ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു
മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം
വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ
മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്ങൾക്ക് ഒത്തുനോക്കാൻ
വിഷ്ണുക്രാന്തിയും മുക്കുറ്റിയും തഴുതാമയും കൊതിച്ചോനെ
കടുക്ക വെള്ളത്തിലേക്ക്, നായ്ക്കുരണപ്പകയിലേക്ക്
കുടിയിരുത്തിയ അഭ്യുദയ കാംക്ഷികൾക്ക്
നീരൊഴുക്കിലേക്ക് വേരു പായിക്കാൻ തുനിഞ്ഞോനെ
നട്ടുച്ച വെയിലിലേക്ക് പറിച്ച് നട്ട നല്ല നടപ്പുകാർക്ക്
ഇതെന്റെ കുഴിമാടമെന്റെ ഒറ്റുകൊടുക്കപ്പെട്ടിടം, തടവറ
ഇതെന്റെ ചിതാഭൂമിയെന്റെ വത്മീകം, മരുഭൂ
തലയോട്ടി പിളരുന്ന സാന്ദ്രരാഗം രസിക്കുവാൻ
താവഴിയൊക്കെയും കൂട്ടി തീർത്ഥയാത്ര വന്നോരേ
കേൾക്കുക,യെൻ മേഘമൽഹാർ, തോഡിയും ബാഗേശ്രീയും
കെടുത്തുവാനാണൂതിയതു നീ അറിയുന്നു,വെങ്കിലും
ആളിക്കത്തിക്കുവാൻ തന്നെയാണു തീരുമാനമുള്ളിലെയഗ്നിയെ
അണയ്ക്കുവാനെത്ര ആഞ്ഞ് ശ്രമിക്കിലും നീ തുടരുക
അണച്ച് പിടിച്ചിരിക്കുകയാണെന്നാത്മാവിനെ അതിശക്തം
ആഗ്രഹം കൊണ്ട ആട്ടമൊക്കെയും ആടിയേ പോകൂ
പാടുക പുലരുവോളം, പാടു നോക്കിപ്പോവുക, പിടി വിടുക
പേടിയില്ലയൊട്ടും പ്രേതാലയമത്ര കണ്ടവൻ ഞാൻ