2019, ഡിസംബർ 10, ചൊവ്വാഴ്ച

ചിരപുരാതന പൗരത്വം



ഉദ്ദാരണം നിലച്ച്
ഉന്മത്ത രാവൊന്നുപോലും
കൊട്ടിഘോഷിക്കുവാനില്ലാതെ
കെട്ട സ്മരണാലയമായ് നാളൊക്കെയും
നിണം കൊണ്ട കൊത്തള കവാടത്തിൽ
നിരങ്ങുന്ന ഗതികെട്ട ഭാവിയിൽ

ഉടുമുണ്ട് പൊക്കി, ജാതി നിർണ്ണയിച്ച്
ഉറുപ്പിക തീർത്ത ഉറപ്പിൽ നാടിനെ
വർഗ്ഗീകരിച്ച്, മതേതരത്വം വന്ധീകരിച്ച്
വിഷവിത്ത് പാകി വിദ്വേഷം കൊയ്യുന്ന
കാളകൂട സത്തിന്റെ രാജവാഴ്ചയിൽ, നീ
കൗമാര വേഷങ്ങളിൽ കനലു കെട്ടുക

തെക്കോട്ടൊഴുക്കുവാനെട്ടു ദിക്കു നിന്നും
താറുപാച്ചി കുറുവടിയേന്തി കെട്ട കൂട്ടം
വിറളിയെടുത്ത് വീമ്പോതി വരികയിൽ
വിറയ്ക്കാതെ പെയ്യുക, പാത പതറാതിരിക്കുക
ചോരച്ചാലുകീറി, തെരുവ് കാവി കോറി
ചീഞ്ഞ ജാതി, മുറ്റും മുന്നേ നുള്ളിയെറിയുക

കെട്ടുപോയിട്ടില്ല പാടേ കാർത്തിക നാളം
കൊട്ടിയടച്ച് കൊളുത്തിട്ടിട്ടില്ല മോഹ ജാലകം
തെമ്മാടിക്കൂട്ടമൊമ്പതാളൊരുമിച്ച് വന്ന്
തമ്മിൽ പകപെരുക്കുവാൻ ശംഖ് മുഴക്കീടുകിൽ
ഇതളടർന്നു പോവതല്ല ഭാരത മൈത്രിയറിയുക
ഇത്ര കൊണ്ട സൗഹൃദം കാക്കും മമ കാലമെല്ലാം
00000000000000000000000000000000000000000000




2019, നവംബർ 28, വ്യാഴാഴ്‌ച

തീപ്പെട്ട് പോകും മുമ്പൊരു കനൽത്തരി


തെരുവിന്റെ തെക്കേ മൂലയിൽ നിന്ന്
ഇന്നലെയൊരു തുളസിച്ചെടി
യാത്ര പറയാതെ വേരറ്റു പോയി
പുസ്തകത്തിന്റെ നടുത്താളിൽ നിന്ന്
പെട്ടെന്നൊരു കണം ചില വാക്കുകൾ
മുന്നൊരുക്കമില്ലാതെ മായ്ക്കപ്പെട്ടു
ദേവാലയത്തിൽ നിന്ന് നീട്ടി വിളിച്ചിരുന്ന
സമാധാന ഗീതികളിൽ, ഉച്ചമുതൽ
വാക്കുകൾക്ക് സ്ഥാനഭ്രംശമുണ്ടായി

എന്നു മുതലാണു നിന്റെ കുശിനിപ്പുരയും
എന്റെ പ്രാർത്ഥനാലയവും മതിൽ കെട്ടി
രണ്ട് ആകാശത്തിനു കീഴിലാക്കപ്പെട്ടത്
എന്റെ കവിതയിൽ നിന്ന് നിറ്റെ അലങ്കാരവും
നാട്ടുകൂട്ടത്തിന്റെ വൃത്തവും ചുരണ്ടിമാറ്റിയത്

നിന്റെ എഴുന്നള്ളത്തിനെന്റെ പടിപ്പുരയിൽ നിന്ന്
പറയെടുക്കുന്ന നാളെന്റെ സ്വപ്നം, അളവറ്റ മോഹവും
എന്റെ നേർച്ചയ്ക്ക് അപ്പം വിളമ്പാൻ ആദ്യവരിയിൽ
നീ മത്സരിച്ചെത്തുന്ന ദിനമെന്റെ വിജയം, കനവും

മോഹങ്ങളുടെ കൂടൊക്കെയും അഗ്നിചീറ്റിയെരിക്കുന്ന
അഭിനവ ഭക്തകുലം ഒടുക്കത്തെ തരിയുമൊടുങ്ങി
പുത്തൻ നിലാവുദിക്കും വരെ എന്റെ കവിതയാകെ
പൂത്തുതന്നെയിരിക്കട്ടെ, ഞാൻ വിപ്ളവം കാക്കട്ടെ
00000000000000000000000000000000000



2019, നവംബർ 17, ഞായറാഴ്‌ച

തീപ്പെട്ട് പോകും മുന്നേ തിരിച്ചറിയുന്നവ



പതിറ്റാണ്ടുകളുടെ പെരുക്കത്തിനപ്പുറം
പഴയ ഓർമ്മകളിൽ പരതി നില്ക്കവേ
കവലയൊന്നിൽ കണ്ട കൂട്ടുകാരീ
എന്നെക്കുറിച്ചാരായുമ്പോൾ
അധികമൊന്നും നീട്ടിപ്പരത്താനില്ല
അതിലും വലിയൊരു വട്ടപ്പൂജ്യം തന്നെ
എവിടെയാണിപ്പോൾ എന്ന മറുചോദ്യം
തുടങ്ങിയിടത്ത്‌ തന്നെ തളംകെട്ടി നില്ക്കുന്നു
നേടിയതിനെക്കുറിച്ച്‌ വീമ്പ്‌ പറയാനോ
നേദിച്ചതിനെയോർത്ത്‌ കണ്ണുകലങ്ങാനോ, ഇല്ലാതെ
ഉപ്പുവെച്ച ലോഹമൊന്തയായ് കുന്തിച്ചിരിക്കുന്നു
എങ്കിലും,
ഭാണ്ഡത്തിലുണ്ടൊരു പിടിയവലിനു പകരം
പൊട്ടാതെ ചീറ്റാതെ പുകയാത്ത കവിത
നെഞ്ചിലുണ്ടുണ്ണാതെ ഉഷ്ണിച്ച ഓർമ്മകൾ
വഴികൾ, മരങ്ങൾക്കപ്പുറത്തേക്ക് വളർന്നപ്പോഴും 
ചില്ലകളുടെ ബലത്തിൽ അവിശ്വസിച്ചവൻ
നീന്തുവാനറിയുമെന്നഹന്തയിൽ നിലാവൊടുങ്ങുവോളം
നീരൊഴുക്കിനെ പഴിച്ചവൻ, അക്കരെയണയാത്തവൻ
ഇനിയെന്റെ കെട്ട പുണ്ണിലേക്കെത്തി നോക്കായ്ക
വസന്തമാളികയിലിരുന്ന് കൊളുത്തി വലിക്കായ്ക
കുഴിമാടം നിറയുവോളം കെടുകെട്ട കവിതകെട്ടി
ഒരു മകരമാസത്തിനപ്പുറം ഞാനൊടുങ്ങട്ടെ
000000000000000000000000000000000

2019, നവംബർ 10, ഞായറാഴ്‌ച

കാനന പർവ്വം തീർപ്പാകുന്നു



വിവാഹ പൂർവ്വ കാലേ
അവനുമായ് സംസർഗ്ഗത്തിനു
പ്രഥമ ദൃഷ്ട്യാ തെളിവൊന്നുമില്ല
തോട്ടം തൊടി, തെരുവിലെവിടെയോ
ഒന്ന് നോക്കി കണ്ണിറുക്കിയതിനു
ഒറ്റ നോട്ടത്തിലാധാരവുമില്ല
നീ താലി കെട്ടിയതിനും
കൂടെപ്പൊറുത്തതിനും
ഊരു കൂട്ടവും ഉത്തമ ജനതയും
കാഴ്ചക്കാരാണു താനും
പെറ്റതൊക്കെയും നിന്റെ
പിള്ളകളെയാണെന്ന്
പൂർണ്ണ തെളിവുകൾ
പൊതുജന സമക്ഷം തയ്യാർ
അന്യന്റെ ഭാര്യയെ  അടക്കി വാഴുന്നതും
ബലാത്കാരമായ് ആസ്വദിക്കുന്നതും
ഒരു രാജസഭയ്ക്കും ഉൾക്കൊള്ളാവതല്ല
അതു വകയിലവൾ പക്ഷേ
ഗർഭിണിയാണെങ്കിൽ പോലുമേ
എങ്കിലും, എന്നാലുമെങ്കിലും
അവന്റെയടിവസ്ത്രമവളുടെ
കിടപ്പറയിൽ നിന്ന് 
കണ്ടെടുത്തെന്നൊറ്റക്കാരണം
അവളെയവനിനിയാണ്ടു കൊള്ളട്ടെ
പകരമായ്, നീ ഊറ്റം കൊള്ളുക
കന്യകയായൊരു കാട്ടു നിവാസിയെ
കെട്ടി, നീ ഊരു വിട്ട് വിലകിക്കൊള്ളുക
===================================



2019, നവംബർ 9, ശനിയാഴ്‌ച

വിധിയൊടുങ്ങുന്നിടം



എന്റെ കവിതയുടെ വൃത്തം
നിന്റെ അധികാരമുദ്രയാണു
ഞാനെടുക്കുന്ന അലങ്കാരങ്ങൾ
നിന്റെ വാഴ്ത്തിപ്പാടലുകളും
എന്റെ കുറിമാനങ്ങൾ
വിവർത്തനമാവുന്നത്, നിന്റെ 
വിധിപ്പകർപ്പുകൾക്കനുസൃതം

