2012, ജനുവരി 26, വ്യാഴാഴ്‌ച

എന്റെ വിശ്വാസം


നേരിട്ടൊരു നിവേദ്യമർപ്പിക്കാൻ
പൗരോഹിത്യ മേൽക്കോയ്മയില്ലാതൊന്നു
മനസങ്കടമുണർത്തുവാൻ
എനിക്കാവാതെ പോവുന്ന നാളൊക്കെയും
ദൈവമെന്നിൽനിന്നത്രമേൽ
അകന്നു നിൽക്കുന്നുവെന്നെന്റെ വിശ്വാസം


വിയർപ്പിന്റെയോരോ കണങ്ങളും
കമ്പോള മൂലയിൽ ചേർത്തുവെച്ച്
വിലപേശി വിൽക്കുവാൻ എനിക്കാകും വരെ
മണ്ണിന്റെ മണമറിഞ്ഞൊരു നൽവിത്ത്
വിതച്ചത് കൊയ്തെടുക്കുവാൻ
എനിക്കാവാതെ പോകുമെന്നതെന്റെ മതം


തെരുവിന്റെയോരോ മൂലയിൽ നിന്നും
കൊടിയ സാമ്പത്തിക അസമത്വം ദൈന്യമായ്
ഒരു നേരത്തെയന്നത്തിനു വേണ്ടി കൈനീട്ടവേ
കൺമൂടിയുറക്കം നടിക്കുന്ന ഭരണകൂടമോരോന്നും
നാടിനെ കാർന്നൊടുക്കുന്ന അർബുദമെന്നത്
ഒരു നടുക്കത്തോടെയുൾക്കൊള്ളുന്ന എന്റെവിപരീതവിശ്വാസം


ഒരേ നാളിലൊമ്പത് വട്ടം അനാഥത്വം കൽപ്പിച്ച്
വിദ്യാ ഭിക്ഷ പോലും നിഷേധിച്ച് പടിയടച്ചൊതുക്കുന്ന
ബാല രോദനം മുഴങ്ങുന്ന നാളൊക്കെയും
ദൈവ വചനമൊന്നു പോലും കടന്നെത്തില്ല
ഏതൊരാത്മാവിലുമെന്നതിന്നെന്റെ
വികല മനസ്സിന്റെ വിശ്വാസപ്രമാണം


വാക്കുകൾ പകർന്നാടാനാവാത്ത
വികാരങ്ങൾ പങ്കുവെയ്ക്കാനരുതാത്ത
വിശുദ്ധ സങ്കൽപങ്ങൾ പടച്ചുവിടുന്ന
വികാരികൾക്കെതിരെയൊരു വാളെടുക്കുവാൻ
എന്റെ കുറിമാനങ്ങൾക്കാവാത്ത ദിനമൊക്കെയും
ഒടുങ്ങട്ടെയെന്റെയുള്ളിലെയുൾക്കടലിൽ തന്നെ
എന്നിലെ വാക്കും വിശപ്പും വികാരങ്ങളത്രയും
00000000000000000000000000000000000000000000000000000000000

2012, ജനുവരി 22, ഞായറാഴ്‌ച

പ്രണയ ഹാരം


സ്നേഹത്തിന്റെ സ്വന്തമെൻ സുചിത്രയ്ക്ക്
ഇനിയൊരു ചിത്രം കോറിയിടാൻ പോലുമാവാതെ
എന്റെ ഓർമ്മകളുടെ പാളികൾ എന്നിൽ നിന്നും
തുരുമ്പെടുത്തടർന്നു പോയൊരു നാളതറിയുന്നുവോ
ഒരു ചെറുപുഷ്പം പോലും വിടരുവാനാവാതെ
എന്റെ വസന്തങ്ങളുടെ ഏടുകൾ മണ്ണടിഞ്ഞന്നു
ചിതലെടുത്ത് പോയത് നീയറിയുന്നുവോ


