കൊടി ജനങ്ങൾ കയ്യിൽ

സമർപ്പിതമാവും കട്ടായം

അശരണരില്ലാ, അഗതികളില്ലാ

അഴിമതിയൊഴിയും മുച്ചൂടും

അരിവാൾ ചുറ്റിക നക്ഷത്രം, അടയാളമതാകട്ടെ


നമ്മളെയാണ്ടു നീരു കുടിക്കും

നരഭോജികളിനി വാഴില്ല

നഖശിഖാന്തം നമ്മളെയൊടുക്കും

ഭരണ,ഇടയാളർക്കിനി ഇടമില്ല

ഈങ്ക്വിലാബ് മുഴങ്ങട്ടെ, ചെങ്കൊടിയുയരെ പാറട്ടെ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx





2022, ഡിസംബർ 23, വെള്ളിയാഴ്‌ച

വസന്തത്തിലേക്ക് കണ്ണെറിയുന്നു



ഉയരട്ടെ വാനിലീ ഈങ്ക്വിലാബിന്റെ ഈണം

ഉണരട്ടെ മാനവ ഹൃത്തിലെന്നും ചെങ്കൊടി

പൊരുതട്ടെ തൊഴിലാളി വർഗ്ഗത്തിനായെന്നും

പുലരട്ടെ പുതിയൊരു ജനാധികാര ദേശം


കതിരിടും വയലേലകളൊക്കെയുമെൻ കാതരേ

കൊയ്തു പോകാനിനി വരില്ലൊരു കുപ്പായമിട്ടവൻ

കൊഞ്ചിക്കുഴഞ്ഞ് നല്ല തഞ്ചത്തിലാടും നം മക്കളെ

കൂര പൊക്കി കാമകേളിയാടുവാൻ തുനിയില്ലിനിയാരുമേ


പുതു യുഗം പിറക്കും പൊയ് മുഖങ്ങളൊക്കെത്തെറിക്കും

പൂ മരങ്ങളിൽ പുഴ,യരുവിയിൽ പൊൻ വസന്തം തുടിക്കും

മുഷ്ടികളുയരും അധികാരക്കലിയൊക്കെയുമൊടുക്കും

മാർക്സിസത്തിൻ മുദ്രാവാക്യ മാറ്റൊലിയിൻ കാറ്റടിക്കും


ചട്ടമിട്ട്, തിട്ടമിട്ട്, തീട്ടൂരം കെട്ടും ദുഷ് പ്രഭുക്കളെ

ചുട്ടി കുത്തി, ചൂട്ടെരിച്ച്, കഴുതപ്പുറമേറ്റിയൊടുക്കണം

ചിട്ടയിൽ ചമച്ചൊരു പറുദീസയായ് നാടുണരണം

ചെങ്കൊടിയുയരണം, വാനിൽപ്പറക്കണം, വസന്തമാകണം

==================================================




2022, ഡിസംബർ 18, ഞായറാഴ്‌ച

പുതിയ ആകാശം തുറക്കുന്നു


പുതിയൊരാകാശം, നിറങ്ങൾ തൻ ഭൂമി

പൊൻ വെയിൽ ചാറും പൂമരത്താഴ്വര

ജാതി കായ്ക്കാത്ത മാനവ ഹൃത്തടങ്ങളിൽ

ജീവ താളമായ് തുടികൊട്ടിയുയരുന്നു ചെങ്കൊടി


ഭയ വിഹ്വലതകളില്ലിവിടം, ഏശുകില്ല ഭീഷണി

ഭോഷ്കില്ല, ഭീതിയില്ല, ഭരണകൂട കുടിലതയില്ലൊട്ടുമേ

കൂട്ടിനുണ്ട്, കൂടെയുണ്ട് ചെമ്പടയുടെ ആരവം

കവിത പോലെൻ കരളിലുണ്ട് രക്തവർണ്ണപ്പൊൻ കൊടി


എത്രയുപവാസമെത്ര പരിഹാസം കൊണ്ടതാണെൻ പൂർവ്വികർ

എരി വയർ  കെട്ടി പൊരി വെയിൽ തട്ടി കരിഞ്ഞുണങ്ങിപ്പോയവർ 

തടവറയിൽ തേങ്ങൽ മോന്തി തട്ടിവീണൊടുങ്ങിയോർ

തളരുകില്ലവർ പകർന്ന ഈങ്ക്വിലാബിൻ ലഹരിയിൽ


ഉയരെപ്പറക്കുന്നുഷസ്സിൽ തുടിക്കുന്നൂർജ്ജമേകുന്നു ചെങ്കൊടി

ഉള്ളിലെപ്പക പോക്കി ഊരിനെയാകെയും ഒന്നായ് നയിക്കുന്നിക്കൊടി

പ്രയാർദ്രമാണെന്റെ പൂങ്കൊടി, പ്രാണനിലുയിർത്തൊരു നിലാക്കൊടി

പാറിപ്പറക്കട്ടെ,പേരു പെരുക്കട്ടെ,പൊൻ പ്രഭാതമാവട്ടെ നാളൊക്കെയും  

================================================






2022, ഡിസംബർ 16, വെള്ളിയാഴ്‌ച

ഉണർത്ത് പാട്ട്

 

വരികയെൻ സഹജരേ, വീരേതിഹാസമാവുക

വിണ്ണിലും മണ്ണിലും വിപ്ലവക്കൊടി പാറിക്കുക

വാക്കുകളിലഗ്നി നിറയ്ക്കുക, വസന്തമാവുക

വരും തലമുറയ്ക്കാകെയായ് സ്വപ്നഭൂമിയൊരുക്കുക


ജാതിമത ഭേദം വെട്ടി ജമ്മു താണ്ടിയാട്ടുക

ജാതകക്കുറിയെടുത്ത് ജമുനയിലൊഴുക്കുക

ജീവിതപ്പെരും പാതയിൽ പൊരുതി ജേതാവാകുക

ജയജയം പാടുക,ചേലോടെ ചെങ്കൊടിയേന്തുക


സാമ്പത്തികപ്പുകിലു കാട്ടും സാത്താൻ കുരിശേറട്ടെ

സർപ്പദോഷം  ചൊല്ലി മെരുക്കും സൂത്രധാരി തുലയട്ടെ

സുഖ ലോലുപതയിൽ മന്ത്രിച്ചൂതും താടിക്കാരനൊടുങ്ങട്ടെ

സിംഹാസനമേറാനിനിയൊരു തൊഴിലാളിപ്പടയെത്തട്ടെ


ഈങ്ക്വിലാബ് മുഴങ്ങട്ടെ, ഇവിടം സ്വർഗ്ഗമാകട്ടെ

അരിവാൾ ചുറ്റിക നക്ഷത്രം അടയാളക്കൊടി പാറട്ടെ

ഇക്കരയാകെ ചുവക്കട്ടെ, ഇത്തിൾക്കണ്ണി നശിക്കട്ടെ

അജ്ഞതയോടിയൊളിക്കട്ടെ, അറിവിൻ ദീപം തെളിയട്ടെ

00000000000000000000000000000000000000000







ഈങ്ക്വിലാബിന്റെ ഈണം

 


