2016, ജൂലൈ 24, ഞായറാഴ്‌ച

മൗന വത്മീകമുടച്ച്. . .



പ്രിയ സഖീ ഞാനറിയുന്നു
ഒരു മഴയൊന്ന് ഉറഞ്ഞ് പെയ്താൽ
മറുകണം തളിർക്കാവുന്നത്ര മാത്രമേ
എന്റെ കവിത കരിഞ്ഞ് പോയിട്ടുള്ളുവെന്ന്
വെറുപ്പിന്റെ ശിലാപാളികൾ
മനസ്സിലാഴത്തിൽ ലാവയുരുക്കിയൊഴിക്കുന്ന നേരവും
കവിത കെട്ടുപോവാതെ ജ്വലിച്ചിരുന്നിരിക്കണം
പൗരോഹിത്യ ജാഢകളൊരുപുറം പുത്തൻ
മതശാസനകളുരുവാക്കി തൻകാര്യം നേടവേ
കവിതയെന്നെ മുഷ്ടിചുരുട്ടാൻ മുരളാൻ
ഉള്ളിലൊരു നൂറുവട്ടം പ്രേരകം പതച്ചിരുന്നു
രാഷ്ട്രീയ നപുംസകങ്ങളൊട്ടും ദഹിക്കാത്ത
ജാതി സംയുക്തമുരുവാക്കി, കൊടിപിടിക്കാൻ
കടിച്ചുകീറാനാഹ്വാനം ചെയ്യവേ
ഭോഷ്ക് ഭോഷ്ക്കെന്നെന്റെ കവിത
എനിക്കുണർത്ത് പാട്ട് പാടിയിരുന്നു
മുടിച്ചുരുൾ മുത്താൻ തന്ന് മടിശ്ശീലയഴിക്കുന്ന
മുടിഞ്ഞ മതമേലാള ശാസനകളിൽ നിന്ന്
കൂടപ്പിറപ്പിന്റെ കരളിൽ കഠാര താഴ്ത്താനോതുന്ന
വെറുപ്പിന്റെ കൊടിക്കൂറകളിൽ നിന്ന്
മൗനത്തിന്റെ കടും കെട്ട് പൊട്ടിച്ച്
എന്റെ കവിതയിനിയും കിനിഞ്ഞിറങ്ങും
അന്ന്, ദേഹവും ദേഹിയും മണ്ണെടുത്ത് പോകിലും
പെരുമഴയായെന്റെ കവിത തിമിർത്ത് പെയ്യും
zzzzzzzzzzzzzzzzzzzzzzzzzzzz

കരുണ പൂക്കാത്തൊരു ജാലകക്കീർ



പെയ്തിറങ്ങുന്ന വർഷ മേഘങ്ങളിൽ
ഒഴുകിയൊടുങ്ങുന്ന പുഴ വേഗങ്ങളിൽ
വിടരാതെ കൊഴിയുന്ന മലർ മൊട്ടുകളിൽ
നിയതിയുടെ നിത്യ സൗന്ദര്യത്തിൽ
ഒട്ടും രസം കാണാതെ കാലമെല്ലാം
നിന്റെ ശരീര ശാസ്ത്രത്തിലേക്ക് സാകൂതം
കണ്ണുപാകി ഞാൻ കണക്കെഴുതുമ്പോൾ
ഹരണ ഗുണനങ്ങൾക്കുമപ്പുറം വെറ്റിലത്തളിരിൽ
മഷി കുടഞ്ഞ് വിധിയെഴുതിയുറഞ്ഞ് തുള്ളി
നാഴിക കാക്കുന്ന ന്യായാസനമായ് നീ മാറുന്നു
നിന്റെ യൗവ്വനത്തിന്റെ വൃഷ്ടി പ്രദേശങ്ങളിൽ
നിന്റെ പുറം ചുമലിന്റെ മാംസക്കാടുകളിൽ
ചൂണ്ടക്കൊളുത്തിട്ട് വലിക്കുന്ന കൺകോണിൽ
കവിതയും കാമവും വേർതിരിക്കാൻ നോക്കവേ
പരധാരങ്ങളെപ്പുൽകിയോനെന്നെന്നെ വീണ്ടും
പടിപ്പുറമടച്ച് മന്ത്രമോതി പുണ്യാഹം തളിച്ച് നീ
ജാതി സൂക്ഷിപ്പ്കാരിയായെന്നെ ഊരുവിലക്കുന്നു
ഇനി നിന്റെ വികല വ്യവസ്ഥയും വാക്കും കടന്ന്
കറുകയുടെ തുമ്പിലെ ജലബിന്ദുവൊളിക്കും സൂര്യനെ
തകരയുടെ തളിരിൽ സുഖ നിദ്രയാകും പുഴുവിനെ
കമുകിന്റെയറ്റത്തൂയലാടും ചെറു കുരുവിയെ
കാടിനെ കർക്കിടകപ്പെരുമഴയെയരുവിയെ
കാമിച്ച് കാലം കഴിച്ചൊട്ടു ഞാൻ കിറുക്കനാവട്ടെ
00000000000000000000000000000000



കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...