ദൂരങ്ങളിലെവിടെയോ എന്റെ താളുകളിൽ
സ്വപ്നങ്ങളുടെ ചില്ലകളൊക്കെയും പൂവണിഞ്ഞ്
വർണ്ണ വിസ്മയം തീർത്തിരുന്നത് ഞാനുണരുന്നു


വറുതിയുടെ ബാല്യവും വെറിപൂണ്ട യൗവ്വനവും താണ്ടി
തെളിനീരു കിനിയുന്ന നാളെകൾക്കു മാത്രമായ്
അടരാടുന്ന വേളകളിൽ പോലുമെന്റെ
വിദൂര സ്വപ്നങ്ങളുടെ മേടയിലെനിക്കു താങ്ങായ്
എന്നിലൊരു നിറദീപമായ് നിന്നെ ഞാൻ കിനാകണ്ടിരുന്നു


എന്റെ പൂക്കാലങ്ങളുടെയൊടുക്കത്തെ മധുകണം പോലും
ഊറ്റിക്കുടിച്ചൊടുക്കമൊരു വെറുംതോടായെന്നെ
കാൽക്കാശിനുതവാത്തവൻ, കാൽപ്പനികതയറിയാത്തവൻ
കെടുകെട്ടവനെന്നായിരം ശാപവാക്കുകളുമായ് ഭത്സിച്ചു
എന്നെയോരോ ആൾക്കൂട്ടങ്ങളിലുമപഹാസ്യനാക്കി
കല്ലെറിയാനെന്നെയൊരു പടതന്നെ സജ്ജമാക്കി
എന്നിലെ കരിന്തിരിപോലും ചവിട്ടിമെതിച്ചു കടന്നവൾ


നീയെന്റെയപചയങ്ങൾക്കു കാതോർത്തൊരു കോണിൽ
ഞാൻ വീണടിഞ്ഞൊരു മൺപുറ്റായ്ത്തീരും ദിനം
മനസ്സിലെണ്ണി വീണ്ടുമേറെ തരളിതയായ് പ്രണയ വിവശയായ്
ആയിരം തേന്മാവുകളിൽ പടർന്നു കയറുന്ന നേരവും
ഞാനെന്റെ താളുകളിൽ പടരാതെപോയ വാക്കുകൾക്കായ്
അടയിരുന്നാത്മ വേദനയിൽ നീറിയൊടുങ്ങുകയായിരുന്നു


ആത്മ നൊമ്പരങ്ങളിലമർഷമടഞ്ഞൊടുവിലൊരു നാൾ
എന്നിൽ നിന്നുതിർന്ന വാക്കുകൾക്കൊക്കെയും
നൂറുപൊൻ നാമ്പുകൾ കിളിർത്തതിൽ സുന്ദര
മോഹനമൊരു പുതുയുഗമുദയം കൊള്ളവേ
ആശിച്ചുകൊള്ളട്ടെ ഞാനൊട്ടഹന്തയോടെ


വിശുദ്ധമീ പ്രണയമൊട്ടുകൾ നിഷ്കരുണം പറിച്ചെടുത്ത്
വിഷം ചീറ്റുന്ന വർഗ്ഗീയ കായ്കളുമായ് കൂട്ട്ചേർത്ത്
വിഭ്രമ രക്തഹാരം പണിയുവോരെയൊടുക്കുവാൻ
വീണ്ടുമൊരു മുഗ്ദ്ധ പ്രണയമായ് നീയെന്നിലുദയം കൊള്ളുക


ഇന്നെന്നിൽ തളിർത്തുലകളവിൽ പടർന്നു നിൽക്കുമീ
കാവ്യ വന്മരത്തണലിൽ നിന്നൽപ്പം ശുദ്ധ പ്രണയം
ഒരുനുള്ളു സ്നേഹം ഒരിറ്റു പരിഭവം നല്ല കണ്ണീരൊരു കണം
പകരുവാനെനിക്കാവുമെങ്കിൽ എന്റെ തൂലികത്തുമ്പതു
വിലമതിക്കുന്നു ഞാൻ മറ്റേതു കനകകൂമ്പാരവുമതിലധികവും


കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...