ഉണരുകെന്റെ തോഴീ

ഉയരുന്നിതാ പുതു വേദി

സമര കാഹളങ്ങൾക്കപ്പുറം

സൂര്യ ശോഭയാൽ തിളങ്ങുന്നു ചെങ്കൊടി


കാലമെത്ര തീക്കനലിൽ ചുട്ടുപൊള്ളി നമ്മൾ

കാതമേറെ തീവ്രവ്യഥ മോന്തി വാണു നമ്മൾ

കാരിരുമ്പിൻ കാരാഗ്രഹത്തിൽ വെന്ത കിനാവെത്ര

കരളു ചോക്കുവോളമിനിയാമോദമേന്തിടാമിച്ചെങ്കൊടി


പ്രാണ വായു കൊണ്ടിടാൻ, പശി തീരുവോളമുണ്ടിടാൻ

പൈതങ്ങൾക്കറിവേകിടാൻ,പുലതീണ്ടലില്ലാതെ നടന്നിടാൻ

കൊതിയെത്ര കൊണ്ടു കരഞ്ഞു, കീഴ് ജാതിയായ് കഴിഞ്ഞു

കാത്തിരുന്നു കൈക്കൊണ്ട കൈവല്ല്യമാണീ ചെങ്കൊടി


ഇനിയില്ലടിമത്തം ഒട്ടുമില്ല നിറഭേദം ഏശുകില്ല ജന്മിത്തം

ഇവിടെ,യാർദ്ര സംഗീത നാദമായ് ഈങ്ക്വിലാബുയരുന്നു

സാന്ദ്രലയ ശോഭയായ് വാനിൽ ചെങ്കൊടിയൊഴുകുന്നു

സുമധുര സ്വരച്ചേർച്ചയായൊരുമിച്ചിടാം, കൈകോർത്തിടാം






2022, ഡിസംബർ 14, ബുധനാഴ്‌ച

ചെങ്കൊടിയുടെ കാവലാൾ

 നമ്മളേ ജയിക്കൂ, നാമേ നയിക്കൂ

നന്മയൊരു കോടി നമ്മിലേ പൂക്കൂ

നന്നായ് പൊരുതൂ, നറുമലരായ് വിടരൂ

നായകനായുയർന്ന് ചെങ്കൊടിയേന്തൂ


സപ്ത സാഗരമതിനപ്പുറം കനവുണരണം

സർഗ്ഗ ചേതനയാലായിരം കവിത രചിക്കണം

സഹന സമരങ്ങളിൽ നീ അമരത്ത് നിൽക്കണം

സഖാവെന്ന വാക്കിൻ ശക്തിയാൽ ജ്വലിക്കണം


ഈങ്ക്വിലാബിന്റെ ഈണമൊരു സുഖ സാന്ത്വനം

ഈരേഴു ലോകവുമേറ്റ് പാടുമൊരു യുഗ മന്ത്രണം

ഇമ്മണ്ണിലിനിയും നൂറുനൂറു പൂക്കൾ ചോക്കണം

ഇവിടെയിനിയാരും കീഴാളരാവാതെ കാക്കണം


അധികാര കേന്ദ്രങ്ങളാശ്രിതനെ നമിച്ചിടും

അർഹരായോരൊക്കെയും ഗുണമനുഭവിച്ചിടും

അശരണർക്കഗതികൾക്ക് കാവലായ് നിന്നിടും

അരിവാൾ ചുറ്റിക നക്ഷത്രമെന്നും ഉയർന്നിടും

00000000000000000000000000000000000000






2022, ഡിസംബർ 13, ചൊവ്വാഴ്ച

രക്ത താരകം പൂത്ത് നിൽക്കുന്നു



ഇനിയുമീ പുഴ പൂക്കുമെൻ സഖാവേ

വീണ്ടുമീ വാക ചോക്കും, തണൽ പരക്കും

ഇനിയുമീ പ്രാണൻ തുടികൊട്ടി പാടുമെൻ പ്രിയനേ

ഈങ്ക്വിലാബിന്റെ ഈണം തുടിക്കും, സിരകൾ ത്രസിക്കും


ചാരം പൊതിഞ്ഞെൻ കനൽക്കട്ട കിടക്കുകിൽ

ചാരെ നീയില്ലെന്ന് കരളിൽ വ്യഥ തീർക്കുകിൽ

പ്രണയം നിന്നോട് മാത്രമായ് പോവുകിൽ

അവനിയിൽ മറ്റാരുയിർക്കുമീ രക്ത പതാകയേന്തുവാൻ


ആർദ്ര സംഗീത ധാരയൊഴുകുന്ന പോൽ

ആത്മ സാരാംശ ഗാഥയുണരുന്ന പോൽ

അരികിൽ നീ പൂവാകയായ് പൂത്ത നാളൊക്കെയും

അത്രമേൽ വസന്തമായിരുന്നെന്നിൽ പ്രിയ തോഴാ


രക്ത താരകം ഉദിച്ചുയർന്നൊരു 

ശുഭ്ര പതാകയും കയ്യിലേന്തി നീ

വീര്യം നുരച്ച് വിപ്ലവം കൊറിച്ച് 

വീഥിതോറുമലയവേ സഖാവേ

പെണ്ണായ്പ്പിറന്നവളെന്നെന്നെ 

വീട്,നാടൊക്കെയും പഴിക്കവേ

ഭീതിയായിരുന്നു കൂടെയിറങ്ങുവാൻ


ഇന്നീ പീത സായന്തനത്തിൻ തുടിപ്പൊക്കെയും കെട്ട്

പോക്കു വെയിൽ തന്ന കാന്തിയാകെയും കരിഞ്ഞ്

നീയിത്ര ഘോരം, കാറി വിളിച്ച തൊണ്ടയും തീ തിന്ന്

കൂനിക്കൂടിക്കാർക്കിച്ച് തുപ്പിയൊരു മൂലയിലൊതുങ്ങവേ

കൈ നീട്ടിപ്പിടിക്കുന്നു ഞാനെന്റെ സ്നേഹിതാ പരവശം

വരിക, ഇനിയുമുണ്ട് വസന്തമായിരം നമ്മിൽ പൂക്കുവാൻ

കവിതയുണ്ട്, കാർമുകിലുണ്ട്, കീഴാളമുദ്രകൊണ്ടോരുണ്ട്

അരികുവത്കരിക്കപ്പെട്ടവർ, ആശ്രയമറ്റവരഗതികൾ

നാളെയും നം ചെങ്കൊടി പാറിപ്പറക്കണം, നേരു കാക്കണം

മുന്നിൽ നിന്ന് നമ്മളേ നയിക്കണം, ജയിക്കണം പിന്നെയും

ചുറ്റികയരിവാൾ നക്ഷത്രം ചുറ്റുമൊരുകോടി ചാരു വക്ത്രം

ചുറ്റിത്തിരിയുന്നതു കണ്ടേ കണ്ണടയണം, കൂടെ നീയുണ്ടാവണം

കൂട്ടിനുണ്ടാവണം, ഒരേ കുഴിയിലുറങ്ങണം, നന്നായ് കുതിരണം

പിന്നെ, നമ്മിൽനിന്നുയിർക്കണം നന്മ കായ്ക്കുമായിരം പൂമരം

=====================================================








2022, ഡിസംബർ 11, ഞായറാഴ്‌ച

കനവല്ലിതു കട്ടായം



ആർദ്രേ, നിൻ മിഴിയിതളിലൊരു മൃദു

ചുംബനങ്ങളാലെൻ ആരതിയർപ്പണം

ആതിരേ, നിൻ കാർകൂന്തലിലൊരു ചെറു

ചെമ്പനീർപ്പൂവാലാത്മനൈവേദ്യ തേൻ കണം


എൻ ഹൃദയ തംബുരുവിലത്ര മായാജാല വേഗം

നീ ശ്രുതിമീട്ടിയ പുലരിയൊരു മഞ്ഞുരുകും കാലം

നീയെൻ കനവിലാർദ്ര നദിയായൊഴുകും ഊഷ്മള രാഗം

മാൻ പേടയായ് നീ തുള്ളിയാടിയ കരളൊരു സ്നേഹതീരം


കവിതയിൽ കൊതുമ്പു വള്ളമൊന്നിനെ കെട്ടി വച്ചിടാം

കൺകളിൽ നീലക്കടമ്പൊരുക്കി ഊഞ്ഞാൽ കെട്ടിടാം

കൈക്കുടന്നയിൽ നറു നിലാവിനെക്കോരിത്തന്നിടാം

കനകാംബരം കാട്ടു ചമ്പകം പൂത്ത പാതയിലൊന്നായിടാം


പീത സായന്തനങ്ങളിൽ പറുദീസ തീർക്കുമാത്മ രാഗം

ഹൃദ്യ മേളങ്ങളിൽ പെരുമ്പറ കൊട്ടും നിൻ ശ്വാസതാളം

പുലർ വേളയിൽ പൂത്തുമ്പിയായെന്നെ ചുറ്റുന്ന ദേഹം

പൂത്തു നിൽക്കട്ടെയായിരം താരകങ്ങളായ് ഇനിയുള്ള കാലം









2022, ഡിസംബർ 7, ബുധനാഴ്‌ച

എഫ്രായിമും മൻശ്ശെയും പോലെ

 


വിലാസമെരിച്ചു ചേർക്കാതെ പോയ

ജീവകോശങ്ങളിലേക്ക് ഗന്ധകമിറ്റിക്കുക

വിപ്ലവം മാത്രം രുചിച്ച് മരിച്ചവരിലേക്ക്

മുന്തിരിച്ചെടിയുടെ വേടായിറങ്ങിച്ചെല്ലുക

അനാഥ ബാല്യങ്ങളെ ഉറക്കിക്കിടത്തി

അനർഹമായ അപ്പം മറിച്ച് വിറ്റവനു

ജഡസ്വഭാവവും നിത്യദണ്ഡനവുമേകുക


പ്രിയതേ, പൂഴ്ത്തിവെപ്പിന്റെ ഓരോ കിളയിലും

ചാട്ടവാറിന്റെ ശീൽക്കാരം ഓർമ്മപ്പെടുത്തുക 

കവിത കെട്ടുന്ന കറുത്ത പകലിലെങ്കിലും

വാക്കുകൾക്കധികാരവും അംശവടിയും തരിക

ഒരേ തോല്പാത്രത്തിൽ തന്നെയെനിക്കളക്കുമെന്നും

അതേ വെള്ളിക്കോലാൽ എനിക്ക് തരുമെന്നും

എന്റെ ബോധത്തിലേക്ക് ഉരുക്കിയൊഴിക്കുക


ധൂർത്തപുത്രന്റെ ഗർവ്വിഷ്ഠ കിരീടത്തിനും കോപ്പിനും

മദോന്മത്ത കുലത്തിന്റെ അഹന്തയ്ക്കുമാർപ്പിനും

ഒരു വെള്ളിടിയായ് നീ നിഗ്രഹിക്കാനുണ്ടെന്ന്

എഫ്രായിമുകാരോടെന്ന പോലെ എക്കാലത്തോടും

നീ താക്കീതായിരിക്കുക,തല മുണ്ഡനം ചെയ്തയക്കുക


കാട്ടാടിനെ വറുത്തതും യവം പാലൊഴിച്ചതും തേനും

കിട്ടാവുന്ന ഫലമൊക്കെയും ചേർത്തുണ്ടവനെ വീണ്ടും

തന്റെ കൊത്തളത്തിലേക്കാനയിച്ച് സത്കരിക്കയും

പുളിക്കാത്ത അപ്പവും മുന്തിരിനീരും കൊതിച്ചവനെ

തീൻമേശയിൽ നിന്നാട്ടിയോടിക്കയും ചെയ്കയാൽ

നീ നരകപ്രവേശം നേടുകയെന്ന് അരുളിച്ചെയ്ക

ചുടുവാനുള്ളത് ചുടുകയും പാകം ചെയ്യാനുള്ളതാക്കയും

ശേഷിക്കുന്നത് ശബ്ബത്തിലേക്ക് ശേഖരിക്കയുമാക

എന്തെന്നാൽ, സൂചിക്കുഴയിലെ ഒട്ടകത്തേക്കാൾ

അവർക്കുമുന്നിൽ ഉപമയേതുമില്ലെന്നുണർത്തുക

0000000000000000000000000000000000000000000


 

 