പുലരുവോളം ചുംബിച്ചുടച്ച്
ഉന്മത്ത മുനമ്പിലേക്കൊരു കാതം മാത്രം
മീതിയാകുന്നൊരു തന്തുവിൽ
മുലഞ്ഞെട്ട് കടിച്ചെടുത്തെന്നിലെ
രസച്ചരടെന്നേക്കുമായ് തകർക്കുന്ന
അഭിശപ്ത നാടകം നിന്റെ തീട്ടൂരം

ഉണ്ടു കഴിയാനുരുളയോ
നെറ്റിത്തടമുരയ്ക്കാൻ ഭൂമിയോ
കണ്ട് പെരുമകൊള്ളാൻ കോട്ടയോ
വേണ്ടുവോളമെന്റെ ജനം
ചേർത്തുകൊള്ളുമിനിയും പീഠമേ
വേണ്ടത് കരളിലൊരുറപ്പാണു
കണ്ണുകെട്ടിയുള്ളിലിരിപ്പെങ്കിലും
ഉള്ളിലിരുപ്പൊട്ടും കുടിലമല്ലെന്നൊരു
നിതാന്ത നിശ്ചയം, പകരുകയത്
വേപഥുവൊട്ടുമില്ലാതെ ചരിക്കട്ടെ ജനം

ജയം പാടുവോൻ ജനിച്ചിടമാവാം
ജയിച്ചു കേറിയോൻ കുഴിച്ചതുമാവാം
ജപിച്ചിരിക്കുവാൻ ഒരുപാടുണ്ട്
ജീവിഥ വ്യഥകളാകയാൽ
നടന്നതൊക്കെയും നല്ലതാവട്ടെ
നോക്കുക, മേലിൽ നരകമാവാതെ
നാളെയും പുലരിയുണ്ട് നടന്നു തീർക്കുവാൻ





2019, നവംബർ 5, ചൊവ്വാഴ്ച

പരിപ്പുവട വട്ടത്തിലൊരു ബോളീവിയൻ ഗീതം



കവിതയിലേക്ക് നിന്നെ
കുടിയിരുത്തുമ്പോൾ
ചിത്രശലഭത്തിന്റെ 
കാന്തിക്കായ്
നീ ശഠിക്കുന്നു
തല നീട്ടുന്നൊരു മരയോന്തിനെ
ഞാൻ എഴുത്താണിയിൽ നിന്ന്
പിഴുതെറിയുന്നത് നീയറിയുന്നില്ല

നിന്റെ ആലയത്തിൽ ഞാൻ
തലകുനിച്ചിരിക്കുമ്പോൾ
വിശുദ്ധമായതിനെ മാത്രം
മനസ്സിലേക്കാവാഹിക്കാൻ
നീ കട്ടായപ്പെടുത്തുന്നു
കണ്ണടച്ചാലുടൻ ഓടിയണയുന്ന
നിന്റെ കാമപ്പേക്കൂത്ത് കാഴ്ചകളെ
നീയുടുത്ത ളോഹയിൽത്തന്നെ 
ഞാൻ തുടച്ച് കളയുന്നു

നിന്റെ പുസ്തകങ്ങളിൽ ഞാൻ 
വാക്കുകളെ മെരുക്കുമ്പോൾ
നീ എഴുതിയത് തന്നെ
ഞാൻ വായിക്കുമെന്ന്
നീ മനക്കോട്ട കെട്ടുന്നു
നിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങാൻ
വാക്കുകളെ ബലാത്കാരം ചെയ്യുന്നത്
എന്നിൽ തികട്ടികൊണ്ടിരിക്കുന്നു

പുലരുന്നതിനൊരു കാതം മുമ്പ്
എന്റെ കവിതകളൊക്കെയും
രാജകൂടം കണ്ടുകെട്ടിയേക്കും
ഒരു ഖണ്ഡികയിലും അഭയമാവാതെ
കരിനിയമങ്ങളിൽ കുരുങ്ങിക്കിടക്കും
അപ്പോഴും ചുണ്ടിലൊരു തുണ്ടുബീഡിയും
കയ്യിലൊരു പരിപ്പുവടയുമായ് ഞാൻ
ബൊളീവിയയിലെ വിപ്ളവഗീതികൾ
ഉരുക്കഴിച്ചുകൊണ്ടേയിരിക്കും

00000000000000000000000000000000



2019, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ദൈവക്കാവിനുമപ്പുറമൊരു നന്മക്കരം



നിന്റെ മാംസച്ചൊരുക്കിന്റെ
ഗന്ധകശാലയിലൊരു നട്ടുച്ച നേരത്ത്
ഉന്മാദകേളികൾ കൊട്ടിക്കയറുന്ന
നരകസമുദ്രത്തിൻ എക്കൽത്തടങ്ങളിൽ
ചുംബനമുദ്രയാൽ, ഉഗ്രരൂപങ്ങളെത്തളയ്ക്കുന്ന
ആഭിചാര വേഗങ്ങളെ സിരകളിലാവാഹിച്ച്
ഭ്രമങ്ങളും രതിപ്പ്രവേഗങ്ങളുമൊന്നായ് ചാലിച്ച്
ശുഭ്രവസ്ത്ര ധാരിയായ്, ശുഭാപ്തിയോടണയുന്നു ഞാൻ

ഞാൻ, ഞാനാരെന്നോ ?
ദുരിതപർവ്വങ്ങളിൽ, യമാഗമം കാത്ത്
നരക തീയുണ്ട്, നോവിൻ തീവ്രതയത്ര കണ്ട്
ആതുരാലയ കാഞ്ചന വാതിൽപ്പടികളിൽ
അംഗപ്രത്യംഗ വിലവിവരപ്പട്ടിക, സ്വന്തം
ആയുർ രേഖയിലേക്ക് വിവർത്തനമാവാതെ
പകച്ച് നിൽപ്പവർക്ക് സ്വയം പടച്ചോനായവൻ
വായ കീറിയോന്റെ വേഗപ്പെരുക്കങ്ങളിൽ
വിറയ്ക്കാത്ത നാക്കും, കൂർത്ത വാക്കും കിട്ടിയോൻ

എന്ത്, 
എന്റെ സിംഹാസന, ഭ്രമ മണ്ഡലങ്ങളിൽ
വാൽ തിരുകി, റാൻ മൂളി ഓഛാനിച്ച് നില്ക്കാതെ
ഞാനൊഴുകുന്ന സമാന്തരങ്ങളിൽ പുളകമാവാതെ
എന്നിൽ നിയന്ത്രിത പുഛം തീർക്കുന്നുവോ ?
അരുത്, 
ഞാൻ, ഞാൻ മാത്രമാണു നന്മക്കരം കൊണ്ടവൻ
ദുരിതക്കയങ്ങൾക്കുമേൽ ദൈവക്കാവ് തീർക്കുവോൻ
നിന്നിൽ അഭിസാരികപ്പട്ടം കെട്ടിയേല്പ്പിക്കുമ്പൊഴും
എന്റെ അപദാനങ്ങൾ വാഴ്ത്തിപ്പാടുക
ooooooooooooooooooooooooooooo



2019, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

പ്രളയ സൗഭകം



എന്റെ ഗണപതിയെ
പ്രളയമെടുത്തിട്ടത്
നിന്റെ കുബ്ബയ്ക്ക് മേലാകയാൽ
മേലിലെങ്ങനെ പരസ്പരം
വാൾചുഴറ്റുമെന്റെ സോദരാ


എന്റെ കാവിൽ പുലരുവോളം
കലിമ ചൊല്ലിയിരുന്നത്
പെരുവെള്ളപ്പാച്ചിലിൻ പേടിയിൽ
നിന്റെ പൊന്നു പെങ്ങളാകയാൽ
കത്തിയാഴ്ത്തുവതെങ്ങനെയിനി
പിടിയൂർന്നു പോകില്ലെയോ സോദരാ


പിഴുതെറിയാൻ പാതിരാവൊക്കെയും
പതുങ്ങിയിരുന്ന കുരിശടി, പ്രളയ രാവിൽ
പൊട്ടിക്കരഞ്ഞു ഞാൻ കെട്ടിപ്പിടിച്ച്
പേപ്പാച്ചിലിൽ നിന്നുയിർ കാക്കയാൽ
ആവതെങ്ങനെയിനി ആക്രമിക്കാൻ സോദരാ 


മഴയൊന്ന് മാറിയിട്ടേയുള്ളൂ
മലയവിടെത്തന്നെയുണ്ട്
വെയിലാവും കാലമൊക്കെയുമെന്ന്
വെറുതെ നിനച്ചിടായ്ക, ഉരുൾ പൊട്ടും നാളെയും
ഇനിയും കൈകോർക്കാനാവും വിധം മാത്രം
അകലുക,പകയൊതുക്കുക, പുഞ്ചിരിച്ചീടുക

0000000000000000000000000000000000000000



2019, ഓഗസ്റ്റ് 18, ഞായറാഴ്‌ച

ദാസ്യപ്പെട്ടവന്റെ ദുരിതാശ്വാസം



നിന്റെ ഏറുമാടങ്ങൾക്കുമേൽ
ചുവപ്പ് ജാഗ്രതാമുദ്ര പതിക്കുമ്പോൾ
എന്റെ പ്രാർത്ഥനാലയം
വീഞ്ഞിന്റെ പുളിപ്പിൽ കലഹിക്കയായിരുന്നു
നിന്റെ താഴ്വരകളിൽ
പെരുമഴ പേക്കോലമാടവേ
എന്റെ അരമനയിൽ
ശീതീകരണി മിനുക്കുകയായിരുന്നു
നിന്റെ മക്കളുടെ ഉറക്കങ്ങളിൽ
അന്ത്യശാസനം പെരുമ്പറ പെയ്യവേ 
എന്റെ പാട്ടുകുർബാനയിൽ 
ദേവഗാനം കൊട്ടിക്കേറുകയായിരുന്നു
ഒരു നിമിഷാർദ്ധത്തിന്റെ
ഒമ്പതിലൊന്ന് വേളയിൽ
നിന്റെ കുടിലുകളിൽ മണ്ണു പൊതിയവേ
പുൽക്കൂടിന്റെ പുറം മോടിയിൽ ചെയ്യേണ്ട 
പരിവർത്തനങ്ങളിൽ ചർച്ച നടക്കുകയായിരുന്നു

