പ്രണയാർദ്രമായ ആകാശത്തിലേക്ക് പൊടുന്നനെ
വിരണ്ടോടിയ ഒരു പോത്ത് പ്രവേശിക്കുന്നത്
പട്ടാപ്പകൽ, ഇടയ്ക്കിടെ ദുസ്വപ്നം കാണുന്നു, ഞെട്ടുന്നു
കുനിയനുറുമ്പ് വരിയിട്ട് പോവുന്ന ഇടവഴികളിൽ
ചക്രശ്വാസം വലിച്ചൊരു കിഴട്ടുമുതല കണ്ണീരൊഴുക്കുന്നു
പട്ടാളത്തിലേക്ക് ഉദ്യോഗത്തിനു പോയ തോമയുടെ മകൾ
മൂറിൻതൈലക്കുപ്പിയിൽ രക്തവുമായ് പള്ളിക്കൂടമെത്തുന്നു
കാനാൻ ദേശത്തേക്ക് അപ്പോത്തിക്കിരിയാവാൻ പോയ
മറിയയുടെ പുത്രിയിൽ ഒരുമ്പെട്ട് പോക്കൊരുപാട് കെട്ടി
കെട്ടിപ്പൊതിഞ്ഞൊരു പെട്ടിയിലെത്തവേ, ഇടവകയാകെ
പ്രാർത്ഥനയും ഉപവാസവുമായവളെ വാഴ്ത്തപ്പെട്ടവളാക്കുന്നു
റാസ കടന്നുപോയ വഴിയിലിന്നലെ രൂപക്കൂട് വച്ചലങ്കരിച്ച്
മെഴുകുതിരി കൊളുത്താത്ത യെശയ്യാവിന്റെ വൈക്കോൽ കുടിൽ
തീയിട്ട്, സഭാവിശ്വാസികൾ നല്ലിടയന്റെ കുഞ്ഞാടുകളായ്
സ്വർഗ്ഗരാജ്യം നിങ്ങൾക്കിടയിൽത്തന്നെയെന്ന് നിത്യവും രാത്രി
വേദപുസ്തകം വായിക്കുന്നു, വേദനിക്കുന്ന വാക്കാവുന്നു
തോറ തുറന്ന് വെച്ച് ഉറക്കത്തിലേക്ക് വഴുതി വീഴവേ കാറ്റിൽ
താളുകൾ മറിഞ്ഞ് കെതുവിം തുറക്കപ്പെടുന്നു, വിതുമ്പുന്നു
നരകവും നിത്യ സ്വർഗ്ഗവും മരണശേഷമെന്നത് മാറ്റിയെഴുതി
സ്ഫോടനങ്ങളുടെ പെരുക്കപ്പട്ടികയിലൂടെ ഭൂലോകമുരുക്കുന്നു
ആയുധപ്പുര മാത്രം അധികാര മുദ്രയാക്കുകയും പോരെടുക്കുകയും
മനുഷ്യ മാംസത്തിനു കഴുകനഖം നീട്ടുകയും ചെയ്യുവോൻ ആരാകിലും
കുമ്പസാരക്കൂടിനടുത്തേക്കല്ല, കൊടിമരക്കെട്ടിലേക്ക് പോലും
വിലക്കപ്പെട്ടവരായ് വെളിയേ നില്ക്കുക, കല്ലേറു കൊള്ളുക
എന്റെ രാജ്യം, യാതനയ്ക്കിടയിലും നീതി പുലർത്തിയവർക്കാകുന്നു
==============================================================
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