2022, നവംബർ 15, ചൊവ്വാഴ്ച

കഥയെന്നാകിലൊട്ടും വ്യഥയില്ല



കാലമെത്രയായെന്റെ പെങ്ങളേ

കടവിലിങ്ങനെ നീ കാത്തിരിപ്പു 

കരിമുകിൽ വകഞ്ഞുമാറ്റിയവൻ

കര തൊടാനെത്തുമെന്നിനിയും

കനവു കണ്ടു ദാഹമൊടുക്കയാണോ


പീത സായന്തനങ്ങൾ സഖി,യെത്ര നമ്മൾ

കപോത പ്രണയഗീതികൾ പകുത്തിരുന്നു

ദേവ,  രാഗാർദ്ര പുലർ വേളകളെത്ര തോഴീ

തോടിയും മോഹനവുമായ് നിറഞ്ഞിരുന്നു

രാഗമാലിക തീർത്തു ഭഗവൻ രചിച്ചതെന്ന്

ലോകമൊക്കെയും നമ്മെ സ്തുതിച്ചിരുന്നു


എത്ര വസന്തങ്ങളെത്ര പൗർണ്ണമികൾ ഋതു

ഭേദങ്ങളെത്ര നമ്മിൽനിന്നൊലിച്ച് പോയീ

എത്ര സ്വപ്നങ്ങളെത്ര ശില്പങ്ങളെൻ പ്രിയതേ

മണൽ കോട്ടകൾ പോൽ നാം തീർത്തിരുന്നു


ഹാ, പ്രണയമെന്നാൽ മൽ സഖീയുണരുന്നു

പൊയ്യതില്ല മറ്റൊന്നിത്ര മധുരവും നോവുമായ്

അന്തരാത്മാവിനെ പറിച്ചെടുക്കും പക്കം വരെ

നിരന്തരം മനസ്സിനെ മദിക്കും പരംപൊരുളത്


ഹേമന്തമൊന്നു കഴിഞ്ഞ മകരന്ദ നിലാ രാവിൽ

പ്രേമാനന്ദതുന്ദിലനായിവൻ കനവു കണ്ടിരിക്കെ

കനലൊന്നു കോരിയിട്ടു നീയെൻ ഹൃത്തടത്തിൽ

കണ്ടുകൊൾകയെന്നെയൊരു പെങ്ങളായെന്ന്

കൈത്തണ്ടയിലൊരു രാഖി ബന്ധിച്ച് കടന്ന 

നാളിന്നു വരെ ഇണ്ടൽ തീർന്നൊന്നുറങ്ങിയില്ല


കൊണ്ടവനൊരാണ്ട് കണ്ട് തീരും മുന്നവേ

കൊണ്ടു പോയ് നിൻ സ്വാസ്ഥ്യമൊക്കെയും

ഉണ്ടയുരുള ആമാശയം കൊള്ളുവാനില്ലാതെ

ആശയറ്റ് നീയാർദ്രമിക്കടവിൽ കാറ്റടി കൊണ്ട്

വാത്മീകമായ് മിഴി പൂട്ടി അശ്രു പൊഴിച്ചു നില്ക്കേ

നീട്ടുന്നു കരമിവനിനി കിട്ടുന്ന മിച്ച ദിനമൊക്കെയും

മെച്ചത്തിലൊരു സോദരനായിവൻ കൂടെയുണ്ട്

000000000000000000000000000000000000000000000




2022, നവംബർ 14, തിങ്കളാഴ്‌ച

കരിന്തുണികൊണ്ടെന്റെ കണ്ണു കെട്ടിയില്ലായിരുന്നെങ്കിൽ



ഹാ, ഭ്രാന്ത യൗവ്വന പ്രേതാലയ കാലമേ

യാത്രാമൊഴിയോതിയെന്നെപ്പടി കടത്തുക

നോവുകൾ മാത്രം പൂക്കും കടുകു പാടമേ

വറചട്ടിയിലേക്ക് വാഴ്ത്തിയെന്നെ അയക്കുക

പീത പുഷ്പങ്ങളിൽ ചുംബിച്ച് പൂതി തീരാതെ

പാതി വഴിക്കെന്നെ പെരുവഴിയിലിറക്കുക


നിന്റെ ഹേമന്തങ്ങൾ കണ്ടു ഞാനങ്ങനെ

നിദ്രയില്ലാതസൂയയിൽ നീറവേയോമലേ

നരക ദാഹങ്ങളിൽ ഈയമുരുക്കിയൊഴിച്ച് നീ

നോക്കൊന്നു കൊണ്ടുപോലും പ്രസാദിച്ചിടായ്ക

വെറും വാക്കാലാകിലുമൊരു മരുപ്പച്ച കാട്ടായ്ക


അധികാര മുദ്രയാണ്ടവൻ പൊന്നിലമർന്നവൻ

അഗതികൾക്കശരണർക്കു മേൽ നാളൊക്കെയും

അധീശക്കൊടിയേന്തിയോൻ സ്വയം അരചനായോൻ

അവനവസാന ശ്വാസം കൊണ്ട് വീഴവേ കൂവുക

അമാനുഷികനായിരുന്നാശ്വാസമായിരുന്നു, ശാന്തി


ആറ്റ്കൊഞ്ച് ചുട്ട് അരവയർ കഞ്ഞി മോന്തിയോൻ

വാറ്റുചാരായമിത്തിരിക്കൊണ്ട് കവലയിൽ സ്വസ്ഥം

വീണുറങ്ങവേയുണർത്തിക്കുരയ്ക്കുക,യലറുക രൗദ്രം

നീതി വാക്യങ്ങളിൽ പരതുക, പിഴയിടുക, മടിക്കുത്തഴിക്ക

അമൃതേത്ത് കഴിഞ്ഞേമ്പക്കമിട്ട് പള്ളിയുറക്കം കൊണ്ട്

നേരമ്പോക്കിനിത്തിരി സോമരസം  സേവിച്ച്, മദിച്ച്

കവലയിലിറങ്ങിക്കസർത്ത് കാട്ടവേ, മൗനം ഭജിക്കുക

കണ്ണുമൂടിക്കടന്ന് പൊയ്ക്കൊള്ളുക, ജയം പാടുക

തുല്ല്യ നീതിയിലൂറ്റം കൊള്ളുക, പാലിച്ചീടുക സത്യം 

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx



2022, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

സ്വപ്നാടനം



എന്റെയാകാശവുമെന്നുയിർ ഭൂമിയും

എന്നാത്മഹർഷവും നീയേ, ദേവീ

എന്റെ വേനലുമെന്റെ വസന്തവും

എന്റെ സർവ്വസ്വവും നീയേ


എന്നിലെ കാരസ്കര കയ്പുകളൊക്കെയും

കറന്നു കളയുക, മമ കോമള വദനേ

എന്നന്ധകാര വിഹായസ്സിൽ നീയൊരു

പൗർണ്ണമിയായുദയം കൊള്ളുക വേഗം

മന്ദാകിനി നീ പുഞ്ചിരി തൂകുക ഹൃദ്യം

മൂളുകയെൻ പ്രണയ കവിതകൾ നിത്യം


പ്രിയതേ നിൻ ഹേമന്ത ചുരുൾമുടിക്കെട്ടിൽ

മൊട്ടിട്ട ജലകണമൊക്കെയും നുകരുവാൻ

തംബുരു മീട്ടുമീ സ്വപ്നാടകനെ അനുവദിക്കൂ

എൻ സായന്തനങ്ങളെ അനുഗ്രഹിക്കൂ, നീയനുഗമിക്കൂ


മലർമഞ്ചമേറിയൊരു മകരനിലാത്തണുപ്പിൽ

നിൻ മന്ദഹാസം മനം നിറയെക്കൊണ്ടെൻ സഖീ

കവിതയൊന്നെഴുതുവാൻ മോഹമുണ്ടോമലേ

കനവു കണ്ടുറങ്ങുവാനാശയുണ്ട്, പെരും ദാഹമുണ്ട്

00000000000000000000000000000000000000000000000000





2022, ഒക്‌ടോബർ 12, ബുധനാഴ്‌ച

ഭദ്രമാം കാലത്തെ നല്കുവോൾ നീയാകുന്നു


ഹേ ഭദ്രേ, ആലവട്ടങ്ങളുടെ ആലക്തികതയിൽ

തിരുനൂറും സിന്ദൂരവും ചെമ്പരത്തി മാലയും ശോഭിക്കവേ

ഗുരുതി ദാഹം മൂത്ത്, നീയെന്റെ ചാമുണ്ഡീ നാവു നീട്ടുക

മകരച്ചൊവ്വയിൽ മതിമറന്ന് കോഴി നിവേദ്യം കൊതിച്ച്

കെട്ടു കാഴ്ചയിൽ പെട്ടു നീ കണ്ണകീ, കടും പായസമുണ്ണുക

മുടിയേറ്റുകളുടെ രൗദ്ര വേഗങ്ങളിൽ പ്രസാദിച്ച് നാഗകാളീ

ചെമ്പട്ടും തവിടും നേദിച്ച് ഞാൻ കോമരം തുള്ളവേ കാണുക


കോപേഷുകാളീ നിന്റെ പ്രീതിക്കായ് മാത്രം കൊതിച്ചിവൻ

എന്നെ വേട്ടവളെ, പച്ച മണ്ണിൽ പരിപൂർണ്ണ നഗ്നയായ് 

നിന്റെ ദാസനു സ്ഥിരവേഴ്ചയ്ക്കായൊരുക്കിക്കിടത്തുന്നു 

ഭക്തിപൂണ്ടാസ്വദിക്കുന്നു, അന്ധമായ വിശ്വാസിയാകുന്നു

ശാപദുരിതങ്ങളിൽ നിന്നെന്നെപ്പറിക്കുവാൻ, ദൃഷ്ടിയകറ്റുവാൻ

കാവ്യകുലത്തിൽ കാളിദാസനോളം കെങ്കേമിയാകുവാൻ

സർവ്വൈശ്വര്യത്തിനായ് പൊങ്കാലയിട്ടത് പോരാതെ ദേവീ

പരദാരങ്ങളെ തിരു സന്നിധേയിരുളിൽ ബലിദാനമേകുന്നു

കരളും കയ്പും യോനിത്തടവും മുലക്കണ്ണും  ചൂടോടെ ഭുജിക്കുന്നു


മേഘസമപ്രഭാം ത്രിനയനാം വേതാളകണ്ഠസ്മിതാം ചൊല്ലി

ഭൂലോകമൊക്കെയും ഭദ്രമായ കാലത്തെ നല്കും ഭദ്രകാലി നീ

ദാരിക നിഗ്രഹത്തിനിപ്പുറം വീണ്ടും നടയിറങ്ങുക, വാളെടുക്കുക

വിശ്വാസ വേദ വേദാന്തങ്ങൾക്കുമേൽ പുകമറയേറ്റും കുടിലരെ

വേരോടെയറുക്കുക, വീണ്ടെടുത്തു തരിക ഭഗവതീയെന്റെ വസന്തം

കാത്തു കൊൾക, കാലമിനിയും പൂക്കുവാനുണ്ട് ജാതി പൂക്കാതെ

ജാതകമൊക്കെയും ചീന്തിയിട്ട് ജൈത്രയാത്ര ചെയ്യുവാനൊരു കുലം