ഒടുവിൽ, 

മക്കളും മേൽമുണ്ടും മനസ്സും മണ്ണെടുത്ത്
നിന്റെ മരവിപ്പ് മാറ്റാനിറ്റ് കഞ്ഞിത്തെളിക്ക്
എന്റെ ആലയവും സത്രത്തളവും കയ്യേറവേ 
വേദഗ്രന്ഥങ്ങൾ കുറുക്കി നിന്നെ ഊട്ടിയതും
തിരുസഭയുടെ ഔന്നത്യം പാടി ഉറക്കിയതും ഒപ്പി
ബിറ്റൊന്നിനു മുപ്പത് വെള്ളിക്കാശിനു
വിദേശ തെരുവുകളിൽ വിറ്റഴിച്ചിരുന്നു

ഇവിടെ,

കല്ലുരുട്ടി, കരകാണുന്നിടത്തൊക്കെയും പരതി
കണവന്റെ കാലടിയെങ്കിലും കണ്ടുറപ്പിക്കാൻ
കണ്ണുപാകി, കരളുവെന്ത് നീയിരിക്കവേ
മേലാളപ്പരിഷകളെയൊക്കെയും കൂട്ടി
നിന്റെ കണ്ണീരും മുത്തപ്പൻ കുന്നും ചേർത്ത്
രംഗപടമൊരുക്കി മുഖചിത്രം മോടികൂട്ടി
മാധ്യമ മേല്ക്കൂരകളിലൊക്കെയും നാട്ടി ഞാൻ
നേടിയെടുക്കട്ടെ നോട്ടുകെട്ടിൻ പെരുങ്കൂന
00000000000000000000000000000000000

2019, ജൂലൈ 27, ശനിയാഴ്‌ച

കറുപ്പുകൊണ്ട് മറയ്ക്കപ്പെടുന്ന കിനാവുകൾ



തമോഗർത്തം വിഴുങ്ങിയ
വിദൂര ഗ്രഹമാണെങ്കിലും പ്രിയതേ
നിന്റെ നയനാഗ്നിയെന്നെ പൊള്ളിക്കുന്നുണ്ട്
പരാജിത പർവ്വതാരോഹകൻ
തൊട്ടുതീണ്ടീയ ഉടൽ വടിവെങ്കിലും
നിന്റെ ഭൂതത്താൻ കെട്ടുകളുടെ ചലനം
ഉഷ്ണമാപിനിയുടെ സൂചി ത്രസിപ്പിക്കുന്നുണ്ട്
വേദവാക്യങ്ങളുടെ വിപരീത വായനയാൽ
വേലികെട്ടിയൊതുക്കപ്പെട്ടെങ്കിലും 
നിന്റെ ശീലുകളെന്നെ ഇക്കിളിപ്പെടുത്തുന്നുണ്ട്
കണ്ട്, മനംകൊണ്ട്,കരളിലാണ്ടോനെ വേൾക്കാതെ
മതം വിതച്ചു മദമിളകി നരച്ചോനെ കെട്ടിയാടവേ
ഇണ്ടലുണ്ടധികമാകിലും എന്നിലേക്ക് പടരായ്ക
കറുത്ത തുണിയിട്ട് കായമേ മൂടിയുള്ളൂ സഖീ
കാൽവയ്പിലൊക്കെയുമുണ്ട് കിനാവിന്റെ മാറ്റൊലി

നാളൊക്കെയും നിഷേധിക്കപ്പെട്ടുകൊണ്ടേയിരിക്കണം
എങ്കിലേ, നീറിയെന്റെ വർഷം കവിതയായ് മാറൂ
നേർക്കാഴ്ച്ചയൊക്കെയും തിരശ്ശീല മറയ്ക്കണം, ആകിലേ
ഉൾക്കണ്ണു കണ്ടത് പ്രിയ കാവ്യമായ് ഉദയമാകൂ
0000000000000000000000000000000000000000000000000



2019, ജൂലൈ 14, ഞായറാഴ്‌ച

ഈങ്ക്വിലാബിനു ഈണമിടുന്നവർ

ഉടലാഴങ്ങളിലൂഴിയിട്ട ഉന്മത്തവേളകളിൽ 
നീയുണ്ട അമൃതകുംഭത്തിനുമേഴുകടലക്കരെ 
ജീവ രഹസ്യങ്ങളിലേക്ക്‌ കണ്ണെയ്തൊരു പാതിരയൊക്കെയും കൂരിരുട്ട്‌ കുടിച്ച്‌ 
ഞാൻ കൊണ്ട പേറ്റുനോവ്‌ ചുരുണ്ട്‌ കിടക്കുന്നു 

 പ്രണയ നിരാസത്തിന്റെ പേപ്പകലുകളിൽ 
നീ കടിച്ചുപൊട്ടിച്ച വിദ്വേഷ മൂർച്ചയ്ക്കുമപ്പുറം ഇന്ധനമർമ്മങ്ങൾ പൊട്ടിയൊലിക്കുന്ന, കടുത്ത
അഗ്നിഗോളങ്ങളിൽ ഞാൻ വിലയമാവുന്നു 

ഒന്നിച്ചു പെയ്തൊരു കവിതയുടെ തണുപ്പിൽ 
നീ സുഖനിദ്രകൊള്ളുന്ന ശ്യാമരാവിന്നു ദൂരെ കൽപിച്ചുവച്ച മാനങ്ങളൊക്കെയും കടന്നെന്റെ കാവ്യവും ജീവനും 
കാലമൊക്കെയും മുനിഞ്ഞു കത്തുന്നു പിന്നെയും

നെഞ്ചിലാഴത്തിലിരുമ്പു കേറവേ തോഴാ തഞ്ചത്തിലെന്നെ നീ വിശ്വസിപ്പിക്ക സത്വരം ചങ്കുപൊട്ടുമാറുച്ചത്തിൽ ചൊല്ലിയ ഈങ്ക്വിലാബിനിതിലൊരു പങ്കൊട്ടുമില്ല കട്ടായം
ചോരയെന്റെ നനഞ്ഞു ചുവന്നതല്ല നിൻ ചെങ്കൊടി ചാരെയെന്നെത്തുണയ്ക്കുവാനുണ്ട്‌നീനാളൊക്കയും 
പിടഞ്ഞുവീണുഞാൻപോയിപ്പരലോകംപുൽകിലും 
പിടിവിടരുത്‌,പാറിപ്പറന്നേയിരിക്കണംപഥിതരെക്കാത്തെപ്പഴും

2019, ജൂലൈ 6, ശനിയാഴ്‌ച

മണ്ണെടുക്കും മുമ്പൊരു മധ്യാഹ്നം



ഒറ്റയാവലിൻ ഉന്മത്തരാവുകൾ
ഒറ്റുകൊടുത്ത പ്രേതാലയ ജീവിതം
വീണ പായയിൽ കാലമൊക്കെയും
വെന്തുരുകുന്ന ഗന്ധകപ്പകലുകൾ
തോളിൽനിന്നൂർന്നു പോയ്‌, ക്ഷയിച്ച
തിരിമുറിയാതുണ്ടെന്ന് മൊഴിഞ്ഞ സൗഹൃദം
ചന്തയിലിന്നലെ കണ്ട ഭാവം വരെ
ചിന്തയിൽ നിന്നറുത്ത ബന്ധുജനം
കവിതയിൽ ഭാവം കുറുക്കി വാറ്റുന്നു നീയെന്ന്
കൊത്തളപ്പുറമിരുത്തിയ കളിവാക്കു വൈഭവം
ഇല്ല, വീണുപോയിട്ടേയുള്ളു സോദരാ
ഇത്രകണ്ടു മണ്ണടിഞ്ഞിട്ടില്ല വേരുകൾ
നാളിത്രയും കാലമെന്നിൽ പിറന്ന വാക്കിൽ നിന്ന്
നല്ലതൊന്നെങ്കിലും നീ കൊണ്ടതാകിൽ സഖേ
ഒടുക്കത്തെ മോഹമെന്റേതൊന്നു രണ്ടെണ്ണം
ഒപ്പിയെടുത്തെന്നെ യാത്രയാക്കീടുക
കൈതപൂക്കുന്ന തോട്ടിറമ്പിലിരുന്ന് നീയെന്റെ
കവിതയൊക്കെയുമേറ്റു ചൊല്ലുന്നതു കേൾക്കണം
നീ തന്ന പ്രസാദവും കുർബാനകൊണ്ട അപ്പവും കൊണ്ട്‌
നീട്ടിവിളിക്കുന്ന ബാങ്കുകേട്ടെന്റെ നോമ്പ്‌ വീടണം
ചാത്തനുമൗസേപ്പുമാജ്യാരും കാണും വിധം
ചമച്ചെന്നെക്കിടത്തണം തിണ്ണയിൽ
ഇനിയൊരു പകലുദിക്കും മുമ്പ്‌, തിരിഞ്ഞുനോക്കാതെ
ഇട്ടേച്ച്‌ പോരണമെന്നെ പള്ളിത്തൊടികയിൽ
ഒടുവിലൊരുനാളിലൊരോർമ്മപ്പെരുനാളിലൊരു മൂലയിൽ
ഒരു മൈലാഞ്ചിച്ചെടിയിലെന്റെ വാക്കു പൂത്തത്‌ കാണണം
===========================

2019, ജൂലൈ 5, വെള്ളിയാഴ്‌ച

സ്വർഗ്ഗരാജ്യം തുന്നുന്നവർ

ഒരു പെരുമഴയിലേക്കിറങ്ങിച്ചെല്ലുക
ഭയപ്പെടേണ്ട; ഇരുളുന്നതിനു മുമ്പ്‌
ചക്രവാളം തൊട്ടില്ലെങ്കിലും
മരുഭൂമിയൊന്ന് വിഴുങ്ങാതെ പോവില്ല


