2022, സെപ്റ്റംബർ 21, ബുധനാഴ്‌ച

തിരുവചനമോതുവോനു തുരിശു മഴ നല്കുവോൻ



നരക ഭയങ്ങളെയൊക്കെയും 

നടു വീഥിയിൽ കീറിയെറിയണം

നാഥനുണ്ട്, തുല്ല്യ നീതിയുണ്ട്

ദണ്ഡ നമസ്കാരമിട്ട് കീഴൊതുങ്ങെന്ന്

കാടടച്ച് കതിന പൊട്ടിക്കും  വെള്ളക്കഴുതയെ

താടി ചുറ്റി കടലിലെറിഞ്ഞ് കൈ കഴുകണം

പട്ടിണി മോന്തുന്ന പാതിരാവിലും കെടുകെട്ട്

പട്ടട കത്തുന്ന പ്രാണ നോവിലും ഗതികെട്ട്

രാമജയം രഘു രാമ ഹിതമെന്ന് ചൊല്ലുവാൻ

വിടുവായ കെട്ടുന്ന ശാന്തിയെ ചെകിടത്തടിക്കണം

കപ്പ കട്ടോനെ കള്ളനെന്ന് കെട്ടിയിട്ട് സഭ കൂട്ടി

കപ്പേള കൊള്ളയടിക്കുവോനു മുത്താൻ കൈ നീട്ടുന്ന

കുരിശുധാരിയെ കുഴിമാടമെത്തുവോളം പഴിക്കണം വെറുക്കണം


തനിയാവർത്തനങ്ങളിൽ ദുരിതക്കനിയുണ്ണുന്ന  ദൈവങ്ങളെ

എള്ളുമരിയും കൂട്ടിയിട്ട് നെയ്യൊഴിച്ച് കത്തിക്കണം പുകയ്ക്കണം

ലിംഗദാഹങ്ങൾക്ക് അമൃതേത്തൂട്ടുന്ന വഴിയമ്പലങ്ങളിൽ

കരുണ പെയ്യുന്ന തിരുവചനം ചില്ലിട്ട് വച്ചത് ഉടയ്ക്കണം

ഇനിയീ വൈതരണിയൊക്കെയും നീന്തിക്കടന്ന് നിലാ പൂത്ത്

പൊന്നുരുക്കുന്നൊരു താഴ് വരയുയർന്ന് വരുമെങ്കിലീശനേ

അതു നിന്റെ കടാക്ഷത്തിലെന്ന് പൊയ് വാക്ക് ചൊല്ലായ്ക

ആകിലീ വ്യഥ വെന്ത കടുകുപാടത്ത് വറവ് മൂക്കുവോളമിവൻ

കാത്തു കിടന്നോളാം, പുളിക്കാത്ത മുന്തിരി കിട്ടുമെന്നായ് നിന്റെ

കറുത്ത തിരുവചനമൊക്കെയും തിരുത്തിക്കുറിച്ചിടാമെരിച്ചിടാം








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...