മഴ എന്നിലെന്നുമൊരു തീവ്ര വികാരമായിരുന്നു
വറുതിയുടെ ബാല്യങ്ങളിൽ വലിവുകൾക്കിടയിലെപ്പഴോ
മുത്തശ്ശി ശപിച്ചു തള്ളിയ കർക്കിടകപ്പെരുമഴയെ
പട്ടിണി കൊറിച്ചുകൊണ്ടെങ്കിലുമന്നു ഞാൻ
എന്നിലൊന്നായറിഞ്ഞു നന്നായ് സ്നേഹിച്ചിരുന്നു
കിറുക്കനെൻ കാവ്യ പ്രണയത്തിനൊപ്പം ജീവനായ്
കുറിച്ച കുറിമാനങ്ങളൊക്കെയും കശക്കിയെറിഞ്ഞ
കാർത്തിക നിനക്കായ് അന്നു ഞാനൊഴുക്കിയ കണ്ണുനീർ
മാലോകരൊന്നും കാണാതെയറിയാതെ തുടയ്ക്കുവാൻ
മഴ മാത്രമെനിക്കൊരു നൽ തുണയായിരുന്നു
വിളയാത്ത വയലുകളുംചുരത്താതെപോയൊരാഅകിടുകളുംതാണ്ടി
നഗര ഗർജ്ജനങ്ങളിൽ അന്നന്നത്തെ അഷ്ടിതേടിഞാനലയവേ
എന്നിലെ അമ്ള ക്ഷാരങ്ങൾ ഒഴുക്കി എന്നെ ഞാനാക്കുവാനായ്
ചില മുഹൂർത്തങ്ങളിലെങ്കിലും മഴ വിരുന്നെത്തുമായിരുന്നു
ചേർത്തു വച്ചൊരു അപ്പവും വീഞ്ഞുമെല്ലാം നല്ല വാക്കു നാലോതി
അരികുപറ്റിനിന്നവർകൊത്തിപ്പറന്നശേഷമൊരുതോടായയെന്നെ
വെറുമഴുക്കെന്നു ചൊല്ലിത്തെരുവോരമെടുത്തെറിഞ്ഞ നേരം
മഴമാത്രമൊരുസാന്ത്വനമായ്എന്നിൽതിമിർത്തുപെയ്യുകയായിരുന്നു
കാലചക്രമൊരുപാടു കറങ്ങിയൊടുവിലിന്ന്
കാൽ ചക്രത്തിനു പോലുമുതവാത്തവനായ്
നെടു ചക്ര ശ്വാസം വലിച്ചു ഞാനീ കടത്തിണ്ണയിൽ
ചരിഞ്ഞു കിടക്കുന്ന നേരവുമൊന്നു കൺ പാർക്കുവാൻ
കാത്തിരിക്കയാണു ഞാനൊരു കർക്കിടകപ്പെരുമഴയെ