പ്രളയത്തിലേക്കൂളിയിട്ടിറങ്ങുക
ശങ്കയരുത്‌; കയ്യാരു നീട്ടിയില്ലെങ്കിലും
ചുവന്നതെരുവിന്റെ ദൈവനിന്ദയ്ക്ക്‌
ശിക്ഷയിറക്കപ്പെട്ടതിന്റെ മഹദ്‌ വചനം
കൈകൊട്ടി വാഴ്ത്താതെ പോവില്ല


യുദ്ധക്കൊതിമൂത്ത്‌ ഗന്ധകം കൊറിക്കുന്ന
നഗ്നരാജനെ നോക്കി കൂവുക
അരുത്‌; തെരുവിൽ അനാഥരാവുന്ന
ബാല്യങ്ങളുടെ തലയെണ്ണി വെറുതെ
ജയപരാജയങ്ങളുടെ കെട്ടുകഥ മെനയരുത്‌


എങ്കിലും
കവിതയൊന്ന് നിറുത്താതെ ചൊല്ലുക
മടിയരുത്‌; പദങ്ങളും ബിംബങ്ങളും
കൽപ്പിച്ചു വച്ചതൊക്കെയും നിഷ്കരുണം
വെട്ടിയറുത്തുപ്പു നോക്കി തന്ത്രികൾ
തെരുവുകളിൽ അപഹസിച്ചാർത്തലയ്ക്കും
എന്തെന്നാൽ,
കവികൾ കാലാതിവർത്തികളാണു
സ്വർഗ്ഗരാജ്യം അവർക്കുള്ളതാകുന്നു

2019, ജൂൺ 29, ശനിയാഴ്‌ച

ജാതി പൂക്കുന്ന പാതിരാമേടകൾ

പ്രഭാഷണ വേദികളിലെ 
പ്രമാണിത്തമായിരുന്നു
ഒരു രാവിലൊമ്പത്‌ മേടകൾ
പകർന്നേകിയ തത്വചിന്തകൾക്ക്‌
പകരം കൊയ്ത്‌ പണച്ചാക്കുകളും
വിഭാഗീയതകൾ, വിഷം വച്ച വാക്കുകൾ
വിപ്ലവമെത്ര വിഷൂചികയായ്‌ ചീറ്റുന്നുവോ
വിശ്വമാധ്യമങ്ങളിൽ പൂത്തു നിൽക്കയായിരുന്നു
വിശുദ്ധ വചനങ്ങളെ വേരോടെ പിഴുതും
നല്ല വാക്കുകളെ നാലായ്‌ പകുത്തും
നെറികേടുകളെ നിയമങ്ങളിൽ തിരുകിയും



മണൽക്കാടു തിന്ന മഹാമേനിയെ
വിശന്നൊട്ടിയ തിങ്കളൊളിയെ
ഒരുകാരക്കച്ചീന്തിലൊരപ്പക്കഷ്ണത്തിൽ
ദാന മഹിമയുടെ പെരുമയെക്കാണിച്ച്‌
ലളിതജീവിതം കൊണ്ട്‌, നിലയ്ക്കാത്ത
സ്വർഗ്ഗപ്രാപ്തി പഠിപ്പിച്ച പൊരുളിന്റെ മഹാവേദമോതിക്കൊടുത്ത്‌
ശീതീകരണിയില്ലാതെ, പഞ്ചനക്ഷത്രസദ്യയില്ലാതെ
പ്രസംഗപീഠമേറില്ലെന്ന് ശഠിച്ച്‌
അന്യദൈവങ്ങൾക്ക്‌ തെറിപ്പാട്ട്‌ നേർന്ന്
അയൽക്കാരിൽ ജാതിയുടെ അതിർവരമ്പ്‌ പണിത്‌
ഒടുവിലിന്നീ കാലഗതിയുടെ യേറുകൊണ്ട്‌
ശകടമെരിഞ്ഞുവീണു, വീണു കിടക്കവേ
സർക്കാരാതുരാലയത്തിലൊരു മൂലയിൽ
കരുണയുടെ നോട്ടമൊന്നു കൊതിക്കവേ
പൊതിച്ചോറു തന്നവൻ പാണനാവാം പുലയനാവാം
പാൽ മൊന്ത നീട്ടിയത്‌ പൂണൂൽധാരിയാവാം
മരുന്നുറ്റിച്ചത്‌ നസ്രാണിയും
വച്ചുകെട്ടിയത്‌ ചോവനോ മാപ്പിളയോ ആരുമാവാം
ഒടുവിലിന്നെന്റെ കരൾ കക്കിയ പെരും
വിഷത്തിനൊക്കെയും പകരമായി
ജീവന്റെകണികയൊന്നു പോവാതെ കാക്കാൻ
എന്റെ ധമനികളിലേക്കിറ്റു വീഴുന്ന
ഈരക്തത്തുള്ളികളിലൊന്നിലെങ്കിലും
ജാതിയോ ഉപജാതിയോ ജാതകമോ കാണാതെ
അടുത്ത കട്ടിലിലെകാരണവരുടെ 
കുലം തേടാൻ നാവുയർത്തവേയറിയുന്നു
ജീവനെന്നിൽ നിന്ന് ജാലകം തുറന്ന്
പറന്ന് പോകാതെയൊരിക്കലും
ജാതിചിന്ത പിരിഞ്ഞ്‌ ഞാൻ നീയായ്ത്തീരുകില്ലയെന്ന്

2019, ജൂൺ 24, തിങ്കളാഴ്‌ച

പ്രിയനേ,

നിന്നെ സ്നേഹിച്ച അതേ വേളയിൽ
ഈ പൂച്ചയെ പാലൂട്ടി ഞാനിത്ര
പാലിക്കാതിരുന്നെങ്കിലെത്രമാത്രം
ഏകയായ്‌ പോകുമായിരുന്നിന്ന്
വീണു വശംകെട്ട്‌ വെറുക്കപ്പെട്ടവളാകയിൽ


നിന്നെപ്പ്രണയിച്ച അതേ തീവ്രതയിലോമലേ
കവിത ഞാൻ കാത്തുവച്ചില്ലായിരുന്നുവെന്നാൽ
എത്ര കയ്ക്കുമായിരുന്നെന്റെ ജന്മം
കട്ടിലിൽ പണയപ്പെട്ട്‌ കാലമെല്ലാം
കിടക്കേണ്ടവളായ്‌ വിധിക്കപ്പെട്ട നാളിതിൽ


നിന്നെക്കണ്ടു മതിവരാത്ത കണ്ണിമയിലൊക്കെയും
ഒരു തുണ്ടു നീലാകാശം ഞാനെന്റെ നാഥാ
കട്ടെടുത്തു വയ്ക്കാതെ പോയിരുന്നെങ്കിലോ
കെടുകെട്ടവളായിന്നീയിരുണ്ടറയിൽ
ഒടുങ്ങവേ, ജാലകക്കീറിൽ തെല്ലു തെളിയുന്ന
നരച്ച വാനം പോലുമില്ലാതെയായേനെ


നൂറ്റിമുപ്പത്തിരണ്ടാളെന്നിലൊരു പകലിൽ
സഹതപിക്കാൻ വന്ന ആദ്യ നാളു വിട്ട്‌
മർത്ത്യ ജന്മമൊന്നുപോലും പടികടന്നെത്താത്തയീ വെറുത്ത വേളയിലേക്ക്‌
പറിച്ചു നടവേ വെറുതെ കാതോർക്കുന്നു കണവനേ
കടലേഴും താണ്ടിയൊരു കണമെങ്കിലും
നിന്റെയൊച്ചയെങ്കിലുമെന്റെ കാതുതേടി
വരണമതു കണ്മൂടിക്കേൾക്കണം
ആവുവോളം മൊത്തിക്കുടിച്ചതിൻ
നോവു തീരും മുമ്പേയെന്നിൽ
മുനിഞ്ഞു കത്തുന്ന തിരിയൊന്നു
കെട്ടടങ്ങണം, എങ്കിലെൻ പ്രാണനാഥാ
സ്വർഗ്ഗമൊന്നു കാത്തിരിപ്പുണ്ടാമകലെ
മറിച്ചാകിലോ, കാലമെല്ലാം താണ്ടിയ
വൈതരണി തന്നെ വീണ്ടും നീണ്ട്‌
വെറുപ്പിന്റെ ചുനകുടിച്ച്‌ വെന്ത്‌
വേതാളങ്ങൾക്കപശ്രുതി മീട്ടിയുരുകിടാം

