ഇനിയും വിളിക്കു നീയെന്നെയൊരായിരം വട്ടം
ഇഷ്ടം കൂടി നീയെനിക്കു പട്ടംചാർത്തിനല്കിയ നാമം അഭിസാരിക
ഇനിയും വിതയ്ക്കു നീ നിന്റെ വിഷബീജമെന്നിൽ വീണ്ടും
ഇല്ല, ഒരിക്കലും മുളയ്ക്കില്ലതെന്നു മുൻകൂർ ഉറപ്പിച്ച ശേഷം
മോഹഭ്രമങ്ങളും കാന്തമുനകളും വിലയം ചെയ്തെന്റെ കണ്ണുകൾ
മോഹനകാവ്യം രചിക്കാൻ തുടിക്കും നൽ നാളു മുമ്പേ
മറ്റാരുമറിയാതാ സരസ്വതീ മന്ദിരത്തിൽ വച്ചെന്റെ
മാനം കവർന്നെടുത്ത വെറുപ്പിന്റെ നാൾ മുതൽ
മാലോകർക്കു മുൻപിൽ നീയെന്നെ വിളിപ്പൂ അഭിസാരിക
കമ്പോളത്തിലന്നെന്നെയൊരു കന്നുകാലിക്കു വിലപറയും പോലെ നീ
കച്ചവടമുറപ്പിച്ച ശേഷമതൊടുക്കുവാനെന്റച്ഛൻ
കഴുതക്കാലു പലതു പിടിച്ചും കരഞ്ഞു കൺകലങ്ങിയും
കിതച്ചൊടുവിലൊരു പാളത്തിൽ ജീവനൊടുക്കിയ
കറുത്ത നാളിലന്തിയിൽ കൂട്ടുകിടക്കാൻ കരുണ കാണിച്ച നിൻ
കുടില തന്ത്രം വിജയം കൊണ്ട നാൾ തൊട്ടെന്നെ വിളിപ്പൂ നീ അഭിസാരിക
വാഴ്വിന്റെയോരോ കോണിലും ദുരമൂത്ത സാമ്പത്തിക അസമത്വം
വിതയ്ക്കാതെ കൊയ്യാതെ ഇടയാളായ് വിറ്റെടുത്തു നീ
വിഷൂചിക പോലെന്നിലേക്ക് കെട്ടിയെടുത്തു പകർന്നാടി
വിഭ്രമ വേളകളിലെന്നിലെയൊടുക്കത്തെ നീർത്തുള്ളിയും
വലിച്ചൂറ്റിയെടുത്തൊടുക്കം ജനമദ്ധ്യത്തിൽ നീയെന്നെയൊറ്റുകൊടുക്ക ഇവ്വിധം
വിശപ്പിന്റെ പേരു പറഞ്ഞു വിലപിച്ച് വേഷം കെട്ടിയാടുന്ന ഇവളഭിസാരിക
ഒടുവിലെന്റെ പാപ ഭോഗങ്ങളിൽ കുരുത്തൊരു കുരുന്നിളം പൈതലിനു
ഒരിക്കലും നിന്റെ നാട്ടുകൂട്ടങ്ങളിൽ, നഗര സായന്തനങ്ങളിലെവിടെയും
ഒരിത്തിരി കരുണയും കനിവും കടാക്ഷവും തെല്ലു നീ നൽകാതെ
ഒരു നുള്ളു വിദ്യാ ഭിക്ഷ പോലും ഉള്ളറിഞ്ഞു പകർന്നേകാതെ
ഓടിച്ചു വിട്ടതിൻ കാരണമെന്നിൽ കെട്ടിവയ്ക്കുക, ഞാനഭിസാരിക
ഇനിയെന്റെ നാൾവഴികളിലെല്ലാം മുഴച്ചു നിന്നാ നാമം
ഇത്രമേലെന്നെ വീർപ്പു മുട്ടിച്ചൊടുക്കിയ ശേഷവും
ഇക്കണ്ട കാലമെല്ലാം ഞാൻ കഷ്ടകാണ്ഡം താണ്ടി വലുതാക്കിയ
ഇവളെന്റെ മകളെയും നീയതേ വെറിപൂണ്ട കണ്ണുകൊണ്ടേ
ഇനിയളന്നാരതിയുഴിഞ്ഞ് നിൻ കെടുകെട്ട രതിഭ്രമ
ഇക്കിളികൾക്കു പാത്രമാക്കാൻ തുനിയവേ അറിയുക
ഇവിടെ ഞാനാടിത്തിമിർക്കുമൊരു രുദ്ര താളം ഭയാനകം
ഇറ്റിറ്റുവീഴുമതിൽ കാലമെല്ലാം നിന്റെ നിണവും നെറികെട്ട നടനവും
wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww