2018, മേയ് 19, ശനിയാഴ്‌ച

പ്രവാസ റംസാൻ


പലചരക്കു കടയിലെ
പറ്റധികരിക്കുന്ന മാസമാകയാൽ
പടിയൽപം കൂട്ടിയയക്കണമെന്ന് ഭാര്യ

പോക്കരേക്കാൾ തനിക്കൊട്ടും
പൊങ്ങച്ചം കുറയ്ക്കാനാവാത്തതാൽ
പള്ളിയിലേക്ക്‌ കൊടുക്കാനായ്‌
പതിനായിരമയക്കെന്ന് പിതാ

പോത്തിറച്ചി പത്തിരി
പലഹാരങ്ങൾ പലതരം
പഴങ്ങളിൽ  പണം കൊഴുത്തത്‌
പകരാതെ പിന്നെന്ത്‌ നോമ്പെന്നു  പെറ്റുമ്മ

പോയ വർഷം വാങ്ങിയ
പി.സി.യും മൊബെയിലൊക്കെയും
പെരുന്നാളു വരും മുമ്പേ
പുതുതായ്‌ വേറെയാക്കണമെന്ന് മകൾ

പണിയണം മതിലൊന്ന് പള്ളിക്ക്‌ ചുറ്റുമായ്‌
പെയിന്റൊന്ന് മാറ്റണം പുറമോടി കൂട്ടണം
പത്തമ്പതിനായിരം ഒന്നിച്ചെടുക്കുവാൻ
പ്രാപ്തനായവൻ നീയെന്ന് പുരോഹിതൻ

പറ്റുന്നതെനിക്കെന്റെ  പ്രയാസത്തിന്റെ പ്രവാസം
പുതുക്കണമൊരാണ്ടു കൂടി,യാകയാൽ
പ്രമേഹത്തിന്റെ ഗുളികകൾ
പൊതിയൊന്നുകൂടി വാങ്ങട്ടെ ഞാൻ.

2018, മേയ് 9, ബുധനാഴ്‌ച

ജാതിയുമുപജാതിയും താണ്ടി പിന്നെയും ജീവിതം



ഒരേ യാത്രയുടെ ത്രിമാന തലങ്ങളിൽ
ദൈവങ്ങളൊരിക്കലും തമ്മിലടിച്ചിട്ടില്ല
മെഴുകുതിരി കൊളുത്തി മുട്ടിപ്പായ് കേഴവേ
തിരുനൂറു തേച്ച് ഉടവാളെടുക്കുകയോ
റാത്തീബോതി കഠാരയിറക്കുകയോ ചെയ്തിട്ടില്ല
മൂസ്സതും നമ്പൂരിയും വാഴുന്ന കാവ്യ കൊത്തളങ്ങളിൽ
ദളിതഗമനമാരോപിച്ച് ഭ്രഷ്ടോതിയെറിഞ്ഞാലും
കരളിലെച്ചോര കറുക്കാതിരിക്കുവോളം
ഒരു ചെറു ശലഭമെങ്കിലും തിരിച്ചറിയാതിരിക്കില്ല
എന്റെ വിശ്വാസത്തെ ചുട്ടെരിക്കാത്തിടം വരെ
നിന്റെ പ്രസാദമെനിക്ക് വയറെരിച്ചിലൊടുക്കലാണു
പൊയ്ക്കഥകളുടെ ചിതൽപ്പുറ്റുകളിൽ തലയെടുപ്പാകിലും
നീയിട്ട ഭിക്ഷതന്നെയാണു കട്ടായമെൻ നാളുകളുടെ
ശ്വാസഗതി ഉയരാതെ കാത്തതും പുഞ്ചിരി പൂത്തതും
നേർ പെങ്ങളെന്ന് കണ്ട്, ഒരർദ്ധ കണം പോലും
മറുത്ത് ചിന്തിക്കാതെ അവൾക്കൊത്ത് ശയിക്കാൻ
ആവുന്ന കാലം മാത്രമാണു ഞാൻ പൂർണ്ണനാവുന്നത്
ജാതിപൂക്കാത്ത ജനിതക ഗോവണിപ്പടവുകളിൽ
ജീർണ്ണിക്കാത്ത വേദങ്ങൾ കൊയ്തെടുത്ത് മെതിച്ച്
കവിത പാകപ്പെടുത്തവേ, അവനംഗീകരിക്കാതിരിക്കിലും
നീ കൊട്ടിപ്പാടുക, നിന്റെ പുത്രൻ കവിതന്നെയാണു
=============================




കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...