ഭൂജാതമാകുമന്നാൾ വരെ എന്റെ കവിതകളൊക്കെയും നിന്ന് കത്തട്ടെ

00000000000000000000000000000000000000000000000000000000000000000






2022, സെപ്റ്റംബർ 27, ചൊവ്വാഴ്ച

CALICUT TOWER

പ്രണയ വർണ്ണങ്ങൾ പോൽ

പ്രേമ ഹർഷങ്ങൾ പോൽ

പൊൻ തുമ്പിയായൊരു പൂമ്പാറ്റയായ്

ഹൃത്തിൽ നീയുണരുന്നു, ഉരുകുന്നു മാസേ


കാതരയായൊരു കവിതയായെന്നും

കനവു കാണാനോതും കിളി മൊഴിയായും

പൂത്തൂവലുരുമ്മുന്നു മമ കരൾത്തടത്തിൽ

പൂവാകയാകുന്നു നീ ടവറേ, പ്രിയ ടവറേ


അന്ന ദാതാവായെന്നെപ്പുണർന്നു നീ

അറിവിന്റെ നാളമായനുഗ്രഹിച്ചൂ

ആർദ്ര സംഗീതമായെന്നിൽ ലയിച്ചു നീ

കനിവിന്റെ കാവലാളായനുഗമിച്ചൂ


ഇക്കണ്ട നാളൊക്കെ ഞാൻ കണ്ട ഭൂലോകം

ഇത്ര മതിക്കുമോ പൊന്നുഷസേ, എന്നുയിരേ

ഹൃദയവനിയിലിത്ര ഞാൻ കാത്ത തിരുസ്വപ്നം

ഇസ്സമാഗമ വേദിയിൽ പൂത്തിടുന്നു, പുലർന്നിടുന്നൂ


ഇവിടുന്ന് ഞാൻ കൊണ്ട സൗഹൃദപ്പെരുമഴ

ഈരേഴു ലോകവും വാഴ്ത്തിടട്ടേ, വണങ്ങിടട്ടേ

ഒരുനാളുമീ സ്വർണ്ണ, സ്നേഹാമൃതക്കൂട്ടായ്മ, ദേവാ

ഓർമ്മയിൽ നിന്നടരാതിരിക്കട്ടെ കാലമെല്ലാം









2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

തിരുവചനമോതുവോനു തുരിശു മഴ നല്കുവോൻ



നരക ഭയങ്ങളെയൊക്കെയും 

നടു വീഥിയിൽ കീറിയെറിയണം

നാഥനുണ്ട്, തുല്ല്യ നീതിയുണ്ട്

ദണ്ഡ നമസ്കാരമിട്ട് കീഴൊതുങ്ങെന്ന്

കാടടച്ച് കതിന പൊട്ടിക്കും  വെള്ളക്കഴുതയെ

താടി ചുറ്റി കടലിലെറിഞ്ഞ് കൈ കഴുകണം

പട്ടിണി മോന്തുന്ന പാതിരാവിലും കെടുകെട്ട്

പട്ടട കത്തുന്ന പ്രാണ നോവിലും ഗതികെട്ട്

രാമജയം രഘു രാമ ഹിതമെന്ന് ചൊല്ലുവാൻ

വിടുവായ കെട്ടുന്ന ശാന്തിയെ ചെകിടത്തടിക്കണം

കപ്പ കട്ടോനെ കള്ളനെന്ന് കെട്ടിയിട്ട് സഭ കൂട്ടി

കപ്പേള കൊള്ളയടിക്കുവോനു മുത്താൻ കൈ നീട്ടുന്ന

കുരിശുധാരിയെ കുഴിമാടമെത്തുവോളം പഴിക്കണം വെറുക്കണം


തനിയാവർത്തനങ്ങളിൽ ദുരിതക്കനിയുണ്ണുന്ന  ദൈവങ്ങളെ

എള്ളുമരിയും കൂട്ടിയിട്ട് നെയ്യൊഴിച്ച് കത്തിക്കണം പുകയ്ക്കണം

ലിംഗദാഹങ്ങൾക്ക് അമൃതേത്തൂട്ടുന്ന വഴിയമ്പലങ്ങളിൽ

കരുണ പെയ്യുന്ന തിരുവചനം ചില്ലിട്ട് വച്ചത് ഉടയ്ക്കണം

ഇനിയീ വൈതരണിയൊക്കെയും നീന്തിക്കടന്ന് നിലാ പൂത്ത്

പൊന്നുരുക്കുന്നൊരു താഴ് വരയുയർന്ന് വരുമെങ്കിലീശനേ

അതു നിന്റെ കടാക്ഷത്തിലെന്ന് പൊയ് വാക്ക് ചൊല്ലായ്ക

ആകിലീ വ്യഥ വെന്ത കടുകുപാടത്ത് വറവ് മൂക്കുവോളമിവൻ

കാത്തു കിടന്നോളാം, പുളിക്കാത്ത മുന്തിരി കിട്ടുമെന്നായ് നിന്റെ

കറുത്ത തിരുവചനമൊക്കെയും തിരുത്തിക്കുറിച്ചിടാമെരിച്ചിടാം








2022, ജൂൺ 19, ഞായറാഴ്‌ച

 അവൾ ദിവ്യഗർഭം കൊണ്ടത് നിന്നെയാകുന്നു


അന്ത്യശ്വാസമെന്ന് നിനച്ചെന്റെ ആത്മാംശമേ

ഒടുക്കത്തെപ്പിടച്ചിലിനു മനസാ ഞാനൊരുങ്ങവേ

കേൾക്കുന്നൊരു പിൻവിളി, അത്ര നനുത്തൊരു

കരസ്പർശം, നീട്ടുന്നു നീയൊരൂന്നു വടി വേച്ചിടാതെ

ഹാ, സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന്

ഊനമില്ലാതെയൊരു കിളി തിരുവചനം വായിക്കുന്നു


ഒരുപിടി യവം പോലുമിനി ഇരവലെടുക്കാനാവതില്ലെന്ന്

തോൽ മൊന്തയൊന്നുവരെയാശ്രയമറ്റ് പെരുവഴിയിൽ നില്ക്കവേ

തനിയാവർത്തനങ്ങളുടെ കാട്ടത്തിമേലിരുന്ന ചുങ്കക്കാരനെ

പേരുചൊല്ലി വിളിച്ചെൻ കൂരയിൽ രാപാർക്കാനെത്തുന്നു

ഉടമ്പടിയുടെ രക്തവും പുളിപ്പില്ലാത്ത അപ്പവും വിളമ്പി നീ

ദു:ഖത്തിന്റെ പാനപാത്രം നിത്യമല്ലെന്ന് വേദമോതുന്നു


വിതയ്ക്കാത്തിടത്തു നിന്ന് അന്യന്റെ കതിരുകൾ കൊയ്യുകയും 

വിതറാത്തിടത്തുനിന്ന് അർഹമല്ലാത്തവ ശേഖരിക്കുകയും

വിയർപ്പൊഴുക്കാതെ മൃഷ്ടാന്നം ഭുജിക്കയും ചെയ്യുന്ന നാളിൽ

എന്റെ ദേവദാരുക്കളെയിത്ര കളയില്ലാതെ കാക്കുവാൻ

ആകാശത്തിൽ അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളുമായ്

നിന്റെ വലുതും പ്രസിദ്ധവുമായ നാൾ എന്നിലുദിച്ചതറിയുന്നു


ശക്തമായ തീരുമാനവും അചഞ്ചലമായ വിശ്വാസവും കൊണ്ട്

പ്രാർത്ഥനയിലെന്ത് പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ

പ്രതിബന്ധം ഉറച്ചൊരു പർവ്വതമാകിലുമത് മുന്നിൽ നിന്ന്

വിലകിപ്പോമെന്ന് വാനങ്ങളുടെ അധിപനായവനെന്നോട്

സത്യവാക്യമരുളുന്നു, സഹായിയായ് കൂടെ നില്ക്കുന്നു, പോറ്റുന്നു

ഇനിയെന്റെ ചിന്തയും പ്രവർത്തിയും ജീവനും അഭയമാകുന്നു

000000000000000000000000000000000000000000000000000000000000000000











2022, ജൂൺ 17, വെള്ളിയാഴ്‌ച

നരകമവസാനിക്കുന്നിടം വസന്തമാകുന്നു



സ്വപ്നങ്ങൾക്ക് സ്വർണ്ണത്തേക്കാൾ

വിലയേറുന്നൊരു താഴ്വരയിൽ വച്ച്

പ്രിയനേ നീയെന്റേതായ്ത്തീരുക

പ്രതീക്ഷകൾക്ക് പ്രണയത്തേക്കാൾ

മൂർച്ച കൂടുന്നൊരു കൊടുമുടിയിൽ

സഖീ നീയെന്നെപ്പുണരുക

വിശ്വാസങ്ങൾക്ക് വിപഞ്ചികയേക്കാൾ

മധുരമൂറുന്നൊരു സായന്തനത്തിൽ

പ്രിയതേ, നമ്മളൊന്നായ്പ്പാടുക

എഴുത്താണിയും താമരയിതളുമില്ലാത്തൊരു

നട്ടുച്ചയാത്രയിലെൻ കണ്ണാളനേ

എന്റെ കവിതകൾക്ക് നീ പ്രതലമാവുക


പടയണിക്കോലമേന്തി പാളതെറുത്തുടുത്ത്

നിന്റെ തപ്പുകൊട്ടിനനുസൃതം തുള്ളവേ ദേവീ

തീപ്പന്തമായ് കൂടെയുണ്ടാവുക, കാവലാവുക

പേത്തർത്താ ഞായറുകൂടി വലിയനോമ്പെടുത്ത്

നിന്റെ വിശ്വാസത്തിൽ ചരിക്കവേ ദൈവമേ

ഹാശാഴ്ചയിലേക്കെന്നെ നയിക്കുക, അപ്പമൂട്ടുക

താസൂ ആയും ആശൂറായും നോറ്റ് തൗബചൊല്ലി

മുഹറം യുദ്ധമില്ലാതെ കാക്കവേ കരുണാമയനേ

സ്വർഗ്ഗം കൊണ്ട് സന്തോഷമറിയിക്കുക, അനുഗ്രഹിക്ക


വഴികളൊക്കെയും ഒരേ കുന്നിൻ ചരിവിലേക്കാണെന്നും

പ്രാർത്ഥനയേക്കാൾ ഫലപ്രാപ്തി പശിമാറ്റുന്നതിലാണെന്നും

തമ്മിലടിക്കേണ്ടത് അധികാരിയുടെ മാത്രമാവശ്യമാണെന്നും

തിരിച്ചറിയുന്നിടത്ത് നരകമവസാനിക്കുന്നു, വസന്തമാകുന്നു.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx







