പ്രിയ സഖീ ഞാനറിയുന്നു
ഒരു മഴയൊന്ന് ഉറഞ്ഞ് പെയ്താൽ
മറുകണം തളിർക്കാവുന്നത്ര മാത്രമേ
എന്റെ കവിത കരിഞ്ഞ് പോയിട്ടുള്ളുവെന്ന്
വെറുപ്പിന്റെ ശിലാപാളികൾ
മനസ്സിലാഴത്തിൽ ലാവയുരുക്കിയൊഴിക്കുന്ന നേരവും
കവിത കെട്ടുപോവാതെ ജ്വലിച്ചിരുന്നിരിക്കണം
പൗരോഹിത്യ ജാഢകളൊരുപുറം പുത്തൻ
മതശാസനകളുരുവാക്കി തൻകാര്യം നേടവേ
കവിതയെന്നെ മുഷ്ടിചുരുട്ടാൻ മുരളാൻ
ഉള്ളിലൊരു നൂറുവട്ടം പ്രേരകം പതച്ചിരുന്നു
രാഷ്ട്രീയ നപുംസകങ്ങളൊട്ടും ദഹിക്കാത്ത
ജാതി സംയുക്തമുരുവാക്കി, കൊടിപിടിക്കാൻ
കടിച്ചുകീറാനാഹ്വാനം ചെയ്യവേ
ഭോഷ്ക് ഭോഷ്ക്കെന്നെന്റെ കവിത
എനിക്കുണർത്ത് പാട്ട് പാടിയിരുന്നു
മുടിച്ചുരുൾ മുത്താൻ തന്ന് മടിശ്ശീലയഴിക്കുന്ന
മുടിഞ്ഞ മതമേലാള ശാസനകളിൽ നിന്ന്
കൂടപ്പിറപ്പിന്റെ കരളിൽ കഠാര താഴ്ത്താനോതുന്ന
വെറുപ്പിന്റെ കൊടിക്കൂറകളിൽ നിന്ന്
മൗനത്തിന്റെ കടും കെട്ട് പൊട്ടിച്ച്
എന്റെ കവിതയിനിയും കിനിഞ്ഞിറങ്ങും
അന്ന്, ദേഹവും ദേഹിയും മണ്ണെടുത്ത് പോകിലും
പെരുമഴയായെന്റെ കവിത തിമിർത്ത് പെയ്യും
zzzzzzzzzzzzzzzzzzzzzzzzzzzz
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