2019, ജൂൺ 21, വെള്ളിയാഴ്‌ച

ശവദാഹപ്പെരുനാൾ

ധനു ചന്ദ്രികയിൽ നിന്ന്
കർക്കടകപ്പാതിരാവിലേക്ക്‌
ഒരു സ്വപ്നാടനം നടത്തിയിട്ടുണ്ടോ ?
വസന്തങ്ങളുടെ താഴ്‌വരയിൽ നിന്ന്
ഉത്സവപ്പിറ്റേന്നിന്റെ ജീർണ്ണതയിലേക്ക്‌
ഒരു മുങ്ങാംകൂളിയെങ്കിലുമിടണം
കുറുന്തോട്ടിയൊട്ടുമില്ലാതെന്ത്‌
അങ്ങാടി മരുന്നുശാലയെന്നതിൽ നിന്ന്
ഒരു കുറ്റിച്ചൂലുപോലുമല്ലെന്ന്
ഉപബോധത്തെ ഉണർത്താൻ ശ്രമിച്ചിട്ടുണ്ടോ ?
ഞാനെന്നഹന്തയുടെ ഞാണൊടിയാൻ
കണ്ണിമ തുറന്നടയാനെങ്കിലും
മാത്ര വേണ്ടാതെ പോവുന്നു
എഴുതിയ കവിതയിലെ കാമ്പുപോലും
ഏറ്റുചൊല്ലാനാരുമില്ലാതെയുടയും
ഇനിയെന്റെ ജൽപനങ്ങളൊക്കെയും കൂട്ടേ
ഒരു സന്നിപാതജ്വ്രാനന്തര ഭ്രമമായ്‌
മറക്കുക,യത്ര കൽപ്പിക്കാതിരിക്ക
പ്രണയമൊരു പാൽ മധുരമായിരുന്നെന്ന്
ജീവിതം നിറകൺ നിലാവായിരുന്നെന്ന്
നിന്റെ സൗഹൃദമനന്ത സാഗരമെന്ന്
മറ്റു കള്ളത്തരങ്ങളായിരം പ്രിയ സഖേ
കവിതയിലിവനേറ്റി വച്ചിരുന്നതൊക്കെയും
കൂട്ടിപ്പെറുക്കിയൊരു പെരുങ്കുഴിയിലിടുക 
മുകളിലെന്റെ മാംസമിട്ടേക്കുക
ഒടുക്കത്തെ ദാഹമൊടുക്കാനൊരു
ഒതളങ്ങ നാലായ്‌ കീറി വച്ചേക്കുക,യിനി
മണ്ണിട്ടു മൂടുക,യൊട്ടും സഹതപിച്ചീടായ്ക
പിന്നെ,യൊരിക്കലും പിന്തിരിഞ്ഞു നോക്കാതെ
പുറപ്പെട്ട്‌ പോവുക, പേരു ചീന്തിയിട്ടേക്കുക

2019, ജൂൺ 20, വ്യാഴാഴ്‌ച

ഓട്ടപ്പാച്ചിലിലായിരുന്നു

ആമയാണോ മുയലാണോ

ജയിച്ചിരിക്കുന്നതാരെന്നൊരിക്കലും

പിന്തിരിഞ്ഞു നോക്കാൻ

അവസരമൊത്തിട്ടില്ല

ആശ്രിതരും പ്രായോജകരും

കാലാനുസൃതം മാറുന്നവരായിരുന്നു

ഇത്തിൾക്കണ്ണി വളർന്ന്

തായ്മരം മറച്ചതോ

കൈത്തോട്‌ പരന്ന്

നീർച്ചാലു നികന്നതോ

നാളൊരിക്കലും നോവറിയിച്ചില്ല

കൊത്താവുന്നവയൊക്കെയും

കൊക്കിലൊതുക്കിപ്പറക്കവേ

അരുതായ്മകൾക്കപ്പുറം ലക്ഷ്യം

നിന്റെ അന്നന്നത്തെ അപ്പമായിരുന്നു

കൊണ്ട കപ്പൽച്ചാലുകളെത്ര

കണ്ടവൻ കൊണ്ടു പോയ്‌

വെട്ടിയ വന്മരമൊക്കെയും

വേരോടെ വശത്താക്കിയോരാവും

ഇണ്ടൽ കൊള്ളാൻ ദണ്ണമോർക്കാൻ

ഇക്കണ്ട നാളൊരിക്കലുമൊരു ചില്ലയിലിരുന്നില്ല

ഇന്നു മരുപ്പച്ചയെന്ന് കണ്ട്‌

ദൂരദേശം മണൽ കൊത്താൻ

ചിറകിലാകാശമൊതുക്കിപ്പറക്കവേ

വെന്ത പാറയിലൊന്നു തട്ടി

വീണതുമാത്രമാണു സഖേ

വേദനിക്കുന്ന ജീവിതപ്പരമാർത്ഥം

ഉച്ചവെയിൽ താണു സൂര്യൻ

തെച്ചിമറവിലൊളിക്കാറായിട്ടും

പച്ചവെള്ളമിച്ചിരി ചവച്ചിറക്കിയോ

പേരിനെങ്കിലും പങ്കുപറ്റിയോരാരെങ്കിലും

നന്നായൊന്നു പുഞ്ചിരി തൂകി

അന്വേഷിച്ചിരുന്നെങ്കിലെന്തിത്ര

ആശങ്കയെന്നിൽ പടിയിറങ്ങിപ്പോകുവാൻ

പൂതലായ്‌ മാറുന്നയെൻ പടുമേനിയിൽ നിന്ന്

പകരക്കാരനൊരുവൻ പിറക്കുമായിരിക്കും

വീണ്ടുമടുത്ത വട്ടമോടിത്തികയ്ക്കുവാൻ

2019, ജൂൺ 19, ബുധനാഴ്‌ച

ഞാനെന്നഹന്തയുടെ
നാലു വളവുകൾക്കപ്പുറം
പൂത്തിരി കത്തിച്ചപോൽ
ചിന്നിച്ചിതറാനൊരപകടം
വേളകുറിച്ച്‌ കാത്തിരിപ്പുണ്ട്‌

ഓങ്ങിയറയാൻ പേശിബലം കൊണ്ട
കയ്യൊന്നനക്കാൻ മൂന്നുപേരെ
കരുണപെയ്യാൻ നോമ്പെടുക്കുന്നു
അകംകൊണ്ടതൊക്കെയും
തിരിച്ചെടുക്കുന്ന നിയതിവിളി
നീയൊരാളിന്റെ ദയാവായ്പിൽ
മാത്രമാവുന്ന ദുരവസ്ഥ

കാൽക്ഷണം കൊണ്ടൊരു
കവിത കക്കുമെന്നും
കലാലയങ്ങളിലൊക്കെയും
വരികളെന്റേത്‌ പൂക്കുമെന്നും
കടത്തിണ്ണയിലെന്റെ കുറിപ്പുകൾ
അമിട്ട്‌ പൊട്ടുമെന്നും കണ്ടത്‌
കെട്ട കിനാവിനുമപ്പുറം
തണുത്ത മെത്തയിൽ
ചതഞ്ഞ്‌ കിടക്കുന്നു

ഇനിയെന്റെ വിരൽത്തുമ്പ്‌ വീണ്ടും
കാവ്യ സംസർഗ്ഗം കൊണ്ട്‌
പെറ്റ്‌ കൂട്ടുമെന്നാകിൽ വിഭോ
വാഴ്ത്തിടുമടിയനന്നൊരിക്കൽ
വേഗശരമെടുത്തെറിയാതെ പോയ
ആയുസ്സവിടുത്തെ ദാനമെന്ന്

2019, ജൂൺ 13, വ്യാഴാഴ്‌ച

ശസ്ത്രക്രിയ അറയിലെ ശീതോഷ്മാവ്‌ തന്ന കവിത



വെള്ളയുടുത്ത്‌ കേറിവന്നവനെ

മൂടിപ്പുതച്ച്‌ കെട്ടിയെടുക്കാതെ പോവാൻ

അനസ്തേഷ്യ നീഡിലിൽ കൊന്ത ചൊല്ലിക്കൊണ്ട്‌

ഒരു മാലാഖഹസ്തം നോമ്പെടുക്കുന്നുണ്ട്‌

ചിതറിയ അസ്തിക്കഷ്ണങ്ങളിൽ

ചിത്രപ്പണി ചെയ്തുകൊണ്ട്‌

ചിരിയുടെ തമ്പുരാൻ, വിരിയാനിടയുള്ള

കവിതയൊന്നുപോലും കരിയാതെ കാക്കുന്നുണ്ട്‌

ഓർമ്മയുടെ ഏതോ ഒരു ധ്രുവത്തിൽ

ഒരു മരപ്പണിക്കാരന്റെ ഡ്രില്ലിംഗ്‌ ഗൺ

പച്ച മാംസം തുരന്ന്

ശ്രുതിപിഴക്കാതെ ചരണം മൂളുന്നുണ്ട്‌

പങ്കജ്‌ ഉദാസിൽ നിന്ന് കിശോർക്കുമാറിലേക്കും

ഉദിത്‌ നാരായണിൽ നിന്ന് മുഹമ്മദ്‌ റഫിയിലേക്കും

ഗാനവീചികൾ തെന്നി നീങ്ങവേ

ജാലകപ്പാളി തുറന്ന് മരണം

തണുത്ത കരം നീട്ടാതെ

തടുത്ത്‌ നിറുത്തിയോരൊക്കെയും

പലദൈവങ്ങൾക്ക്‌ പാൽച്ചോർ നേദിച്ചോരായിരുന്നു

ഇനിയെന്റെ അഹന്തയൊക്കെയും അറുത്ത്‌ മാറ്റി

പൂർണ്ണതയുള്ളൊരു പുതു മനുജനാക്കുക

മുദ്രാവാക്യങ്ങൾക്കും കൂർത്ത വാക്കുകൾക്കും

കൊത്താനാവാതെ പോവതൊക്കെയും

നീ ചിരിക്കുന്നതുപോലൊരികലെങ്കിലും

പുഞ്ചിരിക്കാനാവുകിൽ ആവുമെന്ന്

എന്റെ കരളുനുള്ളിൽ നീ കോറിയിട്ടേക്കുക

2019, ഏപ്രിൽ 22, തിങ്കളാഴ്‌ച

മഷി പുരണ്ടൊടുങ്ങും മുമ്പ്. . .



കവിതകൾ
കരയിക്കുന്നവയും
പ്രണയം
പൊള്ളിക്കുന്നവയും
ആണെങ്കിൽ,
ജീവിതം മാത്രം എന്തുകൊണ്ട്
പുകഞ്ഞുകൊണ്ടിരുന്നുകൂടാ ?

വാഗ്ദാനങ്ങൾ
ലംഘിക്കപ്പെടാനും
കരാറുകൾ
പൊളിച്ചെഴുതാനും
ഉള്ളതെങ്കിൽ,
അധികാരക്കസേര മാത്രം
എന്തുകൊണ്ട് ഭ്രമമായിക്കൂടാ ?