2022, മേയ് 30, തിങ്കളാഴ്‌ച

മൈനാകം കാത്തിരിക്കുന്നു



ആതിരേ, ഈ ഇരവിലൊരു പനിമതിയായ്

എന്നിലുണരൂ നീയെൻ ദേവ സംഗീതമേ

കാതരേ, കടമിഴിയിലൊരു കവിതയുമായ്

നീയണയൂ ആർദ്രമെൻ പ്രണയസ്വരൂപമേ


ഏതോ വേണു ഗീതികളുയരുന്നു സാന്ദ്രമായ്

നീയോ, ദൂരെ മറയുന്നു വെൺ മേഘമായ്

ഹൃദയ വേദിയിലൊരു പ്രണയ നാട്യവുമായ്

പോരൂ വീണ്ടും പ്രിയമെൻ പൊൻ തിങ്കളേ


ജാതി പൂത്ത നരക വീഥികളിലിനിയും സഖീ

ജീവ പ്രേമ ജാതകം ചുട്ടെരിക്കുമാകയാൽ

കത്തി നില്ക്ക തീപ്പന്തമാവുക കാലമാകെയും പ്രിയേ

ദീപമാവട്ടെ വരും പ്രണയിനികൾക്കാകെ നീ


ഗന്ധർവ്വ യാമങ്ങളിൽ മെല്ലെ പൂക്കുന്ന സൂനങ്ങളിൽ

മൗന സോപാനം കയ്യേറി നീ അനുരാഗ ഗീതമാലപിക്കൂ

കൺ മൂടുന്ന ചട്ടങ്ങളിൽ കൊട്ടിയാട്ടുന്ന വേദങ്ങളിൽ

പൊട്ടിച്ചൂട്ടിന്റെ ആവേഗമായ് കെട്ടിയാടൂ ആരോമലേ


ഇനിയുമൊരു തിര വരുമെന്നായ് കനവിൽ തീരവും

വീണ്ടും വാക പൂക്കുമെന്നായ് കാത്ത് മൈനാകവും

സരിത്തൊക്കെയും തിരിച്ചൊഴുകുമെന്നായ് സാഗരവും

കാത്തിരിപ്പൂ, നീയുദിക്കും പൊൻ ദിനം കാത്തിവനും






2022, മേയ് 24, ചൊവ്വാഴ്ച

ശതാവരിയിൽ നിന്ന് പ്യേത്തായിലേക്ക്...



ഇനിയുമീ വഴി നിൻ പ്രണയ തേരൊഴുകുമെന്നായ്

ഹൃദയ വനിയിലൊരു പൊൻ ചഷകവുമായ് പ്രിയനേ

കാത്തുകാത്തുഴന്നെൻ ഉൾക്കൺതടം കറുക്കവേ

കാറ്റുപോലുമിന്നിവളിലൊരു വിരഹഗാഥ പാടുന്നു


അന്ന് തണുത്തൊരുഷസ്സിലേകാന്ത കാട്ടു പാതയിൽ

ചെമ്പകമിറുത്തു കണ്ണാ, ചെറുമാല ഞാൻ കെട്ടവേ 

അമ്പാടിയെന്ന് ഗണിച്ച്കൊൾക, ഇമ്പമോടിരിക്ക

വെണ്ണയുണ്ട് കൊള്ളുകയെന്നായ് കുസൃതി പെരുത്ത്

എന്നിലെ തരളിത ഭാവങ്ങളൊക്കെയും കവർന്നവൻ


ശീവേലി, കാവുതീണ്ടൽ തൃച്ചന്ദനച്ചാർത്തെന്നായ്

അമ്പലനടയിൽ ഞാനെത്തുമാമോദവേളയൊക്കെയും

എന്നെ പ്രദക്ഷിണം ചെയ്തെന്നെത്തൊഴുത് കൈകൂപ്പി

പ്രസാദിക്കുവാൻ ഞാനൊരുമാത്ര കൺ തുറക്കുമെന്നേ

കാലമൊക്കെയുമെന്നിൽ പൂത്തിരുന്നു പ്രേമധാരയായ് നീ


കാട്ടുപച്ചയിൽ ശതാവരിക്കിഴങ്ങ് തേടുമീ എന്നിൽ നിന്ന്

നഗര വസന്തങ്ങളിൽ നിയോൺ നീലിമ നുണയുന്നവനിലേക്ക്

മഴനൂലുകൊണ്ടൊരു നിലാപ്പാലം പണിയുവാനുള്ള വ്യാമോഹം

വാൻ ഗോഗിയൻ ചായക്കൂട്ടുകളിൽ  ഉന്മത്ത ചിത്തനായൂർന്ന് 

പ്യേത്താ രൂപ കാന്തിയിലേക്ക് ഊളിയിട്ട് ചിന്തകളുണർന്ന്

ത്വരിതഗമനം ചെയ്യുവോനെ അനുഗമിക്കാനായുള്ള തീവ്രയത്നം


കണ്ണാ, ഇന്നു നീയെൻ കാഴ്ചകൾക്കപ്പുറം വല്ലാതെ പൂത്ത്

വർണ്ണ ഗോപുരക്കെട്ടിൽ നല്ല ആരാധനാ മൂർത്തിയായ്

എത്തിപ്പിടിക്കുവാനൊന്ന് തൊട്ട് നോക്കുവാൻ പോലുമാവാത്ത

ഭ്രമ ഭൂമികയിൽ കുടികൊള്ളുന്ന കാലവും നീയെന്നെയനുഗ്രഹിക്ക

ഒരു തിരു നോട്ടം കൊണ്ടെങ്കിലും എന്നെ വിശുദ്ധയാക്കുക

ഒടുങ്ങട്ടെ,യിത്ര കല്പിക്കയില്ല പാരിൽ ഞാൻ മറ്റൊന്നുമേ

















2022, മേയ് 13, വെള്ളിയാഴ്‌ച

പ്രണയ കല്ലോലിനി ഒഴുകുന്നു പിന്നെയും



പ്രണയ തുഷാരബിന്ദു പൂക്കുന്ന പുൽത്തുമ്പിൽ

പവിഴമണിപ്പുലരിയായ് നീ ഉദിക്കുന്നു തിങ്കളേ

ഭ്രാന്ത സ്വപ്നങ്ങളുറങ്ങുമെന്നകതാരിൽ

കാന്ത കല്ലോലിനിയായൊഴുകു നീ മിന്നലേ


താരകത്തേരോട്ടമാടുന്ന പൊൻ വാനിൽ

പൂത്തിരി കത്തിച്ചപോൽ പടരു നീ പൈങ്കിളീ

ഇളമാനുകൾ മേയുന്ന ഇന്ദ്രാവതിത്തീരത്ത്

കളകളാരവം മീട്ടുന്ന കവിതയായ് തഴുകു നീ


ഭഗവതിത്തെയ്യം കാൽച്ചിലമ്പൊലി കൂട്ടവേ

നല്ല തോറ്റമ്പാട്ടുമായ് കൂടിയാടു നീ കാതരേ

കമ്പരാമായണമോതുമീ പുണ്യവേദിയിൽ

ഗഞ്ചിറത്താളമായ് ഇമ്പമേകൂ പ്രണയിനീ


പവിഴമല്ലി മൊട്ടിട്ട അമ്പലത്തൊടിയിലെ

സ്വയംഭൂവാമൊരു ദേവിയായ് ഉയരു നീ

പൂർണ്ണേന്ദു പ്രശോഭിച്ച പൊന്നൊളി മാനത്ത്

സ്വർണ്ണമീനായ് നീന്തിത്തുടിക്കു നീ കണ്മണീ







2022, മേയ് 8, ഞായറാഴ്‌ച

ചിത്രകൂടത്തിലേക്ക് തിരിഞ്ഞൊഴുകുന്ന മന്ദാകിനി

 


എൻ ഹൃദയ ചഷകം കവിഞ്ഞൊഴുകീടുമൊരു

അഭൗമ സൗന്ദര്യമേ,  ആത്മ സാരാംശമേ

ആരാധിക ഞാൻ, നിൻ അധരശോണിമതൻ

മധു നുകർന്നോട്ടെ, സഖീ മതി മറന്നോട്ടേ

സഖീ ഉന്മത്തനാവട്ടേ...


എൻ പ്രണയജാലക അഴികളിലെ

ആനന്ദ നടനോത്സവ രതിപുഷ്പം നീ 

നിൻ വദനകാന്തിയിൽ വിലയം ചെയ്യുവാൻ

ഈ മുനികുമാരനെയനുവദിക്കൂ, പ്രിയതേ

നീ അനുഗ്രഹിക്കൂ...

                             [എൻ ഹൃദയ ചഷകം]


എൻ മാനസ ചിത്രകൂടം തഴുകും മന്ദാകിനി നീ

നിന്നാശ്രമത്തിലൊരു കുടിൽ കെട്ടി വാഴുവാൻ

സമ്മതമോതൂ നീ, ശാരികേ ഇന്ദ്രഗോപനാക്കൂ

നിൻ കൺ തടങ്ങളിൽ കാന്തിയേറ്റുമാ

അഞ്ജനമായെന്നെ പരിഗണിക്കൂ, പ്രിയേ

എന്നെ പരിണയിക്കൂ...

                              [എൻ ഹൃദയ ചഷകം]



