കുഴിമാടത്തിൽ നിന്ന് പറിച്ച് നടാനാവാത്തവ
+++++++++++++++++++++++++++++
ഒരു കുന്നൊക്കെയും ഒന്നിച്ച് നിന്ന്
എന്നെ മാത്രം കടലിലേക്കുന്തുന്നു
ഒരു കൂനവൻ ഭ്രമമായ് ചുമന്നിട്ട്
എന്റെ കുഴിനഖം പെരുപ്പിച്ച് കാട്ടുന്നു
നീണ്ടൊഴുകുന്ന മരുഭൂമിയിൽ നിൽക്കക്കയമില്ലാത്തവൻ
എന്റെ തുരുത്തിനെ മാത്രം കുന്നായ്മ കുത്തുന്നു
നിനക്ക് സമാന്തരമായ് നീന്തുന്നവനു മാത്രം
നിത്യസ്വർഗ്ഗവും നിലയ്ക്കാത്ത ലക്ഷ്മിയും
വിരൽത്തുമ്പുയർത്തുവോനു താഡനങ്ങളും തെറിപ്പാട്ടുമെന്ന
നാലാം വേദം ചുട്ടെരിക്കുക
എന്റെ യാതനകളൊക്കെയും കൊണ്ടത്
നിന്റെ അന്നത്തിനു കോട്ടമാവാതിരിക്കാൻ കാത്തതെന്ന
സത്യക്കിത്താബ് മരണത്തിനു മുമ്പൊരിക്കലെങ്കിലുമോതുക
എന്നെ പടിയിറക്കിയതിനു ശേഷമുള്ള നിന്റെ കണ്ണുനീർ
ശൗചാലയത്തിലെ ഒഴുക്ക് ജലത്തേക്കാൾ മഹത്തരമല്ല
എന്നെ തെരുവ് തെണ്ടിച്ചതിനപ്പുറമുള്ള നിന്റെ കുമ്പസാരം
നാട്ടുപട്ടിയുടെ കന്നിയോരിയായ് കീഴൊതുങ്ങും
ഇനി, നിത്യവും ഇവിടെ വന്നെന്റെ ഖബർ മാന്തി നോക്കുക
ചത്ത് പോയോ, സത്ത് പെരുത്തോ സത്യമാരോ എന്ന്
ഇഴ കീറി നോക്കുക, എങ്കിലുമറിയുക
നിന്റെ കാട്ടായ്മകൾക്കൊന്നിനും ഇനിയെന്നെ തിരിച്ചു നടാനാവില്ലെന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