നിന്റെ കൊടി
ഉയർന്നിരിക്കാൻ മാത്രം
എന്റെ ദാരിദ്ര്യം, നിത്യം
പിഴിഞ്ഞൊഴിച്ചീടുക
നിന്റെ സമുദ്രം
ആർത്തിരമ്പാനായ് മാത്രം
കാലമൊട്ടുക്കെന്നെ
ഉപ്പുവെള്ളം കുടിപ്പിച്ചീടുക

നക്ഷത്ര ദൂരത്തിലേക്ക്
മോഹക്കണ്ണെറിഞ്ഞവനെന്ന്
നാട്ടുകൂട്ടത്തിനിടയിൽ നീയെന്നെ
അപഹസിച്ചീടുക, കല്ലെറിയുക
നടന്നൊടുങ്ങാ ദൂരത്തിലേക്ക്
കുറുക്കുവഴി വെട്ടി വീണവനെന്ന്
നിന്റെ പട്ടാഭിഷേകനാളിലെന്നെ
പരിഹസിക്കുക, പഴി പറയുക

ഇന്നൊരുനാൾ, ഇന്ന് മാത്രം
എന്റെ ചൂണ്ടുവിരലിലെ
അധികാര നിർണ്ണയാവകാശം
മഷിപെട്ടൊടുങ്ങുന്നതിനൊരു കണം മുമ്പ്
കഴിഞ്ഞ നാളുകളെ ഓർത്തെടുക്കട്ടെ
0000000000000000000000000000

2019, ഏപ്രിൽ 18, വ്യാഴാഴ്‌ച

തനിയാവർത്തനങ്ങളുടെ ജാതിജാതകം



അക്ഷരങ്ങളിൽ വർണ്ണാധിക്യവും
കവിതകളിൽ സ്വർഗ്ഗരാജ്യവും
കുമ്പസാരക്കൂടിനു വെള്ളിത്താക്കോലും
ആരാണു വീണ്ടെടുത്തുതരിക

തീപ്പെട്ടുപോയ സ്വപ്നരാജ്യങ്ങളിൽ
ഇടിവെട്ടിപ്പെയ്ത് ഉഷ്ണം കക്കി വീണ്ടും
പുലർന്ന ശേഷവും പൂർണ്ണ രൂപമായ്
അനുഗമിക്കുന്നത് സ്വപ്നമല്ലെന്നാരാണു
കവിതയുടെ കിറുക്കിൽ നിന്ന് വേർതിരിച്ച് തരിക

ഒമ്പതാം പുലരിയിൽ ഒപ്പീസ്കൊടുത്ത്
അധികാരമുദ്രയും രാജമോതിരവും പകുത്ത്
കല്ലറക്കോണിലൊരു മെഴുകുതിരി കൊളുത്താൻ
കനൽക്കൊള്ളി തന്ന കണക്കിനുടക്കുന്ന
കുടുംബവാഴ്ചയിൽ നിന്ന് ആരാണു കനിവ് പെയ്യുക

കറുപ്പ് കലർത്തിയ താംബൂലക്കൂട്ട് തെറിപ്പിച്ച്
ധാർഷ്ട്യം പുകയുന്ന സിംഹഗർജ്ജനം മുഴക്കി
പുലയാട്ട് വിളിക്കുന്ന ഓത്തുപള്ളികളിൽ നിന്ന്
ലക്ഷങ്ങളുടെ കോഴവരിക്കുമേൽ, ദക്ഷിണയെന്ന
ഓമനപ്പേരൊട്ടിക്കുന്ന വിരൂപ സങ്കല്പങ്ങളിൽ
ജ്ഞാനത്തിനമൃത് തുള്ളി എങ്ങനെയാണു മൊത്തുക

ഇനി, തമ്പുരാക്കളിലൊക്കെയും പ്രതീക്ഷകെട്ട്
ഉടയതമ്പുരാന്റെ കോടതിയും വല്ലാതെ കൈവിട്ട്
തലകുമ്പിട്ട്, ഞാഞ്ഞൂൽപ്പത്തിക്കു കീഴിൽപ്പെട്ട്
രക്ഷയൊന്നു തേടി ആൾദൈവകാൽക്കീഴിൽ
അഭയംകെഞ്ചുന്നതിനു അരമാത്രമുമ്പ് ശ്വാസം മുട്ടി
നായ്ക്കും നരിക്കുമായെൻ ശവം നാല്ക്കവലയിൽ കിടക്കട്ടെ

000000000000000000000000000000000000000000


2019, മാർച്ച് 17, ഞായറാഴ്‌ച

ചൂണ്ടാണിവിരലിന്റെ തിരുമധുരം



ഇനിയും കണ്ടെത്തിയിട്ടില്ലാത്തൊരു
വൻകരയിലേക്കെന്നെ നാടുകടത്തുമ്പോൾ
വേരുകളിൽ ചുംബിക്കുന്ന കാലുകൾക്ക്
നിന്റെ വിയർപ്പിന്റെ ഗന്ധമായിരിക്കും

ഇരുട്ടിൽ കൈതടഞ്ഞ വേദപുസ്തകത്തിന്റെ
ഒരിക്കലും തുറക്കപ്പെടാത്ത പാളികളിൽ
നിന്നെ പ്രസാദിപ്പിക്കാനൊരു വാക്ക് തേടവേ
വിളഞ്ഞു കിടക്കുന്നതെന്റ് ജീവിതപ്പാടമാണു

നിന്റെ രാജ്യത്തിലേക്ക്, ചുങ്കം കൊടുക്കാതെ
നുഴഞ്ഞ് കയറാനൊരു തുരങ്കം തിരയവേ
കൂർത്ത മുള്ളുകളിൽ കൊരുത്തു കിടക്കുന്ന
ഭടന്മാരൊക്കെയും വില്പനച്ചരക്കാവുന്നു

പെരുമഴയിലേക്കിടിച്ച് കയറുന്ന ചാവേറിനൊപ്പം
നിന്റെ ചവിട്ടുനാടകത്തിലെ നായകനെ പരതവേ
വിളയാത്ത കൂണുകളിലെ രത്നഭാരങ്ങളിൽപ്പെട്ട്
പടിയിറങ്ങും മുമ്പ് പതിച്ച് നല്കുന്ന തെരുവാകുന്നു

ഇനിയെന്റെ മുദ്രയൊന്നുപോലും പതിയാത്ത വിധം
ചൂണ്ടുവിരൽ തീറുവാങ്ങി തിരുവാസനം ഉറപ്പിക്കുക
കളിമണ്ണും ചാണകവറളിയും പേറുന്ന വടക്കിനപ്പുറം
നിലപാട് തീർക്കുന്ന താരകമൊന്ന് കിഴക്കുദിക്കും
00000000000000000000000000000




2019, മാർച്ച് 15, വെള്ളിയാഴ്‌ച

വേദപുസ്തകം തുറന്ന്‌ വായിക്കുന്നു

എന്റെ ആകാശവും ഭൂമിയും
തീപ്പെട്ടു പോവുന്ന നേരവും
തണലൊരുക്കിയെന്നിൽ പടർന്ന്‌
നീയുണ്ടാകുമെന്ന്‌ വേദമോതുക

മൗനം വിളയുന്ന കൊത്തളങ്ങളേക്കാൾ
വാക്ക്‌ പൂക്കുന്ന പൊത്തുകളിൽ അഭയമെന്ന്‌
നെറ്റിത്തടത്തിലെ വിയർപ്പു വറ്റാതെ
നീയെന്നിൽ കരുണ പെയ്തുകൊണ്ടിരിക്ക

മുട്ടിപ്പായ്‌ പ്രാർത്ഥിച്ച്‌, അത്താഴം ഭുജിക്കയിൽ
മുൾമേലങ്കി പുതച്ചവന്റെ അപ്പക്കഷ്ണമാവുക
സുവർണ്ണ കമ്പളങ്ങൾക്കുമേൽ ചരിക്കവേ
വിണ്ടുകീറിയ ദുരിത പാതകൾക്ക്‌ പാദുകമാവുക

കളസമിട്ടവനു ശീതീകരിച്ച കുമ്പസാരക്കൂടും
നിലമുഴുതവനു നഗരമധ്യത്തിൽ ചാട്ടവാറടിയും
വിധിക്കുന്ന, പൗരോഹിത്യ അപ്പോസ്തലന്മാരിൽ
നീ തീമഴയായ്‌ പെയ്ത്‌ പുലരുമെന്ന്‌ വിശ്വസിപ്പിക്ക

ഒരു മൂന്നാം പക്കം ഉണ്ടെന്ന്‌ വെറുതെയല്ലാതെ 
നീ ഉയിർത്തെഴുന്നേല്ക്കുന്ന കല്ലറകളിലൊക്കെയും
പ്രതീക്ഷയുടെ വിശ്വാസ വിരുന്നൊരുക്കി ഞാൻ
കാലമൊട്ടുക്ക് കണ്ണുറങ്ങാതെ കാത്തുകിടക്കട്ടെ
0000000000000000000000000000000000


2019, മാർച്ച് 3, ഞായറാഴ്‌ച

ഒരു പേരിൽ എ[വെ]ന്തിരിക്കുന്നു. . .