2022, ഏപ്രിൽ 25, തിങ്കളാഴ്‌ച

കല്ലറക്കെട്ടോളമനുഗമിക്കുന്നവ



ഇക്കിനാവറ്റ ശരണാലയത്തിലെൻ മണാളാ

ഊന്നു വടിയൊന്നിലും താങ്ങുവാനില്ലാതെ

വേച്ചു വീണു, വേപഥുണ്ട് വെറും വാക്കായ്

പുനർ വായന തൻ വിദൂരശ്രമം പോലും വറ്റി

തെക്ക് പോകുവാനൊരുന്ത് തേടുമീ അന്തിയിൽ

അനുഗമിക്കുവാനില്ല നിൻ ഓർമ്മ തന്ന

ആർത്ത സാഗരമൊന്നല്ലാതെയെന്നായ്


കൂട്ടിപ്പെരുക്കി മോദമൊക്കെയും കിഴിച്ച്

ശിഷ്ടമെന്തെന്ന് മരവിയിൽ പരതവേ കണ്ണാ

ആറ്റിറമ്പിലന്നൊരു മകരത്തണുപ്പിന്റെ

ആലസ്യമല്ലാതെ മറ്റൊന്നുമില്ലാത്ത

നനുത്തൊരുഷസ്സിൽ നീ തന്ന ഉമ്മതന്നോർമ്മ

കൂട്ടിപ്പൊതിഞ്ഞെടുത്തിരിക്കുന്നു കൂട്ടിനായ്


പള്ളിക്കൂടപ്പിന്നാമ്പുറമൊരു വേനൽ പരീക്ഷക്കാലം

കൈവെള്ളയിൽ കൂട്ടിപ്പിടിച്ച് കുതിർന്നക്ഷരമുതിർന്ന

കടലാസു പായയിൽ കോറിയ, വാക്കിലേറിയ കൂറും

ഹൃദിസ്ഥമായ് ചോരനൊന്നുമെടുക്കാതെ ചേർക്കുന്നു

കൊണ്ടുപോകുവാനിതിൽപ്പരമെന്തുണ്ട് പ്രിയ സഖേ


പോത്തു കച്ചവടം ചെയ്യുന്ന മട്ടിലൊരു നാട്ടു ചന്തയിൽ

പേർത്തുപേർത്തു പല്ലും മൂക്കും മൂടുമൊക്കെയും പാർത്ത്

വിലപേശി വേട്ടവനൊരു കാട്ടാള തുല്ല്യം  കെട്ടി മേയ്ക്കവേ

വാർക്കുന്ന കണ്ണുനീരൊക്കെയും വരും തലമുറയെയോർത്ത്

വടിക്കുക, വീറോടെ പൊരുതുക, വേറിട്ടവളല്ല മങ്കയാൾ

ജീവൻ വെടിയാതെ കാക്കുകയെന്ന് വാഴ് വൊക്കെയും കൂട്ടായ

നിൻ സാന്ത്വന വാക്കിന്റെ വെട്ടം കൂട്ടുന്നു കല്ലറക്കെട്ടോളം


ഇനിയെൻ, കണ്ണാളനേ, കാലക്കേടൊന്നും ചൊല്ലാതെ നന്നായ്

കാലനൊത്ത് പടിയിറങ്ങുമീ കുങ്കുമ സന്ധ്യതൻ കാന്തിയിൽ

കനവിലും കണ്ണിമയിലും കാണുന്ന മുള്ളുമുരിക്കിലൊക്കെയും

കായ്ച്ച് നില്ക്കുക നീ, കരളു നിറച്ച് കാണട്ടെ ഞാൻ, പിന്നെ

കണ്ണടയ്ക്കട്ടെ, കാലാഹി കൊത്താതെ പോകട്ടെ കാലമൊക്കെ

ഇത്ര കല്പ്പിക്കയില്ല ലോകം നം പ്രണയമല്ലാതെ മറ്റൊന്നുമേ

00000000000000000000000000000000000000000000000000000000000000







2022, ഏപ്രിൽ 23, ശനിയാഴ്‌ച

പ്രണയ, രുദ്രവീണ മീട്ടുക വീണ്ടും


ഇന്ദ്ര വല്ലരീ പൂക്കുക നീയെൻ

ചന്ദ്ര ബിംബമായ് തെളിയുക വീണ്ടും

ഇഷ്ട പ്രാണേശ്വരീ പുഞ്ചിരി തൂകുക

ഈരേഴു ലോകവുമുണരട്ടെ, പ്രിയേ

ഈ സ്നേഹ സന്ധ്യയിലലിയട്ടേ


സ്നിഗ്ദ്ദ സ്വരൂപമേ ചിറകു വിടർത്തുക

സുന്ദര പുഷ്പങ്ങളായിരം വിടരട്ടെ

മുഗ്ദമാം മോഹ കപോതമേ കുറുകുക

മാമയിലാട്ടമെന്നും തുടരട്ടേ, സഖീ

മമ ഹൃത്തടമൊന്നു കുളിരട്ടേ


കാട്ടു ചെമ്പക സൗരഭ്യമായ് നീ

മീട്ടുക രുദ്രവീണയെൻ തോഴീ

പാട്ടു പാടുക ശാരികപ്പെണ്ണേ

പവിഴമല്ലിയായ് പടരുകയെന്നിൽ

കാട്ടാറായ് കവിതകളൊഴുകട്ടെ


പാടിപ്പതിഞ്ഞ നൽ ആഭേരി രാഗമായ്

ആടിത്തിമിർത്ത പ്രണയ നൃത്തമായ്

ആതിരേ,നീ അമൃതവർഷിണിയാവുക

കെട്ടിയാടട്ടെ മൽ സഖീ, മാലോകർ

കാലമൊക്കെയും നം പ്രണയ കഥ

----------------------------------------------------






2022, ഏപ്രിൽ 21, വ്യാഴാഴ്‌ച

ആർദ്രമെൻ അരയന്നമണയവേ...



ഹൃദയവേണീ മീട്ടുക നീയീ

മാഞ്ചുനയേറ്റൊരു തംബുരു വീണ്ടും

പ്രണയ സ്വരൂപിണീ ആടുക നീയെൻ

നെഞ്ചകം നല്ലൊരു മണ്ഡപമാക്കി


പത്മതീർത്ഥക്കരയിലേ, പളുങ്കു കൽപ്പടവിലായ്

നിൻ പൂവുടൽ തഴുകിയ കാറ്റാവാം സഖീ

കൃഷ്ണപക്ഷത്തിലേ, കാർമുകിൽ കെട്ടിലെ

കനകാംബര മണമുള്ള നിൻ കൂന്തൽ തൊടാം

[ഹൃദയ വേണീ]


ഏഴു സ്വരങ്ങളും രാഗാർദ്ര സ്വപ്നങ്ങളും

വീണ്ടുമീ വിപഞ്ചികയിൽ തളിർക്കട്ടെ

ഏകാന്ത വീചിയിൽ എരിഞ്ഞ കനവൊക്കെയും

ഏഴുതിരിയുമിട്ടിനി ജ്വലിക്കട്ടേ, പ്രിയേ പൂക്കട്ടെ

[ഹൃദയ വേണീ]


പുല്ലാങ്കുഴലിൻ പ്രേമ നാദമായ്, എൻ പ്രേയസീ നീ

പടരുകയെന്നിൽ, പ്രിയതേ പാടിപ്പതിയുകയെന്നും

പവിഴദ്വീപിലെ പൊന്മാനായെൻ, തിങ്കളേ നീ

പൊന്നുഷസ്സിലെന്നും തുടിക്കുകയെന്നിൽ

[ഹൃദയ വേണീ ]



2022, ഏപ്രിൽ 19, ചൊവ്വാഴ്ച

തുഞ്ചന്റെ ശാരികയോട്



ഒരു പ്രണയാർദ്ര സംഗീതമായ്

പുതു പൂവാക പൂത്തെന്നപോൽ

എൻ സർഗാത്മ തേൻ തുള്ളിയായ്

നാളെല്ലാം നീയുണരൂ പൊന്നുഷസേ


കവിതയിൽ നീ കുറുകുക, പൊന്മാടപ്രാവാകുക

കരളിലെൻ പ്രിയ കനവാകുക, കനകമാവുക

കസ്തൂരി മഞ്ഞളിൻ കാന്തിയായെൻ കൂടെയുണ്ടാവുക

കൊട്ടും കുരവയുമിട്ട് ജാതിക്കോലം കെട്ടിയാടുമീ

കറുത്ത കാലത്തിലേക്കെത്തി നോക്കായ്ക, ഇടറായ്ക

ഇന്നലെയാർത്തലച്ചു പെയ്ത മഴയിലെന്നാർദ്രേ

കുത്തിയൊലിച്ച് വന്നിന്ന് കുലം കുത്തുമൊരു

വെറും ചവറൊന്നിനെ കവലയിലിട്ടേക്കുക

വഴി പിഴച്ച്, വീൺ വാക്കുരച്ച് കൊടിയെടുത്തവനിൽ

വഴിമാറി നടക്കുക, വിശുദ്ധ സത്തതൻ വേരാവുക


താറുടുത്ത്, തറിയെടുത്ത് കൈ തെറുത്ത് തെരുവിൽ

തെറിപ്പാട്ട് പാടുമീ തസ്കരക്കൂട്ടത്തിൽ നീ പെട്ട് പോകായ്ക

തരളിത ഭാവങ്ങളൊടുങ്ങി നീ  തീപ്പെട്ടൊടുങ്ങായ്ക

പേരെന്നും പൂത്തിരിക്കും, ഉയിർദാനിയായുയർന്നിരിക്കും

പെറ്റ വയറുമാത്രം നൊന്തിരിക്കു,മെന്നും വെന്തിരിക്കും

പിന്നെ, ആധിപെരുത്ത് മൺപെടുവോളം തീ കുടിക്കും

ആകയാലാതിരേ, അകപ്പെട്ട് കൊള്ളായ്ക,കൊല്ലായ്ക

സ്വയം, കണ്മൂടിയേ അകന്ന് പോവുക, കാവ്യകതിർ കൊത്തുക


കാരിരുമ്പാൽ തീർത്ത കശ്മല, കാട്ടുപോത്തിൻ ചങ്കിലും

ചിറ്റാവണക്കിൽ ചാലിച്ച, കാരസ്കരത്തിൻ കായൊന്നിലും

അമൃത് കിനിയുമെന്ന് കാത്തിരിക്കുവാനിനി കാതരേ

കാലമെത്ര ബാക്കിയില്ല, ആകയാൽ നീയാവുക

കൽവിളക്കൊന്നായ് കത്തിയേ നില്ക്കുക, കാവലാളാവുക

ഇനിയുദിക്കും താരകങ്ങളെങ്കിലും, മുനിഞ്ഞ് കത്തി

ജാതി ജാതകങ്ങളിൽ മുടിഞ്ഞ് പോവാതിരിക്കട്ടെ

00000000000000000000000000000000000000000000000000




2022, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുവത്തിലൂറുന്ന പ്രണയച്ചിന്തുകൾ



