പരാജിതന്റെ പരാതിപുസ്തകത്തിൽ
ഒരു പാരിജാതമെങ്കിലും പൂത്തിറങ്ങുമൊരു
പാതിരാ വരുമെന്നതേ പുലർകാലസ്വപ്നം
സ്വയം ക്രൂശിതനാകുവാൻ നാട്ടിയ കുരിശിലും
മച്ചിൽ നിന്ന് ഞാത്തിയിട്ട കയർത്തുമ്പിലും
കത്തിജ്ജ്വലിച്ചൊരു സൂര്യനുയരുമെന്ന്
പാഴ്ക്കിനാ ചുമക്കുവതേ ജീവിത സാരാംശം
വഴികളെല്ലാം വെട്ടിത്തെളിച്ചൊരു വേപഥുവില്ലാ
ആകാശം തേടിച്ചെല്ലവേ പെരുവഴിയിലാകുന്നു
നാളിതുവരെ പോറ്റിയ വയറുകളെല്ലാം ഊറ്റംകൊണ്ട്
അമ്പലപ്പുറമേറി തോറ്റംപാട്ട് പാടുവത് കാലഹിതം
എങ്കിലും, കെട്ടിയാടുന്ന കോലക്കളികളിൽ പാടുന്ന
പാട്ടൊക്കെയും ഗതികേടെന്റേത് കഥയാക്കുന്നുവെങ്കിൽ
വിധിയെന്നല്ല, നിന്റെ അലംഘനീയ അനീതിയെന്നേ
ആർത്തനാദമൊന്ന് മാത്രം താളമേറ്റയിവനു തോന്നുവുള്ളൂ
പൂരക്കൊടിയേറിയോടമെല്ലാം പാഞ്ഞുകേറി പൂതിയേറി
പച്ചയ്ക്ക് പകലന്തി നോക്കാതെ പേക്കൂത്താടിയോൻ
പെങ്ങളെന്ന് പരധാരമെന്ന് ഗണിക്കാതെ ഭോഗിച്ചവൻ
കാപ്പ്കെട്ടുന്ന വേദിയൊക്കെ കള്ളവാക്കാൽ നേടിയോൻ
കാശുകൊണ്ട് കാവൊക്കെയുമാണ്ട് നേദിക്കേണ്ട കാഴ്ചയേതെന്ന്
തൻ കുരുട്ടാശയമൊന്ന് കൊണ്ട് മാത്രം തീർപ്പാക്കുന്നവൻ
നിന്റെ കണ്ണിലിവരൊക്കെയാണു ദേവനീതിക്കർഹരെങ്കിൽ
നരകമാണിവനു ഹിത,മവിടെ നീറിയാലും പുതുമയേത്
നെരുപ്പാണു ഹൃത്തടമൊക്കെയും കരളിലുമാമാശയവും
കറകളഞ്ഞ കവിതയൊന്ന് വാറ്റുവാനെന്നെയിങ്ങനെ
വാട്ടുവതാണു നിന്റെ നീതിശാസ്ത്രത്തിലെന്നെക്കുറിച്ച്
നീ കുറിച്ചിട്ട സാമാന്യ യുക്തിയെങ്കിൽ ഞാനൊന്ന് കൂറട്ടെ
വിഭോ, കവിതയെന്നതടിയനു അധരവ്യായാമമൊന്നല്ല
എങ്കിലും, അതിലും വലുതാണു വയറ്റിലെ പുകച്ചിലും
ദേഹേച്ഛ, മാനസിക വികാരമൊക്കെയും അറിയുക
ആദ്യമതിനൊക്കെയും പരിഹാരമാവട്ടെ,യതുവരെ
പാതി വെന്തിട്ടാണെങ്കിലും ഉന്തി നീക്കട്ടെയിജ്ജീവിതം
00000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