വീണ്ടുമൊരു ദുരിത പർവ്വം
പെയ്തിറങ്ങരുതെന്നു തന്നെയാണു സ്വപ്നം
എന്റെ കുഴിമാടമെന്റെ സ്വാസ്ഥ്യം, വീണ്ടും
നീ തീറെഴുതരുതെന്നേ മോഹം
ഒരു കാതം നീയെന്നെയാണ്ടതിന്റെ വടുക്കൾ
ഒടുങ്ങാതെ പോയിടുമൊരു യുഗമൊക്കെയും
ഇനിയുമെന്റെ ബീജത്തിനൊടുക്കത്തെ തന്തുവും
നിന്റെയധികാരക്കൊടിയേറ്റ് പൊള്ളുമെന്നേ
വിധിവിപരീതമൊന്നു നീ പടുത്തുയർത്തുമെങ്കിൽ
ഞാനെന്തുണ്ണണമെങ്ങനെ തൊഴണമെന്ന് നീയിട്ട
തീട്ടൂരമൊക്കെയും കടന്ന്, എന്റെ ചിന്തയാകെയും
നീ അധീനപ്പെടുത്തും നാളുപുലരും മുന്നൊടുങ്ങട്ടെ

കലിയാണു കാണ്മതെല്ലാം, നിനക്കു നിന്നധികാര
കൊത്തളമുയരാത്ത കോണൊക്കെയു,മാകയാൽ
കരാളഹസ്തം നീ നീട്ടുമറിയാമെന്റെ നേരിലേക്ക്
ഇനിയെന്റെ തെരുവിന്റെ പേരെന്റെ വേര്
തൂലികത്തുമ്പിൽ ഞാൻ തീർക്കും കവിതയുടെ ചൂര്
കറാച്ചി ദർബാർ, മൈസൂർ പാക്ക്, മുൾട്ടാണി മിട്ടി
ഒക്കെയും നിന്റെ വരുതിയിലൊതുങ്ങുന്ന നാമമിട്ട്
നീതന്നെയാളുമൊടുക്കം വരേക്കുമെന്നു കനവ് നെയ്യുക
നെയ്യൊഴിഞ്ഞ് പടുതിരിയായ് നീ പുകയുമതുവരേക്കും
അണയാതെ നീറിപ്പടരട്ടെയെന്റെ നേരിന്റെ കവിത
000000000000000000000000000000


2019, ഫെബ്രുവരി 24, ഞായറാഴ്‌ച

രക്തസാക്ഷിയുടെ അഞ്ച് അവകാശികൾ



നേർപ്പെങ്ങൾ
==========
ചക്രവാളത്തിന്നുമപ്പുറം; നേർത്ത, 
തിരശ്ശീല മറയ്ക്കുന്ന കാഴ്ചയിൽ
ചോരവാർന്ന് കിടന്ന നിൻ യൗവ്വനം
തേച്ച് മായ്പ്പതെങ്ങനെ,യെൻ സോദരാ ?

നല്ല പ്രണയിനി
=============
തെരുവു നായ്ക്കൾ നുറുക്കിയ നിന്നുടലിൽ
ചിന്നിത്തെറിച്ച മസ്തിഷ്കമൊരുകോണിൽ
തിളങ്ങിത്താരകമായൊളി പൂണ്ടു ഞാൻ
ചിരകാലം പൂത്തതല്ലയോ സ്നേഹിതാ ?

നൊന്തു പെറ്റവൾ
============
ചുട്ടു വെണ്ണീറായ് തീപ്പെട്ട് പോവാതെ
തെറ്റായിരുന്നവനെങ്കിലെൻ പുത്രനെ
ചലനം മറുത്ത്, കൈകാൽ കൊത്തിയെങ്കിലും
തന്നിരുന്നെങ്കിൽ പോറ്റുമായിരുന്നില്ലെ ഞാൻ ?

നന്മമരമച്ഛൻ
==========
തൊട്ട് വണങ്ങി ഞാനേന്തിയ രക്തപങ്കില പതാക
ചീന്തിയെറിഞ്ഞവൻ ഉപ്പുകുറുക്കവേ,യറിഞ്ഞീല
തോറ്റംപാട്ട് പാടിയൊരുകൂട്ടം നോമ്പെടുത്തിരിപ്പത്
ചിന്തുവാനന്തിക്കവന്റെ ചോരയുമെന്റെ സ്വപ്നവും 
തംബുരുമീട്ടില്ലിനിയൊരുനാളുമീ താതന്റെ നെഞ്ചകം

നാട്ടുകൂട്ടം
======
ചക്കരയെന്നുടൽ പകുത്തുരുവായ പെങ്ങളെ
തൊട്ടുരുമ്മിക്കനവു കൊത്താൻ കൊതിച്ച പെണ്ണിനെ
ചുംബിച്ചു മതിവരാതുറക്കിയ തായവളെ, പെറ്റ വയറിനെ
തേൻ വരിക്ക പോൽ, പുറം പരുക്കനായ താതനെ, ജീവിതം
ചുടുകാട്ടിലാക്കുവാനായെന്തിനു ചാവേറായി വെറുതെ നീ ?
0000000000000000000000000000000000000000000




2019, ഫെബ്രുവരി 17, ഞായറാഴ്‌ച

വെട്ടിയെടുത്ത ചൂണ്ടുവിരൽ പറയാതെ പോയത്



ഞാനുറങ്ങിയ മൂന്നാം പക്കമെങ്കിലും
നിന്റെ നാവ്‌ പൂക്കണം
അഗ്നിഗോപുരം വിരിഞ്ഞ
ഹിമശൈല ദേശങ്ങളിൽ
നാളെയൊരു നദിയൊഴുകണം

ചെന്നായ്ക്കൾ തുറന്നുവിട്ട
വെറുപ്പിന്റെ കഴുകനാണു
നിവേദ്യം കൊത്തുന്നതെന്ന്‌
ചൂണ്ടാണി കറുക്കും മുൻ
ചോരമുക്കി നീ കുറിക്കണം

വായ്ക്കരി, ഉഴക്കെണ്ണ കട്ട
പാപമൊഴുക്കാൻ മാത്രം
പുഴയൊക്കെയും കരിച്ച,അധമ 
പ്രജാപതിയെ സൂക്ഷിക്കണം

കണ്ണിമയടയാതെ,കനവ്‌ കാണാതെ
കാലമൊട്ടുക്ക്‌ നാടിൻ കൊടിക്കൂറകാത്ത
പോരാളിയൊന്നിനെ, കേവലം രാജന്റെ
സൂര്യകളങ്കം ഊരുകൂട്ടം മറക്കുവാനായ്‌
ബലികൊടുക്കുന്ന,നീച തന്ത്രം ജയിക്കും
എങ്കിലുമെന്റെ ചോരക്കറ മായാതിരിക്കും

പൊട്ടിച്ചിതറിപ്പരലോകം
പുല്കുവതിലൊട്ടും പേടിയില്ലീശനേ
എങ്കിലും, പൊട്ടക്കരമൊന്നുയർന്നു നില്‍ക്കാന്‍
ഇട്ട തിട്ടം തീണ്ടിയൊടുങ്ങുവതേ കഷ്ടമല്ലയോ
000000000000000000000000000000

2019, ഫെബ്രുവരി 12, ചൊവ്വാഴ്ച

കവിയോട്. . .



ഋതുഭേദങ്ങളുടെ
ആകത്തുകകളിൽ നീയെന്നും
വസന്തമായ്ത്തന്നെയിരിക്ക
സ്വപ്നാധിക്യങ്ങളുടെ
പെരുവെള്ളപ്പാച്ചിലിൽ
നീ അടർന്ന് പോകാതെ കാക്കുക
ഒടുക്കത്തെക്കടലും
തീപിടിച്ചെരിയുന്ന കാലവും
ഹിമം പടർന്ന കവിതകളെ
പവിഴപ്പുറ്റുകളിൽ അടവച്ചീടുക

ഇരുളിന്റെ ഓരോ തന്തുവിലും
രതി വിളയുന്ന ആഭാസത്തെരുവുകളിൽ
പ്രണയ പാരവശ്യം അത്രമേൽ
പവിത്രമായിരുന്നുവെന്ന് ഉറപ്പിക്കുക
പാതിരാവൊക്കെയും
സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന പുരോഹിതനു
നട്ടുച്ചനേരത്തു പോലും
വാതായനം തുറക്കാതിരിക്കുക
പച്ചമണ്ണിന്റെ മണമറിഞ്ഞ്
കല്ലുരുക്കി,കറ്റാർവാഴ, കാട്ടുതുളസിയെന്ന്
നാട്ടുപച്ച കാക്കുന്ന കുങ്കനു
നീ കാവലാളാവുക
ശുഭ്രം പൊതിഞ്ഞ്, വിയർക്കാതെ
നരകം കെട്ടിയേല്പിക്കുന്ന തങ്ങളെ
കവിതകളിലൊക്കെയും നീ
ഭത്സിച്ച് കൊണ്ടിരിക്ക,തീയാവുക
0000000000000000000000000



2019, ഫെബ്രുവരി 2, ശനിയാഴ്‌ച

പ്രകടന പത്രിക



ഉദയ സൂര്യനെയൊക്കെയും
നിനക്കായ് നല്കിടാം
നട്ടുച്ചയ്ക്ക് പച്ചയായെരിച്ചത്
പാടേ മറന്നീടുക

വിളയുന്നതൊക്കെയും
പൊൻപണം തന്ന് വാങ്ങിടാം
വായ്ക്കരി പോലും നല്കാതെ
തെക്കൊട്ടെടുത്തതോർക്കായ്ക

സ്വതന്ത്രമായ് തൊഴുതീടുക
ശംഖനാദം മുഴക്കീടുക, തൊപ്പിയിടുക
കൂദാശയിലൊരിക്കലും കൈകടത്തില്ല
ശൂലമുനയിലൊരു ഭ്രൂണം കൊരുത്തത്
സ്വപ്നത്തിലെങ്കിലും തിരിച്ചറിയാതിരിക്ക


മടിശ്ശീലയെന്നും നിറഞ്ഞേ കാത്തിടാം
വേണ്ടുവത് വാങ്ങുകയുണ്ണുക, ഭ്രമിക്കുക
വെറും വാക്കായ് പറഞ്ഞ് മോഹിപ്പിച്ച
ചക്രമെവിടെയെന്ന് തിരിഞ്ഞ് നോക്കായ്ക

ആർത്ത നാദങ്ങൾ, അവിശുദ്ധ ബാന്ധവം
കൂർത്ത കല്ലുകൾ, കുന്തമുനകൾ
ഒന്നുമലട്ടാതെ നിൻ ചൂണ്ടുവിരൽ തരിക
തീറെഴുതട്ടെ ഞാൻ സംസ്കൃതിയൊക്കെയും
xxxxxxxxxxxxxxxxxxxxxxxxxxxxxxx