ആതിരേ, നീയെൻ ആത്മഹർഷമായ് പെയ്തീടുക

എൻ പ്രണയമാവുക, എന്നിൽ കുതിരുക

കാതരേ, നീ ഹൃദ്യമാം കർണ്ണികാരമാവുക

എന്നിൽ തളിർക്കുക, കാട്ടുവാകപ്പൂവാകുക

ഹൃദയസഖീ,ഒരു വിഷുപ്പക്ഷിയായ് നീ പാടുക

തരളിതയാവുക,യെൻ തീർത്ഥമായ്ത്തീരുക

എന്നിലെ ഞാനായിരിക്കുകയോമലേ, ഒഴുകുക

ഒരേയരുവിയായലയായതിൻ കുളിരായ് തെന്നലായ്

പ്രിയതേ, പുലർവേളയായിരിക്കനീ നാളൊക്കെയും

അതിലൊരു പൊന്മാനായ് പറന്നിരിക്കട്ടെ ഞാൻ

നാട്ടുമാവാകട്ടെ നീ,യതിൽ പൂവായ് വിരിയട്ടെ ഞാൻ


തെച്ചിയില്ല, തേൻ വരിക്കയില്ല, തെയ് വക്കളമില്ല

പൂവാം കുറുന്നിനെയറിയില്ല, പാരിജാതമില്ല, പവിഴമല്ലിയും

പനിക്കൂർക്കയെങ്ങു പോയെൻ സഖീ പിച്ചകപ്പൂമൊട്ടും

പണ്ടാ പാടവരമ്പിലൊരു മേട സന്ധ്യയിൽ, എള്ള് പൂക്കുന്ന

വയലിനപ്പുറമൊരു ഏരിക്കരയിലുരുന്നെന്റെയോമലേ

കൈകൾ പരസ്പരം കോർത്തു നാം കൈമാറിയ ചൂടിന്റെ

ഓർമ്മയുഷ്ണിച്ചു കിടക്കുന്നുണ്ടിന്നും നെഞ്ചകം പൊള്ളിച്ച്


കാട്ടു ജീരകം, തുമ്പിത്തേൻ, കണ്ണാന്തളിയെന്നായ് വീണ്ടും

നാട്ടുവഴിയിലേക്കൂർന്നുപോവില്ല നാമെങ്കിലും തിങ്കളേ

അന്നുണ്ട അതിമധുരമൂറുന്ന നന്മകൾ കരളിലുണ്ടായിരിക്ക

എന്റെയാൽത്തറയിലിനിയും നിൻ നന്ത്യാർവട്ടം വിരിയുക

കൽവിളക്കിൽ നീയെൻ നെയ്ത്തിരി ചേർത്തു വയ്ക്ക,പടരുക


വിഷുവങ്ങളും സംക്രാന്തിയുമിനിയും വരും, കൊന്ന പൂക്കും

വീട്ടകങ്ങളോരോന്നുമൊരോ തനിയുലകമായ്ച്ചെറുതാകും

നിന്റെ കാവവന്റെ നോവെന്റെ ജാലകപ്പേരാലെന്ന് 

സത്വങ്ങളൊക്കെയും ആത്മാംശത്തിലേക്ക് തിരിച്ചൊഴുകും

അന്നും സഖീ, പ്രണയമായിരിക്കയെന്നിൽ പകലന്തിയൊക്കെയും

പകരുവാനിത്തിരി സ്നേഹവും പൂക്കുവാനായിരം പവിഴമല്ലിയും

പൊന്നൊളിപ്പുഞ്ചിരിയുമല്ലാതെ മറ്റെന്ത് സത്യമെൻ പ്രിയതോഴീ

0000000000000000000000000000000000000000000000000000000000000000

















2022, ഏപ്രിൽ 1, വെള്ളിയാഴ്‌ച

പച്ചയിൽ നിന്ന് നെടുംകത്തിയിലേക്ക് പറിച്ച് നടുന്നവ



പാർവണേന്ദുവെന്നായ് പേരിൽ പൂർണ്ണമായ്പ്പോലും പ്രിയനേ

ഒരുവേളയെങ്കിലും നീ വിളിചതില്ലെന്നെയെന്നോർമ്മയിൽ

പാടവരമ്പിലമ്പല നടയിൽ പുഴക്കടവിലൂടു പാതയിൽ സൂക്ഷ്മം

ഞാനിറങ്ങിയ വഴികളിൽ തീർത്തും യാദൃശ്ചികമെന്ന പോൽ

ചന്ദ്രബിംബമതവനിയെ പരിക്രമണം ചെയ്യുമതേ ഗതിയിൽ

വലയം ചെയ്ത നാളിലൊക്കെയും ഞാൻ മാത്രമായിരുന്നു ജീവിതം

കാന്താ, എന്നെ കാത്തുകാത്തു നീയെത്ര കാലമാ അത്താണിയിൽ

കരിങ്കല്ലതിൽ കൊത്തിയ കൃഷ്ണശിലയെന്നേ തോന്നും വണ്ണം

പകലന്തിയൊന്നുമേ പരിഗണിക്കാതെ പൊഴുത് പോക്കി നിന്നു

തിരിമുറിയാതെ പെയ്തൊരാ ആതിര രാവിലന്നൂരൊക്കെയും

പേരാൽത്തറയിലൊന്നുകൂടിയ പ്രളയ നാളിലെൻ പ്രിയനേ

കുട്ടകമൊന്നിലെന്നെക്കൂട്ടി ഊരു ചുറ്റിയത് കനവല്ല കട്ടായം

ഭഗവതിത്തെയ്യം കെട്ടിയാടിയ തുലാപ്പത്തിലന്നൊരു രാവിൽ

തോറ്റം പാട്ട് പാടുന്നതേ താളത്തിലപ്പുറം കാവിലൊരു മൂലയിൽ

കണ്ടിരിക്കുമെന്നെ നോക്കി കണ്ണിറുക്കയിൽ, ഇലത്താളമിട്ടവൻ

ഇരട്ടി വേഗത്തിൽ പെരുക്കവേ, അന്നെൻ ഹൃത്തിലായിരുന്നു

കണ്ണാ, നീ കനലാട്ടമാടിയതും കനവ് പെയ്തതും കാർകൊണ്ടതും



പച്ചയിട്ടാടിത്തിമിർത്ത നിന്നാട്ടക്കോലമെന്നാണെൻ കണ്ണാളനേ

നെടുംകത്തിയിലേക്ക് നീട്ടി വരച്ചതും രൗദ്രമായതും കൺ ചുമന്നതും

രാഹു കേതു രാശിചക്രം കവടി നിരത്തിയ കാല ഭേദം ഗൗളിശാസ്ത്രം

കൂട്ടു പുരികം കാട്ടിയൊരു ഭാവലക്ഷണം, ഇനിയുമെന്തൊക്കെയില്ല

നിൻ ഭ്രമണപഥത്തിൽ നിന്നെന്നെയൊറ്റുവാൻ പാടേ വെറുക്കുവാൻ

പരിണയപ്പീടികയിൽ പെരുമ്പോത്തിനു വിലപേശും മട്ടിൽ പലകുറി

പുരുഷപ്പട പലതുവന്നു കണ്ടും നടത്തിയുമാട്ടിയും കാലം നടക്കവേ

ഒന്നുമൊട്ടുമേശിയിട്ടില്ല ഇന്നോളമെന്നെന്നെക്കാണുക,യറിയുക

പ്രണയമെന്നാലെൻ സ്വരൂപനേയുണരുക തമ്മിലറിഞ്ഞേയിരിക്കുക

എങ്കിലത് സ്വർലോകമാകുമല്ലെങ്കിലില്ല നരക വാരിധി മറ്റൊന്നുമേ










2022, മാർച്ച് 28, തിങ്കളാഴ്‌ച

പ്രണയ വേദാന്തം



ഇനിയെൻ പ്രണയ പുഷ്പമേ, വിടർത്തുക

നിന്നിതളുകളൊക്കെയുമെന്നെപ്പൊതിയുക

നേർത്ത സൗരഭ്യമായ് തഴുകുക, തലോടുക

നാട്ടുപച്ച തൻ നേരായ് എന്നിലുണ്ടാവുക

അന്നൊരു നിലാപ്പെയ്ത്തിലത്ര ആർദ്രമായ്

ആരുമറിയാതൊരു വിഷുവ രാത്രിയിലെൻ സഖീ

നെറ്റിത്തടം പൊള്ളിച്ചു നീ തന്നൊരുമ്മ പോൽ

നാളൊക്കെയുമൂഷ്മള നല്ലോർമ്മയായ് നിന്നീടുക

ഉടുക്കു കൊട്ടിന്റെയുന്മത്ത വീചികൾക്കൊത്ത്

നീ കെട്ടിയാടിയ ലാവണിക്കൂത്തിന്റെ ലാസ്യം

തിരിയണയാതെയെന്നുമൊരു ചിരാതാവുക

പകലന്തിനോക്കാതെ പാട വരമ്പത്താറ്റു കടവത്ത്

പശിമാറ്റുവാനിത്തിരി കഞ്ഞിത്തെളിപോലുമില്ലാതെ

മൂവാണ്ടൻ മാങ്ങയൊന്നുപ്പുകൂട്ടി തിന്ന് പണിയെടുക്കവേ

ഇന്നലെപ്പരിണയം കഴിഞ്ഞപോലെയതി പ്രണയാർദ്രം

എന്റെ എളിയിലൊന്നു തോണ്ടി ഇക്കിളി കൂട്ടി പ്രിയതമേ

കള്ളച്ചിരി തൂകി കണ്ണിറുക്കിയ അതേ മട്ടിലെന്നെയൊന്ന്

ഗൂഢമായ് നീ നോക്കുക,യെന്റെ മുടിയിൽ തഴുകുക

വെള്ളരി വിളവെടുത്ത വേനലിനന്ത്യ സായന്തനം

തമ്മിലുഷ്ണിച്ചൊട്ടിയ നാടകക്കളരിയിൽ ശരറാന്തലിൽ

കണ്ണുകൾ കോർത്ത് കാന്തമുന കൂർത്ത പരവശ വേളയിൽ

അതി തീവ്രമന്നു നമ്മൾ പ്രണയിച്ച അതേ താപ ഗതിയിൽ

മുനിഞ്ഞു കത്തി മുച്ചീർപ്പൻ കുലച്ച് മുടന്തുമീ മകരശൈത്യവും

മിഴി പൂട്ടി മൗന ഗോപുരമുടച്ച് കാട്ടുമഞ്ഞളിൽ കാന്തിയായ്

കാന്തേ, തീപ്പന്തമായെന്റെ തലഭാഗത്ത് നിന്ന് കത്തുക

ഒടുവിലെന്റെ വിളക്കണഞ്ഞ്, വിളറി വെളുത്തെണ്ണ ചോർന്ന്

വിളിയൊന്ന് കേൾക്കുവാൻ പോലുമാവാതെ പടിയിറക്കയിൽ

അലറിക്കാറിയൊരു പിൻവിളിയായ് നീ തല തല്ലിക്കരയുക

ചിതയെരിഞ്ഞരങ്ങൊഴിഞ്ഞ് ഞാൻ തീർന്ന് പോകയിലോമലേ

ചുഴി തീർത്ത്, ചെറു ചൂളമിട്ട് കരിയില കൊഴിക്കുമൊരു കാറ്റായ്

നീയെന്നെത്തഴുകുക, നാളെയൊക്കെയും പ്രണയ വേദാന്തമാവുക



2022, മാർച്ച് 27, ഞായറാഴ്‌ച

സ്വപ്നത്തിൽ നിന്ന് സ്വർഗ്ഗത്തിലേക്കൊരാന്ദോളനം

 


