അവൾ ദിവ്യഗർഭം കൊണ്ടത് നിന്നെയാകുന്നു
അന്ത്യശ്വാസമെന്ന് നിനച്ചെന്റെ ആത്മാംശമേ
ഒടുക്കത്തെപ്പിടച്ചിലിനു മനസാ ഞാനൊരുങ്ങവേ
കേൾക്കുന്നൊരു പിൻവിളി, അത്ര നനുത്തൊരു
കരസ്പർശം, നീട്ടുന്നു നീയൊരൂന്നു വടി വേച്ചിടാതെ
ഹാ, സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന്
ഊനമില്ലാതെയൊരു കിളി തിരുവചനം വായിക്കുന്നു
ഒരുപിടി യവം പോലുമിനി ഇരവലെടുക്കാനാവതില്ലെന്ന്
തോൽ മൊന്തയൊന്നുവരെയാശ്രയമറ്റ് പെരുവഴിയിൽ നില്ക്കവേ
തനിയാവർത്തനങ്ങളുടെ കാട്ടത്തിമേലിരുന്ന ചുങ്കക്കാരനെ
പേരുചൊല്ലി വിളിച്ചെൻ കൂരയിൽ രാപാർക്കാനെത്തുന്നു
ഉടമ്പടിയുടെ രക്തവും പുളിപ്പില്ലാത്ത അപ്പവും വിളമ്പി നീ
ദു:ഖത്തിന്റെ പാനപാത്രം നിത്യമല്ലെന്ന് വേദമോതുന്നു
വിതയ്ക്കാത്തിടത്തു നിന്ന് അന്യന്റെ കതിരുകൾ കൊയ്യുകയും
വിതറാത്തിടത്തുനിന്ന് അർഹമല്ലാത്തവ ശേഖരിക്കുകയും
വിയർപ്പൊഴുക്കാതെ മൃഷ്ടാന്നം ഭുജിക്കയും ചെയ്യുന്ന നാളിൽ
എന്റെ ദേവദാരുക്കളെയിത്ര കളയില്ലാതെ കാക്കുവാൻ
ആകാശത്തിൽ അത്ഭുതങ്ങളും ഭൂമിയിൽ അടയാളങ്ങളുമായ്
നിന്റെ വലുതും പ്രസിദ്ധവുമായ നാൾ എന്നിലുദിച്ചതറിയുന്നു
ശക്തമായ തീരുമാനവും അചഞ്ചലമായ വിശ്വാസവും കൊണ്ട്
പ്രാർത്ഥനയിലെന്ത് പ്രതീക്ഷിക്കുന്നുവോ, കാത്തിരിക്കുന്നുവോ
പ്രതിബന്ധം ഉറച്ചൊരു പർവ്വതമാകിലുമത് മുന്നിൽ നിന്ന്
വിലകിപ്പോമെന്ന് വാനങ്ങളുടെ അധിപനായവനെന്നോട്
സത്യവാക്യമരുളുന്നു, സഹായിയായ് കൂടെ നില്ക്കുന്നു, പോറ്റുന്നു
ഇനിയെന്റെ ചിന്തയും പ്രവർത്തിയും ജീവനും അഭയമാകുന്നു
000000000000000000000000000000000000000000000000000000000000000000
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