2023, നവംബർ 18, ശനിയാഴ്‌ച

രാഗസാന്ദ്രം രണഭൂവിലും ജീവിതം



ഹൃദയ രാഗങ്ങൾ കൊറിച്ചിരിക്കുന്നൊരു

മധുമേഘ സന്ധ്യയിൽ നിന്ന്, ക്രൂരം

വിഷാദങ്ങൾ പൊഴിയുന്ന നാലാം തെരുവിലേക്കെന്നെ

മൊഴിമാറ്റിയെഴുതിയ ജാര സംസർഗ്ഗങ്ങൾക്ക് ഒത്തുനോക്കാൻ

വിഷ്ണുക്രാന്തിയും മുക്കുറ്റിയും തഴുതാമയും കൊതിച്ചോനെ

കടുക്ക വെള്ളത്തിലേക്ക്, നായ്ക്കുരണപ്പകയിലേക്ക്

കുടിയിരുത്തിയ അഭ്യുദയ കാംക്ഷികൾക്ക്

നീരൊഴുക്കിലേക്ക് വേരു പായിക്കാൻ തുനിഞ്ഞോനെ

നട്ടുച്ച വെയിലിലേക്ക് പറിച്ച് നട്ട നല്ല നടപ്പുകാർക്ക്


ഇതെന്റെ കുഴിമാടമെന്റെ ഒറ്റുകൊടുക്കപ്പെട്ടിടം, തടവറ

ഇതെന്റെ ചിതാഭൂമിയെന്റെ വത്മീകം, മരുഭൂ

തലയോട്ടി പിളരുന്ന സാന്ദ്രരാഗം രസിക്കുവാൻ

താവഴിയൊക്കെയും കൂട്ടി തീർത്ഥയാത്ര വന്നോരേ

കേൾക്കുക,യെൻ മേഘമൽഹാർ, തോഡിയും ബാഗേശ്രീയും

കെടുത്തുവാനാണൂതിയതു നീ അറിയുന്നു,വെങ്കിലും

ആളിക്കത്തിക്കുവാൻ തന്നെയാണു തീരുമാനമുള്ളിലെയഗ്നിയെ

അണയ്ക്കുവാനെത്ര ആഞ്ഞ് ശ്രമിക്കിലും നീ തുടരുക

അണച്ച് പിടിച്ചിരിക്കുകയാണെന്നാത്മാവിനെ അതിശക്തം

ആഗ്രഹം കൊണ്ട ആട്ടമൊക്കെയും ആടിയേ പോകൂ

പാടുക പുലരുവോളം, പാടു നോക്കിപ്പോവുക, പിടി വിടുക

പേടിയില്ലയൊട്ടും പ്രേതാലയമത്ര കണ്ടവൻ ഞാൻ

2023, നവംബർ 3, വെള്ളിയാഴ്‌ച

 കുഴിമാടത്തിൽ നിന്ന് പറിച്ച് നടാനാവാത്തവ

+++++++++++++++++++++++++++++


ഒരു കുന്നൊക്കെയും ഒന്നിച്ച് നിന്ന്

എന്നെ മാത്രം കടലിലേക്കുന്തുന്നു

ഒരു കൂനവൻ ഭ്രമമായ് ചുമന്നിട്ട്

എന്റെ കുഴിനഖം പെരുപ്പിച്ച് കാട്ടുന്നു

നീണ്ടൊഴുകുന്ന മരുഭൂമിയിൽ നിൽക്കക്കയമില്ലാത്തവൻ

എന്റെ തുരുത്തിനെ മാത്രം കുന്നായ്മ കുത്തുന്നു


നിനക്ക് സമാന്തരമായ് നീന്തുന്നവനു മാത്രം

നിത്യസ്വർഗ്ഗവും നിലയ്ക്കാത്ത ലക്ഷ്മിയും

വിരൽത്തുമ്പുയർത്തുവോനു താഡനങ്ങളും തെറിപ്പാട്ടുമെന്ന