2019, ഫെബ്രുവരി 1, വെള്ളിയാഴ്‌ച

മതനിയമങ്ങൾ മദപ്പാട് തീർക്കുന്നു



അബലയെ സ്നേഹിച്ചുവെന്ന
ഒറ്റക്കാരണത്താൽ, നിന്റെ
വിശുദ്ധ നഗരമെനിക്ക്
വിലക്കപ്പെട്ടതാക്കാതിരിക്ക

പൗരോഹിത്യ കനലുകളിൽ
വെന്തെരിഞ്ഞവൾക്കു മേൽ
അനുതാപം പെയ്തിറങ്ങി,യാകയാൽ
നിന്റെ വേദങ്ങളിൽ നിന്നെന്നെ
ആട്ടിയിറക്കാതിരിക്കുക

ആർത്തവകാരിക്ക്, കൂദാശയപ്പവും
ചാവുകിളിക്ക് അൽത്താരയടുപ്പവും
നിഷേധിക്കായ്കയെന്നോതവേ
നിന്റെ ദിവ്യബലിയിൽ നിന്നെന്നെ
കല്ലെറിഞ്ഞകറ്റായ്ക, വെറുക്കായ്ക

അതൊന്നുമല്ലെന്നറിയാം
കുറ്റമെന്നിലേക്ക് കെട്ടിവച്ചവ

അക്ഷരം കൂട്ടിവായിക്കാനരുതാത്തവനു
അക്കൽദാമൻ ഫെല്ലോഷിപ്പും
നാക്കു വളയാതെ നാലു വാക്കും
തൊണ്ട വരളാതെ തോറ്റം പാട്ടും
ചൊല്ലാനറിയാത്തവനു കവിപ്പട്ടവും
കനിഞ്ഞരുളുന്ന നിന്റെ കൊത്തളങ്ങളിൽ
കാലമൊക്കെയും കവിതകെട്ടുന്നു ഞാനാകയാൽ
സ്വർഗ്ഗരാജ്യം എന്നിലേക്ക് വരാതെ കാക്കുക
00000000000000000000000


2019, ജനുവരി 30, ബുധനാഴ്‌ച

ജപ്തിവ്യവഹാരങ്ങളിൽ ഒടുങ്ങാതെ പോകുന്നവ




തിരിച്ചേൽപ്പിക്കാനായ്
ചീന്തിയെടുത്ത് വച്ചിട്ടുണ്ട്
ചിതലെടുത്തിനിയുമൊടുങ്ങാത്ത
തകിലുപോൽ കൊട്ടും ഹൃദയം

മടക്കിത്തരാനുറച്ച് തന്നെയാണു
ചാവു നിലമെന്നറിഞ്ഞും ഓർമ്മയുടെ
ചാമയെറിഞ്ഞ്,കൊയ്യാതെ പോയ
മൃതാവശിഷ്ടമെന്റെ മനസ്സിനെ

ജപ്തി വ്യവഹാരത്തിനൊക്കെയും
ചാഞ്ഞു തന്നെ കിടന്നൊടുങ്ങിടാം
ചീയാതെയിപ്പഴും തുടിക്കുന്ന,
ജീവനെന്ന് നീ മൊഴിഞ്ഞയെൻ കരൾ

കുഴിച്ചെടുത്ത് കൊണ്ട്പോയീടുക
ചരിക്കുന്നത് ചരിയുന്നതെന്ന്
ചിമ്മാതെ കാലമൊക്കെയും
കലങ്ങാതെ നിന്നെ കാത്തുവച്ച കണ്ണുകൾ

എങ്കിലും പ്രിയതേ,
തിരിച്ചുവരവില്ലെന്നത്ര ശാഠ്യമാണു
ചാറുമാത്രം പിഴിഞ്ഞ് തേൻ വരിക്ക
ചേലിലങ്ങനെ മൊത്തിക്കുടിച്ച്, ചുംബന
ഉന്മാദം കൊണ്ട് തുടുത്ത അധരങ്ങൾ

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx


2019, ജനുവരി 27, ഞായറാഴ്‌ച

പുനർജ്ജനിക്കുന്നിലെ കവിത



എന്റെയീ അന്ത്യത്താഴ വേളയിലെങ്കിലും
കൺതുറന്നൊരു മാത്രയിരിക്കുവാൻ
നിറകണ്ണൊഴിഞ്ഞു നിന്നെമാത്രം
നറുനിലാപോൽ കണ്ട് യാത്രയോതുവാൻ
കരുണപെയ്യുകെന്നിൽ കടാക്ഷമാവുക
അത്ര വന്യമാമെന്റെ കടൽ യാത്രയിൽ
ഒരു മാത്രയെങ്കിലും മാംസച്ചൊരുക്കാവുക
സിരകളിലൊക്കെയും ഭ്രാന്ത് പൂത്തനട്ടുച്ചയിൽ
ഒരിക്കലുമൂട്ടാതെ പോയ സദ്യയ്ക്ക് നീ ഇലയിടുക
കവിതയൊന്നുപോലും കൊത്താത്ത ശിലയിൽ
കിറുക്കനെന്നെ കാലമെല്ലാം കെട്ടിയിട്ടേക്കുക
ഒരു ചെറുതിരിപോലും കൊളുത്താത്ത വീഥിയിൽ
പാതിരാവിലെന്നെ നീയൊറ്റു കൊടുക്ക, ഭത്സിക്ക

സ്വർഗ്ഗവാടം പുരോഹിതൻ ജപ്തിചെയ്ത മറുകണം
രാജിവച്ചോമലേ ഞാൻ ജാതി നെരിപ്പോടിൽ നിന്ന്
മദപ്പാടുനോക്കികൊത്തിയാലേ മതവൈരമൂറുവെന്ന്
രാജ്യസേവ തിരുത്തിമൊഴിമാറ്റിയ പിറ്റേന്ന്
കൊടിക്കൂറ വെടിഞ്ഞു ഞാൻ മൂരാച്ചിയായ് തിരിയുന്നു
ഇനിയെൻ പ്രണയിനീ, 
പ്രജ്ഞയൊടുക്കുന്ന നിന്റെ ഗന്ധം നുകർന്നൊന്ന്
ഹൃദയതാളം പെരുക്കുന്ന പദനിസ്വനം തുടർന്നൊന്ന്
പുലരാതെയൊരിക്കലും പൂർണ്ണമാവാതെയുറങ്ങണം
പിന്നെ, പുനർജ്ജനിക്കണമൊരു വേനൽ കൂടി,യന്ന്
അധികാരക്കസേരയ്ക്കുമപ്പുറം അക്ഷരം പൂത്ത് നിൽക്കും
000000000000000000000000000000000000










2019, ജനുവരി 9, ബുധനാഴ്‌ച

കെട്ടൊലിക്കുന്ന കവിതയൊക്കെയും. . .



പുനരുദ്ധാരണത്തിന്റെ പതിനൊന്നാം പക്കവും
പൊളിച്ചുമാറ്റാതിരുന്ന ഓർമ്മയിൽ
പുകയാതെ കിടക്കുന്നൊരടുപ്പുണ്ട്‌
വറുതിയിലമ്മ തീ തിന്ന വടക്കിനിയിൽ
വ്യഥകൾ വേവാതെ കല്ലിച്ച നോവുണ്ട്‌
എട്ടാം വയസ്സിൽ കെട്ടുകഴിഞ്ഞന്ന്‌ തൊട്ട്‌
ആട്ടുമസഭ്യവും കേട്ട്‌ കണ്ണീരു കൊണ്ട്‌ കെട്ട അടുപ്പ്‌
കല്ലടർന്ന്‌, പെരുച്ചാഴിതുരന്ന മൂലയിൽ
കമഴ്ന്ന്‌ കിടന്നാരും കാണാതെ മരവിച്ച
അമ്മയെ ഒരുനോക്ക്‌ കണ്ട ഓർമ്മയുണ്ട്‌
നാട്ടുകൂട്ടത്തിൽ നല്ലവാക്കോതി, ഞെളിഞ്ഞ്‌
നൂറുപൊള്ളിയ നാക്കിട്ടച്ചനട്ടഹസിച്ച പാതിര
പുലരാതെ പൂമുഖത്തേക്കെത്തിനോക്കുന്നുണ്ട്‌
താടി നീട്ടിയ പുരോഹിതപ്പരിഷയന്ന്‌, വെറും
ആട്ടിറച്ചിക്കുമപ്പത്തിനും അഞ്ചുറുപികയ്ക്കുമായ്‌
പേടിച്ച ജീവനൊന്നിനെത്തള്ളിയിട്ട പെരും കിണർ
പേപിടിച്ചലറിയിപ്പോഴും മുറ്റത്ത്‌ വറ്റിക്കിടപ്പുണ്ട്‌
കണ്ണേറു നാപ്പോരു മാറ്റുന്ന കിളവന്റെ
നീണ്ടകാതുള്ള പെണ്ണിനെ കെട്ടേണ്ട, കെട്ട
വിപരീത വിധികൊണ്ടെന്നൊറ്റക്കാരണം കൊണ്ട്‌
ഇട്ടുമൂടണം ഞാനീ കൊഞ്ഞനം കുത്തുന്ന
ഓർമ്മകളൊക്കയുമെന്നേ ദുർന്നടപ്പെന്നിൽ
വന്നുകൂടിയെങ്കിലതിനുമൊരു മാത്ര മുമ്പെ ഞാൻ
കുഴിതോണ്ടിയൊടുക്കട്ടെ അനാചാരമൊക്കെയും

xxxxxxxxxxxxxxxxxxxxxxxxxxxxx

കുരുത്ത് വന്നവനും കരുത്തനായവനും കപ്പം കൊടുക്കുവോർ

  ------------–------------------------------------- വളവുകളിലോരോന്നിലും  വിഷപ്പാമ്പുകളെത്തുന്നി വച്ചൊരു വരണ്ട നിലമെന്റെ ജീവിതം വേദാന്തപ്പൊരു...