ഇനിയും തളിർക്കുകയാണെങ്കിലെന്നോമലേ 

ഒരേ വേരിൽ നിന്നായിരിക്കട്ടെ നിശ്ചയം

ഇനിയും പ്രണയിക്കയാണു നാമെങ്കിലാതിരേ

ഒരേ രാഗ തന്തുവായ് നാം പാടിപ്പതിയട്ടെ

ഇത്രമേൽ തരളിതമാകുമെങ്കിൽ മേലും നാം

ഒരു ചഷകത്തിൽ നിന്നുമാത്രം നുകരട്ടെ

ഹൃത്തിലെ കുളിർത്തോപ്പിൽ ഹേമന്തമൊക്കെയും

ആർദ്ര സംഗീതമായ് ആനന്ദമാവട്ടെ

വിലക്കുകളില്ലാതെയെന്നുമീ എക്താര, നിൻ

വിപഞ്ചികയ്ക്കൊത്ത് താളം പകരട്ടെ


പ്രണയ സഖീ, നീ പൂത്തേയിരിക്കുക, പുഞ്ചിരിയാവുക

പൊൻ കതിർ വെട്ടമായെൻ പുലർവേളയാവുക

തരള വസന്തമായെന്നുമെൻ കാതരേ,തീർത്ഥമാവുക

തിരിയേഴുമിട്ട് തെളിഞ്ഞേയിരിക്കുക, തിങ്കളാവുക


പ്രിയതേ, പ്രേമസംഗീതമൊഴുകട്ടെ പാലാഴിയായ്

അഷ്ടദിക്കാടിത്തിമിർക്കട്ടെ വേണു നാദവുമായ്

ഉദയമൊക്കെയുമിനി നിനക്കൊത്തുന്മത്തമാകട്ടെ

മേലും കവിതകളൂറട്ടെയെന്നിൽ, നിന്നെ വാഴ്ത്തട്ടെ

ഇനിയീ കനവിൽ നിന്നു ഞാനുണരാതിരിക്കട്ടെ

ഊഷര ഭൂമിയിലൊരു പെരുമഴ പെയ്യട്ടെ, കുളിരട്ടെ

എന്റെ കുഴിമാടം കുതിരട്ടെ, അതിനു മുകളിലൊരു ചെറു

മൈലാഞ്ചിച്ചെടിയായ് നീ തളിർത്തിരിക്കട്ടെ, പൂക്കട്ടെ

=============================================













2022, ഫെബ്രുവരി 27, ഞായറാഴ്‌ച

നിയമം, പുതിയതും പഴയതും ഞാനാകുന്നു



പ്രണയാർദ്രമായ ആകാശത്തിലേക്ക് പൊടുന്നനെ

വിരണ്ടോടിയ ഒരു പോത്ത് പ്രവേശിക്കുന്നത്

പട്ടാപ്പകൽ, ഇടയ്ക്കിടെ ദുസ്വപ്നം കാണുന്നു, ഞെട്ടുന്നു

കുനിയനുറുമ്പ് വരിയിട്ട് പോവുന്ന ഇടവഴികളിൽ 

ചക്രശ്വാസം വലിച്ചൊരു കിഴട്ടുമുതല കണ്ണീരൊഴുക്കുന്നു

പട്ടാളത്തിലേക്ക് ഉദ്യോഗത്തിനു പോയ തോമയുടെ മകൾ

മൂറിൻതൈലക്കുപ്പിയിൽ രക്തവുമായ് പള്ളിക്കൂടമെത്തുന്നു

കാനാൻ ദേശത്തേക്ക് അപ്പോത്തിക്കിരിയാവാൻ പോയ

മറിയയുടെ പുത്രിയിൽ ഒരുമ്പെട്ട് പോക്കൊരുപാട് കെട്ടി   

കെട്ടിപ്പൊതിഞ്ഞൊരു പെട്ടിയിലെത്തവേ, ഇടവകയാകെ

പ്രാർത്ഥനയും ഉപവാസവുമായവളെ വാഴ്ത്തപ്പെട്ടവളാക്കുന്നു

റാസ കടന്നുപോയ വഴിയിലിന്നലെ രൂപക്കൂട് വച്ചലങ്കരിച്ച്

മെഴുകുതിരി കൊളുത്താത്ത യെശയ്യാവിന്റെ വൈക്കോൽ കുടിൽ

തീയിട്ട്, സഭാവിശ്വാസികൾ നല്ലിടയന്റെ കുഞ്ഞാടുകളായ്

സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന് നിത്യവും രാത്രി

വേദപുസ്തകം വായിക്കുന്നു, വേദനിക്കുന്ന വാക്കാവുന്നു    

തോറ തുറന്ന് വെച്ച് ഉറക്കത്തിലേക്ക്  വഴുതി വീഴവേ കാറ്റിൽ

താളുകൾ മറിഞ്ഞ് കെതുവിം തുറക്കപ്പെടുന്നു, വിതുമ്പുന്നു

നരകവും നിത്യ സ്വർഗ്ഗവും മരണശേഷമെന്നത് മാറ്റിയെഴുതി

സ്ഫോടനങ്ങളുടെ പെരുക്കപ്പട്ടികയിലൂടെ ഭൂലോകമുരുക്കുന്നു 

ആയുധപ്പുര മാത്രം അധികാര മുദ്രയാക്കുകയും പോരെടുക്കുകയും  

മനുഷ്യ മാംസത്തിനു കഴുകനഖം നീട്ടുകയും ചെയ്യുവോൻ ആരാകിലും

കുമ്പസാരക്കൂടിനടുത്തേക്കല്ല, കൊടിമരക്കെട്ടിലേക്ക് പോലും 

വിലക്കപ്പെട്ടവരായ് വെളിയേ നില്ക്കുക, കല്ലേറു കൊള്ളുക

എന്റെ രാജ്യം, യാതനയ്ക്കിടയിലും  നീതി പുലർത്തിയവർക്കാകുന്നു 

==============================================================                        


                                                                                                                                                




2022, ഫെബ്രുവരി 26, ശനിയാഴ്‌ച

ലോക ഭൂപടം മാറ്റി വരയ്ക്കാൻ വാളെടുത്തവൻ

 


അദ്ധേഹം ആഢ്യനാണു, അമരത്വം കൊണ്ടവനും

ആദി പരാശക്തിയെ വരെ ആക്രമിക്കാൻ ഊറ്റമുള്ളവൻ

അന്നൊരു നാൾ, ആയകാലത്ത് ആണ്ടുമുന്നേ അടിയനും

അവരുടെ വാലറ്റമൊന്നേ ആയിരുന്നെന്ന ഒറ്റക്കാരണം

കാലമൊക്കെയും കുട്ടിക്കരണം മറിഞ്ഞേയിരിക്കണം

കുലപതിയവനെ കുമ്പിടണം, കോയ്മ കൊടുക്കണം

കാര്യകാരണങ്ങൾ കേൾക്കാതെ കീഴ്പ്പെട്ടേയിരിക്കണം

കാര്യദർശിയായവനെ കണ്ടെന്റെ കെട്ടൊക്കെയും കാട്ടണം

ഉള്ളിലുള്ളയെണ്ണമീവണ്ണമാകിലെങ്ങനെയുൾക്കൊള്ളുവാൻ

ഉണ്ട്, ഊരൊട്ടുക്ക് ഊക്ക് പെരുത്ത ഉഗ്ര രൂപികളായിരം

ഉപ്പ്, കടൽനീരിലലിഞ്ഞപോൽ ഉണ്ടായിരിക്കുമെപ്പൊഴുമൊപ്പം

ഉശിരുകാട്ടിയവനിൽനിന്ന് ഉഷ്ണമേറ്റുവാങ്ങുവാൻ നേരം

ഉറപ്പായും ഉറ്റവനെപ്പോൽ കാത്ത് കൂടെയുണ്ടാവും നിശ്ചയം

തന്ന വാക്കിലൊന്നിലും തെല്ലും തൻപോരിമ കൊണ്ടില്ല

തെറ്റായൊന്നുമിന്നുവരെ ചെയ്തില്ലെന്നു നല്ല തിട്ടമുണ്ട്

തൃണമായ് ഗണിച്ച് തുടച്ച് നീക്കിടുമുലകിൽ നിന്നെന്നാണു

തീരുമാനമാകിൽ തിരിയുമീ ഭൂഗോളമിവിടെയവശേഷിക്കും വരെ

തിരിയായുയർന്ന് നില്ക്കുമെന്നേ തെര്യപ്പെടുത്താനുള്ളു സോദരാ

പെറ്റുവീണ പൈതങ്ങളുടെ വാസസ്ഥലവും വിലപ്പെട്ട വായുവും

പുണ്യമായ് ഗണിച്ച് വണങ്ങുന്ന ദേവാലയവും വിശുദ്ധ രൂപവും

പുല്ലു തിന്നുവാൻ പുറപ്പെട്ട് പോയ പശുക്കിടാവിനെയാടിനെ

പക്കം പൊഴുതൊന്നുമേ പാർക്കാതെ വെടിപൊട്ടിച്ച് തള്ളവേ 

പൊട്ടിവീഴുമൊരശനിപാതം നിന്നിലേക്ക് പിന്മാറിക്കൊള്ളുക 


ഒപ്പമുണ്ടാകുമെന്തിനുമേതിനുമെന്ന് കാട്ടി ഊറ്റമേറ്റുന്നവൻ

ഒന്നായിരിക്കുമേതു ഉല്ക്കവീഴ്ച്ചയിലുമെന്ന് ചൊല്ലിയൊറ്റുന്നവൻ

ഓതിരവും കടകവും കൊണ്ടാണവ ഓട്ടയടയ്ക്കാമെന്നോതുന്നവൻ

ഒരു  കാതിൽ കേട്ടുകൊള്ളണം മസ്തിഷ്കത്തിൽ തറയ്ക്കണം മറക്കണം 

ഒറ്റയായ് പോകുന്നതിലില്ല ഭീതിയൊട്ടുമേ, ഒക്കെ നേരെയായിടും

ഒട്ടി നിന്നവരുടെ നിലനില്പ്പിൽ മാത്രമാണാധിയിത്രയടിയനു       

00000000000000000000000000000000000000000000000000000000000000                                                                                                                                                           



                   





കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...