നാലാം വേദം ചുട്ടെരിക്കുക  


എന്റെ യാതനകളൊക്കെയും കൊണ്ടത്

നിന്റെ അന്നത്തിനു കോട്ടമാവാതിരിക്കാൻ കാത്തതെന്ന

സത്യക്കിത്താബ് മരണത്തിനു മുമ്പൊരിക്കലെങ്കിലുമോതുക


എന്നെ പടിയിറക്കിയതിനു ശേഷമുള്ള നിന്റെ കണ്ണുനീർ

ശൗചാലയത്തിലെ ഒഴുക്ക് ജലത്തേക്കാൾ മഹത്തരമല്ല

എന്നെ തെരുവ് തെണ്ടിച്ചതിനപ്പുറമുള്ള നിന്റെ കുമ്പസാരം

നാട്ടുപട്ടിയുടെ കന്നിയോരിയായ് കീഴൊതുങ്ങും


ഇനി, നിത്യവും ഇവിടെ വന്നെന്റെ ഖബർ മാന്തി നോക്കുക

ചത്ത് പോയോ, സത്ത് പെരുത്തോ സത്യമാരോ എന്ന്

ഇഴ കീറി നോക്കുക, എങ്കിലുമറിയുക

നിന്റെ കാട്ടായ്മകൾക്കൊന്നിനും ഇനിയെന്നെ തിരിച്ചു നടാനാവില്ലെന്ന്

2023, നവംബർ 1, ബുധനാഴ്‌ച

ഉദാത്തമായതവനവൻ ഉയിർ മാത്രം

 


ഉപ്പുചേർക്കാത്ത കഞ്ഞിയിത്തിരി 

ഉറ്റി വീഴുന്ന കണ്ണീരു ചേർത്തുണ്ടതുണ്ടോ

ഉറ്റതെന്നേറ്റ് ചേർത്ത ഉറവിലേതെങ്കിലും

ഉൾക്കാമ്പ് കരിയുമളവിൽ ഒറ്റിയതോർമ്മയുണ്ടോ

ഉപ്പനെപ്പോൽ ഒപ്പമിരുന്ന് കണ്ട്

ഉച്ചവെയിലിലേക്ക് തള്ളിയ തകപ്പനുണ്ടോ

ഉറക്കത്തിലൊരുമാത്ര കരിങ്കനവായ്പ്പോലും വരാതെ

ഉണ്മയെന്ന് ഒരുക്ഷണം ഇടിച്ചിറങ്ങിയ നിനവതുണ്ടോ

ഉൾ വലിയലുകൾ ഉണക്കിക്കളയലുകൾ

ഉപരിപ്ലവമായ കാട്ടായ്മകൾ കൊണ്ട്

ഊട്ടുപുര വാതിൽ കൊട്ടിയടച്ചോരുണ്ടോ


ഉണ്ട് ഉണ്ടെന്നാണുത്തരമെന്നാകിൽ

ഊറ്റം കൊള്ളുകയെന്റെ സോദരാ

ഊറയ്ക്കിട്ടപോൽ തന്നെ കിടക്കട്ടെയോർമ്മകൾ

ഉതവാതെ പോകില്ല നാളെയുടെ കനൽപ്പാത താണ്ടുവാൻ

ഉരുകിയുമിത്തീയിൽ നീറിയുള്ളിലെ ഉഷ്ണവും

ഉപ്പ് വെച്ച ലോഹമൊന്ത പോൽ കരളും കയ്പ്പൊക്കെയും

ഉലയിലെ കത്തി പോൽ കത്തി നിൽക്കട്ടെ

ഊറിവരുമതിൽ നിന്ന് കവിതകളായിരം

ഉയരമത്രയേറെയുണ്ടവനിലേക്കെന്നല്ല

ഉണ്ടവനവനിയെലെയോരോ പുൽനാമ്പിനൊപ്പവുമുൾപ്പുളകമായ്

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...